Monday 30 January 2023

. റൈറ്റ് റവ മൊൺ മാത്യു നെറോണ

#റൈറ്റ് #റവ #മൊൺ #മാത്യു #നെറോണ

ആലപ്പുഴ രൂപത മോൺസിഞ്ഞോർ റൈറ്റ് റവ ഫാദർ മാത്യു നെറോണയക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഫ്രറ്റേണിറ്റി സ്വീകരണം നൽകിയത് ഇന്നായിരുന്നു. കോളജിന്റെ അധ്യപക-അനധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുംപൂർവ്വ അധ്യാപക- അനധ്യാപകരും ചേർന്ന് മാത്യു അച്ഛന് മൊൺസിഞ്ഞോർ പദവി ലഭിച്ചതിന് ആദരവ് അർപ്പിക്കുന്ന ചടങ്ങായിരുന്നു അത്.

മുൻ പ്രിൻസിപ്പൽ പ്രൊഫസർ എബ്രഹാം അറക്കൽ അധ്യക്ഷനായ യോഗത്തിൽ കോളേജ് മാനേജർ ഫാദർ നെൽസൺ തൈപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ.സിന്ധു എസ് നായർ, പ്രൊഫസർ ആർ നാരായണപിള്ള , സർവശ്രീ ലൂയിസ്, തോമസ്, ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളജ് ഓഫീസ് സൂപ്രണ്ട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു അത്. പ്രധാന കാരണം, യോഗത്തിൽ വിവിധവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉണ്ടായിരുന്നെങ്കിലും ഫിസിക്സ് കാരുടെ ഒരു സമ്മേളനം പോലെയാണ് എനിക്ക് തോന്നിയത് .

എബ്രഹാം അറക്കൽ സർ  ഫിസിക്സിന്റെ പ്രൊഫസർ ആണ് ആശംസ അർപ്പിച്ച് നാരായണ സാർ ഫിസിക്സിന്റെ പ്രൊഫസറാണ്, സ്റ്റെല്ല ടീച്ചർ ഫിസിക്സ്‌ പ്രൊഫസർ. ഞാൻ പഠിപ്പിക്കുന്ന വിഷയവും മറ്റൊന്നല്ല. ആദരവ് ഏറ്റുവാങ്ങിയ ഫാദർ മാത്യു നെറോണയുടെ വിഷയവും ഫിസിക്സ് തന്നെ !

മാത്യു അച്ഛൻ ഫിസിക്സ് പഠിച്ചതിനെക്കുറിച്ച് ചില കഥയൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പറയാനവസരം ലഭിച്ചിരുന്നെങ്കിൽ ഞാനാക്കഥ അവിടെ പറയുമായിരുന്നു.

കഥ എന്നോട് പറഞ്ഞത് ആലപ്പുഴസനാതന ധർമ്മ കോളേജിലെ ഫിസിക്സ് പ്രൊഫസർ വസന്തമണി സാറാണ്.  ഒരിക്കൽ എക്സാമിനറായി എസ് ഡി കോളജിൽ ചെന്നപ്പോൾ വസന്തമണി സാറായിരുന്നു ലബോറട്ടറിയുടെ ചാർജ്. കുശലാന്വേഷണത്തിൽ  വസന്തമണി സാർ ഫാദർ മാത്യുവിനെ കുറിച്ച് എന്നോടു ചോദിച്ച :

" നിങ്ങളുടെ കോളേജിൽ ഒരു ഫാദർ മാത്യു ഉണ്ടല്ലോ, അദ്ദേഹവുമായിട്ടെങ്ങനെ?"

ഞാൻ പറഞ്ഞു " ഉണ്ട്. ഫാദർ മാത്യു നെറോണ. ഞങ്ങളുടെ കോളജിന്റെ മാനേജർ എൻറെ അപ്പോയ്ന്റ്മെൻറ് ഓർഡർ ഒപ്പിട്ട് തന്നതും അദ്ദേഹമാണ്. വളരെ നല്ല സൗഹൃദമാണ്. "

"ഫാദർ മാത്യുവിന് അങ്ങനെ ആകാനെ കഴിയൂ. ഇവിടെ ഞങ്ങളുടെ ബിഎസ്‌സി സ്റ്റുഡൻറ് ആയിരുന്നു. ഫിസിക്സിനുള്ള സംശയങ്ങൾ കൂടുതലും എന്നോടാണ് ചോദിക്കുക. സംശയങ്ങൾ ചോദിക്കാൻ എൻറെ വീട്ടിലെത്തും. മണിക്കൂറുകളോളം ചെലവഴിക്കും. വീട്ടുകാരുമായും നല്ല സൗഹൃദത്തിൽ ആയിരുന്നു.. ഭക്ഷണം ഒന്നും കഴിക്കാത്ത ആളായതുകൊണ്ട് ഒരു കാപ്പിയിൽ കാര്യങ്ങർ ഒതുങ്ങും. ഫിസിക്സ് കട്ടിയായ വിഷയം ആണ് എന്നാണ് മാത്യു എപ്പോഴും പറയാറുണ്ടായിരുന്നത്. ഒരുപക്ഷേ അന്ന് കോളേജിൽ ചിലവിട്ടതിൽ കൂടുതൽ സമയം എൻറെ വീട്ടിൽ ആയിരുന്നു ഫാദർ മാത്യു ഉണ്ടായിരുന്നത്. എനിക്ക് കഴിയാവുന്ന രീതിയിൽ അദ്ദേഹത്തിന് ഞാൻ ചില ലെസൻസ് പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട് "

വസന്തമണിസർ പറഞ്ഞ കാര്യങ്ങൾ ഞാൻ മാത്യു അച്ചനുമായി ഷെയർ ചെയ്തു. വസന്തമണി സാറിനെ മാത്യുഅച്ചനും വളരെ ഇഷ്ടമായിരുന്നു.

ഫിസിക്സ് എന്ന വിഷയത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്
" ഫിസിക്സ് പ്രത്യക്ഷത്തിൽ സിമ്പിൾ ആണ്., എന്നാൽ ഫിസിക്സ് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും അത്ര സിമ്പിൾ അല്ല :

ഈ നിയമം ഏറെക്കുറെ ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാൽ മാത്യു അച്ചനിൽ എത്തുമ്പോൾ ഈ ധാരണ പിശകും. മാത്യു അച്ചൻ വളരെ സിമ്പിൾ ആയിരുന്നു , ആണ്.

സ്വന്തം വിഷയം ഫിസിക്സ് ആയതുകൊണ്ട് ഞങ്ങളുടെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിനോടു അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു പരിഗണന ഉണ്ടായിരുന്നു. 

ഒരിക്കൽ ഞാൻ മാത്യു അച്ചനോട് പറഞ്ഞു:
" അച്ചാ നമ്മുടെ ലാബ് വളരെ വിശാലമാണ്, 80 കുട്ടികൾ ഒരുമിച്ചു നിന്നാലും പ്രാക്ടിക്കൽ ക്ലാസ്സ് നടത്തുന്നതിന് പ്രയാസമില്ല. പക്ഷേ ഉള്ള ഒരു കുഴപ്പം ലാബിൽ ലൈറ്റിന്റെ അളവ് കുറവായി തോന്നും. 150 ലക്സ് എങ്കിലും വേണം, അതിപ്പോൾ ഇവിടെ ഇല്ല "

ലക്സ് എന്താണെന്നു അച്ചൻ ചോദിച്ചില്ല. അത് വിശദീകരിക്കാൻ ഞാൻ മിനക്കെട്ടതുമില്ല

അച്ചൻ ചോദിച്ചു" അതിതെന്താ പരിഹാരം? ട്യൂബുകൾ എല്ലാം കത്തുന്നില്ലേ ?"

" ട്യൂബുകൾ കത്തുന്നുണ്ട്. പക്ഷേ മഴക്കാലത്ത് കറണ്ട് പോകുമ്പോൾ ഒന്നും തന്നെ കാണാൻ പറ്റാത്ത അവസ്ഥയാണ്. ഡ്രോയിങ് ബോർഡിൽ കുത്തുന്ന പിന്നുകളും , വെയിറ്റ് ബോക്സിലെ ചെറിയ വെയിറ്റുകളും, കോമ്പസ് നീഡിലും മാറി കിടന്നാൽ കാണില്ല . ഈ ഡെസ്കുകൾ എല്ലാം വൈറ്റ് പെയിൻറ് അടിച് കിട്ടിയാൽ ഈ പ്രശ്നം പരിഹരിക്കാം ട്യൂബ് കത്തിക്കാതെ കറണ്ട് ലാഭിക്കുകയും  ചെയ്യാം. ലാബിന്റെ അപ്പീയറൻസും മാറും " ഞാൻ

ഒട്ടും വൈകിയില്ല പെയിന്റിംഗ് തൊഴിലാളികളെ വരുത്തി അദ്ദേഹം പ്രശ്നം പരിഹരിച്ചു. 

അങ്ങനെ എന്ത് പ്രശ്നമുണ്ടെങ്കിലും അദ്ദേഹത്തോട് പറഞ്ഞാൽ മതി ഒരു തടസ്സവും കൂടാതെ പരിഹരിച്ചു തരുമായിരുന്നു..
ത്രുടരും)

അന്ന് ഫിസിക്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ  വരുത്തിയിരുന്നത് ഇൻഡോറിൽ നിന്നും മറ്റും ആണ്. ഇങ്ങനെ വരുന്ന ചില ഉപകരണങ്ങൾ ചിലപ്പോൾ ലാബിലെ ആവശ്യത്തിന് പറ്റാതെ വരും. ചിലത് ഡിഫക്ടീവ് ആകും . അടയാളപ്പെടുത്തിയിരിക്കുന്ന സ്കെയിൽ പ്രീഡിഗ്രി ലാബിലെ ഉപയോഗത്തിന് യോജിക്കാത്തവയും. ഇത്തരം ഉപകരണങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റിയെടുക്കുക പ്രയാസം

ഇതിന് ഒരു പരിഹാരം തേടിയാണ് തൃശ്ശൂർ പൂങ്കുന്നത്തുള്ള സയൻറിഫിക് അപ്ലയൻസ് എന്ന സ്ഥാപനത്തിൻറെ മേൽവിലാസം  ലഭ്യമാക്കി അവിടെ പോയത്. ഒരു റിട്ടയേർഡ് ഫിസിക്സ് പ്രൊഫസറും അദ്ദേഹത്തിൻറെ മകനും കൂടി വീട്ടിൽ തന്നെ നടത്തുന്ന ഒരു സ്ഥാപനം. അവിടെ നിന്ന് നേരിട്ടു സാധനം  വാങ്ങാമെന്നായിരുന്നു അച്ചന്റെ തീരുമാനം. അതിനു കൂടെ കൂട്ടിയത് എന്നെയാണ്.

വിശേഷങ്ങൾ പങ്കുവെച്ചുള്ള തൃശൂർ യാത്ര. പൂങ്കുന്നത്തുള്ള സ്ഥാപനം കണ്ടെത്താൻ അല്പം പണിപ്പെട്ടു. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ കച്ചവടക്കാരന്റെ സ്ഥാനം അച്ചൻ ഏറ്റെടുത്തു. എന്തെല്ലാം ഉപകരണ വേണമെന്ന് എന്നോടായി അച്ചന്റെയും മാനേജരുടെയും ചോദ്യം.

ലാബിന്റെ റിക്വയർമെൻറ്സ് എനിക്ക് അറിയാമായിരുന്നതുകൊണ്ട് സാധനങ്ങൾ എടുക്കുന്നതിൽ പ്രയാസം നേരിട്ടില്ല. അതുകഴിഞ്ഞുള്ള റിട്ടേൺ യാത്രയായിരുന്നു രസകരം.
അത്യാവശ്യമുള്ള സാധനങ്ങൾ കൈ തൂക്കമായി തന്നെ എടുത്തു ബാക്കിയുള്ള സാധനങ്ങൾ പാഴ്സൽ ചെയ്യാനും പറഞ്ഞു

കുറച്ചു സാധനങ്ങൾ ഞാൻ എടുത്തുകൊള്ളാം എന്ന് അച്ഛൻ കൂടെക്കൂടെ പറഞ്ഞെങ്കിലും അത് ഞാൻ അനുവദിച്ചില്ല. സന്തത സഹചാരികളായ ബാഗും കുടയും കൂടെയുള്ളപ്പോൾ അച്ഛൻ എങ്ങനെയാണ് കൈയിൽ ലാബുസാധനങ്ങൾ അടങ്ങിയ പാർസൽ തൂക്കി എടുക്കുക ?

യാത്രയിൽ അച്ഛൻ ഭക്ഷണം കഴിച്ചില്ല. ഒരു നാരങ്ങ വെള്ളം പോലും വാങ്ങി കുടിക്കണമെന്നില്ലായിരുന്നു. പക്ഷേ എൻറെ അവസ്ഥ അങ്ങനെ അല്ലായിരുന്നതിനാൽ അച്ഛനെ നോക്കിയിരുത്തി ലഘു ഭക്ഷണത്തിൽ ഞാൻ കാര്യങ്ങൾ ഒതുക്കുകയായിരുന്നു.

 ട്രാൻസ്പോർട്ടിങ് ചാർജ് നഷ്ടപ്പെടുത്താതെ കോളേജിൽ ലാബ് സാധനങ്ങൾ എത്തിക്കുന്നതായിരുന്നു അച്ചന്റെ രീതി. അങ്ങനെ പലതവണ ഞങ്ങൾ പൂങ്കുന്നത്തു പോയി ലാബിലെ ആവശ്യത്തിനായി ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്.  എല്ലാതവണയും കൂടെ കൂട്ടിയിരുന്നത് എന്നെയാണ്, സീനിയറും ജൂനിയറുമായ മറ്റ് അധ്യാപകർ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നിട്ടു പോലും.

അച്‌ചൻറെ കൂടെ മധുരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയത് ഞാൻ ഓർക്കുന്നു. കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ഫ്രാൻസിസ് സെൽമ ക്യൂനിയുടെ വിവാഹമായിരുന്നു അത് , 1985-ൽ ആണെന്നു ഓർമ്മ.

കോളേജിൽ നിന്ന് അധ്യാപകരെ പ്രതിനിധീകരിച്ച് ഞാൻ മാത്രമേ മധുരയ്ക്ക് പോകാനുണ്ടായിരുന്നുള്ളു.  വിവാഹ കാർമ്മികൻ ആയതുകൊണ്ട് മാത്യു അച്ചൻ പ്രത്യേക ക്ഷണിതാവ് ആയിരുന്നു.

ഞാനും മാത്യു അച്ചനും എറണാകുളത്തു നിന്നും തമിഴ്നാട് സർക്കാരിൻറെ ലൈൻ ബസ്സിലാണ് മധുരയ്ക്ക് പോയത്. അച്ഛൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് യാത്രാക്ളേശം കാര്യമായി അനുഭവപ്പെട്ടില്ല.

മധുരയിൽ എട്ടുമണിക്ക് മുമ്പായി തന്നെ വധുവിന്റെ വീട്ടിൽ എത്തി. അവിടെ ചെന്നതിനുശേഷം അച്ഛൻ ആ വീട്ടിലെ ഒരു അംഗമായി മാറി. വിവാഹ സൽക്കാരങ്ങൾ കഴിഞ്ഞ് 2 മണിക്ക് ശേഷമാണ് അച്ചനെ വീണ്ടും കൂടെ കൂട്ടാൻ ആയത്. പിന്നെ തിരികെ എറണാകുളത്തേക്കുള്ള യാത്ര.  അങ്ങോട്ടുമിങ്ങോട്ടും ഉള്ള മുഴുവൻ യാത്രയിൽ ഒരിക്കൽ പോലും പതിവും പടി ഒരു നാരങ്ങാവെള്ളം പോലും അച്ചൻ കുടിച്ചില്ല. എനിക്കും കുടിക്കാനായില്ല. ഇന്നത്തെ പോലെ . കൂപ്പി വെള്ളം കൂടെ കരുതുന്ന  കാലമായിരുന്നില്ല അന്ന്.

ഈ ഒരു ഓർമ്മ ഉള്ളതു കൊണ്ടാവാം പിന്നീട് മധുര യാത്ര നടത്തിയപ്പോൾ എല്ലാം കുപ്പിവെള്ളം ഞാൻ കൂടെ കരുതിയിരുന്നു.

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. മാനേജർ ആകും മുമ്പ് അച്ചൻ കോളജിന്റെ അസിസ്റ്റന്റ് മാനേജരും സേക്രഡ് ഹാർട്ട് സെമിനാരിയുടെ റെക്ടറുംആയിരുന്നു. കോളേജിൻറെ വസ്തുവകകൾ സംരക്ഷിക്കപ്പെട്ടിരുന്നതും കോളേജിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നത് അച്ഛൻറെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരുന്നു. 

കോളേജിന്റെ  വടക്കുവശത്തുള്ള കോമ്പൗണ്ടും സീക്രട്ട് ഹാർട്ട് സെമിനാരി കോമ്പൗണ്ടും നിറയെ കശുമാവുകൾ ഉണ്ടായിരുന്നു. ഡിസംബർ- ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കശുമാവുകളിൽ നിറയെ മാങ്ങയും ഉണ്ടായിരുന്നു. ഇവയിൽനിന്ന് ലഭിക്കുന്ന കശുവണ്ടി   നഷ്ടപ്പെടാതെ നോക്കുക ശ്രമകരമായ ഒരു ജോലി ആയിരുന്നു.

അച്ഛൻ രണ്ടു ജോലിക്കാരെ ഇതിനായി നിയമിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൾ കൃത്യമായി കശുവണ്ടി ശേഖരിച്ച് ജോലിക്കാർ സെമിനാരിയിൽ ഏല്പിച്ചിരുന്നെങ്കിലും പിന്നീട് അവയുടെ എണ്ണം കുറയാൻ തുടങ്ങി.500 ഉം 600ഉം കശുവണ്ടികൾ കിട്ടിയിരുന്ന സ്ഥാനത്ത് ചിലപ്പോൾ അത് 50 ലേക്ക് ചുരുങ്ങി. ഇത് അച്ഛൻറെ ശ്രദ്ധയിൽപ്പെട്ടു. അച്ഛൻ ജോലിക്കാരോട് വിവരം അന്വേഷിച്ചു

അവർ പറഞ്ഞു:  "അച്ചോ, ഇപ്പോൾ മാങ്ങയുടെ എണ്ണം തീരെകുറവാണ്. പഴയതുപോലെ മാവ് പൂക്കുന്നില്ല. കുറെയെണ്ണം കാക്ക കൊത്തിക്കൊണ്ടുപോകും. അണ്ണാന്റെ ശല്യവും കൂടുതലാണ് ഇതിന് പരിഹാരം ഉണ്ടാക്കിയാൽ  കൂടുതൽഎണ്ണം കിട്ടും "

അച്ഛൻ പിന്നീട് ഒന്നും ചോദിക്കില്ല. പറഞ്ഞ കഥ അച്ഛൻ വിശ്വസിച്ചിട്ടില്ല എന്ന് ജോലിക്കാർക്കും കേട്ട കഥ ശരിയല്ലെന്നു അച്ഛനും അറിയാം.

ജോലിക്കാർ മദ്യപിക്കുന്നവരല്ല. വിശപ്പ് അകറ്റാൻ വേണ്ടി ചെറിയ കളവ് കാണിക്കുന്നത് വലിയ അപരാധമല്ല എന്ന് അച്ഛൻ കരുതിയിട്ടുണ്ടാവണം

തനിക്ക് നൽകിയ ആദരവിന് നന്ദി  അർപ്പിച്ചുകൊണ്ട്   അദ്ദേഹംപറഞ്ഞു: 

"നിങ്ങളിൽ പലരും ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നവരാണ്. അത് മുഴുവൻ ചെലവഴിക്കാനും കഴിയും. ഒരു ചെറിയ തുക നമുക്ക് ചുറ്റുമുള്ള പാവങ്ങൾക്കായി,   അർഹതപ്പെട്ടവർക്കായി, മാറ്റി വെച്ചാൽ അതൊരു പുണ്യ പ്രവൃർത്തിയാകും. അങ്ങനെയാണ് നാം ചെയ്യേണ്ടത്. അതിൻറെ പേരിൽ നമ്മൾ ആരിൽ നിന്നും ഒരിക്കലും നന്ദി പ്രതീക്ഷിക്കയുമരുത്. അതിൻറെ ആവശ്യമില്ല "

ശരിയാണ്, എനിക്കും തോന്നിയിട്ടുണ്ട് ഒരു 100 രൂപ  മാത്യുഅച്ചനെ ഏൽപ്പിച്ചാൽ അത് അർഹതപ്പെട്ട കരങ്ങളിൽ എത്തിച്ചേരുമെന്ന്

82 പിന്നിട്ട അച്ഛൻ ഇപ്പോഴും കർമ്മനിരതനാണ്. ഭവന സന്ദർശനവും ആശുപത്രികളിലെത്തി രോഗികളെ ആശ്വസിപ്പിക്കുന്നതും അർഹതപ്പെട്ടവർക്ക് ആവുന്ന സഹായം എത്തിക്കുന്നതും ഇക്കാര്യങ്ങൾ ഒക്കെ കൃത്യമായി ഡയറിയിൽ എഴുതി സൂക്ഷിക്കുന്നതും അച്ചന്റെ ദിനചര്യയിൽ പെട്ട കാര്യങ്ങൾ. ഇവയെല്ലാം  ആരോഗ്യത്തോടെ അഭുംഗരം തുടരട്ടെ എന്ന ആശംസകളോടെ

- കെ എ സോളമൻ