Sunday 28 December 2014

ഡോ.നിപുണ്‍ ബാബുവിന് ആദരം!

ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബയോ ടെക്നോളജിയില്‍ Ph.D നേടിയ ഡോ നിപുണ്‍ ബാബു വിനെ ചേര്‍ത്തല വെള്ളിയാകുളം സാഹിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ. എ. സോളമന്‍ ആദരിക്കുന്നു . എഴുത്തുകാരന്‍ ശ്രീ ഉല്ലല ബാബുവിന്റെ മകനാണ് നിപുണ്‍

Friday 26 December 2014

നനവ് -ഹൈക്കു കവിതകള്‍- -കെ എ സോളമന്‍

1കാഴ്ച
വെള്ളാരം കല്ലുകള്‍ ,
പുഴയൊഴുകും വഴി
ഇനിയില്ല, ഈ കാഴ്ച
2ഭൂമി
മരം വീശും കുളിര്‍ കാറ്റില്ല
കിളിയിരിക്കും ചില്ലയില്ല
ഇതൊരു വരണ്ട ഭൂമി
3ഏകന്‍
തിരയിതാ വിടവാങ്ങി
കുഴിയൊരുക്കും ഞണ്ട്
തീരത്തേകനായ് ഞാന്‍.
4കാവല്‍
മകന് കാവല്‍ അമ്മയായിരുന്നു
അമ്മയ്ക്ക് ദൈവം കാവല്‍
ഇതൊരു വൃദ്ധ സദനം
5നനവ്
പാടമുണങ്ങിപ്പോയി
എങ്കിലും കാണുന്നുണ്ട് നനവ്
ഒരുകൊക്കിന്റെ കണ്ണീര്‍ വീണ നനവ്.
6പൊന്മാന്‍
വീണ്ടുമൊഴുകും പുഴ
വരും ഈ വഴി പരല്‍ മീനുകള്‍
കാത്തിരിക്കുന്നു പൊന്മാന്‍
7ഡയറി
കീറിപ്പഴകിയ എന്റെ ഡയറി
നീ എഴുതിയിട്ടവരികള്‍
കണ്ണീരാല്‍ എല്ലാം മാഞ്ഞുപോയ്
8തെരുവ്
ആരവമേളമൊടുങ്ങി
ആളുകളെല്ലാം മടങ്ങി
ഈ തെരുവെത്ര നിശബ്ദം
9ക്രിസ്മസ് രാത്രി
മഞ്ഞുവീഴും ക്രിസ്മസ് രാത്രി
നക്ഷത്രങ്ങള്‍ തിളങ്ങും വാനില്‍
കണ്ണും നട്ടു തനിയെ ഞാന്‍ 

Wednesday 24 December 2014

ക്രിസ്തുമസ് ആശംസകള്‍!




 ഉണ്ണിയേശുവിന്‍റെ തിരുപിറവി ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ  ക്രിസ്തുമസ് ആശംസകള്‍

-കെ എ സോളമന്‍ 

Sunday 14 December 2014

ആയിരം തവണ ഊയലാട്ടിയതിന്


അമ്മയെ ചുംബിക്കാം. ആയിരം തവണ ഊയലാട്ടിയതിന്
അച്ഛനെ ചുംബിക്കാം ആയിരം തവണ വിരല്‍തുമ്പില്‍പിടിച്ചു നടത്തിയതിന്.
മകളെ ചുംബിക്കാം, അവള്‍ വീടിന്റെ വിളക്കായതു കൊണ്ട്
മകനെ ചുംബിക്കാം, അവന്റെ തണലില്‍ ആശ്വാസംകൊള്ളാമെന്ന് പ്രതീക്ഷി ക്കുന്നതുകൊണ്ട്
സഹോദരങ്ങളെ ചുംബിക്കാം ഒരമ്മയില്‍നിന്നു പിറന്നതിനാല്‍
ഭാര്യയെ ചുംബിക്കാം എപ്പോഴും താങ്ങാവുന്നത് അവളായതു കൊണ്ട്.
ഭര്ത്താ വിനെ ചുംബിക്കാം മക്കളുടെയും തന്റെയും ആശ്രയമായതിന് .
ഇത്തരം ചുംബനങ്ങള്ക്ക്് പാര്ക്കും, മൈതാനവും ബസ് സ്റ്റാന്റും സിനിമാ ഫെസ്റ്റിവല്‍ വേദിയും വേണ്ട.
നാലാള്‍ അത് കാണേണ്ട കാര്യമില്ല
അതിന്റെ പേരില്‍ സദാചാര പോലീസിനെ വിരട്ടേണ്ട.
സ്നേഹചുംബനങ്ങള്‍ അവയുടെ സകല വിശുദ്ധിയോടും നിലനില്ക്കട്ടെ.
സ്നേഹവും ചുംബനവും ആവാം, അത് നമ്മുടെ ജീവിതത്തിന്റെോ ഭാഗമാണ്, പക്ഷേ പൊതുജനം കാണാന്‍ വേണ്ടി ആവരുത്.
എന്തിന് പരസ്യമായി ചുംബിച്ചു ‘അതിപുരാതന വ്യവസായം’ ശക്തിപ്പെടുത്തണം?
പരസ്യചുംബനത്തിന് പരക്കം പായുന്ന കമിതാക്കള്ക്കും സദാചാരവിരുദ്ധര്ക്കും ഓര്ക്കാം “ Never let a fool kiss you, or a kiss fool you.” -ജോയ് ആഡംസ് പറഞ്ഞതാണ് .

Friday 12 December 2014

വീണ്ടും മറവിയിലേക്ക്






ഇന്നലെ
നമ്മളീ ആല്‍മര തണലിൽ 
ഇണങ്ങിയും പിന്നെ  പിണങ്ങിയും 
ഏറെ നേരം ഒന്നായ് ചിരിച്ചും  
കളിതമാശകള്‍ പറഞ്ഞും
സുഹൃത്തുക്കള്‍ ആയിരുന്നു  .

ഇന്നോ
ഓര്മ്മകലൂടെ തുരുത്തിനപ്പുറം
പലവഴിപിരിയും ചെറുപുഴകള്‍പോലെ  
പരിചിത ഭാവസ്പര്‍ശമില്ലാതെ
     പോയ കാലത്തിൻ മഷിതുണ്ടുണക്കി
     ഓർമ്മകൾഇരുള്‍ കൊണ്ട് മൂടി
 ,
     ഓര്‍ക്കുന്നു സഖി
     ഒരു പൊന്മുടി മലകേറ്റം
     ഇരുൾനിറയും പച്ചിലക്കാട്ടില്‍
     എന്‍ വിരല്‍ സ്പര്‍ശത്തിനായ്
     നിന്റെ കൈകള്‍ മെല്ലെ ഉയര്‍ന്നതും
     മിന്നല്‍പ്പാളികള്‍ തെളിഞ്ഞതും
..
            ഒരു കടല്‍ത്തീര യാത്ര
അസ്തമന സൂര്യന്റെ പൊന്‍തിരിവെട്ടം
കണിക്കാഴ്ചയായ് നിന്റെ ചാരുമുഖം
ഒരുകടല്‍ പക്ഷി വാനില്‍പറക്കവേ  
കിനാവെന്നു തോന്നിയതും
ചിരിപ്പൂക്കള്‍ വിടര്‍ന്നതും

എല്ലാം നാം മറന്നു
നിഴല്‍ പോലുംഓര്‍മ്മയിലില്ല  
അറിയാം ആവില്ല പോകാന്‍
ഇത് കഥ, ജീവിത കഥനം
തണുത്തകടല്‍ കാറ്റടിക്കുന്നു
മടങ്ങാം
     വീണ്ടും മറവിയിലേക്ക്

Friday 5 December 2014

മദ്യനിരോധനം, വര്‍ജ്ജനം- ഏതാണ് വേണ്ടത് ?-കെ എ സോളമന്‍




വെള്ളം ചേര്ക്കാതെടുത്തോ-
രമൃതിനു സമമാം നല്ലിളം കള്ള്
ചില്ലിൻ വെള്ള ഗ്ലാസിൽ പകര്ന്നി-
ട്ടതി ,മൃദുതരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതിൽ ചെലുത്തി
ചിരികളിതമാശകളൊത്തു മേളിപ്പതെക്കാള്‍ 
സ്വര്ലോകത്തില്ലതില്ലുപരി ഒരു സുഖം
പോക വേദന്തമേ നീ. (ചങ്ങമ്പുഴ)
കുടിയമാരല്ലാത്തവരെ പോലും കുടിക്കാന്‍ പേരിപ്പിക്കുന്ന ഒരു കവിതാശകലമാണ്നമ്മുടെ പ്രിയപ്പെട്ടകവിയുടേതായി ഇവിടെ വായിക്കുന്നത് .. അത് നല്ലകള്ളിന്‍റെ കാലം. കവി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഈ കവിത ഇങ്ങനെയാകാന്‍ ഒരു സാധ്യതയും കാണുന്നില്ല. കള്ള് എന്നും പറഞ്ഞു പണ്ട് വിറ്റിരുന്നത് കാളകൂടമായിരുന്നില്ല.

കുടികൂടുതല്‍
മദ്യവിഷയത്തില്‍ കേരളത്തെ സംബന്ധിച്ച് ഒരു കാര്യം ശരിയാണ്: കുടി ഒരല്‍പം കൂടുതലാണ്. കേരളത്തിന്റെ അമിതമായ കുടി കുറക്കുന്നത് നല്ലതാണ്, പക്ഷെ എങ്ങനെ? ഈ പ്രശ്‌നം പരിഹരിക്കാനുള്ള രാഷ്ട്രതന്ത്രജ്ഞന്മാരുടെയും ചാനല്‍ഭരണിപ്പാട്ടുകാരുടെയും ഭയങ്കരമായ ചര്‍ച്ചകള്‍ എന്തോ നല്ല പരിഹാരം കൊണ്ടുവരും എന്ന് പ്രതീക്ഷിച്ചു കുടിവിരുദ്ധരും കുടിയന്മാരുമായ മലയാളികള്‍ മാസങ്ങള്‍ കാത്തിരുന്നു. അവസാനം നിഷ്‌കളങ്കമായ ആ പരിഹാരം വന്നു. കുടിക്കുന്ന സാധനം കിട്ടാതിരുന്നാല്‍ പോരെ, കുടി കുറയുമല്ലോ. വളരെ ബാലിശമായ ആ പരിഹാരം പ്രതീക്ഷിച്ചതിലും നന്നായിരുന്നു എന്ന് വിരുദ്ധരും നിരാശാജനകം എന്ന് കുടിയന്മാരും.

ചുവടുവെയ്‌പുകള്‍
 സംസ്ഥാനത്ത്‌ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാനുള്ള ആദ്യ ചുവടുവെപ്പുകളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്‌. സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍വരംബിലൂടെ നാട്‌ നടന്നുപോകുമ്പോള്‍ മദ്യവില്‍പനയിലൂടെയും നികുതിയിലൂടെയും വരുന്ന കോടികള്‍ വേണ്ടെന്ന്‌ വെക്കാന്‍ ആര്‍ജവം കാണിച്ച സര്‍ക്കാര്‍ മനുഷ്യപക്ഷത്തോടൊപ്പമാണെന്ന്‌ നമുക്ക് തോന്നിപ്പോകും. . ശതകോടികളുടെ ആസ്‌തിയുള്ള മദ്യരാജാക്കന്‍മാരുടെ പ്രലോഭനങ്ങളും പ്രകോപനങ്ങളും വകവെക്കാത്ത മട്ടില്‍  സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രഖ്യാപനം നിഷ്കളങ്കരെ ഒട്ടൊന്നുമല്ല സന്തോഷഭരിതരാക്കുന്നത്‌. അടഞ്ഞുകിടക്കുന്ന 418 ബാറുകള്‍ തുറക്കാതിരിക്കാനും തുറന്ന്‌ കിടക്കുന്നവ അടയ്‌ക്കാനും ഇഛാശക്തി കാണിച്ചാല്‍ അത്‌ വലിയൊരു നന്‍മയായിരിക്കുമെന്നതില്‍ നമുക്ക് സംശയമില്ല. സര്‍ക്കാറിന്റെ നട്ടെല്ലായ കോണ്‍ഗ്രസും ലീഗുംമാണിയും  പ്രഖ്യാപിത നയത്തില്‍ വെള്ളം ചേര്‍ക്കാതിരുന്നാല്‍ അത്‌ അനേകായിരം കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ സഹായകായിത്തീരുമെന്നും പാവങ്ങള്‍ കരുതുമ്പോള്‍ ഈ പാര്‍ടികളെ ശരിക്കും അറിയാവുന്നവര്‍ അങ്ങനെ ചിന്തിക്കുന്നില്ല . അതിനു തെളിവാണ് എന്തുവിലകൊടുത്തും കേരളത്തില്‍ സംപൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ സര്ക്കാര്‍ മദ്യനയത്തില്‍ പ്രായോഗിക സമീപനംവേണമെന്ന് ഇപ്പോള്‍ പറയുന്നത്.

മദ്യം തിന്‍മകള്‍ക്ക് കാരണം.
മദ്യം സര്‍വതിന്‍മകളുടെയും ഉറവിടമാണ്.. മദ്യശാലകളുടെ മുമ്പിലെ വരികളില്‍ നില്‍ക്കുന്നവരെ ശ്രദ്ധിച്ചാല്‍ മനസും ശരീരവും വരണ്ടുണങ്ങിയ പേക്കോലങ്ങളെയാണ്‌ കാണുക. വേച്ച്‌ വേച്ച്‌ മദ്യശാലകളിലേക്ക്‌ നീങ്ങുന്നവരുടെ ജീവിതം പലപ്പോഴും ഒടുങ്ങുന്നതും മദ്യശാലകളുടെ തിണ്ണകളിലോ പാതയോരങ്ങളിലോ ആണ്‌. സ്‌കൂള്‍ ബാഗും തൂക്കി മദ്യത്തിന്‌ ക്യൂ നില്‍ക്കുന്ന കുട്ടികള്‍ രോഗാതുരമായ ഒരു സമൂഹത്തിന്റെ പരിഛേദമാണ്‌. മദ്യത്തിനായി പുരുഷന്‍മാരോടൊപ്പം തിരക്ക്‌ കൂട്ടുന്ന   മധ്യവര്‍ഗ വനിതകളും വിദ്യാര്‍ഥികളും കേരളീയ സമൂഹത്തിന്റെ ജീര്‍ണതകളുടെ ഭയാനകതയാണ്‌ അടയാളപ്പെടുത്തുന്നത്‌. അച്ഛന്‍ കഴിച്ച മദ്യത്തിന്റെ ബാക്കി അകത്താക്കി മരിച്ച കുട്ടിയുടെ വാര്‍ത്ത വന്നിട്ട്‌ അധികമൊന്നും ആയിട്ടില്ല. മദ്യം വിഷമാണെന്നും മദ്യപാനം പാപമാണെന്നും വിശ്വസിക്കുന്നവരുടെ വീടുകളില്‍ പോലും മദ്യത്തിന്റെ വര്‍ണകുപ്പികള്‍ക്ക്‌ പ്രവേശനം ലഭിക്കുന്നു. എല്‍ പി സ്കൂളിലെ കുട്ടി വാട്ടര്‍ ബോട്ടിലായി കൊണ്ടുവരുന്നത് മദ്യക്കുപ്പിയാണ്. മിക്കവാറും ചടങ്ങുകളെ വര്‍ണാഭമാക്കുന്നത്‌ മദ്യചഷകങ്ങള്‍ തന്നെയാണ്‌. ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും സംസ്ഥാനത്ത്‌ ഒഴുകിയ മദ്യത്തിന്റെ കണക്ക്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. . കണക്ക് കണ്ടു മദ്യപര്‍ ആഹ്ലാദിക്കുകയും അല്ലാത്തവര്‍ അന്ധാളിക്കുകയും ചെയ്യുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഇതിലൂടെ പുറത്തുവരാറുള്ളത്‌. ഏത്‌ സമുദായത്തിന്റെ ആഘോഷമായാലും അതിന്റെ പേരില്‍ അല്‌പം അകത്താക്കി ആഘോഷിക്കുകയെന്ന മിനിമം ചിന്ത മാത്രമാണ്‌ മലയാളിയെ ഭരിക്കുന്നത്‌. ജന്‍മദിനാഘോഷം മാത്രമല്ല ചരമവാര്‍ഷികവും മദ്യസമ്പന്നമാണ്.

ആരോഗ്യപ്രശനങ്ങള്‍.
കേരളത്തില്‍ പരക്കെ റിപ്പോര്‍ട് ചെയ്യുന്ന കരള്‍വീക്കരോഗങ്ങള്‍ അമിതമദ്യഉപയോഗ ഉല്‍പ്പന്നമാണ്. കുടിക്കുകയും കൂട്ടത്തില്‍ കാമിലാരി സേവിക്കുകയും ചെയ്യുന്നവരാണ് കുറച്ചധികം കുടിയന്‍മാര്‍. കുടിച്ചു നശിപ്പിച്ച കരളിനെ കാമിലാരി സംരക്ഷിക്കുമെന്ന് വിശ്വാസം. വിശ്വാസം അതല്ല എല്ലാം എന്നതാണു  മല്‍റ്റിസ്പെഷിയാലിറ്റി ആശുപത്രികളില്‍ കാമിലാരി സേവിച്ചിട്ടും ഗതിപ്പിടിക്കാത്തവരെ ചികില്‍സിക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന  പ്രത്യേക ഡി-അഡിക്ഷന്‍  ക്ലിനിക്കുകള്‍ .
മദ്യപാനം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സൂക്ഷ്‌മമായി പഠിക്കാന്‍സംവിധാനമില്ല. വാചകമടിക്ക് കുറവില്ലെങ്കിലും  സര്‍ക്കാരോ സാമൂഹിക സംഘടനകളോ മദ്യവിപത്തിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാവുന്നില്ല. മദ്യോപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക്‌ വിധേയരാകുന്ന മദ്യപന്മാരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്‌. കിഡ്‌നി രോഗം, ശ്വാസകോശരോഗം, കണ്ണും കാതും നഷ്‌ടമാകല്‍, തുടങ്ങിയ ഗുരുതരമായ രോഗങ്ങളാണ്‌ മദ്യപന്മാര്‍ അഭിമുഖീകരിക്കുന്നത്‌. ഇവരെ ചികില്‍സിക്കുന്നതിന്‌ വേണ്ടി ജനം  ചെലവഴിക്കുന്ന തുകയുടെ എത്രയോ ചെറിയ ശതമാനമാണ്‌ മദ്യവില്‍പനയിലൂടെ ഖജനാവിലെത്തുന്നത്‌. മദ്യലഹരിയില്‍ ചെയ്‌തുകൂട്ടുന്ന കൊലകള്‍, കൊള്ളകള്‍, ലൈംഗികാതിക്രമങ്ങള്‍, കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ തിന്‍മകള്‍ കൊണ്ട്‌ എന്തെല്ലാം നഷ്‌ടമാണ്‌ സമൂഹത്തിനുണ്ടാകുന്നത്‌? ഈ നാശത്തിന്റെ ആഴം കാണാതെ മദ്യലോബിക്ക്‌ വേണ്ടി തുള്ളുന്നത്‌ എത്രമാത്രം അപഹാസ്യമാണ്‌. പിടിക്കപ്പെടുന്ന മിക്ക കുറ്റകൃത്യങ്ങളുടെയും പിന്നില്‍ മദ്യമായിരിക്കും വില്ലന്‍. മദ്യം വാങ്ങിക്കൊടുത്താണ്‌ പലപ്പോഴും കൊട്ടേഷന്‍ ഗാങ്ങിലേക്ക്  യുവാക്കളെ ആകര്‍ഷിപ്പിക്കുന്നത്‌. ശക്തിപ്രകടങ്ങള്‍ എല്ലാം തന്നെ മദ്യപ്രകടനങ്ങളാണ്.


മദ്യവില്‍പന നിര്‍ത്തണം,ഉല്പ്പാദനവും  
ബീവ്‌റേജ്‌ കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പന നിര്‍ത്തലാക്കിയെങ്കില്‍ മാത്രമേ സാധാരണക്കാരെ രക്ഷിക്കാനാവുകയുള്ളൂ. ചെറിയ വരുമാനമുള്ളവര്‍ വരി നില്‍ക്കുന്നത്‌ ബീവ്‌റേജ്‌ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലാണ്‌. സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളിലിരുന്ന്‌ മദ്യപിക്കുന്നത്‌ പലപ്പോഴും മധ്യ-ഉപരിവര്‍ഗമാണ്‌. എവിടെയാണോ മദ്യം ലഭിക്കുന്നത്‌ അവിടെ പോയി കഴിക്കാന്‍ മദ്യപന്മാര്‍ തയ്യാറാവും അതുകൊണ്ട്‌ കഴിയുന്നത്ര സൗകര്യങ്ങള്‍ കുറക്കുകയെന്നതാണ്‌ സര്‍ക്കാറിന്‌ ചെയ്യാനാവുക. അതോടൊപ്പം വ്യാപകമായ ബോധവല്‍ക്കരണവും നടക്കേണ്ടതുണ്ട്‌.
കുടുംബങ്ങളുടെ മൗനാനുവാദത്തോടെ വൈകിട്ട്‌ മിനുങ്ങുന്ന എത്രയോ പേരുണ്ട്‌. സ്വന്തം ഭര്‍ത്താവ് കുടിച്ചില്ലെങ്കില്‍ കാശിന് കൊള്ളാത്തവന്‍ എന്നു കരുതുന്നകലികാല ഭാര്യമാരും സുലഭം.  ചെറിയകുടി  പിന്നീട്‌ മുഴുകുടിയിലേക്കും നാശത്തിലേക്കും നയിക്കുമ്പോഴാണ്‌ അവര്‍ കണ്ണുതുറക്കുന്നത്‌. മദ്യത്തിന്റെ കെണിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പ്രയാസമാണ്‌. പല സ്ഥലങ്ങളിലും മദ്യപന്മാരെ അതില്‍ നിന്ന്‌ രക്ഷിക്കാനും പുതിയ ജീവിതത്തിലേക്ക്‌ തിരിച്ചുനടത്താനുള്ള കേന്ദ്രങ്ങളുണ്ട്‌. പക്ഷേ, അവയുടെ പ്രവര്‍ത്തനങ്ങളെല്ലാംഒട്ടും ഫലപ്രദമല്ല.. മദ്യത്തില്‍ ഗുണമേന്‍മയുള്ളതും ഇല്ലാത്തതുമില്ല. ബാറുകളും അങ്ങനെ തന്നെ. ഗുണനിലവാരം നോക്കി പൂട്ടാനും തുറക്കാനും നില്‍ക്കുന്നതില്‍ അര്‍ഥമില്ല. ഹെറിറ്റേജ് ബാറുകള്‍, അവ വന്‍ തട്ടിപ്പാണ്. ഹെറിറ്റേജ് ബാറില്‍ കിട്ടുന്ന മദ്യത്തിന് വീര്യം കുറവ് എന്നാരെങ്കിലും പറഞ്ഞുകളയുമോ? എല്ലാം വിഷം വിളമ്പുന്ന സ്ഥലങ്ങള്‍. കള്ള് മദ്യമല്ലെന്ന്ധരിച്ചുവെച്ച ചില വങ്കന്‍മാരുണ്ട്.കള്ളു  ചെത്തുന്നതും കുടിക്കുന്നതും പാപമായി കണ്ട മഹാന്‍മാരുടെ അനുയായികള്‍ മദ്യരാജാക്കന്‍മാര്‍ക്ക്‌ വേണ്ടി തൊണ്ട കീറുന്നു. മഹാഗുരു പറഞ്ഞത് കേരളത്തിലെ കുടിയന്മാരെ ഉദ്ദേശിച്ചല്ല ലോകകുടിയന്‍മാര്‍ക്കുവേണ്ടിയാണ് എന്നു ചിലര്‍ വ്യാഖ്യാനിക്കുന്നത് കാണുമ്പോള്‍ചിരിക്കാതിരിക്കുന്നത് എങ്ങനെ? “ലണ്ടനിലെ സായിപ്പല്ലേ തെങ്ങ് ചെത്തുന്നത്?” ഡോ. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതു ഓര്‍ക്കാന്‍ രസമുണ്ട്..

മുടന്തന്‍ ന്യായങ്ങള്‍
മദ്യത്തിന്റെ ഒരു നിയന്ത്രണവുമില്ലാത്ത ലഭ്യതയും ഉപഭോഗവും  അതീവ ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്നു.  കുടുംബങ്ങളുടെയും തലമുറകളുടെയും തകര്‍ച്ചയ്ക്കിടനല്‍കി വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും മദ്യവിഷത്തിനുവേണ്ടി വാദിക്കുന്നവര്‍ഉണ്ട്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കൂട്ടര്‍ സാമൂഹ്യദ്രോഹികളാണ്. മദ്യനിരോധനത്തിലൂടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നത് മുടന്തന്‍ ന്യായമാണ്.  കുറേപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുവാന്‍ ഒരു സമൂഹത്തെ മുഴുവന്‍ നാശത്തിലേയ്ക്ക് നയിച്ച് മരണത്തിനു വിട്ടുകൊടുക്കുന്നതില്‍ എന്തു ന്യായീകരണമുണ്ട്. ഒഴിച്ചുകൊടുപ്പല്ലാതെ ജീവിക്കാന്‍ ഉതകുന്ന മാന്യമായ വേറൊരു ജോലിയും ഈ നാട്ടിലില്ലെ?

കിങ്ഫിഷര്‍ ബീയര്‍
കേരളത്തിലെ ജനങ്ങള്‍ മദ്യപിക്കുന്നത് ഒരു പൂസായി രസിക്കാന്‍ വേണ്ടിയാണ്. ഇന്ത്യയില മൊത്തം കുടിയന്മാരുടെ മനോഭാവം ആണിത്. ബീയര്‍-വൈന്‍ പാര്‍ലര്‍ ആവാം, അവയ്ക്കു വീര്യം കുറവാണ് എന്നു വാദിക്കുന്നവരുണ്ട്. അവര്‍ക്ക് വേണ്ടിയാവണം കിങ്ങ്ഫിഷര്‍ എന്ന വീര്യം കൂടിയ ബീയര്‍  ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.. ഈ ബിയര്‍ വിദേശ വിപണിയില്‍ ലഭ്യമല്ല. ഏത് തീരുമാനത്തിനും ഒരു ലൂപ്പ് ഹോളുണ്ട് എന്നതാണു കിങ് ഫിഷറിന്റെ നിര്‍മ്മാണം സൂചിപ്പിക്കുന്നത്.

മദ്യവ്യാപാരത്തിലെ കള്ളക്കളി
മദ്യവ്യവസായം പണക്കാരായ ചില അബ്കാരികളുടെ കയ്യില്‍ മാത്രമായി ഒതുക്കുന്നത് എന്തുകൊണ്ടാണ്?.രാഷ്ട്രീയ ഭേദമന്യേ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ അധികം കൈക്കൂലിയും മറ്റുംകൊടുക്കണം. നേരിട്ടുകൊടുത്തെന്നും ഡ്രൈവര്‍ വഴി കൊടുത്തെന്നും ബിജു രമേഷിനെപ്പോലുള്ളവര്‍ പറയുന്നതു ഈ പണമാണ്. ഇത് പണക്കാര്‍ക്കെ നടക്കൂ. ബാര്‍ ഹോട്ടല്‍ തുടങ്ങിയാല്‍ വന്‍ലാഭം ഉണ്ടാക്കാന്‍ നിലവാരം കുറഞ്ഞ സാധനങ്ങള്‍ ബോട്ടിലിലാക്കി വില്‍ക്കും,  ടാക്‌സും വെട്ടിക്കും. ഇതില്‍ ഒരു പങ്കു രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്ളതാണ്.ഒരു ബാറിലും മദ്യം വിറ്റുകിട്ടിയ പണത്തിന്റെകണക്ക്   ഓഡിറ്റു ചെയ്യാന്‍ പറ്റിയ സര്‍ക്കാര്‍ സംവിധാനം കേരളത്തിലില്ല.

ഉപഭോഗം കുറയ്ക്കാനുള്ള വഴികള്‍.
കേരളത്തിലെ അമിത കുടി പരിഹരിക്കാന്‍ ആദ്യം വേണ്ടിയിരുന്നത് അതിനെക്കുറിച്ചുള്ള സമഗ്ര പഠനമായിരുന്നു.. സമൂഹത്തിലെ ആരൊക്കെയാണ്, ഏതു വിഭാഗത്തില്‍ പെട്ടവരാണ് കൂടുതല്‍ കുടിക്കുന്നത്, ഈ വിഭാഗങ്ങളുടെ അല്ലെങ്കില്‍ വ്യക്തികളുടെ വിദ്യാഭ്യാസവും സാമ്പത്തികവുമായ അവസ്ഥയുമായി കുടിയുടെ അളവിന് ബന്ധമുണ്ടോ എന്നതൊക്കെ ഇപ്പോള്‍ അജ്ഞാതമായ കാര്യമാണ്.
വീര്യം കൂടിയ വിസ്‌കി, റം, ബ്രാണ്ടി തുടങ്ങിയവയ്ക്ക് കൂടുതല്‍ നികുതി ചുമത്തുകയും അവയെ അപേക്ഷിച്ച് ബീയര്‍ വൈന്‍, കള്ള് തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുക എന്നത് ഉപഭോഗം കുറക്കാന്‍ഉള്ള ഒരു വഴിയാണ്. എല്ലാ തരത്തിലും ഉള്ള മദ്യത്തിനു വലിയ തോതില്‍ വില വര്‍ധിപ്പിക്കുന്നത് കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് നിരോധനത്തിന് സമാനം ആണ്. ഇതു ഗുണത്തെക്കാള്‍ ദോഷമേ ചെയ്യു. അതുകൊണ്ടാണ് സമുഹത്തില്‍ആരാണ് കൂടുതല്‍ മദ്യം കഴിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തേണ്ടത് ആവശ്യമാണ് എന്ന് സൂചിപ്പിച്ചത്. മന്ത്രിമാര്‍ മദ്യപ്രശ്‌നം വിട്ട് സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെടുത്താനും സര്‍ക്കാര്‍ആശുപത്രികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ  നല്ല രീതിയില്‍ നടത്താനും വൈദ്യുതി ക്ഷാമം പരിഹരിക്കാാനുംശ്രമിക്കണം. . സംസ്ഥാനത്തിന്റെ നികുതി വരുമാനംതടസ്സപ്പെടുത്തുന്ന സ്റ്റേകള്‍ മന്ത്രിമാര്‍ നല്‍കരുത്.  മദ്യത്തില്‍ നിന്നുള്ളവരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കണം.

മദ്യവര്‍ജ്ജനം
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലവിലെ മദ്യനയം അത്ര ബുദ്ധിപൂര്‍വ്വം ഉള്ളതല്ല. ഭരണ നേതാക്കളില്‍ വെച്ചു താനാണുകേമന്‍ എന്നു തെളിയിക്കാനുള്ള വിഫലശ്രമം പുതിയ മദ്യനയത്തിലൂടെ ചില നേതാക്കള്‍ നടത്തിയിട്ടിണ്ട്. നിരോധനമല്ല മധ്യവര്‍ജ്ജനമാണ് വേണ്ടെതെന്ന് ചിലര്‍ വാദിക്കുന്നു. ഈ വാദം ആര്‍ംഭിച്ചതിന്റെ കാലഗണന നടത്തിയാല്‍ കേരള ഇന്ന് സംപൂര്‍ണ മദ്യനിരോധിത മേഖല ആകേണ്ടതായിരുന്നു. എന്നു വെച്ചാല്‍ മദ്യവര്‍ജ്ജനം വേണമെന്ന് പറയുന്നതല്ലാതെ ഇതിനുവേണ്ട ഒരുശ്രമവും ശ്രദ്ധേയമായ രീതിയില്‍ നടപ്പിലാക്കിയിട്ടില്ല.

സമ്പൂര്‍ണ്ണ മദ്യനിരോധനം
സമ്പൂര്‍ണ്ണ മദ്യനിരോധനം വേണം എന്ന് ചില മത സംഘടനകള്‍ ആവശ്യപ്പെട്ടു എന്നതുകൊണ്ട് ഒരു മതേതര-ജനാധിപത്യ സര്‍ക്കാരിന് അത് കാര്യമായി എടുക്കാന്‍പറ്റില്ല.. പള്ളിയില്‍ വീഞ്ഞു ഉപയോഗിക്കുന്നതു നിര്‍ത്തണം എന്നു വെള്ളാപ്പള്ളി പ്രസ്താവിക്കുമ്പോള്‍ വെള്ളാപ്പ്ളി സ്വന്തം സമുദായത്തിന്റെ കാര്യം നോക്കിയാല്‍ മതി എന്നു എതിര്‍ പ്രസ്താവന ഉണ്ടാകുന്നത് സ്വാഭാവികം.
പൂര്‍ണ മദ്യനിരോധനമെന്നത് നടക്കാത്തകാര്യം.മദ്യം നിരോധിച്ചവര്‍ മരുന്ന് നിരോധിക്കുമോ എന്നു ചോദിച്ചാല്‍ എന്താണ് മറുപടി? മരുന്ന് നിരോധിക്കാന്‍ ആവില്ല, അതുകൊണ്ടു മദ്യവും. കാരണം  എല്ലായിനം മരുന്നുകളുടെയും അടിസ്ഥാന ഘടകംമദ്യമാണ്.

എന്താണ് അഭികാമ്യം.
പൂര്‍ണ മദ്യനിരോധനമോ അമിതനിയന്ത്രണങ്ങളോ  മദ്യവര്‍ജിത സമൂഹത്തെ ഒരിക്കലുംസൃഷ്ട്ടിക്കില്ല. മദ്യം വര്‍ജിക്കാനും അല്ലെങ്കില്‍ അനിയന്ത്രിതമായ ഉപയോഗം ഒഴിവാക്കാനും സഹായിക്കുന്ന തരത്തിലുള്ള നയങ്ങള്‍ രൂപീകരിക്കാനും  ബോധവത്ക്കരണം നടത്താനും സംവിധാനമുണ്ടാകണം. നിയമങ്ങള്‍ കാറ്റില്‍പറത്തി കുട്ടികള്‍ക്ക് മദ്യംവിളമ്പുന്നവരെ കര്‍ശനമായി ശിക്ഷിക്കണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സന്നദ്ധസംഘടനകളിലൂടെയും ശക്തവും തുടര്‍ച്ചയുള്ളതുമായ ബോധവല്‍ക്കരണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപംനല്‍കണം
വിദ്യാഭ്യാസമുള്ള ചിന്തിക്കുന്ന സമൂഹമുണ്ടാകണം. പുകവലിക്കും പുകയിലയ്ക്കും എതിരെയുണ്ടായതുപോലുള്ള ഒരു ബോധവല്‍ക്കരണം പുകവലിയേക്കാള്‍ അല്ലെങ്കില്‍ അത്രത്തോളം തന്നെ അപകടകാരിയായ മദ്യത്തെക്കുറിച്ച് ഉണ്ടാകാതെ പോയത് എന്തുകൊണ്ടെന്ന് നാം ചിന്തിക്കണം. മദ്യപാനിയെയും മദ്യം വില്‍ക്കുന്നവനെയുംസമൂഹം  ബഹിഷ്കരിക്കുന്ന ഒരു സംസ്കാരം  രൂപപ്പെട്ടു വരണം അങ്ങനെയെങ്കില്‍ ഈനാടു മദ്യവിപത്തില്‍ നിന്നു രക്ഷനേടും,നിശ്ചയമായും,  
-കെ എ സോളമന്‍