Monday 13 May 2024

Deeper issue

#Deeper issue 
The dwindling interest in degree courses among admission seekers in Kerala colleges has become a cause for concern, not just for educators and management but for the future of higher education in the state. The loss of allure in pursuing degree programs reflects a deeper issue within the education system, where traditional pathways are no longer seen as lucrative or relevant in today's rapidly evolving job market. This trend signals a potential crisis for colleges, as they struggle to attract students and maintain their academic standards.

Furthermore, the desperation of teachers and management is palpable as they grapple with the repercussions of low admission rates. In a bid to salvage enrollment numbers, many colleges have resorted to unsightly and substandard advertisements, further tarnishing their reputation and credibility. If this trend persists, colleges in Kerala face a grim fate, where they may struggle to sustain themselves financially and academically This would  ultimately jeopardize the future of higher education in the state. Urgent intervention and innovative strategies are imperative to reverse this downward spiral and reignite interest in pursuing degree courses in Kerala colleges.
-K A Solaman

Sunday 21 April 2024

മിസ്റ്റർ പുളിത്തറ -മറക്കാതെ ബാല്യം ആറാം ഭാഗം

#മിസ്റ്റർ_പുളിത്തറ
(മറക്കാതെ ബാല്യം -ആറാം ഭാഗം)
പുളിത്തറ ഈശുകുട്ടിചേട്ടൻ ( വല്യപ്പൻ) എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്.

ജീവിതത്തിൽ ഒരിക്കൽ പോലും എന്തെങ്കിലും കാരണത്താൽ എനിക്ക് വെറുപ്പ് തോന്നാത്ത ഒരുമനുഷ്യൻ. അദ്ദേഹത്തിൻറെ സമാന പ്രായക്കാരനായ തറേക്കാരനോടും ചെറേക്കാരനോടും എനിക്ക് ആ തോന്നൽ ഇല്ല. ഒരുപക്ഷെ അത് അവർ കുറക്കുടി അച്ചടക്കത്തിന്റെ ആൾക്കാർ ആയതുകൊണ്ടാവണം. അവർക്കും എന്റെ പ്രായമുള്ള, എന്നെക്കാൾ പ്രായമുള്ള മക്കൾ ഉണ്ടായിരുന്നു.  

തൂമ്പപ്പണിയായിരുന്നു പ്രധാന തൊഴിൽ, പക്ഷേ എല്ലാജന്മികൾക്കും സ്വീകാര്യനായ ഒരു പണിക്കാരനായിരുന്നില്ല ഈശുകുട്ടി.  ഒരു ശരാശരി ജോലിക്കാരൻ. മറ്റു പ്രധാന പണിക്കാർ അദ്ദേഹത്തെ എപ്പോഴും കൂട്ടില്ലായിരുന്നു. പക്ഷേ ആളുകൾ അധികം വേണ്ട കുളം വെട്ടൽ, പാടത്ത് തുണ്ടം കോറൽ പോലുള്ള ജോലിക്ക് അദ്ദേഹത്തെ കൂട്ടുമായിരുന്നു. അദ്ദേഹത്തിൻറെ തൂമ്പ പോലും  മറ്റുള്ളവരുടെതിനേക്കാൾ ചെറുതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ മറ്റ് പലരും കൂട്ടാതിരുന്നത് എങ്കിലും അദ്ദേഹത്തിന് ആരോടും പരിഭവം ഇല്ലായിരുന്നു. 

തൂമ്പാപ്പണി ഇല്ലാത്ത സമയങ്ങളിൽ വേലികെട്ട്,  പുരമേയൽ, വിത, കളപറിക്കൽ കൊയ്ത്ത്, മെതി  കൊണ്ടൽകൃഷി, വേലികെട്ട്, മീൻ പിടുത്തം തുടങ്ങിയ ജോലികൾ ചെയ്തു അദ്ദേഹം സന്തോഷത്തോടെ കുടുംബം പോറ്റിയിരുന്നു. ദാരിദ്ര്യം ആയിരുന്നു പ്രധാന സമ്പാദ്യം. ഭാര്യയും മക്കളും ഒക്കെ കൂടിയിരുന്ന് വൈകുന്നേരവും, രാത്രിയിലും കയർ പിരിക്കുന്നതിനാൽ ഒരു കണക്കിന് രണ്ടറ്റം കൂട്ടിമുട്ടിച്ച് മുന്നോട്ടു പോയിരുന്നു

പണ്ട് സാമ്പത്തികമായി മുന്നിലായിരുന്നു എന്നുള്ളത് അദ്ദേഹത്തിൻറെ പുരയും ചുറ്റുപാടും നോക്കിയാൽ മനസ്സിലാകും. ഞങ്ങളെപ്പോലെ കുടികിടപ്പുകാരും കൂടിൽ താമസക്കാരും ആയിരുന്നില്ല അവർ, സ്വന്തമായി ഭൂമിയും വീടും ഉണ്ടായിരുന്നു.

പുര ഓലമേഞ്ഞത് ആണെങ്കിലും പത്തായവും പലക കൊണ്ടുള്ള ഭിത്തിയും നാലഞ്ചു മുറികളും
പുരയ്ണ്ടായിരുന്നു. വീടിൻറെ അടിത്തറ ചെങ്കല്ല് നിർമ്മിതമാണെങ്കിലും കാറ്റൂതി ഊതി കല്ലിൻറെ പുറംഭാഗം എല്ലാം പൊടിഞ്ഞുപോയതിനാൽ അടിത്തറ അകത്തോട്ട് വളഞ്ഞ ആകൃതിയിലാണ് ഇരുന്നിരുന്നത്. ചില കുരുത്തം കെട്ട കുട്ടികൾ പുറത്ത് വീടിനോട് ചേർന്നിരുന്ന്  കളിക്കുമ്പോൾ പൊടിഞ്ഞുതീരാറായ അടിത്തറക്കല്ലിൽ വിരലോ , കമ്പോയിട്ട്,കുത്തി പിന്നെയും പൊടിക്കുന്നതിൽ രസം കണ്ടിരുന്നു. ഇത് കാണുമ്പോൾ എലിക്കുട്ടി ചേടത്തിപിള്ളേരെ ഓടിക്കുമെങ്കിലും ഈശുകുട്ടി ചേട്ടൻ അത് കണ്ടതായി നടക്കില്ല

പുറം കളി ഇല്ലാത്തപ്പോൾ വീടിൻറെ തെക്കേ മുറിയിലാണ് ഞങ്ങൾ കുട്ടികൾ സംഗമിക്കുക. ചേട്ടൻറെ മഹാമനസ്കത ഒന്നുകൊണ്ട് മാത്രം സംഭവിച്ച ഒരു സമ്മേളനം ആയിരുന്നു അത് . ആ പ്രദേശത്തുള്ള മറ്റൊരു വീട്ടിലും ഇങ്ങനെ ഒരു സംഗമം ആലോചിക്കാൻ കൂടി പറ്റില്ലായിരുന്നു. സ്വന്തം വീടിനുള്ളിൽ കയറിയിരുന്ന് ചന്തപ്പിള്ളേരുടെ കലപില ആരാണ് അനുവദിക്കുക?

ഭാര്യ ഏലിക്കുട്ടിയുടെ എതിർപ്പുണ്ടായിരുന്നിട്ടും കുട്ടികളെ വീട്ടിൽനിന്ന് ഇറക്കിവിടാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല അദ്ദേഹത്തിൻറെ മക്കളിൽ മൂത്ത മകൻ ആൻ്റി ഒഴിച്ച് ബാക്കി എല്ലാവരും ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്നു.അവരിൽ ജോസയും മോളിയും ഒക്കെയുണ്ട്. സ്കൂളിൽ പോകുന്ന കുട്ടി ആയതുകൊണ്ടാകണം ചേട്ടന് എന്നോട് വലിയ കാര്യമായിരുന്നു.

ഞാൻ അഞ്ചിൽ നിന്ന് ജയിച്ച് ആറിലെ ഉന്നത പഠനം തുടങ്ങിയ കാലം. അഞ്ചാം ക്ളാസിൻ്റെ അവസാനമാണ് ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരവും ഞാൻ പഠിച്ചത്. അഞ്ചാം ക്ളാസ് തുടക്കത്തിൽ എനിക്ക് A, B, C എന്നീ മൂന്നക്ഷരം മാത്രമേ അറിയുമായിരുന്നുള്ളു.  ബാക്കി അക്ഷരങ്ങൾ പഠിച്ചത് പിന്നീടാണ് അതും ക്ലാസിൽ കൂടെ പഠിച്ചിരുന്ന കടപ്പുറം കൂട്ടുകാരൻ റൈനോൾഡ് പഠിപ്പിച്ചതാണ്. അതെന്താ സാറന്മാര് പഠിപ്പിച്ചില്ലേ എന്ന് ഇതു വായിക്കുന്നവർക്ക് സംശയം തോന്നിയേക്കാം.എന്നെ സാറമ്മാർ പഠിപ്പിച്ചില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. മറ്റൊരു സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസായതിനുശേഷമാണ് തങ്കി സെൻറ് ജോർജ് യുപി സ്കൂളിൽ  അഞ്ചാം ക്ലാസ് പഠിക്കാൻ എത്തിയത്.  അവിടുത്തെ അഞ്ചാം ക്ലാസിലെ അധ്യാപകർ വിചാരിച്ചു ഇത് നേരത്തെ പഠിച്ചിരിക്കും എന്ന്. പക്ഷേ പഴയ സ്കൂളിൽ നാലാംക്ലാസ് വരെ ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നില്ല.

അതൊക്കെ ഒരു തലലേലെഴുത്ത്. എന്നെ ഇംഗ്ലീഷ് അക്ഷരങ്ങൾപഠിപ്പിച്ച റൈനോൾഡിന് ജീവിതത്തിൽ അത് പിന്നീട് ഉപയോഗിക്കേണ്ടി വന്നില്ല. എനിക്കാകട്ടെ കുറച്ചൊക്കെ ഉപയോഗിക്കേണ്ടിയും വന്നു.

ആറാം ക്ലാസിൽപഠിക്കുമ്പോഴാണ് ഞാൻ മനസ്സിലാക്കിയത് പുരുഷന്മാരുടെ പേരിൻറെ കൂടെ മിസ്റ്റർ ചേർക്കാം സ്ത്രീകളുടെ കൂടെ മിസ്സിസ് എന്നും ചേർക്കാമെന്ന്.  ഇത് മനസ്സിലാക്കിയ ഞാൻ പ്രാക്ടിക്കലായി അത് പ്രയോഗിച്ചത് ഈശുകുട്ടി ചേട്ടൻറെ കാര്യത്തിലാണ്. 
ഈശുകുട്ടി ചേട്ടനെ ഞാൻ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു.

കാണുമ്പോൾ സ്തുതി കൊടുക്കേണ്ട ആളിനെ, ബഹുമാനിക്കേണ്ട ഒരാളിനെ അങ്ങനെ വിളിക്കുന്നത് ശരിയല്ലെങ്കിലും അദ്ദേഹം അനുവദിച്ച സ്വാതന്ത്ര്യമാണ് എന്നെക്കൊണ്ട് അങ്ങനെ വിളിപ്പിച്ചത്. ആദ്യ വിളിയിൽ എനിക്ക് അല്പം ഉത്കണ്ഠ ഉണ്ടായിരുന്നു പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഏറെ സന്തോഷപ്പെടുത്തി. എൻറെ "മിസ്റ്റർ പുളിത്തറ " എന്ന വിളി  അദ്ദേഹം ഏറെ ആസ്വദിച്ചത് പോലെ എനിക്ക് തോന്നി. പിന്നീട് അങ്ങോട്ട് എല്ലാകാലത്തും ഞാൻ അദ്ദേഹത്തെ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു അപ്പോഴെല്ലാം  അദ്ദേഹത്തിന്റെ മുഖത്തും ഒരു നേരിയ ചിരി വിടർന്നിരുന്നു. അദ്ദേഹത്തെ കളിയാക്കുന്ന തരത്തിൽ ഒരു ചിന്തയും എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല

ജീവിതത്തിൽ മാനസികസംഘർഷം വരാത്ത മനുഷ്യർ ഇല്ലല്ലോ? ഇതൊന്നും ഓർക്കാനുള്ള തിരിച്ചറിവ് ഇല്ലായിരുന്ന കാലത്ത് എപ്പോഴും ഞാൻ അദ്ദേഹത്തെ ഇങ്ങനെ തന്നെയാണ് വിളിച്ചത്. ഒരിക്കൽ പോലും പരിഭവപ്പെട്ടില്ല, വഴക്കു പറഞ്ഞില്ല, ആ മുഖത്ത് നേരിയ പുഞ്ചിരി എപ്പോഴും ഞാൻ കണ്ടിരുന്നു. 

എനിക്ക് സ്കൂളിൽ ഒരു പേരും നാട്ടിൽ വിളിപ്പേരും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്താണ് എന്നെ വിളിച്ചിരുന്നത് എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. കുഞ്ഞാമ്മയുടെ മകൻ എന്നു വിളിച്ചിരുന്നോ? ത്രേസ്യ എന്നുപേരുള്ള എന്റെ അമ്മയെ നാട്ടുകാരിൽ  പ്രായമുള്ളവർ വിളിച്ചിരുന്നത് കുഞ്ഞാമ്മയെന്നും പ്രായം കുറഞ്ഞവർ.  കുഞ്ഞാമ്മതാത്തി എന്നുമായിരുന്നു.

 എന്തു പേരാണ് എന്നെ വിളിച്ചിരുന്നത് എന്ന് ഒന്ന് ചോദിച്ചു മനസ്സിലാക്കാം മെന്നു വിചാരിച്ചാൽ അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല. ആ മനസ്സിൻറെ വലിപ്പം കണ്ട കുറേ നിമിഷങ്ങൾ എൻറെ ജീവിതത്തിലുണ്ട്..

കൊണ്ടൽകൃഷിയുടെ സമയത്ത് കിഴക്കേ പാടം മുഴുവനും പച്ചക്കറി കൃഷി നിറഞ്ഞിരിക്കും. വെള്ളരി, മത്തൻ, തണ്ണിമത്തൻ, ചീര, പാവൽ, പടവലം എന്നിവയുടെ കൃഷി. എല്ലാ കർഷകരും പാടം പകുത്തെടുത്താണ് കൃഷി. ഇങ്ങനെ  കൊണ്ടൽ കൃഷിക്കായി പാടം നൽകുന്നതിന് പാടം ഉടമയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു.

പുളിത്തറ വീടിൻറെ മുന്നിലുള്ള പാടത്തിന്റെ കുറെ ഭാഗത്ത്  ഈശുകുട്ടി ചേട്ടനായിരുന്നു കൃഷി ചെയ്തിരുന്നത്. ഞാൻ പറഞ്ഞല്ലോ.  ഒന്നിലും വലിയ പ്രഗൽഭ്യം കാണിക്കാത്ത അദ്ദേഹത്തിന്റെ കൃഷിയും ശരാശരി ആയിരുന്നു. നന്നായി കൃഷി ചെയ്തു കൂടുതൽ വിളവുണ്ടാക്കുന്നവർ മറ കെട്ടി തങ്ങളുടെ കൃഷി സംരക്ഷിച്ചപ്പോൾ  ചേട്ടൻ പാടത്ത് വേലി കെട്ടി മറച്ചിരുന്നില്ല.

അന്നത്തെ സ്കൂൾ പാഠ്യ പദ്ധതി പ്രകാരം അഞ്ചാം ക്ലാസ് തൊട്ട് കുട്ടികൾക്ക്  സ്കൂളിൽഉച്ചഭക്ഷണം ഇല്ല. വീട്ടിൽ പോയിട്ട് കാര്യമില്ലാത്തതുകൊണ്ട് പച്ചവെള്ളം കുടിച്ച് വരാന്തയിലെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു പരിപാടി. ക്ലാസ്സ് മുറിയിൽ ഇരുന്നാൽ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക്  അത് പ്രയാസമാകുമല്ലോ എന്ന വിചാരം കൊണ്ടാണ് വരാന്തയിൽ അങ്ങനെ ഇരുന്നത്. ഓരോ ദിവസവും ഓരോന്നായതുകൊണ്ട് ഞാൻ ഉച്ചയ്ക്ക് ചാരി ഇരിക്കാത്ത തൂണുകൾ സ്കൂൾ വരാന്തയിൽ അവശേഷിച്ചിരുന്നില്ല

നാലുമണിക്ക് സ്കൂളും വിട്ട് വീട്ടിലെത്തിയാൽ ഭയങ്കര വിശപ്പാണ്.  അപ്പോഴും ചില ദിവസങ്ങളിൽ കുടിക്കാൻ പച്ചവെള്ളം മാത്രം എന്ന അവസ്ഥയിൽ പുളിത്തറ വീട്ടിലേക്കു നടക്കും. ചേട്ടനോട് ഒരു വെള്ളരിക്ക തരുമോ എന്ന് ചോദിക്കും.

" നീ എന്തിനാ അങ്ങനെ ചോദിക്കുന്നത് നിനക്ക് എടുത്തുകൂടെ എന്ന് പറയും "

ഇത് എത്ര തവണ ആവർത്തിച്ചിരിക്കുന്നു 
അദ്ദേഹം ഒരിക്കൽപറഞ്ഞു: " ഞാൻ ഇവിടെ ഇല്ലെങ്കിലും നീ ആരോടും ചോദിക്കാൻ നിൽക്കണ്ട  ആവശ്യമുള്ളത് എടുക്കാം, വിശപ്പുമാറാനല്ലേ? "

ഈ സമയങ്ങളിൽ ഒരിക്കലും അദ്ദേഹത്തോടുള്ള എൻ്റെ തമാശ പുറത്ത് വരുമായിരുന്നില്ല. അപ്പോഴൊന്നും ഞാൻ അദ്ദേഹത്തെ  "മിസ്റ്റർ പുളിത്തറ " എന്നുവിളിച്ചിരുന്നുമില്ല.

അദ്ദേഹമിതാ  എൻറെ കൺമുന്നിൽ തൻ്റെ പകുതി തുമ്പായുടെ കൈയ്യിൽ ചാരി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

(ഇനിയും പടിഞ്ഞാറോട്ടു വഴിയുണ്ട് - തുടരണോ ?)
            *  *  *

Thursday 18 April 2024

തുമ്പിപ്പട - പാട്ട്

#തുമ്പിപ്പട - പാട്ട്
കുഞ്ഞുങ്ങളെ, ചിത്രശലഭങ്ങളെ
തുമ്പിപ്പടയിലെ കൂട്ടുകാരെ
നിങ്ങടെ ലോകത്തെ സ്നേഹം കാണാൻ
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?

സ്നേഹം നിറഞ്ഞൊരീ നവ്യലോകം 
സൗമ്യം സമാധാനമാണിവിടം
കൂട്ടരെ നിങ്ങളെ കാണുമ്പോഴെൻ
ബാല്യവും കണ്ണിൽ തെളിമയോടെ.

ഓര്‍ത്താല്‍ അഭിമാനം ബാല്യകാലം
സ്കൂളിൽ നടന്നങ്ങു പോയ കാലം
മാവുകൾ കുശലം  പറഞ്ഞ കാലം
മാമ്പൂക്കൾ വാരി എറിഞ്ഞ കാലം

കുഞ്ഞുമോഹങ്ങൾ വര്‍ണ്ണക്കുടകളായി
തുമ്പികൾ പോലെ പറന്ന കാലം
ആ നല്ലകാലം തിരികെ നൽകാൻ
കഴിയുമോ നിങ്ങൾക്ക് കൂട്ടുകാരെ,
തുമ്പിപ്പടയിലെ കൂട്ടുകാരെ?

കുഞ്ഞുങ്ങളെ, ചിത്രശലഭങ്ങളെ
തുമ്പിപ്പടയിലെ കൂട്ടുകാരെ
നിങ്ങടെ ലോകത്തെ സ്നേഹം കാണാൻ
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?
-കെ എ സോളമൻ

Thursday 11 April 2024

ഏലിക്കുട്ടിയും.ധർമ്മാശുപത്രിയും - കഥ

#ഏലിക്കുട്ടിയും ധർമ്മാശുപത്രിയും
(മറക്കാതെ ബാല്യം -അഞ്ചാം ഭാഗം).

ഹൃദയത്തിൽ നന്മകാത്തവൻ പുളിത്തറ ഈശു കുട്ടി. ഈശുകൂട്ടിയെക്കുറിച്ച് ഞാൻ  കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു.
ഇത് അതിൻറെ തുടർച്ചയാണ്

കുഞ്ഞയ്യൻറെ പുറകിലെ വരാൽ പാടവും 11 കെ വി ലൈനും കഴിഞ്ഞാൽ എത്തിച്ചേരുന്നത് പുളിത്തറ വീട്ടിലാണ്. ഗൃഹനാഥൻ ഈശുകുട്ടി, ഭാര്യ ഏലിക്കുട്ടി.  മക്കൾ നാലഞ്ച് പേർ, മോളി അക്കൂട്ടത്തിൽ ഒന്നാണ്. മോളിയെക്കുറിച്ച് ഞാൻ  പറഞ്ഞിരുന്നു.?

ഗൃഹനാഥനേക്കാൾ ഗൃഹനാഥ ക്കായിരുന്നു ആ വീട്ടിൽ പ്രാമുഖ്യം. മുൻമന്ത്രി തിലോത്തമൻ സാറിൻറെ റേഷൻ കാർഡിലെ കുടുംബനാഥനെ വെട്ടി പകരം കുടുംബനാഥയ്ക്കു് പ്രാമുഖ്യം കൊടുത്തത് നാട്ടിൽ ഇത്തരം ഒത്തിരി വീടുകൾ ഉള്ളതുകൊണ്ടാവണം.

ഏലിക്കുട്ടി ചേടത്തിയ്ക്കു സംഭവിച്ച ഒരു അമളിയെ കുറിച്ച് ആകട്ടെ ആദ്യം.   അവർക്ക് എന്നെക്കാൾ പ്രായം കൂടിയ മക്കൾ ഉള്ളത് കൊണ്ട് അവരെ വല്യമ്മ എന്നാണ് ഞാൻ വിളിക്കുക

എന്തെങ്കിലും അസുഖം വന്നാൽ ഞങ്ങൾ ആ നാട്ടുകാർക്ക് ആശ്രയം ചേർത്തലയിലെ സർക്കാർ ആശുപത്രിയാണ്, ധർമ്മാശുപത്രി എന്ന് വിളിക്കും. . ഏഴു കിലോമീറ്റർ യാത്ര ചെയ്താലേ ആശുപത്രിയിൽ എത്തു. ബസ് സൗകര്യം ഇല്ലായിരുന്ന അക്കാലത്ത് നടന്നാണ് ആശുപത്രിയിൽ പോവുക. ഏഴു കിലോമീറ്റർ ഒറ്റയടിക്ക് അങ്ങോട്ടു നടക്കാൻ പറ്റാത്തതുകൊണ്ട് ഇടയ്ക്ക് ഇരുന്നും കഥ പറഞ്ഞു 'വിശ്രമിച്ചതിനു ശേഷം അടുത്തുള്ള മുറുക്കാൻ കടയിൽ നിന്ന് ഒരു മോരും വെള്ളം കുടിച്ചതിനുശേഷമാണ് യാത്ര തുടരുക. 

കാലുകഴപ്പ്, തലവേദന, പനി ഇതൊക്കെ ആയിരിക്കും  സാധാരണരോഗങ്ങൾ. ഏഴു കിലോമീറ്റർ നടക്കാൻ കഴിവുള്ളവർക്ക് ഈ രോഗം പ്രശ്നമാകില്ല എന്ന് ഇന്നാണെങ്കിൽ പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യം അങ്ങനെ അല്ലായിരുന്നു. എങ്ങനെയെങ്കിലും നടന്നെത്തി ആശുപത്രിയിലെ മഞ്ഞനിറത്തിലുള്ള കലക്കുവെള്ളം കുടിച്ചാൽ രോഗം മാറുമെന്നാണ്  അന്നത്തെ വിശ്വാസം. മരുന്നു വാങ്ങാൻ ചെല്ലുന്നവർ  സാമാന്യം വലിപ്പമുള്ള ഒരു ഒരു കുപ്പി കൂടെ കൊണ്ട് ചെല്ലണം എന്നത് അലിഖിത നിയമം. കുപ്പിയിലേക്കാണ് മഞ്ഞ വെള്ളം - മരുന്ന് പകർന്നു കൊടുക്കുന്നത്. കൃത്യമായ അളവൊന്നും മരുന്നിനില്ല, കമ്പോണ്ടർ തീരുമാനിക്കുന്ന ഒരു കൊട്ടത്താപ്പ് കണക്ക്

ഇങ്ങനെ നൽകുന്ന മഞ്ഞവെള്ളം ശരിക്കുള്ള മരുന്നല്ല, വയറു ഇളകാൻ വേണ്ടിയുള്ള ഒന്ന്  എന്നാണ് വിമർശകർ പറഞ്ഞിരുന്നത്. വയറിളകിപ്പോയാൽ തന്നെ ഒട്ടുമിക്ക രോഗങ്ങളും ഭേദമാകുമെന്നു ചുരുക്കം
പക്ഷേ ഈ മരുന്ന് കിട്ടാനായി ആശുപത്രിയിൽ പോയി പേരെഴുതിക്കണം, മണിക്കുറുകൾ ക്യു നിൽക്കണം

ഒരിക്കൽ ആശുപത്രിയിൽ പോകേണ്ട ഏതോ രോഗം ഏലിക്കുട്ടി ചേടത്തിയ്ക്കും ഉണ്ടായി- 
ചേടത്തി ആശുപത്രിയിൽ എത്തി. ഒരു ലേഡി ഡോക്ടറാണ് പരിശോധിക്കുന്നത്, കണ്ടാൽ പച്ച പരിഷ്കാരി ആണെന്ന് തോന്നും. ഡോക്ടർമാർ അന്നും ഇന്നും ഒരു പ്രത്യേക പ്രതലത്തിൽ സഞ്ചരിക്കുന്നവർ ആണല്ലോ?

 പക്ഷെ ഏറെ നേരം കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിനയ്ക്കു വിളിച്ചില്ല. തന്റെ മുന്നിലും പിന്നിലുംലും ഉള്ള രോഗികൾ മരുന്നും വാങ്ങി പിരിഞ്ഞുപോയിട്ടും തന്നെ വിളിക്കാത്തതിൽ ചേട്ടത്തി ആശ്ചര്യപ്പെട്ടു. വലിയ കുപ്പികളിൽ ഉള്ള മഞ്ഞ വെള്ളം കാനുകളിലേക്ക് തിരിച്ചൊഴിക്കാൻ കമ്പൗണ്ടർ
തയ്യാറെടുക്കുന്നതായി ചേട്ടത്തിക്കു തോന്നി -

കമ്പൗണ്ടറെ നോക്കി ചേട്ടത്തിവിളിച്ചു പറഞ്ഞു: " സാറേ എന്നെ വിളിച്ചില്ല, എനിക്കു മരുന്നു കിട്ടിയില്ല "

ഡോക്ടറുടെ മേശപ്പുറത്ത് മാറ്റിവച്ചിരിന്ന ചീട്ടുകൾ കമ്പൗണ്ടർ ഓരോന്നായി എടുത്തു പരിശോധിച്ചു. 
ദാ ഇരിക്കുന്നു ഏലിക്കുട്ടിയുടെ ചീട്ട് - കമ്പൗണ്ടർ ചീട്ടെടുത്ത് ഡോക്ടറെ ഏൽപ്പിച്ചു.
ചീട്ട് കിട്ടിയതും ഡോക്ടർ ഏലിക്കുട്ടിയെ നോക്കി പറഞ്ഞു:
" നിങ്ങളെ എത്ര തവണ വിളിച്ചു, നിങ്ങൾ എവിടെയായിരുന്നു. മരുന്നു വാങ്ങാൻ വന്നാൽ അതിൻറെതായ റെസ്പോൺസിബിലിറ്റി  വേണ്ടേ? ഇതേതാണ്ട്......" ഡോക്ടർ മുഴുമിപ്പിച്ചില്ല

ഭയന്നുപോയ ഏലിക്കുട്ടി ഒന്നും മിണ്ടാതെ കൈയും കുപ്പിനിന്നു
തുടർന്നു ഡോക്ടർ ഏലിക്കുട്ടിയെ പരിശോധിക്കുകയും ഒരു കുപ്പി നിറയെ മഞ്ഞവെള്ളം നൽകുകയും ചെയ്തു.

അതിനുള്ളിൽ ഒരു കാര്യം ഏലിക്കുട്ടി മനസ്സിലാക്കി. എല്ലാവർക്കും നൽകുന്നത് ഒരേ മരുന്നാണ്, ഏത് രോഗത്തിനും വലിയ വെള്ളക്കുപ്പി ചരിച്ച് രോഗി കൊണ്ടുവന്നിരിക്കുന്ന ചെറിയ കുപ്പി നിറയെഫണൽ വെച്ച്  പകർന്നാണ് കൊടുക്കുന്നത്.

മരുന്നും വാങ്ങി ഇറങ്ങാൻ നേരത്ത് ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ടിരുന്ന ആശുപത്രിയിലെ ഒരു കിടപ്പു രോഗിയുടെ ബന്ധു ഏലിക്കുട്ടിയോടു ചോദിച്ചു 
"എന്താ നിങ്ങടെ പേര്?"
" ഏലിക്കുട്ടി"
"ഓ അങ്ങനെയാണോ ? ഇലിക്കുറ്റി, ഇലി ക്കുറ്റി എന്ന് ഡോക്ടർ കുറെ തവണ വിളിക്കുന്നത് ഞാൻ കേട്ടതാണ്.  അത് നിങ്ങളെ ആയിരുന്നു എന്ന കാര്യം ഇപ്പോഴാണ് എനിക്കും മനസ്സിലായത്. വലിയ പഠിത്തംപഠിച്ച ഡോക്ടർക്ക് ദേഷ്യം വരാൻ മറ്റു വല്ലകാരണവും വേണോ?
എന്തായാലും തന്ന മരുന്ന് കഴിക്കാതിരിക്കേണ്ട "

കോമ്പൗണ്ടർ ചീട്ടിൽ പേര് എഴുതിയതിലാണോ അതോ ഡോക്ടർ വായിച്ചതിലാണോ പിശക് എന്നു വ്യക്തമല്ല. മരത്തടി (Marathadi) എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ മാറത്തടി എന്ന് വായിക്കുന്നതാണല്ലോ നാട്ടുനടപ്പ്.

പിന്നീട് ഒരിക്കലും ഏലിക്കുട്ടി ചികിത്സയ്ക്കും മരുന്നിനുമായി ധർമ്മാശുപത്രിയിൽ പോയിട്ടില്ല. പനിവന്നാൽ പനിക്കൂർക്ക, ചുമ വന്നാൽ ചുക്കും കുരുമുളകും, ഇതായിരുന്നു പിന്നീടുള്ള ചിട്ട.
പുളിത്തറ ഈശുകുട്ടിചേട്ടൻ (വല്യപ്പൻ)  അവിടെ എന്നെയും നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു (തുടരും.... )
- കെ എ സോളമൻ

.

കൂപ്പറുടെ തോക്ക് - കഥ

കൂപ്പറുടെ തോക്ക് - കഥ
വെടിവെയ്പ് പരിശീലനത്തിന് അത്യാവശ്യം വേണ്ടത് ഒരു നല്ലതോക്കാണ്. ഇത് ആദ്യമായി പറഞ്ഞത് ഞാനല്ല, യു.എസ്. മറെൻസിലെ പ്രശസ്തനായ ഉദ്യോഗ്രസ്ഥൻ ജെഫ് കൂപ്പർ .  മുഴുവൻ പേര് ജോൺ ഡീൻ ജെഫ് കൂപ്പർ .

വെടിവെപ്പ് പരിശീലനത്തിന് തോക്ക്, പ്രത്യേകിച്ച് കൈതോക്ക് എങ്ങനെ വിദഗ്ധമായി ഉപയോഗിക്കാം എന്നതിന്റെ ആധികാരികപഠനം നടത്തിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ പട്ടാള പരിശീലന ക്യാമ്പുകളിൽ വിദ്യാർഥികൾക്കുള്ള പാഠ്യഭാഗമാണ്.

ഇതിപ്പോൾ ഇവിടെപറയാൻ എന്താണ് കാരണം എന്ന ചോദിച്ചാൽ എപ്പോഴും ഒരു വിദ്യ അറിഞ്ഞിരിക്കുന്നത് ആ രംഗത്ത് ശോഭിക്കാൻ നല്ലതാണ് എന്ന് സൂചിപ്പിക്കാനാണ്

പലർക്കും വിശ്വാസമായിട്ടില്ലെങ്കിലും ഞാനൊരു കോളേജ് അധ്യാപകനായിരുന്നു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. എൻറെ കൈവശം ഉണ്ടായിരുന്ന തോക്കിന്റെ വിദഗ്ധമായ ഉപയോഗത്തിന്റെ കഥയാണ് ഇവിടെ വിവരിക്കുന്നത്.

എൻ്റെ തോക്ക് 
എന്താണെന്ന് വെച്ചാൽ ഞാൻ  പഠിച്ച ചില പാഠഭാഗങ്ങളിൽ എനിക്കുള്ള .
അവഗാഹം തന്നെ!

ഞങ്ങൾക്ക് ശമ്പളം ലഭിച്ചിരുന്നത് ഓരോ മാസത്തിന്റെയും 6, 7 പോലുള്ള തീയതികളിൽ ആയിരുന്നു. എല്ലാവരും അത്യാവശ്യക്കാർ ആയതുകൊണ്ട് ആറാം തീയതി തന്നെ ഭൂരിഭാഗം പേർക്കും ശമ്പളം കൊടുത്തു കഴിഞ്ഞിരിക്കും. അപ്പോഴും അവശേഷിക്കും കുറച്ചു പേർ. രാഹുകാലം നോക്കിശമ്പളം വാങ്ങുന്നവർ പോലും അക്കൂട്ടത്തിൽ ഉണ്ട് . അവർ എട്ടാം തീയതിയോ ഒമ്പതാം തീയതിയോ പത്താം തീയതിയോ ഒക്കെ ആയിരിക്കും ശമ്പളം വാങ്ങാൻ ഓഫീസിൽ ചെല്ലുക.

:ശമ്പള വിതരണത്തിന് ഇരിക്കുന്ന മധ്യവയസ്യായ മഹതി ഇതു മൂലം പലപ്പോലും ശുണ്ഠിപിടിച്ചിരിക്കുകയും ചെയ്യും. അവർക്ക് മറ്റൊരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥ ഓരോരുത്തരായി സൃഷ്ടിക്കുന്നു എന്നതാണ് അവരുടെ പരാതി. അവരുടെ പേര് പറയാൻ വിട്ടു - മാർഗരീത്ത

ഭേദപ്പെട്ട മുഖശ്രീഉണ്ടെങ്കിലും അത് സംരക്ഷിക്കാൻ മാർഗരീത്ത ശ്രദ്ധിക്കാറില്ല. സാരി വില കൂടിയതാണ് ധരിക്കുന്നതെങ്കിലും പലപ്പോഴും വലിച്ചുവാരിക്കെട്ടിയാണ് നടപ്പ് . മുടി നന്നായി ഒതുക്കി വയ്ക്കുന്ന പ്രകൃതമല്ല. ജീവിതം ഒരുപക്ഷേ സംഘർഷം പൂരിതം എന്ന് സ്വയം വിചാരിക്കുന്നത് കൊണ്ടാകാം ഈ അലസത . രണ്ടു മക്കൾ ഉണ്ട്, ആദ്യത്തേത് ആണും രണ്ടാമത്തെത്രത് പെണ്ണും. ആൺകുട്ടി പതിനൊന്നാംക്ലാസിൽ പഠിക്കുന്നു, പെൺകുട്ടി 9 ലും.


മക്കളുടെ കാര്യത്തിൽ ഭർത്താവിന് വേണ്ടത്രശ്രദ്ധ ഇല്ലാത്തതുകൊണ്ടാകണം ഇവർ ഭർത്താവിനെ അത്ര ശ്രദ്ധിക്കാറില്ല, ഭർത്താവ് മറിച്ചും. ഭാര്യയും ഭർത്താവും തമ്മിലുള്ള വർത്തമാനം പോലും തീരെ കുറവ്. മക്കളെ രണ്ടുപേരെയും പഠിപ്പിച്ച ഡോക്ടർമാർ ആക്കണം എന്നാണ് ഏതൊരു രക്ഷകർത്താവിനെയും പോലെ ഇവരുടെയും ആഗ്രഹം. മറ്റു പലരോടും ഇവർ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്

ഓരോരുത്തരും ഓരോരോ സമയത്ത് ശമ്പളം വാങ്ങാൻ എത്തുമ്പോൾ മാർഗരിത്ത ഏർപ്പെട്ടിരിക്കുന്ന   മറ്റുജോലി ഉടൻ നിർത്തിവയ്ക്കേണ്ടി വരും. വേറിട്ടുള്ള ജോലികൾ ഒന്നും തന്നെ ശമ്പള വിതരണ ദിവസങ്ങളിൽ കൃത്യമായി ചെയ്യാൻ പറ്റാത്ത അവസ്ഥ. ശമ്പളം വാങ്ങുന്നതിൽ മറ്റുള്ളവരുടെ കൃത്യതയില്ലായ്മ മാർഗരീത്തയെ അലോസരപ്പെടുത്തിയിരുന്നു




ഇത് അറിയാവുന്ന ഞാൻ ഒട്ടുമിക്ക മാസങ്ങളിലും ആദ്യ ദിവസം തന്നെ ശമ്പളം വാങ്ങാൻ ശ്രമിക്കും. എന്നാൽ യാദൃച്ഛികമായി ഉണ്ടാകുന്ന കാരണത്താൽ ചില മാസങ്ങളിൽ അത് നടക്കാതെ വരും.

അങ്ങനെ ഒരിക്കൽ മാർഗരീത്തയുടെ മുന്നിൽ ചെന്നു പെട്ടത് രണ്ട് ദിവസം വൈകിയാണ്. പുതുതായി ജോലിക്ക് എത്തിയ ഒരു ജൂനിയർ സ്റ്റാഫുമായി അവർ എന്തോ ഡിസ്ക്ഷനിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അപ്പോൾ.

ശമ്പളം തന്ന കവറിൽ എഴുതിയതും  അക്വിറ്റൻസ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതുമായ  തുകകൾ തമ്മിൽ അഞ്ചു രൂപയുടെ വ്യത്യാസം കണ്ടത് ഞാൻ അവരുടെ ശ്രദ്ധയിൽപ്പെടുത്തി.

" സാറങ്ങോട്ട് പോയി  പറയൂ "  ഗൗരവത്തിൽ ആയിരുന്ന അവർ ഒട്ടും മയമില്ലാതെ ഓഫീസിൻ്റെ ഒരു മൂലയിലേക്കു കൈ ചൂണ്ടിക്കാണിച്ചു പറഞ്ഞു. 

ഫയലിൽ നിന്ന് തല ഒരിക്കലും മേല്ലോട്ടു പൊക്കാത്ത ആൻ്റണി എന്ന മനുഷ്യൻ  ആ മൂലയിൽ ഇരിപ്പുണ്ട്.

അദ്ദേഹമാണ് കവറിൻ്റെ പുറത്ത് തുക എഴുതുന്നതും അക്യൂറ്റൻസ് ഷീറ്റ് തയ്യാറാക്കുന്നതും. ശമ്പളം വിതരണം ചെയ്യുന്ന മാർഗരീത്തക്ക് വിതരണം ചെയ്യുക എന്ന ജോലി മാത്രമേ ഉള്ളൂ. .

എന്നെ അവഗണിച്ചു കൊണ്ട് അവർ അടുത്തിരിക്കുന്ന പുതിയ സ്റ്റാഫിനോടായി പറഞ്ഞു  "വായിക്കു കൊച്ചേ "
കൊച്ചു വായിച്ചു:
A man aims at a monkey sitting on a tree at a distance. At the instant he fires at it,.....

ബാക്കി ഞാനാണ് പറഞ്ഞത്
.....the monkey falls. Will the bullet hit the monkey?
(ദൂരെ മരക്കൊമ്പിൽ ഇരിക്കുന്ന ഒരു കുരങ്ങിനെ ഒരാൾ ഉന്നം പിടിക്കുന്നു. അയാൾ വെടിവെക്കുന്ന സമയത്ത് കുരങ്ങ് താഴെ വീഴുന്നു.  വെടിയുണ്ട കുരങ്ങന് ഏറ്റോ ഇല്ലയോ?)
(ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിച്ചിട്ടാണ് കുട്ടികൾ ഡോക്ടർമാരും എൻജിനീയർമാരും ഒക്കെ ആകുന്നത്)

അവർ രണ്ടു പേരുംതലയുയർത്തി എന്നെ നോക്കി
ഞാൻ ചോദിച്ചു : ഇത് മെഡിക്കൽ എൻട്രൻസ് പരീക്ഷയിലേക്കുള്ള ചോദ്യമാണല്ലോ, ആര് ആരെയാണ് പഠിപ്പിക്കുന്നത്?"

മാർഗരീത്തയുടെ മുഖത്തെ ഗൗരവം അല്പം കുറഞ്ഞു. 
"സാറിന് ഇതൊക്കെ കാണാതെ അറിയാമോ? എന്റെ മകനുവേണ്ടിയാണ് ഈ ചോദ്യങ്ങൾ ഈ കൊച്ചിനോടു ചോദിച്ചു മനസ്സിലാക്കുന്നത്.  ഇവൾ എം എസ് സി ഫിസിക്സ് കാരിയാണ്, പേര് ജ്യോതി  "

" അതിന് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമുണ്ടോ, മകനെ ഏതെങ്കിലും എൻട്രൻസ് കോച്ചിംഗ് സെൻററിൽ ചേർത്താൽ പോരെ ? " ഞാൻ

" ചേർത്തു സാർ,  അഡ്മിഷൻ കിട്ടാൻ പ്രയാസമായിരുന്നു.കൊളംബിയ എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ അഡ്മിഷൻ ടെസ്റ്റ് എൻ്റെ മകൻ പാസായിട്ടുണ്ട്, ഒമ്പതാം റാങ്ക്. വെക്കേഷനാണ് റഗുലർ ക്ളാസ് ആരംഭിക്കുന്നത്. ഇപ്പോൾ ഓൺ ലൈൻ ക്ളാസ് "

എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലെ അഡ്മിഷൻ ടെസ്റ്റ് റാങ്ക് മിക്കവാറും 10-ൽ താഴെ ആയിരിക്കും എന്നത് ഞാൻ അവരോട് പറഞ്ഞില്ല.

" എത്രയാണ്  ഫീസ് ? "

"എല്ലാം കൂടി ഒരു ലക്ഷം രൂപ വരും , അത് അടച്ചു കഴിഞ്ഞു, ടെസ്റ്റിൽ നന്നായി തിളങ്ങിയാൽ സ്കോളർഷിപ്പ് തരാമെന്നാണ്  കൊളംബിയ പറഞ്ഞിരിക്കുന്നത്. "

മാർഗരിത്ത കാണേണ്ട എന്ന് കരുതി ഞാൻ ചിരിച്ചില്ല.
" സാറിൻറെ ചെറിയ സഹായം ഒക്കെ ഉണ്ടാകണം, ചില കണക്കുകൾ സാർ മകന് ചെയ്തു കൊടുക്കണം"

ഓഫീസിൻറെ മൂലക്കിരുന്നു കീഴോട്ട് മാത്രം നോക്കിയിരുന്നു പണിയെടുക്കുന്ന ആൻ്റണിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അക്വിറ്റൻസ് പ്രകാരമുള്ള ശമ്പളം സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് മാർഗരീത്ത  എന്നെ ഏൽപ്പിച്ചു.

ജെഫ് കൂപ്പറെ ഞാൻ  ഓർത്തു. നമ്മുടെ കൈവശമുള്ള ആയുധം സന്ദർഭികമായി പ്രയോഗിക്കാൻ നാം  പഠിക്കണം .അതായത്, വെടിവെപ്പ് പരിശീലനത്തിന് ഒരു തോക്ക് അത്യാവശ്യമുണ്ടായിരിക്കണം

തുടർന്ന് പലപ്പോഴായി കുറെ ചോദ്യങ്ങളുടെ ഉത്തരം എന്നെക്കൊണ്ട് എഴുതിച്ച് മർഗരീത്ത മകന് കൊണ്ടുപോയി കൊടുത്തു. മകൻ ഡോക്ടറായോ ഇല്ലയോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. അതുതന്നെയാണ് ഈ കഥയുടെ സസ്പെൻസും * * *
         









Monday 8 April 2024

മന്ദാര അനിയൻ - ആസ്വാദനം

#മന്ദാര അനിയൻ -ആസ്വാദനം
ജീവിതത്തിൻ്റെ രേഖാചിത്രത്തിൽ, പലപ്പോഴും ചെറിയ, അപ്രസക്തമെന്ന് തോന്നുന്ന നിമിഷങ്ങളാണ് ഏറ്റവും മനോഹരമായ കഥകൾ നെയ്യുന്നത്. ഒരു മനുഷ്യൻ ഈ കഥകൾ പങ്കുവെക്കുമ്പോൾ, ഓരോരുത്തർക്കും അവൻ്റെ കുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങൾ - മകൻ, ഭാര്യ, മകൾ, അമ്മ എന്നിവരും മറ്റുള്ളവരും ഉൾപ്പെടുന്നു - അത് പ്രേക്ഷകരിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഊഷ്മളതയുടെയും വാത്സല്യത്തിൻ്റെയും ഒരു രംഗം സൃഷ്ടിക്കുന്നു. 

കോപ്പിയടിയോ അനുകരണമോ ഇല്ലാത്ത ഈ കഥകൾക്ക് അവയുടെ ആധികാരികതയിൽ നിന്നും ആത്മാർത്ഥതയിൽ നിന്നും ഉത്ഭവിക്കുന്ന ഒരു അതുല്യമായ ചാരുതയുണ്ട്. അവ ദൈനംദിന അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു, എന്നിട്ടും അവയുടെ ഉള്ളിൽ വികാരങ്ങളുടെ ഒരു നിധി തന്നെയുണ്ട് - സ്നേഹം, പുഞ്ചിരി, സന്തോഷം, ചിലപ്പോൾ സങ്കടം പോലും. 

സമാഹാരം ആരംഭിക്കുന്നത് മന്ദാര അനിയൻ എന്ന ടൈറ്റിൽ കഥയിലൂടെയാണ്. അച്ഛനും മകനും മന്ദാരമരവും ഇഴപിരിയുന്ന കഥ.  മന്ദാരം മകൻ്റെ  ഒരു വയസ്സ് പ്രായം കുറഞ്ഞ അനിയൻ. ഊഷ്മളമാണ് അവർ മൂവരും തമ്മിലുള്ള ബന്ധം. ഇത്തരം കഥകൾ കുട്ടികളെ പ്രകൃതിയോടു ചേർത്തു നിർത്തും, അവർ മരങ്ങളെ സ്നേഹിച്ചു തുടങ്ങും.

ഗോവ വിനോദയാത്രയെ കുറിച്ചുള്ള ഒരു ചെറുവിവരണമാണ് ക്ഷമിക്കണം എന്ന രണ്ടാമത്തെ കഥ. ഗോവ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരിൽ ആരാണ് മദ്യപിക്കാതിരിക്കുന്നത്? മകൻ തന്നോടൊപ്പം വലിയ ആളായി എന്ന് കരുതുന്ന അച്ഛൻ ബിയർ കുടിക്കുന്നതിന് മകനെ ക്ഷണിക്കുന്നതും മകൻ അച്ഛനെ ഞെട്ടിക്കുന്നതും സരസമായി വിവരിച്ചിരിക്കുന്നു. മകൻ പിതാവിനെ ശരിക്കും മനസ്സിലാക്കിയതുപോലെ.

ഒരു പെണ്ണുകാണലിലെ തമാശയാണ് സത്യം എന്ന് മൂന്നാമത്തെ കഥയുടെ  വിഷയം. അമളി എവിടെയാണ് സംഭവിച്ചതെന്നു് കഥാകൃത്ത് കൃത്യമായി വ്യക്തമാക്കുന്നില്ല. പെണ്ണുകാണലിന് പ്രേരിപ്പിച്ച സുഹൃത്തുക്കളെ കുറ്റപ്പെടുത്താനും അദ്ദേഹം മുതിരുന്നില്ല. ഇങ്ങനെ പോകുന്നു സമാഹാരത്തിലെ ഇരുപത്തിയഞ്ചോളം ചെറു കഥകൾ

ഈ ലളിതമായ ഉപകഥകളുടെ ലെൻസിലൂടെ, കുടുംബ ബന്ധങ്ങളുടെ സാർവത്രിക സത്യങ്ങൾ, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, പങ്കിട്ട നിമിഷങ്ങളുടെ  ശക്തി എന്നിവ നാം കാണുന്നു. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ കാര്യങ്ങളെ വിലമതിക്കാൻ നമ്മെ ഓർമ്മിപ്പിക്കുന്ന ഓരോ കഥയും സാധാരണരീതിയിൽ കാണപ്പെടുന്ന സൗന്ദര്യത്തിൻ്റെ സാക്ഷ്യമാണ്. ഈ കഥകൾ വികസിക്കുമ്പോൾ, മനുഷ്യാനുഭവത്തിൻ്റെ കേവലമായ സമ്പന്നതയാൽ നാം ആകർഷിക്കപ്പെടുന്നു, ലൗകികമായത് ശരിക്കും മാന്ത്രികമായി രൂപാന്തരപ്പെടുന്ന ഒരു ലോകത്തേക്ക് നമ്മേ കൊണ്ടുപോകുന്നു.

 ആത്യന്തികമായി, മഹത്തായ ആംഗ്യങ്ങളോ അതിരുകടന്ന കഥകളോ ശാശ്വതമായ മതിപ്പ് അവശേഷിപ്പിക്കുന്നില്ല. മറിച്ച് അസ്തിത്വ ലാളിത്വത്തിലും സ്നേഹത്തിൻ്റെ വിശാലതയിലും സൗന്ദര്യം കണ്ടെത്തുന്ന ഒരു മനുഷ്യൻ ആർദ്രമായി പങ്കിടുന്ന ദൈനംദിന ജീവിതത്തിൻ്റെ എളിയ ആഖ്യാനങ്ങൾ നമ്മെ സ്വാധ്രീനിക്കും. അത്തരം ആഖ്യാനങ്ങളുടെ ഒരു സമാഹാരമാണ് കെ പി രാധാകൃഷ്ണപണിക്കരുടെ മന്ദാര അനിയൻ എന്ന ചെറിയ പുസ്തകം
ആശംസകൾ!
കെ എ സോളമൻ
7-4-2024

Saturday 6 April 2024

വേനൽക്കാലം -കവിത

#വേനൽക്കാലം 
നിറങ്ങളാൽ നിറയുമൊരു  വേനൽക്കാലം
മരച്ചില്ലകളിൽ നൃത്തം വയ്ക്കും ഇളങ്കാറ്റിലാടി
സ്വർണ്ണനിറമേറും സൂര്യകിരണങ്ങൾ പേറി
കാവിയുടുക്കും മരങ്ങൾ,. വയലുകൾ ചേതോഹരം

ജ്വലിക്കുന്ന നിറങ്ങൾ, പ്രകൃതിയുടെ സമ്മാനം
പറന്നുയരും പക്ഷികൾ, കലപില പാട്ടുകൾ 
ഓരോ താളചലനത്തിലും നിറയെ ആഹ്ളാദം 
വേനൽകാലത്തിൻ  അലസമാം നിമിഷങ്ങൾ

നീലാകാശത്തിന് കീഴെ,ചക്രവാള  സീമയിൽ 
സമയം താനെ ഉദിക്കുന്നതായി തോന്നുന്നിടത്ത്. 
നദികളിൽ തെറിച്ച്, കുളിരണിയും അരുവികൾ, 

നൂതന സ്വപ്നം കാണുന്ന കളിക്കൂട്ടങ്ങൾ 
പിക്നിക്കുകളിൽ നെയ്തെടുക്കും പട്ടുവസ്ത്രങ്ങളിൽ
ചിരിയുടെ സ്ഫുരണങ്ങളാൽ ഉൽസാഹം പകർന്ന്
ഹൃദയങ്ങൾ ചിറകടിച്ചുയരുന്ന നിമിഷങ്ങൾ

പകൽ , സൗമ്യമാം രാത്രിയെ വരവേറ്റു നിൽക്കുമ്പോൾ
ആകാശം വരയ്ക്കുന്നു, വർണ്ണ വിസ്മയങ്ങൾ
 വേനൽച്ചൂടിൻ്റെ ആർദ്രമാം ആലിംഗനം, ഹൃദയങ്ങളിൽ ഊഷ്മളത നിറയ്ക്കുന്നു. ഓരോ നിമിഷവും ജീവിതം ചലിക്കുന്നു
വേനൽക്കാലത്തിൻ്റെ കഥ, എന്നേക്കും മനോഹരം

കെ എ സോളമൻ

Saturday 30 March 2024

മഴയെ കുറിച്ച് എന്ത് പറയാൻ?

മഴയെക്കുറിച്ച് എന്ത് പറയാൻ

മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ

മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?  
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു 
കാര്മേ്ഘത്തേരിലേറിവരും 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച് 
ഭൂമിയുടെ സ്വസ്ഥതയിലേക്ക് 
ചരൽവാരിവിതറിക്കൊണ്ട് 
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
 
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ 
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന, 
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
  
കൊടുംതണുപ്പില്‍  ആകെ തളര്‍ന്നു 
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന  രോദനം
പുതുരാഗമെന്നുവാഴ്ത്തിയ 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

കൊടിയമഴയും തണുപ്പും  
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും 
പ്രണയാതുരഗാനമായി പാടിയ 
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

Tuesday 19 March 2024

ഓർമ്മ പൂക്കൾ കവിത

#ഓർമ്മപ്പൂക്കൾ
സ്നേഹാർദ്ര തലങ്ങളിൽ, ശിരസ്സുയർത്തി നിൽക്കുന്നു, എൻ്റെ അമ്മ
കൃപയുടെ വിളക്കുമാടം, എല്ല അമ്മമാരെയും പോലെ
അമ്മയുടെ പുഞ്ചിരി, ഒരു സൂര്യരശ്മി, എൻ്റെ ആത്മാവിനെ കുളിർപ്പിക്കുന്നു, അമ്മയുടെ തലോടലിൽ, ഞാൻ എൻ്റെ  ലോകം തീർക്കുന്നു.

മൃദുലമായ കൈകളാൽ, ഇരുണ്ട രാത്രികളിലും 
തിളക്കമുള്ള ദിനങ്ങളിലും എന്നെ വഴി നയിക്കുന്നു. 
എൻ്റമ്മയുടെ ചിരി ഒരു സാന്ത്വന ഗാനം പോലെ പ്രതിധ്വനിക്കുന്നു, 
ആ സൗഹൃദ സാന്നിധിയിൽ, ഞാൻ എന്നും സ്വതന്ത്രനായിരുന്നു.
എൻ്റെമ്മയുടെ കണ്ണുകൾ, നക്ഷത്രങ്ങൾ പോലെ, 
സാമ്യമകലുമൊരു  സാന്ത്വന തിളക്കം, കാരുണ്യം

ഓരോ വാക്കിലും ജ്ഞാനം മന്ത്രിക്കുന്ന ശബ്ദം
സംഗീതം പോലെ, ഞാൻ എപ്പോഴും കേൾക്കാറുണ്ട്. 
കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലും ശക്തമായി ഒപ്പംനിലകൊണ്ടവൾ, 
എല്ലാ സ്നേഹവും കരുതലും എനിക്കായിരുന്നെന്ന തോന്നൽ

കനൽവഴികളിൽ വീഴാതെ കാത്ത ദിവ്യ സ്നേഹം
പിരിയാതെ പിൻപറ്റിയ കനിവിൻ്റെ ഉറവിടം എൻ്റെ അമ്മ
അമ്മയെ ഓർക്കുമ്പോൾ  അറിയുന്നു നാമെല്ലാം
അറിയാതെ പോയൊരാ സ്നേഹാർദ്ര നിമിഷങ്ങളെ
കെ എ സോളമൻ

പിൻ കുറിപ്പ്:
My mother was the most beautiful woman I ever saw. All I am I owe to my mother. I attribute my success in life to the moral, intellectual and physical education I received from her.
-George Washingfon

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു എൻ്റെ അമ്മ. ഞാൻ കടപ്പെട്ടിരിക്കുന്നത് എൻ്റെ അമ്മയോടാണ്. അമ്മയിൽ നിന്ന് എനിക്ക് ലഭിച്ച ധാർമ്മികവും ബൗദ്ധികവും കായികവുമായ വിദ്യാഭ്യാസമാണ് എൻ്റെ ജീവിതത്തിലെ വിജയത്തിന് കാരണം.

Wednesday 13 March 2024

പി -റൈസ് -കഥ

#പി_റൈസ് - കഥ 
പടർന്നു പന്തലിച്ച  പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമപഞ്ചായത്ത് ഉണ്ട് കെ സ്പേസിൽ .. ആ പഞ്ചായത്തിലെ  വാർഡ് അംഗമാണ് ശ്രീമാൻ പി.കെ. പരമേശ്വരൻ.

പ്രായത്തിൽ റിക്കാർഡ് ഇട്ടതുകൊണ്ട് പരമൻ ചേട്ടൻ എന്നാണ് നാട്ടുകാർ വിളിക്കുക. വിചിത്രമായ സിദ്ധാന്തങ്ങൾ കണ്ടെത്തുകയും അവ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിൻറെ പ്രധാന ഹോബി. കൂട്ടത്തിൽ അദ്ദേഹം വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ എത്തുന്നവർക്ക് രണ്ട് കിലോ പി'റൈസ് കൊടുക്കും ..പി റൈസ് എന്നുവെച്ചാൽ പരമൻ റൈസ്, സ്വന്തം പോക്കറ്റിലെ കാശുമുടക്കി ചെയ്യുന്നതാണ്.  ബി- റൈസിനും, കെ റൈസിനും  വളരെ മുമ്പുതന്നെ പഞ്ചായത്തിൽ പ്രചാരത്തിലുള്ള റൈസ് ആണ് പി. റൈസ് . 

മരണം വരെ പഞ്ചായത്ത് മെമ്പർ ആയിരിക്കണമെന്നുള്ള ആഗ്രഹമാണ് ഇത്തരമൊരു സൗജന്യ പി -കിറ്റ് വിതരണത്തിന്റെ പിന്നിൽ. കിറ്റ് കിട്ടിയാൽ ജനം വോട്ട് ചെയ്യും, ഇത് പരമൻ നേരത്തെ മനസ്സിലാക്കിയിരുന്നു.

മഴപെയ്യാൻ സാധ്യതയുള്ള ഒരു സായാഹ്നത്തിൽ, തലയ്ക്കകത്തും മുകളിലും മേഘങ്ങൾ കുന്നുകൂടിയപ്പോൾ,  ഒരു കാലൻകുടയും വീശി പരമു ചേട്ടൻ വാർഡുവാസികളെ പഞ്ചായത്ത് ഹാളിൽ ഒരുമിച്ചുകൂട്ടി.

അദ്ദേഹം അവരെ അഭിസംബോധന ചെയ്തു 
"എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളോട് ഒരു പ്രധാന കാര്യം എനിക്ക് അറിയിക്കാൻ ഉണ്ട്!" അദ്ദേഹം ശബ്ദമുയർത്തി പറഞ്ഞു. .

"ജപ്പാനിലെ നിർത്താതെ പെയ്യുന്ന മഴയുടെ പിന്നിലെ നിഗൂഢത ഞാൻ അനാവരണം ചെയ്തു!" 
"നമ്മുടെ സ്വന്തം അറബിക്കടലിൽ നിന്ന് യാത്ര ചെയ്യുന്ന കനിവാർന്ന മേഘങ്ങൾക്ക് നന്ദി.! ജപ്പാൻ രാജ്യത്തെ.നനയ്ക്കുന്ന ഈ മഴയ്ക്ക് കാരണം നമ്മുടെ മേഘങ്ങളാണ് , അറബിക്കടലിൽ നിന്ന് നമ്മൾ സൗജന്യമായി കൊടുക്കുന്ന മഴമേഘങ്ങൾ "

പരമൻറെ.വിചിത്രമായ വിശദീകരണം കേട്ട് ഗ്രാമവാസികൾ അന്തം വിട്ടു. അദ്ദേഹത്തിൻ്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. 

രാഷ്ട്രീയം പലപ്പോഴും ഇരുണ്ടതും കൊടുങ്കാറ്റു നിറഞ്ഞുമാണ്. ഭൂരിപക്ഷം ജനങ്ങളും അക്ഷരാഭ്യാസം ഇല്ലാത്തവരും അന്തവിശ്വാസികളും. അത്തരമൊരു ലോകത്ത്, പരമൻ്റെ  സിദ്ധാന്തങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്

 
ഉടനെ തന്നെ മഴ ചെയ്തു. ഹാളിന്റെ മേൽക്കൂര ഷീറ്റുകളിൽ മഴവെള്ളം തട്ടിച്ചിതറുന്ന ശബ്ദത്തിൽ പരമു മെമ്പർ തുടർന്നു പറഞ്ഞത് അവർക്ക് കേൾക്കാനായില്ല

 അങ്ങനെ, ഹാളിൽ പ്രതിധ്വനിക്കുന്ന കൂട്ടച്ചിരിയിൽ, അവിടെ കൂടിയിരുന്ന ജനം മുഴുവനും പുറത്ത് പെയ്യുന്ന  മഴയും തങ്ങളുടെ പ്രിയപ്പെ മെമ്പറുടെ ഭാവനാ ഭ്രാന്തും നന്നായി ആസ്വദിച്ചു.

തുടർന്ന് എല്ലാവർക്കും രണ്ട് കിലോ പി റൈസ് സഞ്ചികൾ നൽകി. എല്ലാ സഞ്ചികളിലും പരമൻ്റെ ചിരിക്കുന്ന ഫോട്ടോ പതിപ്പിച്ചിരുന്നു.

കൂടുതൽ അരി ചോദിച്ചവരോട് പരമൻ പറഞ്ഞു " സപ്ലൈകോയിൽ ചെന്ന് വാങ്ങിക്കോളു "

സപ്ലൈകോയിലെ അരി സൗജന്യമാണോയെന്ന് ആരും ചോദിച്ചില്ല അതുകൊണ്ട് മറുപടിയും പറയേണ്ടി വന്നില്ല.

കുട കൊണ്ടുവന്നവർ. അരിയുമായി ഹാൾ വിട്ടു പുറത്തേക്ക് പോയി ബാക്കിയുള്ളവർ മഴ മാറാൻ വേണ്ടി അവിടെ കാത്തിരുന്നു.
                        * * *

Wednesday 28 February 2024

അത്ഭുത വാതിൽ - കഥ

#അത്ഭുതവാതിൽ - കഥ
കെ എ സോളമൻ
കെട്ടുകഥകൾ പുഴ പോലെ ഒഴുകുന്ന ചെറിയ ഗ്രാമം. ഗ്രാമത്തിൽ ഒരിടത്തായി ഒരു കാട്, കാട്ടിലുള്ളിൽ ഒരു ക്ഷേത്രം. പറമ്പിൽ  അമ്മയുടെ ക്ഷേത്രം :രഹസ്യങ്ങളുടെ കലവറയാണ് ആ ചെറിയ ക്ഷേത്രം എന്ന് ഗ്രാമവാസികൾ

ക്ഷേത്രത്തിൻറെ ചുവരുകൾക്കുള്ളിൽ വിചിത്രമായ സംഭവങ്ങൾ നടക്കാറുണ്ടെന്നു പറയപ്പെടുന്നു . 

 അടങ്ങാത്ത ജിജ്ഞാസ ഉള്ളവനും കുഴപ്പങ്ങളിൽ ചെന്ന് ചാടാനുള്ള കഴിവുള്ളവനുമാണ് കുമാരൻ. കുറച്ചകലെയുള്ള ഗ്രാമത്തിൽ നിന്ന് ഈ ഗ്രാമത്തിലേക്ക് ബന്ധു സന്ദർശനത്തിന് എത്തിയതാണ് 

നിർഭാഗ്യകരമായ ആദിവസം കുമാരൻ പറമ്പിൽ അമ്മയുടെ ക്ഷേത്രം ഒറ്റയ്ക്ക് സന്ദർശിക്കാൻ തീരുമാനിച്ചു. ഉത്സവകാലത്ത് അല്ലാതെ ആരും തന്നെ ആ ക്ഷേത്രത്തിൽ സാധാരണ പോകാറില്ല. ക്ഷേത്രത്തിൻ്റെ പ്രധാന കവാടം സ്വയം  തുറക്കുകയും അടയുകയും ചെയ്യുന്ന ഒന്നാണെന്ന് ഗ്രാമവാസികൾക്കിടയിൽ സംസാരം ഉണ്ടെങ്കിലും ആ വാതിൽ ആരും തുറക്കാൻ ധൈര്യപ്പെടാറില്ല

എന്തായാലും അത് അറിഞ്ഞിട്ട് തന്നെ കാര്യം: കുമാരൻ തീരുമാനിച്ചു. അവൻ കാടിനുള്ളിൽ കടന്ന് ക്ഷേത്രത്തിൻറെ പ്രവേശനകവാടത്തിലെത്തി. ക്ഷേത്രത്തിന്റെ  ഓട്ടോമാറ്റിക് വാതിൽ  " ക്രീക്ക് " എന്ന ശബ്ദത്തോടെ  തുറന്നു :വാതിൽ പെട്ടെന്ന് തുറന്ന ആഘാതത്തിൽ കുമാരൻ ക്ഷേത്രത്തിനുള്ളിൽ അകപ്പെടുകയും വാതിൽ  അടയുകയും ചെയ്തു

കുമാരൻ്റെ  ധൈര്യം മുഴുവൻ ഒറ്റ നിമിഷം കൊണ്ട്. ചോർന്നുപോയി. ക്ഷേത്രത്തിൻ്റെ ചുവരുകൾക്കുള്ളിൽ അകപ്പെട്ടെന്നു മനസ്സിലാക്കിയ കുമാരൻ പരിഭ്രാന്തനായി. 

എങ്കിലും നാട്ടിൽ താൻ നടത്തിയിട്ടുള്ള സാഹസങ്ങളെ കുറിച്ച് അവൻ ഓർത്തു. മരണപ്പെട്ടാലും വേണ്ടില്ല ഈ ക്ഷേത്രത്തിൻറെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരണം, അവൻ തീരുമാനിച്ചു.

 മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലൂടെ അവൻ നടന്നു, പൂർണ നിശബ്ദത. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഇനി രഹസ്യങ്ങൾ  കണ്ടുപിടിക്കേണ്ട, എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയിൽ  പല  ആശയങ്ങങ്ങളും കുമാരന് തോന്നി.

ക്ഷേത്രത്തിനുള്ളിലെ വിചിത്രമായ വിഗ്രഹങ്ങൾ, പുരാവസ്തുക്കൾ അയാളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതായി തോന്നി. ചാക്ക് കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉണങ്ങിയ സസ്യങ്ങളും പലതരം ചായപ്പൊടികളുടെ ശേഖരവും അയാളുടെ ശ്രദ്ധയിൽപ്പെട്ടു

 പെട്ടെന്ന്  എന്തോ ഒരു ഭാരമുള്ള വസ്തു അവൻ്റെ  തലയ്ക്ക് പുറകിൽ വന്നിടിച്ചു. അവൻ ഇടറിവീണു. കണ്ണിലൂടെ പൊന്നിച്ച പറക്കുകയും മുന്നിലിരുന്ന്  മുയലുകൾ സംസാരിക്കുകയും ചെയ്യുന്നതായി അവന് തോന്നി

ബോധം വീണപ്പോൾ ക്ഷേത്രത്തിൻറെ വിസ്മയകരമായ വാതിലിന് പുറത്ത് താൻ ഇരിക്കുന്നതായി കുമാരൻ മനസ്സിലാക്കി. വിചിത്രവേഷം ധരിച്ച് മുഖവരണം ഇട്ട ആജാനുബാഹുവായ ഒരു മനുഷ്യൻ മുന്നിൽ.

ആജാനുബാഹു കാറ്റിരമ്പും ശബ്ദത്തിൽ പറഞ്ഞു. " ഈ നിഗൂഢ ക്ഷേത്രത്തിൻറെ ഉടമ ഞാനാണ്. ഇതിനകത്ത് നടക്കുന്ന കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടിയിട്ടുണ്ടാകും. ആരോടും ഒരക്ഷരം മിണ്ടരുത്. ഉറപ്പു തന്നാൽ വെറുതെ വിടാം അല്ലെങ്കിൽ  ഉണക്കി ചാക്കിൽ കെട്ടി ക്ഷേത്രത്തിനുള്ളിൽ തന്നെ സൂക്ഷിക്കും . എന്തു പറയുന്നു?"

"മാപ്പ് മാപ്പ്, ഞാൻ ആരോടും മിണ്ടില്ല" കുമാരൻ സാഷ്ടാംഗ പ്രണാമം ചെയ്തു.

"എങ്കിൽ പൊയ്ക്കോളൂ, നേരെ നടന്നാൽ കാടിനു പുറത്തെത്താം, തിരിഞ്ഞു നോക്കരുത്" ആജാനുബാഹു

 കുമാരൻ നേരേ നടന്നു, തിരിഞ്ഞു നോക്കാതെ. സാഹസികത ദാഹത്തിന് അതിരുകൾ വേണം, കുമാരൻ ആദ്യമായി തീരുമാനമെടുത്തു. ക്ഷേത്രത്തിൻറെ അത്ഭുത വാതിലുകൾ സൂക്ഷിക്കണമെന്ന് പലരോടും പറയണമെന്ന് കുമാരന് തോന്നിയെങ്കിലും ഒരിക്കൽ പോലും അതേക്കുറിച്ച് ആരോടും മിണ്ടിയില്ല

 പറമ്പിൽ അമ്മയുടെ ക്ഷേത്ര ചുവരുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ, രഹസ്യങ്ങളായിത്തന്നെ ഇന്നും തുടരുന്നു. 
                    *  *  *

Monday 26 February 2024

പടിഞ്ഞാറൻ കാറ്റ്

കഥ
പടിഞ്ഞാറൻ കാറ്റ് 

മാസാന്ത്യ സാഹിത്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കവിത യെഴുതാൻ ഇരുന്നതാണ്, വിഷയം കിഴക്കൻകാറ്റ്.

മാസത്തിൽ നാലെണ്ണമെന്ന കണക്കിൽ സാഹിത്യ ട്രൂപ്പുകളുടെ സംഗമമുണ്ട്. ഒരെണ്ണത്തിൽ ഏതെങ്കിലും വിഷയ കേന്ദ്രീകൃത ചർച്ചയാണെങ്കിൽ മറ്റൊല്ലാറ്റിലും കഥ, കവിത എന്നിവയുടെ ആവിഷ്കാരമാണ്. കവി സ്വന്തം കവിത ചൊല്ലുക, കഥാകാരൻ സ്വന്തം കഥ വായിക്കുക, ഊഴം കാത്തിരിക്കുക, മറ്റു കവികൾ ഇവയെല്ലാം കേൾക്കുക എന്നതാണ് ചിട്ട

ഒരേ രണ്ടുവരിക്കവിത തന്നെ പല വേദികളിൽ പലതവണ വായിക്കുന്ന കവികളുമുണ്ട്. രണ്ടുവരിക്കവിതയെ രണ്ടുതരിക്കവിത യെന്നു വിളിച്ചാലും തെറ്റില്ല. കവിത വായിക്കാൻ എഴുന്നേറ്റു പോകുകയും പെട്ടെന്നു തിരികെ എത്തുകയും ചെയ്യുന്നതാണ് ഇത്തരം കവിതകളുടെ പ്രധാന ലക്ഷണം.

എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ  ഒരേ കവിത തന്നെ പല വേദികളിൽ ആവർത്തിക്കുന്നതിൽ താല്പര്യമില്ല. അതു കൊണ്ടാണ് പുതിയ വിഷയമായ കിഴക്കൻ കാറ്റിനെക്കുറിച്ചെഴുതാൻ തെക്കു- വടക്കു വീണു കിടക്കുന്ന ചില്ലിത്തെങ്ങിന്റെ നടുവിൽ കയറി ഇരുന്നത്. നല്ല കിഴക്കൻ കാറ്റ് കിട്ടുകയും ചെയ്യും

വീണു കിടക്കുന്ന തെങ്ങിനെ പറ്റി പറയാവുണ്ട്, തെക്കോട്ടു വീണാണ് കിടക്കുന്നതെങ്കിൽ അത് അവിടെത്തന്നെ കിടക്കും. ഈ തെങ്ങിന്റെ കാര്യം വെച്ചു നോക്കിയാൽ അതും ശരിയുമാണ്. എത്ര മാസമായി ഈ തെങ്ങു ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ ഉടമസ്ഥന് തെങ്ങ് വേണ്ട. എടുത്തോണ്ടു പോയ്ക്കോ എന്നു പറഞ്ഞിട്ടും ആർക്കും വേണ്ട, കൂലി ചെലവാണ് പ്രശ്നം

വീണു കിടക്കുന്ന മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. ആർക്കും വേണ്ടാത്ത അവസ്ഥ, അത് അതിദയനീയമാണ്.

ആരെങ്കിലും തന്നെ നോക്കി വരുന്നുണ്ടോ എന്ന മട്ടിൽ തെങ്ങിന്റെ തല തൊണ്ണൂറു ഡിഗ്രി വളവിൽ മേലോട്ടു വളർന്നിട്ടുണ്ട്, തേങ്ങയില്ലാതെ ഏതാനും ഓലകളുമായി

കിഴക്കൻ കാറ്റിനായി കാത്തിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറുനിന്നു കാറ്റു വീശാൻ തുടങ്ങി, കാറ്റിന്റെ ശക്തി കൂടി വന്നു. ഒരു പക്ഷെ, അല്ല തീർച്ചയായും മഴ പെയ്യും

പടിഞ്ഞാറൻ കാറ്റ് എന്നെ തോളിലേറ്റിയത് പഴയൊരു കാലത്തേയ്ക്കാണ്, കോളജിലെ പ്രീഡിഗ്രി കാലം, കൗമാര പ്രണയത്തിന്റെയും അനശ്വര പ്രേമത്തിന്റെയും കാലം.

പക്ഷെ ഇവിടെ പ്രണയത്തിനു തത്കാലം സ്ഥാനമില്ല. പ്രണയ ഭക്ഷ്യമേളയൊക്കെ നടക്കുന്ന ഇക്കാലത്തെ പ്രണയമായിരുന്നില്ല, അന്നത്തെ വിഷാദഗാന പ്രണയങ്ങൾ

ജനൽ തുറന്നിട്ടാൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കടന്നു പോകും ക്ളാസ് മുറിയിലൂടെ. വീട്ടിൽ നിന്നു തന്നു വിടുന്ന ചോറും കടല മെഴുക്കുപുരട്ടിയും കഴിച്ചാൽ ഉച്ചയ്ക്കുശേഷം ഉറങ്ങിയാൽ എന്തെന്ന തോന്നലാണ് എപ്പോഴും.

രണ്ടു മണിക്കാണ് തോമച്ചൻ സാറിന്റെ ഫിസിക്സ് ക്ളാസ്. കെ എക്സ് തോമസ് എന്നാണ് ശരിക്കും പേര്.

തോമാച്ചൻ സാറിനെക്കുറിച്ചു പറഞ്ഞില്ല. സാറു് അതിബുദ്ധിമാനെന്നു ഒരു കൂട്ടം കൂട്ടികളും  ഇത്തരം ബുദ്ധി കൊണ്ട് ആർക്കെന്തു പ്രയോജനമെന്നു ചിന്തിക്കുന്ന മറ്റൊരു വിഭാഗം കുട്ടികളുമാണ് ക്ളാസിൽ. സാറ് അതിബുദ്ധിമാനെന്നു ഒരു വിഭാഗം കുട്ടികൾ ചിന്തിക്കാൻ കാരണമെന്തെന്നു വെച്ചാൽ മരപ്പല കയിൽ തയ്യാറാക്കിയ ഒരു റേഡിയോ സർക്യൂട്ട് അദ്ദേഹം  ക്ളാസിൽ കൊണ്ടുവരുകയും അതിൽ നിന്ന് ആദ്യമേ തന്നെ പാട്ടുകേൾപ്പിക്കുകയും ചെയ്തിരുന്നു. ഡയോഡ് വാൽവ്, ട്രയോഡ് വാൽവ് എന്നിവ അധ്യാപകർക്കു പോലും ശരിക്കറിയാത്ത കാലത്ത് ഇങ്ങനെയൊരു നിർമ്മതി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സാറിനെ ഭക്ത്യാദരവോടെ നോക്കാൻ ഇതായിരുന്നു ഒരു  കാരണം. പിന്നെ ഓരോ ചോദ്യത്തിനും എങ്ങും തൊടാതുള്ള അദ്ദേഹത്തിന്റെ മറുപടിയും.

പക്ഷെ സത്യം പറയാമല്ലോ, സാറിന്റെ ക്ളാസ് അറുബോറായിരുന്നു. സാറ് എന്താണ് പഠിപ്പിക്കുന്നതെന്നു പല കുട്ടികൾക്കും മനസ്സിലായിരുന്നില്ല. പക്ഷെ അധ്യാപകരായാൽ ഇങ്ങനെ വേണം എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞിരുന്നത്.

പുസ്തകം നോക്കി പഠിപ്പിക്കുന്നതാണ് സാറിന്റെ രീതി. അല്ലാതെ .വീട്ടിലിരുന്നു കാണാതെ പഠിച്ചു വന്നിട്ടു ക്ളാസിലെത്തി. മറന്നു പോയാൽ തെറ്റു പഠിപ്പിക്കുന്നത രീതി സാറിനില്ല.

പത്താം ക്ളാസിലെ പോലെ എല്ലാ കോളജുകളിലും ഫിസിക്സ് പഠിപ്പിക്കാൻ ഒരേ പുസ്തകമല്ല ഉപയോഗിച്ചിരുന്നത്. വിഷയം ഒന്നുതന്നെ യാണെങ്കിലും വ്യത്യസ്ത എഴുത്തുകാരുടെ പുസ്തകമാണ് ഫോളോ ചെയ്തിരുന്നത്. പത്തമ്പതു കൊല്ലം മുമ്പ് പ്രീ ഡിഗ്രി പഠിച്ചവർക്ക് ഈ കാര്യമൊക്കെ നന്നായറിയാം

ക്രിസ്ത്യൻ കോളജായതുകൊണ്ടാവണം ഞങ്ങളുടെ കോളജിൽ സി .ജെ ഡാനിയേൽ, പി-എ ഡാനിയേൽ, യു-വി ജോൺ, പി ഐ പോൾ എന്നിവരുടെ പുസ്തകമാണ് ഫിസിക്സ് പഠിക്കാനായി വാങ്ങിയിരുന്നത്‌. എസ്.എൻ കോളജിലാവട്ടെ കേശവൻ, കുമാരൻ, വൽസൻ എന്നിവരുടെ പുസ്തകമായിരുന്നു. കുറച്ചങ്ങോട്ടു മാറി കായംകുളം എം എസ് എം കോളജിൽ സിറാജുദ്ദീൻ, മൊയ്ദീൻ കുഞ്ഞ്, ഹസൻ, ഫാത്തിമ എന്നിവരുടെ പുസ്തകമായിരുന്നു. ജാതീയമായ വേർതിരിവ് പുസ്തകം ഫോളോ ചെയ്യുന്ന കാര്യത്തിൽ പ്രകടമായിരുന്നെങ്കിലും ന്യൂട്ടന്റെ ചലന നിയമങ്ങളും, ഉത്തോലകതത്വങ്ങളും ഡാനിയേലിന്റെയും, കേശവന്റെയും  സിറാജുദ്ദീന്റെയും പുസ്തകങ്ങളിൽ ഒന്നു തന്നെയായിരുന്നു. അന്നും ഇന്നും ശാസ്ത്ര വിഷയങ്ങളുടെ പുസ്തകമെഴുത്തെന്നത് പുരാണങ്ങൾ പകർത്തുന്നതു പോലെ വരുമാനം കിട്ടുന്ന ഒരു വിനോദമായിരുന്നു.

ഡാനിയേലിന്റെ പുസ്തകവുമായി തോമച്ചൻ സാർ ഉച്ചയ്ക്കു രണ്ടു മണിക്ക് ക്ളാസിൽ കയറിവരും. അപ്പോൾ ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ടായിരിക്കും. പാതി കൂമ്പിയ കണ്ണൂകൾ പണിപ്പെട്ടുതുറന്ന് അക്ഷമരാകാൻ ഞങ്ങൾ കുട്ടികൾ പാടുപെടും.

തോമച്ചൻസാർ  വലതു കൈയ്യിൽ ചോക്കു പിടിക്കും. ഇടതു കൈയ്യ് കൊണ്ട് ഡാനിയേലിന്റെ പുസ്തകത്തിന്റെ നട്ടെല്ലിൽ പിടിച്ച് പടിഞ്ഞാറൻ കാറ്റിനെതിരെ കാണിക്കും. കാറ്റടിച്ചു തുറന്നു വരുന്ന പുസ്തകത്താൾ അദ്ദേഹം വിരൽ കടത്തി വേർതിരിക്കും. എന്നിട്ട് അതങ്ങു പഠിപ്പിക്കും. അങ്ങനെ ഓരോ ദിവസവും കാറ്റത്തു തുറന്നു വരുന്ന പേജാണ് ഫിസിക്സ് എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. ഒരു ദിവസം തുറന്നു വീണത് ഓതേഴ്സിന്റെ പേരെഴുതിയ ആദ്യ പേജായിരുന്നു. അദ്ദേഹം പറഞ്ഞു, സി.ജെ ഡാനിയേൽ തേവര എസ് എച്ച് കോളെജിലെ പ്രഫസറാണ്, പി എ ഡാനിയേലും അവിടെ തന്നെ പ്രഫസർ, യു. വി ജോണും പി ഐ പോളും തൊടുപുഴ ന്യൂമാൻ കോളജ് പ്രഫ സേഴ്സ്. കൈവെട്ടു ജോസഫ് സാറിന്റെ പൂർവികർ എന്നുകൂടി പറഞ്ഞേനെ ഇന്നായിരുന്നെങ്കിൽ.

ഈ പടിഞ്ഞാറൻ കാറ്റ് അഭ്യാസത്തിൽ മറ്റുള്ള അധ്യാപകരുടെ പോർഷനും തോമാച്ചൻ സാർ ഞങ്ങളെ പഠിപ്പിച്ചു. അത് ഡിപ്പാർട്ടുമെന്റിൽ സംഘർഷത്തിനു കാരണമായിട്ടുണ്ടോ യെന്ന കാര്യം വ്യക്തമായി ഓർക്കുന്നില്ല. അന്നുമിന്നും ഒരധ്യാപകന്റെ ടോപ്പിക് വേറൊരു അധ്യാപകൻ കയറിയെടുക്കുന്നത് ആരും ഇഷ്ട്ടപെട്ടിരുന്നില്ല.

കാറ്റു അതിശക്തമായി വീശിത്തുടങ്ങി.  മഴത്തുള്ളികൾ കനത്തിൽ തലയിലും ഇരിക്കുന്ന തെങ്ങിലുംപതിച്ചു. കിഴക്കൻ കാറ്റിനെക്കുറിച്ച് കവിത പിന്നീടാകാം എന്ന് കരുതി ഞാൻ വീട്ടിലേക്ക് അതിവേഗം  നടന്നു.

-കെ എ സോളമൻ

Monday 19 February 2024

K-rice & B-rice

K-Rice  vs B-Rice 

Sir,
The Kerala government has introduced K-Rice. Apparently this is the case to counter the Centre’s “Bharat Rice” distribution. This reflects the current politicization of social measures in India.

While both initiatives aim to provide subsidized rice to vulnerable populations, the framing of these programmes highlights the broader ideological divide between the Centre and the State. The name “K-Rice” carries a distinct regional identity. It emphasizes Kerala's autonomy and its distinctive approach to governance. The distribution of K rice implicitly challenges the authority of the central government over social policies.

The effectiveness of the K rice programme in tackling food insecurity and poverty in Kerala is, however, suspect. How might a cash-starved state allocate resources to the challenges faced by marginalized communities in the state?. Although the emergence of “K-Rice” reflects the dynamics of federalism, its true value will be determined by its ability to improve the lives of those it intends to support.

K.A. Salaman

Saturday 17 February 2024

സീതയും അക്ബറും

#സീതയും #അക്ബറും
സിലിഗുരി മൃഗശാലയിൽ പെൺസിംഹത്തിന് 'സീത' എന്നും ആൺസിംഹത്തിന് 'അക്ബർ' എന്നും പേരിട്ടത് ഒരു സംശയകരമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ലളിതമായ കാരിക്കേച്ചറുകളിലേക്ക് ചുരുക്കി മൃഗങ്ങളുടെ അന്തർലീനമായ അന്തസ്സ് ലംഘിക്കുന്നതാണ് ഈ രീതി. ഇത് സ്റ്റീരിയോടൈപ്പുകളെ നിലനിർത്തുകയും സാംസ്കാരിക പക്ഷപാതങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഹിന്ദു പുരാണങ്ങളിലെ ആദരണീയ വ്യക്തിത്വമായ സീതയുടെയും ഭാരത ചരിത്രത്തിലെ മുഗൾ ചക്രവർത്തിയായ അക്ബറിൻ്റെയും പേര് സിംഹങ്ങൾക്കു നൽകി അവയെ ഒരുമിച്ച് സൂക്ഷിക്കുന്നത് ചിലരുടെ മതവികാരം വ്രണപ്പെടുത്താനുള്ള കരുതിക്കൂട്ടിയ ഒരു ശ്രമമായി കണക്കാക്കാം. കൂടാതെ, അത്തരം പേരിടൽ രീതികൾ സാംസ്കാരിക ചരിത്രത്തെ വികലമാക്കുന്നതിനും വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കും കാരണമാകും.

മൃഗങ്ങളെ മനുഷ്യരൂപങ്ങളുടെ ഹോമോണിമുകളിലേക്ക് ചുരുക്കുന്നതിലൂടെ, ഈ ജീവിവർഗങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കപ്പെടുന്നു. നമുക്ക് വേണ്ടത് ഈ മൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ അടിയന്തിര സംരക്ഷണമാണ്.

ഇതു നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, മൃഗശാലകളിലെ മൃഗങ്ങൾക്ക് പേരിടുന്നത് ശ്രദ്ധയോടെ സമീപിക്കണം. അല്ലാത്തപക്ഷം, അത് വർഗീയ വിദ്വേഷത്തിനും മൃഗങ്ങളെ ബന്ധിപ്പിച്ച് "ലവ് ജിഹാദ്" പോലുള്ള അനാവശ്യ ചർച്ചകൾക്കും ഇടയാക്കും.

-കെ എ സോളമൻ

Friday 16 February 2024

സ്വയം പരിചയപ്പെടുത്തൽ

#സ്വയംപരിചയപ്പെടുത്തൽ
(റീ പോസ്റ്റ്, ചെറിയ മാറ്റത്തോടെ)
പേര് കെ എ സോളമൻ
പ്രൊഫസർ എന്നു പറയാം . അതു കാര്യമായി എടുക്കണ്ട. 2024 ൽ കോളജിനു അകത്തും പുറത്തുമായി 52 വർഷത്തെഅധ്യാപനം പൂർത്തിയാകും. അതിൻ്റെ പേരിൽ പുരസ്കാരം ഒന്നും ലഭിച്ചിട്ടില്ല. എന്നെക്കാൾ സർവീസ് ഉള്ളവർക്കു പോലും അങ്ങനെയൊരു കപ്പ് കിട്ടാത്തതു കൊണ്ട് ഇക്കാര്യത്തിൽ യാതൊരുവിധ വിഷമമില്ല.

ഇപ്പോൾ ഓൺ ലൈൻ ടീച്ചിംഗിലാണ് ഏറെ സമയവും. ഫിസിക്സാണ് വിഷയം. ശരാശരി 30 മിനിട്ടു ദൈർഘ്യമുള്ള 1400-ൽ പരം വീഡിയോ ക്ളാസുകൾ കൊറാണാക്കാലത്തും തുടർന്നു പോസ്റ്റു ചെയ്തു. പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. പ്രയോജനപ്പെടുന്നുണ്ടെന്നാണ് ചില ഓൺലൈൻ വിദ്യാർത്ഥികളുടെ കമൻ്റ് .

പത്രങ്ങളിൽ കത്ത് എഴുതുന്നത് പ്രധാന ഹോബി. മലയാളത്തിലും ഇംഗ്ലീഷിലുള്ള മിക്കവാറും പത്രങ്ങളിൽ കത്തുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. 

ദിവസം ശരാശരി10 പത്രങ്ങൾ വായിക്കും മനോരമ, മംഗളം, ഇൻഡ്യൻ എക്സ്പ്രസ്സ് വീട്ടിൽ വരുത്തുന്നു. ബാക്കി പത്രങ്ങളെല്ലാം ഓൺലൈനിൽ.ജന്മഭൂമി, ദീപിക, ഏഷ്യൻ ഏജ്, ദി ടെലിഗ്രാഫ്,  ദി ഹിന്ദു ഒക്കെ ഓൺ ലൈനിലും ഗ്രന്ഥശാലയിലും വായിക്കും. പല വാർത്തകളും തലക്കെട്ടിൽ ഒതുക്കി വായിക്കുന്നതാണ് രീതി

ചെറിയ കവിതകളും കഥകളും വീക്ഷണം ഞായർ, ജന്മഭൂമി, മംഗളം ഞായർ എന്നിവയിൽ അച്ചടിച്ചു വന്നിട്ടുണ്ട് ലോക്കൽ പ്രസിദ്ധീകരണങ്ങൾക്കും കഥകൾ, കുറിപ്പുകൾ അയക്കാറുണ്ട്. നവനീതം
പത്രാധിപർ ജസ്റ്റിസ് ശ്രീ കെ സുകുമാരൻ ഒന്നുരണ്ട് സന്ദർഭങ്ങളിൽ വിളിച്ച് അനുമോദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചു പുസ്തകങ്ങൾ പ്രസിഡീകരിച്ചു.. അധികമാരും വായിക്കാത്തതു കൊണ്ട് കൂടുതൽ മേനി പറയാനില്ല.

ഫേസ്ബുക്കിൽ നടത്തുന്ന ചില കമൻറുകളിൽ അനാകർഷരായി ചില സുഹൃത്തുക്കൾ ബന്ധം വിടർത്തി പോയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇക്കൂട്ടരെ എങ്ങനെയാണ് അറിയിക്കുക ? എന്ത് തോന്നിയവാസം എഴുതിയാലും ബന്ധം വിടർത്താത്ത ചില രുണ്ട്. അവരാണ് മണ്ണിന്റെ ഉപ്പ്, ശരിക്കും മനുഷ്യസ്നേഹികൾ, അവരെയാണ് പൂവിട്ട് പൂജിക്കേണ്ടത്

കത്തെഴുത്ത് ഹോബിയുടെ കൂട്ടത്തിൽ ഫേസ് ബുക്കിലുടെ നടത്തുന്ന വെറുപ്പിക്കൽ അവസാനിപ്പിച്ചാൽ എന്തെന്നുപലപ്പോഴും ചിന്തിക്കും. എന്നാലും ചിലപ്പോൾ ഫ്രോഡ് പുറത്തു ചാടും . 

 യാതൊരു കുറവുമില്ലാതെ കത്തെഴുതും വെറുപ്പിക്കലും തുടരുന്നു . അതു കാരണം ഒട്ടും തന്നെ സമയം മറ്റൊരു കാര്യത്തിനായി നീക്കിവെയ്ക്കാൻ കഴിയുന്നില്ല.

- കെ എ സോളമൻ

Wednesday 14 February 2024

ഗൂഗിൾ വാലന്റൈൻസ് ഡേ

#ഗൂഗിൾ വാലന്റൈൻസ് ഡേ
കഥ - കെ എ സോളമൻ
അജീഷും ഗ്രീഷ്മയും പരിചയപ്പെട്ടതിനുശേഷം രണ്ടാമത്തെ വാലന്റൈൻ ഡേ ആണ് ഇന്ന് . ഉച്ചയൂണ് സെവൻസ് സ്റ്റാറിൽ തന്നെ ആകാമെന കരുതി.

സെവൻ സ്റ്റാർ ടൗണിലെ പ്രധാനപ്പെട്ട ഹോട്ടലാണ്. സ്റ്റാർ പേരിൽ മാത്രമേ ഉള്ളൂ അല്ലാതെ ത്രീസ്റ്റാർ , ഫോർസ്റ്റാർ , ഫൈസ്റ്റാർ എന്ന കാറ്റഗറിയിൽ പെടുന്ന ഹോട്ടൽ അല്ല . എങ്കിലും ഭക്ഷണസാധനങ്ങൾക്ക് സ്റ്റാർ വിലയാണ് 

സ്ഥലത്തെ പൗരപ്രമുഖരും വീട്ടിൽ കഞ്ഞി വയ്ക്കാത്ത ധനാഢ്യരും ഉച്ചയൂണിനും വൈകിട്ട് ഡിന്നറിനും സെവൻ സ്റ്റാറിലാണ് പതിവായി എത്തുക. അവിടുത്തെ ഫിഷ് കറിയും ഫ്രൈയും. മട്ടൻ ബിരിയാണിയുമൊക്കെ പ്രസിദ്ധം.. പോർക്ക് വിഭവങ്ങളും ലഭ്യം. 

കാട്ടുപന്നിയെ ക്ഷുദ്രജീവികളിൽ പെടുത്താൻ നിയമസഭ പ്രമേയം പാസ്സാക്കിയ സ്ഥിതിക്ക് ഇനിമുതൽ പോർക്ക് ഫ്രൈ വിളമ്പാൻ പറ്റുമോ എന്നുള്ള സംശയം ഹോട്ടൽ ജീവനക്കാർക്ക് ഉണ്ട് . ക്ഷുദ്രജീവിയുടെ ഇറച്ചി ആരാണ് ഭക്ഷിക്കുക ? ഇറച്ചി നാടൻ പന്നിയുടേതോ അതോ ക്ഷുദ്രജീവിയുടേതോ എന്ന് എങ്ങനെ കണ്ടുപിടിക്കാൻ ?

പക്ഷേ ഒരു കാര്യം വസ്തുതയാണ്. മറ്റു സ്റ്റാർ ഹോട്ടലുകളിലെ പോലെ വേവാത്ത ഇറച്ചി വിഭവങ്ങൾ വിളമ്പുന്ന പരിപാടി സെവൻ സ്റ്റാർ ഹോട്ടലിൽ ഇല്ല .ഇന്ന് ബാക്കി വരുന്ന ഭക്ഷണം നാളെ ചൂടാക്കി നൽകുന്ന പരിപാടിയുമില്ല.

അജീഷും ഗ്രീഷ്മയും രണ്ടു പേർക്ക് സൗകര്യമുള്ള ഒരു ടേബിളിന്റെ ഇരുവശങ്ങളിലായി ഇരുന്നു. ഹാളിലും മറ്റു മുറികളിലുമായി അനേകം പേർ ഭക്ഷണം കഴിക്കുന്നുണ്ട്. ചിലരുടെ ഭക്ഷണരീതി കണ്ടാൽ ജീവിതത്തിൽ ആഹാരം കഴിക്കാത്തവരാണെന്ന് തോന്നും.

കൂടുതൽ പേരും വീടുകളിൽ ഭക്ഷണം പാകം ചെയ്യാത്തവരാണ്. മെനക്കെടാൻ ആർക്കും തന്നെ നേരം ഇല്ല . സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും പക്ഷെ തീരെ കുറവാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ . അതിന് കാരണവുമുണ്ട്.സർക്കാർ ഉദ്യോഗസ്ഥർ 500 രൂപയോളം മുടക്കി അവിടെനിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാകില്ല.  

ഊണിന്റെ കൂടെ ഫിഷ് ഫ്രൈ ഉണ്ടെങ്കിൽ 500 രൂപയ്ക്ക് മുകളിലാവും. സർക്കാർ ഉദ്യോഗസ്ഥന് എല്ലാദിവസവും ഈ നിരക്കിൽ ഊണ് കഴിക്കാൻ ആവില്ല .   അധ്യാപകരാകട്ടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമേ കഴിക്കൂ .

"എന്താണ് സർ വേണ്ടത് ?"  ഗ്രീഷ്മയെ നോക്കിക്കൊണ്ട് അജീഷിനോടായി ബേറർ ചോദിച്ചു

" ടു മീൽസ്, വിത്ത് ഫിഷ് ഫ്രൈ "

" കരിമീൻ വേണോ, അതോ നെമ്മീനോ " ബേറർ
അജീഷ് ഗ്രീഷ്മയെ നോക്കി. ഗ്രീഷ്മയുടെ ചുണ്ടനക്കം വായിച്ച് അജീഷ് ബേറോറോട്
" കരിമീൻ "

ഏറെ സമയമെടുത്ത് , കുറെ കാര്യങ്ങൾ ആവശ്യമുള്ളതും ഇല്ലാത്തതും സംസാരിച്ച്, അവർ ഭക്ഷണം കഴിച്ചു.

" ഇനി എന്തെങ്കിലും, സർ? " ബേറർ 

അജീഷ് ബിയററെ നോക്കി

" ലെമൺ ജ്യൂസ്, ഐസ്ക്രീം, ഫ്രൂട്ട് സാലഡ് ; അങ്ങനെ എന്തെങ്കിലും ? "

"ഫ്രൂട്ട് സാലഡ് മതി" ഇക്കുറി ഗ്രീഷ്മ ആണ് മറുപടി പറഞ്ഞത്. 
"ഐസ്ക്രീം കഴിച്ചാൽ ജലദോഷം വരും." ഗ്രീഷ്മ അജീഷിനോടായി പറഞ്ഞു.

" ബിൽ പ്ളീസ് ?"

1380 രൂപ. സെവൻ സ്റ്റാറിലെ രീതികൾ അറിയാവുന്ന അജീഷിന് ആ തുക അത്ര കൂടുതലായി തോന്നിയില്ല.

ഫോൺ എടുത്ത് അജീഷ് ഗൂഗിൽ പേ നടത്തി തിരിഞ്ഞു നടന്നതും കൗണ്ടറിൽ നിന്ന് കാഷ്യർ പയ്യൻ അജീഷിനെ തിരികെ വിളിച്ചു.

" പണം എത്തിയില്ല സർ "

അജീഷ് ഫോണിൽ നോക്കി. ഫോണിൽ എല്ലും ഒഒക. പിന്നെ എന്തു സംഭവിച്ചു ?

ഗ്രീഷ്മയുടെ മുഖം വിവർണ്ണമായി. വാലന്റെൻ ദിനത്തിന്റെ എല്ലാ ഗ്ലാമറും അവിടെ അവസാനിച്ചെന്ന് അജീഷിന് തോന്നി. 

അജീഷ് പോക്കറ്റിൽ കയ്യിട്ടു പണം തിരഞ്ഞു . ഹോട്ടലിൽ പരിചയമുള്ള ആരെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് നോക്കി

ഭാഗ്യം 1500 രൂപ പോക്കറ്റിലുണ്ട്. അച്ഛനും അമ്മയ്ക്കും നല്ലജോലിയുള്ള കൊണ്ട് യു.പി.ഐയും അതോടൊപ്പം പോക്കറ്റു മണിയും ധാരാളം :

തുടർന്ന് ടൗണിൽ നടക്കുന്ന എക്സിബിഷൻ മൂന്നാമത്തെ പ്രാവശ്യവും കണ്ടു അവർ അന്നത്തേക്ക് ടാറ്റ പറഞ്ഞു. 

വീട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് നോക്കിയപ്പോൾ കാണുന്നു 1380 രൂപ ഡിഡക്ട് ചെയ്തിരിക്കുന്നു !

ഈ വിവരം ഹോട്ടൽ മാനേജരെ അറിയിക്കാമെന്ന് കരുതിയസമയത്ത് തന്നെ സെവൻ സ്റ്റാർ മാനേജരുടെ വിളി വന്നു

" ഗൂഗിൽ പേ എമൗണ്ട് ഞങ്ങളുടെ അക്കൗണ്ടിൽ വന്നിട്ടുണ്ട് സർ . സോറി ഫ്രാർ ദി ട്രബിൾ . ഇവിടം വരെ വരികയാണെങ്കിൽ പണം തിരികെ തരാം അല്ലെങ്കിൽ സാറിൻറെ  നമ്പർ അറിയിച്ചാൽ ഞങ്ങൾ ഫോൺ പേ ചെയ്യാം "

" ഫോൺ പേ ചെയ്യേണ്ട " 

അജീഷ് ഗ്രീഷ്മയെ വിളിച്ചു. നാളെയും നമുക്ക് വാലന്റൈൻസ് ഡേ ആണ്, ഗൂഗിൾ വാലന്റൈൻസ് ഡേ , ലഞ്ച് സെവൻ സ്റ്റാറിൽ തന്നെ.
      * * * *

Tuesday 13 February 2024

#കളഞ്ഞുപോയ #സൗഹൃദങ്ങൾ


നമ്മുടെ നല്ല കാലത്തും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കുന്നവരാണ് അടുത്ത സുഹൃത്തുക്കൾ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സുഹൃദ് ബന്ധങ്ങൾ.

എന്നാൽ ഒരു മനുഷ്യൻറെ ജീവിതത്തിൽ പല കാലഘട്ടങ്ങൾ ഉള്ളതുകൊണ്ട് സുഹൃത്തുക്കളും മാറും. പത്താം ക്ലാസിൽ കൂടെ പഠിച്ചിരുന്ന എത്ര സുഹൃത്തുക്കളെ 60 പിന്നിട്ട ഒരാൾക്ക് ഓർക്കാൻ കഴിയും? എന്നുവെച്ചാൽ സുഹൃത്ത് ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കും

ചെറുപ്പക്കാരിലാണ് സുഹൃത്ത് ബന്ധങ്ങൾ കൂടുതൽ ദൃഢമായി കാണുന്നത്. പ്രായം കൂടുന്തോറും ബന്ധങ്ങൾ കുറഞ്ഞു വരും. അത് കുടുംബങ്ങളിൽ പോലും കാണാം. വൃദ്ധന്മാർ ഒറ്റയ്ക്ക് നടക്കുന്നത്  കണ്ടിട്ടില്ലേ? ആരും സംസാരിക്കാനില്ലാതെ വിഷമിക്കുന്നവർ. അതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല, ജീവിത ഗതി അങ്ങനെയാണ്.

മാറിയകാലത്ത് ആൽച്ചുവട്ടിലും ഗ്രാമ ഗ്രന്ഥാലയങ്ങളിലും ഇരുന്ന്  സംസാരിക്കാനും വായിക്കാനും ആളെ കിട്ടില്ല. സൗഹൃദം പങ്കിടാൻ ഏതെല്ലാം സ്ഥലങ്ങൾ, ഏതെല്ലാം രീതികൾ ഇതെല്ലാം കാലം വരുത്തിവെച്ച് മാറ്റങ്ങളായി കണ്ടു കൊണ്ട് സമാധാനത്തോടെ ജീവിക്കാൻ പഠിക്കുക. അതാണ് വേണ്ടത്. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾ ഓർത്ത് ദുഃഖിക്കതിരിക്കുക

- കെ എ സോളമൻ

Friday 9 February 2024

കേരള ഗാനം

#കേരളഗാനം
കേരളം, കേരളം
സുന്ദരമായ കേരളം
പച്ചപ്പാർന്ന ഭൂമിയിലെ
നന്മനിറഞ്ഞ കേരളനാട്
നമ്മുടെ സ്വന്തം കേരള നാട്

പൂവും മഴയും മഞ്ഞും മായാ-
കാഴചകൾ നിറയും ജന്മഭൂമി
 കേരള നാടാം ജന്മദേശം
സൗഹൃദഹൃദ്യം നമ്മുടെ നാട്
കേരളഭൂമി നമ്മുടെ ഭൂമി

കായൽ നിഴലിൽ കേരനിരകൾ
നിറയും വിസ്മയ വർണ്ണങ്ങൾ
അന്ധകാര ചീളുകളില്ല
സമത്വ സുന്ദര കേരള നാട് ,
നമ്മുടെ സ്വന്തം കേരള നാട്

ഹൃദയ പ്രണാമം കേരളനാടേ
മാവേലിയുടെ ജന്മനാടേ .
കണ്ണീരൊഴിഞ്ഞൊരു നല്ലനാട്
നമ്മുടെ സ്വന്തം സുന്ദര നാട്

കേരളം, കേരളം
സുന്ദരമായ കേരളം
പച്ചപ്പാർന്ന ഭൂമിയിലെ
നന്മനിറഞ്ഞ കേരളനാട്
നമ്മുടെ സ്വന്തം കേരള നാട്

- കെ എ സോളമൻ

#മാതൃസ്വാന്തനം

മാതൃസാന്ത്വനം

പകലന്തി മാഞ്ഞേറെ -
നേരവും കടന്നു പോയ്
കടൽതീരംഒഴിഞ്ഞിതാ -
ആരവം നിലച്ചുപോയ്.

ഹൃദയം തകർത്താടും
കിതപ്പിന്റെ മുഴക്കങ്ങൾ
കടൽതിര മായ്ക്കാത്ത
ഇളം പാദമുദ്രകള്‍.

തീരത്തെ കുഴികളിൽ
തിമിർത്താടും ഞണ്ടുകൾ
തേങ്ങലായി ഉതിരുന്ന
മൃദു സ്വനം കേട്ടുവോ?

നെഞ്ചിലെ കളിത്തട്ടിൽ
ദുഃഖത്തിൻ നിഴലാട്ടം
ഉള്ളിലായാഴ്ന്നിറങ്ങും
ശോകമാം വജ്രമുന

രാവിന്നു മിഴിവേകാൻ
പാല്‍നിലാ മറന്നു പോയ്
പഞ്ചാരമണിലിലായ്
കണ്ണീർക്കണമലിഞ്ഞു പോയ്

ഓർമ്മകൾ മെല്ലെയീ -
നെഞ്ചകം പിളർക്കുമ്പോൾ
മുകമായി പകച്ചുപോയ്,
മനസ്സും കിനാക്കളും

ഒരു വർണ്ണക്കടലാസിൽ
പൊതിഞ്ഞൊരാ റോസാദളം
വിരലിന്റെ ഞെരുക്കത്തിൽ
പാഴ് മണലിൽ ലയിച്ചു പോയ്

ഓര്‍മ്മകളുറങ്ങുന്ന 
വഴിയങ്ങോട്ടദൃശ്യമാ-
ണെങ്കിലും കേൾക്കുന്നു ഞാൻ
അമ്മേ. നിൻ സാന്ത്വനം 
നിൻ മൃദുസാന്ത്വനം !
- കെ എ സോളമൻ
.

Thursday 8 February 2024

ഒരു ഓർമ്മപ്പെടുത്തൽ

#ഒരു #ഓർമ്മപ്പെടുത്തൽ
സൗന്ദര്യം പൂക്കുന്നിടത്ത്,
പ്രകൃതി വിരിയുന്ന ഭൂമിക്ക് നടുവിൽ
ഒരു പുഷ്പം വിരിഞ്ഞു നിൽക്കുന്നു, 
വളരെ സുന്ദരമായി , തിളക്കമാർന്ന്

പ്രണയാലിംഗനത്തിൻ്റെ പ്രതീകമായ റോസ്,
അതിൻ്റെ സുഗന്ധം മധുരമാണ്,
ഓരോ ഇതളിനും ആരും പറയാത്ത ഒരു കഥ യുണ്ട്
അഭിനിവേശത്തിൻ്റെ , ആളിക്കത്തലിന്റെ , ഹൃദയം തുറക്കുന്ന കഥ.

ചുവന്ന റോസാ പുഷ്പം, 
കത്തുന്ന അഭിനിവേശത്തിൻ്റെ നിറം,
പിങ്ക് നിറത്തിൽ, ഒരിക്കലും തളരാത്ത പ്രണയം,
വെളുത്ത നിറത്തിൽ, വിശുദ്ധിയുടെ പ്രതിജ്ഞ,
മഞ്ഞ നിറത്തിൽ, സൗഹൃദം, എന്നെന്നേക്കുമായുള്ള സൗഹൃദം

കൂർത്ത മുള്ളുകൾ ഈ പൂവിനെ സംരക്ഷിക്കുന്നു,
പ്രണയത്തിൻ്റെ ,  മധുരമായ ഇരുട്ടിൻ്റെ ഓർമ്മപ്പെടുത്തലുകൾ,
ഓരോ സന്തോഷത്തിനും, വേദനയുടെ ഒരു സ്പർശനം
തിരികെയെത്തുമെന്ന സത്യം..

വിശാലമായ പൂന്തോട്ടങ്ങളിൽ, സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നിടത്ത്,
ശാശ്വതമായ, കാലാതീതമായ കാഴ്ചയെ സ്നേഹിക്കാൻ.
നീ വീണ്ടും വിടരുക
- കെ എ സോളമൻ