Wednesday 12 April 2023

#വരാൽ പാടം

#വരാൽപാടം
മറക്കാതെ ബാല്യം കഥ (നാലാം ഭാഗം)

കുഞ്ഞയ്യൻവാപ്പന്റെ സൂക്ഷിപ്പ് പരിധിയിൽ പെടാത്ത ഒരു നെൽപ്പാടത്തെ പരാമർശിച്ചു കൊണ്ടാണല്ലോ നമ്മൾ കഴിഞ്ഞ തവണ നിർത്തിയത്. ഒരേക്കറോളം വരുന്ന ഒറ്റപ്പെട്ടു കിടക്കുന്ന നെൽപ്പാടം . തൊട്ട് പടിഞ്ഞാറ് വശത്തുള്ള കരപ്പാടത്തേക്കാൾ ഇതിന് ആഴം കൂടുതലാണ് മഴക്കാലത്ത് കുട്ടികളുടെ കഴുത്തൊപ്പം. വെള്ളം  ഉണ്ടായിരിക്കും

ഏതാണ്ട് ചെത്ത് കത്തിയുടെ ആകൃതിയിലാണ് ഈ പാടത്തിന്റെ കിടപ്പ്. ചെത്ത് കത്തിയുടെ ആകൃതി എന്ന് പറഞ്ഞാൽ ഇന്നത്തെ സ്കൂൾ കുട്ടികൾക്ക് മനസ്സിലാകുമോ എന്ന് സംശയം. അവർ ടിവിയിലും ഓൺലൈനിൽ ക്ലാസിലും ചിലപ്പോൾ കണ്ടു കാണാം, ചൈനക്കാരൊക്കെ മത്സ്യം മുറിക്കാനും നൈസായി ഇറച്ചി പാളിയാക്കാനും ഒക്കെ വീതി കൂടിയ ഇത്തരം കത്തി ഉപയോഗിക്കുന്നത്. നല്ല മൂർച്ചയാണ്  ചെത്ത് കത്തിക്ക് , ഏതാണ്ട് പാക്കുറിച്ചിലിന്‍റെ ആകൃതി. പാകുറിച്ചിൽ എന്ന് പറയുമ്പോൾ അതെപ്പറ്റി കൂടുതൽ കേൾക്കണം എന്ന് തോന്നും ചില കുട്ടികൾക്ക്. ചതുരവടിവ് ചെത്ത് കത്തിക്കാണ് കൂടുതൽ.

 ചെത്ത് കത്തിയുടെ പിടി പോലെ പുറത്തേക്ക് ഒരു കഴുവ ഉണ്ട് ഈ പാടത്തിന് . അതിലൂടെ ചാലിൽ നിന്ന് വരാൽ, പരൽ, പള്ളത്തി പോലെയുള്ള മീനുകൾ ഈ പാടത്ത് കയറി താമസിക്കും. തെറ്റിദ്ധാരണ മൂലം മീനുകൾനടത്തുന്ന അപകടകരമായ കുടിയേറ്റം ആണിത് . ചാലിൽ വെള്ളം കുറയുമെന്നും പാടത്ത് കയറി കിടന്നാൽ ആഴമുള്ള വെള്ളത്തിൽ ദീർഘനാൾ കിടക്കാമെന്നും മീനുകൾ സ്വപ്നം കാണും , മീനുകൾക്ക് പറ്റുന്ന ഓരോരോ മണ്ടത്തരങ്ങൾ !

പക്ഷേ ഇതിന് സാമൂഹികമായ ഒരു വശം കൂടിയുണ്ട്  മീനുകളെല്ലാം ഈ പാടത്ത് കയറി കിടക്കുന്നതു കൊണ്ട് ചില പാവങ്ങളുടെ വയറുകൾ ഏറെ നേരം കരിയാതിരിക്കും

കൊയ്ത്തു കഴിഞ്ഞാൽ പാഠം നോക്കി സംരക്ഷിക്കാൻ അതിൻറെ ഉടയോർ വരില്ല. കൊയ്ത്തു വരെയുള്ളു അവരുടെ ആകാംക്ഷ. കൊയ്ത്തിനു മുമ്പ് പാടത്തിറങ്ങിയാൽ കാണുന്നവരൊക്കെ പിള്ളാരെ വഴക്ക് പറയും. കുട്ടികൾ നെല്ല് ചവിട്ടി വെള്ളത്തിൽ താഴ്ത്തി കളയും എന്നുള്ള ഒരു തോന്നൽ. മനപ്പൂർവം ഒരിക്കൽപോലും നെല്ല് ചവിട്ടി താഴ്ത്തിയിട്ടില്ലെങ്കിലും എത്രയോ തവണ വഴക്ക് കേട്ടിരിക്കുന്നു.

പാടത്ത് ഇറങ്ങുന്നത് പ്രധാനമായും മീൻപിടുത്തം മൂന്നിൽ കണ്ടാണ് പള്ളത്തി പിടിക്കുന്നതിന് പാടത്തിറങ്ങേണ്ട, ചൂണ്ടയുമായി കരയിൽ ഇരുന്നു പിടിച്ചാൽ മതി. മണ്ണിരയാണ് പള്ളത്തിയുടെ ഇഷ്ടഭക്ഷണം. മണ്ണിര ഭക്ഷണത്തിന്റെ പ്രലോഭനത്തിൽ കുടുങ്ങി എത്രയോ ചെറുമീനുകൾ ജീവത്യാഗം. നടത്തിയിരിക്കുന്നു !

പക്ഷേ പാടം നിറയെ ഉള്ള വരാലിനെ പിടിക്കാൻ കരയിൽ ഇരുന്നുള്ള അനായാസ ചൂണ്ടയിടൽ പര്യാപ്തമല്ല. അതിൻറെ സാങ്കേതികവിദ്യ വേറെയാണ്. വരാൽ വലിയ മീൻ ആയതുകൊണ്ട് പള്ളത്തിയുടെ ചൂണ്ട പറ്റില്ല, വലിയ ചുണ്ട കടക്കരപ്പള്ളി ചന്തയിൽ പോയി വാങ്ങേണ്ടിവരും.

കടക്കരപ്പള്ളി ചന്തയിൽ ചൂണ്ട വില്ക്കുന്നത് പ്രധാനമായും രണ്ട് കടയിലാണ്, ഒന്ന് പെട്ടിക്കാരൻപാപ്പു  വല്യപ്പന്റെ കട, തൊട്ടടുത്ത് ലൂക്കുമാൻ ചേട്ടൻറെ കട. കടക്കാർക്ക് ലൂക്ക്മാൻ എന്നൊക്കെ പേരുണ്ടോ എന്നത് അന്ന് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു..

പെട്ടിക്കാരൻ വല്യപ്പന്റെ കടയിൽ എപ്പോഴും നല്ല തിരക്കാണ്. അതുകൊണ്ടുതന്നെ കൂടുതൽ സാധനങ്ങളും അവിടെയാണ് ഉള്ളത് , ചൂണ്ടയും പുതിയത് ആയിരിക്കും. ബാക്കി കടക്കാരുടെ പണപ്പെട്ടിയിൽ നിന്ന് വ്യത്യസ്തമായ പല അറകളുള്ള വലിയ പെട്ടി, വിവിധതരം നോട്ടുകൾ അടുക്കിവയ്ക്കാനാവും , സ്വന്തമായിട്ടുണ്ടായിരുന്നതു കൊണ്ടാവണം അദ്ദേഹത്തെ പെട്ടിക്കാരൻ പാപ്പു എന്ന് വിളിച്ചിരുന്നത്.  അന്നത്തെ 5 രൂപ നോട്ടിന് തച്ചുപായുടെ വലുപ്പം ഉണ്ടായിരുന്നു

തറയിൽ ഇരുന്നാണ് പെട്ടിക്കാരൻ വല്യപ്പൻ കച്ചവടം നടത്തിയിരുന്നത്. പണപ്പെട്ടി കൃത്യമായി സൂക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് വലതു കാലിൻറെ കീഴിൽ പെട്ടിയുടെ ഒരറ്റം കൊള്ളിച്ചാണ് എപ്പോഴുംഇരുപ്പ്. വിൽക്കാനുള്ള മിക്കവാറും സാധനങ്ങൾ ഇരിക്കുന്നിടത്തുനിന്ന് എഴുന്നേൽക്കാതെ തന്നെ കൈ നീട്ടി എടുത്തു കൊടുക്കാവുന്ന രീതിയിലായിരുന്നു ക്രമീകരണങ്ങൾ . ചൂണ്ടകൾ വെച്ചിരുന്നതും അങ്ങനെ തന്നെ. വിലപ്പെട്ട സാധനം എന്ന് തോന്നിക്കുമാറ് വർണ്ണ കടലാസിലാണ് പലതരം വലിപ്പമുള്ള ചൂണ്ടകൾ  സൂക്ഷിച്ചിരുന്നത്. പെട്ടിക്കാരനിൽ നിന്നാണ് കൂടുതൽ പേരും ചൂണ്ട വാങ്ങിയിരുന്നത്. ഞാനും പെട്ടിക്കാരനിൽ നിന്നു തന്നെയാണ് ചൂണ്ട വാങ്ങിയത്.

ചിലപ്പോൾ സങ്കടം തോന്നി ലൂക്കുമാൻ ചേട്ടൻറെ കടയിൽ നിന്നും ചൂണ്ട വാങ്ങുമായിരുന്നു. അദ്ദേഹവും കടയും തുറന്നു വെച്ച് സാധനങ്ങൾ വിൽക്കാൻ ഇരിക്കുകയല്ലേ?സങ്കടങ്ങൾ ഉണ്ടാകാൻ ഓരോരോ കാരണം. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. ലൂക്കുമാൻ ചേട്ടൻറെ ചൂണ്ടകൾ തുരുമ്പ് എടുത്തതും ക്വാളിറ്റി കുറവുള്ളതും ആയിരുന്നു. എന്നാൽ പെട്ടിക്കാരൻ വല്യപ്പന്റെ ചൂണ്ടകൾ പുതിയവയും ഗുണമേന്മ ഉള്ളവയും ആയിരുന്നു.

പെട്ടിക്കാരന്റെ രൂപം ഞാൻ ഇപ്പോഴും ഓർക്കുന്നു. നമ്മുടെ പഴയ സിനിമാനടൻ എസ് പി പിള്ളയുടെ അതേ രൂപം.  ഉദയായുടെ ഭാര്യ എന്ന സത്യൻ - രാഗിണി സിനിമയിൽ " എൻറെ മകൾ യുപി ഗ്രേസി "എന്ന് പറഞ്ഞ് നടക്കുന്ന ഒരു കഥാപാത്രം ഇല്ലേ ? അദ്ദേഹത്തിൻറെ ലക്ഷണം ആയിരുന്നു പെട്ടിക്കാരന് .

പെട്ടിക്കാരൻറെ മരണശേഷം അദ്ദേഹത്തിൻറെ മകൻ അതേ ഇരിപ്പിടത്തിൽ ഇരുന്ന് പുതിയ പെട്ടിക്കടക്കാരനായി ദീർഘനാൾ കച്ചവടം ചെയ്തു. അപ്പോഴും ലൂക്കുമാൻ ചേട്ടൻറെ കട ഗതി പിടിക്കാതെ കിടക്കുകയായിരുന്നു.

ചൂണ്ട വാങ്ങികഴിഞ്ഞാൽ പിന്നെ ചെത്തുകത്തി പാടത്ത് നിന്ന് വരാൽ പിടിക്കുക എന്നുള്ള യജ്ഞമാണ്. സാങ്കേതികവിദ്യ അത്ര ഗഹനമായിട്ടുള്ളതല്ല, ചൂണ്ട കരുതണം , തങ്കീസും വേണം വാഴക്കൈ കണ്ടെത്തണം.

വാഴക്കൈ കണ്ടെത്താൻ വലിയ പ്രയാസമില്ല. എല്ലാവരും കൃഷിക്കാരായതുകൊണ്ട് എല്ലാവരുടെ വീട്ടിലും വാഴ കാണും. വിളവെടുപ്പ് കഴിഞ്ഞ വാഴകൾ വെട്ടിക്കൂട്ടി തെങ്ങിൻ ചുവട്ടിൽ ഇട്ടിരിക്കുന്നത് പതിവു കാഴ്ചയാണ്. അവിടെനിന്ന് വാഴക്കൈ പെറുക്കി എടുക്കും, അതിന് ആരോടും ചോദിക്കേണ്ട കാര്യമില്ല, അതായിരുന്നു അന്നത്തെ രീതി.

ഇങ്ങനെ പെറുക്കി കൊണ്ടുവരുന്ന വാഴക്കയ്കൾ അര അടി നീളത്തിൽ മുറിക്കും. വാഴക്കൈ കഷ്ണത്തിനു നടുവിൽ ഒരു ചെറിയ വിടവ് ഉണ്ടാക്കും. അതിൽ ഏകദേശം ഒരു മീറ്റർ നീളത്തിൽ തങ്കീസ് ചുറ്റി മറ്റേ അറ്റത്ത് ചൂണ്ട കെട്ടും. ഇതാണ് വരാലിനെ പിടിക്കാനായി വരാൽപാടത്ത് നിരത്തുന്നത്. ഒരു മീറ്റർ നീളത്തിൽ തങ്കീസ് കെട്ടുന്നതിന്റെ ഉദ്ദേശ്യം വരാല് ചൂണ്ടയിൽ കുടുങ്ങിയാലും അവിടൊക്കെ ഒന്ന് കറങ്ങി നടക്കട്ടെ എന്നുള്ള ഒരു സൗജന്യമായിരുന്നു അത്.  ഒരു പള്ളത്തി കൂടി കൊളുത്തി വെക്കണം ചൂണ്ടയിൽ, വരാലിനെ കബളിപ്പിക്കാൻ .

പള്ളത്തി മീന് കിട്ടാൻ പ്രയാസം ഇല്ല , ഒന്നുകിൽ സ്വയം പിടിച്ചെടുക്കാം അല്ലെങ്കിൽ മറ്റുള്ളവർ പിടിച്ചത് വാങ്ങാം. അതിന് കാശൊന്നും കൊടുക്കണ്ട, പരസ്പര സഹായം. ആവശ്യം വരുമ്പോൾ അങ്ങോട്ടും സഹായിക്കണം എന്ന് മാത്രം

പറയാതെ വയ്യ, ഈ ചൂണ്ടകൃഷിയിൽ ഞാൻ ഒരു പരാജയമായിരുന്നു. 

ഞങ്ങൾ പലരുണ്ടായിരുന്നു പാടത്തിറങ്ങി വരാല് പിടിക്കാൻ . കുഞ്ഞുമണി, മൈക്കൾ , റപ്പേൽ തുടങ്ങിയവർ. എന്നെക്കാൾ അഞ്ചു വയസ്സ് എങ്കിലും കൂടുതൽ ഉള്ള ആളാണ് റപ്പേൽ.  പുള്ളിയാണ് ഈ മത്സ്യബന്ധനസംഘത്തിലെ എക്സ്പെർട്ട് . എല്ലാവരും കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങിയാണ് ചൂണ്ടകൾ നിരത്തുന്നത്

ഞങ്ങൾ നാലഞ്ചു ലൈൻ ആയിട്ട് പാടത്തിന് കുറുകെ ചൂണ്ടകൾ നിരത്തും. റപ്പേൽ 25 ചൂണ്ടകൾ നിരത്തുമ്പോൾ എനിക്ക് പത്തിൽ താഴെചൂണ്ടകൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ചൂണ്ടകൾ രാവിലെ നിരത്തിയിട്ട് വൈകുന്നേരം വന്നു നോക്കാം, അല്ലെങ്കിൽ വൈകുന്നേരം സ്ഥാപിച്ചിട്ട് പിറ്റേദിവസം രാവിലെ വന്നു നോക്കാം.
അതിരാവിലെ തണുത്ത വെള്ളത്തിൽ ഇറങ്ങുന്നത് ആലോചിക്കാൻ വയ്യ

പാടത്തുനിന്ന് ചൂണ്ടകൾ തിരികെ എടുക്കുമ്പോൾ റപ്പേലിന്റെ ചൂണ്ടകളിൽ ഭൂരിപക്ഷംഎണ്ണത്തിലും വരാലുകൾ കൊളുത്തിയിട്ടുണ്ടാകും. എനിക്ക് ഒരെണ്ണം കിട്ടിയെങ്കിൽ ആയി.  എന്നാൽ തീർച്ചയായും ഒരെണ്ണത്തിൽ ഒരു നീർക്കോലി കൊളുത്തി കിടപ്പുണ്ടാകും

നീർക്കോലി കൊളുത്തിയാൽ ചൂണ്ട ഉപേക്ഷിക്കുകയാണ് പതിവ്. കോലിയുടെ വയറ്റിൽ നിന്ന് ചൂണ്ട വേർപ്പെടുത്തി എടുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.

റപ്പേലിന് എങ്ങനെയാണ് ഇത്രയും വരാലുകൾ കിട്ടുയിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ വെളുപ്പിന് ഇയാൾ വന്ന് ചൂണ്ടകൾ മാറ്റിയെടുക്കുന്നുണ്ടോ ? ഏയ്, അങ്ങനെ ചെയ്യാൻ ഇടയില്ല.  റപ്പേലിനെ കണ്ടാൽ അങ്ങനെ സംശയിക്കാനെ എനിക്കന്നു കഴിയുമായിരുന്നില്ല. അയാൾ ഒരു പരോപകാരി ആയിരുന്നു. ഒരുപക്ഷേ ദാരിദ്ര്യം കൊണ്ട് കൂടുതൽ വലയുന്ന  റപ്പേലിനും വീട്ടുകാർക്കും ആയിരിക്കും നമ്മളെക്കാൾ കൂടുതൽ ഇതിന്റെ ആവശ്യം എന്ന് എനിക്ക് അന്ന് തോന്നിയിരിക്കാൻ ഇടയില്ല. അതി ദരിദ്രമായിരുന്നു റപ്പേലിന്റെ കുടുംബം .
അമ്മ കുഞ്ഞേലിയും സഹോദരി മേരിയും ഞങ്ങളുടെ വീടിൻറെ വടക്ക് ഭാഗത്തുള്ള മുതുകുന്നം പുരയിടത്തിൽ വന്ന് ഓല മെടയുമായിരുന്നു. എൻറെ അമ്മയും അവരുടെ കൂടെ കൂടും. സ്ഥലത്തെ ജന്മിയായ വേലിയകന്റെ ഓലയാണ് മെടഞ്ഞു കൊടുത്തിരുന്നത്. വേലിയകന് വേലികെട്ടാനും വിൽക്കാനും ധാരാളം ഓലമടൽ ഉണ്ട് . പത്തമ്പത് മടൽ ഓല മെടഞ്ഞു കൊടുത്താൽ കിട്ടുന്ന കാശുകൊണ്ട് ദിവസചെലവ് നടന്നുപോകും.  

വരാൽപാടത്തെ മീൻപിടുത്തം സീസണൽ ആണ്. സീസൺ കഴിഞ്ഞാൽ മറ്റ് പണി എന്തെങ്കിലും നോക്കണം വരുമാനത്തിന്. വരാൽ പാടംവിട്ടു പടിഞ്ഞാറോട്ട് ഇറങ്ങിയാൽ വലിയ കരപ്പാടം. അതിലൂടെയാണ് മുൻപുപറഞ്ഞ കമ്പി മോഷ്ടാവിന്റെ പതിനെന്നു കെ വി ലൈൻ കടന്നു പോകുന്നത്. 

 മഴക്കാലത്ത് കരപ്പാടത്ത് ആമ്പൽചെടി നിറയും. എത്രമാത്രം ആമ്പ ചെടിയാണ് അവിടെനിന്ന് ആടിൻറെ തീറ്റയ്ക്കായി പറിച്ചെടുത്തിട്ടുള്ളത്. വേനൽകാലത്ത് ഈ പാടത്ത് കൊണ്ടൽ കൃഷിയാണ് പ്രധാനമായും.  അവിടെ കൊണ്ടൽ കൃഷി നടത്തിയിട്ടുള്ളവരിൽ പ്രമുഖൻ പുളിത്തറ ഈശുകുട്ടിയാണ് , ഹൃദയത്തിൽ നന്മകാത്തവൻ. അക്കഥ കേൾക്കണോ ? (തിരക്കില്ലന്നോ , എങ്കിൽ ശരി ....)

Monday 10 April 2023

കുഞ്ഞയ്യൻ വാപ്പൻ (കഥ)

#കുഞ്ഞയ്യൻ #വാപ്പൻ
മറക്കാതെ ബാല്യം - കഥ (മൂന്നാം ഭാഗം )

അപ്പോൾ പറഞ്ഞവസാനിപ്പത്. കുഞ്ഞച്ചൻ വാപ്പനെ കുറിച്ച്. അദ്ദേഹം ഒരുസംഭവം തന്നെ ആയിരുന്നു , പരിണിതപ്രജ്ഞനായ  ചെത്തുകാരൻ . ഇന്നാണെങ്കിൽ എമിരറ്റസ് ടോഡി ടെക്നീഷ്യൻ എന്നു വിളിക്കാമായിരുന്ന ആൾ.

തന്റെ ആയകാലത്ത് തന്നെ ചെത്ത് തൊഴിലിൽ നിന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് പോകുന്നതുപോലെ ചെത്തുകാരന് റിട്ടയർമെൻറ് ഉണ്ടോ എന്ന് ചിലർ സംശയിക്കാം. അങ്ങനെ കമ്പൽസറി റിട്ടയർമെൻറ് ഒന്നുമില്ല പണിമതിയാക്കാം എന്ന് തോന്നുമ്പോൾ നിർത്താം.  കുറച്ച് ആനുകൂല്യം കള്ള് ഊറ്റിയ ഷാപ്പ് വഴി കിട്ടുകയും ചെയ്യും. ചെത്ത് തൊഴിലാളി യൂണിയൻ അന്ന് വളരെ സജീവമാണ്. ജില്ലാകളക്ടറുടെ ശമ്പളത്തിന് തുല്യമാണ് ചെത്ത് തൊഴിലാളിയുടെ ശമ്പളം എന്നാണ് അന്ന് പറഞ്ഞു കേട്ടിട്ടുള്ളത്.

കുഞ്ഞയ്യൻ വാപ്പൻ വെറുതെ അങ്ങ് ചെത്ത് നിർത്തുകയായിരുനില്ല.
പുറകെ വരുന്ന ആളിന് ബാറ്റൺകൈമാറുന്നത് പോലെ ചെത്തുകത്തിയും കൂടും കുടുക്കയും മകൻ തങ്കന് കൈമാറിയാണ് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചത്. തങ്കൻ അച്ഛനേക്കാൾ മിടുക്കൻ, വെളുത്ത സുന്ദരൻ, പലരുടെയും ആരാധനപാത്രം 

മകന് ജോലി കൈമാറാൻ വേണ്ടി മാത്രമല്ല കുഞ്ഞയ്യൻ വാപ്പൻ ജോലി മതിയാക്കിയത്.  പുതിയ ഒരു സംരംഭം തുടങ്ങാൻ കൂടിയാണ് ടാപ്പിംഗ് മതിയാക്കിയത്. ഇന്നാണെങ്കിൽ അതിനെ സ്റ്റാർട്ടപ്പ് എന്ന് വിളിക്കും.

പ്രധാന പള്ളികൾക്കെല്ലാം കുരിശുപള്ളികൾ ഉള്ളതുപോലെ പ്രധാന ഷാപ്പുകൾക്കെല്ലാം അന്ന് ഉപ ഷാപ്പുകൾ ഉണ്ടായിരുന്നു. ഷാപ്പുകളിൽ കള്ളും കറിയും കിട്ടും. വിൽക്കുന്ന കള്ളിന് ഒരു കണക്ക് മെയിൻ ഷാപ്പിൽ കൊടുക്കണം എന്ന് മാത്രം. അതും അത്ര കൃത്യമായിക്കൊള്ളണമെന്നില്ല -

തെങ്ങുചെത്തി കിട്ടിയ കള്ള് മെയിൻ ഷാപ്പിൽ എത്തിച്ചാൽ അവിടെ അളക്കുന്ന കള്ളിനെ കാശു കിട്ടു . ഉപ ഷാപ്പിൽ ആണെങ്കിൽ കള്ളിനും സ്വന്തമായി ഉണ്ടാക്കി വിൽക്കുന്ന കറിക്കും കാശും കിട്ടും, ലാഭകരമായ ബിസിനസ് . കാരി , കരിയണ്ണി , കരിമീൻ , വരാല് , കക്കാറച്ചി ഇതൊക്കെ ആയിരുന്നു ഷാപ്പിലെ കറി വിഭവങ്ങൾ . അത്യാവശ്യഘട്ടങ്ങളിൽ മണങ്ങും നങ്കും ചൂടനും റെഡി.. തിലോപ്പിയ, കടൽഞണ്ട്, കൂന്തൽ പോലെയുള്ളവയൊന്നും ഷാപ്പിൽ കയറ്റില്ല.  ആവശ്യക്കാർ ഇല്ലാതിരുന്നതാണ് കാരണം. അന്ന് കടപ്പുറത്ത് കമ്പാലയിൽ കിട്ടുന്ന ഞണ്ടുകളെല്ലാം പെറുക്കി കടലിലേക്ക് തന്നെ എറിഞ്ഞു കളയുന്ന രീതിയായിരുന്നു.

 ഉപഷാപ്പിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ നല്ല കള്ളു കിട്ടും, നല്ല കറി കിട്ടും, ചിലപ്പോൾ കടവും കിട്ടും, യാതൊരുവിധ മായവും ഇല്ല .

അങ്ങനെയാണ് ചാലുമാട്ടയിൽ ഒരു കുടിലുകെട്ടി ഷാപ്പ് വ്യവസായം വാപ്പൻ  തുടങ്ങിയത്. മകൻ തങ്കനും വേറെ ഒന്ന് രണ്ട് പേരും ആവശ്യത്തിന് കള്ള് ചെത്തി ഷാപ്പിലെത്തിക്കും. കടക്കരപ്പള്ളി ചന്തയിലാണ് മെയിൻ ഷാപ്പ് എങ്കിലും അവിടുന്ന് വരെ ആൾക്കാര്  കുഞ്ഞയ്യൻ വാപ്പന്റെ ഷാപ്പിൽ കുടിക്കാൻ എത്തുമായിരുന്നു.
ഗൂഗിൾ മാപ്പ് ഒന്നും നിലവിൽ ഇല്ലാതിരുന്ന കാലമാതിനാൽ കുഞ്ഞയ്യൻ വാപ്പന്റെ ഉപഷാപ്പു കണ്ടുപിടിക്കാനാവാതെ തോടുനീന്തി  കടന്നുപോയവരും ഉണ്ട് .

കുഞ്ഞയൻ വാപ്പന്റെ ഷാപ്പിൽ നിന്ന് എനിക്ക് കള്ള് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യം എൻറെ ഓർമ്മയിൽ കൃത്യമായി തെളിയുന്നില്ല എങ്കിലും ഷാപ്പിനുള്ളിലെ ബെഞ്ചിൽ ഇരിക്കാൻ അനുവദിച്ച്  എന്നെക്കൊണ്ട് പഞ്ചാംഗം വായിപ്പിച്ച കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു. പഞ്ചാംഗം എന്ന പേരിൽ ഒരു പുസ്തകം ഉണ്ട് എന്ന് ഞാൻ അറിയുന്നതുപോലും അപ്പോഴാണ്

ഷാപ്പിനു മുന്നിലേ കിഴക്കേചാലിൽ ആണല്ലോ ഞാൻ പതിവായി കുളിക്കാനെത്തുന്നത്. എന്നോട് വാപ്പന് കാര്യമായിരുന്നെങ്കിലും എപ്പോഴോ ഒരു പിണക്കം സംഭവിച്ചു. കള്ളുകുടിച്ചിട്ട് കാശ് കൊടുക്കാത്തതു കൊണ്ടായിരുന്നില്ല ആ പിണക്കം.

ഉപഷാപ്പ് നടത്തുക എന്ന ഏക ഉദ്ദേശ്യം മാത്രമായിരുന്നില്ല വാപ്പന്റെ  ഏകാന്ത വാസത്തിന് പിന്നിൽ. ഷാപ്പ് നിൽക്കുന്നത് വലിയ ഒരു പുരയിടത്തിന്റെ മൂലയ്ക്കാണ്. പുരയിടത്തിൽ ജന്മി ഏതോ കർത്താക്കന്മാരോ ചേർത്തലയിലുള്ള പ്രഭുക്കന്മാരോ ആണ് . ലക്ഷ്മണ പ്രഭു, വാമന പ്രഭു, ശിവദാസനുണ്ണി, ഉണ്ണിത്തമ്പുരാൻ തുടങ്ങിയ പ്രഭുക്കന്മാരൊക്കെ ചേർത്തല ഭാഗത്ത് ഉണ്ട് . വലിയ വലിയ കാര്യങ്ങൾ നോക്കാൻ ഉള്ളതുകൊണ്ടാകണം വാപ്പൻ താമസിക്കുന്ന പുരയിടത്തിന്റെ ഉടമ അങ്ങോട്ട് തിരിഞ്ഞു നോക്കാറെ ഇല്ല . തെങ്ങുകേറ്റ സമയമാകുമ്പോൾ ജന്മിയുടെ കാര്യസ്ഥൻ വന്നാണ് ആ ജോലി നടത്തിക്കൊണ്ടു പോവുക. പുരയിട സൂക്ഷിപ്പും കേരസംരക്ഷണവും വാപ്പന്റെ പൂർണ്ണചുമുതലയിൽ  വിട്ട് കൊടുത്തിരിക്കുകയായിരുന്നു ജന്മി . വാപ്പൻ ഇത് കൃത്യമായി ചെയ്യുന്നുമുണ്ടായിരുന്നു.. ചാലിന്റെ മാട്ടയും പറമ്പിന്റെ വശങ്ങളും പാടത്തോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളും എല്ലാം തൂമ്പാപണിക്കാരെ നിർത്തി ജോലി ചെയ്യിപ്പിച്ച് നന്നായി സൂക്ഷിച്ചിരുന്നു വാപ്പൻ. ഷാപ്പിൽ വന്നുകള്ളു കുടിച്ചതിനുശേഷം പെട്ടെന്ന് തിരികെ പോകാതെ കുറച്ചുനേരംപറമ്പിൽ ചുറ്റിക്കറങ്ങാം , ഇരുന്ന് വിശ്രമിക്കാം എന്ന് ആരെങ്കിലും കരുതിയാൽ അത് നടക്കില്ല , വാപ്പൻ അതിനു സമ്മതിക്കില്ല. തന്ത്രപരമായ രീതിയിൽ ആയിരുന്നു വാപ്പൻ ഇത് പ്രാവർത്തികമാക്കിയിരുന്നത്.

ചെത്തു തൊഴിലിൽ നിന്ന് രാജിവെക്കുന്ന സമയത്ത് മകൻ തങ്കന് കൂടും കുടുക്കയും ഒക്കെ കൈമാറിയപ്പോൾ ഒരു സ്പെയർ കൂടും കത്തിയും വാപ്പൻ സ്വന്തമായി കരുതി വെച്ചു. കുടിയന്മാർ കുടിച്ച് ആഹ്ലാദിക്കുമ്പോൾ വാപ്പൻ തന്റെ ചെത്തുകത്തിയെടുത്ത് പുറത്തേക്ക് ഇറങ്ങും. തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാരയെടുത്ത് അതിൻറെ വശത്ത് കത്തി കുടിയന്മാർ കാണ്കെ ഉരസും. എന്നിട്ട് മൂർച്ച കൂട്ടി തിരികെ കൊണ്ടുവന്ന് വീണ്ടും കൂട്ടിൽ ഇട്ട് വെക്കും. ഇത് കാണുന്ന പലകൂടിയന്മാരും അന്നേരം തന്നെ അർഝപ്രാണരാകും, ഷാപ്പിലെ ബഹളവും നിലയ്ക്കും. 

വാപ്പന്റെ കത്തി പ്രയോഗം പല കുറി കണ്ടിട്ടുള്ള എനിക്കും വല്ലാത്ത  പേടി പലപ്പോഴും തോന്നിയിരുന്നു. വാപ്പൻ ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുമില്ല.

പാടവരമ്പത്തും ചിറയിലും കളിക്കാൻ വരുന്ന കുട്ടികളിൽ വേറെയും അലവലാതികൾ ഉണ്ടല്ലോ? തൂമ്പ പണിക്കാരെ കൊണ്ട് നന്നായി പണി ചെയ്യിപ്പിച്ച്, ഒരുക്കി മിനുക്കി തയ്യാറാക്കി വെച്ചിരുന്ന  പുരയിടത്തിന്റെ മട്ടൽ ഒരുത്തൻ ഓടി നടന്ന് ചവിട്ടിത്തെറിപ്പിച്ച് നാശമാക്കി. ഞാനും കൂടി ചേർന്നാണ് മട്ടൽ ചവിട്ടി നശിപ്പിച്ചത് എന്ന് വിചാരിച്ച വാപ്പൻ ചെത്തുകത്തി കൂട്ടിൽ നിന്നെടുത്ത് വീണ്ടും പാരയിൽ തേക്കാൻ തുടങ്ങി. അന്ന് തുടങ്ങിയ പിണക്കം പിന്നെ എപ്പോഴാണ് മാറിയത് എന്ന് ഓർമ്മയില്ല.

നടപ്പ് ഇനി പടിഞ്ഞാറോട്ട് ആണ് . വാപ്പന്റെ പുരയിടത്തിനോട് ചേർന്ന് തൊട്ടു പടിഞ്ഞാറ് ഒരു നെൽപ്പാടമുണ്ട് അത് വാപ്പന്റെ സൂക്ഷിപ്പ് പരിധിയിലുള്ളതല്ല. അവിടെയാണ് അടുത്ത വിളയാട്ടം. അതിനെക്കുറിച്ച് കേൾക്കണ്ടേ ? (വേണ്ടാ .....?)

Saturday 8 April 2023

മറക്കാതെ ബാല്യം -കഥ (രണ്ടാം ഭാഗം)

മറക്കാതെ ബാല്യം - കഥ (രണ്ടാം ഭാഗം)
അപ്പോൾ പറഞ്ഞുവന്നത് കാളമ്മാമ്മയുടെ മക്കളെക്കുറിച്ചാണ് : കലിയൻ , ദിവാകരൻ, ഭാമാക്ഷി ,മീനാക്ഷി , പൊന്നമ്മ, തങ്കമ്മ, കമലാക്ഷി . കലിയൻ എന്നത് ദിവാകരന്റെ പേരിൻറെ ആദ്യഭാഗം എന്നാണ് ഞാൻ അന്നൊക്കെ കരുതിയിരുന്നത്. പിന്നെ ആരോ പറഞ്ഞു തന്നത് കാളമ്മാമ്മയുടെ ആദ്യം കൂട്ടി പിശാചിൻറെ അവതാരം ആയിരുന്നു എന്നാണ്. അന്നൊക്കെ പിശാചുക്കൾ ചിലർക്കെല്ലാം സന്തതികളായി ജനിക്കാറുണ്ട്. ജനിക്കുന്ന ഉടനെ മരിക്കും, കലിയനും അങ്ങനെ മരിച്ചുപോയി. ജനിച്ച ഉടനെ മരിക്കുക എന്ന പ്രതിഭാസം അന്നത്തെ പതിവ് ചിട്ടവട്ടമായിരുന്നു. ജനനത്തോടെ മരിക്കുന്ന കുട്ടികളെ കലിയന്മാർ അല്ലെങ്കിൽ കലിച്ചികൾ, അങ്ങനെയാണ് നാട്ടുകാർ വിശേഷിപ്പിച്ചിരുന്നത്. 

ഞാൻ കാണുമ്പോഴൊക്കെ കാളമ്മാമ്മയുടെ വേഷം കൈയിലുമുണ്ടും റൗക്കയുമാണ്. റൗക്ക  യെന്നുവെച്ചാൽ മുലക്കച്ച പോലുള്ള ഒരു മേൽവസ്ത്രം. അതില്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്ന വിചാരമായിരുന്നു കാളമ്മാമ്മയുടെത്.  

 നിക്കർ അപൂർവ്വം കുട്ടികൾക്കേ ഉള്ളു. ചെറിയ കൈലി മുണ്ടായിരുന്നു എൻറെ വേഷം. നിക്കർ തയ്പ്പിച്ചു ഉടുക്കുന്നതിനെ കുറിച്ച് ആലോചിക്കാനുള്ള  കെട്ടുപാടൊന്നും അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു. പിന്നീട്, എപ്പോഴോ കണ്ണേറ് നടത്തിയിട്ടുള്ള വെളുത്തു സുന്ദരിയായ മോളിയുടെ വേഷം പോലും പാവാടയല്ല, പാളത്താർ ആയിരുന്നു.

കാളമ്മാമ്മയുടെ ചകിരിപിരി സഭയിൽ ഞാൻ ചെന്നിരിക്കുമ്പോള് ചുറ്റുവട്ടത്തുള്ള കുറെ സ്ത്രീകളും പുരുഷന്മാരും അവിടെ ഉണ്ടാകും , എല്ലാവരുടെയും ജോലി കഥ കേൾക്കുക, ഒപ്പം ചകിരി പിരിക്കുക എന്നതാണ്. കൊതുകടി ഏൽക്കാതിരിക്കാൻ കുപ്പ കൂട്ടി അതിൽ തുമ്പച്ചെടി ഇട്ടുകത്തിച്ച് പുകയ്ക്കും വൈകുന്നേരങ്ങളിൽ .  തുമ്പപ്പുക കൊതുകിന് പിടിക്കില്ല.  ഇടയ്ക്കിടയ്ക്ക് തങ്കാലിയുടെ കലാപ്രകടനവും ഉണ്ടാകുമായിരുന്നു.

അന്ന് കാളമ്മാമ്മയുടെ കൂടെ മകൾ കമലാക്ഷി മാത്രമേയുണ്ടായിരുന്നുള്ളു. ദിവാകരൻ വിവാഹമൊക്കെ കഴിച്ച് വേറെ മാറി താമസിച്ചു. മൂത്ത പെണ്മക്കളെ എല്ലാവരെയും കെട്ടിച്ചയച്ചു, കമലാക്ഷി മാത്രമാണ് കാളമ്മാമ്മയുടെ കൂടെ .

കമലാക്ഷിയുടെ കാമുകൻ ആയിരുന്നു പവിത്രൻ. ഈഴവ സമുദായത്തിൽപ്പെട്ട പവിത്രൻ നല്ല തെങ്ങ് കയറ്റക്കാരനായിരുന്നു. അന്ന് അവിടെ തെങ്ങ് കയറിയിരുന്നത് വേലൻ സമുദായത്തിൽപ്പെട്ട ആളുകളായിരുന്നില്ല പകരം ഈഴവനും ക്രിസ്ത്യാനികളും കൂടിയ സംഘം ആയിരുന്നു. സംഘത്തിൽ കുഞ്ഞപ്പൻ , റപ്പേൽ പോലുള്ള മാപ്പിളമാരുണ്ട്, തങ്കിപ്പള്ളി ഇടവക ക്കാരായ ലത്തീൻ കത്തോലിക്കർ . പള്ളി അറിഞ്ഞാൽ സഭയിൽ നിന്ന് പുറത്താക്കാൻ വകുപ്പുള്ള ജോലി, പക്ഷേ പള്ളി അറിഞ്ഞില്ല.

പവിത്രനായിരുന്നു അവരുടെയൊക്കെ ആശാൻ,  ഒരു ഭാഗത്തുനിന്ന് തേങ്ങ ഇട്ടു തുടങ്ങിയാൽ 45 ദിവസം കഴിയുമ്പോൾ വീണ്ടും അവിടെ തന്നെ തിരിച്ചു വരുന്നചാക്രിക പരിപാടി.നല്ല വരുമാനമായിരുന്നു പവിത്രനും കൂട്ടർക്കും

പവിത്രനെ ഒത്തിരി തവണ കാളമ്മാമ്മ വഴക്ക് പറഞ്ഞു ഓടിച്ചു വിട്ടിട്ടുണ്ട്. പക്ഷേ കമലാക്ഷിയുടെ കൺകോണിൽ കുടുങ്ങിയ പവിത്രന് അവിടം വിട്ട് പോകുവാൻ കഴിയുമായിരുന്നില്ല. ഒടുക്കം പവിത്രൻ കമലക്ഷ്മിയെ കല്യാണം കഴിച്ചു , അവർക്ക് കുട്ടികളായി പേരക്കുട്ടികളായി, അതെല്ലാം പിന്നീടുള്ള കഥ .

കാളമ്മാമ്മയുടെ വീടും വിട്ട് കിഴക്കോട്ട് നടന്നാൽ പിന്നെ നെൽപ്പാടമാണ്, കരപ്പാടം. സീസണലായി വ്യത്യസ്ത കൃഷി പരീക്ഷിക്കുന്ന സ്ഥലം. നെൽകൃഷി കഴിഞ്ഞാൽ പാടം ഉണങ്ങുമ്പോൾ വെള്ളരി, മത്തൻ, ഇളവൻ, ചീര ഇവയെല്ലാം കൃഷി ചെയ്യുന്ന സ്ഥലം. ചിലർ പാവലും പടവലവും കൃഷി ചെയ്യും.

ഈ കരപാടത്തിന് നടുവിലൂടെ കടന്നു പോകുന്ന പതിനൊന്ന് കെ വി ലൈൻ, 
അത് എനിക്ക് അന്നും ഇന്നും വിസ്മയമാണ്.  ഇത് ആര് എങ്ങനെ ഇവിടെ ഈ ഓണം കേറാമൂലയിൽ കൊണ്ടുവന്നു സ്ഥാപിച്ചു എന്നതാണ് അന്നത്തെ വിസ്മയത്തിന് കാരണം. ഒരു മാറ്റവും കൂടാതെ ഇന്നും അത് അവിടെ നിലനിൽക്കുന്നതാണ് ഇന്നത്തെ അത്ഭുതത്തിന് കാരണം.

കൂറ്റൻ കമ്പിയിലൂടെ കറണ്ടെല്ലാം പായുന്നത് എങ്ങോട്ടാണെന്ന് ഞാൻ ഭാവനയിൽ കണ്ടു. വളരെ ദൂരത്തേക്ക് ആയിരിക്കും എന്ന് ഉറപ്പ്.

11 കെവിയിലെ വലിയ ചെമ്പ് കമ്പികൾ മോഷ്ടിക്കപ്പെട്ട കഥയും അന്നുപറഞ്ഞു കേട്ടിട്ടുണ്ട്. മോഷ്ടാവിറ ധൈര്യത്തെക്കുറിച്ച് ഞാൻ ഓർത്തു. മോഷ്ടാവ് എൻറെ ആരാധനാപാത്രമായി, അതിനുള്ള കാരണം രണ്ടാണ്. ഇത്രയും ശക്തമായ വോള്‍ട്ടേജ് ഉള്ള ലൈനിൽ കയറി ഇയാൾ എങ്ങനെ കമ്പിമുറിച്ചു എന്നത് ഒന്നാമത്തേത് . മുറിച്ച്  കമ്പി വിൽക്കണമല്ലോ അതെങ്ങനെ  എന്നത് രണ്ടാമത്തത്. 

കമ്പി വിറ്റത് എങ്ങനെ എന്നകാര്യം മോഷണ കഥ എന്നോട് പറഞ്ഞു തന്ന ആള് തന്നെ വിശദീകരിച്ചിട്ടുണ്ട്. വൈദ്യുത ബോർഡിലെ ഉദ്യോഗസ്ഥരുമായി ഒത്തു ചേർന്നുള്ള മോഷണം ആയതിനാൽ വിൽക്കാൻ യാതൊരുവിധ പ്രയാസവും ഇല്ല ! അക്കഥ ഞാൻ വിശ്വസിച്ചു.

11 കെ വി ലൈനും പാടവും കടന്ന് പിന്നെയും നടന്നാൽ  എത്തുന്നത് തോട്ടുംകരയിലാണ്,  പൊന്നാംവെളി - കടക്കരപ്പള്ളി തോട്.  ഞങ്ങൾ കിഴക്കേ ചാൽ എന്നാണ് പറയുന്നത്. പടിഞ്ഞാറ് അതേപോലെ പടിഞ്ഞാറെ ചാൽ ഉണ്ട്.  പടിഞ്ഞാറെ ചാലിന്റെ ഗാംഭീര്യം കിഴക്കേ ചാലിനില്ല. എങ്കിലും കിഴക്കേ ചാലിനോടാണ് എനിക്ക് ഏറെ ആഭിമുഖ്യം. ജീവിതത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിന് ഏറെ സഹായിച്ചിട്ടുള്ളത് ഈ ചാലിലെ തെക്കോട്ടും വടക്കോട്ടും ഉള്ള ഒഴുക്കായിരുന്നു. എന്നെ നീന്തൽ പഠിപ്പിച്ചതും ഈ ചാലാണ്.

ഇന്ന് കിഴക്കേച്ചാൽ നാശോന്മുഖം ആണ് . കൃഷിയുടെ പേരും പറഞ്ഞ് ചിലരെല്ലാം ബണ്ട് കെട്ടി അടച്ച് ഒഴുക്കില്ലാതാക്കും. ചലിന്റെ സമീപത്ത് താമസിക്കുന്നവർ കൈയേറി നികത്തി എടുക്കുകയും ചെയ്യും. 

ആശ്വാസമായിട്ടുള്ളത് പ്രകൃതിയുടെ പരിപാലനമാണ്. ശക്തമായ മഴയുണ്ടാകുന്ന കാലത്ത് ചാലിൽ നീരൊഴുക്ക് കൂടുകയും ബണ്ട് മുറിയുകയും ചെയ്യും. ചാലു സംരക്ഷിക്കാൻ പട്ടണക്കാട് പഞ്ചായത്തിന്റേതായി ചില നിയന്ത്രണങ്ങൾ ഒക്കെ  ഉണ്ടെങ്കിലും അതിന് ഉദ്ദേശിച്ച വിധം ഫലം കിട്ടിയിട്ടില്ല എന്നാണ് അറിവ് .

ചാലിൻകരയിൽ താമസിക്കുന്നവരാണ് വാസുവും ഭാര്യ ഭാരതീയും. എന്നെപ്പോലെ രണ്ട് മക്കൾ സതിയും കൂട്ടപ്പനും അവർക്കുള്ളതിനാൽ വാസു ചേട്ടന് എന്നോട് കാര്യമായിരുന്നു. അദ്ദേഹത്തിൻറെ പ്രധാന ജോലി കയർതടുക്കു നിർമാണമാണ്. അതിന് ആവശ്യമായ ഒറ്റത്തറി വീട്ടിലുണ്ട്.

കയർതടുക്ക് നിർമിക്കാൻ കയറിൽ ചായം മുക്കുന്നത് രസകരമായി തോന്നിയിരുന്നു. മരപ്പലക കൊണ്ട് നിർമ്മിച്ച വലിയതൊട്ടിയിൽ വെള്ളം നിറച്ച് ചായം കലക്കി വെക്കും. അതിൽ കുറെ സൾഫ്യൂറിക് ആസിഡും ഒഴിക്കും തീവെള്ള മെന്നാണ് ആസിഡിന് അന്ന്  അവിടെ വിളിച്ചിരുന്നത്. 

എന്തിനാണ് വെള്ളത്തിൽ തീവെള്ളമൊഴിക്കുന്നത് എന്ന് ഒരിക്കൽ ചോദിച്ചതിന് വാസു ചേട്ടന്റെ  മറുപടി രസകരമായിരുന്നു.

നമ്മൾ ഈ തടുക്ക് നിർമ്മിച്ച റഷ്യ, അമേരിക്ക പോലെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. അവിടൊക്കെ ഭയങ്കര തണുപ്പായതിനാൽ സായിപ്പന്മാർക്ക് ഇവയില്ലാതെ പറ്റില്ല. കയർ തീവെള്ളത്തിൽ മുക്കിയില്ലെങ്കിൽ തടുക്കും പായും ദീർഘനാൾ നിലനിൽക്കും. നമ്മുടെ കയർ വ്യാപാരം കുറയും അതുകൊണ്ട് പെട്ടെന്ന് നശിച്ചു പോകുന്നതിനു വേണ്ടിയാണ് തീ വെള്ളം കലർത്തിയ വെള്ളത്തിൽ മുക്കുന്നത്. വിശദീകരണം വളരെ ന്യായമായിട്ടുള്ളതു തന്നെ എന്നാണ് എനിക്ക് അന്ന് തോന്നിയത് .

എന്തെങ്കിലും കളിയിൽ ഏർപ്പെടാൻ കുട്ടപ്പനോ, സതിയാ മുന്നോട്ടു വരില്ല. അവർക്ക് എപ്പോഴും വീട്ടിൽ പിടിപ്പത് പണിയാണ്. ഭാരതി ചേച്ചി അങ്ങനെയാണ് കുട്ടികളെ വളർത്തിയിരുന്നത്. ഒരിക്കൽ അവർ മക്കളോട് പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തു

" ഒള്ള ചന്തപ്പിള്ളാരുടെ കൂടെ കളിക്കാൻ പോയാൽ പച്ചവെള്ളം തരില്ല " ഭാരതിചേച്ചി മക്കളോട് പറഞ്ഞു.

ഞാൻ അവിടെ നിന്ന് പോന്നതിനുശേഷം ഭാരതി ചേച്ചിക്ക് മക്കളോട് ഇങ്ങനെ പറഞ്ഞാൽ പോരായിരുന്നില്ലേ എന്ന നിരാശ കുറെനാൾ എന്നെ വേട്ടയാടി.

ചാല് കടന്ന് കിഴക്കോട്ടു യാത്രയില്ല അതുകൊണ്ട് വാസു ചേട്ടന്റെ ചിറവാരം  വീട്ടിൽ നിന്ന് തെക്കോട്ട് നടന്നാൽ കുഞ്ഞയ്യൻ വാപ്പന്റെ കുടിലിൽ എത്താം. വാപ്പൻ ഒരു സംഭവമായിരുന്നു. (തുടരാം അല്ലേ...)

മറക്കാതെ ബാല്യം -കഥ (ഒന്നാം ഭാഗം)

#മറക്കാതെ #ബാല്യം - കഥ (ഒന്നാം ഭാഗം)

ബാല്യം എന്ന് പറയുമ്പോൾ 60 കൊല്ലങ്ങൾക്ക് പിന്നിലേക്കുള്ള തിരിഞ്ഞുനോട്ടം. നാട്ടിൽ ഓടിട്ട വീടുകൾ തീരെ കുറവ്. :എല്ലാം ഓലക്കൂരകൾ. അത്തരത്തിൽ ഒന്നിൽ നിന്നാണ് എന്നും പുറത്തേക്ക് ഇറങ്ങാറുള്ളത്

നേരെ കിഴക്കോട്ട് ഇറങ്ങിയാൽ കൊച്ചപ്പന്റെ വീടാണ്. കൊച്ചപ്പന്റെ ഭാര്യ.ത്രേസ്യ. കൊച്ചപ്പന്റെ യഥാർത്ഥ പേര് ജോർജ് തൈപ്പറമ്പിൽ . കൊച്ചപ്പനും കുടുംബവും ഞങ്ങളുടെ വീട്ടിൽ മുന്നിൽ വന്നു താമസിച്ചപ്പോൾ നികർത്തിൽ എന്നായിവീട്ടുപേര്. പണ്ട് പാടമായിരുന്ന സ്ഥലം നികർത്തിയെടുത്തതാണ് ആ പുരയിടം.

കൊച്ചപ്പൻ കയർ കമ്പനി തൊഴിലാളിയാണ്. അങ്ങ് അകലെ ശക്തീശ്വരൻ കവലയിലുള്ള വേലാംമൂപ്പന്റെ കയറുമില്ലിൽ ആണ് ജോലി. വേലാൻ മൂപ്പൻ എന്ന് ഞങ്ങൾ പറയുമെങ്കിലും അദ്ദേഹം വേലായുധൻ മുതലാളിയാണ് . ഇന്നത്തെ  ചേർത്തലയിലെ പ്രശസ്തമായ കെ വി എം ഗ്രൂപ്പിൻറെ തുടക്കക്കാരൻ .

കൊച്ചപ്പൻ രാവിലെ ചോറു പാത്രവും തൂക്കി പോകുന്നതും വൈകിട്ട് തിരികെ വരുന്നതും കാണാമായിരുന്നു, സാമാന്യ വിദ്യാഭ്യാസം ഉണ്ട് , അതുകൊണ്ട് നന്നായിട്ട് പുത്തൻ പാനയും അമ്മാനയും വായിക്കും. പെസഹാ നാളുകളിലാണ് അദ്ദേഹത്തിന്റെ വായന ഞങ്ങളെല്ലാവരും കേൾക്കാറുള്ളത്. ഭാര്യക്ക് അത്രവിദ്യാഭ്യാസമില്ല. തൊട്ടടുത്ത വീട് ആയതുകൊണ്ട് കൂടുതൽ വഴക്കും പിണക്കവും സ്നേഹവും അവരുമായിട്ടായിരുന്നു.

അവരുടെ വീടും കഴിഞ്ഞ് മുന്നോട്ട് നടന്നാൽ തോടും ചിറയും കൂടിക്കലർന്ന ഒരു പുരയിടം. അതും കഴിഞ്ഞ് കിഴക്കോട്ട് നടന്നാൽ ബ്രിജിത്ത വല്യമ്മയുടെ വീട്.  ബ്രിജിത്ത വല്യമ്മ ഇളയമകൻ വറുതിന്റെ കൂടെയാണ് താമസം. വറുതിന് കടപ്പുറം പണിയാണ്. രണ്ടുമൂന്ന് മൈൽ പടിഞ്ഞാറുള്ള കടപ്പുറത്ത് പോയി പണി ചെയ്യുന്ന അപൂർവ്വം ആളുകളെ ആ ഭാഗത്ത് ഉണ്ടായിരുന്നുള്ളൂ അന്ന്. വറുതിന്റെ ഭാര്യ വിരോണി . വിരോണി വെളുത്തവളും വറുതിനെക്കാൾ പൊക്കവുമുള്ള സ്ത്രീയായിരുന്നു. എൻറെ കാഴ്ചപ്പാടിൽ അവർ തമ്മിൽ ചേർച്ച തോന്നിയിരുന്നില്ലെങ്കിലും സന്തോഷമായിട്ടാണ് അവർകഴിഞ്ഞു പോന്നത്.

വല്യമ്മയുടെ വീട്ടിൽ പോയി കുത്തിയിരുന്നാൽ ഒരു കട്ടൻ കാപ്പി പോലും കിട്ടില്ല. ബിജിത്ത വല്യമമ കൂടുതൽ സമയവും ഞങ്ങടെ വീട്ടിൽ ആയിരുന്നു. എന്റെഅമ്മ തിളപ്പിച്ചു കൊടുക്കുന്ന ഒരു ഗ്ലാസ് കട്ടൻചായയും ഒരു ശർക്കര കഷ്ണവും ബിജിത്ത വല്യമ്മയ്ക്ക് വളരെ കാര്യമായിരുന്നു. പറഞ്ഞ കാര്യങ്ങൾ തന്നെ ബ്രിജിത്ത വല്യമ്മ പറഞ്ഞുകൊണ്ടിരിക്കും. എന്നാലും ഇവയെല്ലാം ആദ്യം കേൾക്കുന്ന മട്ടിൽ എന്റെ അമ്മ കേൾക്കുകയും തൊണ്ടുതല്ലുകയും ചകിരി പിരിക്കുകയും ചെയ്യുമായിരുന്നു.  എന്തെങ്കിലും അസുഖം മൂലം  വല്യമ്മ വരാത്ത ദിവസങ്ങളിൽ എൻറെ അമ്മയ്ക്കും ചെറിയ വിഷമം തോന്നിയിരുന്നു.

ബ്രജിത്താ വല്യമ്മയുടെ തറയിൽ വീട് കടന്ന് 20 മീറ്റർ കിഴക്കോട്ട് നടന്നാൽ ഞാൻ ചെന്നു കയറുന്നത് പപ്പുണ്ണി ആശാൻറെ വീട്ടിലാണ്. കല്ല് കെട്ടിയ ഓലമേഞ്ഞ വീട്.

പപ്പുണ്ണി ആശാൻ , ഭാര്യ ആശാട്ടി മകൻ തങ്കാലി - മൂന്നു പേരുള്ള വീട് .
കുട്ടികൾക്ക് മുമ്പ് നിലത്തെഴുത്ത് പഠിപ്പിച്ചത് കൊണ്ടാണ് ആശാനെയും ആശാട്ടിയെയുംഅങ്ങനെ വിളിച്ചിരുന്നത്. എന്നെക്കാൾ മൂന്നാല് വയസ്സ് കുറവുള്ള  തങ്കാലി അസാമാന്യ കഴിവുള്ള കുട്ടിയായിരുന്നു. പാട്ട് എഴുതും , നാടകം എഴുതും സ്വന്തമായിട്ട് അഭിനയിച്ച് നാട്ടുകാരെ കാണിക്കുകയും ചെയ്യും.

പപ്പുണ്ണി ആശാന് എന്നോട് വലിയ കാര്യമായിരുന്നു. അതിന് കാരണം ചെറിയ ജോലികളൊക്കെ ചെയ്യാൻ എന്നെക്കാൾ ആദായത്തിൽ അവിടെ ആളെ കിട്ടുന്നത് അന്ന് പ്രയാസമായിരുന്നു. പത്തു രൂപ ഒരാൾക്ക് കൂലി ഉണ്ടായിരുന്ന അക്കാലത്ത് അതിൻറെ അഞ്ചിൽ ഒന്ന് അതായത് രണ്ട് രൂപ മുടക്കിയാൽ എന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമായിരുന്നു. മറ്റൊരു വഴിയിൽ രണ്ട് രൂപ കിട്ടാൻ മാർഗമില്ലാതിരുന്ന എനിക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു.

ജോലി പ്രധാനമായിട്ടും തൊണ്ട് തല്ലിക്കാൻ വള്ളത്തിൽ ചെങ്ങണ്ട വരെ കൊണ്ടുപോവുക എന്നതായിരുന്നു. ചെങ്ങണ്ടയിലാണ് തൊണ്ടു തല്ലുമില്ല് ഉള്ളത്. വള്ളമൂന്നലും  നീന്തലും ആ പ്രായത്തിൽ തന്നെ ഞാൻ പഠിച്ചിരുന്നു. ആശാൻ തൊണ്ട് വള്ളത്തിൻറെ അണിയത്തിരിക്കും ഞാൻ അമരത്തിൽ നിന്ന് വള്ളമൂന്നും .

ഒന്നു രണ്ടു തവണ വലിയ അപകടമൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ടായി. ചെങ്ങണ്ട മില്ല് അവധിയാണെങ്കിൽ വള്ളം ചേർത്തലയ്ക്കു വിടണം. ചേർത്തലയിൽ എത്താൻ കായൽ കടക്കണം, കായലിൽ നല്ല ആഴവും ചെളിയുമുള്ള സ്ഥലങ്ങൾ ഉണ്ട് . ഒന്നു രണ്ടു തവണ കഴുക്കോൽ ചെളിയിൽ ഉറച്ചതും ഞാൻ കഴുക്കോലിൽ തൂങ്ങി നിന്നതും ഓർക്കുന്നു. 

കഴുക്കോൽ ചെളിയിൽ പൂണ്ടാൽ കുടഞ്ഞു വലിക്കണം  എന്നുള്ള ടെക്നിക്ക് എനിക്ക് അറിയാത്തത് അല്ല പക്ഷേ ഒന്ന് രണ്ട് തവണ അത് പറ്റിയില്ല. കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന ഞാൻ നിലയില്ലാ കയത്തിൽ ഒറ്റയ്ക്ക് വള്ളത്തിൽ ഇരിക്കുന്ന ആശാന്റെ അങ്കലാപ്പ് നേരിട്ട് കണ്ടിട്ടുണ്ട്. തൊട്ടടുത്തുള്ള വള്ളക്കാരന്റെ സഹായത്താൽ കഴുക്കോലും  പറിച്ച് തിരികെ വള്ളത്തിൽ ചെന്ന് കേറുമ്പോഴാണ് ആശാൻറെ ശ്വാസം നേരെ വീഴുന്നത്. ഏറ്റിരുന്ന കൂലി കൃത്യമായി തരുന്നതിന് ആശാൻ ഒരിക്കലും പോലും വീഴ്ച വരുത്തിയിട്ടുമില്ല.

മകൻ തങ്കാലി അദ്ദേഹത്തിന് ജീവനായിരുന്നു, അവനെക്കൊണ്ട് ഈ ജോലിയൊക്കെ ആകുന്നതേയുള്ളൂ എന്നാലും അതല്ലല്ലോ ശരിയായ രീതി, ജോലി ചെയ്യാൻ വേറെ കുട്ടികൾ ഉള്ളപ്പോൾ .

ആ കുടുംബത്തെ ഒന്നാകെ ഉലച്ച സംഭവം തങ്കാലിയുടെ മരണമായിരുന്നു. തങ്കീ കവലയിൽ വെച്ചു നടന്ന ഒരു ആക്സിഡൻറിൽ തങ്കാലി മരണപ്പെട്ടു. തീവ്റ ദുഃഖം സഹിക്കവയ്യാതെ അമ്മ ആശാട്ടിയും വൈകാതെ മരിച്ചു. ആശാൻ വീണ്ടും വിവാഹിതനായി. പിന്നീട് വന്ന സ്ത്രീ കയർ പിരിയിൽ താല്പര്യം കാണിക്കാതിരുന്നതിനാൽ എൻറെ പണി മുടങ്ങി, വരുമാനവും നിലച്ചു.

പപ്പൂണ്ണി ആശാൻറെ വീടും കടന്നു കുറച്ചു നടന്നാൽ കാളമ്മാമ്മയുടെ വീടാണ്. കാളി എന്നായിരിക്കണം അവരുടെ യഥാർത്ഥ പേര്. ഞങ്ങൾ കാളമ്മാമ്മ എന്ന് വിളിക്കും. കാളമ്മാമ്മയ്ക്ക് ഏഴ് മക്കളായിരുന്നു. അവരുടെ പേര് ഒരു പാട്ടിലൂടെ എനിക്ക് പഠിപ്പിച്ചുതന്നത് റപ്പേലായിരുന്നു.

കലിയൻ , ദിവാകരൻ, ഭാമാക്ഷി,  മീനാക്ഷി , പൊന്നമ്മ , തങ്കമ്മ, കമലാക്ഷി (തുടരണോ ?)

Tuesday 4 April 2023

പാട്ടു പാടും കിളി

#പാട്ടുപാടും #കിളി

കാറ്റത്തുലയും ഇലകളെ
 ഓർക്കുമോ നിങ്ങൾ
മണ്ണിന്റെ പുതുമണവും
പുക്കളിൻ സുഗന്ധവും

പാട്ടുപാടും കിളിയെ
മറക്കുമോ നീ
പോക്കുവെയിലിൽ തിളങ്ങും
കണ്ണും കപോലവും
- ആർ എൻ