Thursday 23 September 2021

നാനോ കഥ -പ്രേതം

#നാനോകഥ 
പ്രേതം
മരിച്ച പ്രേതമായി മാറിയവൻ ഉണ്ണാൻ ഇരുന്നപ്പോൾ ഭാര്യയോട്
"മത്തി വറുത്തത് ഒരെണ്ണം കൂടി താടി "

" ഹേ മനുഷ്യാ വറുത്തത് കൂടുതൽ തിന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് അറിയില്ലേ ?"

" മരിച്ചു മണ്ണടിഞ്ഞ്  പ്രേതമായി കഴിഞ്ഞവന് എന്തോന്ന് കൊളസ്ട്രോളെടീ"
- കെ.

Tuesday 21 September 2021

#കാലംഇഴപിരിഞ്ഞാൽ - കഥ



"രാവിലെ തന്നെ എത്തിച്ചേരണം " എന്നാണ് തോമസ് എന്നോട് പറഞ്ഞത് 
തോമസ് എൻറെ സുഹൃത്താണ് .ചില ബ്രോക്കിംഗ് ബിസിനസ്സുമായി കഴിയുന്നു. മാര്യേജ് ബ്രോക്കിങ് മുതൽ വാഹന രജിസ്ട്രേഷൻ ബ്റോക്കിംഗ് വരെ ഉണ്ട്  റിയൽ എസ്റ്റേറ്റും കൈകാര്യം ചെയ്യും.

തോമസ് കല്യാണം കഴിച്ചത് അല്പം വൈകി ആയതുകൊണ്ട് രണ്ടു കുട്ടികൾ ഉള്ളത് എങ്ങുമെത്തിയിട്ടില്ല. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.  പെൺകുട്ടിയെ അതിൻറെ അമ്മയ്ക്കൊപ്പം വീട്ടിലിരുത്തിയതിനു ശേഷമാണ് തോമസ് തന്റെ എട്ടുവയസ്സുകാരൻ മകനുമായി ബ്രോക്കിംഗ് സ്ഥാപനത്തിൽ എത്തുക. സ്ഥാപനം എന്നൊന്നും പറയാനില്ല ഒരു കടമുറി ഉണ്ട് . അവിടെ ഇരുന്നും പിന്നെ സൈക്കിൾ യാത്ര ചെയ്തുമാണ് ബിസിനസ് നടത്തുന്നത്. 

 സൈക്കിളുകളും പൊതു വാഹനങ്ങളും ആണ് ജനത്തിന്റെ പ്രധാന യാത്രാസംവിധാനങ്ങൾ. ബൈക്കുകളും കാറുകളും നിരത്തിൽ അപൂർവമായിട്ടാണ് ഓടുന്നത്. ഒരുപക്ഷേ  കാലം പുരോഗമിച്ചതു കൊണ്ടോ അല്ലെങ്കിൽ പിന്നോട്ടു നടന്നതു കൊണ്ട് ആവാംഇങ്ങനെ ഒരു അവസ്ഥ എന്ന് ഞാൻ സംശയിക്കുന്നു. പക്ഷെ സ്മാർട്ട് ഫോൺ പ്രചാരത്തിലുണ്ട് . കാലം ഇഴ പിരിഞ്ഞ കാര്യം മുൻപേ ഞാൻ സൂചിപ്പിച്ചിരുന്നു ?

ഞാൻ കൃത്യസമയത്ത് തന്നെ തോമസിന്റെ സ്ഥാപനത്തിൽ എത്തിച്ചേർന്നു, സൈക്കിളിൽ. ഹെർക്കുലീസ് സൈക്കിൾ, പുതിയതാണ്. എത്ര ദൂരം വേണമെങ്കിലും അതിൽ യാത്ര ചെയ്യുന്നത് എനിക്ക് ലഹരിയാണ്.

എന്നെ കാത്ത് തോമസിനൊപ്പം ഒരാൾ കൂടി അവിടെ ഇരിപ്പുണ്ടായിരുന്നു. തോമസ് പരിചയപ്പെടുത്തി

"ഇതാണ് ഞാൻ പറഞ്ഞ ക്യാപ്റ്റൻ രാജു തോമസ്. അദ്ദേഹം ആർമി എഡ്യൂക്കേഷൻ സേവനം കഴിഞ്ഞു വന്ന ആളാണ്. അദ്ദേഹത്തിന് ഒരു എൻട്രൻസ് കോച്ചിങ് സ്ഥാപനം തുടങ്ങണം. വിഷയം മാത്തമാറ്റിക്സ്, സാറിൻറെ സഹായം കിട്ടിയാൽ മറ്റു രണ്ടുപേരെ കൂടി കണ്ടുപിടിച്ചാൽ മതിയല്ലോ ?"

ഞാൻ പറഞ്ഞു "അതിനെന്താ ? എല്ലാ സഹായവും  ചെയ്യാൻ ഞാൻ തയ്യാറാണ് . പക്ഷേ ഇത്തരം പല സംരംഭങ്ങളും ആരംഭശൂരത്വത്തിൽ അവസാനിക്കുന്നതാണ് കണ്ടിട്ടുള്ളത്. . പ്രത്യേക ഡെഡിക്കേഷൻ -അർപ്പണബോധം വേണ്ടിവരും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ "

 ക്യാപ്റ്റൻ എന്നോടു പൂരണമായും യോജിച്ചു ഒരു ചായ കുടിക്കാനായി ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു.

മകൻ കൂടെ ഉള്ളതുകൊണ്ടാവാം തോമസ് ക്ഷണം ക്ഷമാപൂർവ്വം നിരസിച്ചു.  അല്ലെങ്കിൽ തന്നെ ബ്രോക്കേഴ്സ് കൃത്യമായ ഇടപാടുകൾ ആണല്ലോ നടത്തുക. പറഞ്ഞുറപ്പിച്ച പണം കിട്ടുക എന്നതിൽ കവിഞ്ഞ്  അവർക്ക് മറ്റ് ബന്ധങ്ങളിലൊന്നും  വലിയ താല്പര്യമില്ല.

ക്യാപ്റ്റൻ പറഞ്ഞുകൊണ്ടിരുന്ന ആർമി  വിശേഷങ്ങള്യം കേട്ടു ഞാൻ അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു.

" അതു സാർ , റിട്ടയർ ചെയ്തുകഴിഞ്ഞാൽ പലരും പല സംരംഭങ്ങളും ഏറ്റെടുക്കും. അപൂർവം ചിലത് വിജയിക്കും, എന്നാൽ കൂടുതലെണ്ണവും പൊളിഞ്ഞു പോവുകയാണ് പതിവ്. ഇതാകുമ്പോൾ കുറച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തു എന്ന ഒരു സംതൃപ്തി ഉണ്ടാകും. കൂടുതൽ ഫീസൊന്നും വാങ്ങാൻ ഞാനാഗ്രഹിക്കുന്നില്ല "

അമിത ഫീസ് ഇത്തരം കോച്ചിംഗ് ബിസിനസിന്റെ മുഖ്യ ആകർഷണം ആണെന്ന് പറയാനൊന്നും ഞാൻ മിനക്കെട്ടില്ല. വില കൂട്ടി വിറ്റാൽ മേന്മ കൂടും എന്ന വിശ്വസിക്കുന്ന ഒരു  സമൂഹം ഇവിടുണ്ട് എന്നുള്ള കാര്യം അദ്ദേഹം അറിയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. ഇത്തരം സ്ഥാപനങ്ങൾ ആണല്ലോ എൽ കെ ജി അഡ്മിഷന് 10 ലക്ഷവും കൂടുതലും വാങ്ങുന്നത് ?

രാജു തോമസിനോട് യാത്ര പറഞ്ഞ് ഞാൻ തോമസിന്റെ കടയിലേക്ക് നടന്നു. കടയുടെ മുന്നിൽ എത്തിയപ്പോഴാണ് ആ യാഥാർത്ഥ്യം മനസ്സിലാക്കിയത് : എന്റെ പുതിയ ഹെർകുലീസ് സൈക്കിൾ കാണാനില്ല. തോമസിനോട് തിരക്കാമെന്ന് വിചാരിച്ചപ്പോൾ അദ്ദേഹവും മകനും കൂടി അങ്ങകലെയായി നടന്നു പോകുന്നതാണ് കണ്ടത്. ഒരു പക്ഷെ സൈക്കിൾ കടയിൽ എടുത്തു വെച്ച് പൂട്ടിക്കാണും

ഫോണിൽ വിളിച്ചു ചോദിക്കാം എന്നു വിചാരിച്ചപ്പോൾ എൻറെ ഫോണും കാണാനില്ല. ഫോണും  കടയിൽ തന്നെ കാണുമായിരിക്കും?  ഫോൺ, ഫിംഗർ പ്രിൻറ് ലോക്ക് ചെയ്തതിനാൽ  ആരും അത് തൽക്കാലം ഉപയോഗിക്കാൻ പോകുന്നില്ല എന്നുള്ള ചിന്ത എനിക്ക് അല്‌പം ആശ്വാസം പകർന്നു .

ഞാനാ കിളവനെഓർത്തു, എന്റെ അയൽ വക്കത്തു താമസിക്കുന്ന കിളവൻ. ഞാൻ  പുറത്തിറങ്ങുമ്പോൾ എന്നൊക്കെ ആ കിളവൻ മുണ്ടും മടക്കിക്കുത്തി  പുറം തിരിഞ്ഞു നടന്നു പോകുന്നത്  കണ്ടിട്ടുണ്ടോ അന്നൊക്കെ ഇത്തരം ശകുനപ്പിഴകൾ  പതിവായിരുന്നു. പൂച്ച കുറുകെ ചാടുന്നത് കണി കാണുന്ന പോലുള്ള അനുഭവം.. 

പക്ഷെ, രസകരമായിട്ടുള്ള കാര്യംഅദ്ദേഹം എതിരെ വരുന്നതാണ് കാണുന്നതെങ്കിൽ പ്രശ്നമൊട്ടില്ലതാനും.

എന്തുചെയ്യണമെന്നറിയാതെ ഞാൻ തോമസിൻറെ കടയുടെ മുന്നിൽ അങ്ങനെ കുറെ നേരം നിന്നു .

-കെ എ സോളമൻ .

Wednesday 8 September 2021

#ആശുപത്രിവരാന്തയിൽ

കഥ -കെ എ സോളമൻ

ഒരു സുഹൃത്തിൻറെ  സമാധാനത്തിനു വേണ്ടിയാണ് അദ്ദേഹത്തിൻറെ കൂടെ ഞാൻ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രി കോവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റിയതോടെ സന്ദർശകർ തീരെക്കുറഞ്ഞു.
പേഷ്യന്റിനെ കാണാൻ ആരെയും വാർഡിലേക്ക് കടത്തിവിടാറില്ല

അഡ്മിറ്റ് ആകുന്ന രോഗിയുടെ വിവരങ്ങൾ അറിയാൻ ഫോൺ വിളിച്ചു ചോദിച്ചാൽ മതി. അതിനായുള്ള മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട്.

വിളിച്ചു ചോദിക്കുമ്പോൾ എല്ലാം ഒരേ മറുപടിയാണ് ലഭിക്കുന്നത്
"ഡോക്ടറുടെ റൗണ്ട്സ് കഴിഞ്ഞാലേ രോഗിയുടെ നിലയെ പറ്റി പറയാൻ കഴിയൂ"

"എപ്പോഴാണ് ഡോക്ടറുടെ റൗണ്ട്സ് കഴിയുക ? " എന്നുതിരികെ ചോദിച്ചാൽ പിന്നെ വിളിക്കൂ എന്ന് പറയും

ഇത് ഒരാളുടെ മാത്രം അനുഭവമല്ല, എല്ലാവരുടെയും അനുഭവമാണ്.

ഈ വിളിയിലും മറുപടിയിലും സമാധാനം ഒട്ടും കിട്ടാത്തത് കൊണ്ടാണ് സുഹൃത്ത് എന്നെയും കുട്ടി ആശുപത്രിയിലേക്ക് പോകാമെന്ന് കരുതിയത്

ഡബിൾ മാസ്ക്, സാനിറ്റൈസർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ആയിട്ടാണ് ഞങ്ങൾ ആശുപത്രിയിലേക്ക് പോയത്. കൂടാതെ ഒരു ഡോസ് വാക്സിൻ എടുത്തു എന്ന രക്ഷാബോധവുമുണ്ട്.

കോവിഡ് വാർഡിന്റെ പരിസരത്തേക്ക് പോലും ആളുകൾക്ക് പ്രവേശനമില്ല.
എന്നെ വിശ്രമിക്കാൻ വിട്ടുകൊണ്ട്  സുഹൃത്ത് കോവിഡ് വാർഡിനെ ലക്ഷ്യമാക്കി നടന്നു.  ഇടയ്ക്കെങ്ങോ അദ്ദേഹം തിരിഞ്ഞു നോക്കുന്നതായി ഞാൻ കണ്ടു.

വിശാലമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു മരത്തിനു കീഴെ ഒത്തിരി ആകാംക്ഷയോടെ ആളുകൾ കാത്തിരിപ്പുണ്ട്. അവരുടെയൊക്കെ  മാതാവോ പിതാവോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളോ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടാവാം. 

മരത്തിനു സമീപത്തുള്ള  കെട്ടിടത്തിലാണ് ഡോക്ടർമാരുടെ റസ്റ്റുറൂമുകൾ തയാറാക്കിയിരിക്കുന്നത്. ഒരു റസ്റ്റ് മുറിയോട് ചേർന്നുള്ള വരാന്തയിൽ ഇരിക്കാൻ എനിക്ക് ഇടം കിട്ടി.  വരാന്തയിൽ വെയിൽ ആയതുകൊണ്ട് മരച്ചോട്ടിൽ ആയിരുന്നുകൂടുതൽ പേരും  വിശ്രമിച്ചിരുന്നത്. എല്ലാവരുടെ മുഖത്തും വേദനയും ആകാംഷയും നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു

അടഞ്ഞു കിടന്നിരുന്ന ഡോക്ടറുടെ റസ്റ്റ് റൂം തുറന്നു കൊണ്ട് കുറച്ചുപേർ  അതിനുള്ളിലേക്ക്  കയറി. വന്നവരിൽ  രണ്ടു ഡോക്ടർമാരും ഏതാനും നേഴ്സുമാരും ്് ഉണ്ട് . സീനിയർ ഡോക്ടർ മുറിക്കകത്ത് തന്നെയുണ്ട്. അദ്ദേഹത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായം പൊതുജനങ്ങൾക്കിടയിലില്ല . കാര്യവിവരം ഇല്ലാത്ത പൊങ്ങനും മറ്റുള്ളവരെ തീരെ അംഗീകരിക്കാത്തവനും ആണ് ഈ സീനിയർ ഡോക്ടർ.

അടുത്ത ഷിഫ്റ്റിൽ വാർഡിലേക്ക് പ്രവേശിക്കേണ്ട നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഡിസ്കഷൻ ആണ് അതിനുള്ളിൽ നടക്കാൻ പോകുന്നത്. ജൂനിയർ ഡോക്ടർമാരും നഴ്സുമാരും അഭിപ്രായങ്ങൾ പങ്കു വയ്ക്കും, സീനിയർ ഡോക്ടർ നിർദ്ദേശം നൽകും. 

കൂട്ടത്തിലുള്ള ഒരു ജൂനിയർ ഡോക്ടർ  ജർമ്മനി സന്ദർശിച്ച് കോവിഡ് ചികിത്സയെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയ  ആളാണ്. അദ്ദേഹത്തിൻറെതായി കോവിഡിനെ സംബന്ധിച്ച് കുറച്ചു വീഡിയോ ക്ലിപ്പുകൾ  സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്

ഡിസ്കഷൻ ആരംഭിച്ചുകൊണ്ട് സീനിയർ ഡോക്ടർ പറഞ്ഞു
"നമുക്കൊന്നും കാര്യമായിട്ട് ഇവിടെ ചെയ്യാനില്ല  ആകെയുള്ളത് ട്രിപ് കൊടുക്കുക, പാരസെറ്റമോൾ നൽകുക,
 ഓക്സിജൻ വേണ്ടവർക്ക് ലഭ്യത അസരിച്ച് അതും നൽകുക. ഇവിടെ ഐസിയുവിൽ പ്രവേശിക്കുന്നവർ ആരും തിരികെ പോകാറില്ല എന്നൊരു സംസാരം പുറത്തുണ്ട്, അത് കാര്യമാക്കേണ്ടതില്ല. രോഗി ക്രിട്ടിക്കലാണ്  എന്ന സന്ദേശം അവരുടെ ബന്ധുവിന്റെ മൊബൈലിൽ അയച്ചു കൊണ്ടിരിക്കണം, ഓക്സിജൻ ലെവൽ താഴെയാണെന്ന് പറയണം , പുതിയ രോഗികൾക്ക്  റെംഡിസിവർ ട്രീറ്റ്മെൻറ് ആരംഭിക്കാൻ പോവുകയാണ് എന്നുള്ളതിന്റെ  സമ്മതം മൊബൈലിലൂടെ വാങ്ങണം, ഒന്നും വിട്ടു സംസാരിക്കരുത്. ടെക്നിക്കൽ ടേംസ് കൂടുതൽ ഉപയോഗിക്കണം , കാറ്റഗറി എ കാറ്റഗറി ബി കാറ്റഗറി സീ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാൽ സാധാരണക്കാർക്ക് കാര്യങ്ങൾ പെട്ടെന്ന് പിടികിട്ടില്ല"

" റെം ഡിസിവർ നമുക്ക് സ്റ്റോക്കുണ്ടോ ഡോക്ടർ ? ഫാവിപ്പിരാവിർ ?" : വിദേശ ടെയിനിംഗ് കഴിഞ്ഞെത്തിയ ജൂനിയർ ഡോക്ടർ.

" അവയൊന്നും നമുക്കിവിടെ സ്റ്റോക്കില്ല : ആകെയുള്ളത് ഡോളോയാണ്. 
ഇവയൊന്നുമില്ലാത്തത് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിന് തടസ്സമല്ല "

"ആട്ടെ, ജർമ്മനിയിൽ ആരുടെ ക്ലിനിക്കിൽ ആയിരുന്നു ഡോക്ടറുടെ പരിശീലനം, ഡോക്ടർ ടെയ്ലർ, ഡോക്ടർ വാട്സൺ, ഡോക്ടർ പ്രകാശ് ?"   ജൂനിയർ ഡോക്ടറോട് സീനിയർ ഡോക്ടർ ചോദിച്ചു.

" ഡോക്ടർ പാണ്ഡ്യ "
" ഓഹ്, ഡോക്ടർ പാണ്ട്യ, ഐ നോ ഹിം. വി മെറ്റ് വൺസ് ഇൻ എ കോൺഫറൻസ് അറ്റ് മെൽബൺ " സീനിയർ ഡോക്ടർ തന്റെ  പൊങ്ങത്തരം വിളമ്പാൻ മറന്നില്ല.

" യെസ് ഗേൾസ്, ഡു യു ഹാവ് എനിത്തിംഗ്  ടു സേ ? നഴ്സ്മാരുടെ നേരെ നോക്കി സീനിയർ ഡോക്ടർ ചോദിച്ചു.
" നോ ഡോക്ടർ " കൂട്ടത്തിൽ ഒരുത്തി മറുപടി പറഞ്ഞു
"ദെൻ ഒ കെ  ഫ്രണ്ട്സ്,  മീറ്റിംഗ് ഈസ് ഓവർ"

വാർഡ് തിരക്കി പോയ എൻറെ സുഹൃത്തിനെയും ഒരിക്കലും തിരിച്ചു വരാൻ സാധ്യതയില്ലാത്ത അദ്ദേഹത്തിന്റെ ബന്ധുവിനെയും ഓർത്ത് ഞാനാ വരാന്തയിൽ ഏറെ നേരം കാത്തിരുന്നു..

                                * * *