Friday, 5 December 2025

മുതിർന്ന പൗരന്മാർക്ക് സൗജന്യ കുപ്പി

#മുതിർന്നപൗരന്മാർക്ക് '#സൗജന്യകുപ്പി'. 
​കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്. എം.എൽ.എ. ഇലക്ഷനോ എം.പി. ഇലക്ഷനോ ഒന്നുമല്ല, നമ്മുടെ അയൽപക്കത്തെ ചേട്ടനും ചേച്ചിയും പിള്ളേച്ചനും കോയായും ഒക്കെ "സ്ഥാനാർത്ഥി" കുപ്പായമണിഞ്ഞ് ഇറങ്ങുന്ന തികച്ചും 'കുടുംബപരമായ' ഒരു ഉത്സവം.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഒരു 'ആഗോള' എപ്പിസോഡ് ഇവിടെ അരങ്ങേറുകയാണ്. ​പക്ഷേ, ഇത്തവണത്തെ ട്രെൻഡ് അൽപ്പം വെറൈറ്റിയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കേണ്ടി വരില്ല എന്ന കീഴ് വഴക്കമുള്ളതിനാൽ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ പ്രയോഗിക്കാം.

പണ്ടൊക്കെ വാർഡിലെ പൊട്ടിയ പൈപ്പ് നന്നാക്കാം, വഴിവിളക്ക് ഇടാം, ഇടവഴി ടാർ ചെയ്യാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ കാലം മാറി, കോലം മാറി, കഥയും മാറി . ഇന്നത്തെ സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങൾ കേട്ടാൽ അമേരിക്കൻ പ്രസിഡന്റ് പോലും ഒന്ന് ഞെട്ടും. പുടിൻ്റെ കാര്യം പറയാനുമില്ല

​കുടിവെള്ളമാർക്കു വേണം, അത് സുലഭമാണല്ലോ, പൊട്ടിയ പൈപ്പുകൾക്ക് സമീപം ബക്കറ്റ് പിടിച്ചാൽ മതി, നമുക്ക് വേണ്ടത് വിമാനത്താവളം!
​ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ് വികസന വാഗ്ദാനങ്ങളാണ്. ഒരു സ്ഥാനാർത്ഥി മൈക്കിലൂടെ അനൗൺസ് ചെയ്യുന്നത് കേട്ടു: "പ്രിയപ്പെട്ട വോട്ടർമാരെ, ഞാൻ ജയിച്ചാൽ നമ്മുടെ മൂന്നാം വാർഡിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുവരും!" മറ്റ് ഒരു വാർഡ് മെമ്പർക്കും അവകാശപ്പെടാൻ പറ്റാത്ത കാര്യമാണിത്.

​ഇത് കേൾക്കുന്ന വോട്ടർ അന്തംവിട്ടു നിൽക്കും.. ആകെ അഞ്ഞൂറ് വീടുകളും നാലു കപ്പകൃഷി തോട്ടവും, ഒരു ജൈവപൂകൃഷി എന്ന് വിശേഷിപ്പിക്കുന്ന രാസവളപൂകൃഷിയും പിന്നെ 
 4 വഴിയോര മീൻ വെട്ടു കേന്ദ്രങ്ങളു മാണുള്ളത്.  ഒന്നിനുപോലും വൃത്തിയില്ല.പണ്ട് രാജാക്കന്മാരുടെ കാലത്ത് വൃത്തിയായി സൂക്ഷിച്ചിരുന്ന ഗ്രാമീണ മീൻചന്തകൾ എല്ലാം അപ്രത്യക്ഷമായി. മീൻവരുന്നതും കാത്ത് കിടന്നിരുന്ന ചന്തപ്പട്ടികൾ ഇപ്പോൾ വഴിയോര മീൻതട്ടുകേന്ദ്രങ്ങളിലാണ് വിശ്രമിക്കുന്നത്. മീൻ കിട്ടിയില്ലെങ്കിൽ നായ്ക്കൾ സ്കൂളിൽ പോകുന്ന കുഞ്ഞു കുട്ടികളുടെമേൽ ചാടി വീഴും
ചന്തപ്പിരിവും ചന്ത പിരിയലും ഇന്നില്ല

അങ്ങനെയുള്ള ഈ പഞ്ചായത്ത്  വാർഡിൽ എവിടെയാണ് വിമാനത്താവളം പണിയുക? റൺവേ ഒരുപക്ഷേ പഞ്ചായത്ത് കുളത്തിന് മുകളിലൂടെയാകാം. ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ വാർഡിലെ തെങ്ങോലകളിൽ തട്ടാതിരിക്കാൻ തെങ്ങുകൾ വെട്ടിമാറ്റേണ്ടി വരുമോ എന്ന കാര്യത്തിൽ ആലോചന വേണ്ടി വരും. മരം വെട്ടിൽ കേമനായ ഒരു ചാനൽ മുതലാളിയോട് പറഞ്ഞാൽ അദ്ദേഹം സൗജന്യമായി തെങ്ങല്ലാം വെട്ടി കൊണ്ടു പോയ്ക്കൊള്ളും. തെങ്ങുകൾ  വേണമെന്നില്ല, "വാർഡിൽ നിന്നൊരു ഫ്ലൈറ്റ് പിടിച്ച് ദുബായിൽ പോകാൻ പറ്റുമല്ലോ" എന്ന ആശ്വാസത്തിലാണ് വോട്ടർമാർ.

​ഇതുകൊണ്ടൊന്നും തീർന്നില്ല. അടുത്ത വാഗ്ദാനം 'മൊബിലിറ്റി ഹബ്ബ്' ആണ്. ഓട്ടോറിക്ഷ കഷ്ടിച്ച് കടന്നുപോകുന്ന ഇടവഴി വികസിപ്പിച്ച് അവിടെ വമ്പൻ ബസ് ടെർമിനലും മെട്രോ സ്റ്റേഷനും പണിയുമത്രേ. എ എസ് കനാൽ ആഴം കൂട്ടി വാട്ടർ  മെട്രോക്ക് ഉപയോഗിക്കും.

വാർഡിലെ ചായക്കടയുടെ മുന്നിലുള്ള റോഡിലെ കുഴി അടയ്ക്കാൻ ഫണ്ടില്ലാത്ത പഞ്ചായത്തിലാണോ മെട്രോയും മോണോറയിലും വരാൻ പോകുന്നത്? ചിലർ വിമർശിച്ചേക്കാം അത് കാര്യമാക്കി എടുക്കേണ്ടതില്ല.

​വികസന പ്രവർത്തനങ്ങൾക്കൊപ്പം, ജനങ്ങൾക്ക് നേരിട്ട് കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആരും വോട്ട് ചെയ്തുപോകും. സൗജനം​വീടും വസ്ത്രവും: "ജയിച്ചാൽ എല്ലാവർക്കും ഇരുനില വീട്, അലമാര നിറയെ പട്ടുസാരിയും ബ്രാൻഡഡ് ഷർട്ടും. പാൻ്റ്സും. കുളിക്കാൻ രാംരാജ് മുണ്ടുകൾ. തോർത്ത് പൊറോട്ട അടിക്കാർക്ക് മാത്രമായി സംവരണം ചെയ്യും 

റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ ക്യൂ നിൽക്കുന്ന ജനങ്ങൾ അപ്രത്യക്ഷമാകും. സോമാറ്റോ എല്ലാവർക്കും  ഭക്ഷണ പാഴ്സലുകൾ വീട്ടിലെത്തിക്കും. ഓരോ വീട്ടിലും 55 ഇഞ്ച് എൽ.ഇ.ഡി ടിവിയും, വീട്ടിലെ എല്ലാവർക്കും ഐഫോണും! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കൂടി സൗജന്യമായി നൽകുമോ എന്ന് ചോദിക്കേണ്ടതില്ല, അതുണ്ടാവും.

സൊമാറ്റോ സർവീസ് ആവശ്യമില്ലാത്തവർക്ക് ​ദിവസവും ഭക്ഷ്യക്കിറ്റ്.  പണ്ട് ഓണത്തിനും വിഷുവിനും കിട്ടിയിരുന്ന കിറ്റ് ഇനി മുതൽ ദിവസവും രാവിലെ വീട്ടുപടിക്കൽ എത്തും. അടുക്കളയിൽ തീ പുകയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് ഈ പ്രത്യേകസംവിധാനം.

​മുതിർന്ന പൗരന്മാരോടുള്ള 'കരുതൽ'
​വാഗ്ദാനങ്ങളിൽ ഏറ്റവും ആവേശം കൊള്ളിക്കുന്നതാണ് അവർക്ക് മാത്രമായുള്ള  "സൗജന്യ കുപ്പി!"  യുവാക്കൾ ആരെങ്കിലും വയസ്സ് തിരുത്തി ഈ സൗജന്യം അവകാശപ്പെട്ടാൽ അത് കർശനമായി നേരിടും. വയോജന വാഗ്ദാനം കേട്ട് നാട്ടിൻ പുറത്തേ  വയസ്സൻ ക്ലബ്ബുകൾ ഉണർന്നു കഴിഞ്ഞു.

 "പെൻഷൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, വൈകുന്നേരത്തെ കാര്യം കുശാലായാൽ മതി" എന്നാണ് ചില മുതുക്കന്മാരുടെ ലൈൻ. ബിവറേജസ് കോർപ്പറേഷന്റെ ഒരു ശാഖ ഓരോ വാർഡിലും സ്ഥാപിക്കും. ഇതോടെ മദ്യവിരുദ്ധ സമിതി എന്ന ഒരു കൂട്ടം വികസന വിരോധികൾ പാടെ അപ്രത്യക്ഷരാകും.
എതിർ സ്ഥാനാർത്ഥിയുടെ ക്യാമ്പിലെ വോട്ടർമാർ  മറുകണ്ടം ചാടാൻ ഇത്തരം വാഗ്ദാനങ്ങൾ വളരെ ഫലപ്രദമാണ്.
​ഇതൊക്കെ കേൾക്കുമ്പോൾ പാവം വോട്ടർമാർക്ക് ചിരിക്കണോ കരയണോ എന്ന് തോന്നിയേക്കാം. പഞ്ചായത്ത് മെമ്പർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക്  പരിധി നിശ്ചയിക്കാത്തത് കൊണ്ട് സ്ഥാനാർത്ഥികൾക്ക് എന്തും പറയാം.

ഒരു ജനന സർട്ടിഫിക്കറ്റിനോ, വീട്ടുനമ്പറിനോ വേണ്ടി പഞ്ചായത്ത് ഓഫീസ് ചെന്നാൽ സ്വന്തം ജോലി ചെയ്യാതെ അക്ഷയ കേന്ദ്രത്തിലേക്ക് പറഞ്ഞു വിടുന്ന ഉദ്യോഗസ്ഥർ ഉള്ള നാട്ടിലെ ജനത്തോടാണ് ഈ "സ്വർഗ്ഗരാജ്യം" പണിയുമെന്ന് സ്ഥാനാർത്ഥികൾ പറയുന്നത്.

​ജയിച്ചു കഴിഞ്ഞാൽ പിന്നെ വിമാനത്താവളം പോയിട്ട്, വാർഡിലെ ഓട വൃത്തിയാക്കാൻ പോലും ഫണ്ട് ഉണ്ടാകില്ല എന്നതാണ് സത്യം. "വിമാനത്താവളം പണിയാൻ നോക്കിയതാ, പക്ഷെ സ്ഥലം അക്വയർ ചെയ്യാൻ പറ്റിയില്ല, അതുകൊണ്ട് നമുക്ക് ആ ഫണ്ട് കൊണ്ട് ഒരു പുതിയ ചിരിക്ളബ്ബ തുടങ്ങാം" എന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇവർ തന്നെ പറയും.

​എന്തായാലും തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ ഉത്സവമാണല്ലോ.? സ്ഥാനാർത്ഥികൾക്ക് എന്തും പറയാം, വോട്ടർമാർക്ക് എന്തും കേൾക്കാം. വോട്ടെണ്ണൽ കഴിയുന്നത് വരെ ഈ വാഗ്ദാനങ്ങളുടെ ബലൂണുകൾ ഇങ്ങനെ അന്തരീക്ഷത്തിൽ പറന്നു നടക്കും.
​നാളെ നമ്മുടെ വീട്ടുമുറ്റത്ത് വിമാനം ഇറങ്ങിയില്ലെങ്കിലും, സൗജന്യമായി ഐഫോൺ കിട്ടിയില്ലെങ്കിലും, നമുക്ക് കിട്ടുന്ന ഈ 'തമാശകൾ' ആസ്വദിക്കുക തന്നെ. കാരണം, അടുത്ത അഞ്ച് വർഷത്തേക്ക് ചിരിക്കാൻ വക നൽകുന്നത് ഈ വാഗ്ദാനങ്ങൾ മാത്രമായിരിക്കും!
-കെ എ സോളമൻ