Sunday 27 May 2018

കൂഴച്ചക്കയിലെ ഫൈബർ!- കഥ

പാട്ടുകാരാ, താങ്കൾ എപ്പോ, എവിടെ പ്രസംഗിച്ചാലും ദാരിദ്യത്തെക്കുറിച്ചു പറയും. കൊടിയപട്ടിണി അനു ഭവിച്ചതിനെക്കുറിച്ചു പറയും. അത്ര കണ്ടു ദയനീയമായിരുന്നോ താങ്കളുടെ ജീവിതം? താങ്കളുടെ മാതാപിതാക്കൾക്ക് വരുമാനമുള്ള ഒരു ജോലിയുമില്ലായിരുന്നോ? പട്ടിണിയെക്കുറിച്ച് താങ്കൾക്ക് എന്തെല്ലാം കഥകൾ അറിയാം ? പത്തറുപതു കൊല്ലം മുമ്പ് ഇവിടെ ഭൂരിപക്ഷം പേർക്കും പട്ടിണിയായിരുന്നുവെന്ന കാര്യം താങ്കൾ സമ്മതിക്കുമായിരിക്കും?

അത്തരം ഒരു പട്ടണിയുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. എപ്പോഴുമെപ്പോഴും ദാരിദ്യത്തിന്റെ കഥ എന്തിനിങ്ങനെ വിളമ്പുന്നു എന്നു ചോദിച്ചത് ഓർത്തു കൊണ്ടു തന്നെയാണ് ഈ കഥ ഞാൻ പറയുന്നത്

60 കൊല്ലം മുമ്പു് എന്നു പറയുമ്പോൾ കൂടുതൽ വീടുകളും ഓല മേഞ്ഞതും ചോർന്നു ഒലിക്കുന്നവയും. കോഴിമുട്ടയുണ്ടെങ്കിൽ അത് പീടികയിൽ കൊടുത്ത് കപ്പലണ്ടി പ്പിണ്ണാക്കു വാങ്ങി വിശപ്പടക്കുന്ന ബാർട്ടർ സിസ്റ്റത്തിന്റെ കാലം. ഒരു മുട്ട പുഴുങ്ങി വീട്ടിലെഎല്ലാവരും കൂടി പങ്കിട്ടു കഴിച്ചാൽ ഒന്നുമാകില്ല. ശരീരത്തിന്റെ ദഹന വ്യവസ്ഥ പ്രവർത്തിക്കണമല്ലോ? കപ്പലണ്ടി പിണ്ണാക്കാകുമ്പേൾ വെള്ളം കുടിച്ചു വീർക്കും. ഡൈജസ്റ്റീവ് സിസ്റ്റം പ്രവർത്തിക്കാൻ നല്ലതാണ്. ചക്കക്കുരുവും നല്ലതാണ്, പക്ഷെ അതെവിടെ കിട്ടാൻ?  ഒരു അണക്ക് ഒരു കഷണം കൂഴച്ചക്ക ചന്തയിൽ നിന്നു വാങ്ങിക്കൊണ്ടു വന്നാൽ അതിന്റെ പൊല്ലവരെ ഭക്ഷിക്കും. ആഹാരത്തിൽ ഫൈബർ വേണം എന്ന മഹത്തായ അറിവ് അന്ന് പൊല്ല തിന്നുമ്പോൾ ഇല്ലായിരുന്നു. ചക്ക തന്നെ അപൂർവമാകുമ്പോൾ എവിടെന്നാണ് ചക്കക്കുരു?

ഇത്തരം ദരിദ്രവാസിക്കഥകൾ എഴുതരുതെന്ന് ഞാൻ പലകുറി ആലോചിച്ചിട്ടുള്ളതാണ്'. പക്ഷെ പാട്ടുകാരാ, താങ്കളുടെ പഴയകാല കഥന കഥകൾ കേൾക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്. എന്നു വെച്ചാൽ ഈ എഴുത്തിനു താങ്കൾ തന്നെയാണ് കാരണക്കാരൻ.

വീട്ടിൽ അംഗങ്ങൾ നാലു പേരുണ്ട്. പക്ഷെ ഇക്കഥയിൽ ഞങ്ങൾ രണ്ടു സഹോദരങ്ങൾക്കേ റോളുള്ളു. രണ്ടാമത്തെയാൾ ചേട്ടനാണ്, 3 കൊല്ലവും ഒരു മാസവും ഒരു ദിവസവും മൂത്തത്. സ്കൂളിലൊക്കെ പോകുന്നില്ലേയെന്നു ചോദിച്ചാൽ പോകുന്നുണ്ട്. ആഴ്ചയിൽ 7 ദിവസവും സ്കൂളു പ്രവർത്തിക്കാത്തതിൽ വിഷമവും ഉണ്ട്. പഠനമില്ലെങ്കിൽ രണ്ടു ദിവസത്തെ ഉച്ചക്കഞ്ഞി കൃത്യസമയത്ത് കിട്ടില്ല. വീട്ടിൽ കപ്പപുഴങ്ങിയത് ഉണ്ടെങ്കിൽ തന്നെ അതിന് സ്കൂളിലെ കപ്പക്കറിയുടെ ടേസ്റ്റില്ല .

സ്കൂളിലെ ഉച്ചക്കഞ്ഞിക്കു ശേഷം പിന്നീടെപ്പോഴോ ആണ് ഉപ്പുമാവ് വന്നത്. ഉപ്പുമാവ് അധികം നാൾ കഴിക്കാൻ യോഗമുണ്ടായില്ല. നാലാം ക്ളാസ് പിന്നിട്ടാൽ വിശപ്പ് പ്രശ്നമല്ല എന്നതായിരുന്നു അന്നത്തെ സ്കൂൾ അധികൃതരുടെ നിലപാട്.

വീട്ടിലെ പട്ടിണി കലശലാകുമ്പോൾ ചേട്ടനും ഞാനും കൂടി വീടുവിട്ടു പോകുന്ന ശീലമുണ്ട്. വല്ല ഇടത്തേക്കുമല്ല, 8മൈൽ അകലെയുള്ള അമ്മ വീട്ടിലേക്ക്. അവിടെ എന്തെങ്കിലും തിന്നാൻ കിട്ടും, അവിടത്തെ പിള്ളാരുമായി കളിക്കാം എന്നാക്കെയാണ് പ്രതീക്ഷ. ഒട്ടുമിക്ക അവസരങ്ങളിലും പ്രതീക്ഷ സഫലമാകാറുമുണ്ട്.

പക്ഷെ ചിലപ്പോൾ അവിടത്തെ പ്രശ്നവും സങ്കീർണ്ണമാകും. എന്തു ചെയ്യണമെന്നറിയാതെ അവർ നക്ഷത്രമെണ്ണമ്പോഴാണ് രണ്ടു വിരുന്നുകാർ കൂടിചെല്ലുന്നത്. തിരികെ പറഞ്ഞു വിടില്ലെങ്കിലും കുറച്ചു നേരം ചുറ്റിക്കറങ്ങി നിന്നിട്ട് വൈകിട്ടു മടങ്ങും.
പിന്നെപ്പോയാൽ പോരെ എന്നൊക്കെ ചോദിക്കുമ്പോൾ ഒഴിവു കഴിവ് എന്തെങ്കിലും പറയും.

അങ്ങനെ ഒരു ദിവസംതിരികെ പോരുമ്പോൾ ഞാൻ വലിയ വിഷമത്തിലായി. പൊരിയുന്ന വയറുമായി 8 മൈൽ തിരികെ നടക്കുന്നത് ഓർക്കാനെ വയ്യ.

നടന്ന് നടന്ന് ഒരു ദൂരമെത്തിയപ്പോൾ വയറു വിശന്ന് , കാലു കുഴഞ്ഞു ഞാൻ നിലത്തിരുന്നു പോയി - സംരക്ഷകനായ സഹോദരന് എന്നെ വിട്ടിട്ട് പോകാനും പറ്റുന്നില്ല.

അടുത്തു കണ്ട വീട്ടിൽ പോയി കിണർ വെള്ളം കോരിക്കടിച്ചു. ഏറെ നേരം അങ്ങിനെ വഴിയിൽ കുത്തിയിരുന്നു.

അല്ല ഗായകാ, താങ്കൾക്ക് എന്റെ കഥ കേട്ടു ബോറടിയായോ ? താങ്കൾ പറഞ്ഞിട്ടുള്ള കഥകളും ഏതാണ്ട് ഇമ്മാതിരി അല്ലേ?

സന്ധ്യയായി, വഴിയിൽ കുത്തിയിരുന്ന ഞങ്ങളെക്കടന്ന് സ്ത്രീകളും കൂട്ടികളുമുൾപ്പെടെ കുറെപ്പേർ കടന്നു പോയി.
അടുത്തൊരു വീട്ടിൽ കല്യാണമാണു് നാളെ. ഇന്ന് അത്താഴ മൂട്ട്.
നടക്കാൻ വയ്യാതിരുന്ന എന്നെ ചേട്ടൻ വലിച്ചെഴുന്നേൾപ്പിച്ചു. ഞങ്ങളും അവർക്കൊപ്പം നടന്നു. അന്നത്തെ രാത്രിഭക്ഷണത്തിന്റെ വിലഎങ്ങനെ മറക്കാൻ?

വളരെ സ്മാർട്ടായിരുന്നു എന്റെ സഹോദരൻ. എന്തെങ്കിലും ഒരു വഴികാണാതിരിക്കില്ല എന്നു എപ്പോഴും വിശ്വസിക്കുന്ന പ്രകൃതക്കാരൻ

" നമുക്ക് നാളത്തെ കല്യാണ സദ്യയും കഴിഞ്ഞിട്ടു പോയാൽ മതി. ഇവിടെ പന്തലിൽ ഒരുപാട് പേരുണ്ടല്ലോ"

യാതൊരു വിധ എതിരഭിപ്രായവും എനിക്കില്ലായിരുന്നു. കല്യാണ വീട്ടിലെ തിരക്കിൽ ചെറിയ ജോലികൾ ചെയ്തു ഞങ്ങളും കൂടി. രാത്രിഒരുമിച്ച് ഞങ്ങൾ പന്തലിൽക്കിടന്നു ഉറങ്ങി.  ഞങ്ങൾ എവിടെന്നു വന്നുവെന്ന് ആരും ചോദിച്ചില്ല. അനിയനെ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ചേട്ടൻ വീട്ടിലില്ലാത്ത മുൻകരുതലുകളാണ് സ്വീകരിച്ചത്.

അക്കാലത്ത് നിക്കറ് ധരിക്കുന്നത് പണക്കാരായ കുട്ടികളായിരുന്നു, ഞങ്ങൾ - പാവങ്ങൾക്കൊക്കെ മുണ്ടായിരുന്നു വേഷം, സ്കൂളിൽ പോകുന്നതു കൊണ്ട് ഉടുപ്പുമുണ്ട് -

മുണ്ടിന്റെ  അറ്റം അനിയന്റെ മുണ്ടിൽ ചേർത്തു കെട്ടി ചേട്ടൻകിടന്നുറങ്ങി. വീട്ടിലായിരിക്കുമ്പോൾ ഉറക്കത്തിൽ എഴുന്നേറ്റ് അമ്മയെ തിരക്കി അറുകാൽപുരയുടെ  മെടല വാതിൽ നീക്കി പുറത്തേയ്ക്കു പോകുന്ന സ്വഭാവം അനിയനുണ്ടായിരുന്നു. ഇവിടെയും അവൻ ഉറക്കത്തിൽ എഴുന്നേറ്റു പോയാലോ ?

ആ സമയം മുഴവനും നാളെത്തെ സദ്യയിൽ തങ്ങളെ കാത്തിരിക്കുന്ന അതിവിശിഷ്ട വിഭവങ്ങളെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു അനിയൻ.

പാട്ടുകാരാ, ചോദിച്ചോട്ടേ , അങ്ങയുടെ പട്ടണി ക്കാലത്തെക്കുറിച്ച് ഇങ്ങനെ വല്ല  ഓർമ്മയും?  വിളിക്കാത്തിടത്തു പോയി കല്യാണം കൂടി വിഭവസമൃദ്ധമായ സദ്യയുണ്ട അനുഭവം ?

- കെ എ സോളമൻ

Friday 18 May 2018

ബാക് ബെഞ്ചർ - കഥ

അന്നല്പം ഗമയിലായിരുന്നു എന്നു തന്നെ പറയാം. കുട്ടികളെ പഠിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല, വേറെ എന്തോ ഒക്കെ ആണെന്നൊരു തോന്നൽ.

" ഇവരെയൊക്കെ നന്നാക്കിയെടുത്തിട്ടു തന്നെ കാര്യം " തുടക്കക്കാരായ ചില അധ്യാപകർ ആദ്യവും കുറച്ചു പേർ തുടർന്നും ഇങ്ങനെ ചിന്തിക്കുന്നവരാകും.

ഈ ചിന്ത എനിക്കല്പം കലശലായിരുന്നുവെന്നു പറഞ്ഞാൽ മതിയല്ലോ?

വർഷാവസാനം ഒരു ദിവസം പുറത്തു നിന്നു ഊണു കഴിച്ചിട്ടു കേറി വരുകയായിരുന്നു. കോളജിന്റെ പോർട്ടിക്കോയിൽ നല്ല ആൾക്കുട്ടം. എന്തോ കാഴ്ച കാണാൻ കൂടി നില്ക്കുന്ന കുട്ടികൾ. ഒരുത്തൻ, ബാക്ക് ബഞ്ചറാണ്, നടുക്കുനിന്നു തുള്ളുന്നു. പാട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടി യില്ലാതെയാണ് തുള്ളൽ .

എന്നെക്കണ്ടതും അവന്റെ തുള്ളൽ താനെ നിന്നു. അതിനു കാരണമുണ്ട്, അവന്റെ ഫിസിക്സ് അധ്യാപകനാണ് ഞാൻ. പഠിപ്പിക്കുന്ന സാറിനെ കണ്ട ബഹുമാനം. രാവിലെയും ഒരു മണിക്കൂർ പഠിപ്പിച്ചിട്ട് ഇറങ്ങിയതേയുള്ളു

ഫിസിക്സ് പഠിക്കുന്ന കുട്ടികൾക്ക് വേണ്ട അത്യാവശ്യം ഡിസിപ്ളിനെപ്പറ്റി ഞാൻ പലകുറി പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. അവൻ തല കുലുക്കി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്

കുഴപ്പം കാണിച്ചാൽ ഞങ്ങൾ കോളജ്അധ്യാപകർക്ക് വിദ്യാർത്ഥികളെ തല്ലാനൊന്നും പാടില്ല. വേണേൽ ഉപദേശിക്കാം.  ഇപ്പോൾ സ്കൂളിലും അങ്ങനെ ആണെന്നു കേൾക്കുന്നു

ഞാൻ അവന്റെ അടുത്തേക്കു ചെന്നു, എന്നിട്ടു പതുക്കെ ചെവിയിൽ ചോദിച്ചു

" നിന്റെ വയറ്റിൽ കിടക്കുന്ന സാധനം . ."

ഇല്ല, ഇല്ല അങ്ങനത്തെ ചോദ്യമൊന്നും ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാൻ പാടില്ല

മറ്റുള്ളവർ കേൾക്കേ ഉറക്കേ അവനോടു ഞാൻ പറഞ്ഞു, " ഇതുപോലുള്ള കളി ഇനിയും കളിച്ചോളു, പക്ഷെ ഇവിടെ വെച്ചാകരുത്. മനസ്സിലാകുന്നുണ്ടോ, നിനക്കു കാര്യങ്ങൾ? "

"ഉണ്ടു സാർ, ഒരിക്കലുമില്ല , ഇനി ആവർത്തിക്കില്ല, സാർ"

"ങ് ഹും", എന്റെ ഘനഗംഭീരമായ മൂളലിൽ എല്ലാം അടങ്ങിയിരുന്നു. അവനു കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നു ഞാൻ കരുതി

ഞാൻ പതിയെ സ്റ്റേർ കേസ് വഴി മുകളിലോട്ടു നടന്നു -

പെട്ടെന്നുണ്ടായ ഉൾവിളി എന്നെ വീണ്ടും താഴേയ്ക്കു നടത്തിച്ചു

പഴയതിലും ശക്തമായി അവൻ തുള്ളുകയാണ്. ഞാൻ തിരികെ വരുമെന്ന് അവനോ അവന്റെ കൂട്ടുകാരോ സ്വപ്നത്തിൽ പോലും കരുതിയില്ല.

ഇനി നിങ്ങൾ പറയൂ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ? അതു മാത്രമേ ഞാൻ ചെയ്തുള്ളു.

എന്നെ അവൻ മറന്നില്ല, മറക്കാൻ പറ്റില്ല.

ഇന്നലെ സിങ്കപ്പൂരിൽ നിന്നു അവൻവിളിച്ചിരുന്നു. ഒരു ഷിപ്പിംഗ് കമ്പനിയുടെ ഡയറക്ടർ ബോർഡുമെമ്പറാണെത്രേ!

ഉപദേശങ്ങളുടെ സ്റ്റോക്കുതീർന്നതിനാൽ 
"നീ  അവിടെകിടന്നു തുള്ളി കപ്പൽ മുക്കരുത്" എന്നു ഞാൻ ഉപദേശിച്ചില്ല.

ഈ ബാക്ക് ബഞ്ചേഴ്സിന്റെ ഒരു കാര്യം

- കെ എ സോളമൻ




Wednesday 9 May 2018

പെൻഗ്വിൻ ലൈഫ് - കഥ

"കൈയിലിരിപ്പുകൊണ്ട് വേറെയാരും വിളിക്കുന്നില്ല. മാത്യുവും ഞാനും  മാത്രമാണ് ആകെയുള്ള മിത്രങ്ങൾ ". അലിയാരു കുഞ്ഞിന്റെ ഈ ആരോപണം രാമൻ നായരായ ഞാൻ പൂർണ്ണമായിഅംഗീകരിക്കുന്നില്ല.

ഒന്നാമത്തെ 'കാരണം വേറെയും മിത്രങ്ങൾ നിലവിൽ രാമൻ നായർക്കു ഉണ്ട് എന്നതാണ്. അവർ ആരൊക്കെ എന്നത്   ഇവിടെ പറയാമെന്നു വെച്ചാൽ ചിലരെയൊക്കെ വിട്ടു പോകും. അതു കൊണ്ട്  അതു വേണ്ട. നിസ്സാര കാരണങ്ങൾ മതി ചിലർക്ക് നീരസമുണ്ടാകാൻ.

സംഗതിയെന്തെന്ന്, താമസിച്ചെത്തിയർക്കായി  ചെറുതായി വിശദീകരിക്കാം
റിട്ടയർമെന്റിനു ശേഷം അത്യാവശ്യം പശുവളർത്തും കറവയുമായി കഴിയുകയായിരുന്നു. പശുകറവയ്ക്ക് കൂലി കൊടുക്കേണ്ടതായി വന്നില്ലല്ലോ യെന്നു ഭാര്യ പല പ്രാവശ്യം ഉറക്കെ പറഞ്ഞ്ആശ്വസിക്കുന്നത് കേട്ടിട്ടുണ്ട്‌. കുനിയാതെ, നിവർന്നു നിന്ന് മുറ്റമടിക്കാൻ പറ്റിയ പിടി നീളമുള്ള ചൂലും വാങ്ങിത്തന്നിട്ടുണ്ട്. അങ്ങനെ പുരയും മുറ്റവും തൊഴുത്തും വൃത്തിയാക്കുന്ന പണി യൊഴിച്ച് കാര്യമായിട്ടൊന്നും ചെയ്യാനില്ല. റിട്ടയർ ചെയ്തത് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നല്ലാത്തതു കൊണ്ട് പെൻഷനു മുടക്കവുമില്ല.

ആകെയുള്ള വിനോദം വൈകുന്നേരം സമയങ്ങളിലെ സർവോദയഗ്രന്ഥശാല സന്ദർശനമാണ്. സർവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള സ്ഥാപനമാണെങ്കിലും വളരെക്കുറച്ചു പേരെ അവിടം സന്ദർശിക്കുറുള്ളു. പതിവായി വരുന്നവരിൽ ഒരു നോവലിസ്റ്റു, ഒരു കാർട്ടൂണിസ്റ്റു, ഒരു ബാലസാഹിത്യ കാരൻ, ഒരു പോലിസുകാരൻ എന്നിങ്ങനെ പോകും ലിസ്റ്റ് . അടുത്തൂൺ പറ്റിയ ഒന്നു രണ്ടു അധ്യാപകർ വരുമെങ്കിലും വല്ലാത്ത ധൃതിയാണ് തിരികെപ്പോകാൻ. മുളകു വാങ്ങിക്കാൻ ഭാര്യ പറഞ്ഞിട്ടുണ്ട്, ഉപ്പു വാങ്ങണം, പേരക്കുട്ടി കരയും എന്നൊക്കെ പറഞ്ഞു പെട്ടെന്നുപോകും. എങ്കിലും അഞ്ചാറു പേർ 8 മണി വരെ പോകും

ഗ്രന്ഥശാല വായിക്കാനുള്ളതാണെങ്കിലും ഞങ്ങൾ അഞ്ചു പേർ കൂടിയാൽ പിന്നെ ചർച്ചയാണു് . സൂര്യനുകീഴെയും മുകളിലുമുള്ള സകല കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. പക്ഷെ പ്രധാനമായ പ്രശ്നം പോലിസുകാരെ ക്കുറിച്ചു ചർച്ച ചെയ്യാൻ പാടില്ലായെന്നതാണ്. ചർച്ച ചെയ്താൽ പോലിസുസുഹൃത്ത് ചൂടാകും. അതു കൊണ്ടു അത്തരം ചർച്ചകൾ ഒഴിവാക്കുകയാണ് പതിവ്.
.
ചർച്ച ഇടക്കു വെച്ചു സ്തംഭിക്കുന്നത് അനിൽകുമാർ വരുമ്പോഴാണ്. ഡിഗ്രി വരെ പഠിച്ചെങ്കിലും എങ്ങുമെത്താനായില്ല. ഇപ്പോൾ 40 വയസു പിന്നിട്ടു. ചർച്ചയിലെ ഒച്ചപ്പാടു അനിൽകുമാറിനു പിടിക്കില്ല. അദ്ദേഹം കയറി വരുമ്പോൾ ചർച്ച നടക്കുകയാണെങ്കിൽ ഭിത്തിയിലോട്ടു വിരൽ ചൂണ്ടും
" സൈലൻസ് പ്ളീസ് " കാണുന്നതോടെ ഞങ്ങൾ ചർച്ച അവസാനിപ്പിക്കും. എന്തിനു ഒരു പാവത്തിന്റെ ടെൻഷൻ കൂട്ടണം?

അങ്ങനെ പശൂകറവയും മുറ്റമടിയും ഗ്രന്ഥശാല ചർച്ചയും ഉറക്കവുമായി ജീവിതം പുഴ പോലെ തടസ്സമില്ലാതെ ഒഴുകുമ്പോഴാണ് പഴയ കാല സുഹൃത്ത് മൊയ്തീനെ കാണുന്നത്. ശവമടക്ക് എന്ന അർത്ഥം തോന്നിക്കുന്ന രീതിയിൽ പേരുള്ള ഒരു സാംസ്കാരിക സമിതി മൊയ്തീനിന്റെ ഉടമസ്ഥതതയിൽ ടൗണിൽ പ്രവർത്തിക്കുന്നുണ്ട്-

" രാമൻ ഇങ്ങനെ വീട്ടിൽ തന്നെ കുത്തിയിരുന്നാൽ മതിയോ? ടൗണിലേക്ക് ഇറങ്ങു, റിവർവ്യൂ ഓഡിറ്റോറിയത്തിലാണു് നമ്മുടെ പരിപാടി, എവരി സെക്കന്റ് സാറ്റർഡേ, എല്ലാം രണ്ടാം ശനിയാഴ്ചയും 3 മണി സമയം ''

ആദ്യം മടിച്ചെങ്കിലും പിന്നീട് പോകാമെന്നു തീരുമാനിക്കുകയായിരുന്നു. പുത്തൻ പെണ്ണ കേറിച്ചെന്നതു പോലെയാണ് എല്ലാവരും കൂടി എന്നെ സ്വീകരിച്ചത്.

കഥാപ്രസംഗം, നൃത്തം, ഒപ്പന, ചെണ്ടമേളം, പഞ്ചവാദ്യം ഇതൊക്കെയാണ് പരിപാടി. ഇടയ്ക്ക് സുപ്രസിദ്ധ കവി കഞ്ഞിക്കുളം കൃഷ്ണൻ സ്വന്തം കവിത ചൊല്ലുന്നു എന്നൊക്കെ വിളിച്ചു പറയുന്നതു കേൾക്കാം. ഏതെങ്കിലും ഒരു കാട്ടു മാക്കാൻ വന്ന് കവിതയെന്ന മട്ടിൽ എന്തെങ്കിലും വെകിളിത്തരം കാണിക്കും
പിന്നെ പരിപാടി മഹാന്മാർക്കുള്ളഷാളു പുതപ്പിക്കലാണ്. ഷാളുകൾക്കുള്ള പണം ബന്ധപ്പെട്ടവരിൽ മുൻകൂർ ഈടാക്കിയിരിക്കും

" നമ്മുടെ പരിപാടിക്കു ചെറിയ ചെലവുള്ളതായി രാമന് അറിയാമല്ലോ? തൗസന്റ് റുപ്പീസ്, ആയിരം രൂപാ വെച്ചാണ് എല്ലാവരും എടുക്കുന്നത് "

ഇങ്ങനെ ഒരു ഇരുട്ടടി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്ര പെട്ടെന്നുണ്ടാകു മെന്നു കരുതിയില്ല. പോട്ടെ, മൂന്നാലു തവണ ചായയും വടയും കഴിച്ചതല്ലേ, 1000 രൂപാ കൊടുത്തു ബന്ധം സുദൃഢമാക്കി.

അങ്ങനെയിരിക്കെ ഒരു ദിവസത്തെ പരിപാടിയുടെ ഒരു ഭാഗം" ആടുജീവിതം" എന്ന നോവൽ ചർച്ചയായിരുന്നു. ബന്യാമിന്റെ ആട് ചെമ്മരിയാടോ കോലാടോ എന്ന തരത്തിലുള്ള ചർച്ചകൾ അത്ര ശക്തി പ്രാപിച്ചില്ലെങ്കിലും എന്റെ ഒരു ചോദ്യം മൊയ്ദീനെ വല്ലാതെ ചൊടിപ്പിച്ചു.

നോവൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മൊയ്ദീൻ പറഞ്ഞു
" ഏറ്റവുമധികം കോപ്പികൾ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ ആളുകൾ വായിച്ച മലായാള നോവൽ ആണ് ആടുജീവിതം. ഇതിന്റെ 100 എഡിഷനുകൾ ഇറങ്ങിയിട്ടുണ്ട് "

പ്രസംഗിക്കുന്നത് മൊയ്ദീൻ ആയതു കൊണ്ട് ഞാൻ വളരെ ശ്രദ്ധാപൂർവം കേട്ടിരുന്നു.
മൊയ്ദീൻ തുടർന്നു " ആടുജീവിതത്തിന് അനേക ഭാഷകളിൽ മൊഴി മാറ്റമുണ്ട്. തകഴിയുടെ ചെമ്മീനിന്റെ റിക്കാഡ് ആടുജീവിതം ഭേദിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് പരിഭാഷയുടെ പേര് പെൻഗ്വിൻ, പെൻഗ്വിൻ ലൈഫ് "

ആരൊക്കെ ഞെട്ടി എന്നറിയില്ല. ഞാൻ ശരിക്കും ഞെട്ടിപ്പോയി.
" പെൻഗ്വിൻ പ്രസാധകരുടെ പേരല്ലേ? "
ഇപ്പോൾ ഞെട്ടിയത് മൊയ്ദീനാണ്. തുടർന്നു മൊയ്ദീൻ പ്രസംഗിച്ചത് എന്തെന്നു ആർക്കും മനസ്സിലായില്ല.

ശവമടക്കു സാഹിതിയിൽ നിന്ന് മൊയ്തീൻ, രാമൻ നായരുടെ  പേരു വെട്ടി. രാമൻ നായർ തിരികെയും വെട്ടി. അലിയാരു കുഞ്ഞിനു കാര്യം പിടി കിട്ടുന്നുണ്ടല്ലോ, അല്ലേ?

അപ്പോൾ ജനനി സാഹിത്യ വേദിയിൽ നിന്ന് പുറത്തായത് എങ്ങനെയെന്നോ?

അത് ഇനിയൊരിക്കൽ പറയാം, പോരെ?
                            _ _ _ _ _
: