Wednesday 1 December 2021

ജാലകം മറയ്ക്കുമ്പോൾ

#ജാലകം #മറയ്ക്കുമ്പോൾ

ഇത് രാത്രിയാണ്
വഴിയിലൂടെ പോകുന്നവർക്ക് കാണാം
ജാലകം തുറന്നിട്ടിരിക്കുന്നു
മുറിയിൽ വെളിച്ചവുമുണ്ട്.

രണ്ടുവർഷമായി തുറന്നിട്ടിരുന്ന ജാലകം
തിരശ്ശീലയാൽ ഞാൻ മറക്കുന്നു
എനിക്ക് ഭയം തോന്നിത്തുടങ്ങി
അവർക്കെന്നെ കാണാമോയെന്ന ഭയം

ആരാണവരെന്നോ ?
ആൽഫയും ബീറ്റയും ഗാമയും പിന്നെ
ഡൽറ്റയും ഓമൈക്രോണും
എനിക്ക് ദുഃഖം തോന്നി
ഒട്ടും സമ്പന്നമല്ലാത്ത പുരാതന
അക്ഷരമാലാക്രമത്തെയോർത്ത്.

എനിക്കെന്നും കാണാമായിരുന്ന -
കടൽതീരം കണ്ണിൽ നിന്നു മറഞ്ഞു
ആളുകൾ വരുന്നതും പോകുന്നതും.
തീരത്ത് നിരാശാപാണ്ടങ്ങളുമായി കുനിഞ്ഞിരിക്കുന്നവർ,
ഇല്ല, അവർ ഇനി കാഴ്ചയിൽ ഇല്ല .

തിരമാലകൾ ഉയരുന്നതും 
തെളിയുന്നതും.പൊങ്ങി മറയുന്നതും
എത്രയെത്ര പ്രാവശ്യം?
അവസാനത്തെ തിരയും മങ്ങുകയാണ്
 എങ്കിലും ഞാൻ ആഗ്രഹിക്കുന്നു
കടലും തിരയും ആകാശവും 
നിങ്ങളുടേതാകട്ടെ .
 
നനവുള്ള മൂടൽമഞ്ഞ് വീണ്ടും വരട്ടെ
ആഴങ്ങളിലേക്കു ചുഴലികൾ
അപ്രത്യക്ഷമാകട്ടെ .
 ഒറ്റയ്ക്കല്ലെങ്കിൽ സ്നേഹം
നിങ്ങളെ കാത്തിരിപ്പുണ്ട്
 നിശബ്ദത അനന്തമാകാതിരിക്കട്ടെ.

-കെ. എ സോളമൻ

Wednesday 20 October 2021

അങ്ങനെയൊരാളില്ല, സർ


കഥ - കെ എ സോളമൻ

ഇത് വായിക്കുന്നവർ ഇത്തരത്തിലുള്ള പല കഥകളിലെയും കഥാപാത്രങ്ങളായി എപ്പോഴെങ്കിലും അവതരിപ്പിട്ടുണ്ടാവാം. അതുകൊണ്ട് കാലിക പ്രസക്തി ഉണ്ട് .

ഞങ്ങളുടെ കോളേജിൽ ഫ്രാൻസിസ്  പാറക്കൽ എന്ന ലണ്ടൺ റിട്ടേൺ സർ പ്രിൻസിപ്പൽ ആയിരിക്കുമ്പോൾ നടന്ന സംഭവമാണ്.  പാറക്കൽ സാറിന്റെ കാലഘട്ടം കോളജിന്റെ സുവർണ്ണ കാലം എന്നു പറയാം. ഞങ്ങൾ അധ്യാപകരൊക്കെ പഠിപ്പിക്കുന്നതിനൊപ്പം  ഇംഗ് ളിഷിൽ പരസ്പരം സംസാരിക്കാനും തുടങ്ങിയത്. അക്കാലത്താണ്. സാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ഇംഗ്ലീഷിലായിരുന്നു. കൈ കഴുകൽ അല്ല ഹാൻഡ് വാഷ് ആയിരുന്നു അദ്ദേഹത്തിന്റെ രീതി.

കോളജിൽ ഞങ്ങളോടൊപ്പം  ജോലി ചെയ്തിരുന്ന ആംഗ്ലോ-ഇന്ത്യൻ കാരനായ ഒരു പിയൂൺ ഉണ്ടായിരുന്നു. പേരു് ഗിൽബർട്ട് ഓസ്റ്റിൻ കൊറിയ. കൊറിയയുടെ മാതൃഭാഷ ഇംഗ്ലീഷ് ആയതിനാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന പ്രിൻസിപ്പലിനോട്  അദ്ദേഹത്തിന് ഒരു പ്രത്യേക ആഭിമുഖ്യം ഉണ്ടായിരുന്നു. പ്രിൻസിപ്പലിന് തിരിച്ചും അങ്ങനെ ആയിരുന്നുവെന്നു വേണം കരുതാൻ
ഞങ്ങൾ അധ്യാപകർക്ക് ചെയ്യാൻ കഴിയുന്ന തിലും നന്നായി അവർ രണ്ടാളും സായിപ്പിന്റെ ഭാഷയിൽ കമ്യൂണിക്കേഷൻ നടത്തുമായിരുന്നു.

 എൻറെ ഡിപ്പാർട്ട്മെൻറിലെ ഒരു അധ്യാപകനായിരുന്നു ദിവാകരൻ ആചാരി. കോളജിന്റേത് ന്യൂനപക്ഷ മാനേജ്മെന്റ് ആയിരുന്നെങ്കിലും അധ്യാപക നിയമനത്തിൽ  മെറിറ്റിന് വലിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്. അതു കൊണ്ട് ലത്തീൻ ക്രിസ്ത്യാനികൾക്കൊപ്പം അവിടെ ആശാരിയും നമ്പൂതിരിയും ഷേണായിയും പെന്തക്കോസ്ത്യം നായരുമൊക്കെ അധ്യാപകരായി ഉണ്ടായിരുന്നു.

കമ്യൂണിക്കേഷൻ എളുപ്പമായതു കൊണ്ട് ഒരിക്കൽ പാറക്കൽ സാർ കൊറിയയോടു പറഞ്ഞു.
"ആസ്ക് മി ദിവാകരൻ  ആചാരി ടു മീറ്റ് മി "
എന്നു വെച്ചാൽ ആചാരി സാറിനെ കണ്ടു പറയണം പ്രിൻസിപ്പലിനെ ഒന്നു ചെന്നു കാണണമെന്ന്.

ഞങ്ങളുടെ  ഡിപ്പാർട്ട്മെൻറും പ്രിൻസിപ്പാളിന്റെഓഫീസും അടുത്തടുത്തായിരുന്നു. എന്തോ അത്യാവശ്യ കാര്യം പറഞ്ഞേൽപിക്കാനാണ്, ആചാരി സാർ വരുന്നതും നോക്കി പ്രിൻസിപ്പൽ കാത്തിരുന്നു.

അര കിലോമീറ്റർ അകലെ കോളേജ് ഗ്രൗണ്ടും കഴിഞ്ഞ് അച്ചൻമാരുടെ സെമിനാരി ഉണ്ട് .  അവിടെ കുറെ ആശാരിമാർ ചേർന്ന് കോളേജ് കെട്ടിടനിർമ്മാണത്തിന്  ആവശ്യമായ പണി ചെയ്യുന്നുണ്ടായിരുന്നു. ദിവാകരൻ ആചാരിയെ തിരക്കി കൊറിയ അങ്ങോട്ടുപോയി . അര മുക്കാൽമണിക്കൂർ കാത്തിരുന്നിട്ടും കൊറിയയെയും ആചാരിയെയും കാണാത്തതിനാൽ പ്രിൻസിപ്പലിന് ഉത്കണ്ഠയായി.  

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൊറിയ തിരികെയെത്തി പ്രിൻസിപ്പാളിനോട് പറഞ്ഞു.

" അങ്ങനെയൊരാളില്ല, സർ, ഞാൻ അവിടെ എല്ലാം തിരിക്കി . ഒരു നാരായണനാചാരി ഉണ്ട് , ഒരു ചെല്ലപ്പൻ ആചാരിയും ഉണ്ട്, മറ്റൊരാൾ തമ്പി ആചാരി. വേറെയും ചിലരുണ്ട്. പക്ഷെ  സാറു പറഞ്ഞ ദിവാകരൻ ആചാരി മാത്രം ഇല്ല . അത്രടം വരെ നടന്നു പോയത് കൊണ്ടാണ് തിരികെ എത്താൻ വൈകിയത്.

പ്രിൻസിപ്പൽ പാറക്കൽ സാറും ആംഗ്ളോ ഇന്ത്യൻ പീയൂൺ കൊറിയയും ഒന്നാം ഭാഷയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനാൽ.  ഇവരുടെ തുടർന്നുള്ള സംഭാഷണം കേട്ട് ചിരി നിയന്ത്രിക്കുന്ന ബന്ധപ്പാടിലായിരുന്നു  ഞാനുൾപ്പെടെ ഇടങ്ങേറു കണ്ടാസ്വദിക്കാൻ നടക്കുന്ന രണ്ടു മൂന്നുപേർ.

"തന്നെ പറഞ്ഞയച്ചഎന്നെ വേണം പറയാൻ" എന്നത് എങ്ങനെ ഇംഗ്ലീഷിൽ പറയാം എന്ന് അന്നാണ് എനിക്ക് ആദ്യമായി മനസ്സിലായത് .

കെ എ സോളമൻ

Sunday 3 October 2021

വിമുക്തി ക്ലബ്



അടുത്ത വർഷം ഗാന്ധിജയന്തിക്ക് മുന്നോടിയായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി ഗോവിന്ദൻ പറയുന്നു.. ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ ഭീഷണിയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുന്നതിനാണിത്.

കുട്ടികൾ പോലും ഈ തിന്മയ്ക്ക് ഇരയാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നത് ശരിയാണ്. നേതാക്കളുടെ ഉദാസീനമായ സമീപനം മൂലമാണ് ഇത് സംഭവിച്ചത്. യുവാക്കൾക്ക് ബെവ്കോ വിൽപന പോയിന്റുകൾ സന്ദർശിക്കുന്നതിന് പ്രായ നിയന്ത്രണമുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കിയിട്ടില്ല. പോലീസിന്റെയും എക്സൈസിന്റെയും അലസമനോഭാവം ഈ സംസ്ഥാനത്തെ മയക്കുമരുന്ന് കച്ചവടക്കാർ ഒരു മേച്ചിൽ സ്ഥലമാക്കി.. ചില പോലീസ് ഉദ്യോഗസ്ഥർ പോലും മയക്കുമരുന്ന് വ്യാപാരികളുടെ ഏജന്റുമാരാണ്, അവർ ഈ വൃത്തികെട്ട ബിസിനസിൽ നിന്ന് വലിയ ലാഭം നേടുകയും ചെയ്യുന്നു.

കേരളത്തിലുടനീളം എണ്ണമറ്റ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ച ശേഷം, വിമുക്തി ക്ലബ്ബുകൾ കോമ്പസുകളിൽ തുറക്കുന്നത് പ്രയോജനപ്പെടില്ല. ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തി അപകടകരമായ നിലയിലെത്തിയെന്ന് വിലപിച്ചുകൊണ്ട്. മയക്കുമരുന്ന്, മദ്യ കേസുകൾ സൗന്ദര്യവർദ്ധക ചികിത്സയിലൂടെ നിയന്ത്രിക്കാനാകില്ല, എന്നാൽ മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ കർശനമായ പോലീസ് നടപടി പ്ളാൻ ചെയ്താൽ. അതു ഗുണം ചെയ്യും.

കെ എ സോളമൻ

Thursday 23 September 2021

നാനോ കഥ -പ്രേതം

#നാനോകഥ 
പ്രേതം
മരിച്ച പ്രേതമായി മാറിയവൻ ഉണ്ണാൻ ഇരുന്നപ്പോൾ ഭാര്യയോട്
"മത്തി വറുത്തത് ഒരെണ്ണം കൂടി താടി "

" ഹേ മനുഷ്യാ വറുത്തത് കൂടുതൽ തിന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് അറിയില്ലേ ?"

" മരിച്ചു മണ്ണടിഞ്ഞ്  പ്രേതമായി കഴിഞ്ഞവന് എന്തോന്ന് കൊളസ്ട്രോളെടീ"
- കെ.

Tuesday 21 September 2021

#കാലംഇഴപിരിഞ്ഞാൽ - കഥ



"രാവിലെ തന്നെ എത്തിച്ചേരണം " എന്നാണ് തോമസ് എന്നോട് പറഞ്ഞത് 
തോമസ് എൻറെ സുഹൃത്താണ് .ചില ബ്രോക്കിംഗ് ബിസിനസ്സുമായി കഴിയുന്നു. മാര്യേജ് ബ്രോക്കിങ് മുതൽ വാഹന രജിസ്ട്രേഷൻ ബ്റോക്കിംഗ് വരെ ഉണ്ട്  റിയൽ എസ്റ്റേറ്റും കൈകാര്യം ചെയ്യും.

തോമസ് കല്യാണം കഴിച്ചത് അല്പം വൈകി ആയതുകൊണ്ട് രണ്ടു കുട്ടികൾ ഉള്ളത് എങ്ങുമെത്തിയിട്ടില്ല. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.  പെൺകുട്ടിയെ അതിൻറെ അമ്മയ്ക്കൊപ്പം വീട്ടിലിരുത്തിയതിനു ശേഷമാണ് തോമസ് തന്റെ എട്ടുവയസ്സുകാരൻ മകനുമായി ബ്രോക്കിംഗ് സ്ഥാപനത്തിൽ എത്തുക. സ്ഥാപനം എന്നൊന്നും പറയാനില്ല ഒരു കടമുറി ഉണ്ട് . അവിടെ ഇരുന്നും പിന്നെ സൈക്കിൾ യാത്ര ചെയ്തുമാണ് ബിസിനസ് നടത്തുന്നത്. 

 സൈക്കിളുകളും പൊതു വാഹനങ്ങളും ആണ് ജനത്തിന്റെ പ്രധാന യാത്രാസംവിധാനങ്ങൾ. ബൈക്കുകളും കാറുകളും നിരത്തിൽ അപൂർവമായിട്ടാണ് ഓടുന്നത്. ഒരുപക്ഷേ  കാലം പുരോഗമിച്ചതു കൊണ്ടോ അല്ലെങ്കിൽ പിന്നോട്ടു നടന്നതു കൊണ്ട് ആവാംഇങ്ങനെ ഒരു അവസ്ഥ എന്ന് ഞാൻ സംശയിക്കുന്നു. പക്ഷെ സ്മാർട്ട് ഫോൺ പ്രചാരത്തിലുണ്ട് . കാലം ഇഴ പിരിഞ്ഞ കാര്യം മുൻപേ ഞാൻ സൂചിപ്പിച്ചിരുന്നു ?

ഞാൻ കൃത്യസമയത്ത് തന്നെ തോമസിന്റെ സ്ഥാപനത്തിൽ എത്തിച്ചേർന്നു, സൈക്കിളിൽ. ഹെർക്കുലീസ് സൈക്കിൾ, പുതിയതാണ്. എത്ര ദൂരം വേണമെങ്കിലും അതിൽ യാത്ര ചെയ്യുന്നത് എനിക്ക് ലഹരിയാണ്.

എന്നെ കാത്ത് തോമസിനൊപ്പം ഒരാൾ കൂടി അവിടെ ഇരിപ്പുണ്ടായിരുന്നു. തോമസ് പരിചയപ്പെടുത്തി

"ഇതാണ് ഞാൻ പറഞ്ഞ ക്യാപ്റ്റൻ രാജു തോമസ്. അദ്ദേഹം ആർമി എഡ്യൂക്കേഷൻ സേവനം കഴിഞ്ഞു വന്ന ആളാണ്. അദ്ദേഹത്തിന് ഒരു എൻട്രൻസ് കോച്ചിങ് സ്ഥാപനം തുടങ്ങണം. വിഷയം മാത്തമാറ്റിക്സ്, സാറിൻറെ സഹായം കിട്ടിയാൽ മറ്റു രണ്ടുപേരെ കൂടി കണ്ടുപിടിച്ചാൽ മതിയല്ലോ ?"

ഞാൻ പറഞ്ഞു "അതിനെന്താ ? എല്ലാ സഹായവും  ചെയ്യാൻ ഞാൻ തയ്യാറാണ് . പക്ഷേ ഇത്തരം പല സംരംഭങ്ങളും ആരംഭശൂരത്വത്തിൽ അവസാനിക്കുന്നതാണ് കണ്ടിട്ടുള്ളത്. . പ്രത്യേക ഡെഡിക്കേഷൻ -അർപ്പണബോധം വേണ്ടിവരും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ "

 ക്യാപ്റ്റൻ എന്നോടു പൂരണമായും യോജിച്ചു ഒരു ചായ കുടിക്കാനായി ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു.

മകൻ കൂടെ ഉള്ളതുകൊണ്ടാവാം തോമസ് ക്ഷണം ക്ഷമാപൂർവ്വം നിരസിച്ചു.  അല്ലെങ്കിൽ തന്നെ ബ്രോക്കേഴ്സ് കൃത്യമായ ഇടപാടുകൾ ആണല്ലോ നടത്തുക. പറഞ്ഞുറപ്പിച്ച പണം കിട്ടുക എന്നതിൽ കവിഞ്ഞ്  അവർക്ക് മറ്റ് ബന്ധങ്ങളിലൊന്നും  വലിയ താല്പര്യമില്ല.

ക്യാപ്റ്റൻ പറഞ്ഞുകൊണ്ടിരുന്ന ആർമി  വിശേഷങ്ങള്യം കേട്ടു ഞാൻ അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു.

" അതു സാർ , റിട്ടയർ ചെയ്തുകഴിഞ്ഞാൽ പലരും പല സംരംഭങ്ങളും ഏറ്റെടുക്കും. അപൂർവം ചിലത് വിജയിക്കും, എന്നാൽ കൂടുതലെണ്ണവും പൊളിഞ്ഞു പോവുകയാണ് പതിവ്. ഇതാകുമ്പോൾ കുറച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തു എന്ന ഒരു സംതൃപ്തി ഉണ്ടാകും. കൂടുതൽ ഫീസൊന്നും വാങ്ങാൻ ഞാനാഗ്രഹിക്കുന്നില്ല "

അമിത ഫീസ് ഇത്തരം കോച്ചിംഗ് ബിസിനസിന്റെ മുഖ്യ ആകർഷണം ആണെന്ന് പറയാനൊന്നും ഞാൻ മിനക്കെട്ടില്ല. വില കൂട്ടി വിറ്റാൽ മേന്മ കൂടും എന്ന വിശ്വസിക്കുന്ന ഒരു  സമൂഹം ഇവിടുണ്ട് എന്നുള്ള കാര്യം അദ്ദേഹം അറിയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. ഇത്തരം സ്ഥാപനങ്ങൾ ആണല്ലോ എൽ കെ ജി അഡ്മിഷന് 10 ലക്ഷവും കൂടുതലും വാങ്ങുന്നത് ?

രാജു തോമസിനോട് യാത്ര പറഞ്ഞ് ഞാൻ തോമസിന്റെ കടയിലേക്ക് നടന്നു. കടയുടെ മുന്നിൽ എത്തിയപ്പോഴാണ് ആ യാഥാർത്ഥ്യം മനസ്സിലാക്കിയത് : എന്റെ പുതിയ ഹെർകുലീസ് സൈക്കിൾ കാണാനില്ല. തോമസിനോട് തിരക്കാമെന്ന് വിചാരിച്ചപ്പോൾ അദ്ദേഹവും മകനും കൂടി അങ്ങകലെയായി നടന്നു പോകുന്നതാണ് കണ്ടത്. ഒരു പക്ഷെ സൈക്കിൾ കടയിൽ എടുത്തു വെച്ച് പൂട്ടിക്കാണും

ഫോണിൽ വിളിച്ചു ചോദിക്കാം എന്നു വിചാരിച്ചപ്പോൾ എൻറെ ഫോണും കാണാനില്ല. ഫോണും  കടയിൽ തന്നെ കാണുമായിരിക്കും?  ഫോൺ, ഫിംഗർ പ്രിൻറ് ലോക്ക് ചെയ്തതിനാൽ  ആരും അത് തൽക്കാലം ഉപയോഗിക്കാൻ പോകുന്നില്ല എന്നുള്ള ചിന്ത എനിക്ക് അല്‌പം ആശ്വാസം പകർന്നു .

ഞാനാ കിളവനെഓർത്തു, എന്റെ അയൽ വക്കത്തു താമസിക്കുന്ന കിളവൻ. ഞാൻ  പുറത്തിറങ്ങുമ്പോൾ എന്നൊക്കെ ആ കിളവൻ മുണ്ടും മടക്കിക്കുത്തി  പുറം തിരിഞ്ഞു നടന്നു പോകുന്നത്  കണ്ടിട്ടുണ്ടോ അന്നൊക്കെ ഇത്തരം ശകുനപ്പിഴകൾ  പതിവായിരുന്നു. പൂച്ച കുറുകെ ചാടുന്നത് കണി കാണുന്ന പോലുള്ള അനുഭവം.. 

പക്ഷെ, രസകരമായിട്ടുള്ള കാര്യംഅദ്ദേഹം എതിരെ വരുന്നതാണ് കാണുന്നതെങ്കിൽ പ്രശ്നമൊട്ടില്ലതാനും.

എന്തുചെയ്യണമെന്നറിയാതെ ഞാൻ തോമസിൻറെ കടയുടെ മുന്നിൽ അങ്ങനെ കുറെ നേരം നിന്നു .

-കെ എ സോളമൻ .

Wednesday 8 September 2021

#ആശുപത്രിവരാന്തയിൽ

കഥ -കെ എ സോളമൻ

ഒരു സുഹൃത്തിൻറെ  സമാധാനത്തിനു വേണ്ടിയാണ് അദ്ദേഹത്തിൻറെ കൂടെ ഞാൻ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രി കോവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റിയതോടെ സന്ദർശകർ തീരെക്കുറഞ്ഞു.
പേഷ്യന്റിനെ കാണാൻ ആരെയും വാർഡിലേക്ക് കടത്തിവിടാറില്ല

അഡ്മിറ്റ് ആകുന്ന രോഗിയുടെ വിവരങ്ങൾ അറിയാൻ ഫോൺ വിളിച്ചു ചോദിച്ചാൽ മതി. അതിനായുള്ള മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട്.

വിളിച്ചു ചോദിക്കുമ്പോൾ എല്ലാം ഒരേ മറുപടിയാണ് ലഭിക്കുന്നത്
"ഡോക്ടറുടെ റൗണ്ട്സ് കഴിഞ്ഞാലേ രോഗിയുടെ നിലയെ പറ്റി പറയാൻ കഴിയൂ"

"എപ്പോഴാണ് ഡോക്ടറുടെ റൗണ്ട്സ് കഴിയുക ? " എന്നുതിരികെ ചോദിച്ചാൽ പിന്നെ വിളിക്കൂ എന്ന് പറയും

ഇത് ഒരാളുടെ മാത്രം അനുഭവമല്ല, എല്ലാവരുടെയും അനുഭവമാണ്.

ഈ വിളിയിലും മറുപടിയിലും സമാധാനം ഒട്ടും കിട്ടാത്തത് കൊണ്ടാണ് സുഹൃത്ത് എന്നെയും കുട്ടി ആശുപത്രിയിലേക്ക് പോകാമെന്ന് കരുതിയത്

ഡബിൾ മാസ്ക്, സാനിറ്റൈസർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ആയിട്ടാണ് ഞങ്ങൾ ആശുപത്രിയിലേക്ക് പോയത്. കൂടാതെ ഒരു ഡോസ് വാക്സിൻ എടുത്തു എന്ന രക്ഷാബോധവുമുണ്ട്.

കോവിഡ് വാർഡിന്റെ പരിസരത്തേക്ക് പോലും ആളുകൾക്ക് പ്രവേശനമില്ല.
എന്നെ വിശ്രമിക്കാൻ വിട്ടുകൊണ്ട്  സുഹൃത്ത് കോവിഡ് വാർഡിനെ ലക്ഷ്യമാക്കി നടന്നു.  ഇടയ്ക്കെങ്ങോ അദ്ദേഹം തിരിഞ്ഞു നോക്കുന്നതായി ഞാൻ കണ്ടു.

വിശാലമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു മരത്തിനു കീഴെ ഒത്തിരി ആകാംക്ഷയോടെ ആളുകൾ കാത്തിരിപ്പുണ്ട്. അവരുടെയൊക്കെ  മാതാവോ പിതാവോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളോ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടാവാം. 

മരത്തിനു സമീപത്തുള്ള  കെട്ടിടത്തിലാണ് ഡോക്ടർമാരുടെ റസ്റ്റുറൂമുകൾ തയാറാക്കിയിരിക്കുന്നത്. ഒരു റസ്റ്റ് മുറിയോട് ചേർന്നുള്ള വരാന്തയിൽ ഇരിക്കാൻ എനിക്ക് ഇടം കിട്ടി.  വരാന്തയിൽ വെയിൽ ആയതുകൊണ്ട് മരച്ചോട്ടിൽ ആയിരുന്നുകൂടുതൽ പേരും  വിശ്രമിച്ചിരുന്നത്. എല്ലാവരുടെ മുഖത്തും വേദനയും ആകാംഷയും നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു

അടഞ്ഞു കിടന്നിരുന്ന ഡോക്ടറുടെ റസ്റ്റ് റൂം തുറന്നു കൊണ്ട് കുറച്ചുപേർ  അതിനുള്ളിലേക്ക്  കയറി. വന്നവരിൽ  രണ്ടു ഡോക്ടർമാരും ഏതാനും നേഴ്സുമാരും ്് ഉണ്ട് . സീനിയർ ഡോക്ടർ മുറിക്കകത്ത് തന്നെയുണ്ട്. അദ്ദേഹത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായം പൊതുജനങ്ങൾക്കിടയിലില്ല . കാര്യവിവരം ഇല്ലാത്ത പൊങ്ങനും മറ്റുള്ളവരെ തീരെ അംഗീകരിക്കാത്തവനും ആണ് ഈ സീനിയർ ഡോക്ടർ.

അടുത്ത ഷിഫ്റ്റിൽ വാർഡിലേക്ക് പ്രവേശിക്കേണ്ട നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഡിസ്കഷൻ ആണ് അതിനുള്ളിൽ നടക്കാൻ പോകുന്നത്. ജൂനിയർ ഡോക്ടർമാരും നഴ്സുമാരും അഭിപ്രായങ്ങൾ പങ്കു വയ്ക്കും, സീനിയർ ഡോക്ടർ നിർദ്ദേശം നൽകും. 

കൂട്ടത്തിലുള്ള ഒരു ജൂനിയർ ഡോക്ടർ  ജർമ്മനി സന്ദർശിച്ച് കോവിഡ് ചികിത്സയെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയ  ആളാണ്. അദ്ദേഹത്തിൻറെതായി കോവിഡിനെ സംബന്ധിച്ച് കുറച്ചു വീഡിയോ ക്ലിപ്പുകൾ  സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്

ഡിസ്കഷൻ ആരംഭിച്ചുകൊണ്ട് സീനിയർ ഡോക്ടർ പറഞ്ഞു
"നമുക്കൊന്നും കാര്യമായിട്ട് ഇവിടെ ചെയ്യാനില്ല  ആകെയുള്ളത് ട്രിപ് കൊടുക്കുക, പാരസെറ്റമോൾ നൽകുക,
 ഓക്സിജൻ വേണ്ടവർക്ക് ലഭ്യത അസരിച്ച് അതും നൽകുക. ഇവിടെ ഐസിയുവിൽ പ്രവേശിക്കുന്നവർ ആരും തിരികെ പോകാറില്ല എന്നൊരു സംസാരം പുറത്തുണ്ട്, അത് കാര്യമാക്കേണ്ടതില്ല. രോഗി ക്രിട്ടിക്കലാണ്  എന്ന സന്ദേശം അവരുടെ ബന്ധുവിന്റെ മൊബൈലിൽ അയച്ചു കൊണ്ടിരിക്കണം, ഓക്സിജൻ ലെവൽ താഴെയാണെന്ന് പറയണം , പുതിയ രോഗികൾക്ക്  റെംഡിസിവർ ട്രീറ്റ്മെൻറ് ആരംഭിക്കാൻ പോവുകയാണ് എന്നുള്ളതിന്റെ  സമ്മതം മൊബൈലിലൂടെ വാങ്ങണം, ഒന്നും വിട്ടു സംസാരിക്കരുത്. ടെക്നിക്കൽ ടേംസ് കൂടുതൽ ഉപയോഗിക്കണം , കാറ്റഗറി എ കാറ്റഗറി ബി കാറ്റഗറി സീ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാൽ സാധാരണക്കാർക്ക് കാര്യങ്ങൾ പെട്ടെന്ന് പിടികിട്ടില്ല"

" റെം ഡിസിവർ നമുക്ക് സ്റ്റോക്കുണ്ടോ ഡോക്ടർ ? ഫാവിപ്പിരാവിർ ?" : വിദേശ ടെയിനിംഗ് കഴിഞ്ഞെത്തിയ ജൂനിയർ ഡോക്ടർ.

" അവയൊന്നും നമുക്കിവിടെ സ്റ്റോക്കില്ല : ആകെയുള്ളത് ഡോളോയാണ്. 
ഇവയൊന്നുമില്ലാത്തത് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിന് തടസ്സമല്ല "

"ആട്ടെ, ജർമ്മനിയിൽ ആരുടെ ക്ലിനിക്കിൽ ആയിരുന്നു ഡോക്ടറുടെ പരിശീലനം, ഡോക്ടർ ടെയ്ലർ, ഡോക്ടർ വാട്സൺ, ഡോക്ടർ പ്രകാശ് ?"   ജൂനിയർ ഡോക്ടറോട് സീനിയർ ഡോക്ടർ ചോദിച്ചു.

" ഡോക്ടർ പാണ്ഡ്യ "
" ഓഹ്, ഡോക്ടർ പാണ്ട്യ, ഐ നോ ഹിം. വി മെറ്റ് വൺസ് ഇൻ എ കോൺഫറൻസ് അറ്റ് മെൽബൺ " സീനിയർ ഡോക്ടർ തന്റെ  പൊങ്ങത്തരം വിളമ്പാൻ മറന്നില്ല.

" യെസ് ഗേൾസ്, ഡു യു ഹാവ് എനിത്തിംഗ്  ടു സേ ? നഴ്സ്മാരുടെ നേരെ നോക്കി സീനിയർ ഡോക്ടർ ചോദിച്ചു.
" നോ ഡോക്ടർ " കൂട്ടത്തിൽ ഒരുത്തി മറുപടി പറഞ്ഞു
"ദെൻ ഒ കെ  ഫ്രണ്ട്സ്,  മീറ്റിംഗ് ഈസ് ഓവർ"

വാർഡ് തിരക്കി പോയ എൻറെ സുഹൃത്തിനെയും ഒരിക്കലും തിരിച്ചു വരാൻ സാധ്യതയില്ലാത്ത അദ്ദേഹത്തിന്റെ ബന്ധുവിനെയും ഓർത്ത് ഞാനാ വരാന്തയിൽ ഏറെ നേരം കാത്തിരുന്നു..

                                * * *

Tuesday 17 August 2021

ആരാണ് നീ കൊറോണാ? - കവിത


നരകത്തിലേക്കുള്ള ഒരു തുരങ്കമോ?
കസേരയുടെ ഒടിഞ്ഞു വീഴാറായ കാലോ?
റേഷൻ കടയിലെ പുതുകാഴ്ച പോലെ 
അരി സഞ്ചിയിൽവീഴ്ത്തുന്ന കുഴലോ?

നിനക്ക് ഓർമ്മയുണ്ടാകണം
നിലംതപ്പികളെ നിലയ്ക്കു നിർത്തിയ നിന്റെ കുലീനത
പാസ്റ്റർ- ഉസ്താൾദൈവങ്ങളുടെ
തുള്ളലവവസാനിപ്പിച്ച നിന്റെ ശൗര്യം

നീ പള്ളിക്കൂടങ്ങൾ അടച്ചു പൂട്ടി
കടകമ്പോളങ്ങളും പണിശാലകളും
ഗതാഗതവുമെല്ലാം നിന്റെ ദയയ്ക്കായി കാത്തു നില്ക്കുന്നു
ഇനിയും തകർക്കാൻ അവശേഷിക്കുന്നതെന്ത്?

കവിഞ്ഞൊഴുകിയ പ്രണയ നദികളെല്ലാം വരണ്ടു
തുപ്പൽ കണങ്ങൾ പോലും കാറ്റിൽ പറക്കാതായി
എന്നെന്നേക്കുമായി പറഞ്ഞ സ്നേഹം
വല്ലപ്പോഴുമുള്ള ഫോൺ വിളികളിലൊതുങ്ങി.
കാണാതിരുന്നാൽ പ്രണയമൊടുങ്ങുമെന്നുപറഞ്ഞ നീ ആര്?

നീ ചൈനയുടെ കളിപ്പാട്ടമോ എല്ലാം
ചവിട്ടിയരയ്ക്കുന്ന അമേരിക്കൻ ബുൾഡോസറോ?
എത്ര നാൾ ഞങ്ങൾ ചാനൽപരസ്യം കണ്ടു രസിക്കണം
നിന്നെ സമ്മതിക്കണം
ഞങ്ങളുടെ പ്രാർത്ഥനകളിലെല്ലാം നീ നിറഞ്ഞിരിക്കുന്നു
നിരാശ, എനിക്ക് നിന്നെ ഒട്ടും ഇഷ്ടമായില്ല.

എന്താണിവിടെ  നി കാണാൻ ലക്ഷ്യമിട്ടത്?
പാമ്പും കീരിയും ചേർന്നു പൊതുപാചകപ്പുരയിൽ പുകയൂതുന്നതോ?
ജീവിതകാലത്തിന്റെ പകുതിയും കാത്തിരുന്നവരുടെ കൊടിയ നിരാശയോ?

നീ ഒരു മൈക്രോസ് .കോപിക് കശ്മലൻ
ഞങ്ങളുടെ വേരുകൾ പിഴുതെറിയാനും
ഞങ്ങൾ നയിച്ച ജീവിതത്തിൽ നിന്ന് ഞങ്ങളെ പുറത്താക്കുവാനും
നിന്റെ അജ്ഞാത യാത്രയിൽ കൂടെ കൂട്ടാനും വന്നവൻ
എങ്കിൽ അങ്ങനെയാവട്ടെ
പക്ഷെ, ഇപ്പോൾ നീ പോ
പോ, കൊറാണ!

- കെ എ സോളമൻ

ആരാണ് നീ കൊറോണാ -കവിത

Saturday 24 July 2021

Cruel betrayal



People get corrupted under corrupt rulers. The irregularities of the Karuvannur Cooperative Bank are far beyond imagination. Siphoning over Rs 50 cr from 46 bank loans by a single person is amazing

There are over 3,000 cooperative banks statewide, and these banks are run by political parties. If the party leaders are corrupt, the followers also seek the same path. It is therefore very urgent to take a close look at the entire cooperative banking sector in the state, otherwise the people who have deposited their hard earned money in these banks will lose it forever.

Money and corruption ruin the state. Crooked politicians betray the working class by treating them like sheep. This modern sheep receives fodder in the form of occasional food kits.

K A Solaman

Tuesday 20 July 2021

സമാധാനം- കഥ

#സമാധാനം

അതെ, സംശയമില്ല, അന്നു പള്ളി വൈദ്യുതീകരിച്ചിരുന്നില്ല. വൈദ്യുതിയും വിളക്കുകളും വരുന്നത് പിന്നീടാണ്. ഫാൻ വരുന്നത് അതിനും എത്രയോ കാലത്തിനു ശേഷം.

തങ്കി സെൻ്റ് മേരീസ് പള്ളിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പള്ളിക്കകത്ത് കറണ്ട് വന്നത് എന്നാണെന്നു കൃത്യമായി ഓർമ്മയില്ല 1964 ലോ മറ്റോ ആകണം, കൃത്യമായ തിയതി ഓർമ്മയുള്ളവർ പറയട്ടെ.400 കൊല്ലം പഴക്കമുള്ള പള്ളിയാണെങ്കിലും വൈദ്യതിക്ക് അവിടെ പത്തറുപതു കൊല്ലത്തെ ചരിത്രമേയുള്ളു.

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാകണം. പള്ളിക്കകത്ത് വയറിംഗ് നടക്കുമ്പോൾ പോയി നോക്കി നിന്നിട്ടുണ്ട്. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് ഒറ്റ ഓട്ടത്തിനെത്താം. വയറിംഗ്കാരൻ്റെ കലാവിരുത് കണ്ട് ഭാവിയിൽ ആരംഗത്തു ചുവടുറപ്പിച്ചാലോ എന്നൊരു മോഹവും തോന്നാതിരുന്നില്ല.

വൈദ്യുതി വരുന്നതിനു മുമ്പ് സക് റാ  രിയിലും പുറത്തും വെളിച്ചം വിതറിയിരുന്നത് വലിയ കാലുകളിൽ സൂക്ഷിച്ചിരുന്ന മെഴുകുതിരികളാണ്. പളളിക്കകം പ്രകാശമാനമാക്കാൻ കുറ്റൻ തൂണുകളിൽ സ്ഥാപിച്ച മെഴുകുതിരി തട്ടുകളുണ്ട്. ഈ തട്ടുകളെല്ലാം അർദ്ധഗോളാക്വതിയലുള്ള വലിയ ചില്ലു പാത്രങ്ങളിലാണ് സംരക്ഷിച്ചിരുന്നത്.  കാറ്റടിച്ചാലും മെഴുകുതിരികൾ അണഞ്ഞു പോകില്ലായിരുന്നു.

പകൽ കുർബ്ബാനകളിൽ തൂണുകളിലെ വിളക്കുകൾ തെളിക്കുമായിരുന്നില്ല. ക്രിസ്മസ്, ഈസ്റ്റർ രാവുകളിൽ ഇവയെല്ലാം പ്രകാശിച്ചു നില്ക്കുന്നതു കാണാൻ നല്ല രസമായിരുന്നു. തൂണുകളിലെ വിളക്കുകൾ തെളിക്കുന്നതും കെടുത്തുന്നതും ശ്രമകരമായ ജോലിയായിരുന്നു. കപ്യാർ മത്തായി സാർ ഒരു നിയോഗം പോലെ ഈ ജോലി നിർവഹിച്ചിരുന്നു. 

കപ്യാർ മത്തായി സാറിന സാറെന്നു ചേർക്കാതെ വിളിക്കാനാവില്ല. സ്കൂൾ എൽ പി വിഭാഗത്തിൻ്റെ ഹെഡ്മാസ്റ്റർ കുടിയിരുന്നു അദ്ദേഹം. മത്തായി സാറിനോട് എനിക്കു വളരെ വലിയ കടപ്പാട് ഉണ്ടെങ്കിലും അദ്ദേഹം എൻ്റെ ഹെഡ്മാസ്റ്റർ ആയിരുന്നില്ല. തങ്കി സ്കൂളിൽ ഞാൻ പഠിക്കാൻ ചേർന്നത് അഞ്ചാം ക്ളാസ് മുതലാണ്. ഒന്നു മുതൽ നാലുവരെ കോനാട്ടുശേരി ഗവ.എൽ പി സ്കൂളിലെ പഠനത്തിനു ശേഷമാണ് തങ്കി സെൻ്റ് ജോർജ് യു പിയിൽ ഞാൻ ഉപരിപഠനത്തിനെത്തുന്നത്.

പറഞ്ഞു കൊണ്ടുവന്നത് മെഴുകുതിരി ക്കാലുകളെ കുറിച്ചാണല്ലോ? സാക്റാരിയിൽ ഉയരത്തിൽ സൂക്ഷിച്ചിട്ടുള്ള മെഴുകുതിരികൾ കത്തിക്കാൻ ഒരു ഇരുമ്പുകമ്പിയുണ്ട്. കമ്പിയുടെ അറ്റത്ത് മെഴുകുതിരി ഹോൾഡറും പ്ളാവിലക്കുമ്പിൾ പോലെ തിരി അണക്കാനുള്ള ഒരു സംവിധാനവുമുണ്ട്. കുമ്പിൾ തിരിക്കു മുകളിൽ ചേർത്തു പിടിച്ചാൽ ഓക്സിജൻ കിട്ടാതെ അണഞ്ഞുപോകും. തീ കത്തുന്നതിന് ഓക്സിജൻ വേണം, സ്കൂളിൽ പഠിപ്പിച്ചതാണ്.

കുർബ്ബാനയ്ക്കുമുമ്പു് തിരികൾ കത്തിക്കാൻ കമ്പിയിലെ ഹോൾഡറിൽ ചെറിയ തിരിi കത്തിച്ചു വെയ്ക്കും. കൊടുത്താനായി കുമ്പിളും ഉപയോഗിക്കും.

ഞായറാഴ്ചകളിൽ പള്ളിയിൽ നേരത്തെ എത്തുകയും താമസിച്ചു പോരുകയും ചെയ്യുന്നതിനാൽ ഈ തിരികൾ കത്തിക്കുന്നതും കെടുത്തുന്നതും ഞാൻ എത്രയോ പ്രാവശ്യം നോക്കി നിന്നിരിക്കുന്നു. ഒന്നു രണ്ടു തവണ തിരികെടുത്താൻ സാർ അനുവദിച്ചിരുന്നു. പക്ഷെ അദ്ദേഹം ചെയ്തിരുന്ന വേഗത്തിലും ഭംഗിയിലും ഞങ്ങൾക്കാർക്കും അതു ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.

അങ്ങനെ പണ്ടു സിനിമാകൊട്ടകയിൽ ഒടുക്കം ജനഗണമന കേൾക്കുന്നതു പോലെ കുർബ്ബാന കഴിഞ്ഞ് മെഴുകതിരികൾ ഇരുമ്പുകമ്പിയിലെ കുമ്പിൾ കൊണ്ടു് അണക്കുന്നത് കാണുന്നത് ഞങ്ങൾക്ക് പ്രത്യേകിച്ച് എനിക്കു ഒരു ശീലമായി. 

ഏതെങ്കിലും ആഴ്ച അതു കാണാനായില്ലെങ്കിൽ എനിക്ക് യാതൊരുവിധ സമാധാനവുമില്ലായിരുന്നു.

കെ എ സോളമൻ

ഒരുകോഫീഹൗസ്അപാരത - കഥ

#ഒരുകോഫീഹൗസ്അപാരത - കഥ

ഇതഃപര്യന്തമുള്ള എൻറെ നിരീക്ഷണത്തിൽ ഞാൻ മനസ്സിലക്കിയത്  കേരളത്തിൽ ഇന്ത്യൻ കോഫീ ഹൗസുഷോപ്പുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെല്ലാം തടിയന്മാരും തടിച്ചികളുമാണെന്നാണ് സൂര്യകാന്തി എണ്ണയിൽ  പാകം ചെയ്ത ഭക്ഷണങ്ങൾ നിരന്തരംകഴിക്കുന്നതിനാലാകാം ആളുകൾ ഇങ്ങനെ സ്ഥൂല ശരീരികൾ ആകുന്നത്. ഇതിന് യാതൊരു വിധ ശാസ്ത്രീയ തെളിവും എനിക്കില്ല, വെറും തോന്നലുകൾ മാത്രം.

സൂര്യകാന്തി എണ്ണയിലാണ് അവർ വറുക്കലും പൊരിക്കലും വാറ്റലുമൊക്കെ നടത്തുന്നത്. കേരകൃഷിയുടെ പ്രോത്സാഹനമാർത്തിട്ടാകാം വെളിച്ചെണ്ണ കോഫീ ഹൗസിൻ്റെ ഏഴയലത്ത് കയറ്റില്ല.

മസാല ദോശ. ഗീ റോസ്റ്റ് , വാഴയ്ക്കാപ്പം തുടങ്ങി എല്ലാം പ്രപ്പയർ ചെയ്യുന്നത് സൂര്യകാന്തി എണ്ണയിലാണ്. അകാര്യം ബോർഡെഴുതി അവിടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ജപ്പാൻ കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന ബോർഡ് വരെ യുണ്ട്. ഇതു കണ്ടാൽ തോന്നും അടുത്ത കാലം വരെ ജപ്പാൻ, കുടിവെള്ളം ഉപrയാഗിച്ചിരുന്നില്ലന്ന് .

 അതെന്താലും തർക്കങ്ങൾക്കൊന്നും കോഫീ ഹാസ് മാനേജ്മെൻ്റ് ആഗ്രഹിക്കുന്നില്ല അതു കൊണ്ടാണ് അനവധി ബോർഡുകൾ അവിടവിടെ സ്ഥാപിച്ചിരിക്കുന്നത്.

ശരീരഭാരം സാമാന്യ മള്ളതിനാലും കുറച്ചു കാലം കൂടി ജീവിച്ചിരിക്കുന്നതു കാണാൻ ആഗ്രഹമുള്ളതിനാലും ഭാര്യയുടെ കൃത്യമായ നിർദ്ദേശമുണ്ട് വല്ലിടത്തും കേറി ആവശ്യമില്ലാതെ വെട്ടി വിഴുങ്ങതെന്ന്.
അതുകൊണ്ട് ഇപ്പോൾ അവിടം സന്ദർശിക്കുന്നത്  ഒരു കപ്പ് ചായയോ കോഫിയോ  കുടിക്കുന്നതിനു വേണ്ടിമാത്രമാണ്.

അങ്ങനെ ഇരിക്കെയാണ് കൊറോണ എന്ന മഹാമാരി പൊട്ടി പ്പുറപ്പെട്ടത്. പടർന്നു പിടിക്കുന്ന രോഗം കൊറോണ യാണോ കോവി ഡാണാ , മെയ്ഡ് ഇൻ ചൈനയാണോ എന്ന് തിരിച്ചറിയും മുമ്പ് ഇന്ത്യൻ കോഫീ ഹൗസുകൾ പൂട്ടിച്ചു. ചായ കുടിയും മുടങ്ങി.
കോവിഡ് വ്യാപകമായതോടെ,  അനു വാദം കിട്ടിയതിനാൽ കോഫി ഹൗസ് രണ്ടു മാസമായി തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. അതോടെ ചായ കുടിയും ഞാൻ പുനരാരംഭിച്ചു. 

 മാസ്ക്, സാനിറ്റൈസർ  തുടങ്ങിയ അനുസാരികളുമായിട്ടാണ് യാത്രയെങ്കിലും കോഫീ ഹൗസിൽ കയറുമ്പോൾ ഇവ രണ്ടും ഉപയോഗിക്കണം. അതും നമ്മുടെ സ്വന്തം സാനിറ്റൈസർ പറ്റില്ല, അവരുടേതു തന്നെ കൈയിൽ പുരട്ടണം

കോവിഡ് ജാഗ്രത തുടരുമ്പോഴും ആളുകൾ കോഫി ഹൗസ് ഇപ്പോൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഫീ ഹൗസിൽ എത്തി സാനിറ്റൈസർ പുരട്ടി ക്കൊണ്ടിരുന്നപ്പോൾ എനിക്കൊപ്പം എത്തിയ ഒരു കസ്റ്റമർ  മാസ്ക് അഴിച്ചുമാറ്റി സാനിറ്റൈസർ തൻ്റെ നരച്ചതാടി മീശയിലും മുടിയിലുംതടവുന്നതു കണ്ടു.  എനിക്കെന്തോ സംശയമുണ്ടെന്ന് തോന്നിയതിനാലാവണം എന്നെ ബോധവൽക്കരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു " വയറസാണ്, മൈക്രോ ഓർഗാനിസം, എവിടെ വേണമെങ്കിലും പറ്റി പിടിച്ചിരിക്കാം ". അദ്ദേഹം  വിവരവും വിദ്യാഭ്യാസവുമുള്ള ആളാണെന്നു എനിക്കു തോന്നുകയും ചെയ്തു.

 പല തവണ ചായ കുടിച്ച് ബോറടിച്ചതു കൊണ്ടാവണം അന്നെനിക്ക് കോഫി കുടിക്കാനാണ് തോന്നിയത്. ഒരു വെറൈറ്റി, അത്രേയുള്ളൂ. 

സാമൂഹ്യ അകലം പാലിച്ച് കസേരയിൽ ഇരുന്ന് അല്പനേരം പിന്നിട്ടപ്പോൾ തലപ്പാവുകാരനെത്തി ഓർഡർ വാങ്ങാൻ. പതിവു കാണുന്ന ആളല്ലായിരുന്നു അന്ന്.
" വൺ കോഫീ, പ്ളീസ് "
" വിത്തൗട്ട്, സേർ? "
"നോ, വിത്ത് "
"ഓ കേ, സേർ "

തിരികെ പോകുന്ന വഴിയിൽ തലപ്പാവുകാരനെ  സാനിറ്റൈസർ താടിയിൽ തൂവിയ ആൾ തടഞ്ഞു നിർത്തി ചോദിച്ചു.
" എന്തുണ്ട്‌ കഴിക്കാൻ?"
"മസാല ദോശ, ഗീ റോസ്റ്റ്,  പൂരീമസാൽ, വട, ബീഫ് റോസ്റ്റ്, ബീഫ് ഫ്റൈ, മുട്ട റോസ്റ്റ്, വാഴയ്ക്കാപ്പം, സ്ക്രാംബിൾഡ് എഗ് ഓൺ ടോസ്റ്റ്, ബ്രഡ് ജാം ... "
" ഒരു മസാല ദോശ "
എല്ലാവരുടെയും ഗതികേട് ഇതാണ്, മസാല ദോശ മാത്രമേ ഓർക്കു
" ഡിങ്ക് സ്, കുടിക്കാൻ ?"
"ചായ "

അധികം വൈകിയില്ല, എൻ്റെ കോഫീ മേശപ്പുറത്ത് എത്തി. കോവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്തു ഇടതു കൈയ്യിൽ എടുത്തു കപ്പിൻ്റെ പുറകുവശം ഞാൻ ചുണ്ടോടു ചേർത്തു.  കപ്പിൻ്റെ മറ്റു വശങ്ങളിലെല്ലാം വയറസ് പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളതിനാലാണ് കപ്പിൻ്റെ പിടിഭാഗം ഞാൻ ചുണ്ടോടു ചേർത്തത്.

ബില്ലിലേക്ക് ഞാൻസൂക്ഷിച്ച നോക്കി, ശരിയാണ്, ചായ തന്നെ. ജീ എസ് റ്റി, എ എസ് റ്റി,  ഐസക് റ്റി എല്ലാം കയറ്റി ബിൽ തുക 11 രൂപാ 49 പൈസ. റൗണ്ട് ഓഫ് 11 രുപ .

11 രൂപാ കൗണ്ടറിൽ കൊടുത്ത് കിറുമ്മാതെ ഞാൻ പുറത്തേക്ക് ഇറങ്ങി. തലപ്പാവുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു. എൻ്റെ കാഫി കുടിക്കാൻ പോകുന്ന  സാനിറ്റൈസർ താടിക്കാരൻ്റെ വിധി ഓർത്തപ്പോൾ വിവരണാതീതമായ ഒരു മനഃസ്സുഖം എനിക്കനുഭവപ്പെടുകയും ചെയ്തു.

കെ എ സോളമൻ

Saturday 22 May 2021

#അശുഭസംഖ്യ?


13- ഒരു അശുഭ സംഖ്യയാണെന്ന് ചിലർ കരുന്നു., അതിന് കാരണങ്ങളും ഉണ്ട്. അതുപറയും മുമ്പ് ഭാഗ്യ സംഖ്യകൾ അഥവാ തികഞ്ഞ സംഖ്യകൾ ഏതെന്ന് നാം അറിയണം

6 എന്നത് ഒരു തികഞ്ഞ സംഖ്യയാണ്. അതിന്റെ ഘടകങ്ങളുടെ ആകെത്തുകയ്ക്ക് തുല്യമാണ് ആ സംഖ്യ. 6-ൻ്റെ ഘടക സംഖ്യകളാണ് 1, 2, 3. ഇവ മൂന്നും കൂട്ടിയാൽ അതായത് 1 + 2 + 3 = 6 ആണ്. ഇങ്ങനെ ഘടകങ്ങൾ എല്ലാം കൂട്ടിയാൽ സഖ്യ കിട്ടിയാൽ അത്തരം സംഖ്യകളെ തികഞ്ഞ സംഖ്യ.കൾ എന്ന വിളിക്കും. 6 എന്നത് ആദ്യത്തെ തികഞ്ഞ സംഖ്യയാണ്.

38 - ഓളം തികഞ്ഞ സംഖ്യകളെ  ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പുതിയൊരെണ്ണം കണ്ടെത്തിയാൽ ഒരു ഡോക് റേറ്റ് തരപ്പെടുത്താവുന്നതേയുള്ളു..

4 ഒരു തികഞ്ഞ സംഖ്യയല്ല, കാരണം അതിന്റെ ഘടകങ്ങളുടെ ആകെത്തുക 1 + 2 എന്നത് 4 ൽ കുറവാണ്. 

12-ഉം ഒരു തികഞ്ഞ സംഖ്യയല്ല, കാരണം അതിന്റെ ഘടകങ്ങളുടെ ആകെത്തുക, 1 + 2 + 3 + 4 + 6 എന്നത് 12 നെക്കാൾ വലുതാണ്. 12 പോലുള്ള സംഖ്യകളെ സമൃദ്ധ സംഖ്യകൾ എന്ന് വിളിക്കുന്നു. 

എന്നാൽ 13-നെ സന്തുഷ്ട സംഖ്യ ( ഹാപ്പി നമ്പർ) എന്നാണ് വിളിക്കക. അതിൻ്റെ കാരണമിതാണ്
1^{2}+3^{2}=10
. 1^{2}+0^{2}=1
13-ൻ്റെ അക്കങ്ങളുടെ വർഗ്ഗങ്ങളുടെ തുക കണ്ടാൽ 10 കിട്ടും. അങ്ങനെ കിട്ടുന്ന 10-ൻ്റെ അക്കങ്ങളുടെ തുക കണ്ടാൽ 1 കിട്ടും. ഇതിൽ കൂടുതൽ സന്തോഷം വെറെന്തുണ്ട്. അപൂർവമായ  ഈ ഭാഗ്യം മറ്റു സംഖ്യങ്ങൾക്കില്ല.

12-നെ ഡസൻ എന്ന വിളിക്കുമെങ്കിൽ 13-നെ ബേക്കേഴ്സ് ഡസൻ എന്നു പറയും. പാശ്ചാത്യ ബോർമകളിൽ നിന്ന് ഒരു ഡസൻ റൊട്ടി വാങ്ങിയാൽ ഇപ്പോഴും 13- എണ്ണം കിട്ടും.

13-ൻ്റെ മേൻമകൾ പറഞ്ഞാൽ തീരില്ല.

എന്നാൽ ഈ സന്തുഷ്ട സംഖ്യ13 പലർക്കും അൺ ലക്കി നമ്പരാണ്. കാരണങ്ങൾ പലതുണ്ടെങ്കിലും പ്രധാനമായവ പുരാതന ങ്ങളാണ്.

ക്രിസ്തുമത വിശ്വാസത്തിൽ പതിമൂന്നാമത്തെ അതിഥിയെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്. അവസാനത്തെ അത്താഴത്തിൽ 13-ാമത്തെ അതിഥിയായി എത്തിയ യൂദാസ് സ്‌കറിയോത്ത യേശുവിനെ ഒറ്റിക്കൊടുക്കുന്ന വ്യക്തിയാണ്. സ്വന്തം ഗുരുവിനെ ചതിക്കുന്നതാനെക്കാൾ ഹീനമായ പ്രവൃത്തി വെറെ എന്തുണ്ട്?  ഈ ദൗർഭാഗ്യത്തിൽ കുറെ13- എന്ന സംഖ്യയ്ക്കും ചുമക്കേണ്ടി വന്നു.

പുരാതന നോർസ് കഥയിൽ പറയുന്നത് ലോകത്ത് ആദ്യമായി തിന്മയും പ്രക്ഷുബ്ധതയും അവതരിപ്പിക്കപ്പെട്ടത് വാൽഹല്ലയിലെ ഒരു അത്താഴവിരുന്നിൽ വെച്ചായിരുന്നുവെന്നാണ്. വഞ്ചകനും നികൃഷ്ടനുമായ ലോകി എന്നയാൾ പ്രത്യക്ഷപ്പെട്ടതാണ് സന്ദർഭം.  പതിമൂന്നാമത്തെ അതിഥിയായുള്ള ലോകിയുടെ വരവ്, വിരുന്നിൽ പങ്കെടുത്ത 12 ദേവന്മാരെയും അസ്വസ്ഥരാക്കി.

13-ൻ്റെ ദൗർഭാഗ്യം ഇപ്പോഴും തുടരുന്നു അതു കൊണ്ട് ഹോട്ടലുകൾക്ക് 13 നമ്പർ ഉള്ള മുറിയില്ല. ഉണ്ടെങ്കിൽ തന്നെ താമസിക്കാൻ പലർക്കും താല്പര്യമില്ല. 13-ാം നമ്പർ ബസുകൾ കൂട്ടിയിടികളിൽ മികച്ചത് എന്ന പഠന പിൻബലമില്ലാത്ത നിഗമനങ്ങളുമുണ്ട്.

13-ാം നമ്പർ സ്റ്റേറ്റുകാറിനോടുള്ള വിരക്തിയും അങ്ങനെയുണ്ടായതാവണം.

പക്ഷെ 13 നെ  ഭാഗ്യ സംഖ്യയായി കാണുന്ന ഒത്തിരി പേരുണ്ട്. ലോട്ടറി ടിക്കറ്റു പോലും 13-ൽ അവസാനിക്കുന്നവ എടുക്കന്നവർ ഏറെ. 13-ൻ്റെ എല്ലാ ഭാഗ്യ നിർഭാഗ്യങ്ങളും ഓരോരുത്തരുടെ വിശ്വാസമനുസരിച്ച് വ്യഖ്യാനിക്കപ്പെടുന്നു.

13 ഒരു സന്തോഷദായകമായ സംഖ്യയാണ്.

കെ എ സോളമൻ

Friday 2 April 2021

നമ്മുടെ മദ്യകേരളം!



മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം
ഒന്നാണ് നമ്പരെന്നുള്ളോരു തള്ളലിൽ
ഒന്നിച്ചിരുന്നു നാം നാണിച്ചു പോകുന്നു

കേരളം മുങ്ങുന്ന നീറും കയങ്ങളിൽ
തീരുന്നു ദുരിതമായ് മദ്യപാനോൽസവം
നേട്ടങ്ങളെല്ലാമേ പാഴായ് മാറുന്നു
കോട്ടങ്ങളിൽ കൂപ്പുകുത്തിനാംവീഴുന്നു

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

മദ്യം പാടില്ലെന്നാരോ പറഞ്ഞു.
മദ്യമേ പാടുള്ളു,  നാമിന്നറിഞ്ഞു
മദ്യം വിഷമെന്നു ചൊല്ലിയ ഗുരുവിനെ
മദ്യംമരുന്നെന്നു ചൊല്ലി തിരുത്തുന്നു

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

മദ്യത്തിനെതിരെ നാവൊന്നനങ്ങിയാൽ
മദ്യാനുകൂലികൾ കൂട്ടമായെത്തും
ചാനലിൽ തുപ്പും നടക്കും പെടുക്കും
ജനകീയമെന്നങ്ങതിനെ പുകഴ്ത്തും

മദ്യം ഒഴുകുന്ന നാടാണ് നന്മുടെ
മദ്യം മണക്കുന്ന  കേരള ദേശം

- കെ എ സോളമൻ

Thursday 11 March 2021

ഒരു കോവീഡിയൻ അപാരത - കഥ

ഒരു കോവീഡിയൻ അപാരത - കഥ

ഏതു യാത്രയുടെ ഒടുവിലാണ് ഇവിടെ വന്നതെന്ന് ഓർമ്മയില്ല. തിരക്കൊഴിഞ്ഞ സ്ഥലമായ ഒരു വലിയപള്ളിയുടെ അകം. ഒറ്റതിരിഞ്ഞു ആളുകൾ പള്ളിക്കകത്തും പുറത്തും നടക്കുന്നു  ഉച്ചതിരിഞ്ഞ നേരമായതുകൊണ്ടാവണം പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല. വല്ലാത്ത ക്ഷീണം. ഭക്ഷണമാണെങ്കിൽ കഴിച്ചിട്ടുമില്ല.
അടുത്തു കണ്ട ബഞ്ചിൽ ഇരുന്നു..കൈയ്യിലുള്ളത്  8 മൂലയുള്ള പഴയ മോഡൽ റെക്സിൻ ബാഗ്. അതിനകത്തു കാര്യമായിട്ടൊന്നുമില്ല. പഴ്സ് പാൻ്റ്സിൻ്റെ ഇടത്തേ പോക്കറ്റിലാണ് . കൈ തടവി പഴ്സ് ഉറപ്പാക്കുന്ന ശീലം എപ്പോഴോ തുടങ്ങിയതാണ്. പാൻ്റ്സിൻ്റെ വലത്തേ പോക്കറ്റിൽ ടൗവലും ചീപ്പും

ക്ഷീണം കൊണ്ടാവണം ബഞ്ചിലിരുന്ന ഉടൻ മയങ്ങിപ്പോയി. ബാഗ് ബഞ്ചിൻ്റെ ഒരറ്റത്തേക്ക് യാന്ത്രികമായി തളളി വെച്ചതിനു ശേഷം അതിൽ തല അമർത്തി ഉറങ്ങി.

എത്ര നേരം അങ്ങനെ ഉറങ്ങി എന്നറിയില്ല കടും നീല ഉടുപ്പും ഉടുപ്പിൽ ഏതോ സ്റ്റിക്കറും പതിച്ച 3 പേർ വന്ന് എന്നെ ബഞ്ചിൽ നിന്ന് പിടിച്ചെഴുൽപ്പിച്ചു.

അവർ സൗമ്യമായി സംസാരിച്ചു തുടങ്ങി
"ഞങ്ങൾ കോവിഡ് ആർമിയുടെ അംഗങ്ങളാണ്. താങ്കൾ ഈ സമയത്ത് ഉറങ്ങുന്നത് കോവിഡ് മൂലമാണോയെന്ന് സംശയിക്കുന്നു. കൂടുതൽ തുമ്മുന്നതും ചുമക്കുന്നതുമായ ആളുകളെയും ഞങ്ങൾ കണ്ടെത്താറുണ്ട് . പുറത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ മൊബൈൽ യൂണിറ്റ് കിടപ്പുണ്ട്. താങ്കൾ ഞങ്ങളോടൊപ്പം അവിടെ വരെ വന്നു കോവിഡ് ടെസ്റ്റിനു വിധേയനാവണം. ആൻ്റിജൻ ടെസ്റ്റോ, ആർ സി പി ആർ ടെസ് റ്റോ ഏതു വേണമെങ്കിലും താങ്കൾക്ക് തിരഞ്ഞെടുക്കാം. എല്ലാം സൗജന്യമാണ് "

ഇന്ത്യൻ ആർമി, പി.ജെ. ആർമി എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ കോവിഡ് ആർമി എന്ന് കേൾക്കുന്നത് ആദ്യമാണ്.

സൗമ്യമായി സംസാരിച്ച അവരോടു ഞാൻ സൗമ്യമായി തിരികെ ചോദിച്ചു.
" ഇപ്പോൾ ടെസ്റ്റു നടത്താൻ താല്പര്യമില്ലെങ്കിലോ?"

" അതു താങ്കളുടെ ഇഷ്ടം. പക്ഷെ ഇവിടെ ഇങ്ങനെ കിടക്കാൻ പറ്റില്ല "

ഞാൻ ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങി. ഇടതു പോക്കറ്റിൽ തടവി  പഴ്സ് ഉറപ്പാക്കിയ ശേഷം പോക്കറ്റിൽ കൈയ്യിട്ടു പഴ്സ് പുറത്തെടുത്തു തുറന്നു നോക്കി . 20-ൻ്റെ 3 നോട്ടുകൾ. ഇന്ത്യൻ കറൻസി നോട്ടുകളിൽ ഏറ്റവും ഭംഗിയുള്ളത് എന്ന് ആരോ പറഞ്ഞതുകൊണ്ടാണ് 20-ൻ്റെ നോട്ടുകൾ പഴ്സിൽ അവശേഷിച്ചത്ത്. അതായത് 60 രൂപയുണ്ട്, പിന്നെ ഏതാനും ചില്ലറത്തുട്ടുകളും എന്തായാലും ഊണു കഴിച്ചിട്ടു തന്നെ കാര്യം.

40 രുപ, 50 രൂപ. 99 രൂപ എന്നിങ്ങനെ വിവിധ നിരക്കിൽ ഊണുകൾ വിൽക്കുന്നതിൻ്റെ ബോർഡുകൾ അവിടവടെ കാണാം. 40 ൻ്റെ ഊണുകഴിക്കാമെന്നുറച്ചു.

അപ്പോഴാണ് മാസ്ക്  ധരിച്ചിച്ചിട്ടില്ലയെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ബാഗിൽ കൈയ്യിട്ടു മാസ്ക് തിരഞ്ഞെങ്കിലും കിട്ടിയില്ല. അത് എവിടയോ വെച്ചു നഷ്ടപ്പെട്ടു. ഒരു പക്ഷെ കിടന്നുറങ്ങിയ സ്ഥലത്തു വെച്ചായിരിക്കും. തിരികെ പോയി എടുക്കാനൊന്നും പറ്റില്ല, കോവിഡ് ആർമി!

കൈയ്യിലുള്ള ടൗവൽ ഉപയോഗിച്ച് വായും മൂക്കും മൂടിക്കെട്ടാമെന്ന് നോക്കിയപ്പോൾ അതിനു നീളവും പോരാ.

അടുത്തു കണ്ട കടയിൽ കയറിൽ ഒരു മാസ് കു വാങ്ങാമെന്ന് കരുതി. മാസ്ക് നിർമ്മാണവും കച്ചവടവും വൻ വ്യവസായമായ കാലത്ത് മാസ്ക് ലഭ്യമല്ലാത്ത കടകളില്ല.

അടുത്തു കണ്ട റെഡിമെയ്ഡ് ഷോപ്പിലാണ് കയറിയത്. വില്പനയ്ക്കുള്ള ധാരാളം വസ്ത്രങ്ങൾ തൂക്കിയിട്ടുണ്ട് എങ്കിലും വില്പപനക്കാരെ ആരെയും അവിടെകണ്ടില്ല.

"ഇവിടാരുമില്ലേ?"  എൻ്റെ ചോദ്യം കേട്ട് മൂന്ന് യുവതികളുടെ തലകൾ ഒരു കാബിനിൽ നിന്നു ഒന്നിച്ചു പൊങ്ങി വരുന്നതു കണ്ടു. സുന്ദരികളായ അവർ മൂവരും ഊണുകഴിക്കയായിരുന്നു

അവരിലെ മുതിർന്ന ഒരുത്തി എന്നോടു ചോദിച്ചു
"എന്താ വേണ്ടത് "
"ഒരു മാസ്ക് "
" അതിനു താമസമുണ്ട്. ഉണ്ടായിരുന്നത് തീർന്നു, അപ്പുറത്തു തയ്ക്കുന്നുണ്ട് "

" മാസ്ക് തയ്ക്കുകയോ?"

" അതെ, ഇവിടെ മാസ്ക് തയ്ച്ചാണ് കൊടുക്കുന്നത്, പുറത്തു നിന്നു വരുന്ന മസ്കുകൾ എങ്ങനെ വിശ്വസിക്കും, അവ കൊറോണ പരത്തുന്നതാണെങ്കിലോ? അത്യാവശ്യമാണെങ്കിൽ എൻ്റെ മാസ്കു തരാം"

"ഛേ " ഞാൻ പുറത്തേയ്ക്കു നടന്നു. എനിക്കു സംശയം തോന്നി, ആ യുവതി കളിയാക്കിയതാണോ? എയ്  അങ്ങനെ ആവാൻ  തരമില്ല. അവരുടെ മുഖഭാവം അങ്ങനെ അല്ലായിരുന്നു. അതു മാത്രമല്ല, ഛെ എന്നു പറഞ്ഞതു തെറ്റായിപ്പോയെന്നു എനിക്കു തോന്നി. ചുണ്ടിൽ ചെഞ്ചായം പൂശീ റ്റി വി സ്ക്രീനിൽ വന്ന് കാമുക ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന യുവതിയെപ്പോലുള്ള ആ യുവതിയോടു അങ്ങനെ പ്രതികരിക്കരുതായിരുന്നു. 

കടയിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ മൈക്കിൽ അനൗൺസ് ചെയ്യുന്നതു കേട്ടു. 

" വരൂ കടന്നു വരൂ, രാജ്യത്തെ 138 കോടി 94 ലക്ഷം ജനങ്ങളിൽ 119 കോടിയും കോവിഡ്വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. നിങ്ങൾ എന്താ മടിച്ചു നില്ക്കുന്നത്. കടന്നു വരു, ഈ കരവാനിലേക്ക് . കോ വിഡ് വാക്സിൻ ഫ്രീ . ഒരു രേഖയും വേണ്ട നിങ്ങളുടെ വിരൽ തുമ്പു മാത്രംമതി - അതിലുണ്ട് എല്ലാം രേഖകളും "

ഓഹോ, എങ്കിൽ പിന്നെ വാക്സിൻ എടുത്തിട്ട് 40 രൂപയുടെ ഊണുകഴിക്കാം..ഇന്ത്യൻ ജനസംഖ്യ ഇത്ര കൃത്യമായി വേറെയാരും പറയുന്നതു ഞാൻ കേട്ടിട്ടില്ല.  ഞാൻ കരവാനി ലേക്ക് നടന്നു.

സ്വീകരിക്കാൻ വാതിൽ പടിക്കൽ സ്റ്റിക്കറൊട്ടിച്ച നേവിബ്ളൂ കോട്ടിട്ട ഒരു സുന്ദരി.  രണ്ടു കസേരയുള്ളതിൽ ഒന്നിൽ ഒരാൾ കോവിഡ് വാക്സിൻ എടുത്തു കൊണ്ടരിക്കുന്നു.

അകത്തു പ്രവേശിച്ച എന്നോടു അവിടെ ഇരുന്ന യുവതി:
"സേറിൻ്റെ ഫിംഗർ കാണിക്കൂ . സോറി ഒരു കാര്യം പറയാൻ വിട്ടു. ഇവിടെ കോവിഡ് വാക്സിൻ എടുക്കുന്നതിന് ഖാദി ബോർഡ് തയ്യാറാക്കിയ പ്രത്യേകതരം ഷർട്ടുണ്ട്. ഇടത്തേ ത്തോളിൽ രണ്ടു ദ്വാരം വെട്ടിയ ഷർട്ട്. ഒരു ദ്വാരം ആദ്യ ഡോസ് ഇൻജക്ഷനും രണ്ടാമത്തേത് ബൂസ്റ്റർ ഡോസിനും. സേർ വിഷമി,ക്കാനില്ല. ഷർട്ട് ഇവിടെ കിട്ടും, 340 രൂപാ. ഖാദി ബോർഡിൻ്റേതായതു കൊണ്ടാണ് ഇത്ര വില കുറച്ചു നല്കുന്നത് "

ഞാൻ ഇടത്തേ പോക്കറ്റിൽ തടവി. 40 രൂപയുടെ ഊണ് !.

ഞാൻ പറഞ്ഞു " ഞാൻ പോയിട്ടു പിന്നെ വന്നാൽ മതിയോ "

" അത് സേറിൻ്റെ ഇഷ്ടം. ഇപ്പോഴാണെങ്കിൽ തിരക്കു കുറവായിരുന്നു "

എൻ്റെ നിസ്സാഹയത അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ നില്ക്കാതെ ഞാൻ കരവാനിൽ നിന്ന് പുറത്തു കടന്നു.

എൻ്റെ പ്രിയപ്പെട്ട സൂസന്ന മരിയ വന്ന് ചെവിയിൽ ഒച്ച വെച്ചില്ലായിരുന്നെങ്കിൽ ഈ കോവീഡിയൻ സ്വപ്നം അനന്തമായി നീണ്ടു പോകുമായിരുന്നു

-കെ എ സോളമൻ

#മഞ്ഞിൻകണങ്ങൾ


ഒരു ശൈത്യത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്
ഏതോ ദേശാടനപ്പക്ഷികൾ വിരുന്നെത്തിയ കാലം
നമ്മളറിഞ്ഞു:

ഒരു മഴക്കാറും പെയ്യാതെ പോയില്ല
ഒരു മരവും തണൽ വിരിക്കാതിരുന്നില്ല
ഒരു കിളിയും പാടാതിരുന്നില്ല
ഒരു പുഴയും ഒഴുകാതിരുന്നില്ല
ഒരിക്കലും സൂര്യനുദിക്കാതിരുന്നില്ല

നമുക്ക് മൂന്നാറിൻ കുന്നിലെ തണുപ്പിലേക്കു പോകാം
ചെടികളും പൂക്കളും കണ്ടുരസിക്കാം
തണുത്ത കാറ്റിനുള്ളിലേക്കു നടക്കാം
അപരിചിതരുടെ കൈകളിലെ
മഞ്ഞിൻ കണങ്ങളായി തെറിക്കാം
- കെ എ സോളമൻ

Saturday 30 January 2021

എനിക്കറിയില്ല - കവിത


എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന്
എനിക്കറിയില്ല,  എന്താണ് കാണേണ്ടതെന്ന്
എനിക്കറിയില്ല, എന്താണ് ചെയ്യേണ്ടതെന്ന്
സ്വപ്നത്തിലല്ല ഞാൻ, നിശ്ചയം

സ്വപ്നത്തിലല്ലെന്നതിന് എന്താണ് തെളിവ്?
രാജകുമാരൻ്റെ മേലങ്കിയില്ല
കൂടെ നടക്കുവാൻ കാവൽക്കാരില്ല
ശരത്കാല വസതിയും കളികളുമില്ല,
ചെങ്കോലിനായുള്ള മോഹവുമില്ല.

ഒരിക്കൽ ഞാൻ കണ്ട സ്വപ്നങ്ങളിലെല്ലാം
മഴയും നിലാവും സ്വന്തമായി തോന്നി
ഇന്നിതാ സൂര്യനും ചന്ദ്രനും താരകളും
പലജാതി മനുഷ്യർ പങ്കിട്ടെടുത്തു.

എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന്
എനിക്കറിയില്ല,  എന്താണ് കാണേണ്ടതെന്ന്

കെ എ സോളമൻ

Tuesday 19 January 2021

ഒരു_പ്രീഡിഗ്രി_അപാരത

#ഒരു_പ്രീഡിഗ്രി_അപാരത

ഞാൻ നിങ്ങളുടെ ഫിസിക്സ് അധ്യാപകൻ. ഇന്നു നിങ്ങളുടെ ഫിസിക്സ് ക്ളാസ് ആരംഭിക്കുകയാണ്. ഇക്കൊല്ലം മൂന്നധ്യാപകരാണ് ഓരോ ആഴ്ചയിലും നിങ്ങളെ ഫിസിക് സ്  പഠിപ്പിക്കാൻ വരുന്നത്. അടുത്ത കൊല്ലവും മൂന്നു പേർ. പക്ഷെ രണ്ടു കൊല്ലവും ഞാൻ ഉണ്ടായിരിക്കും, മറ്റു രണ്ടു പേരും മാറാം. ഞാൻ നിങ്ങളുടെ പ്രാക്ടിക്കൽ ചാർജുള്ള അധ്യാപകനാണ് , അതാണ് കാരണം

എന്താണ് പ്രാക്ടിക്കൽ ചാർജ് എന്ന് നിങ്ങളിൽ ചിലർക്കു സംശയമുണ്ടാകാം. അതു വഴിയേ മാറിക്കോളും

ആഴ്ചയിൽ ആകെ 25 മണിക്കൂറാണ് ക്ളാസ് . ഫിസിക്സിൻ്റെ 3 ക്ളാസ് ഒഴിവാക്കിയാൽ ബാക്കി വിഷയങ്ങൾക്ക് 22 ക്ളാസ്.  പത്തിരുപതു അധ്യാപകരെങ്കിലും നിങ്ങളെ പഠിപ്പിക്കാനെത്തും. ഓരോരുത്തരുടെയും മുഖമോർത്തു വെച്ചാൽ നിങ്ങൾക്ക് കൊള്ളാം, കാരണംഅവർ പഠിപ്പിക്കന്നത് എന്താണെന്ന് ഓരോ ക്ളാസിലും വന്ന് നിങ്ങളോടു പറയണമെന്നില്ല, അതനുഭവമാണ് 

ഇത്തരമൊരു കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ് എന്തു വിഷയമാണ്  ഞാൻ പഠിപ്പിക്കുന്നതെന്ന് ആദ്യമേ പറഞ്ഞത്. അടുത്ത മൂന്നാലു കളിസിലും വിഷയം എന്തെന്ന് ഓർമ്മിപ്പിക്കും അല്ലെങ്കിൽ നിങ്ങളിൽ ചിലർ കരുതും ഇതു മ്യൂസിക്‌ സാറാണെന്ന്.

ഒരോ മണിക്കൂർ വെച്ചളള ക്ളാസാണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. ദിവസവും അഞ്ചു മണിക്കൂർ. ഉച്ചയ്ക്ക് ഒരു മണിക്കൂർ ലഞ്ച് ബ്റേക്ക്. ഓരോ അവറിന് ശേഷവും 5 മിനിട്ട് ഇൻ്റർവെൽ.

ക്ളാസിൽ നോട്ട്സ് തരണമെന്ന നിബന്ധന ഇല്ല. വേണമെങ്കിൽ തരാം എന്നതാണ് നിലവിലെ രീതി.  ഞാൻ എന്തായാലും നോട്സ് തരുന്നുണ്ട്, പക്ഷെ ഒരു വ്യവസ്ഥ

തരുന്ന നോട്സ് ഒരു 200 പേജിൻ്റെ വരയിടാത്ത നോട്ടുബുക്കിൽ എഴുതണം. ബുക്ക് എല്ലാ ക്ളാസിലും കൊണ്ടുവരണം. നോട്സ് റഫ് ബുക്കിൽ എഴുതി പിന്നീട് നോട്ടുബുക്കിൽ പകർത്താം എന്ന കണ്ടീഷൻ സ്വീകാര്യമല്ല, കാരണം നിങ്ങളൊക്കെ വലിയ തിരക്കുള്ള ആളുകളാണ്. ബുക്കു ചിലപ്പോഴെക്കെ ഞാൻ പരിശോധിക്കും, ബുക്ക് ഇല്ലെങ്കിൽ എന്തു ചെയ്യുമെന്ന് അപ്പോഴെ പറയാൻ പറ്റു. എന്തായാലും സ്കൂളിലെ പോലെ വഴക്കും അടിയും ഇരുട്ടിപ്പിടുത്തവും കൂടെ ഓടി കയറേത്തട്ടിവീഴലും നിർത്തിപ്പൊരിക്കലും ഇല്ല . ചെറിയ രീതിയിൽ ഇരുത്തി പൊരിക്കൽ ചിലപ്പോൾ ഉണ്ടായേക്കാം

പിന്നെ ക്ളാസിൽ കയറുന്ന സമയം. അധ്യാപകർ ബല്ലടിക്കും മുമ്പേ ക്ളാസിലെത്തും എന്നൊക്കെ നിങ്ങൾ ചിലരിൽ നിന്ന് കേൾക്കാനിടയുണ്ട്. പക്ഷെ എൻ്റെ രിതിയിൽ ചെറിയ മാറ്റമുണ്ട്.

ബല്ലടിച്ചു കഴിഞ്ഞാലെ ക്ളാസിലെത്തൂ പക്ഷെ അര മിനിട്ടിൽ കൂടുതൽ വൈകില്ല. എന്തുകൊണ്ടങ്ങനെയെന്നു ചോദിച്ചാൽ വിദ്യർത്ഥികൾ അധ്യാപകനെ പുറത്ത് നിന്ന് ആനയിച്ച്  അകത്തു കയറ്റുന്നതിനോടു താല്പര്യമല്ല. വിദ്യാർത്ഥികൾ ക്ളാസിൽ ഉണ്ടായിരിക്കണം, വൈകി ക്‌ളാസിൽ എത്താനും പാടില്ല.ജനുവിൻ വൈകലിന് അതിൻ്റേതായ പരിഗണന കിട്ടും.

അധ്യാപകൻ ക്ളാസിൽ പ്ളാറ്റഫോമിലോട്ടു കയറുമ്പോൾ എഴുന്നേറ്റു നിന്നു ബഹുമാനം കാണിക്കുന്നത് നല്ല ശീലമാണ്.

പിന്നെ ക്ളാസ് നിർത്തുന്ന കാര്യം. ക്ളാസ് പിരിയാനുള്ള ബല്ലടിച്ചാൽ അപ്പോൾ നിർത്തും . തുടർ ധാരകോരൽ ഇല്ല. ക്ളാസിൻ്റെ അവസാനം "ഇൻഡ്യ ഈസ് മൈ കൺട്രി " എന്നു പൂർണ്ണ മാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൺട്രി അ ടുത്ത ക്ളാസിൽ പറയും.  അതു കൊണ്ട്, ഇങ്ങേരെപ്പോഴാണ് ക്ളാസ് നിർത്തുന്നത് എന്ന ചിന്ത ഈ ഇരിക്കുന്ന 90 പേരിൽ  ആർക്കും തന്നെവേണ്ട.

രാവിലെ കാണുമ്പോൾ ഒരു ഗുഡ് മോണിംഗ് കേൾക്കുന്നത് സന്തോഷകള്ള കാര്യമാണ്, എന്നുവെച്ച് ഒരേ ദിവസം തുടരെത്തുടരെ ഗുഡ് മോണിംഗ് പറഞ്ഞ് ബോറടിപ്പിക്കരുത്.

അപ്പോൾ നമുക്ക് ക്ളാസ് തുടങ്ങിയേക്കാം അല്ലേ? ടേക്ക് യുവർ നോട്ടു ബുക്ക്.

എൻ ബി :
2000 എ ഡി ക്ക് മുമ്പ് ഇതൊക്കെ കേട്ടു വിരണ്ടവരും വിരളില്ല എന്നു നടിച്ചവരും ഇന്ന് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിയുന്നത് കാണുമ്പോൾ നല്ല രസം തോന്നുന്നുണ്ട്
-കെ എ സോളമൻ