Wednesday, 31 December 2025

നാളെയുടെ ഉദ്യാനം - കവിത

#നാളെയുടെ #ഉദ്യാനം

​ഇരുപത്തിയഞ്ചിൻ പൊൻകതിർ ശോഭ-
യസ്തമയത്തിനൊരുങ്ങുന്നു,
ശൈത്യത്തിൻ അന്ത്യം കുറിച്ചുകൊണ്ടൊരു-
അധ്യായം മെല്ലെ മടങ്ങുന്നു.

വെള്ളിമഞ്ഞുരുകും മണ്ണിലിന്നേറെ-
കുളിരും ശാന്തിയും നിറയുന്നു,
നീ വിതച്ചൊരു സ്വപ്നവും പാഴായി-
പോയില്ലെന്നുള്ളം മൊഴിയുന്നു.

​ഇരുപത്തിയാറിൻ ശ്വാസതാളത്താൽ
വിത്തുകൾ വീണ്ടും ഉണരുന്നു,
തളർന്ന മനസ്സിൻ കുളിർമഴയായ്-
പ്രകാശധാരകൾ പെയ്യുന്നു.

പുതുവർഷത്തിൻ ഇതളുകൾ മെല്ലെ-
വിടരാൻ വെമ്പി നിൽക്കുന്നു,
പച്ചപ്പാർന്ന താളുകൾ നീക്കി-
പൊൻപുലരികൾ നമ്മെ വിളിക്കുന്നു.
-  കെ എ സോളമൻ

Sunday, 14 December 2025

കാണാമറയത്തെ പൂച്ച - കഥ

സ്കോട്ട്‌ലൻഡ് യാർഡിനും മേലെ
​കേരളാ പോലീസിന്റെ ക്രൈം ഡിറ്റാച്ച്മെന്റ് റൂമിലെ വലിയ സ്ക്രീനിൽ നീല വെളിച്ചം മിന്നിമറയുന്നു. ചുറ്റും കമ്പ്യൂട്ടറുകൾ, സാറ്റലൈറ്റ് മാപ്പുകൾ, പിന്നെ മുഖത്ത് ഗൗരവം തളം കെട്ടിനിൽക്കുന്ന ഉന്നത ഉദ്യോഗസ്ഥർ. അന്തരീക്ഷത്തിൽ ആകാംക്ഷയുടെയും അല്പം നാണക്കേടിന്റെയും മണം തങ്ങിനിൽക്കുന്നു.

​"സർ, നമ്മുടെ ഡ്രോണുകൾ വയനാട്ടിലെ കാട്ടാനകൾക്ക് വരെ മുഖം തിരിച്ചറിയൽ  നടത്തിക്കഴിഞ്ഞു. റിസോർട്ടുകളിലെ ഓരോ തലയിണക്കവറുകൾക്കടിയിലും നമ്മൾ നോക്കി. എന്തിന്, സംശയം തോന്നിയ ചില ആളുകളെ വരെ നമ്മൾ ചോദ്യം ചെയ്തു. എന്നിട്ടും...!"
​കൺട്രോൾ റൂമിലെ ചുമതലക്കാരനായ എ.സി.പി ദയനീയമായി ഐ.ജി.യെ നോക്കി.

​കഴിഞ്ഞ രണ്ടാഴ്ചയായി കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യമാണ്. യുവ എം.എൽ.എ  എവിടെ? ഒരു കേസിന്റെ പേരിൽ പോലീസ് വല വിരിച്ചിട്ട് 14 ദിവസമായി. ആധുനിക സാങ്കേതികവിദ്യയുണ്ട്, മൊബൈൽ ടവർ ലൊക്കേഷനുണ്ട്, എന്തിനും പോന്ന സൈബർ ഡോമുണ്ട്. എന്നിട്ടും, മഴക്കാലത്തെ സൂര്യനെപ്പോലെ യുവ എം എൽ എ അപ്രത്യക്ഷനായിരിക്കുന്നു.
​"നമുക്ക് തെറ്റുപറ്റാൻ പാടില്ല," ഐ.ജി. കടുപ്പിച്ചു പറഞ്ഞു. "ഇത് കേരളാ പോലീസാണ്. നമ്മൾ അന്വേഷിച്ചാൽ പാതാളത്തിലെ മായാവി വരെ പുറത്തുവരും. പിന്നെയാണോ ഒരു രാഷ്ട്രീയക്കാരൻ?"

​പുറത്ത്, ചാനൽ മൈക്കുകളുമായി 'മാപ്രകൾ' (മാധ്യമപ്രവർത്തകർ) കാത്തിരിക്കുന്നു. ഓരോ തവണ പോലീസ് ജീപ്പ് അനങ്ങുമ്പോഴും ബ്രേക്കിംഗ് ന്യൂസ് പായുന്നു: "

" ചുവ എം എൽ എ യെവളഞ്ഞു? ഒളിത്താവളം കണ്ടെത്തി?"
ഇവൻമാർക്ക് നൊസ്തായോ,  ദിവസങ്ങളായി ഇതു തന്നെയാണല്ലോ പറയുന്നത്. ചാനൽ വാർത്ത കണ്ടവർ അന്യോന്യം മുഖത്തോടു മുഖം നോക്കി

​പക്ഷേ, സത്യം പോലീസിന് മാത്രമേ അറിയൂ. അവർ ഇരുട്ടിൽ തപ്പുകയാണ്. എം.എൽ.എ വായുവിലലിഞ്ഞോ? അതോ അദൃശ്യനാകാനുള്ള മഷി ഇട്ടു നോക്കിയോ?

പോലീസ് ​അന്വേഷണം വ്യാപിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഹൈവേകളിൽ പോലീസ് പരുന്തുകളെപ്പോലെ വട്ടമിട്ടു പറന്നു. കറുത്ത ഗ്ലാസ് വെച്ച ഓരോ കാറും അവർ തടഞ്ഞുനിർത്തി. കാറിനുള്ളിലുള്ളവർ എം.എൽ.എ ആണോ അതോ എം.എൽ.എ യുടെ അമ്മായിയപ്പനാണോ എന്ന് ഉറപ്പുവരുത്തി.

​ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. "ഇതൊരു മാന്ത്രിക ഒളിത്താവളമാണ്. ഗൂഗിൾ മാപ്പിൽ പോലും കാണാത്ത സ്ഥലം. മുൻകൂർ ജാമ്യം കിട്ടൻ സാധ്യത ഉള്ളവർക്ക് മാത്രം ഇവിടെ  പ്രവേശനം."

​പോലീസ് സേനയുടെ ആത്മവീര്യം കെട്ടുതുടങ്ങിയിരുന്നു. 14 ദിവസങ്ങൾ! ഇതിനിടയിൽ അവർ പരിശോധിക്കാത്ത സ്ഥലങ്ങളില്ല. ബന്ധുവീടുകൾ, പാർട്ടി ഓഫീസുകൾ, പഴയ സുഹൃത്തുക്കളുടെ ഫ്ലാറ്റുകൾ..., എം.എൽ.എ സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള തട്ടുകടകൾ. ഒടുക്കം ഹോട്ടലിലെ ടോയ്‌ലറ്റുകൾ.
ഓക്കെ നോക്കിയെന്ന് കിംവദന്തി പരന്നു.

​പക്ഷേ, നമ്മുടെ നായകൻ ശാന്തനായിരുന്നു. എവിടെയോ ഇരുന്ന്, ഒരുപക്ഷേ പോലീസിന്റെ ഈ പരക്കംപാച്ചിൽ ലൈവ് സ്ട്രീമിൽ കണ്ട് ആസ്വദിക്കുകയാവാം.. ആ ചിരിയിൽ ഒരു സന്ദേശമുണ്ടായിരുന്നു: "എന്നെ പിടിക്കാൻ നിങ്ങൾ വല വിരിച്ചു, പക്ഷേ ഞാൻ നിൽക്കുന്നത് കടലിലല്ല, കരയിലുമല്ല, നിങ്ങൾ നോക്കാത്ത ഏതോ ഒരു ഇടനാഴിയിലാണ്." അടുത്തിടെ കണ്ട " ക്യാച്ച് മി ഇഫ് യു ക്യാൻ " എന്ന സിനിമയിലെ രംഗങ്ങൾ അദ്ദേഹം ഓർത്തെടുത്തു.

​​പതിനാലാം നാൾ പുലർന്നു. കൽപ്പാത്തി മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം. പാലക്കാട്ടെ വെയിലിന് കാഠിന്യം കൂടുതലായിരുന്നു, പക്ഷേ അതിലും ചൂടേറിയതായിരുന്നു അവിടെ തടിച്ചുകൂടിയ പാവം ജനക്കൂട്ടത്തിന്റെയും പോലീസിന്റെയും ശ്വാസം.

​വിവരമറിഞ്ഞ് പോലീസ് സേന സ്കൂൾ കോമ്പൗണ്ട് വളഞ്ഞു. "ഇന്ന്... ഇന്ന് അവൻ വരും. പോളിംഗ് ബൂത്തിൽ വരാതെ എവിടെപ്പോകാൻ?" ഐ.ജി. മീശ പിരിച്ചു. ഒരു വലിയ പട തന്നെ അവിടെയുണ്ട്. ഏത് നിമിഷവും ചാടിവീഴാൻ തയ്യാറായി നിൽക്കുന്നവർ. മാധ്യമങ്ങൾ ക്യാമറകൾ ഫോക്കസ് ചെയ്തു വെച്ചു.

​പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.
​ഒരു സിനിമാ സ്റ്റൈൽ എൻട്രി പ്രതീക്ഷിച്ചവർക്ക് തെറ്റി. ആകാശത്തുനിന്ന് ഹെലികോപ്റ്ററിൽ വന്നിറങ്ങുകയോ, അണ്ടർഗ്രൗണ്ട് ടണലിലൂടെ പ്രത്യക്ഷപ്പെടുകയോ ചെയ്തില്ല. വളരെ ശാന്തനായി, ഒരു ചിരിയോടെ, അലക്കി തേച്ച വെള്ള ഷർട്ടും ധരിച്ച് യുവ എംഎൽഎ ജനക്കൂട്ടത്തിനിടയിലൂടെ നടന്നു വരുന്നു. പാർട്ടി പ്രവർത്തകർ ബൊക്കെ കൊടുത്തും മാലയിട്ടും  സ്വീകരിച്ചു.

​പോലീസുകാർ സ്തംഭിച്ചുപോയി. രണ്ടാഴ്ചയായി അവർ കാടും മേടും അരിച്ചുപെറുക്കി തേടിയ ആ മനുഷ്യൻ, ഇതാ കൈയെത്തും ദൂരത്ത്!
​അദ്ദേഹം നേരെ പോളിംഗ് ബൂത്തിലേക്ക് കയറി.  മഷി പുരട്ടാൻ വിരൽ നീട്ടി,  ബട്ടൺ അമർത്തി. 'ബീപ്പ്' ശബ്ദം. ജനാധിപത്യം അതിന്റെ കടമ നിർവഹിച്ചു. പുറത്തിറങ്ങിയ എം എൽ എയെ  മാധ്യമങ്ങൾ പൊതിഞ്ഞു. മൈക്കുകൾക്ക് മുന്നിൽ നിന്ന് അദ്ദേഹം ചിരിച്ചു.

പോലീസ് സേനയ്ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതി അതിനക പിൻവലിച്ചിരുന്നു. മുൻകൂർ ജാമ്യത്തിൽ എത്തിയ ആളെ പോലീസിന് അറസ്റ്റ് ചെയ്യാൻ ആവില്ല
.
എം എൽ എ കാറിൽ കയറി പോയി. പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിൽ നിന്ന്, കൺമുന്നിലൂടെ അദ്ദേഹം രാജാവായി മടങ്ങി.
​പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയ ഐ.ജി. തലയിൽ കൈവെച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് ലീവ് പ്രഖ്യാപിച്ചു.

അപ്പോഴാണ് ടേബിളിലിരുന്ന ഒരു ജൂനിയർ കോൺസ്റ്റബിൾ പതുക്കെ ചോദിച്ചത്: "സർ, ശരിക്കും അദ്ദേഹം ഇത്രയും നാൾ എവിടെയായിരുന്നു? ഏതാണ് ആ മാന്ത്രിക ഒളിത്താവളം?"
​ഐ.ജി. ഒന്ന് നെടുവീർപ്പിട്ടു. പിന്നെ പറഞ്ഞു:
"അതാണ് ഈ കഥയിലെ ട്വിസ്റ്റ്, എടോ.. അദ്ദേഹം എവിടെയും ഒളിച്ചിരിക്കുകയായിരുന്നില്ല. അദ്ദേഹം നമ്മൾ എല്ലാവരും നോക്കുന്ന ഒരിടത്ത് തന്നെ ഉണ്ടായിരുന്നു."
​"എവിടെയാണ് സർ?" സി പി ഒ ആകാംക്ഷയോടെ ചോദിച്ചു.
​"ടിവിയിൽ!" ഐ.ജി. ചിരിച്ചുകൊണ്ട് പറഞ്ഞു. "കഴിഞ്ഞ 14 ദിവസവും നമ്മൾ സിസിടിവിയിലും കാട്ടിലും റിസോർട്ടിലും തിരയുകയായിരുന്നു. പക്ഷേ, അദ്ദേഹം എല്ലാ ദിവസവും വാർത്തകളിൽ ഉണ്ടായിരുന്നു, ചർച്ചകളിൽ ഉണ്ടായിരുന്നു, ജനങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. ഏറ്റവും നല്ല ഒളിത്താവളം എപ്പോഴും വെളിച്ചം ഏറ്റവും കൂടുതൽ വീഴുന്ന സ്ഥലമാണ്. കാരണം, അവിടെ ആരും തിരയാൻ മെനക്കെടില്ല. ചാനലിൽ വന്ന് നമ്മളെ നോക്കി ചിരിച്ച് വിഡ്ഢികളാക്കിയ എല്ലാ മുൻനിര നേതാക്കൾക്ക്  അറിയാമായിരുന്നു എംഎൽഎ എവിടെ ആയിരുന്നെന്ന്. അപ്പോൾ എന്തുകൊണ്ട് കസ്റ്റഡിയിൽ എടുത്തില്ല എന്നല്ലേ ?"

ഐ.ജി. ആത്മഗതമെന്നോണം കൂട്ടിച്ചേർത്തു:

"പിന്നെ ഒരു കാര്യം കൂടി... യഥാർത്ഥത്തിൽ ആ മാന്ത്രിക ഒളിത്താവളം എവിടെയാണെന്ന് വെളിപ്പെടുത്തിയാൽ, അടുത്ത തവണ ഞാൻ എവിടെ പോകും?  പെൻഷൻ പറ്റിയ ശേഷം എനിക്ക് ഒളിക്കാൻ സ്ഥലം കിട്ടണമല്ലോ."

​പുറത്ത് അപ്പോഴും ചാനൽ മാപ്രകൾ ബ്രേക്കിംഗ് ന്യൂസ് കൊടുത്തു.ജനങ്ങളെ പൊട്ടന്മാർ ആക്കി കൊണ്ടിരുന്നു: "കേരളാ പോലീസിന്റെ കണ്ണുവെട്ടിച്ച് എം.എൽ.എ എവിടെ എങ്ങനെ ജീവിച്ചു? അന്വേഷണം തുടരുന്നു!"
​യഥാർത്ഥത്തിൽ, പോളിംഗ് ബൂത്ത് എന്ന മാന്ത്രിക പെട്ടിക്ക് മാത്രമേ അദൃശ്യരായവരെ ദൃശ്യമാക്കാൻ കഴിയൂ എന്ന കാര്യം മാത്രം ആരും തിരിച്ചറിഞ്ഞില്ല.
​(ശുഭം)

Friday, 5 December 2025

മുതിർന്ന പൗരന്മാർക്ക് സൗജന്യ കുപ്പി

#മുതിർന്നപൗരന്മാർക്ക് '#സൗജന്യകുപ്പി'. 
​കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്. എം.എൽ.എ. ഇലക്ഷനോ എം.പി. ഇലക്ഷനോ ഒന്നുമല്ല, നമ്മുടെ അയൽപക്കത്തെ ചേട്ടനും ചേച്ചിയും പിള്ളേച്ചനും കോയായും ഒക്കെ "സ്ഥാനാർത്ഥി" കുപ്പായമണിഞ്ഞ് ഇറങ്ങുന്ന തികച്ചും 'കുടുംബപരമായ' ഒരു ഉത്സവം.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഒരു 'ആഗോള' എപ്പിസോഡ് ഇവിടെ അരങ്ങേറുകയാണ്. ​പക്ഷേ, ഇത്തവണത്തെ ട്രെൻഡ് അൽപ്പം വെറൈറ്റിയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കേണ്ടി വരില്ല എന്ന കീഴ് വഴക്കമുള്ളതിനാൽ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ പ്രയോഗിക്കാം.

പണ്ടൊക്കെ വാർഡിലെ പൊട്ടിയ പൈപ്പ് നന്നാക്കാം, വഴിവിളക്ക് ഇടാം, ഇടവഴി ടാർ ചെയ്യാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ കാലം മാറി, കോലം മാറി, കഥയും മാറി . ഇന്നത്തെ സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങൾ കേട്ടാൽ അമേരിക്കൻ പ്രസിഡന്റ് പോലും ഒന്ന് ഞെട്ടും. പുടിൻ്റെ കാര്യം പറയാനുമില്ല

​കുടിവെള്ളമാർക്കു വേണം, അത് സുലഭമാണല്ലോ, പൊട്ടിയ പൈപ്പുകൾക്ക് സമീപം ബക്കറ്റ് പിടിച്ചാൽ മതി, നമുക്ക് വേണ്ടത് വിമാനത്താവളം!
​ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ് വികസന വാഗ്ദാനങ്ങളാണ്. ഒരു സ്ഥാനാർത്ഥി മൈക്കിലൂടെ അനൗൺസ് ചെയ്യുന്നത് കേട്ടു: "പ്രിയപ്പെട്ട വോട്ടർമാരെ, ഞാൻ ജയിച്ചാൽ നമ്മുടെ മൂന്നാം വാർഡിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുവരും!" മറ്റ് ഒരു വാർഡ് മെമ്പർക്കും അവകാശപ്പെടാൻ പറ്റാത്ത കാര്യമാണിത്.

​ഇത് കേൾക്കുന്ന വോട്ടർ അന്തംവിട്ടു നിൽക്കും.. ആകെ അഞ്ഞൂറ് വീടുകളും നാലു കപ്പകൃഷി തോട്ടവും, ഒരു ജൈവപൂകൃഷി എന്ന് വിശേഷിപ്പിക്കുന്ന രാസവളപൂകൃഷിയും പിന്നെ 
 4 വഴിയോര മീൻ വെട്ടു കേന്ദ്രങ്ങളു മാണുള്ളത്.  ഒന്നിനുപോലും വൃത്തിയില്ല.പണ്ട് രാജാക്കന്മാരുടെ കാലത്ത് വൃത്തിയായി സൂക്ഷിച്ചിരുന്ന ഗ്രാമീണ മീൻചന്തകൾ എല്ലാം അപ്രത്യക്ഷമായി. മീൻവരുന്നതും കാത്ത് കിടന്നിരുന്ന ചന്തപ്പട്ടികൾ ഇപ്പോൾ വഴിയോര മീൻതട്ടുകേന്ദ്രങ്ങളിലാണ് വിശ്രമിക്കുന്നത്. മീൻ കിട്ടിയില്ലെങ്കിൽ നായ്ക്കൾ സ്കൂളിൽ പോകുന്ന കുഞ്ഞു കുട്ടികളുടെമേൽ ചാടി വീഴും
ചന്തപ്പിരിവും ചന്ത പിരിയലും ഇന്നില്ല

അങ്ങനെയുള്ള ഈ പഞ്ചായത്ത്  വാർഡിൽ എവിടെയാണ് വിമാനത്താവളം പണിയുക? റൺവേ ഒരുപക്ഷേ പഞ്ചായത്ത് കുളത്തിന് മുകളിലൂടെയാകാം. ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ വാർഡിലെ തെങ്ങോലകളിൽ തട്ടാതിരിക്കാൻ തെങ്ങുകൾ വെട്ടിമാറ്റേണ്ടി വരുമോ എന്ന കാര്യത്തിൽ ആലോചന വേണ്ടി വരും. മരം വെട്ടിൽ കേമനായ ഒരു ചാനൽ മുതലാളിയോട് പറഞ്ഞാൽ അദ്ദേഹം സൗജന്യമായി തെങ്ങല്ലാം വെട്ടി കൊണ്ടു പോയ്ക്കൊള്ളും. തെങ്ങുകൾ  വേണമെന്നില്ല, "വാർഡിൽ നിന്നൊരു ഫ്ലൈറ്റ് പിടിച്ച് ദുബായിൽ പോകാൻ പറ്റുമല്ലോ" എന്ന ആശ്വാസത്തിലാണ് വോട്ടർമാർ.

​ഇതുകൊണ്ടൊന്നും തീർന്നില്ല. അടുത്ത വാഗ്ദാനം 'മൊബിലിറ്റി ഹബ്ബ്' ആണ്. ഓട്ടോറിക്ഷ കഷ്ടിച്ച് കടന്നുപോകുന്ന ഇടവഴി വികസിപ്പിച്ച് അവിടെ വമ്പൻ ബസ് ടെർമിനലും മെട്രോ സ്റ്റേഷനും പണിയുമത്രേ. എ എസ് കനാൽ ആഴം കൂട്ടി വാട്ടർ  മെട്രോക്ക് ഉപയോഗിക്കും.

വാർഡിലെ ചായക്കടയുടെ മുന്നിലുള്ള റോഡിലെ കുഴി അടയ്ക്കാൻ ഫണ്ടില്ലാത്ത പഞ്ചായത്തിലാണോ മെട്രോയും മോണോറയിലും വരാൻ പോകുന്നത്? ചിലർ വിമർശിച്ചേക്കാം അത് കാര്യമാക്കി എടുക്കേണ്ടതില്ല.

​വികസന പ്രവർത്തനങ്ങൾക്കൊപ്പം, ജനങ്ങൾക്ക് നേരിട്ട് കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആരും വോട്ട് ചെയ്തുപോകും. സൗജനം​വീടും വസ്ത്രവും: "ജയിച്ചാൽ എല്ലാവർക്കും ഇരുനില വീട്, അലമാര നിറയെ പട്ടുസാരിയും ബ്രാൻഡഡ് ഷർട്ടും. പാൻ്റ്സും. കുളിക്കാൻ രാംരാജ് മുണ്ടുകൾ. തോർത്ത് പൊറോട്ട അടിക്കാർക്ക് മാത്രമായി സംവരണം ചെയ്യും 

റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ ക്യൂ നിൽക്കുന്ന ജനങ്ങൾ അപ്രത്യക്ഷമാകും. സോമാറ്റോ എല്ലാവർക്കും  ഭക്ഷണ പാഴ്സലുകൾ വീട്ടിലെത്തിക്കും. ഓരോ വീട്ടിലും 55 ഇഞ്ച് എൽ.ഇ.ഡി ടിവിയും, വീട്ടിലെ എല്ലാവർക്കും ഐഫോണും! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കൂടി സൗജന്യമായി നൽകുമോ എന്ന് ചോദിക്കേണ്ടതില്ല, അതുണ്ടാവും.

സൊമാറ്റോ സർവീസ് ആവശ്യമില്ലാത്തവർക്ക് ​ദിവസവും ഭക്ഷ്യക്കിറ്റ്.  പണ്ട് ഓണത്തിനും വിഷുവിനും കിട്ടിയിരുന്ന കിറ്റ് ഇനി മുതൽ ദിവസവും രാവിലെ വീട്ടുപടിക്കൽ എത്തും. അടുക്കളയിൽ തീ പുകയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് ഈ പ്രത്യേകസംവിധാനം.

​മുതിർന്ന പൗരന്മാരോടുള്ള 'കരുതൽ'
​വാഗ്ദാനങ്ങളിൽ ഏറ്റവും ആവേശം കൊള്ളിക്കുന്നതാണ് അവർക്ക് മാത്രമായുള്ള  "സൗജന്യ കുപ്പി!"  യുവാക്കൾ ആരെങ്കിലും വയസ്സ് തിരുത്തി ഈ സൗജന്യം അവകാശപ്പെട്ടാൽ അത് കർശനമായി നേരിടും. വയോജന വാഗ്ദാനം കേട്ട് നാട്ടിൻ പുറത്തേ  വയസ്സൻ ക്ലബ്ബുകൾ ഉണർന്നു കഴിഞ്ഞു.

 "പെൻഷൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, വൈകുന്നേരത്തെ കാര്യം കുശാലായാൽ മതി" എന്നാണ് ചില മുതുക്കന്മാരുടെ ലൈൻ. ബിവറേജസ് കോർപ്പറേഷന്റെ ഒരു ശാഖ ഓരോ വാർഡിലും സ്ഥാപിക്കും. ഇതോടെ മദ്യവിരുദ്ധ സമിതി എന്ന ഒരു കൂട്ടം വികസന വിരോധികൾ പാടെ അപ്രത്യക്ഷരാകും.
എതിർ സ്ഥാനാർത്ഥിയുടെ ക്യാമ്പിലെ വോട്ടർമാർ  മറുകണ്ടം ചാടാൻ ഇത്തരം വാഗ്ദാനങ്ങൾ വളരെ ഫലപ്രദമാണ്.
​ഇതൊക്കെ കേൾക്കുമ്പോൾ പാവം വോട്ടർമാർക്ക് ചിരിക്കണോ കരയണോ എന്ന് തോന്നിയേക്കാം. പഞ്ചായത്ത് മെമ്പർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക്  പരിധി നിശ്ചയിക്കാത്തത് കൊണ്ട് സ്ഥാനാർത്ഥികൾക്ക് എന്തും പറയാം.

ഒരു ജനന സർട്ടിഫിക്കറ്റിനോ, വീട്ടുനമ്പറിനോ വേണ്ടി പഞ്ചായത്ത് ഓഫീസ് ചെന്നാൽ സ്വന്തം ജോലി ചെയ്യാതെ അക്ഷയ കേന്ദ്രത്തിലേക്ക് പറഞ്ഞു വിടുന്ന ഉദ്യോഗസ്ഥർ ഉള്ള നാട്ടിലെ ജനത്തോടാണ് ഈ "സ്വർഗ്ഗരാജ്യം" പണിയുമെന്ന് സ്ഥാനാർത്ഥികൾ പറയുന്നത്.

​ജയിച്ചു കഴിഞ്ഞാൽ പിന്നെ വിമാനത്താവളം പോയിട്ട്, വാർഡിലെ ഓട വൃത്തിയാക്കാൻ പോലും ഫണ്ട് ഉണ്ടാകില്ല എന്നതാണ് സത്യം. "വിമാനത്താവളം പണിയാൻ നോക്കിയതാ, പക്ഷെ സ്ഥലം അക്വയർ ചെയ്യാൻ പറ്റിയില്ല, അതുകൊണ്ട് നമുക്ക് ആ ഫണ്ട് കൊണ്ട് ഒരു പുതിയ ചിരിക്ളബ്ബ തുടങ്ങാം" എന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇവർ തന്നെ പറയും.

​എന്തായാലും തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ ഉത്സവമാണല്ലോ.? സ്ഥാനാർത്ഥികൾക്ക് എന്തും പറയാം, വോട്ടർമാർക്ക് എന്തും കേൾക്കാം. വോട്ടെണ്ണൽ കഴിയുന്നത് വരെ ഈ വാഗ്ദാനങ്ങളുടെ ബലൂണുകൾ ഇങ്ങനെ അന്തരീക്ഷത്തിൽ പറന്നു നടക്കും.
​നാളെ നമ്മുടെ വീട്ടുമുറ്റത്ത് വിമാനം ഇറങ്ങിയില്ലെങ്കിലും, സൗജന്യമായി ഐഫോൺ കിട്ടിയില്ലെങ്കിലും, നമുക്ക് കിട്ടുന്ന ഈ 'തമാശകൾ' ആസ്വദിക്കുക തന്നെ. കാരണം, അടുത്ത അഞ്ച് വർഷത്തേക്ക് ചിരിക്കാൻ വക നൽകുന്നത് ഈ വാഗ്ദാനങ്ങൾ മാത്രമായിരിക്കും!
-കെ എ സോളമൻ