Saturday 27 July 2019

മറവി - കഥ

പനി ബാധിച്ചു ആശുപത്രിയിൽ കിടക്കയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ നോക്കാൻ ഭാര്യ അടുത്തുണ്ടായിരുന്നു. അപ്പോഴാണ് പഴയ കാമുകി മുറിയുടെ മുന്നിലൂടെ പോയതും കാണാൻ ഇടയായതും. പെട്ടെന്നു അടുത്തെത്തി രോഗവിവരങ്ങൾ തിരക്കി ഉടൻ തന്നെ മടങ്ങുകയും ചെയ്തു.

അവൾ പോയ്ക്കഴിഞ്ഞപ്പോൾ ഭാര്യ:
ഏതാണവൾ? നാലു കാലേൽ കിടക്കയാണ്. എന്നിട്ടും കൊഞ്ചലിനു ഒരുകുറവുമില്ല.

ആശ്വാസം. പത്തിരുപതു കൊല്ലം മുമ്പ് അവളെ കണ്ടപ്പോൾ സത്യം പാഞ്ഞതിന്  ഉണ്ടായ പൊല്ലാപ്പ് ചില്ലറയല്ല. കാലം വരുത്തിവെച്ച മറവി. ഹൊ , എന്തൊരാശ്വാസം!
- കെ എ സോളമൻ

Sunday 21 July 2019

ചട്ടിക്കണക്ക് - കഥ

യുവസുഹൃത്ത് തോമസുകുട്ടി
റപ്പേലിനോടു ചോദിച്ചു:
"ചേട്ടാ, കുത്തു കേസ് പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത പരീക്ഷ പേപ്പറുകൾ യൂണിവേഴ്സിറ്റി കോളജിൽ നിന്നു പോയതല്ലേ? ഇതിനു ആരു സമാധാനം പറയും? സാറന്മാരെ സ്ഥലം മാറ്റിയാൽ പരിഹാരമാകുമോ?"

റപ്പേൽ: " എടാ, തോമസുകുട്ടി, പോയതു പോയി, ഇതിന്റെ പേരിൽ ആരെയും ശിക്ഷിക്കാൻ പോണില്ല. സംഗതി ഒന്നു തണുപ്പിച്ചെടുക്കൻ മന്ത്രി അങ്ങനെ പറഞ്ഞെന്നേയുള്ളൂ

കുറെ പേരെ മാറ്റിയാൽ അവർ ചെല്ലുന്ന സ്ഥലത്തെ സാറന്മാരെയും മറ്റണ്ടേ? ചെയ്യാത്ത കുറ്റത്തിന് അവരെ ശിക്ഷിക്കുന്നതെന്തിന്?"

" അപ്പോ, നടപടി ഉണ്ടാകില്ലെന്നാണോ ചേട്ടൻ പറയുന്നത് ? പരീക്ഷാപേപ്പറുകൾ നഷ്ടപ്പടുത്തിയത് കുറ്റകരമല്ലേ?"

" പേപ്പറുകൾ നഷ്ടപ്പെടുത്തുന്നത് കുറ്റം തന്നെ. പക്ഷെ നഷ്ടപ്പെട്ടതു ഈ കോളജിൽ നിന്നാണെന്നു എന്താണ് ഉറപ്പ് ? "

"അങ്ങനെയാണ് പ്രതി പറഞ്ഞത് "

"കള്ളന്മാർക്കും തെമ്മാടികൾക്കും എന്തും പറയാം. പേപ്പറുകൾ നഷ്ടപ്പെട്ടോ എന്നറിയാൻ സ്റ്റോക്കെടുക്കണം . സ്റ്റോക്കെടുപ്പിന്റെ ഒരു കഥയുണ്ട്, കേൾക്കണോ?

നീ തങ്കി സെന്റ് മേരീസ് പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ, ഇവിടെ നിന്ന് കുറച്ചകലെയാണ്, ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ. അതി പുരാതന പള്ളിയാണ്, തീർത്ഥാടന കേന്ദ്രം. അവിടത്തെ വിശുദ്ധവാര കർമ്മങ്ങൾ ഏറെ  പ്രസിദ്ധമാണ്. എല്ലാ ജില്ലകളിൽ നിന്നും തീർത്ഥാടകർ എത്തും. പെസഹാ വ്യാഴം, ദു:ഖവെള്ളി എന്നീ ദിവസങ്ങളിലാണ് ജനത്തിരക്ക്'"

തോമസ് കുട്ടി, നീ കേൾക്കുന്നുണ്ടോ "

" ഉണ്ടു ചേട്ടാ, തുടർന്നോളു "

" ഞാനിവിടെ വരുന്നതിനു വർഷങ്ങൾക്കു മുമ്പുള്ള സംഭവമാണ്.

തീർത്ഥാടകരെ സഹായിക്കാൻ അവിടെ വാളണ്ടിയർമാരെ നിയമിക്കും
ഇടവകക്കാരു തന്നെയാണ് വാളണ്ടിയർമാർ. വാളണ്ടിയർമാരെ മൂന്നു ഗ്രൂപ്പുകളായി വിഭജിക്കും, പരിസര കമ്മിറ്റി, രൂപ സന്നിധാനം, നേർച്ചക്കഞ്ഞി കമ്മിറ്റി.

തങ്കീപ്പള്ളിയിലെ കഞ്ഞി നേർച്ച പേരുകേട്ടതാണ്. തീർത്ഥാടകർക്കെല്ലാം ചൂടു കഞ്ഞിയാണ് നേർച്ചയായി നൾ കുന്നത്. വ്യാഴം, വെള്ളി ദിനങ്ങളിൽ ഇടതടവില്ലാതെ കഞ്ഞി വിതരണം ഉണ്ട്.. അതു കൊണ്ടു തന്നെ കഞ്ഞിക്കമ്മിറ്റി വാളണ്ടിയർമാരുടെ അംഗബലം കൂടുതലാണ്, ജോലിയും കൂടുതലാണ്. കമ്മറ്റിക്ക് കൺവീനറുമുണ്ട്
.
കഞ്ഞി വിതരണം മൺചട്ടിയിൽ ആയതിനാൽ ചട്ടികളുടെ പർചേസും മെയിൻറനൻസും കൺവീനറുടെ ചുമതലയാണ്. അര ഡസൻ തവണ ഞാനായിരുന്നു കൺവീനർ. ഒരിക്കലുണ്ടായ ഒരു സംഭവം നിന്റെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ്

കഞ്ഞിക്കമ്മറ്റി യോഗത്തിൽ വർക്കി എന്ന ഒരു വിദ്വാന് കൺവീനറാകാൻ മോഹം. കഴിഞ്ഞ മൂന്നാലു കൊല്ലമായി പരാതിയില്ലാത്തതിനാൽ  കമ്മറ്റിക്കാർ തെരഞ്ഞെടുത്തത് എന്നെത്തന്നെയാണ്. ഇതു കണ്ട് വർക്കിക്ക് കലി കേറി. എങ്കിൽ ഇത്തവണ കഞ്ഞിക്കമ്മറ്റിയുടെ പ്രവർത്തനം പരാജയപ്പെടുത്തിയിട്ടു തന്നെ കാര്യമെന്നു അവൻ കരുതി. അവനു പണ്ടേ മുതൽ എന്നോടൊരു കലിപ്പുണ്ട്. അക്കഥ പിന്നീടൊരിക്കൽ പറയാം

കർത്താവിനെ പേടി ഉള്ളതിനാൽ ഇവന്മാർ കഞ്ഞിയിൽ ഉപ്പു വാരിയിടില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

എല്ലാ വർഷവും വിശുദ്ധവാരം കഴിയുമ്പോൾ പത്തുനൂറു ചട്ടികൾ കാണാതെ വരും. രണ്ടായിരം ചട്ടി വാങ്ങുന്നതിൽ കുറെയെണ്ണം പൂർണ്ണമായും പൊട്ടും. വളരെ കുറച്ചെണ്ണം ചിലർ എടുത്തു കൊണ്ടു പോകും. പണ്ടെത്ത കാലമല്ലേ? പലരുടേയും വീടുകളിൽ ആവശ്യത്തിനു പാത്രങ്ങൾ പോലുംകാണില്ല.

ചട്ടി എടുത്തോണ്ടു പോകുന്നതുകണ്ടാൽ പോലും കണ്ണടച്ചുകളയുകയാണ് പതിവ്. പാവങ്ങളല്ലേ കൊണ്ടു പോട്ടെന്ന് കരുതും. ആരും തന്നെ ചട്ടിയുടെ കണക്ക് പിന്നീട് അന്വേഷിക്കാറുമില്ല

അവന്മാർ ചട്ടിക്കണക്കിലാണ് കേറിപ്പിടിച്ചത്. കൺവീനറും കൂട്ടരും  കൂടി ചട്ടി കടത്തി, അന്വേഷണം വേണം, കമ്മീഷനെ വയ്ക്കണം എന്നൊക്കെയായി ഡിമാന്റ്,

"അന്വേഷണം നടത്തിയെ പറ്റൂ, ചട്ടി എണ്ണി തിട്ടപ്പെടുത്തണം, കുറവുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്മറ്റി അതിനു മറുപടി പറയണം"

വികാരി ഫാദർ നെൽപുൽപ്പറമ്പിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലായിരുന്നു. പള്ളിക്കമ്മിറ്റിയിൽ അദ്ദേഹം കർശനനിലപാടു വ്യക്തമാക്കി.

ചട്ടി എണ്ണി തിട്ടപ്പെടുത്തുക, കുറവുള്ള ചട്ടികളുടെ എണ്ണത്തിനുള്ള വില കൺവീനർ പള്ളിയിലടക്കുക , ഇതായിരുന്നു തീരുമാനം

എന്നാൽ പിന്നെ അങ്ങനെ തന്നെയെന്നു ഞങ്ങളും സമ്മതിച്ചു, പൊതുവെ നിഷ്പക്ഷരായ മത്തായി ചേട്ടൻ, ജോൺ കുട്ടി, വർഗീസ് കുഞ്ഞ് എന്നിങ്ങന്നെ മൂന്നു പേരെ ചട്ടി ക്കണക്കെടുക്കാനും നിയോഗിച്ചു.

ചട്ടി എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 50 ചട്ടി കൂടുതൽ, മൊത്തം 2050 ! ഇങ്ങനെ വരാൻ ഒരു വഴിയുമില്ലെന്ന് വർക്കിയും കൂട്ടരും. 50 ചട്ടി ആരെങ്കിലും രഹസ്യ നേർച്ചയായി കൊണ്ടുവന്നതാകാമെന്നു ഞങ്ങളും

"സാത്താന്റെ സന്തതികളെ " എന്ന് വിളിച്ച്  ഫാദർ നെൽപുൽപ്പറമ്പിൽ വർക്കിയെയും കൂട്ടരെയും അനുമോദിക്കുന്നതാണ് പിന്നീടു കണ്ടത്

ഇതു തന്നെയായിരിക്കും കോളജിലെ പരീക്ഷാ കടലാസുകളുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്.

" പരീക്ഷാ പേപ്പറിന്റെ കാര്യം അവിടെ നില്ക്കട്ടെ, ചട്ടികളുടെ എണ്ണം എങ്ങനെ കൂടി? "

അതു തികച്ചും സ്വാഭാവികം.  ചട്ടി എണ്ണൽ ടീമിലെ മത്തായി ചേട്ടൻ ഇടയ്ക്കിടെ മിനുങ്ങുന്ന ആളാണ്. രണ്ടു കുപ്പി കളളിന്റെ കാശ് തലേ ദിവസം ഞാൻഏല്പിച്ചിരുന്നു!
- കെ എ സോളമൻ

Sunday 14 July 2019

ഭ്രാന്ത് - കവിത

അതിരുകളില്ലാത്ത ചിന്ത
അതവനെ  ഭ്രാന്തനാക്കി
അതുകൊണ്ട്
അവൻ നടക്കുമ്പോൾ
മരങ്ങൾ ഉലയുന്നതായും
ഭൂമി ഉരുളുന്നതായും
പ്രളയം വരുന്നതായും
സുനാമി തിരകൾ ഉയരുന്നതായും
കാറ്റു വീശുന്നതായും
അവനു തോന്നി

നിങ്ങൾ അവനെ കണ്ടതോ?
കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ
മുടി ജഡ പിടിച്ച്
മുഖം കരിപിടിച്ച്
ചിരി മറന്ന് വെച്ച്
ആരെയും നോക്കാതെ
വിദൂരതയിലേക്കു കണ്ണു പായിച്ച്
ആരെയും കൂസാതെ
പുരികം ചുളിച്ചു കൊണ്ട്
അവൻ നടന്നു പോകുന്നത്

നിങ്ങളിൽ ഒരാൾ പറഞ്ഞു
ദേ, അവൻ ചിരിക്കുന്നുണ്ട്
ചിരിയുടെ താളത്തിലാണ്
അവൻ നടക്കുന്നത്.
ഉച്ചവെയിലിനു കനം കൂടിയിട്ടും
അവനെന്താ വിശ്രമമില്ലാത്തത്
അവന്റെ കണ്ണിനു കാഴ്ചയില്ലേ?
അവനെ കാത്തിരിക്കാൻ
ആരുമില്ലേ?

അവനെ തടയരുത്i പ്ളീസ്
അല്ല, എന്തിനാണ് നിങ്ങൾ അവനെ തടയുന്നത്?
അവന് ഭക്ഷണം കൊടുക്കാനോ?
അവന്റെ ജഡ മുറിച്ചുമാറ്റാനോ
കുളിപ്പിച്ചു പൗഡറിട്ടു
നല്ല വസ്ത്രം അണിയിക്കാനോ?
നടന്നിട്ടും തീരാത്ത വഴിയിൽ നിന്ന്
എങ്ങോട്ടാണവനെ കൂട്ടുന്നത്?
നിങ്ങളുടെ സത്രത്തിലേക്ക്
അഗതിമന്ദിരത്തിലേക്ക്?
എന്നിട്ടു നിങ്ങൾ വിളിച്ചു പറയും
ഇതാ ആയിരത്തിൽ ഒരുവൻ

അവൻ വ്യാധി പിടിച്ചവൻ
നിങ്ങളെ ഭ്രാന്തു പിടിപ്പിച്ചവൻ
നിങ്ങളുടെ ഖ്യാതി പറന്നു പൊങ്ങാൻ
നിങ്ങളവന്റെ ജഡ പിഴുതെടുക്കുന്നു
വെള്ളം പായിച്ചു കളിപ്പിക്കുന്നു
പുത്തൻ വസ്ത്രമണിയിക്കുന്നു
ദാ, അവൻ മിടുക്കനായി

പിന്നീടവന്; ഞരുവ് സ്വന്തമല്ല
വിദൂരതയിലേക്കു നോട്ടമില്ല
നിർത്താതെ സംസാരമില്ല
മൗനത്തിലൊളിപ്പിച്ച ശബ്ദമില്ല
അവനെ ആരും കാണാറുമില്ല
കണ്ണിനും കരളിനും കിഡ്നിക്കും
പിന്നെ ഹൃദയത്തിനും
വിദേശത്തെന്താ ഡിമാന്റ്
സ്വശായ തദ്ദേശ മെഡിക്കൽ ശിശുക്കൾ
ഡെഡ് ബോഡിയിൽ പഠിക്കുന്നതെങ്ങനെ?

അവൻ തെരുവില്‍ വരച്ച ചിത്രം
പൂർത്തിയാക്കാൻ
ഇതാ വരുന്നു വീണ്ടുമൊരുത്തൻ
ജഡയും താടിയും മുഴിഞ്ഞ വസ്ത്രവുമായി.
അതിരുകളില്ലാത്ത ചിന്ത
അതു ഭ്രാന്താണ്
-കെ എ സോളമൻ.

Monday 8 July 2019

ഉത്തോലകം -ഒന്നാം വർഗ്ഗം.


കഥ

സംഭവം നടന്നത് പത്തമ്പതു കൊല്ലം മുമ്പാണ്. തങ്കീ സ്കൂളിൽ പഠിക്കുന്ന കാലം. ഏഴാംക്ളാസിലാണെന്നു തോന്നുന്നു, സയൻസ് വളരെ രസകരമായി പഠിച്ചു നടന്ന കാലം. നന്നായി പഠിപ്പിക്കുന്ന  ഒരു സിസ്റ്റർ അവിടെ ഉണ്ടായിരുന്നു, നല്ല കാപ്പിപ്പൊടി നിറമുള്ള ഉടുപ്പു ധരിച്ച സിസ്റ്റർ. തല മൂടുന്നത് കറപ്പു തുണികൊണ്ടാണ്, കഴുത്തിൽ മാത്രം കുറച്ചു വെള്ളത്തുണി, പള്ളി മണികളുടെ ഷേപ്പിൽ. എന്തിനാണ് ഇത്രയും ഭാഗത്തു മത്രം വെള്ള നിറം. ഞാൻ എന്റെ കൂട്ടുകാരൻ ഫീൽഡിനോട് ചോദിച്ചിട്ടുണ്ട്

" അതു പിന്നെ അവർ ഇരുട്ടത്തൊക്കെ നടക്കുമ്പോൾ കാണണ്ടേ, വെള്ളായമില്ലെങ്കിൽ കാണാൻ പറ്റൂല"

ഫീൽഡ് - വിചിത്രമായ പോരായി എനിക്കു തോന്നിയിരുന്നു. കൂടെയുള്ള വരൊക്കെ ജോസഫ്, ആന്റണി, റെയ്നോൾഡ്, കുമാർ, ശുഭ, പുഷ്പലത, അന്നമ്മ, ലളിത, അയിഷ, ജുനൈത്ത്  എന്നൊക്കെ ആകുമ്പോൾ ഇവൻ മാത്രം ഫീൽഡ് ആയത് എങ്ങനെ?

ഇത്തരം പേരുകൾ ഉണ്ട് എന്നുള്ളത് ഡേവിഡ് കോപ്പർ ഫീൽഡ് ഒക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ്. എരുമ വളർത്തു കാരനായ ഇവന്റെ അപ്പന് ഇങ്ങനെയൊരു പേരു കണ്ടു പിടിക്കാൻ എങ്ങനെ സാധിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി.

കർമ്മലീത്ത സഭാംഗമായ സിസ്റ്ററിന്റെ വേഷത്തെക്കുറിച്ച് ഫീൽഡിന്റെ വിശദീകരണം തൃപ്തികരമായി തോന്നിയെങ്കിലും അവർ തിരിഞ്ഞു നിന്നാൽ കഴുത്തിലെ വെള്ള നിറം കാണില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഫീൽഡിന് മറുപടി ഇല്ലായിരുന്നു.

ഞങ്ങളുടെ സയൻസ് സിസ്റ്ററിന്റെ പേര് സെനറ്റിത്ത മരിയ എന്നോ മറ്റോ ആണ് - ഞങ്ങളെല്ലാം മദർ എന്നാണ് വിളിച്ചിരുന്നത് . അങ്ങനെ കേൾക്കുന്നതായിരിക്കും സിസ്റ്ററിന് ഇഷ്ടപ്പെടുകയെന്ന് ഞാനും ഫീൽഡും മറ്റുള്ളവരും കരുതിയിരുന്നു.

പിന്നെ പഠിത്തത്തിന്റെ കാര്യം. ഞാൻ തന്നെയാണ് ക്ളാസിൽ ഫസ്റ്റ്. തൊട്ടടുത്ത് രാജൻ എന്നൊരുത്തനുണ്ട്. അവന്റെ അപ്പൻ പള്ളിക്കമ്മറ്റിയിലെ അംഗമായിരുന്നതിനാൽ പള്ളി സ്കൂളിൽ ഒരു പിടിയുമുണ്ടായിരുന്നു. അതിന്റെ മേൽകൈ രാജന് കിട്ടുകയും ചെയ്തിരുന്നു. ടീച്ചർമാർക്കെല്ലാം രാജനെയായിരുന്നു ഇഷ്ടം. ഫീൽഡും ഞാനും പിന്നാമ്പുറത്തായിരുന്നു. ഫീൽഡിന്റെ കാര്യമായിരുന്നു കഷ്ടം. കൂടുതൽ മാർക്കു വാങ്ങി ഞാൻ ഒരു വിധം പിടിച്ചു നിന്നപ്പോൾ ഫീൽഡ് ഗതി കിട്ടാതെ വലയുകയായിരുന്നു. ഏതു പരീക്ഷയ്ക്കും അവന്റെ മാർക്ക് 9 -ൽ താഴെ. എന്നു വെച്ചാൽ ഒറ്റയക്കത്തിലാണ് എപ്പോഴും മാർക്ക്. ഫീൽഡിനെ കുറ്റം പറയാൻ പറ്റില്ല. വീട്ടിൽ ചെന്നാൽ ഏരുമകളുമായി മൽപിടിക്കുന്ന അവന് പുസ്തകം തുറക്കാൻ എവിടെ നേരം. പഠിപ്പിച്ചഭാഗം വായിച്ചു കേൾപ്പിക്കാൻ എന്റെ അമ്മ പറയും പോലെ  അവന്റെ അപ്പൻ അവനോടു പറഞ്ഞിട്ടില്ല.

ഞങ്ങളെ മദർ അന്നു പഠിപ്പിച്ച ഉത്തോലക തത്വം ഇന്നും മനസ്സിലുണ്ട്. തുടർപഠനത്തിൽ കോളജ് ക്ളാസുകളിൽ വരെ ഉത്തോലക തത്വം കേൾക്കേണ്ടി വന്നെങ്കിലും മദർ അന്നു പഠിപ്പിച്ചതിന് ഒരു മാറ്റവും വേണ്ടി വന്നില്ല

അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം. ഇംഗ്ളീഷിൽ ലിവർ എന്ന വിളിക്കും. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ധാരത്തെ ഫൽക്രം (fulcrum) എന്ന് ഇംഗ്ലീഷിൽ പറയാമെന്ന് മദർ പറഞ്ഞപ്പോൾ കേട്ടു നിന്ന സദാശിവൻ മാഷ് പറഞ്ഞത് അത് ഫുൽക്രം എന്നു വായിക്കണമെന്നാണ്. ആലോചനയിൽ പോലും അലോഹ്യമില്ലാത്ത മദർ അരയിൽ തൂക്കിയിട്ട കൊന്ത മണിയിൽ തെരുപ്പിടിക്കുന്നതാണ് അപ്പോൾ കണ്ടത്

ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.

ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് ഒന്നാം വർഗ്ഗ ഉത്തോലകം. കത്രിക ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം, അതായത് ഇതിലെ ധാരം, രോധത്തിനും യത്നത്തിനും ഇടയിലാണ്.

രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. പാക്ക്‌വെട്ടി രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം.

യത്നം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് മൂന്നാം വർഗ്ഗം.  ഫോർസെപ്സ് മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്

മദർ ഇതു നന്നായി പഠിപ്പിച്ചുവെങ്കിലും ഫീൽഡിനു ഒന്നും മനസ്സിലായില്ല. മുഖ്യ പഠിപ്പി രാജന് ഇതു മനസ്സിലായെങ്കിലും  അവന് വർഗ്ഗം ഒന്നും രണ്ടും എപ്പോഴുംമാറിപ്പോകും. ഇതു ഞാൻ മനസ്സിലാക്കുകയും ചെയ്തു.

കുട്ടികൾ പഠിച്ചോയെന്നു മദർ ചെക്കു ചെയ്യുന്നത് മത്സരം നടത്തിയാണ്. വളർന്നു പന്തലിച്ച ഒരു മാവു സ്കൂൾ മുറ്റത്തുണ്ട്. സയൻസ് കോമ്പറ്റീഷൻ മാവിൻ ചുവട്ടിൽ വെച്ചു നടത്തും. ക്ളാസിലെ കുട്ടികളെ മദർ രണ്ടായി വിഭജിക്കും. ഒരു ടീമിന്റെ ക്വാപ്റ്റൻ രാജനും മറ്റേതിന്റെ ചുമതല എനിക്കും. ക്യാപ്റ്റൻ ആകാൻ പറ്റിയ പെൺകുട്ടികൾ ക്ളാസിൽ ഇല്ലാത്തതിനാൽ ക്യാപ്റ്റൻ പദവി സ്ഥിരം ഞങ്ങൾക്കാണ്. ക്യാപ്റ്റൻമാരാണ് ടീമംഗങ്ങളെ സെല്ക് ടു ചെയ്യുക. ഫീൽഡിനെ ഒരിക്കൽ പോലും രാജൻ ടീമിലെടുക്കില്ലെന്നു എനിക്കറിയാം. അതുകൊണ്ട് ഞാൽ ആദ്യമേ തന്നെ ഫീൽഡിനെ സെലക്ടു ചെയ്യും. അവനു വിഷമം തോന്നരുതല്ലോ? അതിന്റെ നന്ദി അവന് എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ ചായക്കടയിൽ കൊടുക്കാൻ കൊണ്ടു പോയ എരുമപ്പാൽ  കുപ്പിയിൽ പകർന്ന് പലദിവസം എന്നെ ഏല്പിക്കുമോ? വേണ്ടെന്നു പറഞ്ഞാലും അവൻ സമ്മതിക്കില്ല.

മത്സരമാരംഭിക്കുമ്പോൾ  നറുക്കു കിട്ടുന്നതു രാജന് ആണെങ്കിൽ ആദ്യം അവൻ ഫീൽഡിനോടു ചോദ്യം ചോദിച്ച് ഔട്ടാക്കും. ഉത്തരം അറിയാൻ പാടില്ലാത്തതു കൊണ്ട് അവന് സങ്കടവുമില്ല.  ഒരോരുത്തർ ഔട്ടാകുന്നത് അനുസരിച്ചാണ് സ്കോർ കിട്ടുന്നത്. ഏതു ടീമിൽ എല്ലാവരും ഔട്ടാകുന്നു അവർ തോറ്റു.

പക്ഷെ ഈ പഠനകളരിയിൽ കൂടുതൽ ജയവും ഞങ്ങളുടെ ടീമിനായിരുന്നു. അതിനു ഞാനൊരു വിദ്യ കണ്ടു വെച്ചിരുന്നു. രാജൻ വായിച്ചു പഠിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാഠഭാഗം ഞാൻ കാണാതെ പഠിച്ചു വെയ്ക്കും. ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ചോദ്യം രാജനോടാവും ആദ്യം. ,രാജൻ ഔട്ട്. പിന്നെ ബാക്കിയുള്ളതുങ്ങളുടെ കാര്യം പറയേണ്ടല്ലോ? മന്ത്രിയും തേരുകളും നഷ്ടപ്പെട്ട ചതുരംഗ കളത്തിലെ കാലാളുകളുടെ അവസ്ഥ. ക്യാപ്റ്റൻ ഇല്ലാതാകുന്നതോടെ എല്ലാം ഔട്ട്. രാജൻ ഔട്ടാകുന്നതു കാണുമ്പോൾ ഫീൽഡിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് മൽസരത്തിനിടയിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
ഉത്തോലക പാഠ മത്സരത്തിൽ രാജൻ ടീമിന് ഒരിക്കൽ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല

ഈ ഉത്തോലകക്ളാസ് അവസാനിക്കും മുമ്പ് രണ്ടു പേരെക്കൂടി പരിചയപ്പെടേണ്ടതുണ്ട്. ഒന്ന് മത്തോമാപ്ള എന്ന മത്തായി ചേട്ടൻ. തൊണ്ടഴുക്കു-കയർപിരിയാണ് തൊഴിൽ. അപ്പനപ്പുപ്പൻമാർ തുടങ്ങി ചെയ്തു പോരുന്നതാണ്. പക്ഷെ കാര്യമായ പുരോഗതിയില്ല. കഷ്ടിച്ചു കഴിഞ്ഞു പോകാമെന്ന് മാത്രം. പക്ഷെ പി എച്ച് ഡി പ്രബന്ധത്തിൽ വരെ മത്തായി ചേട്ടന്റെ തൊണ്ട ഴക്കും കയറു പിരിയും കയറിക്കൂടിയിട്ടുണ്ട്. പ്രമുഖനായ ഒരു രാഷ്ടീയ നേതാവ് തന്റെ പി എച്ച്‌ ഡി തിസീസിൽ മത്തോ ചേട്ടന്റെ ഇന്റർവ്യൂ ചേർത്തിട്ടുണ്ട്‌. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഒട്ടേറെ ഗവേഷകർ മത്തോ ചേട്ടനുമായി അഭിമുഖവും നടത്തുകയുമുണ്ടായി'. ഒരു അഭിമുഖം നടന്ന അവസരത്തിൽ മത്തായിയുടെ വിവിധ ജോലികളുടെ ഫോട്ടോയെടുത്തത് ചേർത്തലയിലെ പ്രമുഖ ഫാട്ടോഗ്രാഫറായ ഷേണായിയാണ്. അദ്ദേഹം അന്നെടുത്ത ഒരു ഫോട്ടോയ്ക്കു രാജ്യാന്തരതലത്തിൽ സമ്മാനവും കിട്ടി. മത്തോമപ്ളയ്ക്ക് എന്തു പഠിത്തമുണ്ടെന്നോ  അദ്ദേഹം ഉത്തോലകതത്വം പഠിച്ചിട്ടുണ്ടോയെന്നോ ആർക്കുമറിയില്ല.

അടുത്ത ആൾ മാസ്റ്റർ പ്രഭാകരൻ ആണ്. അദ്ദേഹം ഒരു സ്കൂളിലെയും മാസ്റ്ററല്ല, കാഥികനാണ്. മജീഷ്യൻമാർ പ്രഫസർ എന്നു പേരിനു കൂടെ ചേർക്കുന്നതു പോലെ, മലയാളം മുന്ഷികൾ വിദ്വാൻ എന്നു ചേർക്കന്നതു പോലെ ഒരു ആചാരം . കേട്ടിട്ടില്ലേ, മജീഷ്യൻ പ്രഫസർ ഭാഗ്യനാഥ്, വിദ്വാൻഗോപാലകൃഷ്ണൻ എന്നൊക്കെ? മാസ്റ്റർ പ്രഭാകരൻ ബി എസ് സി ബോട്ടണി സെക്കന്റ് ക്ളാസ് ആണ്. ജോലി കൊടുക്കാമെന്ന് സ്ഥലം സ്കൂൾ മാനേജർ പറഞ്ഞെങ്കിലും പ്രഭാകരൻ വേണ്ടെന്നു വെച്ചു. ഏഴാം ക്ളാസുകാരൻ പോലും പോലിസിൽ സി ഐ ഡി ആകുന്ന കാലം.

കാഥികനുള്ള പ്രശസ്തിയും സ്വീകരണവും വരുമാനവും സ്കൂൾ മാസ്റ്ററിനില്ലായെന്നതായിരുന്നു പ്രഭാകരന്റെ കണ്ടെത്തൽ. അന്നത്തെ നിലയിൽ അതു ശരിയായിരുന്നു. സാംബശിവനും കെടാമംഗലവുമൊക്കെ കഥാപ്രസംഗ കൊടുമുടിയിൽ നില്ക്കുന്ന കാലം. താനും അവർക്കൊപ്പം എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറയും പോലെ മാസ്റ്റർ പ്രഭാകരന് നാട്ടിൽ വലിയ മതിപ്പില്ലായിരുന്നു. സാംബശിവനും കെടാമംഗലവും കുമ്പനാടനുമൊക്കെ വന്നു കഥ പറഞ്ഞു പോയിട്ടും പ്രഭാകരന് നാട്ടിൽ അവസരം കിട്ടിയില്ല.

ഈ കുറവ് പരിഹരിച്ചത് മറ്റൊരു മാർഗ്ഗത്തിലാണ്. രാവിലെ പതിനൊന്നു മണിയാകുമ്പോൾ അമ്പാസഡർ കാറിൽ അദ്ദേഹം ട്രൂപ്പുമായി ചന്തക്കവലയിൽ വന്നിറങ്ങും. ഇന്നലെ രാത്രി കഥ തലശ്ശേരിയിലായിരുന്നു, തിരികെ എത്താൻ വൈകിയതാണെന്ന് ഇതു കാണുന്ന ജനം ഊഹിക്കും. അല്ലെങ്കിൽ അങ്ങനെ യാണെന്നു പറഞ്ഞു കൊടുക്കാൻ പ്രഭാകരൻ തന്നെ ആളെ ചട്ടം കെട്ടിയിരിക്കും.. ബി എസ് സി ബോട്ടണി പാസ്സാകും മുമ്പേ തന്നെ അദ്ദേഹം ഉത്തോലകതത്വം നന്നായി പഠിച്ചിരുന്നു എന്ന കാര്യവും മറക്കണ്ട. ചിന്താവിഷ്ടയായ സീത എന്ന സ്വന്തം കഥാ പ്രസംഗത്തിൽ ഉത്തോലകതത്വം എത്ര നന്നായി അദ്ദേഹം അവതരിപ്പിച്ചിരുന്നുവെന്നു കഥ കേട്ടവർക്കേ അറിയൂ.

ഇനിയാണ് പ്രധാന സംഭവം. സ്കൂളു നേരെത്തെ വിടുകയും ഞാൻ കൊന്തിക്കളി കഴിഞ്ഞു വീട്ടിലേക്കു പോരുകയും ചെയ്യുന്ന നേരം. മത്തായി ചേട്ടൻ ഒരു ഉന്തുവണ്ടി നിറയെ അഴുകിയ തൊണ്ട് കയറ്റിക്കൊണ്ടു വരുന്നു. രണ്ടു പേർ വേണ്ടി വരുന്ന ജോലി ഒറ്റയ്ക്കു ചെയ്യുന്നതു കണ്ടപ്പോൾ സഹായിക്കാമെന്നു ഞാനും കരുതി. പുറകിൽ ഭാരം കൂടുതലായതിനാൽ വണ്ടി ഒന്നാം വർഗ്ഗഉത്തോലക തത്വമനുസരിച്ചല്ല നീങ്ങുന്നത് എന്ന് എനിക്കു മനസ്സിലായി. പുറകിൽ നിന്ന് തള്ളുന്നതിനു ഒപ്പം മേല്പോട്ടു പൊക്കിയിട്ടും മുമ്പിലെ വണ്ടിക്കൈക്കൊപ്പം മത്തായി ചേട്ടൻ കാലുറക്കാതെ മേലോട്ടു പൊങ്ങുന്നുണ്ടായിരുന്നു. മത്തായി ചേട്ടനെ നിലത്തു നിർത്താൻ ഏഴാം ക്ളാസ് കാരന്റെ ശക്തി മതിയാകില്ലെന്നും തോന്നി. വളരെ വിഷമം പിടിച്ചാണ് അദ്ദേഹം വണ്ടി നിയന്ത്രിക്കുന്നത്. എങ്ങനെയെങ്കിലും തൊണ്ട് വീട്ടുമുറ്റത്തെത്തിച്ചാൽ മതി എന്ന സ്ഥിതി. ചക്രശ്വാസം വലിക്കുക എന്നു പറയുന്നത് ഇത്തരം അവസ്ഥയെയാണ്

വണ്ടി ചന്തക്കവലയിൽ എത്തി. വണ്ടിയിൽ നിന്ന് തൊണ്ടുചീഞ്ഞ വെള്ളം റോഡിലേക്കു ഒഴുകുന്നുണ്ട്- അതാ ചന്തക്കവലയിൽ നില്ക്കുന്നു കാഥികൻ മാസ്റ്റർ പ്രഭാകരൻ.  ഇന്നു കഥാപ്രസംഗമില്ലെന്നു തോന്നുന്നു. അമ്പാസഡർ കാർ കണ്ടില്ല.

വണ്ടിക്കൈയ്യിൽ പൊങ്ങിക്കളിക്കുന്ന മത്തായി ചേട്ടനോട് പ്രഭാകരൻ
"മിസ്റ്റർ മത്തായി, ഡോണ്ട് യു നോ പ്രിൻസിപ്പിൾ ആഫ് ലിവർ, ഫസ്റ്റ് ഓർഡർ? " ഉത്തോലക തത്വം അറിയില്ലേടോ മാപ്ളേ എന്നു ശ്രേഷ്ഠ ഭാഷ.

" ഫ് ഭാ, പട്ടിക്കഴുവറീട മോനെ, ഡാ ഷേ, @& *? നിന്റെ ചോകോത്തിയോടു പോയി ചോദിക്കടാ, അവന്റെ കോ. . . ലെ ഒരു ചോദ്യം " മത്തോമാപ്ള തന്റെ എല്ലാ ഭാരവും അവിടെ ഇറക്കി വെച്ചു.

കാഥികൻ മാസ്റ്റർ പ്രഭാകരൻ അന്നു പോയ വഴിയിൽ പിന്നീടു പുല്ലുമുളച്ചിട്ടില്ല.
- കെ എ സോളമൻ