Friday, 14 November 2025

ഡൈനാമിക് വിഷൻ ചാനൽ - കഥ

ഡൈനാമിക് വിഷൻ ചാനൽ
കഥ കെ എ സോളമൻ.

​ചാനലിന്റെ തലപ്പത്ത് ഒരു പുതിയ 'വിപ്ലവം' കൊണ്ടുവരാനുള്ള തത്രപ്പാടിലായിരുന്നു 'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ മുതലാളി, ശ്രീ. കാന്താരി പ്രകാശ്.
​അദ്ദേഹം വിളിച്ചുചേർത്ത ഗൂഗിൾ മീറ്റിന്റെ പേരുപോലും 'അടിയന്തരാവശ്യം: സെർവർ തകർന്ന രഹസ്യം' എന്നായിരുന്നു. യോഗത്തിന്, ചാനലിന്റെ പ്രമുഖ ആങ്കർമാരും  റിപ്പോർട്ടർമാരും എത്തിച്ചേർന്നു.

​മീറ്റിംഗിന്റെ തുടക്കത്തിൽ കാന്താരി പ്രകാശ് തന്റെ ഐപാഡിൽ നോക്കി ഒരു ദീർഘനിശ്വാസമെടുത്തു.
​"പ്രിയപ്പെട്ടവരെ, ഞാൻ വളരെയധികം വിഷമത്തിലാണ്," അദ്ദേഹം തുടങ്ങി. റിപ്പോർട്ടർമാർ പരസ്പരം നോക്കി, ശമ്പളത്തിന്റെ കാര്യം വല്ലതുമാണോ എന്ന് സംശയിച്ചു.

​"നമ്മുടെ ചാനൽ, 'ഡൈനാമിക് വിഷൻ'. എത്ര പയറ്റിയിട്ടും, എത്ര സെമിനാറുകൾ സംഘടിപ്പിച്ചിട്ടും, എത്ര സർവേ ഫലങ്ങൾ മാറ്റിമറിച്ചിട്ടും 'നമ്പർ വൺ' ആകുന്നില്ല. എല്ലാ മാസവും 'നമ്പർ ത്രീ' അല്ലെങ്കിൽ 'നമ്പർ ഫോർ' എന്നതിലെല്ലാം തൂങ്ങിക്കിടക്കുകയാണ്. ഇത് എന്നെ മാനസികമായി തളർത്തുന്നു," മുതലാളി സ്വരം താഴ്ത്തി.

​"എന്നാൽ, കഴിഞ്ഞ ദിവസത്തെ റീച്ച്... അതപാരം! സെർവർ തകർക്കുന്ന രീതിയിലായിരുന്ന ഡൗൺലോഡിംഗ്! നമ്മുടെ ടെക് ടീം തലകറങ്ങി വീഴാത്തത് ഭാഗ്യം!"

​മീറ്റിംഗിൽ പങ്കെടുത്തവർ ആകാംഷയോടെ കാതോർത്തു. 'ഡൈനാമിക് വിഷൻ' എന്താണ് ഇത്രയും വലുതായി സംപ്രേക്ഷണം ചെയ്തത്?
നയൻതാരയുടെ പുത്തൻ സിനിമയുടെ റിവ്യൂ ആയിരിക്കുമോ?
അതോ അൽഫാം തയ്യാറാക്കുന്നന്നതിലെ രഹസ്യകൂട്ടുകളോ?

​കാന്താരി പ്രകാശ്  വിജയീഭാവത്തോടെ ചിരിച്ചു. "നമ്മുടെ സൂപ്പർസ്റ്റാർ ആങ്കർ രാമദാസ് പള്ളിപ്പുറം സംഘടിപ്പിച്ച, 'ഓട്ടുമുക്ക്' എന്ന പരിപാടിയാണ് ഞാൻ ഉദ്ദേശിച്ചത്. അതൊരു ചരിത്രസംഭവമായിരുന്നു!"

​അദ്ദേഹം ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു. ഒരു വഴിയോര തട്ടിക്കൂട്ട് സ്റ്റുഡിയോയിൽ, ചൂടേറിയ ചർച്ചയ്‌ക്കിടെ, ഒരു യുവനേതാവ് മറ്റേ നേതാവിന്റെ നേരെ കൈ ഓങ്ങിയതും, രാമദാസ് അത് തടയാൻ ശ്രമിക്കുന്നതിനിടെ, യുവനേതാവിന്റെ മൂക്കിനിട്ട് വീക്കിയ ഒരു രംഗം!

​"കണ്ടോ? കണ്ടോ? ആളുകൾക്ക് വേണ്ടത് ഇതാണ്! ഈ ആക്ഷൻ! ഈ റിയാക്ഷൻ! യുവ നേതാവിന്റെ മൂക്കിനിട്ട് വീക്കുന്ന സംഭവം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് ചാനലിന് ഇത്രയും റീച്ച് ഉണ്ടായത്. ഇതാണ് നമ്മുടെ പുതിയ ഫോർമുല!"

​കാന്താരി പ്രകാശ് എഴുന്നേറ്റുനിന്ന് ഷർട്ടിലെ ചുളിവ് നിവർത്തി. "ഇനി അനാവശ്യമായ വിവരങ്ങളോ, വസ്തുനിഷ്ഠമായ ചർച്ചകളോ വേണ്ട! ന്യൂസ് റൂമിൽ ഇരുന്ന്, 'വികസന'ത്തെക്കുറിച്ചും 'ദാരിദ്ര്യ'ത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന പഴയ ബോറൻ പരിപാടി അവസാനിപ്പിക്കുക. ആർക്കാണ് അതറിയേണ്ടത്? ആളുകൾക്ക് വേണ്ടത് എന്റർടൈൻമെന്റാണ്. സമൂഹത്തിൽ കലഹത്തിലൂടെ  സമാധാനം, ചാനൽ വിസ്‌ഫോടനം – ഇതാണ് നമ്മുടെ ലക്ഷ്യം."

​"അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: 'ഓട്ടുമുക്ക്' പോലെ നൂറല്ല, ആയിരം പരിപാടികൾ സംഘടിപ്പിക്കുക!" മുതലാളിയുടെ ശബ്ദം കനത്തു.

​നേതാക്കളെ സെലക്‌ട് ചെയ്യുക: പങ്കെടുക്കുന്ന നേതാക്കളെ നന്നായി തിരഞ്ഞടുക്കണം. അവർക്ക് ചൂടൻ സ്വഭാവം ഉണ്ടായിരിക്കണം.
​ചോദ്യങ്ങൾ: അവരുടെ ഉറക്കം കളയുന്ന, ക്ഷമയുടെ നെല്ലിപ്പലക തകർക്കുന്ന ചോദ്യങ്ങൾ ചോദിക്കണം.

ചർച്ചയുടെ പാരമ്യത്തിൽ, നേതാക്കക്കളെ തമ്മിലടിപ്പിച്ചിരിക്കണം. അത് ചോദ്യങ്ങൾ വഴിയോ, അല്ലെങ്കിൽ 'ആങ്കർ അബദ്ധത്തിൽ കൈ തട്ടിയ'െന്ന മട്ടിൽ ഒരു 'പുഷ്' കൊടുത്തിട്ടോ ആവാം.

​ഈ 'തമ്മിലടി' കൃത്യമായി, ക്ലോസപ്പിൽ ചിത്രീകരിക്കുകയും വേണം. ഒരു തല്ല് പോലും നഷ്ടപ്പെടരുത്.
​"10 പരിപാടി ഇതുപോലെ സംപ്രേക്ഷണം ചെയ്താൽ, നമ്മളായിരിക്കും ഏറ്റവും മുന്നിൽ.

പഞ്ചായത്ത് / മുൻസിപ്പൽ ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ നിയമസഭാ ഇലക്ഷൻ വരും. ഇത്തരം പരിപാടികൾക്ക് നല്ല സ്‌കോപ്പുണ്ട്. നിങ്ങൾക്കറിയാലോ, രാഷ്ട്രീയം ഇന്ന് ഒരു തല്ലിന്റെ കളിയാണ്. നമുക്കത് വിറ്റ് കാശാക്കണം," കാന്താരി പ്രകാശ് ഗൂഗിൾ മീറ്റിലെ തൻ്റെ വിരലുകൾ വിക്ടറി സൈൻ ആക്കി മാറ്റി.

മുതലാളി ഒരു കാര്യം കൂടി പറഞ്ഞു വച്ചു
​"മികച്ച രീതിയിൽത്തന്നെ ഈ 'കലയ്യറ്റ കലാപരിപാടികൾ' റിപ്പോർട്ട് ചെയ്യുന്ന എല്ലാ റിപ്പോർട്ടർമാർക്കും, അതോടെ പതിനായിരം രൂപയുടെ 'വീക്ക് അലവൻസ്' ഇൻക്രിമെന്റ് ഉണ്ടായിരിക്കും. ഇത് 'പെർഫോമൻസ് ബോണസ്' അല്ല. ഇതൊരു 'ശാരീരിക ആഘാത സാധ്യത അലവൻസ്' ആണ്. അതുകൊണ്ട് നിങ്ങളുടേതാണ് സമയം. നമുക്ക് കലക്കണം!"

​മുതലാളി കൈകൾ കൂട്ടിത്തിരുമ്മി.
​"ഓ.കെ. നിങ്ങൾക്ക് ഒന്നും പറയാനില്ലല്ലോ? വസ്തുതകളെക്കുറിച്ചോ, മാധ്യമ ധർമ്മത്തെക്കുറിച്ചോ ഉള്ള പഴഞ്ചൻ ചോദ്യങ്ങൾ ചോദിക്കാനാണ് ഭാവമെങ്കിൽ, ആ ചോദ്യങ്ങൾ നിങ്ങൾ വീട്ടിൽ പോയി ചോദിച്ചാൽ മതി. യോഗം പിരിച്ചു വിട്ടിരിക്കുന്നു!"

​മീറ്റിംഗ് അവസാനിച്ചു. രാമദാസ് പള്ളിപ്പുറം സ്വന്തം കവിളിൽ തലോടി. ആദ്യത്തെ 'ഓട്ടുമുക്ക്' പരിപാടിയിൽ, യുവ നേതാവിനെ വീക്കുന്നതിനിടെ തനിക്ക് കിട്ടിയ അടി കൊണ്ടഭാഗം ഇപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു.

'വീക്ക് അലവൻസ്' പതിനായിരം രൂപയാണെങ്കിൽ, അടുത്ത പരിപാടിയിൽ എത്ര അടി വാങ്ങേണ്ടിവരും എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.

​'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ പുതിയ യുഗം ആരംഭിക്കുകയായിരുന്നു. ഇനി വാർത്തയില്ല, അടിയോടുള്ള സ്വാർത്ഥതാല്പര്യം മാത്രം.

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഇനി ചർച്ചയ്ക്ക് വരുമ്പോൾ, തങ്ങളുടെ മൂക്ക് ഭദ്രമാണോയെന്ന് ഒന്നു തൊട്ടുനോക്കിയിട്ട് മാത്രമേ സ്റ്റുഡിയോയിലേക്ക് കയറുകയുള്ളൂ എന്ന് തീരുമാനിക്കണം

ഓട്ടുമുക്കു ചർച്ചക്കായി ജനം കാത്തിരിക്കണം.
കെ എ സോളമൻ

No comments:

Post a Comment