Sunday 15 December 2013

അന്തര്‍ദ്ദേശീയ അവാര്‍ഡും സുരക്ഷിത ഉച്ചഭക്ഷണവും

Photo

കൊച്ചിരാജ്യത്തെ ഒരു സ്കൂളിന്റെ കഥയാണ്‌. സ്കൂളില്‍ അഡ്മിഷന്‍ കിട്ടണമെങ്കില്‍ രക്ഷകര്‍ത്താവിന്‌ കുറഞ്ഞത്‌ ഇന്നോവ കാറെങ്കിലും സ്വന്തമായി വേണം. അംബാസഡര്‍ കാറില്‍ ചെന്നാല്‍ സ്കൂള്‍ ഗേറ്റ്‌ തുറക്കില്ല. കുട്ടിയുടെ രക്ഷകര്‍ത്താവിന്‌ ഭേദപ്പെട്ട ആസ്തിവേണമെന്ന്‌ ചുരുക്കം. പാവപ്പെട്ടവന്‌ അവിടെ അഡ്മിഷന്‍ കിട്ടില്ലേയെന്നാണെങ്കില്‍ പാവപ്പെട്ടവര്‍ക്ക്‌ പറ്റിയ ഒത്തിരി സ്കൂളുകള്‍ വേറെയുണ്ട്‌.

കൊച്ചി സ്കൂളിന്‌ ഐഎസ്‌എ കിട്ടിയിരിക്കുന്നു! ഐഎസ്‌എയെന്നു വെച്ചാല്‍ ഐഎസ്‌ഐ പോലുള്ള ഒരു അവാര്‍ഡാണ്‌. ആദ്യമായല്ല, ഈ അവാര്‍ഡ്‌ സ്കൂളിന്‌ ലഭിക്കുന്നത്‌.

അങ്ങോട്ട്‌ അവാര്‍ഡൊന്നും കൊടുക്കാന്‍ നമുക്ക്‌ പാങ്ങില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ഇങ്ങോട്ടുതരുന്നത്‌ രണ്ടു കൈയും നീട്ടി വാങ്ങാന്‍ ഉത്സാഹമാണ്‌. അതിനെയാണ്‌ കൊളോണിയല്‍ ഹാങ്ങ്‌ഓവര്‍ എന്നുപറയുന്നത്‌. സായിപ്പു പോയിട്ട്‌ പത്തറുപത്താറു വര്‍ഷമായെങ്കിലും ഹാങ്ങ്‌ഓവര്‍ മാറിയിട്ടില്ല.

ബ്രിട്ടീഷ്‌ കൗണ്‍സിലില്‍നിന്ന്‌ ഐഎസ്‌എ വാങ്ങണമെങ്കില്‍ സ്കൂളുകള്‍ അന്തര്‍ദ്ദേശീയ പ്രാമുഖ്യമുള്ള കുറെ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. പദ്ധതികള്‍ എന്തൊക്കെയെന്ന്‌ ചോദിച്ചാല്‍ മമ്മൂട്ടി ചെയ്തതുപോലെ ചെട്ടുവിരിപ്പു കൃഷിയും ശുദ്ധവായു നിര്‍മാണവുമാകാം, പൊക്കാളിപ്പാടത്തെ കൊയ്ത്തും കറ്റമെതിക്കലുമാവാം, ആഗോളതലത്തില്‍ ഉത്സവങ്ങളെ കുറിച്ചു പഠിക്കാം, എയിഡ്സ്‌ വ്യാപനം തടയാം, യുണൈറ്റഡ്‌ നേഷന്‍സ്‌ വിവിധ രാജ്യങ്ങളില്‍ ഇടപെടുന്നതു എങ്ങനെയെന്ന്‌ പഠിക്കാം. ഇവ പോരെങ്കില്‍ ഇന്ത്യ-ബ്രിട്ടന്‍ തപാല്‍ സമ്പ്രദായത്തിന്റെ താരതമ്യ പഠനം, ഫ്രഞ്ച്‌ വിപ്ലവം, പെരിസ്ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസവും മംഗള്‍യാന്‍-ചന്ദ്രയാന്‍ എന്നിവയും ഉള്‍പ്പടുത്താം. ഇവയൊക്കെ സ്കൂള്‍ തലത്തില്‍ പഠിച്ചാല്‍ സ്കൂളിന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ഐഎസ്‌എ ലഭിക്കും. ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലില്‍ കൂടുന്ന യോഗത്തില്‍ വെച്ച്‌ സ്കൂള്‍ പ്രിന്‍സിപ്പാളിന്‌ ബ്രിട്ടീഷ്‌ സായിപ്പില്‍നിന്ന്‌ അവാര്‍ഡ്‌ വാങ്ങുകയും ആവാം. ഐഎസ്‌എ ലഭിക്കുന്നതോടെ സ്കൂളിലെ കുട്ടികള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ വക്താക്കള്‍ ആവുകയും ഗ്ലോബല്‍ ഇക്കണോമിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതൊക്കെ ആര്‍ക്കെങ്കിലും മനസ്സിലായെങ്കിലായി.

തിരുവിതാംകൂര്‍ രാജ്യത്തെ വേറൊരു സ്കൂളിന്റെ കഥയിങ്ങനെ. ഈ സ്കൂളിലെ കുട്ടികള്‍ക്കും യൂണിഫോമുണ്ട്‌. പക്ഷേ കാലില്‍ സോക്സും ഷൂസുമില്ല, വള്ളിച്ചെരുപ്പ്‌ ഉണ്ടെങ്കിലായി. ഈ സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യണമെങ്കില്‍ പുതിയ അവതാരമായ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറില്‍നിന്ന്‌ രജിസ്ട്രേഷന്‍ വാങ്ങിയിരിക്കണം. കുട്ടികള്‍ പല്ലുതേയ്ക്കാറുണ്ടോ, കുളിക്കാറുണ്ടോയെന്ന്‌ നോക്കണം. കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവര്‍ക്ക്‌ പകര്‍ച്ചവ്യാധി ഇല്ലായെന്നും ഉറപ്പുവരുത്തണം. ഉച്ചഭക്ഷണത്തിന്‌ സാധനം വാങ്ങുന്ന പലചരക്കു കടയുടെ ഉടമയ്ക്ക്‌ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറുടെ ലൈസന്‍സ്‌ ഉണ്ടോയെന്ന്‌ പരിശോധിക്കണം. ഉച്ചഭക്ഷണ കമ്മറ്റിയില്‍ ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടാവണം. ഉച്ചഭക്ഷണം പ്രധാനാധ്യാപകന്‍ രുചിച്ചു നോക്കണം.
ഭക്ഷണത്തിന്‌ ഉപ്പു കൂടുതലെങ്കില്‍ പ്രധാന അധ്യാപകന്‌ അവ വിഴുങ്ങുകയോ ആരും കാണാതെ തുപ്പിക്കളയുകയോ ആവാം. വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക്‌ ഗുണനിലവാര വിവരം അറിയിക്കണം. പാചകക്കാരന്‍, ഭക്ഷണം അടുപ്പത്ത്‌ വെച്ചു കഴിഞ്ഞാല്‍ തല ചൊറിയാന്‍ പാടില്ല. ശക്തമായ കടി അനുഭവപ്പെട്ടാല്‍ കടിച്ചുപിടിക്കണം. ആഭരണങ്ങളും അരഞ്ഞാണവും ധരിക്കാന്‍ പാടില്ല. ഇത്രയും നിഷ്കര്‍ഷ ഉള്ള സ്ഥിതിക്ക്‌ സ്കൂള്‍ കുട്ടികളുടെ ഭക്ഷണം അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ഏര്‍പ്പെടുത്തിയാല്‍ പേരെ എന്നാണ്‌ രാമന്‍നായരുടെ സംശയം. അവിടെ സപ്ലയേഴ്സ്‌ വൃത്തിയുള്ള വസ്ത്രം ധരിച്ച്‌ തലപ്പാവും ചുമന്നാണ്‌ നില്‍ക്കുന്നത്‌.

മേല്‍ പ്രസ്താവിച്ച കൊച്ചി രാജ്യത്തെ സ്കൂളും തിരുവിതാംകൂര്‍ രാജ്യത്തെ സ്കൂളും കേരളമെന്ന മഹാരാജ്യത്തിലാണ്‌. സ്കൂളുകളില്‍ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാണ്‌ ചാനലുകളില്‍ നേതാക്കളുടെ ‘ഗ്വാ ഗ്വാ’വിളി. ചിരിക്കാതെന്തു ചെയ്യും?

കെ. എ. സോളമന്‍
Janmabhumi Dated 16 Dec 2013

Saturday 14 December 2013

കാവ്യതീരം –കവിത-കെ എ സോളമന്‍


മറന്നുവോപ്രിയസഖേ നീ..,
പ്രണയ നൊമ്പരങ്ങള്‍തന്‍ ..
തേന്‍കണങ്ങള്‍ പൊഴിച്ച ..
ആ കാവ്യതീരം

മുടിപ്പൂക്കളിന്‍പരിമളംപേറി..                                                                                           


കടല്‍ത്തീരത്ത് .
ഒരുമെയ്യായ് നിന്‍മൃദുസ്മിതം
തണുവായ് തോന്നിയ ധന്യനിമിഷം

ഇന്നിതാ അണഞ്ഞുപോയ് .
ഏകാന്തമെന്‍ രാത്രിവീഥീയില്‍..
നീ തിരിനീട്ടിതെളിച്ച ..
ഇത്തിരി പൊന്‍വെട്ടം

ഈ കൊടിയ വേനലില്‍
പറന്നുയരും ഉഷ്ണക്കാറ്റില്‍..
നീ മാഞ്ഞു പോയപ്പോഴും  
നിന്നെയുംകാത്തു നില്‍ക്കയാണ് ഞാന്‍
ഈ കാവ്യതീരത്തു.
ത്തിരി നേരം
ത്തിരിത്തിരി നേരം

നീ വരുമോ, അറിയില്ല,  
മറക്കാനാവില്ല                                             
ആ.മധുരചുംബനത്തിന്‍ ഓര്മകള്‍
കണ്ണിലെ തിളക്കം

മറന്നുവോപ്രിയസഖേ നീ..,
പ്രണയ നൊമ്പരങ്ങള്‍തന്‍ ..
തേന്‍കണങ്ങള്‍ പൊഴിച്ച ..
ആ കാവ്യതീരം

-കെ എ സോളമന്‍ 

Tuesday 10 December 2013

വെറുതെ അസ്വസ്ഥനാകുന്നശീലം-കഥ

Photo


പ്രഭാതനടപ്പുവഴിയില്‍ ഒട്ടുമിക്ക ദിവസവും ആ ചെമന്ന പട്ടിയെ കാണും, കഷ്ടിച്ച് അരയടി പൊക്കമുള്ള പെണ്‍പട്ടി. മറ്റുതരത്തില്‍ ബിസിയല്ലെങ്കില്‍ പട്ടി വാലാട്ടും. രാമന്‍ നായര്‍ പട്ടിയെനോക്കി പുഞ്ചിരിക്കും.

ചില ദിവസങ്ങളില്‍ പട്ടിയുടെ ഉടമയായ സ്ത്രീയെയുംവഴിയില്‍ കാണും.. രസകരമെന്നുപറയട്ടെ ആ സ്ത്രീക്കും തീരെ പൊക്കക്കുറവ്, കഷ്ടിച്ച് നാലടി കാണും. മറ്റാരും വഴിയില്‍ ഇല്ലെങ്കില്‍ അവര്‍ നോക്കി ചിരിക്കും. മറുപടിയെന്നവണ്ണം രാമന്‍ നായരും പുഞ്ചിരിക്കും.

അത്ഭുതമായി തോന്നിയത് പട്ടിയെയും സ്ത്രീയെയും ഒരുമിച്ചു ഒരിക്കല്‍ പോലും വഴിയില്‍ കണ്ടിട്ടില്ലായെന്നതാണ്. സ്ത്രീ പുറത്തിറങ്ങുംപോള് പട്ടി വീട്ടിലിലിരിക്കും, പട്ടി പുറത്തിറങ്ങുംപോള് സ്ത്രീയും.

പതുക്കെപ്പുതുക്കെ പട്ടിയെ കാണുമ്പോള്‍ രാമന്‍നായര്‍ സ്ത്രീയെ ഓര്‍ക്കും, സ്ത്രീയെകാണുമ്പോള്‍ പട്ടിയെയും. ആരെയെങ്കിലും കണ്ടില്ലെങ്കില്‍ അന്നത്തെ ദിവസം വല്ലാതെ അസ്വസ്ഥനാകും. അങ്ങനെ അതൊരു ശീലമായി, വെറുതെ അസ്വസ്ഥനാകുന്ന ശീലം.


-കെ എ സോളമന്‍  

Monday 2 December 2013

ഒരു മഴ പെയ്തു തോര്‍ന്നതുപോലെ!

Photo


“സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിക്ക്‌ സാധിച്ചില്ല. പിറ്റേന്ന്‌ പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിച്ചു. അപ്പോള്‍ ഒരു കാര്യം എനിക്ക്‌ ബോധ്യമായി. ഏതു കാര്യത്തിനും ആരംഭംപോലെ തന്നെ പ്രധാനമാണ്‌ അവസാനവും. പ്രത്യേകിച്ചു കായികക്ഷമതയ്ക്ക്‌. വളരെ പ്രാധാന്യമുള്ള സ്പോര്‍ട്സ്‌ മേഖലകളില്‍ തുടങ്ങിയതിനെക്കാള്‍ മനോഹരമായി സച്ചിന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്നതുപോലെ, മധുരമായ ഒരു പാട്ട്‌ പാടി തീര്‍ന്നതുപോലെ.”

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റേതാണ്‌ ഈ വാക്കുകള്‍. അദ്ദേഹം ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയതോടെ ഇത്തരം ചില പാട്ടുകള്‍ ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക്‌ കഴിയുന്നുണ്ട്‌. പക്ഷേ കുറിപ്പിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ.

മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത്‌ അദ്ദേഹം ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്‌ എന്ന വാദഗതി തള്ളിക്കളഞ്ഞുകൊണ്ടാണ്‌ ഇതുപറയുന്നത്‌. അദ്ദേഹം പറയുന്ന കാര്യം ശ്രദ്ധിക്കുക. “ഏതു കാര്യത്തിനും ആരംഭംപോലെ തന്നെ പ്രധാനമാണ്‌ അവസാനവും.” കാര്യങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും സംബന്ധിച്ച്‌ അറിയപ്പെടുന്ന മുഖ്യവാചകം വിശ്വമഹാകവി വില്യം ഷേക്സ്പിയറിന്റേതാണ്‌. അദ്ദേഹം എഴുതിയിട്ടുണ്ട്‌ “ആള്‍ ഈസ്‌ വെല്‍ ദാറ്റ്‌ എന്റ്സ്‌ വെല്‍-എല്ലാം നല്ലത്‌, അവസാനം നല്ലതെങ്കില്‍”, അങ്ങനെയാണുതാനും! ആരംഭത്തെക്കുറിച്ച്‌ ഷേക്സ്പിയര്‍ പറഞ്ഞിട്ടേയില്ല. മോശമായി ആരംഭിച്ചാലും അവസാനിക്കുന്നതു നന്നെങ്കില്‍ നല്ലതെന്ന്‌ തന്നെ പറയും. ഇനിയിപ്പോള്‍ മോഹന്‍ലാല്‍ മറിച്ചു പറഞ്ഞതുകൊണ്ട്‌ ആരാധകര്‍ ഷേക്സ്പിയറെ തള്ളി മോഹന്‍ലാലിനെ പ്രതിഷ്ഠിക്കുമോയെന്ന കാര്യം കാത്തിരുന്നു കാണണം.

മോഹന്‍ലാലിനു പണ്ടേ യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമാണ്‌ താല്‍പര്യം. മമ്മൂട്ടിയാണ്‌ ഇടതിന്റെ ആളും മാര്‍ക്സിസ്റ്റു ചാനലിന്റെ ചെയര്‍മാനും. മോഹന്‍ലാലിനെയും കൂടെ നിര്‍ത്തിയാല്‍ അടുത്ത പാര്‍ലമെന്റ്‌ ഇലക്ഷനില്‍ വാക്‌ ഓവര്‍ ചിന്തയിലാണ്‌ അദ്ദേഹത്തെ നടുക്കിരുത്തി പിണറായിയും പന്ന്യനും ചേര്‍ന്ന്‌ ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്തത്‌.

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കേള്‍ക്കാന്‍ പറ്റാത്തതുകൊണ്ട്‌ പത്രം വായിച്ചാണ്‌ കാര്യം മനസ്സിലാക്കിയതെന്ന്‌ നടന്‍. ബ്ലോഗ്‌ എഴുതുന്ന ആളല്ലേ? ബ്ലോഗില്‍നിന്ന്‌ ഫേസ്ബുക്ക്‌, ട്വിറ്റര്‍, ഗൂഗിള്‍പ്ലസ്‌, യു-ട്യൂബ്‌ എന്നിവയിലേക്ക്‌ ലിങ്ക്‌ കാണാതിരിക്കില്ല. യു ട്യൂബിലും, ഫേസ്‌ ബുക്കിലും ഒത്തിരിപ്പേര്‍ സച്ചിന്റെ വിടവാങ്ങല്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്‌. അതൊന്നു കണ്ടു നോക്കിയാല്‍ പോരെ, എന്തിന്‌ ദുഃഖിക്കുന്നു.

ശരിയാണ്‌, സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണേണ്ടതു തന്നെ. രാഷ്ട്രം ‘ഭാരതരത്ന’ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്‌. തനിക്ക്‌ ലഭിച്ച പുരസ്കാരം അദ്ദേഹം സമര്‍പ്പിച്ചത്‌ സ്വന്തം മാതാവിനും രാജ്യത്തെ സകലമാന അമ്മമാര്‍ക്കുമാണ്‌. മഹനീയമായ മാതൃകയെന്നു തന്നെ പറയാം.
കാരണം തൈത്തീരിയ ഉപനിഷത്തില്‍ പറയുന്നുണ്ട്‌ മാതാവ്‌ പത്തു പിതാക്കന്മാര്‍ക്കു സമം, ഒരുപക്ഷേ ഈ ലോകത്തിനു തന്നെ.” അനന്യമായിരുന്നു സച്ചിന്റെ വിടവാങ്ങല്‍. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്ന പോലെ അഥവാ മഴ പെയ്തു മാനം തെളിഞ്ഞപോലെ.”

പക്ഷേ, സച്ചിന്‌ മോഹന്‍ലാലിനെക്കുറിച്ച്‌ ഇങ്ങനെയൊരു കുറിപ്പ്‌ എഴുതാന്‍ കഴിയുമെന്ന്‌ കരുതുക വയ്യ. സിനിമയില്‍നിന്നു വിടവാങ്ങിയിട്ടു വേണ്ടേ കുറിപ്പെഴുതാന്‍!


കെ.എ.സോളമന്‍
Janmbhumi Daily on 3-12-2013