Friday, 5 December 2025

മുതിർന്ന പൗരന്മാർക്ക് സൗജന്യ കുപ്പി

#മുതിർന്നപൗരന്മാർക്ക് '#സൗജന്യകുപ്പി'. 
​കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്. എം.എൽ.എ. ഇലക്ഷനോ എം.പി. ഇലക്ഷനോ ഒന്നുമല്ല, നമ്മുടെ അയൽപക്കത്തെ ചേട്ടനും ചേച്ചിയും പിള്ളേച്ചനും കോയായും ഒക്കെ "സ്ഥാനാർത്ഥി" കുപ്പായമണിഞ്ഞ് ഇറങ്ങുന്ന തികച്ചും 'കുടുംബപരമായ' ഒരു ഉത്സവം.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഒരു 'ആഗോള' എപ്പിസോഡ് ഇവിടെ അരങ്ങേറുകയാണ്. ​പക്ഷേ, ഇത്തവണത്തെ ട്രെൻഡ് അൽപ്പം വെറൈറ്റിയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കേണ്ടി വരില്ല എന്ന കീഴ് വഴക്കമുള്ളതിനാൽ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ പ്രയോഗിക്കാം.

പണ്ടൊക്കെ വാർഡിലെ പൊട്ടിയ പൈപ്പ് നന്നാക്കാം, വഴിവിളക്ക് ഇടാം, ഇടവഴി ടാർ ചെയ്യാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ കാലം മാറി, കോലം മാറി, കഥയും മാറി . ഇന്നത്തെ സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങൾ കേട്ടാൽ അമേരിക്കൻ പ്രസിഡന്റ് പോലും ഒന്ന് ഞെട്ടും. പുടിൻ്റെ കാര്യം പറയാനുമില്ല

​കുടിവെള്ളമാർക്കു വേണം, അത് സുലഭമാണല്ലോ, പൊട്ടിയ പൈപ്പുകൾക്ക് സമീപം ബക്കറ്റ് പിടിച്ചാൽ മതി, നമുക്ക് വേണ്ടത് വിമാനത്താവളം!
​ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ് വികസന വാഗ്ദാനങ്ങളാണ്. ഒരു സ്ഥാനാർത്ഥി മൈക്കിലൂടെ അനൗൺസ് ചെയ്യുന്നത് കേട്ടു: "പ്രിയപ്പെട്ട വോട്ടർമാരെ, ഞാൻ ജയിച്ചാൽ നമ്മുടെ മൂന്നാം വാർഡിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുവരും!" മറ്റ് ഒരു വാർഡ് മെമ്പർക്കും അവകാശപ്പെടാൻ പറ്റാത്ത കാര്യമാണിത്.

​ഇത് കേൾക്കുന്ന വോട്ടർ അന്തംവിട്ടു നിൽക്കും.. ആകെ അഞ്ഞൂറ് വീടുകളും നാലു കപ്പകൃഷി തോട്ടവും, ഒരു ജൈവപൂകൃഷി എന്ന് വിശേഷിപ്പിക്കുന്ന രാസവളപൂകൃഷിയും പിന്നെ 
 4 വഴിയോര മീൻ വെട്ടു കേന്ദ്രങ്ങളു മാണുള്ളത്.  ഒന്നിനുപോലും വൃത്തിയില്ല.പണ്ട് രാജാക്കന്മാരുടെ കാലത്ത് വൃത്തിയായി സൂക്ഷിച്ചിരുന്ന ഗ്രാമീണ മീൻചന്തകൾ എല്ലാം അപ്രത്യക്ഷമായി. മീൻവരുന്നതും കാത്ത് കിടന്നിരുന്ന ചന്തപ്പട്ടികൾ ഇപ്പോൾ വഴിയോര മീൻതട്ടുകേന്ദ്രങ്ങളിലാണ് വിശ്രമിക്കുന്നത്. മീൻ കിട്ടിയില്ലെങ്കിൽ നായ്ക്കൾ സ്കൂളിൽ പോകുന്ന കുഞ്ഞു കുട്ടികളുടെമേൽ ചാടി വീഴും
ചന്തപ്പിരിവും ചന്ത പിരിയലും ഇന്നില്ല

അങ്ങനെയുള്ള ഈ പഞ്ചായത്ത്  വാർഡിൽ എവിടെയാണ് വിമാനത്താവളം പണിയുക? റൺവേ ഒരുപക്ഷേ പഞ്ചായത്ത് കുളത്തിന് മുകളിലൂടെയാകാം. ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ വാർഡിലെ തെങ്ങോലകളിൽ തട്ടാതിരിക്കാൻ തെങ്ങുകൾ വെട്ടിമാറ്റേണ്ടി വരുമോ എന്ന കാര്യത്തിൽ ആലോചന വേണ്ടി വരും. മരം വെട്ടിൽ കേമനായ ഒരു ചാനൽ മുതലാളിയോട് പറഞ്ഞാൽ അദ്ദേഹം സൗജന്യമായി തെങ്ങല്ലാം വെട്ടി കൊണ്ടു പോയ്ക്കൊള്ളും. തെങ്ങുകൾ  വേണമെന്നില്ല, "വാർഡിൽ നിന്നൊരു ഫ്ലൈറ്റ് പിടിച്ച് ദുബായിൽ പോകാൻ പറ്റുമല്ലോ" എന്ന ആശ്വാസത്തിലാണ് വോട്ടർമാർ.

​ഇതുകൊണ്ടൊന്നും തീർന്നില്ല. അടുത്ത വാഗ്ദാനം 'മൊബിലിറ്റി ഹബ്ബ്' ആണ്. ഓട്ടോറിക്ഷ കഷ്ടിച്ച് കടന്നുപോകുന്ന ഇടവഴി വികസിപ്പിച്ച് അവിടെ വമ്പൻ ബസ് ടെർമിനലും മെട്രോ സ്റ്റേഷനും പണിയുമത്രേ. എ എസ് കനാൽ ആഴം കൂട്ടി വാട്ടർ  മെട്രോക്ക് ഉപയോഗിക്കും.

വാർഡിലെ ചായക്കടയുടെ മുന്നിലുള്ള റോഡിലെ കുഴി അടയ്ക്കാൻ ഫണ്ടില്ലാത്ത പഞ്ചായത്തിലാണോ മെട്രോയും മോണോറയിലും വരാൻ പോകുന്നത്? ചിലർ വിമർശിച്ചേക്കാം അത് കാര്യമാക്കി എടുക്കേണ്ടതില്ല.

​വികസന പ്രവർത്തനങ്ങൾക്കൊപ്പം, ജനങ്ങൾക്ക് നേരിട്ട് കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആരും വോട്ട് ചെയ്തുപോകും. സൗജനം​വീടും വസ്ത്രവും: "ജയിച്ചാൽ എല്ലാവർക്കും ഇരുനില വീട്, അലമാര നിറയെ പട്ടുസാരിയും ബ്രാൻഡഡ് ഷർട്ടും. പാൻ്റ്സും. കുളിക്കാൻ രാംരാജ് മുണ്ടുകൾ. തോർത്ത് പൊറോട്ട അടിക്കാർക്ക് മാത്രമായി സംവരണം ചെയ്യും 

റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ ക്യൂ നിൽക്കുന്ന ജനങ്ങൾ അപ്രത്യക്ഷമാകും. സോമാറ്റോ എല്ലാവർക്കും  ഭക്ഷണ പാഴ്സലുകൾ വീട്ടിലെത്തിക്കും. ഓരോ വീട്ടിലും 55 ഇഞ്ച് എൽ.ഇ.ഡി ടിവിയും, വീട്ടിലെ എല്ലാവർക്കും ഐഫോണും! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കൂടി സൗജന്യമായി നൽകുമോ എന്ന് ചോദിക്കേണ്ടതില്ല, അതുണ്ടാവും.

സൊമാറ്റോ സർവീസ് ആവശ്യമില്ലാത്തവർക്ക് ​ദിവസവും ഭക്ഷ്യക്കിറ്റ്.  പണ്ട് ഓണത്തിനും വിഷുവിനും കിട്ടിയിരുന്ന കിറ്റ് ഇനി മുതൽ ദിവസവും രാവിലെ വീട്ടുപടിക്കൽ എത്തും. അടുക്കളയിൽ തീ പുകയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് ഈ പ്രത്യേകസംവിധാനം.

​മുതിർന്ന പൗരന്മാരോടുള്ള 'കരുതൽ'
​വാഗ്ദാനങ്ങളിൽ ഏറ്റവും ആവേശം കൊള്ളിക്കുന്നതാണ് അവർക്ക് മാത്രമായുള്ള  "സൗജന്യ കുപ്പി!"  യുവാക്കൾ ആരെങ്കിലും വയസ്സ് തിരുത്തി ഈ സൗജന്യം അവകാശപ്പെട്ടാൽ അത് കർശനമായി നേരിടും. വയോജന വാഗ്ദാനം കേട്ട് നാട്ടിൻ പുറത്തേ  വയസ്സൻ ക്ലബ്ബുകൾ ഉണർന്നു കഴിഞ്ഞു.

 "പെൻഷൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, വൈകുന്നേരത്തെ കാര്യം കുശാലായാൽ മതി" എന്നാണ് ചില മുതുക്കന്മാരുടെ ലൈൻ. ബിവറേജസ് കോർപ്പറേഷന്റെ ഒരു ശാഖ ഓരോ വാർഡിലും സ്ഥാപിക്കും. ഇതോടെ മദ്യവിരുദ്ധ സമിതി എന്ന ഒരു കൂട്ടം വികസന വിരോധികൾ പാടെ അപ്രത്യക്ഷരാകും.
എതിർ സ്ഥാനാർത്ഥിയുടെ ക്യാമ്പിലെ വോട്ടർമാർ  മറുകണ്ടം ചാടാൻ ഇത്തരം വാഗ്ദാനങ്ങൾ വളരെ ഫലപ്രദമാണ്.
​ഇതൊക്കെ കേൾക്കുമ്പോൾ പാവം വോട്ടർമാർക്ക് ചിരിക്കണോ കരയണോ എന്ന് തോന്നിയേക്കാം. പഞ്ചായത്ത് മെമ്പർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക്  പരിധി നിശ്ചയിക്കാത്തത് കൊണ്ട് സ്ഥാനാർത്ഥികൾക്ക് എന്തും പറയാം.

ഒരു ജനന സർട്ടിഫിക്കറ്റിനോ, വീട്ടുനമ്പറിനോ വേണ്ടി പഞ്ചായത്ത് ഓഫീസ് ചെന്നാൽ സ്വന്തം ജോലി ചെയ്യാതെ അക്ഷയ കേന്ദ്രത്തിലേക്ക് പറഞ്ഞു വിടുന്ന ഉദ്യോഗസ്ഥർ ഉള്ള നാട്ടിലെ ജനത്തോടാണ് ഈ "സ്വർഗ്ഗരാജ്യം" പണിയുമെന്ന് സ്ഥാനാർത്ഥികൾ പറയുന്നത്.

​ജയിച്ചു കഴിഞ്ഞാൽ പിന്നെ വിമാനത്താവളം പോയിട്ട്, വാർഡിലെ ഓട വൃത്തിയാക്കാൻ പോലും ഫണ്ട് ഉണ്ടാകില്ല എന്നതാണ് സത്യം. "വിമാനത്താവളം പണിയാൻ നോക്കിയതാ, പക്ഷെ സ്ഥലം അക്വയർ ചെയ്യാൻ പറ്റിയില്ല, അതുകൊണ്ട് നമുക്ക് ആ ഫണ്ട് കൊണ്ട് ഒരു പുതിയ ചിരിക്ളബ്ബ തുടങ്ങാം" എന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇവർ തന്നെ പറയും.

​എന്തായാലും തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ ഉത്സവമാണല്ലോ.? സ്ഥാനാർത്ഥികൾക്ക് എന്തും പറയാം, വോട്ടർമാർക്ക് എന്തും കേൾക്കാം. വോട്ടെണ്ണൽ കഴിയുന്നത് വരെ ഈ വാഗ്ദാനങ്ങളുടെ ബലൂണുകൾ ഇങ്ങനെ അന്തരീക്ഷത്തിൽ പറന്നു നടക്കും.
​നാളെ നമ്മുടെ വീട്ടുമുറ്റത്ത് വിമാനം ഇറങ്ങിയില്ലെങ്കിലും, സൗജന്യമായി ഐഫോൺ കിട്ടിയില്ലെങ്കിലും, നമുക്ക് കിട്ടുന്ന ഈ 'തമാശകൾ' ആസ്വദിക്കുക തന്നെ. കാരണം, അടുത്ത അഞ്ച് വർഷത്തേക്ക് ചിരിക്കാൻ വക നൽകുന്നത് ഈ വാഗ്ദാനങ്ങൾ മാത്രമായിരിക്കും!
-കെ എ സോളമൻ

Saturday, 29 November 2025

നന്ദിപൂർവം - കഥ

നന്ദിപൂർവം - കഥ - കെ എ സോളമൻ

ഏഴ് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ് ഞാൻ.  പുറംലോകവുമായി പൊരുത്തപ്പെടാൻ തുടങ്ങുന്നതേയുള്ളൂ. എനിക്ക് സംസാരിക്കാൻ ആവില്ല. എൻറെ അമ്മ എന്നെ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അമ്മത്തൊട്ടിലിൽ എത്തുന്നവരെല്ലാം അനാഥരാണെങ്കിൽ ഞാനും അങ്ങനെയാണ്. എൻ്റെ അമ്മയെ കുറ്റപ്പെടുത്താൻ എനിക്കാവില്ല, സാഹചര്യം അതായിരിക്കണം. എൻറെ അമ്മ സുരക്ഷിതയായി വീട്ടിൽ തിരികെ എത്തിക്കാണുമെന്ന് വിശ്വസിച്ച് ഞാൻ ആശ്വാസം കൊള്ളുന്നു. 

ഈ സമയത്ത്  ലോകം എനിക്ക്  വളരെ പരിമിതമാണെങ്കിലും, അത്ഭുതകരമായ പല കാര്യങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും.
എനിക്ക് നിറങ്ങൾ തിരിച്ചറിയാൻ പറ്റുമോയെന്നു ചോദിച്ചാൽ 
​ഇല്ല, ഇപ്പോൾ സാധിക്കില്ല. ജനിച്ച് ഒരാഴ്ചയാകുമ്പോൾ കുഞ്ഞുങ്ങളുടെ കാഴ്ചശക്തി പൂർണ്ണമായും വികസിച്ചിട്ടുണ്ടാവില്ല. കറുപ്പ്, വെളുപ്പ്, ഇവ രണ്ടു ചേർന്ന ചാരനിറം എന്നിവ മാത്രമേ ഈ സമയത്ത് കാണാൻ സാധിക്കൂ.

കടും നിറങ്ങളോടും  വെളിച്ചത്തോടും എല്ലാ കുഞ്ഞുങ്ങൾക്കും എന്നപോലെ എനിക്കും താൽപ്പര്യമുണ്ട്.
ഏകദേശം  12 ഇഞ്ച് അകലം വരെയുള്ള കാഴ്ചകൾ മാത്രമേ എനിക്കു വ്യക്തമായി കാണാൻ കഴിയൂ.
 അമ്മ മുലയൂട്ടുമ്പോൾ മുഖത്തേക്ക് ഉള്ള ദൂരം മാത്രം. പക്ഷെ എനിക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല. അതുകൊണ്ട് ആ കാഴ്ചകളും അതിനപ്പുറമുള്ളതുമെല്ലാം എനിക്ക് അവ്യക്തമാണ്
തീർച്ചയായും എനിക്ക് ശബ്ദം തിരിച്ചറിയാൻ പറ്റും 

ചിന്തിക്കാൻ കഴിയാത്ത ഒരു കുഞ്ഞിന് ഇതൊക്കെ എങ്ങനെ പറയാൻ കഴിയും എന്നതായിരിക്കും നിങ്ങളുടെ ചിന്ത. 
ചിന്തിക്കാൻ ആകുമെങ്കിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറയുന്നത്. 

കേൾവി ശക്തി  എല്ലാ കുഞ്ഞുങ്ങളുടേതും എന്നപോലെ ഗർഭപാത്രത്തിൽ വെച്ചുതന്നെ വികസിച്ചതാണ്. അതിനാൽ, എനിക്ക്  പരിചിതമായ ശബ്ദങ്ങൾ, പ്രത്യേകിച്ച് എൻ്റെ അമ്മയുടെ ശബ്ദം ഞാൻ വേഗത്തിൽ തിരിച്ചറിയും. പക്ഷേ എൻ്റെ അമ്മ? എനിക്ക് ആ ഭാഗ്യം വെറും ഏഴു ദിവസം മാത്രമേ വിധി അനുവദിച്ചിരുന്നുള്ളു. ഇനി ചിലപ്പോൾ ഏതെങ്കിലും ഒരമ്മ,  അല്ലെങ്കിൽ  അനേകം അമ്മയാർ.

പുതിയ ശബ്ദങ്ങൾ  തിരിച്ചറിയാൻ എനിക്ക് ഭാഗ്യമുണ്ടാകേണ്ടിയിരിക്കുന്നു. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടുകയോ  കരയുകയോ ചെയ്തേക്കാം. താരാട്ടുപാട്ടുകളോ മൃദുവായ വർത്തമാനങ്ങളോ എന്നെ ശാന്തമാക്കാൻ സഹായിക്കും.
ഒരുപക്ഷേ ഭാഗ്യമു ണ്ടെങ്കിൽ എനിക്ക് ലഭിക്കാൻ പോകുന്നത് റെക്കോർഡ് ചെയ്ത താരാട്ട് പാട്ടുകളായിരിക്കും.  " ഓമനത്തിങ്കൾ കിടാവോ " പോലുള്ളവ '

​സംസാരിക്കാൻ കഴിയില്ലെങ്കിലും എനിക്ക്  എൻ്റെ ആവശ്യങ്ങൾ അറിയിക്കാൻ പല വഴികൾ ഉണ്ട്. കരച്ചിൽ ആണ് മുഖ്യം. 

വിശപ്പ്, അസ്വസ്ഥത, ഉറക്കം, അല്ലെങ്കിൽ അമ്മയുടെ സാമീപ്യം വേണം എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഞാൻ കരച്ചിലിലൂടെ പ്രതികരിക്കും. ഓരോ ആവശ്യത്തിനും കരച്ചിലിന്റെ രീതി വ്യത്യസ്തമായിരിക്കും. 

കുഞ്ഞുങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്നത് സ്പർശനമാണെന്ന് നിങ്ങൾക്കറിയാമല്ലോ?  അമ്മ നെഞ്ചോട് ചേർത്തുപിടിക്കുന്നതും  തലോടുന്നതും ഏതു കുഞ്ഞാണ് ആഗ്രഹിക്കാത്തത്? അമ്മയുടെ ലാളന എല്ലാ കുഞ്ഞുങ്ങൾക്കും സുരക്ഷിതബോധം നൽകും. ഏതമ്മ  എന്നത് എന്നെ സംബന്ധിച്ച്  ഒരു പ്രഹേളികയായി അവശേഷിക്കുകയാണ് -

ഞാൻ ഇപ്പോൾ  അറിഞ്ഞുകൊണ്ട് ചിരിക്കില്ലെങ്കിലും, ഉറക്കത്തിലോ മറ്റോ എൻ്റെ മുഖത്ത് ചെറിയ ഭാവവ്യത്യാസങ്ങൾ കണ്ടേക്കാം. സൂക്ഷിച്ച് നോക്കിയാൽ നിങ്ങൾക്ക് അത് മനസ്സിലാകും'
ഒരാഴ്ച മാത്രം പ്രായമുള്ള എനിക്ക് ഗന്ധം തിരിച്ചറിയാനുള്ള  കഴിവ് വളരെ കൂടുതലാണ്. അമ്മയുടെ ശരീരഗന്ധവും മുലപ്പാലിന്റെ മണവും എനിക്ക്  കൃത്യമായി തിരിച്ചറിയാൻ സാധിക്കും. വരുംദിവസങ്ങളിൽ എങ്ങനെ എന്നത് ഒരു ചോദ്യചിഹ്നമായി എൻറെ മുന്നിൽ അവശേഷിക്കുകയാണ്.
എൻ്റെ കൈവിള്ളയിൽ നിങ്ങൾ വിരൽ വെച്ചു നോക്കു. ഞാൻ അതിൽ മുറുകെ പിടിക്കും, ഒരു ആശ്രയത്തിനു വേണ്ടി.
എൻറെ.കവിളിൽ മൃദുവായ് ഒന്നു തൊട്ടു നോക്കു. 'തൊട്ടാൽ ഞാൻ  ആ ഭാഗത്തേക്ക് തല തിരിക്കുകയും വായ തുറക്കുകയും ചെയ്യും. 

ഈ പ്രായത്തിൽ ഞാൻ  ദിവസത്തിൽ 16 മുതൽ 18 മണിക്കൂർ വരെ  ഉറങ്ങും. എന്നാൽ തുടർച്ചയായി ഉറങ്ങാനാവില്ല, ഓരോ 2-3 മണിക്കൂറിലും വിശന്ന് ഉണരും. അമ്മയെ നോക്കി എൻ്റെ കണ്ണുകൾ പതറും
മുലപ്പാലിൻ്റെ മധുരമുള്ള രുചികൾ എനിക്ക്  പ്രിയം.
അപ്പോൾ ഞാൻ പറഞ്ഞു നിർത്തട്ടെ, ഈ പ്രായത്തിൽ ഞാൻ ലോകത്തെ അറിയുന്നത് പ്രധാനമായും സ്പർശനത്തിലൂടെയും, ഗന്ധത്തിലൂടെയും, കേൾവിയിലൂടെയുമാണ്. കാഴ്ചയിലൂടെ അല്ല

പിന്നെ എൻ്റെ ഭാവി? അതു എന്നെ ദത്തെടുക്കാൻ വരുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ തീരുമാനിക്കും. ഒരു പക്ഷെ ഭാവിയിൽ ഞാൻ ഡോക്ടറോ എഞ്ചിനിയറോ, കളക്ടറോ, മന്ത്രിയോ, കള്ളിയോ, കളവുമുതൽ സൂക്ഷിക്കുന്നവളോ ആകും. അവയൊന്നും എൻ്റെ മുൻഗണനകളിൽ പെടുന്ന കാര്യങ്ങളല്ല.

വെറും ഏഴുദിവസം മാത്രം പ്രായുള്ള എനിക്ക് ഇപ്പോൾ കൃത്യമായ ഒരു പേരില്ല. PC 310, AK 147, എന്ന മട്ടിൽ പോലീസിനും തോക്കിനും ഇടുന്നതുപോലെ ഒരു നമ്പർ ആണ് എൻ്റെ പേര് , AT 49, അതായത് അമ്മത്തൊട്ടിൽ 49. വൈകാതെ എനിക്ക് നല്ല ഒരു പേര് ലഭിക്കും, അത് അർച്ചനയെന്നോ, ആതിരയെന്നോ അഹാന എന്നോ ആവും. ഈ മനോഹര തീരഭൂമിയിൽ ഒരു അനാഥ കുട്ടിയായി, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കടക്കാരിയായി നിങ്ങളോടൊപ്പം കൂടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനിവിടെ അവസാനത്തെ ആളാവില്ല..എനിക്ക് പിന്നാലെയും കൂട്ടുകാർ  വരും, എല്ലാവരുടെയും കൂടിയുള്ള ഈ ഭൂമിയിലേക്ക്

ഞാൻ നിങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കുന്നില്ല. 

ഈ അനാഥ കുഞ്ഞിൻ്റെ സാങ്കൽപികവർത്തമാനങ്ങൾ a.കേട്ടിരുന്ന നല്ലവരായ നിങ്ങൾക്കെല്ലാവർക്കും നന്ദി.

ആശംസകളോടെ,
നിങ്ങളുടെ സ്വന്തം  AT 49
c/o അമ്മത്തൊട്ടിൽ
ജില്ലാ ആശുപത്രി
ആലപ്പുഴ 

Sunday, 23 November 2025

പ്രത്യേക അറിയിപ്പ്

പ്രത്യേക അറിയിപ്പ്
23 11 2025 സാബ്ജി ലളിതാംബികയുടെ കുറിപ്പ്
ആലോചന സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റും പ്രമുഖ എഴുത്തുകാരനുമായ പ്രൊഫ കെ എ സോളമൻ സാറിൻ്റെ ജന്മ ദിനം ഇന്നലെയായിരുന്നു.  കഴിഞ്ഞ 50 വർഷമായി സാമൂഹിക രംഗത്ത് ചലനാത്മകമായി പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനായ സോളമൻ സാറിൻ്റെ ജന്മ ദിനം അറിവിൻ്റെ വലിയ അടയാള പ്പെടുത്തലായി ആഘോഷിക്കപ്പെടേണ്ടേ തുണ്ട്.  അദ്ദേഹത്തിൻ്റെ എഴുത്ത് വഴിയുടെ രമണീയത കാണാതെ ആലപ്പുഴയിലെ ഒരു സാംസ്കാരിക സംഘടനയ്ക്കും മുന്നോട്ട് പോകാനാവില്ല.  എളിയ നിലയിൽ തളിർത്ത് വലിയ തണൽ വൃക്ഷമായും ഫല വൃക്ഷമായും പൂ പാത്രവുമായി മാറിയ കാലത്തിൻ്റെ  ആഴത്തിലുള്ള ജൈവ മുദ്രയാണ് സോളമൻ സാറിൻ്റെ വ്യക്തി മഹത്വം.സോളമൻ സാറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ആലോചന സാംസ്കാരിക കേന്ദ്രം  ഒരു സ്നേഹ വിരുന്ന് ഒരുക്കുകയാണ്. മല്ലൻസ്‌ കിച്ചണിൽ നാളെ (24.11.2025, തിങ്കൾ) വൈകുന്നേരം 7 ന് നടക്കുന്ന സ്നേഹവിരുന്നിൽ ബഹുമാനപ്പെട്ട എല്ലാ ആലോചന അംഗങ്ങളും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം
സാബ്ജി ലളിതാംബിക
സെക്രട്ടറി
ആലോചന
23.11.25.

Friday, 21 November 2025

ഡിവൈൻ കോമഡി

ഡിവൈൻ കോമഡി
കഥ  - കെ എ സോളമൻ
​പത്മനാഭൻ, ചന്ദ്രശേഖരൻ, വാസുദേവൻ, മൂന്ന് പ്രബലരായ രാഷ്ട്രീയ നേതാക്കൾ. കേരള രാഷ്ട്രീയത്തിലെ സകല കളികളും കണ്ടവരും, കളിച്ചവരും.അവസാനത്തെ കളിയും അവർ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു

പ്രത്യക്ഷത്തിൽ അവർ അയ്യപ്പഭക്തർ ആണ്. കുളിച്ചു കുറിയും തൊട്ട് ക്ഷേത്രത്തിൻറെ അകത്തും പുറത്തും കറങ്ങി നടക്കുന്നവർ. പ്രസംഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കാനുള്ള' പോരാളികൾ. എന്നാൽ, അവരുടെ മനസ്സിന്റെ അറകളിൽ ഒളിപ്പിച്ച മറ്റൊരു സത്യമുണ്ട്.

​ക്ഷേത്രത്തിന്റെ കട്ടിളപ്പടികളിലും ചുമരുകളിലും പൂശാനായി കൊണ്ടുവന്ന സ്വർണ്ണ ത്തകിടുകൾ അവർ തന്ത്രി അറിയാതെ തന്ത്രപൂർവ്വം മാറ്റി.

മൂവർ കൂട്ടത്തിൽ, വിലകുറഞ്ഞ ചെമ്പുതകിടുകൾ വച്ച ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് പത്മനാഭനായിരുന്നു. ചന്ദ്രശേഖരൻ ഭരണസംവിധാനത്തിലെ നൂലാമാലകൾ എളുപ്പമാക്കി. വാസുദേവൻ എന്ന മുൻ ദേവസ്വം ഉദ്യോഗസ്ഥൻ അതിന് ഒത്താശ ചെയ്തു. സ്വർണ്ണത്തിന്റെ തിളക്കം അവരുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു,

വിശ്വാസത്തെക്കാൾ വലുത് പണമാണെന്ന് അവർ സ്വയം തിരിച്ചറിഞ്ഞു.

​കൊള്ള പുറത്തുവന്നപ്പോൾ നാടൊന്നാകെ ഇളകിമറിഞ്ഞു. പക്ഷെ, അധികാരത്തിന്റെ മറവിൽ അവർ നിയമത്തിന്റെ പിടിയിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറി. കാലം കടന്നുപോയി. അവരുടെ  ബാങ്കിലെ അക്കൗണ്ടുകളിൽ പണം പെരുകി.

​അങ്ങനെയിരിക്കെ ഒരു മണ്ഡലകാലം കൂടി വന്നു
​മൂവർക്കും ഒരേ ദിവസം, ഒരേ സമയം, ഒരേ സ്വപ്നം ഉണ്ടായി.

ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ, കരിമ്പടം പുതച്ച ഒരു വിഗ്രഹം. അവരുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. അടുത്ത ദിവസം, ഒരു അദൃശ്യശക്തിയാൽ പ്രേരിതരായി അവർ മലകയറാൻ തീരുമാനിച്ചു. ഇത്തവണ വി.ഐ.പി. പരിവേഷമില്ല, അംഗരക്ഷകരില്ല. സാധാരണ തീർത്ഥാടകരെപ്പോലെ, കാൽനടയായി.
​പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ അവർ വിയർത്തുലഞ്ഞു നടന്നു.

പക്ഷെ അവരുടെ യഥാർത്ഥ ശിക്ഷ ആരംഭിച്ചത് സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് താഴെയായിരുന്നു.

​തിരക്കേറിയ ആ മണ്ഡലകാലത്ത്, തലയിൽ ഒഴിഞ്ഞ ഇരുമുടിക്കെട്ടുമായി അവർ ക്യൂവിൽ നിന്നു. ഒരടി മുന്നോട്ടു നടക്കാൻ പറ്റുന്നില്ല പത്മനാഭന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ കണ്ണിലേക്കിറങ്ങി നീറി. സാധാരണക്കാർ തോളോട് തോൾ ചേർന്ന് നീങ്ങുന്ന ക്യൂ. ഓരോ നിമിഷവും ഓരോ തീർത്ഥാടകൻ അവരെ കടന്നുപോകുമ്പോൾ ഒരു നേർത്ത ശബ്ദം ഉയരും.

​“സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”

​ചന്ദ്രശേഖരന്റെ താടിരോമങ്ങളിൽ വിരലോടിച്ച ഒരു വൃദ്ധ തീർത്ഥാടകൻ, കണ്ണിൽ ദയയുടെ ലാശം പോലുമില്ലാതെ ചോദിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”
​വാസുദേവന്റെ തോളിൽ ഒരു നിമിഷം കൈവെച്ച്, അവന്റെ ചെവിയിൽ ഒരു ചെറുപ്പക്കാരൻ മന്ത്രിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു, ചേട്ടാ?”

​ശബ്ദത്തിൽ കോപമില്ല, ദുഃഖവുമില്ല. വെറും ചോദ്യം മാത്രം. എന്നാൽ ആ ചോദ്യം അവരുടെ ഹൃദയത്തെ നൂറായി കീറിമുറിച്ചു. ആ ചോദ്യം ഒരു ശിക്ഷാമുറയായി അവരെ വേട്ടയാടി. അവരുടെ പേജിൽ അവർ VIP-കൾ ആയിരുന്നു. ഇവിടെ അവർ മോഷ്ടാക്കൾ മാത്രമായി ചുരുങ്ങി.

ഈ ചോദ്യങ്ങൾ നിർത്താതെ ഒഴുകി. ക്യൂ നീങ്ങും തോറും, ചോദിക്കുന്നവരുടെ എണ്ണം കൂടി. അവർ തലകുനിച്ചു നിന്നു. മരണം കാത്തിരിക്കുന്നതിനേക്കാൾ ഭീകരമായ അവസ്ഥ.

​ഒടുവിൽ, മരണത്തിന്റെ നിഴലിൽ നിന്ന് അവർക്ക് മോചനം കിട്ടി. മൂവരും ഒരേ രാത്രി, ഏകദേശം ഒരേ സമയം മരണപ്പെട്ടു. രാഷ്ട്രീയ ലോബിക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത ദുരൂഹതയായി അവരുടെ അന്ത്യം.
​എന്നാൽ, അത് അവരുടെ കഥയുടെ അന്ത്യമായിരുന്നില്ല, മറിച്ച് ഒരു ദിവ്യനാടകത്തിന്റെ രണ്ടാം അങ്കമായിരുന്നു.

​കണ്ണ് തുറന്നപ്പോൾ അവർ മൂന്നുപേരും ഒരു വിശാലമായ, ഇരുണ്ട ഇടത്തിൽ എത്തിച്ചേർന്നു. ആകാശമോ ഭൂമിയോ  ഇല്ല, സമയത്തിന് അവിടെ ഒട്ടും പ്രസക്തിയില്ല:സമയമാം രഥം  അവിടെ പ്രവർത്തിക്കില്ല. ചുറ്റും നേരിയൊരു മണിനാദം മാത്രം.

​അവരുടെ മുന്നിലായി, അനേകം ക്ഷേത്ര മണികൾ തൂങ്ങിക്കിടക്കുന്നു.. ചെറുത് മുതൽ ഭീമാകാരമായത് വരെ. ഓരോ മണിയിലും സ്വർണ്ണത്തിന്റെ നേർത്ത ഒരു പൊടിപോലും കാണാനില്ല. എല്ലാം വൃത്തികേടായ, പഴകി ദ്രവിച്ച് ക്ളാവ് പിടിച്ച ചെമ്പുമണികൾ.
​"നിങ്ങൾ സ്വന്തം ദൈവത്തെയാണ് കബളിപ്പിച്ചത്. അതുകൊണ്ട്, നിങ്ങൾക്കായുള്ള നരകവും, അല്പം കടുപ്പമേറിയതാണ്," മുന്നിൽ പ്രകാശത്തിന്റെ രൂപത്തിൽ അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു.

​"ഇതാണ് നിങ്ങളുടെ സേവന നരകം.. സ്വർണ്ണം എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് നിങ്ങൾ മോചിതരായി. ഇനി നിങ്ങൾ ഈ മണികൾ പോളിഷ് ചെയ്യണം. നിത്യതയിലുടനീളം."

​ആദ്യമൊക്കെ ഇതൊരു ലളിതമായ ശിക്ഷയായി അവർക്ക് തോന്നി. ഒരു മണി പോളിഷ് ചെയ്യാൻ എന്താണ് പ്രയാസം?.

പക്ഷെ, പോളിഷിംഗിനായി അവർക്ക് നൽകപ്പെട്ട തുണിക്കഷ്ണം പഴയതും പരുപരുത്തതുമായിരുന്നു. അവർ പോളിഷ് ചെയ്യുന്ന ഓരോ മണിയും നിമിഷങ്ങൾക്കുള്ളിൽ പഴയതുപോലെ മങ്ങാൻ തുടങ്ങി. അവർ എത്ര വേഗത്തിൽ ജോലി ചെയ്താലും, അവർക്ക് പൂർണ്ണ തിളക്കമുള്ള ഒരു മണി പോലും പുനർസൃഷ്ടിക്കാൻ കഴിഞ്ഞില്ല.

​ഏറ്റവും വലിയ ശിക്ഷ മറ്റൊന്നായിരുന്നു:
​അവർ പോളിഷ് ചെയ്ത് വൃത്തിയാക്കുന്ന ഓരോ മണിയുടെയും ഉപരിതലത്തിൽ, അവരുടെ മുഖം പ്രതിഫലിക്കില്ല. പകരം, അവർ മോഷ്ടിച്ച സ്വർണ്ണ തകിടുകളുടെ രൂപം തെളിഞ്ഞുവന്നു. മണി പൂർണ്ണമായി തിളങ്ങുമ്പോൾ, അതിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മിന്നുന്ന സ്വർണ്ണപ്രഭയുടെ പ്രതിഫലനം തെളിഞ്ഞു. അടുത്ത നിമിഷം അത് വീണ്ടും മാഞ്ഞുപോകുകയും ചെയ്തു.

​പത്മനാഭൻ ഒരു മണി പോളിഷ് ചെയ്ത് അതിൽ തെളിഞ്ഞ സ്വർണ്ണത്തെ നോക്കി ദീർഘമായി നിശ്വസിച്ചു.
"ഇതാണ് പുണ്യ മോഷണങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രതിഫലനങ്ങൾ," അയ്യപ്പൻ അരുളിച്ചെയ്തു.
​ചന്ദ്രശേഖരൻ  തുണികൊണ്ട് മണിയിൽ നിർത്താതെ ഉരച്ചു കൊണ്ടിരുന്നു. വിരലുകൾ പൊട്ടി ചോരയൊലിച്ചിട്ടും എ അയാൾ നിർത്തിയില്ല. ഓരോ നിമിഷവും, സ്വർണ്ണത്തെക്കുറിച്ചുള്ള ചിന്തകൾ അയാളുടെ സമനില തെറ്റിച്ചു.

​ദിവസങ്ങൾ, മാസങ്ങൾ, യുഗങ്ങൾ കടന്നുപോയി. സമയത്തിന്റെ കണക്കെടുക്കാൻ അവർ ശ്രമിച്ചില്ല. അവരുടെ ജീവിതം ഒരേയൊരു പ്രവൃത്തിയിലേക്ക് ചുരുങ്ങി: ചെമ്പുമണികൾ പോളിഷ് ചെയ്ത്, സ്വർണ്ണത്തിന്റെ മായക്കാഴ്ച കാണുക.

ചിലപ്പോൾ, ഏറ്റവും വൃത്തികേടായ മണിയിൽ, അവർ കഷ്ടപ്പെട്ട് പോളിഷ് ചെയ്ത് കഴിഞ്ഞാൽ, അതിൽ അവരുടെ ഇപ്പോഴത്തെ, ദുരിതമയമായ മുഖം ഒരു നിമിഷം പ്രതിഫലിക്കും. ആ കാഴ്ച അവരെ ഭയപ്പെടുത്തി.  ജീവിച്ചിരുന്നപ്പോൾ അവർ ധരിച്ച VIP മുഖം അവിടെ ഉണ്ടായിരുന്നില്ല. ഭയവും, നിരാശയും, ചെയ്ത തെറ്റിന്റെ കുറ്റബോധവും മാത്രം പേറുന്ന മൂന്ന് മനുഷ്യരുടെ രൂപമായിരുന്നു അത്.

​"നിങ്ങൾ സ്വന്തം ദൈവത്തെ കബളിക്കാൻ കഴിയുമെന്ന് കരുതി. എന്നാൽ, ഈ ക്ഷേത്രമണികൾ നിങ്ങളെ കബളിപ്പിക്കില്ല. അവർ നിങ്ങളുടെ പാപത്തെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ടുപോകും," അയ്യപ്പൻ പറയുന്നതായി അവർക്ക് തോന്നി.

​വർഷങ്ങൾക്കു ശേഷം...
​വാസുദേവൻ ചിരിക്കാൻ തുടങ്ങി. ആദ്യം ചെറുതായി, പിന്നെ ഉറക്കെ. അയാളുടെ ചിരിയിൽ ഭ്രാന്തിന്റെ  ലക്ഷണമുണ്ടായിരുന്നു.

​"സ്വർണ്ണം! സ്വർണ്ണം! ഇവിടെ സ്വർണ്ണമില്ല! എങ്കിലും ഞാൻ അത് കാണുന്നു!" അയാൾ മണിയിലേക്ക് ആവേശത്തോടെ നോക്കി.
​പത്മനാഭൻ അയാളെ പിടിച്ചുമാറ്റി. അവന്റെ കണ്ണുകളിൽ ജ്ഞാനത്തിന്റെ ഒരു നേർത്ത തിളക്കം. "ഇത് നമ്മുടെ ശിക്ഷയാണ്, നമ്മുടെ വിധിയാണ് വാസു. നമ്മൾ കണ്ട സ്വർണ്ണമെല്ലാം മായയായിരുന്നു. ഈ മണിയിൽ തെളിയുന്ന തിളക്കം പോലും ശാശ്വതമല്ല. നമ്മൾ മോഷ്ടിച്ചത് വെറും ചെമ്പ് മാത്രമായിരുന്നു, അതിന് സ്വർണ്ണം പൂശാൻ ശ്രമിച്ച നമ്മളും ചെമ്പായി മാറി. സത്യമായ സ്വർണ്ണം ഭക്തരുടെ വിശ്വാസമായിരുന്നു. നമ്മളത മനസ്സിലാക്കിയില്ല."

​അവൻ പോളിഷിംഗ് നിർത്തി.
​"ഞാൻ പോളിഷിംഗ് നിർത്തിയിരിക്കുന്നു. ഇനി എന്നെ ശിക്ഷിക്കൂ," പത്മനാഭൻ വിളിച്ചുപറഞ്ഞു.

​അയ്യപ്പൻ പുഞ്ചിരിച്ചു. "നീ മനസ്സിലാക്കിയെങ്കിൽ നിനക്ക് മോചനം. ഈ നരകത്തിന്റെ ശിക്ഷ, നീ ചെയ്ത പാപത്തെക്കുറിച്ച് നിത്യമായി ബോധവാനായിരിക്കുക എന്നതാണ്. നീ അത് നേടിയെടുത്തു."
​അങ്ങനെ, സ്വന്തം ദൈവത്തെ കബളിപ്പിക്കാൻ കഴിയുമെന്ന് കരുതിയ ശബരിമലയിലെ സ്വർണ്ണ മോഷ്ടാക്കൾ അഭിനയിച്ച നിത്യതയിലെ ഡിവൈൻ കോമഡിക്ക് ഒരു താൽക്കാലിക തിരശ്ശീല വീണു. അവരിൽ ഒരാൾ മാത്രം മോചനം നേടി. മറ്റുള്ളവർ, സ്വർണ്ണത്തിന്റെ മായക്കാഴ്ചയിൽ എന്നും പോളിഷ് ചെയ്തുകൊണ്ടേയിരുന്നു.  

Saturday, 15 November 2025

രമണിയും രഥോത്സവവും

രമണിയും രഥോത്സവവും
കഥ - കെ എ സോളമൻ

ചേർത്തലക്കാരനായ ഞാനാണ് കഥാകാരൻ, വേണമെങ്കിൽ വി.ഡി. എന്നു വിളിക്കാം.വി. ദാസപ്പൻ എന്നാണെൻ്റെ മുഴുവൻ പേര്


കൈയ്യിലൊരു മുഷിഞ്ഞ കൈയ്യെഴുത്തുപ്രതിയും പേനയും തോൾസഞ്ചിയുമില്ലെങ്കിൽ എന്നെ  ഒരു സാധാരണക്കാരനായേ ആരും കണക്കാക്കൂ. പക്ഷേ എൻ്റെ മനസ്സിൽ അപ്പോൾത്തന്നെ ഒരു വായനാവാരം ഒതുങ്ങിക്കിടപ്പുണ്ടാവും.

എൻ്റെ കഥാപാത്രങ്ങൾ പലപ്പോഴും ഒരു പ്രത്യേക സമുദായത്തിലോ ഭൂപ്രദേശത്തോ ഒതുങ്ങിനിൽക്കാറില്ല.
​കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ പാലക്കാട്ടെ കൽപ്പാത്തിയിലാണ്. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ രഥോത്സവം കാണാൻ.

1425-ൽ നിർമ്മിച്ചതാണത്രേ ഈ പുരാതന ക്ഷേത്രം! അത്രയും പഴക്കമുണ്ടെങ്കിൽത്തന്നെ അതൊരു കഥാപാത്രമായി എൻ്റെ കഥയിൽ. അങ്ങനെ ഒരു നവംബർ മാസത്തെ തണുപ്പിൽ, പത്തുദിവസത്തെ ഉത്സവത്തിൻ്റെ ചൂടിലേക്ക് ഞാനങ്ങു പറിച്ചുനടപ്പെടുകയായിരുന്നു.

അവസാനത്തെ മൂന്നുദിവസത്തെ കാഴ്ചയാണ് ഹൈലൈറ്റ്. നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവരഥങ്ങൾ ഒരുമിച്ചുചേരുന്ന 'ദേവരഥ സംഗമം'.

ആർത്തുല്ലസിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കിടയിൽ തലയിൽ കൈവെച്ച് അത്ഭുതത്തോടെ ഞാൻ നിന്നു. ഒരല്പം മാറി, ആ നാല് രഥങ്ങളെ ഒരുമിച്ച് ബന്ധിപ്പിച്ച് വലിക്കുന്ന ഘോഷയാത്ര കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു മിന്നായം പോലെ ചില ചിന്തകൾ.

​"അല്ലയോ രഥങ്ങളേ, നിങ്ങളെന്തിനാണ് കൽപ്പാത്തിയുടെ തെരുവുകളിൽ മാത്രം കറങ്ങുന്നത്? നിങ്ങൾക്കൊരു ബ്രേക്ക് എടുത്ത് വെളിനിലം വരെ വന്നാൽ എന്താണ് കുഴപ്പം?"
​അതെ, എൻ്റെ സ്വന്തം ചേർത്തലയിലെ വെളിനിലം അമ്പലം. അവിടെയിപ്പോൾ 'തുള്ളുന്ന അമ്മംകുടങ്ങൾ' എന്ന പേരിൽ കുറച്ച് ചായപ്പൊടി ടിന്നുകൾക്ക് മുകളിൽ കുടങ്ങൾ വെച്ച് കറങ്ങുന്നതല്ലാതെ ഒരു രഥപ്രതാപവും ഇല്ല. ഈ കൽപ്പാത്തി രഥങ്ങളെപ്പോലെ നാലെണ്ണം വെളിനിലത്തെത്തിയാൽ എങ്ങനെയുണ്ടാവും?

ആ നാല് രഥങ്ങളിലും എൻ്റെ നാല് പ്രധാന കഥാപാത്രങ്ങളെ ഇരുത്തണം.

​അങ്ങനെ വെളിനിലം രഥോത്സവത്തിൻ്റെ തിരക്കഥ മനസ്സിൽ എഴുതി മുന്നോട്ട് പോകുമ്പോളാണ് രഥം വലിക്കാൻ ഉപയോഗിക്കുന്ന വലുപ്പമുള്ള  കയറുകൾ ഞാൻ ശ്രദ്ധിച്ചത്.

​"ഹും, എന്ത് മനോഹരമായ കയറുകൾ! രഥം വലിക്കാൻ എന്നതിലുപരി ഇതിന് മറ്റുപയോഗങ്ങളുണ്ട്." എൻ്റെ കണ്ണുകൾ തിളങ്ങി.
രമണിപ്പശു. അമ്മ പോയപ്പോൾ എനിക്ക് ബാക്കിവെച്ച് പോയതാണ്. എന്തുകൊണ്ടോ അവളെ ഉപേക്ഷിക്കാൻ എനിക്ക് മനസ്സ് വന്നില്ല. രമണിക്ക് , അതിപ്പോൾ കെട്ടഴിച്ചാൽ കാളയുടെ ചൈതന്യമാണ്. എവിടെപ്പോയാലും അതിന് കെട്ടാൻ കട്ടിയുള്ള കയറുകൾ കിട്ടാനില്ല. കടയിൽ ചോദിച്ചാൽ 300 രൂപ പറയും. ഈ ദേവരഥം വലിക്കുന്ന കമ്പാകളിൽ ഒരെണ്ണം സംഘടിപ്പിച്ചാൽ?

​'രമണിക്ക് പുതിയ കയറ്, ഫ്രീ ഓഫ് കോസ്റ്റ്, അതും പുണ്യത്തിൻ്റെ കെട്ടുകൾ! കഥാകാരനെന്ന നിലയിൽ എനിക്കീ നർമ്മരസ സാധ്യത എങ്ങനെ ഒഴിവാക്കാൻ കഴിയും?' രഥത്തെ നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ നടന്നു.

​കൽപ്പാത്തി രഥോത്സവം കാണാൻ വന്നതാണെങ്കിലും എൻ്റെ താമസരീതി ഒരു ആഢംബര ഹോട്ടലിലായിരുന്നില്ല. അല്ല അതിനവിടെ ആഡംബര ഹോട്ടൽ ഏതാണ് ഉള്ളത് ?

എന്നെ ഹഠാതാകർഷിച്ചത് ബ്രാഹ്മണ സമൂഹം  മഠത്തിലെ 10 ദിവസത്തെ താമസമാണ്.

​"അതിപ്പോൾ ഒരാൾക്ക് 100 രൂപ റൂം ഉണ്ട്. ഒരു ദിവസം രണ്ട് നേരം ശുദ്ധമായ വെജിറ്റേറിയൻ ഫുഡ് തൈര് സാദം അടക്കം."

​ഈ 'തൈര് സാദം അടക്കം' എന്ന വാചകമാണ് എന്നെ പിടിച്ചിരുത്തിയത്. എൻ്റെ വീട്ടിലാണെങ്കിൽ, കടുക് താളിച്ച തൈര് ഒരു സാദമായി കൂട്ടാൻ പോലും എളുപ്പമല്ല. എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ അത് ഞാൻ തന്നെ ഉണ്ടാക്കണം. ഭാര്യ ആകും ഒരിക്കൽ എന്ന് ഉദ്ദേശിച്ച് നടന്നവൾ കൂടെ കൂടിയില്ല, അതാണ് കാരണം.

എന്നാൽ ഇവിടെ ഈ പത്തുദിവസം? വെറും തൈര് സാദവും, പായസവും, പരിപ്പു കറിയും. ഉരുളന്നാണെങ്കിൽ തൊലി കളയില്ല, തൊലിയിലാണ് ഗുണമത്രയും അത്യധികം ചെലവ് കുറഞ്ഞ, ശുദ്ധമായ ആഹാരം!

​പത്താം ദിവസം, ഞാനാ മഠത്തിൽ വെച്ച് ഒരു തീരുമാനമെടുത്തു: "ഇനി വീട്ടിൽ ചെന്നാൽ വെജിറ്റേറിയൻ ആഹാരം മാത്രം! അത് ഞാൻ തന്നെ എൻറെ കൈകൊണ്ട് തയ്യാറാക്കും, എന്തുകൊണ്ടെന്നാൽ അത് തയ്യാറാക്കാൻ വേറെ ആരും എൻറെ കൂടെയില്ല ഞാൻ ഒറ്റയ്ക്കാണ്. അതുകൊണ്ട് എപ്പോഴും എൻ്റെ വയറും ആത്മാവും  ശുദ്ധമാണ്. ഒരു കഥാകാരനാകുമ്പോൾ  സ്വന്തമായി ഒരു ഉറച്ച നിലപാട് ഉണ്ടാകണം

​ഈ തീരുമാനത്തിൽ  ഞാൻ തെരുവിലൂടെ നടക്കുമ്പോളാണ് വഴിയോരക്കച്ചവടക്കാരുടെ മുത്തുമാല കടകൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. പല വർണ്ണത്തിലുള്ള മുത്തുകൾ. കണ്ടാൽ പഴയ കാലത്തിലേക്ക് മനസ്സു പറന്നു പോകും.
​അവിടെ ഒരു മുത്തുമാല കഴുത്തിൽ അണിഞ്ഞ, ചിരിക്കുന്ന ഒരു യുവതിയുടെ ചിത്രം എൻ്റെ മനസ്സിൽ തെളിഞ്ഞു. ശ്രീദേവി. എൻ്റെ  പ്രിയകാമുകിയായിരുന്നു അവൾ. എപ്പോഴും ചിരിക്കുന്ന അവൾക്ക് മുത്തു പോലുള്ള പല്ലുകൾ ആയിരുന്നു.

​വർഷങ്ങൾക്കുമുമ്പ്, ഞാനവൾക്ക് ഒരു മുത്തുമാല വാങ്ങി നൽകിയിട്ടുണ്ട്. അതിന് പിന്നിലൊരു രഹസ്യമുണ്ട്. അന്ന് എൻ്റെ കൈയ്യിൽ അധികം പണയില്ല. അവളുടെ പിറന്നാളിന് കൊടുക്കാൻ വേണ്ടിയുള്ള പണവുമായി കടയിൽ പോയപ്പോൾ, "ഇതൊരു പ്ലാസ്റ്റിക് മുത്തുമാലയാണ് ചേട്ടാ, ഒറിജിനലിൻ്റെ രൂപത്തിലുള്ളത്. വില 25 രൂപ."
​ഞാനത് വാങ്ങി, വലിയ വില കൊടുത്ത് വാങ്ങിയതാണെന്ന് അവളോട് കള്ളം പറഞ്ഞു. അവളത് വിശ്വസിച്ചു.
​"ശ്രീദേവി, ആ മുത്തുമാല ഇന്നും നിൻ്റെ അലമാരയിൽ ഉണ്ടാകുമോ?" ഞാനൊരു നെടുവീർപ്പിൽ വീണു.
​വിധി മറ്റൊന്ന് ആയതിനാൽ, പിന്നീട് അവളുടെ ജീവിതത്തിൽ എനിക്ക് സ്ഥാനമുണ്ടായില്ല. 

കയ്യിൽ, പ്ലാസ്റ്റിക് മുത്തുമാല വാങ്ങാൻ പോലും പൈസയില്ലാത്ത ഒരു കഥാകാരന്, ഒരു ഡോക്ടറെ കാത്തിരുന്ന അവളുടെ ലോകത്ത് എങ്ങനെ ഇടം കിട്ടാനാണ്? അവളെവിടെയെന്ന് പിന്നീട് ഞാൻ അന്വേഷിച്ചില്ല

​'കൽപ്പാത്തിയിലെ ഈ മുത്തുകൾ പോലും എന്നെ വേദനിപ്പിക്കുന്നുണ്ടല്ലോ,' ഞാൻ നിർവികാരതയോടെ ഓർത്തു.

​മുത്തുമാലക്കടയിലെ ഓർമ്മകളിൽനിന്നും ബ്രാഹ്മണ മഠത്തിലെ തൈര് സാദത്തിൻ്റെ രുചിയിലേക്ക് ഞാൻ പെട്ടെന്ന് മടങ്ങി വന്നു. എന്തിനാണ് പഴയ കാര്യങ്ങൾ ഓർത്ത് എൻ്റെ വെജിറ്റേറിയൻ തീരുമാനങ്ങളുടെ പവിത്രത കളയുന്നത്?
​ഞാൻ വീണ്ടും രഥോത്സവത്തിൻ്റെ മനോഹാരിതയിലേക്ക് ശ്രദ്ധ കൊടുത്തു

വിളനിലം ക്ഷേത്രത്തിൽ ഒരു മെഗാ ദേവരഥ സംഗമം സംഘടിപ്പിക്കണം. എല്ലാവർഷവും അത് ആവർത്തിക്കുകയും വേണം. രഥങ്ങൾ ഉണ്ടാക്കാനുള്ള പണം കണ്ടെത്തുന്നതെങ്ങനെ? നിസ്സാരം, ഭക്തിയുടെ  കാര്യം പറഞ്ഞാൽ പണം മുടക്കാൻ ഒരു പടതന്നെ ഉണ്ട് നാട്ടിൽ.


വീട്ടിലെ രമണിക്ക് രഥം വലിക്കുന്ന കമ്പാകൾ സംഘടിപ്പിക്കണം. ആരും കാണാതെ ഒരെണ്ണം മുറിച്ചെടുത്താലോ? എന്നാലേ രഥോത്സവത്തിൻ്റെ പുണ്യം പൂർണ്ണമാവൂ.

ഇനി ജീവിതത്തിൽ വെജിറ്റേറിയൻ മാത്രം. ഇതൊരു ഉറച്ച തീരുമാനമാണ്, തൈര് സാദത്തിൻ്റെ മണം എപ്പോഴും പിന്തുടരുന്നു

​ഇങ്ങനെയുള്ള ഒത്തിരി സ്മരണകളും ഭാവനകളുമാണ് എൻ്റെ ചിന്തയിലൂടെ കടന്നുപോയത്. കൽപ്പാത്തിയുടെ പത്തുദിവസത്തെ മഠം വാസവും, രഥോത്സവത്തിലെ കാഴ്ചകളും, പഴയ പ്രണയത്തിൻ്റെ മുത്തുമാലയും - എല്ലാം എൻ്റെ മനസ്സിൽ ഒരു വലിയ ബാഗിലാക്കി ഞാൻ തോളത്തിട്ടു. ഒരു തമിഴ് നോവൽ " അഗ്രഹാരത്തിൽ കളുതൈ " എഴുതണം.
​"എൻ്റെ കഥാകാരജീവിതത്തിന് ഒരു ബൂസ്റ്റ് നൽകുന്നതായിരുന്നു കൽപ്പാത്തി വാസം, "ആണ്ടവാ , കാത്തുകൊള്ളണേ!"

​ഈ ചിന്തകളോടെ, കൽപ്പാത്തിയിലെ അഗ്രഹാരത്തിൽ നിന്നും ഞാൻ ചേർത്തലയിലേക്ക് യാത്ര തിരിച്ചു.

 
​വീട്ടിലെത്തിയതിൻ്റെ പിറ്റേന്ന് രാവിലെ, തൊഴുത്തിൽ ചെന്നപ്പോൾ രമണി സന്തോഷവതിയായി കാണപ്പെട്ടു. 10 ദിവസവും അയൽ വീട്ടിലെ തങ്കമ്മ ചേച്ചി രമണിയെ  നന്നായി പരിപാലിച്ചിരിക്കുന്നു. അമ്മ വഴി ചേച്ചി ഒരു ബന്ധു കൂടിയാണ്.

എൻ്റെ കയ്യിലെ സാധാരണ കയറിൽ കിടന്ന് കറങ്ങുന്നവളായിരുന്നു രമണി.
"നിനക്കൊരു രഥക്കയർ ഒപ്പിക്കാൻ ഞാൻ ശ്രമിച്ചില്ലേ രമണീ...?" അവളോട് ഞാൻ ചോദിച്ചു. അവൾ തലയാട്ടി.

​രഥോത്സവത്തിൻ്റെ എല്ലാ പുണ്യവും, രമണിയുടെ കയറും, തൈര് സാദത്തിൻ്റെ ഓർമ്മകളും എൻ്റെ മനസ്സിൽ ഒരു കഥയായി അലയടിക്കുന്നുണ്ടായിരുന്നു. ആ കഥയ്ക്ക് ഒരു പേരും ഞാനിട്ടു: 'രമണിയും രഥോത്സവവും,
                  * * * 

Friday, 14 November 2025

ഡൈനാമിക് വിഷൻ ചാനൽ - കഥ

ഡൈനാമിക് വിഷൻ ചാനൽ
കഥ കെ എ സോളമൻ.

​ചാനലിന്റെ തലപ്പത്ത് ഒരു പുതിയ 'വിപ്ലവം' കൊണ്ടുവരാനുള്ള തത്രപ്പാടിലായിരുന്നു 'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ മുതലാളി, ശ്രീ. കാന്താരി പ്രകാശ്.
​അദ്ദേഹം വിളിച്ചുചേർത്ത ഗൂഗിൾ മീറ്റിന്റെ പേരുപോലും 'അടിയന്തരാവശ്യം: സെർവർ തകർന്ന രഹസ്യം' എന്നായിരുന്നു. യോഗത്തിന്, ചാനലിന്റെ പ്രമുഖ ആങ്കർമാരും  റിപ്പോർട്ടർമാരും എത്തിച്ചേർന്നു.

​മീറ്റിംഗിന്റെ തുടക്കത്തിൽ കാന്താരി പ്രകാശ് തന്റെ ഐപാഡിൽ നോക്കി ഒരു ദീർഘനിശ്വാസമെടുത്തു.
​"പ്രിയപ്പെട്ടവരെ, ഞാൻ വളരെയധികം വിഷമത്തിലാണ്," അദ്ദേഹം തുടങ്ങി. റിപ്പോർട്ടർമാർ പരസ്പരം നോക്കി, ശമ്പളത്തിന്റെ കാര്യം വല്ലതുമാണോ എന്ന് സംശയിച്ചു.

​"നമ്മുടെ ചാനൽ, 'ഡൈനാമിക് വിഷൻ'. എത്ര പയറ്റിയിട്ടും, എത്ര സെമിനാറുകൾ സംഘടിപ്പിച്ചിട്ടും, എത്ര സർവേ ഫലങ്ങൾ മാറ്റിമറിച്ചിട്ടും 'നമ്പർ വൺ' ആകുന്നില്ല. എല്ലാ മാസവും 'നമ്പർ ത്രീ' അല്ലെങ്കിൽ 'നമ്പർ ഫോർ' എന്നതിലെല്ലാം തൂങ്ങിക്കിടക്കുകയാണ്. ഇത് എന്നെ മാനസികമായി തളർത്തുന്നു," മുതലാളി സ്വരം താഴ്ത്തി.

​"എന്നാൽ, കഴിഞ്ഞ ദിവസത്തെ റീച്ച്... അതപാരം! സെർവർ തകർക്കുന്ന രീതിയിലായിരുന്ന ഡൗൺലോഡിംഗ്! നമ്മുടെ ടെക് ടീം തലകറങ്ങി വീഴാത്തത് ഭാഗ്യം!"

​മീറ്റിംഗിൽ പങ്കെടുത്തവർ ആകാംഷയോടെ കാതോർത്തു. 'ഡൈനാമിക് വിഷൻ' എന്താണ് ഇത്രയും വലുതായി സംപ്രേക്ഷണം ചെയ്തത്?
നയൻതാരയുടെ പുത്തൻ സിനിമയുടെ റിവ്യൂ ആയിരിക്കുമോ?
അതോ അൽഫാം തയ്യാറാക്കുന്നന്നതിലെ രഹസ്യകൂട്ടുകളോ?

​കാന്താരി പ്രകാശ്  വിജയീഭാവത്തോടെ ചിരിച്ചു. "നമ്മുടെ സൂപ്പർസ്റ്റാർ ആങ്കർ രാമദാസ് പള്ളിപ്പുറം സംഘടിപ്പിച്ച, 'ഓട്ടുമുക്ക്' എന്ന പരിപാടിയാണ് ഞാൻ ഉദ്ദേശിച്ചത്. അതൊരു ചരിത്രസംഭവമായിരുന്നു!"

​അദ്ദേഹം ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു. ഒരു വഴിയോര തട്ടിക്കൂട്ട് സ്റ്റുഡിയോയിൽ, ചൂടേറിയ ചർച്ചയ്‌ക്കിടെ, ഒരു യുവനേതാവ് മറ്റേ നേതാവിന്റെ നേരെ കൈ ഓങ്ങിയതും, രാമദാസ് അത് തടയാൻ ശ്രമിക്കുന്നതിനിടെ, യുവനേതാവിന്റെ മൂക്കിനിട്ട് വീക്കിയ ഒരു രംഗം!

​"കണ്ടോ? കണ്ടോ? ആളുകൾക്ക് വേണ്ടത് ഇതാണ്! ഈ ആക്ഷൻ! ഈ റിയാക്ഷൻ! യുവ നേതാവിന്റെ മൂക്കിനിട്ട് വീക്കുന്ന സംഭവം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് ചാനലിന് ഇത്രയും റീച്ച് ഉണ്ടായത്. ഇതാണ് നമ്മുടെ പുതിയ ഫോർമുല!"

​കാന്താരി പ്രകാശ് എഴുന്നേറ്റുനിന്ന് ഷർട്ടിലെ ചുളിവ് നിവർത്തി. "ഇനി അനാവശ്യമായ വിവരങ്ങളോ, വസ്തുനിഷ്ഠമായ ചർച്ചകളോ വേണ്ട! ന്യൂസ് റൂമിൽ ഇരുന്ന്, 'വികസന'ത്തെക്കുറിച്ചും 'ദാരിദ്ര്യ'ത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന പഴയ ബോറൻ പരിപാടി അവസാനിപ്പിക്കുക. ആർക്കാണ് അതറിയേണ്ടത്? ആളുകൾക്ക് വേണ്ടത് എന്റർടൈൻമെന്റാണ്. സമൂഹത്തിൽ കലഹത്തിലൂടെ  സമാധാനം, ചാനൽ വിസ്‌ഫോടനം – ഇതാണ് നമ്മുടെ ലക്ഷ്യം."

​"അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: 'ഓട്ടുമുക്ക്' പോലെ നൂറല്ല, ആയിരം പരിപാടികൾ സംഘടിപ്പിക്കുക!" മുതലാളിയുടെ ശബ്ദം കനത്തു.

​നേതാക്കളെ സെലക്‌ട് ചെയ്യുക: പങ്കെടുക്കുന്ന നേതാക്കളെ നന്നായി തിരഞ്ഞടുക്കണം. അവർക്ക് ചൂടൻ സ്വഭാവം ഉണ്ടായിരിക്കണം.
​ചോദ്യങ്ങൾ: അവരുടെ ഉറക്കം കളയുന്ന, ക്ഷമയുടെ നെല്ലിപ്പലക തകർക്കുന്ന ചോദ്യങ്ങൾ ചോദിക്കണം.

ചർച്ചയുടെ പാരമ്യത്തിൽ, നേതാക്കക്കളെ തമ്മിലടിപ്പിച്ചിരിക്കണം. അത് ചോദ്യങ്ങൾ വഴിയോ, അല്ലെങ്കിൽ 'ആങ്കർ അബദ്ധത്തിൽ കൈ തട്ടിയ'െന്ന മട്ടിൽ ഒരു 'പുഷ്' കൊടുത്തിട്ടോ ആവാം.

​ഈ 'തമ്മിലടി' കൃത്യമായി, ക്ലോസപ്പിൽ ചിത്രീകരിക്കുകയും വേണം. ഒരു തല്ല് പോലും നഷ്ടപ്പെടരുത്.
​"10 പരിപാടി ഇതുപോലെ സംപ്രേക്ഷണം ചെയ്താൽ, നമ്മളായിരിക്കും ഏറ്റവും മുന്നിൽ.

പഞ്ചായത്ത് / മുൻസിപ്പൽ ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ നിയമസഭാ ഇലക്ഷൻ വരും. ഇത്തരം പരിപാടികൾക്ക് നല്ല സ്‌കോപ്പുണ്ട്. നിങ്ങൾക്കറിയാലോ, രാഷ്ട്രീയം ഇന്ന് ഒരു തല്ലിന്റെ കളിയാണ്. നമുക്കത് വിറ്റ് കാശാക്കണം," കാന്താരി പ്രകാശ് ഗൂഗിൾ മീറ്റിലെ തൻ്റെ വിരലുകൾ വിക്ടറി സൈൻ ആക്കി മാറ്റി.

മുതലാളി ഒരു കാര്യം കൂടി പറഞ്ഞു വച്ചു
​"മികച്ച രീതിയിൽത്തന്നെ ഈ 'കലയ്യറ്റ കലാപരിപാടികൾ' റിപ്പോർട്ട് ചെയ്യുന്ന എല്ലാ റിപ്പോർട്ടർമാർക്കും, അതോടെ പതിനായിരം രൂപയുടെ 'വീക്ക് അലവൻസ്' ഇൻക്രിമെന്റ് ഉണ്ടായിരിക്കും. ഇത് 'പെർഫോമൻസ് ബോണസ്' അല്ല. ഇതൊരു 'ശാരീരിക ആഘാത സാധ്യത അലവൻസ്' ആണ്. അതുകൊണ്ട് നിങ്ങളുടേതാണ് സമയം. നമുക്ക് കലക്കണം!"

​മുതലാളി കൈകൾ കൂട്ടിത്തിരുമ്മി.
​"ഓ.കെ. നിങ്ങൾക്ക് ഒന്നും പറയാനില്ലല്ലോ? വസ്തുതകളെക്കുറിച്ചോ, മാധ്യമ ധർമ്മത്തെക്കുറിച്ചോ ഉള്ള പഴഞ്ചൻ ചോദ്യങ്ങൾ ചോദിക്കാനാണ് ഭാവമെങ്കിൽ, ആ ചോദ്യങ്ങൾ നിങ്ങൾ വീട്ടിൽ പോയി ചോദിച്ചാൽ മതി. യോഗം പിരിച്ചു വിട്ടിരിക്കുന്നു!"

​മീറ്റിംഗ് അവസാനിച്ചു. രാമദാസ് പള്ളിപ്പുറം സ്വന്തം കവിളിൽ തലോടി. ആദ്യത്തെ 'ഓട്ടുമുക്ക്' പരിപാടിയിൽ, യുവ നേതാവിനെ വീക്കുന്നതിനിടെ തനിക്ക് കിട്ടിയ അടി കൊണ്ടഭാഗം ഇപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു.

'വീക്ക് അലവൻസ്' പതിനായിരം രൂപയാണെങ്കിൽ, അടുത്ത പരിപാടിയിൽ എത്ര അടി വാങ്ങേണ്ടിവരും എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.

​'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ പുതിയ യുഗം ആരംഭിക്കുകയായിരുന്നു. ഇനി വാർത്തയില്ല, അടിയോടുള്ള സ്വാർത്ഥതാല്പര്യം മാത്രം.

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഇനി ചർച്ചയ്ക്ക് വരുമ്പോൾ, തങ്ങളുടെ മൂക്ക് ഭദ്രമാണോയെന്ന് ഒന്നു തൊട്ടുനോക്കിയിട്ട് മാത്രമേ സ്റ്റുഡിയോയിലേക്ക് കയറുകയുള്ളൂ എന്ന് തീരുമാനിക്കണം

ഓട്ടുമുക്കു ചർച്ചക്കായി ജനം കാത്തിരിക്കണം.
കെ എ സോളമൻ

Friday, 7 November 2025

പരിശുദ്ധ മാതാവ്

#പരിശുദ്ധമാതാവ്
പരിശുദ്ധ മാതാവിന് എതിരായി വത്തിക്കാൻ  എന്തോപറഞ്ഞു എന്ന രീതിയിൽ ചില ചർച്ചകൾ കാണുന്നു. അപ്രസക്തമാണ് ഇത്തരം പല ചർച്ചകളുടെയും കണ്ടെത്തലുകൾ

വത്തിക്കാൻ പറഞ്ഞത് "പരിശുദ്ധ മാതാവിൻ്റെ സഹ-രക്ഷക (Co-Redemptrix) പദവി ഔദ്യോഗികമായി സഭാ സ്വീകരിച്ചിട്ടില്ല" എന്നതാണ്. അതായത്, യേശു ക്രിസ്തുവാണ് ഏക രക്ഷകൻ (the one and only Redeemer) എന്ന സത്യത്തിൽ യാതൊരു മാറ്റവും വരുത്താനാകില്ല' എന്ന്.

പക്ഷേ അതുകൊണ്ട് മാതാവിന്റെ മഹത്വം കുറയുകയോ, മാതാവിനോടുള്ള ഭക്തി നിരസിക്കപ്പെടുകയോ ചെയ്യുന്നില്ല.
വത്തിക്കാൻ തന്നെ മാതാവിനെ ദൈവത്തിന്റെ മാതാവായി (Mother of God), സഭയുടെ മാതാവായി (Mother of the Church), എല്ലാ വിശ്വാസികളുടെയും മാതാവായി (Mother of all the faithful) അംഗീകരിച്ചിട്ടുണ്ട്.
മാതാവിന്റെ ഇടപെടൽ, കരുണ, പ്രാർത്ഥന എന്നിവയെ സഭ എല്ലായിപ്പോഴും വിലമതിക്കുന്നു.

യേശു ക്രൂശിൽ കിടന്ന് “ഇതാ, നിന്റെ അമ്മ” എന്ന് പറഞ്ഞപ്പോൾ (യോഹന്നാൻ 19:27),  മാതാവിനെ മുഴുവൻ മനുഷ്യരാശിക്കും മാതാവായി നൽകുകയായിരുന്നു. ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ.

അതിനാൽ മാതാവിനോടുള്ള പ്രാർത്ഥനയും, മറിയൻ പള്ളികളിലേക്കുള്ള തീർത്ഥാടനവും, ജപമാല പ്രാർത്ഥന  എന്നിവയിൽ യാതൊരു തർക്കവുമില്ല. വത്തിക്കാൻ ഉപക്ഷിച്ചത് ഒരു പദപ്രയോഗത്തിലെ തെറ്റിദ്ധാരണ മാത്രമാണ്, മാതാവിന്റെ സ്ഥാനത്തെല്ല.

സമഗ്രമായ സന്ദേശം ഇതാണ്:
യേശു മാത്രമാണ് രക്ഷകൻ; എന്നാൽ അമ്മ മറിയം നമ്മുടെ രക്ഷകനിലേക്കുള്ള വഴിയാണ്.

അതുകൊണ്ട് വിശ്വാസികൾ നിരാശപ്പെടേണ്ടതായ ഒരു കാര്യവും ഇവിടെ ഉത്ഭവിക്കുന്നില്ല
പരിശുദ്ധമാതാവിന്റെ സ്നേഹവും പ്രാർത്ഥനയും ഒരിക്കലും മാറ്റമില്ലാതെ തുടരും. മാതാവ് ഇന്നും എന്നും വിശ്വാസികളുടെ പ്രാർത്ഥനകൾ ദൈവസിംഹാസനത്തിന് മുന്നിൽ സമർപ്പിക്കുന്നു.

​പരിശുദ്ധ മാതാവിനെ 'സഹരക്ഷക' എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്ന വത്തിക്കാൻ പ്രസ്താവനയെ ചില ക്രിസ്തുമത വിരോധികൾ തങ്ങളുടെ അജണ്ടയുടെ വിജയമായി ആഘോഷിക്കുന്നത് തികച്ചും അജ്ഞതയയാണ്,  അൽപ്പജ്ഞാനത്തിന്റെ പ്രതിഫലനമാണ്. 

മാതാവിനെ 'സഹരക്ഷക' എന്ന് വിളിക്കുന്നത്, ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ ഏകത്വത്തെ മറച്ചുവെച്ചേക്കാം എന്ന ദൈവശാസ്ത്രപരമായ സൂക്ഷ്മമായ വിശദീകരണമാണ് കത്തോലിക്കാ സഭ നൽകിയിട്ടുള്ളത്. ഈ പ്രസ്താവന ഒരർത്ഥത്തിലും മാതാവിന്റെ മഹത്വത്തെ കുറയ്ക്കുകയോ, രക്ഷാകര ചരിത്രത്തിലെ സമാനതകളില്ലാത്ത പങ്കിനെ നിഷേധിക്കുകയോ ചെയ്യുന്നില്ല. ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്നും, മറിയം ആ രക്ഷകന് ജന്മം നൽകിക്കൊണ്ട് രക്ഷാകര പദ്ധതിയിൽ ഉദാത്തമായി സഹകരിച്ച വ്യക്തിയാണെന്നും സഭയുടെ പ്രബോധനം കൂടുതൽ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. 

ഈ ദൈവശാസ്ത്രപരമായ വ്യക്തതയെ മാതാവിനോടുള്ള ഭക്തിയുടെ 'അവസാനമായി' ചിത്രീകരിക്കുന്നത്, കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ വികലമായ വ്യാഖ്യാനവും ദുരുദ്ദേശപരമായ പ്രചാരണവുമാണ്.
​മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ഇല്ലാതാകുമെന്നും മറിയത്തോടുള്ള ഭക്തി കുറയുമെന്നുമുള്ള ക്രിസ്തുമത വിരോധികളുടെ വാദങ്ങൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. വത്തിക്കാൻ പുറത്തിറക്കിയ പ്രബോധന രേഖയിൽ പോലും, മറിയത്തിന്റെ മാതൃപരമായ സംരക്ഷണത്തിലുള്ള വിശ്വാസികളുടെ ഭക്തിയെയും സ്നേഹത്തെയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

മറിയം 'രക്ഷക'യുടെ പങ്കല്ല, മറിച്ച് 'വിശ്വാസികളുടെ അമ്മ'യുടെയും 'ദൈവത്തിന്റെ അമ്മ'യുടെയും പങ്കാണ് വഹിക്കുന്നത്. ഈ അടിസ്ഥാനപരമായ സത്യത്തിലാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ മരിയൻ ഭക്തിയുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും അടിത്തറ. മറിയത്തിന്റെ 'അതെ' എന്ന സമ്മതമാണ് രക്ഷകന്റെ ജനനത്തിന് കാരണമായത്. ഈ അമ്മയെ എങ്ങനെയാണ് വിശ്വാസികൾക്ക് മറക്കാനാവുക?

 'സഹരക്ഷക' എന്ന പദത്തെ ദൈവശാസ്ത്രപരമായ കൃത്യതയോടെ സമീപിക്കുക എന്നത് മതവിനോടുള്ള യഥാർത്ഥ ഭക്തിയെ കൂടുതൽ ശക്തമാക്കാനെ സഹായിക്കു. അതിനാൽ, മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ഇല്ലാതാകുമെന്ന ചിലരുടെ വാദം, വിശ്വാസത്തിന്റെ ശക്തിയെയും, മാതാവിനോടുള്ള മക്കളുടെ വിശ്വാസബന്ധത്തെയും വിലയിരുത്തുന്നതിലെ അവരുടെ പരാജയമാണ്.
കെ എ സോളമൻ