Monday 31 December 2018

നവവൽസരം 2019!

ദു:ഖം ഘനീഭവിച്ച ഒത്തിരി ദിനങ്ങളുടെ ഒരു വർഷം കടന്നു പോയി. ഭീകരാക്രമണം, നിപാ വ്യാപനം, കനത്ത - നാശനഷ്ടങ്ങൾക്കിടയായ വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം കഴിഞ്ഞ കൊല്ലത്തെ ദുഃഖകരമായ പാദമുദ്രകളായിരുന്നു. എങ്കിലും സന്തോഷത്തിന്റെ ഏതാനും നിമിഷങ്ങളും 2018 നമുക്കു സമ്മാനിച്ചിരുന്നു.

നീൽ ഗൈമാൻ പറഞ്ഞ വാക്കുകൾ ഈ പുതുവർഷദിനത്തിൽ നമുക്ക് സന്തോഷം നൾകുന്നതാണ്. അദ്ദേഹം പറഞ്ഞു: " ഇന്നാരംഭിക്കുന്ന ഈ വർഷത്തിലും നിങ്ങൾക്ക് തെറ്റുകൾ സംഭവിച്ചേക്കാം. തെറ്റു വരുത്തിയാൽ അതിനർത്ഥം നിങ്ങൾ എന്തോ പുതിയ കാര്യം ചെയ്തുവെന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതൽ പഠിക്കാനും ജീവിക്കാനും മാറ്റങ്ങളിലേക്ക് നിങ്ങളെ തന്നെ നയിക്കാനും കഴിയുന്നു. മുമ്പു ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്, അതാണ് വിലമതിക്കപ്പെടുന്നത്. എന്തെങ്കിലും ചെയ്യുന്നുവെന്നത് നമ്മേ സംബന്ധിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് "

പുതുവൽസരദിനം പുതിയ തുടക്കത്തിന്റെ ദിനമാണ്. പുതിയൊരദ്ധ്യായം നിങ്ങളുടെ ജീവതത്തിൽ എഴുതാൻ പോകുന്നു. പുതിയ ചോദ്യങ്ങൾ ചോദിക്കപ്പെടണം അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുകയും വേണം. പുതിയ ഇലകൾ തളിർക്കും, പഴുത്തിലകൾ കൊഴിയും.
നവവൽസരാശംസകൾ!

കെ എ സോളമൻ

Tuesday 9 October 2018

പാതിമയക്കത്തിലെ സ്ത്രീസുരക്ഷ


കഥ - കെ എ സോളമൻ

പതിവു ഉച്ചമയക്കമാണ് ഒന്നര തൊട്ട് രണ്ടുവരെ, അര മണിക്കൂർ. രണ്ടായിക്കഴിഞ്ഞാൽ ആരും വിളിക്കേണ്ട, ഉണരും, ആട്ടോമാറ്റിക് ആണ്.

ഈ ശീലം എന്നു തുടങ്ങിയെന്നു ചോദിച്ചാൽ കൃത്യമായി ഡാനി സാറിന് പറയാനാവില്ല. ഒരു അഞ്ചു കൊല്ലം അല്ലെങ്കിൽ ആറ്‌, ജോലി കിട്ടിയിട്ട് കൊല്ലം 12 കഴിഞ്ഞു. ക്ഷീണം തോന്നിയത് അഞ്ചാറു കൊല്ലം കഴിഞ്ഞാണ്. ടെസ്റ്റ് ചെയ്ത ഡോക്ടർ മധുരം കുറക്കണമെന്നു പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് കൂടുതൽക്ഷീണം. കുറിച്ചു തന്ന ഗുളിക ഒന്നു വീതം മുടങ്ങാതെ കഴിക്കുന്നുമുണ്ട്.

ഡാനി സാറിന്റെ മുഴുവൻ പേര് ഫ്റാൻസിസ് ഡാനിയേൽ. വിളിക്കാനുള്ള സൗകര്യമോർത്തിട്ടാവണം എല്ലാവരും ഡാനിയെന്നു വിളിക്കും.. തുപ്പുകാരി മീന വിളിക്കുന്നത് അത്ര ഇഷ്ടമില്ല. അവർ ഡാനി സാർ എന്ന് വിളിക്കുന്നതു കേൾക്കുമ്പോൾ ഡാ-യ്ക്ക് രണ്ടു ഡായുടെ കനുമുള്ളതായി തോന്നും. അതു കൊണ്ട് അവരെ അടുപ്പിക്കാറില്ല. കൂടുതൽ അടുപ്പിച്ചാൽ വായ്പ ചോദിക്കും. അങ്ങനെ കുറെയെണ്ണമുണ്ട്, കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ അറിയാത്തവർ. എന്നും കടം കേറിയ ജീവിതം.

മീനയെ എന്തിന് പറയുന്നു, ഒരു സ്ത്രീയെയും അധികം അടുപ്പിക്കാറില്ല. അടുപ്പിച്ചാൽ കൂടുതൽ സ്വാതന്ത്ര്യ മെടുക്കും. ഭാര്യയാണെങ്കിൽ പോലും അധികം തുള്ളിക്കരുത്, തലയിൽ കയറും

ഡിപ്പാർട്ടുമെന്റിലും ക്ളാസുകളിലും താൻ സ്ട്രിക്ടായിരുന്നു. അനാവശ്യ സംസാരമില്ല, കളിതമാശകളും കുറവ്. ഡിപ്പാർട്ട്മെന്റ് എന്നു പറയാനില്ല. ചെറിയ കോളജ് ആയതു കൊണ്ട് ഒരു സ്റ്റാഫ് റൂമിൽ എട്ടൊമ്പതു പേരുണ്ട്. അഞ്ചു പുരുഷന്മാരുള്ളതിൽ താൻ ഒഴിച്ച് ഒരുത്തനും സ്റ്റാഫ് റൂമിൽ ഇരിക്കില്ല. ഒന്നുകിൽ കാന്റീൻ, അല്ലെങ്കിൽ സംഘടനാ പ്രവർത്തനം , അതുമല്ലെങ്കിൽ ചീട്ടുകളി. കുട്ടികൾ വന്നു ചിലരെയൊക്കെ തിരക്കുന്നതു കാണാം, ഇല്ല ഇല്ല എന്നു പറയുന്നത് തന്റെ ജോലിയുടെ ഭാഗമായി പലപ്പോഴും തോന്നിയിട്ടുണ്ട്.

വർക്കിംഗ് ടൈമിൽ ചീട്ടുകളിയെന്നല്ല ഒരു കളിയും പാടില്ലെന്നു സർക്കുലർ ഉണ്ട്. ഇതേക്കുറിച്ച് ആരും ചോദിക്കാറില്ല. യാതൊരു പ്രയോജനവും ചെയ്യാത്ത എത്രയോ സർക്കുലറുകൾ സർക്കാർ ഓഫീസികളിൽ കറങ്ങി നടക്കാറുണ്ട്‌.

ക്ളാസിൽ പോകുന്നത് പ്രധാനമായും അധ്യാപികമാരാണ്, പലർക്കും ഇന്നവേഷൻ കുറവ്. പുതുതായി ഒന്നും പഠിച്ചു പഠിപ്പിക്കില്ല. പണ്ടാരോ കൊടുത്ത ലക്ചർ നോട്ട് അതേപടി നോക്കി പഠിപ്പിക്കും. പലവിധ കഥകളികൾ കണ്ടു പരിശീലിച്ചുള്ള കുട്ടികൾക്ക് ഒരു കളിയും ബോറടിയല്ല.

ടീച്ചർമാർ കൂടുതൽ സമയവും സാരിയെക്കുറിച്ചുള്ള വർണ്ണനകളാണ്. വില കൂടിയ സാരി എവിടെ കിട്ടുമെന്ന് എല്ലാവർക്കുമറിയാം. മക്കളുടെ കാര്യം അപൂർവ്വമായി ചർച്ചാ വിഷയമാകുമെങ്കിലും ഭർത്താക്കന്മാരെക്കുറിച്ച് അധികമാരും മിണ്ടാറില്ല. മോഡേൺ ബ്റഡും മുട്ടക്കറിയുമാണ് തന്റെ വീട്ടിൽ ആഴ്ചയിൽ മൂന്നു ദിവസം ബ്റേക്ക് ഫാസ്റ്റിനെന്നു ഒരു ടീച്ചർ പറഞ്ഞത് കേട്ടിട്ടുണ്ട്‌

രസമെന്താന്നു വെച്ചാൽ ശ്രദ്ധിക്കാൻ മെനക്കെടാറില്ലെങ്കിലും താൻ ഒറ്റയ്ക്കിരുന്നാണ് ഇവളുമാരുടെ സംസാരം കേൾക്കുന്നത്? തന്റെ ഉച്ചയുറക്കം മുറിഞ്ഞു പോകാനും സ്റ്റാഫ് റൂമിലെ സ്ത്രീകളുടെ ബഹളം കാരണമായിട്ടുണ്ട്‌.

ഇവരിൽ ഒരുത്തിയുണ്ട്, പേര് സുമ. പട്ടുസാരി പ്രദർശനമാണ് ഇഷ്ട വിനോദമെങ്കിലും പഠിപ്പിക്കുന്ന  വിഷയം ഫിസിക്സാണ്. ആ വിഷയം അണ്ടിപ്പിണ്ണാക്കാണോ അതോ കടലപ്പിണാക്കാണോ എന്നറിയില്ല. സ്റ്റാഫ് റൂമിലെ അലമാരയിൽ ഒരു സി.ആർ ഒ ഉണ്ട്. ദിവസവും അതു പൊക്കിക്കൊണ്ട് ക്ളാസിലേക്കു പോകുന്നതു കാണാം. അതിന്റെ കൃത്യമായ ഉപയോഗം ടീച്ചർക്കോ കുട്ടികൾക്കോ അറിയാത്തതുകൊണ്ട് മറ്റുള്ളവരും തത്കാലം അറിയേണ്ടതില്ല. എന്തായാലും തനിക്കവരെ കാണുന്നതു കലിയാണ്. അവർക്കും അങ്ങനെ തന്നെ. പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാ അവരോടു ഇത്രമാത്രം വിരോധമെന്ന്. ശരിയാണ്, ചിലരോടു ഇഷ്ടവും വെറുപ്പും തോന്നാൻ പ്രത്യേകിച്ചു കാരണമൊന്നും വേണ്ടല്ലോ?

"സാർ, സാർ? " തന്റെ ഉച്ചമയക്കത്തിന് ഭംഗം വരുത്തിയ പീയൂൺ മാത്യുവിനെ അല്പം ദ്വേഷ്യത്തോടെ ആണ് നോക്കിയത്. ഇത്തരം ദേഷ്യങ്ങൾ നല്ലവണ്ണം പരിചിതമായതിനാൽ മാത്യു ചിരിച്ചു കൊണ്ടു പറഞ്ഞു:
" സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു. ഉടൻ ചെന്നു കാണണമെന്ന് "

ഒരു വിളി താൻ പ്രതീക്ഷിച്ചിരുന്നതതാണ്. അതിത്ര പെട്ടെന്നാകുമെന്നു കരുതിയില്ല.

താൻ ഊണും കഴിഞ്ഞ് ഉച്ചമയക്കിത്തിലായിരുന്നു.  ഇരുന്നുറങ്ങുന്ന കസേരയുടെ പുറകിലാണ് സി ആർ ഒ സൂക്ഷിക്കുന്ന അലമാര. കസേരയ്ക്കും അലമാരയ്ക്കുമിടക്ക് ഒരാൾക്ക് നില്ക്കാനുള്ള സ്പേസ് ഉണ്ട്. തന്നെ സിസ്റ്റർബ് ചെയ്യേണ്ട അല്ലെങ്കിൽ പറഞ്ഞിട്ടും കാര്യമില്ല എന്നു തോന്നിയതിനാലാവണം സുമ ടീച്ചർ തനിയെ സി- ആർ ഒ പൊക്കി അലമാരയിൽ വയ്ക്കാൻ ശ്രമിച്ചുത് . അലമാരയുടെ മേൽത്തട്ടിൽ കൈയെത്താതെ വന്നതിനാൽ തന്റെ കസേരയുടെ ബാറിൽ ചവുട്ടി ഏന്തി വലിഞ്ഞാണ് സി.ആർ ഒ വെച്ചത്. ഈ ഉദ്യമത്തിൽ കസേരയുടെ ബാർ ഒടിയുകയും സി ആർ ഒ ഉൾപ്പെടെ സുമ തന്റെ മേൽ വീഴുകയും ചെയ്തു.

ഞെട്ടിയുണർന്ന ദേഷ്യത്തിന്
"എന്താ സ്ത്രീയെ, നിങ്ങളീ കാട്ടുന്നത് " എന്നു ചോദിക്കുകയും ചെയ്തു.

ഒച്ച കേട്ട് ഓടി വന്നവർ എന്തോ കാണാൻ പാടില്ലാത്തതു കണ്ടതുപോലെ നോക്കുകയും ചെയ്തു.

ഇതവർക്ക് വലിയ ഇൻസൾട്ടായി പോയി. സ്ത്രീത്വത്തെ അപമാനിച്ചതിന് പ്രിൻസിപ്പാളിനും വനിതാ കമ്മീഷനും പരാതി കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.

"എന്തു പുല്ലെന്നു വെച്ചാൽ നിങ്ങൾ ചെയ്യ് "

അന്നേരത്തെ ദ്വേഷ്യത്തിന് അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നു തോന്നി. മറ്റു ടീച്ചർമാർ പിന്തരിപ്പിക്കാൻ നോക്കിയതു പരാജയപ്പെട്ടതാകാം  പ്രിൻസിപ്പൽ വിളിപ്പിച്ചത്

പ്രിൻസിപ്പൽ പറഞ്ഞു : " ഡാനി സംശയച്ചതു തന്നെ. സംഗതി ഗുരുതരമാണ്, സ്ത്രീ സുരക്ഷാ നിയമം. ജോലി സ്ഥലത്ത് സ്തീകളെ എബ്യൂസ് ചെയ്യാൻ പാടില്ല "

" ഞാൻ എബ്യൂസ് ചെയ്തെന്നാണോ സാറു കരുതുന്നത്, അതും ആ സാധനത്തെ?"

" ഡാനി ദ്വേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല, എനിക്കു കാര്യങ്ങൾ നന്നായി അറിയാം.
സ്ത്രീകളെ സഹായിക്കാനായി എല്ലാജില്ലകളിലും വനിതാ ഹെല്‍പ് ലൈന്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നതു അറിയാമോ? ഈ ഹെൽപ് ലൈനൊക്കെ ഇങ്ങാട്ടോടിക്കേറി വന്നാൽ നാണക്കേടാകും. സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഗൗരവത്തോടെ അന്വേഷിച്ചു നടപടിയെടുക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നയം."

"ഇതൊക്കെ സാറെവിടെന്നണ് മനസ്സിലാക്കിയത്. പത്രത്തിൽ നിന്നല്ലേ? ഞാനും വയിച്ചിട്ടുണ്ട്. പുരുഷ പീഡനത്തിത് വല്ല നടപടിയുമുണ്ടോ, സാർ? സാറിനു വിഷമം തോന്നരുത്, ചോദിക്കുന്നതുകൊണ്ട്‌. സാർ, ഈ കസേരയിൽ ഇരുന്നു മയങ്ങുകയാണെന്നു വിചാരിക്കുക . ഓഫീസ് സൂപ്രണ്ട് തങ്കമണി സാറിന്റെ മേലേട്ടു അലച്ചുവീണാൽ സാറ് എന്തു ചെയ്യും?"

'' ങ് ഹേ? അതൊക്കെ ശരി ഡാനി, ഞാനൊരു കാര്യം ചെയ്യാം. ആ ശ്രീകല ടീച്ചറെയും സീമയെയും വിട്ടു സംസാരിപ്പിച്ചു നോക്കാം. ഡാനി ഇതിന്റെ പേരിൽ അവരോടൊന്നും ചോദിക്കാനും പറയാനും നില്ക്കരുത്. ഫയൽ ഏതായാലും ക്ളോസ് ചെയ്യണമല്ലോ? ഇന്നുതന്നെ ഒരു വിശദീകരണമെഴുതി തന്നേക്കൂ"

"വിശദീകരണമെഴുതിത്തരാം, അതോടൊപ്പം എനിക്ക് ഒരു മാസത്തെ ലീവും അനുവദിക്കണം"

" ലീവെന്തിനാണ്, ആരു കുട്ടികളെ പഠിപ്പിക്കും?"

"സാറു പഠിപ്പിക്കും.. ഇനി ആരും കുട്ടികളെ പഠിപ്പിച്ചില്ലെങ്കിലും അവർ എങ്ങനെയെങ്കിലും പഠിക്കും. അതാണല്ലോ പലയിടങ്ങളിലും കാണുന്നത്. സാറിന്റെ കോളജിൽ അധ്യാപകൻ സഹാധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു എന്നു കേൾക്കുന്നതിനെക്കാൾ നല്ലതല്ലേ ലീവ് അനുവദിക്കുന്നത്? ഒരു മാസം മതി, പ്രക്ഷുബ്ദമായ മനസ്സു തണുപ്പിച്ചിട്ടു ഞാൻ തിരികെ വരാം ഇപ്പോൾ തന്നെ വിശദീകരണമെഴുതി കൊടുത്തു വിട്ടേക്കാം "

" ഡാനി ഇരിക്കു, പറയുന്നതു കേൾക്കു "

പ്രിൻസിപ്പൽ തുടർന്നു പറയുന്നതു കേൾക്കാൻ നില്ക്കാതെ ഡാനി സാർ ചേമ്പർ വിട്ട്പുറത്തേക്കിറങ്ങി.   ഹാഫ്‌ ഡോർ ശക്തമായടയുന്ന ശബ്ദം അകലെ സ്റ്റാഫ്റൂമിലും പ്രതിദ്ധ്വനിച്ചു.

Saturday 8 September 2018

മലയാളത്തിന്റെ പ്രളയം!

പ്രളയത്തിൽ പെട്ടു പോയവരോട്
നിങ്ങൾ സംസാരിച്ചിട്ടുണ്ടോ?
എങ്കിൽ പറയൂ,
എന്താണവർ പറഞ്ഞത്?
എന്താണ് കേട്ടതു നിങ്ങൾ?

കൂറ്റന്‍ മാളിക തകർന്നുവീണെന്നോ
വന്മതിലും ഗേറ്റും കാറുകളും
മേശയും കസേരയും കാവൽപുരയും
റ്റിവി യും കംപ്യൂട്ടറും പിന്നെ
സീസീ ടീവീ യും ഒഴുകിപ്പോയെന്നോ?
അതോ,

സ്വപ്നങ്ങൾപൂവണിയില്ലെന്നോ,
പ്രതീക്ഷകൾ സ്ഫലമാകില്ലെന്നും
ചിന്തകൾ ചിതറിപ്പോയെന്നും പറഞ്ഞോ?അണയാത്ത രോഷാഗ്നികൾ
ആരുടെ കണ്ണിലാണ് കണ്ടത്?

ഇല്ല, അവരുടെ മറുപടികൾ
ഓർമ്മപ്പെടുത്തലുകളാണ്
ജീവിച്ചിരിച്ചിരിക്കുന്നവരോടുള്ള
ഓർമ്മപ്പെടുത്തലുകൾ
വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ
ജാതി മത വേർതിരിവിനെതിരെ
പണ ധൂർത്തിനെതിരെ
വിശാല മാനവികകതയുടെ
ഓർമ്മപ്പെടുത്തലുകൾ

പരസ്പര സ്‌നേഹത്തിന്റെ കാഴ്ചകള്‍
കണ്ണുകൾ നനയിച്ച നിമിഷങ്ങള്‍,
ഊര്‍ജം നല്‍കിയ അനുഭവങ്ങള്‍,
ഒരുമയുടെ പ്രാര്‍ത്ഥനകള്‍
സാന്ത്വന നിമിഷങ്ങങ്ങളുടെ ഓർമ്മകൾ

മതിലുകൾ തകർക്കണമെന്നും
അതിരുകൾ മാറ്റി വരക്കണമന്നും
ക്ഷമിക്കാൻ പഠിക്കണമെന്നും
സ്നേഹിക്കണമെന്നും
പുഞ്ചിരി മായരുതെന്നും
പറഞ്ഞു തന്ന പ്രളയം
മലയാളത്തിന്റെ മഹാപ്രളയം

- കെ എ സോളമൻ

Friday 24 August 2018

ഇതാണാ രേഖ! - കഥ -കെ എ സോളമൻ

തിരുമേനിയുടെ വിശ്വസ്തനാണ് അലിക്കുഞ്ഞ്, മന:സാക്ഷി സൂക്ഷിപ്പുകാരൻ.

ആ ക്രിക്കച്ചവടമാണ് തൊഴിൽ. സാമാനങ്ങൾ സൂക്ഷിക്കാൻ പീടീകകൾ ലോകമെമ്പാടും. ചൈനയിൽ പത്തെണ്ണമുണ്ട് , ജപ്പാനിൽ പുതിയ അഞ്ചെണ്ണം ഉടൻ തുടങ്ങും. സൗദിയിൽ പണ്ടേ കച്ചോടമുണ്ട്. അവിടത്തെ രാസാവുമായി നല്ല മൊഹബത്തും . അലി ദൈവത്തിന്റെ നാട്ടിലെത്തുമ്പോൾ തിരുമേനിയെ കാണാതിരിക്കില്ല.

" ഇതാര് അലിയോ? കേറി വരുക ഇങ്ങട്. ദുഫായിൽ എങ്ങനൊക്കെയുണ്ട്, ആ ക്രികളെല്ലാം ഓടുന്നുണ്ടാ?" ചാരു കസാലയിൽ കിടന്നു കൊണ്ടുതിരുമേനി ചോദിച്ചു.

അലി: " തിരുമേനിടൊക്കെ സഹായോള്ളതുകൊണ്ടു കൊഴപ്പോല്ല. ജപ്പാനിലെ കാര്യത്തിന്റെ തിരക്കിലാ"

" കൊള്ളാം, ഇബിടുത്തെ കാര്യോല്ലാമറിഞ്ഞില്ലേ. മലവെള്ളം കേറി എല്ലാം കൊളായി "

'' അറിഞ്ഞു തിരുമേനി, രാസാവു ചോദിക്കയും ചെയ്തു"

" ഏതു രാജാവ് ?"

" സൗദി രാജാവ്, പെരുത്തിഷ്ടമാ തിരുമേനിയെ, എന്തേലും വേണേൽ ചോദിച്ചാൽ മതി"

" ഉവ്വോ, എത്ര വരെ ചോദിക്കാം. 5 കോടി "

" എന്താ കഥ , അബിടെ കായ് പുളീന്റെ കുരുപോലെയല്ലേ, തിരുമേനി "

" അപ്പാ ഒരു 10 കോടി ചോദിക്കാല്ലേ?"

" 100 മില്യൺ ഡോളർ ചോദിക്കാം തിരുമേനി "

" അത് എത്ര ഉറുപ്പിക വരും അലി?"

" ഒരു ഡോളർ 70 ഉറുപ്പിക വരും തിരുമേനി, മില്യൺ എന്നു വെച്ചാൽ 10 ലക്ഷം. അപ്പോ ആകെ 70000 ലക്ഷം ഉറുപ്പിക, 700 കോടി. 700 കോടിയിൽ ഉറപ്പിക്കട്ടെ തിരുമേനി? "

" കിട്ടുമോ? എന്നാ പിന്നെ ഒറപ്പിച്ചോളിൻ. ഇവിടെ ഒന്നും കിട്ടീല്ലെന്നും പറഞ്ഞു കുറെയെണ്ണം ഇരുപ്പുണ്ട്. എല്ലാറ്റിനും കൊടുത്തേക്കാം"

" ഞാൻ ഏറ്റു തിരുമേനി. ചാനൽ കാരോടു പറഞ്ഞോളൂ"

തിരുമേനി പ്രസ്താവന ഇറക്കിയതോടെ നാട്ടിൽ എമ്പാടും തല്ലു പിടുത്തം ആരംഭിച്ചു. തിരുമേനിക്ക് നേരിട്ടു പണം വാങ്ങാൻ റൈറ്റില്ലെന്നു ഒരു കൂട്ടർ. ഉണ്ടെന്നു മറ്റൊരു കൂട്ടർ. സൗദി രാജാവിനും പൊറുതിമുട്ടി .  സൗദി അംബാസഡർ ഇടപാട് നിഷേധിക്കയും ചെയ്തതോടെ തിരുമേനി വല്ലുണ്ടുവെട്ടിലുമായി.

തിരുമേനി അലിയെ വിളിച്ചു.
" രേഖ കിട്ടുമോ അലി, 700 കോടിയുടെ "

അലി: " എന്തുരേഖ തിരുമേനി?  എന്റെ വാടസ് ആപ് ആദ്യംതിരുമേനി നോക്ക്. ചാനൽകാർ രേഖ ചോദിക്കുമ്പോൾ പടത്തിൽ കാണുന്നതുപോലെ വലതു കൈ മേലോട്ടു പൊക്കണം.  എന്നിട്ടിങ്ങനെ പറയണം
" ഇതാണാ രേഖ, അതോടെ ശുഭം "

                      * * * * * *

Thursday 9 August 2018

ശമനം - കഥ

"ടീ, കുറത്തീ. . . "

" ദേ പറഞ്ഞേക്കാം, വേല വേണ്ട. തിരുമേനിക്ക് എന്തിന്റ സുക്കേടാ, എനിക്കൊരു പേരൊണ്ട്, കല്യാണി, അങ്ങന വിളിച്ചാ മതി"

രാമൻ നായർ " പോട്ട കല്യാണി, തമാശിച്ചതല്ലേ, അതുപോട്ട്, ഇപ്പഴും പഴയതുപോലക്കത്തന്നയാ?"

കല്യാണി: എന്തോന്ന്?

"അല്ല, വിഷമം തോന്നുമ്പോൾ കുറേ കക്ക വാരിട്ടങ്ങു നീറ്റുന്ന പണി.  അതിന്റെ ആവീം ചൂടും പൊകേംഏല്ക്കുമ്പോൾ അമ്മിണി ഉമ്മിണി വിഷമമൊക്കെ തീരുമെന്ന് നീ പറഞ്ഞതേ "

"അതൊക്കെ വിട്ടു തിരുമേനി. നീറ്റാനിപ്പോ കായലിൽ എവിടാ കക്കാ? ഹൗസ് ബോട്ടുകാരെല്ലാം ചേർന്നു ഒള്ള മണ്ണണ്ണേം ഡീസലുമൊക്കെ  കലക്കിയതിപ്പിന്നെ കായലിൽ  കക്കേയില്ല, മീനുമില്ല"

" അപ്പോ, എന്താണൊരുവഴി?"

"വഴിയെന്നതാണെന്നു ചോദിച്ചാൽ തൊഴിലുറപ്പിനു പോകും. അല്ലറ ചില്ലറ പണിയൊക്കെ ചെയ്തു രണ്ടറ്റവും മുട്ടിക്കും "

" അതല്ല കല്യാണി, വിഷമം മാറ്റാൻ?"

" അതോ, തിരുമേനിക്ക് അതും ഞാൻ പറഞ്ഞു തരണം ല്ലേ? പുതിയ പുസ്തകത്തിന്റെ രണ്ടു താളു വായിക്കും. എന്നിട്ട് അതു കീറി അടുപ്പിൽ തീ പിടിപ്പിക്കും. അതിന്റെ പുക കൊള്ളുമ്പോൾ വല്ലാത്തൊരുശമനം"

" ഏതു പുസ്തകം?"

" മീശ "
                 -- - - - - - - -
- കെ എ സോളമൻ

Thursday 12 July 2018

അഴിമതിനിയമനം

മൂല്യങ്ങളെക്കുറിച്ച് വാചാലമാകുന്നവർ മൂല്യങ്ങൾ കാറ്റിൻ പറത്തുന്ന കാലം. വിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് സി.പി.എം എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം കൊടുത്തത് തെളിവ്. തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്‍റെ ഭാര്യ സഹല ഷംസീറിനാണ് സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നല്‍കിയത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ആദ്യ റാങ്ക് നേടിയ ഉദ്യോഗാർത്ഥി.

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് കരാര്‍ അധ്യാപകരെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അധ്യാപന പരിചയം, ദേശീയ - അന്തര്‍ ദേശീയ തലത്തിലുളള സെമിനാര്‍ പ്രസന്‍റേ‍ഷന്‍, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14ന് നടന്ന അഭിമുഖത്തില്‍ എം.എല്‍.എയുടെ ഭാര്യയും മറ്റൊരു അധ്യാപികയായ ബിന്ദുവും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ബിന്ദുവായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്‍കിയതാവട്ടെ, എം.എല്‍.എയുടെ ഭാര്യക്കും.

ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിന് വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചത് അങ്ങേയറ്റം അപലപനീയം

ഉദ്യോഗാർത്ഥികളുടെ സ്വാധീനം അനുസരിച്ച് വേക്കൻസികൾ നിർണ്ണയിക്കന്നതിൽ സർവ്വകലാശാലകളിൽ തട്ടിപ്പുകൾ അരങ്ങേറാറുണ്ട്. അതിനു തെളിവാണ് ഡിപ്പാർട്ട്മെന്റ് സംവരണത്തിനു പകരം സർവ്വകലാശാലയിലെമൊത്തം അധ്യാപകർക്കുമായി സംവരണം നിശ്ചയിക്കന്നത്. ഡിപ്പാർട്ടുമെന്റ് മ്പംവരണം ഒഴിവാക്കിയാൽ ചില വകുപ്പുകളിൽ ഇതര ജാതിയിൽ പെട്ട അധ്യാപകരാരും ഇല്ലാതെവരും. ഇത്തരം നീക്കങ്ങൾ സ്വന്തക്കാരെ തിരുകിക്കയറ്റാൻ അധികാരിവർഗ്ഗം നടത്തുന്ന തിരിമറിയാണ്. പക്ഷെ, നോട്ടിഫിക്കേഷൻ ഇറക്കിക്കഴിഞ്ഞാൽ അതിൽ മാറ്റം വരുത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യം.

രണ്ടു പേര് പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ ഒഴിവാക്കി വിജ്ഞാപനം തിരുത്തുകയും ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയെന്നും ചെയ്തത് അഴിമതിയാണ്
ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിനു വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചതിന്നുപിന്നിൽ സർവ്വകലാശാല അധികാരികൾക്കും രാഷ്ട്രീയ നേതൃത്വത്തിന്നും പങ്കുണ്ട്.

അദ്ധ്യാപക തസ്തികയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ആളെ ഒഴിവാക്കിയ തെറ്റായ നടപടി വിദ്യാഭ്യാസ വകപ്പ് ഇടപെട്ട് തിരുത്താൻ ആവശ്യപ്പെടേണ്ടതായിരുന്നു. സ്വയംഭരണ സ്ഥാപനമായ സർവ്വകലാശാലയിൽ ഇടപെടാൻ പറ്റില്ലായെന്നതാണ് സർക്കാരിനറ വാദമെങ്കിൽ ഒന്നാം റാങ്കുകാരിയോടുള്ള നീതി നിഷേധം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ രണ്ടാം റാങ്കുകാരിയുടെ നിയമനം അസാധുവാകുമെന്ന് സർക്കാരിന് സർവ്വകലാശാലയെ ഉപദേശിക്കാമായിരുന്നു. ഏതു കാര്യത്തിനും നീതിനിർവഹണം നടന്നു കിട്ടാൻ ജനങ്ങൾ കോടതിയെ സമീപിക്കുകയെന്ന സാഹചര്യം ഒരു ജനകീയ സർക്കാരിന് ചേർന്നതല്ല.

കെ എ സോളമൻ

Friday 29 June 2018

നടിമാർ വിധിച്ചു, മന്ത്രിമാർ പിന്തുണച്ചു.

റീമാ കല്ലുങ്കലും ഭർത്താവു ആഷിക് അബുവും ചേർന്ന് പോളിറ്റ് ബ്യൂറോ ഹൈജാക്ക് ചെയ്ത ലക്ഷണമുണ്ട്. ഇടതു എം പി ഇന്നസെന്റ്, എം എൽ എ മുകേഷ്, അനഭാവി എം എൽ എ യും മാപ്പിസ്റ്റുമായ കൊട്ടാരക്കര ഗണേശൻ തുടങ്ങിയ അമ്മ അംഗങ്ങളെല്ലാം മാർക്സിസ്റ്റു പാർട്ടിക്കുവേണ്ടി ഇത്രയും നാൾ വെള്ളം കോരിയതു വെറുതെയായി. ധനമന്ത്രി തോമസ് ഐസക്. മരാമത്തുമന്ത്രി സുധാകരകവി തുടങ്ങിയവരെല്ലാം അമ്മയെ തള്ളിപ്പറഞ്ഞു റീമാ കല്ലുങ്കലിനൊപ്പം ചേർന്നു അവൾക്കൊപ്പം, ഇരക്കൊപ്പം എന്നൊക്കെ പ്രസംഗിക്കുകയും  പ്രസ്താവന ഇറക്കുകയു ആണ്.

അമ്മ പ്രസിഡന്റായി മോഹൻലാൽ വന്നതിലെ അമർഷമാണ് അവൾക്കൊപ്പം ചേർന്ന്, ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബി-ജെ പി യോടു ആഭിമുഖ്യമില്ലെന്നും തനിക്കു സി പി എമ്മിൽ ചേരാൻ താല്പര്യമുണ്ടെന്നും മോഹൻലാൽ പറഞ്ഞാൽ അവൾ പോകാൻ പറ, ഞങ്ങൾ അവനൊപ്പമെന്ന് ഈ നേതാക്കൾ പറയുകയും ചെയ്യും.

നടി ഏതെന്നു എല്ലാവർക്കുമറിയാ മെങ്കിലും അക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തു പറയാൻ പാടില്ലെന്നാണ് നിയമം..
അതുകൊണ്ടാണ്  അമ്മയിൽ നിന്നു രാജിവെച്ചത് ഭാവന, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നീ നാലു നടികളാണെന്നു പറഞ്ഞതിനു ശേഷം അടുത്ത വാചകത്തിൽ അക്രമിക്കപ്പെട്ട നടി, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നിങ്ങനെ നാലു പേർ എന്നു തട്ടി വിടുന്നത്.  തുടർന്നു ചേരും പടി ചേർക്കേണ്ടത് വായനക്കാരന്റെ ജോലിയാണ്.

സഖാക്കന്മാരും,  സാംസ്ക്കാരിക - മാധ്യമ- മനുഷ്യാവകാശികളും  രണ്ടുദിവസമായി ആക്രമിക്കപ്പെട്ട നടിക്ക് പുൻർപിന്തുണ അർപ്പിച്ചു ചർച്ചകൾ നടത്തുകയും  കവിതകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയുമാണ്. കഴിഞ്ഞ കൊല്ലം ഇതേ ദിവസങ്ങളിൽ  നടത്തിയ പിന്തുണ പോരാത്തതിനാലാവണം പുതിയ പിന്തുണയായി എത്തിയിരിക്കുന്നത്.

നടി ആക്രമണ കേസിൽപ്പെട്ട നടൻ ദിലീപിനെ അമ്മയിലേക്കു തിരികെയെടുത്തതാണ് പുതിയ മോങ്ങലിനു കാരണം പറയുന്നതെങ്കിലും കേരളത്തിലെ നീറുന്ന പ്രശ്നളിൽ നിന്ന് ജങ്ങളുടെ ശ്രദ്ധതിരിക്കാൻ ഇതേക്കാൾ പറ്റിയ മാർഗ്ഗമില്ല. മഴക്കെടുതി, കടലാക്രമണം, റേഷൻ വിതരണത്തിലെക്രമക്കേട്, നിയമന നിരോധനം, മദ്യവിപത്ത്, മയക്കുമരുന്നു വ്യാപനം, പൂഴ്ത്തിവെയ്പ്പ്, മായം ചേർക്കൽ , പെൺകുട്ടികളെ കാണാതാ കൽ, ഡങ്കിപ്പനി ഇതെല്ലാം ജനം മറക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം:

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഭർത്താവ് ദിലീപിനെ സംശയമുണ്ടെന്ന് ആദ്യം പറഞ്ഞ മഞ്ജു വാര്യർ  അതു വീണ്ടും പറയണമെന്നതാണ് വനിതാ കമ്മീഷൻ   അധ്യക്ഷ ജോസഫൈനിന്റെ ഡിമാന്റ്. കുറച്ചു ഡാൻസും പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കലുമായി സ്വസ്ഥതയോടെ കഴിയുന്ന മഞ്ജുവാര്യർ അങ്ങനെ കഴിയാൻ പാടില്ലെന്നാണ് കമ്മീഷൻ അധ്യക്ഷയുടെ ആവശ്യം

ദിലിപ് കുറ്റക്കാരനെന്നു അമ്മയിൽ നിന്നു രാജി വെച്ച നാലുനടികൾ ഉറക്കെ പ്രഖ്യാപിക്കുകയും അതിന് ഭരണകക്ഷി നേതാക്കൾ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത് കോടതിയോടുള്ള അനാദരവാണ്. പഴുതടച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നു അന്വേഷണ സംഘം അവകാശ പ്പെടുമ്പോൾ കോടതി വിധിക്കു കാത്തിരിക്കുകയെന്നതു സാമാന്യ മര്യാദയാണ്.

നടിമാർ വിധി കല്പിക്കുകയും മന്ത്രിമാർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സ്ഥിതിക്ക്അമ്മയുടെ മേൽനോട്ടക്കാരായ മെഗസ്റ്റാർ മമ്മൂട്ടി, നടൻ മുകേഷ് എം എൽ എ,,  പാർട്ടി എംപി ഇന്നസെന്റ്, സഖാവും മദ്യവിരുദ്ധ പ്രവർത്തകയുമായ നടി കെ പി എ സി ലളിത എന്നിവർക്കും അഭിപ്രായം പറയാവുന്നതാണ്. കൊട്ടാരക്കര ഗണേശന് ഒരു മാപ്പും ആകാം. അല്ലെങ്കിൽ ഞങ്ങൾ  അവൾക്കൊപ്പമുണ്ട് പക്ഷെ അതിനു കോടതി വിധി വരെ കാത്തിരിക്കു എന്നെങ്കിലും പറയാമായിരുന്നു.

സാധാരണ ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നത് കോടതി വിധി വരുമ്പോഴാണ്. വിധി ന്യായമാണെങ്കിലും
അല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ, അതാണ് ശരിയായ കീഴ് വഴക്കം. ഓപ്പൺ മുലയൂട്ടൽ അശ്ളില്ലമല്ല, കവിതയാണെന്നു കോടതി പറഞ്ഞപ്പോൾ മുലയൂട്ടൽ വിവാദം അവിടെ അവസാനിച്ചു. ആരും അതേക്കുറിച്ചു ഇപ്പോൾ സംസാരിക്കുന്നില്ല, ഫോട്ടോ പ്രസി ദ്ധീകരിച്ച വാരിക ഇടയ്ക്കിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നതല്ലാതെ.

അതു കൊണ്ട് കോടതിവിധി വരും മുമ്പേ ദിലീപിനെ കുറ്റവാളിയാക്കി മുദ്രകുത്തി വേട്ടയാടുന്നത് നടിമാർക്കു മാത്രമല്ല മന്ത്രിമാർക്കും ചേർന്ന നടപടിയല്ല, കോടതികുറ്റവാളിയെന്ന് വിധികൽപ്പിക്കും വരെ  ഒരു സാധാരണ പൗരന്റെ അവകാശം ദിലീപിനുണ്ട്. അതംഗീകരിക്കാൾ എല്ലാവരും തയ്യാറാകണം.

- കെ എ സോളമൻ