Saturday 13 April 2019

ക്വട്ടേഷൻ - കഥ

ഇതൊരു ഉപകഥയാണ്,  മെയിൻ കഥ വേറെ.
ഇവിടെ ഒരു സ്വകാര്യ എയിഡഡ്കോളജുണ്ട്. ഒരുകുടുംബ ട്രസ്റ്റാണ് കോളജ് ഭരിക്കന്നത്, കുടുംബനാഥൻ കോളജ് മാനേജർ. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും സംഭാവന കൊടുക്കന്നതുകൊണ്ടും എല്ലാവരിൽ നിന്നും സംഭാവന പിരിക്കുന്നതു കൊണ്ട് വലിയ കുഴപ്പമൊന്നുമില്ലാതെ കോളജു നടന്നു പോകുന്നു. അധ്യാപക നിയമനത്തിന് കോഴ ഒരു കോടി കവിയും. വിദ്യാർത്ഥി സമരവും പഠിപ്പുമുടക്കുമൊക്കെ ഒരു ഭാഗത്തുനടക്കുമെങ്കിലും മൊത്തത്തിൽ നോക്കിയാൽ വലിയ കുഴപ്പമൊന്നും കൂടാതെയാണ് മുന്നോട്ടു eപാകുന്നത്. രഷ്ട്രീയ നേതാക്കളുടെ ശുപാർശക്കത്തു നോക്കി മാനേജുമെന്റു ക്വാട്ടായിൽ  അഡ്മിഷൻ കൊടുക്കുന്നതിനാൽ ഒരു വിഷയത്തിലും 100 ശതമാനം വിജയം ലഭിക്കാറില്ലയെന്നതു ഒരു വാസ്തുതയാണ്. എങ്കിലെന്ത്. 3-4 എം എൽ എ രെയും രണ്ടു മന്ത്രിമാരെയും ഇതിനകം സംഭാവന ചെയ്തു കഴിഞ്ഞു.

ആകെ അലട്ടാറുള്ള  പ്രധാന പ്രശ്നം കോളജിലേക്കു വേണ്ട പർചേസുകളാണ്. സർക്കാരിനെ പറ്റിക്കുന്നവരാണ് മനേജർമാർ എന്ന ധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കുള്ളതിനാൽ പർച്ചേസ് നടത്താൻ ഒത്തിരി ഫോർമാലിറ്റികളാണ്. ഏതു പർച്ചേസിനും 3 ക്വട്ടേഷൻ നിർബ്ബന്ധം, ഏറ്റവുംകുറഞ്ഞേ ക്വട്ടേഷനേ അംഗീകരിക്കാവു എന്നൊക്കെയുള്ളതുകൊണ്ട് ക്വാളിറ്റി സാധനങ്ങൾ വാങ്ങിക്കുക ശ്രമകരവുമാണ്. എന്നാൽ അതു മറികടക്കാൻ കമ്മത്തിനെ പരിചയപ്പെട്ടതു കൊണ്ട് സാധിച്ചു. കമ്മത്ത് പരമ്പരയിലെ എത്രാമത്തെ കമ്മത്താണ് നിലവിലെ കമ്മത്ത് എന്നതു മാത്രം നിശ്ചയമില്ല

മാനേജർ സ്ഥലത്തെ കച്ചവടക്കാരനായ വാസുദേവക്കമ്മത്തിനെ വിളിച്ചു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു

കമ്മത്തും മക്കളും പണ്ടു മുതൽക്കേ
കച്ചവടക്കാരാണ്. ഒരു മകന് ടെക്സ്റ്റ് യിൽസ് എങ്കിൽ മറ്റൊരാൾക്ക് പേപ്പർമാർട്ട്. ഇനിയുമൊരാൾക്ക് മെഡിക്കൽ ഷോപ്പ്.  ആര്യാസ് ഹോട്ടൽ ശൃംഖല നോക്കി നടത്തുന്നത് മരുമകനാണ്. ഇറക്കുമതി സാധനങ്ങളാണ് വേണ്ടതെങ്കിൽ അതിനു മുണ്ടു വിദേശത്തു സംവിധാനം

മൂന്നു കൊട്ടേഷനുകളുമായി കമ്മത്തിന്റെ ദൂതൻ മാനേജരെ വന്നു കണ്ടു.  ഒരു ക്വട്ടേഷൻ സ്വന്തം പേരിലും  മറ്റേതു രണ്ടും വേറെ പേരുകളിലും. കച്ചവടം കമ്മത്തുമായി ഉറപ്പിക്കാൻ യാതൊരു തടസ്സവുമുണ്ടായില്ല. പരീക്ഷ സമയങ്ങളിൽ കുട്ടികൾക്കുള്ള ഉത്തരക്കടലാസിനുള്ള പേപ്പർ നൾകന്നതും കമ്മത്തു തന്നെ. അതിനു പറ്റിയ ക്വട്ടേഷനുകളും കമ്മത്തിന്റെ പക്കലുണ്ട്. വാസുദേവക്കമ്മത്തുമായുള്ള പരിചയവും അടുപ്പവും കോളജിലക്കു ആവശ്യമായ ഗുണമേന്മയുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വലിയൊരു സഹായമായി.

സർക്കാർ പണമുപയോഗിച്ച്  മാനേജരും കമ്മത്തും തമ്മിൽ നടത്തുന്ന  ഇടപാടിൽ ഏതെങ്കിലും വിധത്തിലുള്ള കമ്മീഷൻ ഏർപ്പാട് ഉണ്ടോയെന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. കാരണം ലണ്ടൻ സ്റ്റോക്കു എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കെ ഡി ബി ക്യു എന്ന സ്ഥാപനം കമ്മത്ത് ആന്റ് കമ്പനിയുടേതാണ്. അവർ കമ്മീഷൻ കൊടുക്കുമെന്നു പറയുന്നതു തന്നെ ശുദ്ധ അസംബന്ധം.
- കെ എ സോളമൻ