Friday, 7 November 2025

പരിശുദ്ധ മാതാവ്

#പരിശുദ്ധമാതാവ്
പരിശുദ്ധ മാതാവിന് എതിരായി വത്തിക്കാൻ  എന്തോപറഞ്ഞു എന്ന രീതിയിൽ ചില ചർച്ചകൾ കാണുന്നു. അപ്രസക്തമാണ് ഇത്തരം പല ചർച്ചകളുടെയും കണ്ടെത്തലുകൾ

വത്തിക്കാൻ പറഞ്ഞത് "പരിശുദ്ധ മാതാവിൻ്റെ സഹ-രക്ഷക (Co-Redemptrix) പദവി ഔദ്യോഗികമായി സഭാ സ്വീകരിച്ചിട്ടില്ല" എന്നതാണ്. അതായത്, യേശു ക്രിസ്തുവാണ് ഏക രക്ഷകൻ (the one and only Redeemer) എന്ന സത്യത്തിൽ യാതൊരു മാറ്റവും വരുത്താനാകില്ല' എന്ന്.

പക്ഷേ അതുകൊണ്ട് മാതാവിന്റെ മഹത്വം കുറയുകയോ, മാതാവിനോടുള്ള ഭക്തി നിരസിക്കപ്പെടുകയോ ചെയ്യുന്നില്ല.
വത്തിക്കാൻ തന്നെ മാതാവിനെ ദൈവത്തിന്റെ മാതാവായി (Mother of God), സഭയുടെ മാതാവായി (Mother of the Church), എല്ലാ വിശ്വാസികളുടെയും മാതാവായി (Mother of all the faithful) അംഗീകരിച്ചിട്ടുണ്ട്.
മാതാവിന്റെ ഇടപെടൽ, കരുണ, പ്രാർത്ഥന എന്നിവയെ സഭ എല്ലായിപ്പോഴും വിലമതിക്കുന്നു.

യേശു ക്രൂശിൽ കിടന്ന് “ഇതാ, നിന്റെ അമ്മ” എന്ന് പറഞ്ഞപ്പോൾ (യോഹന്നാൻ 19:27),  മാതാവിനെ മുഴുവൻ മനുഷ്യരാശിക്കും മാതാവായി നൽകുകയായിരുന്നു. ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ.

അതിനാൽ മാതാവിനോടുള്ള പ്രാർത്ഥനയും, മറിയൻ പള്ളികളിലേക്കുള്ള തീർത്ഥാടനവും, ജപമാല പ്രാർത്ഥന  എന്നിവയിൽ യാതൊരു തർക്കവുമില്ല. വത്തിക്കാൻ ഉപക്ഷിച്ചത് ഒരു പദപ്രയോഗത്തിലെ തെറ്റിദ്ധാരണ മാത്രമാണ്, മാതാവിന്റെ സ്ഥാനത്തെല്ല.

സമഗ്രമായ സന്ദേശം ഇതാണ്:
യേശു മാത്രമാണ് രക്ഷകൻ; എന്നാൽ അമ്മ മറിയം നമ്മുടെ രക്ഷകനിലേക്കുള്ള വഴിയാണ്.

അതുകൊണ്ട് വിശ്വാസികൾ നിരാശപ്പെടേണ്ടതായ ഒരു കാര്യവും ഇവിടെ ഉത്ഭവിക്കുന്നില്ല
പരിശുദ്ധമാതാവിന്റെ സ്നേഹവും പ്രാർത്ഥനയും ഒരിക്കലും മാറ്റമില്ലാതെ തുടരും. മാതാവ് ഇന്നും എന്നും വിശ്വാസികളുടെ പ്രാർത്ഥനകൾ ദൈവസിംഹാസനത്തിന് മുന്നിൽ സമർപ്പിക്കുന്നു.

​പരിശുദ്ധ മാതാവിനെ 'സഹരക്ഷക' എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്ന വത്തിക്കാൻ പ്രസ്താവനയെ ചില ക്രിസ്തുമത വിരോധികൾ തങ്ങളുടെ അജണ്ടയുടെ വിജയമായി ആഘോഷിക്കുന്നത് തികച്ചും അജ്ഞതയയാണ്,  അൽപ്പജ്ഞാനത്തിന്റെ പ്രതിഫലനമാണ്. 

മാതാവിനെ 'സഹരക്ഷക' എന്ന് വിളിക്കുന്നത്, ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ ഏകത്വത്തെ മറച്ചുവെച്ചേക്കാം എന്ന ദൈവശാസ്ത്രപരമായ സൂക്ഷ്മമായ വിശദീകരണമാണ് കത്തോലിക്കാ സഭ നൽകിയിട്ടുള്ളത്. ഈ പ്രസ്താവന ഒരർത്ഥത്തിലും മാതാവിന്റെ മഹത്വത്തെ കുറയ്ക്കുകയോ, രക്ഷാകര ചരിത്രത്തിലെ സമാനതകളില്ലാത്ത പങ്കിനെ നിഷേധിക്കുകയോ ചെയ്യുന്നില്ല. ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്നും, മറിയം ആ രക്ഷകന് ജന്മം നൽകിക്കൊണ്ട് രക്ഷാകര പദ്ധതിയിൽ ഉദാത്തമായി സഹകരിച്ച വ്യക്തിയാണെന്നും സഭയുടെ പ്രബോധനം കൂടുതൽ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. 

ഈ ദൈവശാസ്ത്രപരമായ വ്യക്തതയെ മാതാവിനോടുള്ള ഭക്തിയുടെ 'അവസാനമായി' ചിത്രീകരിക്കുന്നത്, കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ വികലമായ വ്യാഖ്യാനവും ദുരുദ്ദേശപരമായ പ്രചാരണവുമാണ്.
​മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ഇല്ലാതാകുമെന്നും മറിയത്തോടുള്ള ഭക്തി കുറയുമെന്നുമുള്ള ക്രിസ്തുമത വിരോധികളുടെ വാദങ്ങൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. വത്തിക്കാൻ പുറത്തിറക്കിയ പ്രബോധന രേഖയിൽ പോലും, മറിയത്തിന്റെ മാതൃപരമായ സംരക്ഷണത്തിലുള്ള വിശ്വാസികളുടെ ഭക്തിയെയും സ്നേഹത്തെയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

മറിയം 'രക്ഷക'യുടെ പങ്കല്ല, മറിച്ച് 'വിശ്വാസികളുടെ അമ്മ'യുടെയും 'ദൈവത്തിന്റെ അമ്മ'യുടെയും പങ്കാണ് വഹിക്കുന്നത്. ഈ അടിസ്ഥാനപരമായ സത്യത്തിലാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ മരിയൻ ഭക്തിയുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും അടിത്തറ. മറിയത്തിന്റെ 'അതെ' എന്ന സമ്മതമാണ് രക്ഷകന്റെ ജനനത്തിന് കാരണമായത്. ഈ അമ്മയെ എങ്ങനെയാണ് വിശ്വാസികൾക്ക് മറക്കാനാവുക?

 'സഹരക്ഷക' എന്ന പദത്തെ ദൈവശാസ്ത്രപരമായ കൃത്യതയോടെ സമീപിക്കുക എന്നത് മതവിനോടുള്ള യഥാർത്ഥ ഭക്തിയെ കൂടുതൽ ശക്തമാക്കാനെ സഹായിക്കു. അതിനാൽ, മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ഇല്ലാതാകുമെന്ന ചിലരുടെ വാദം, വിശ്വാസത്തിന്റെ ശക്തിയെയും, മാതാവിനോടുള്ള മക്കളുടെ വിശ്വാസബന്ധത്തെയും വിലയിരുത്തുന്നതിലെ അവരുടെ പരാജയമാണ്.
കെ എ സോളമൻ

No comments:

Post a Comment