Wednesday, 13 September 2023

ഡെസ്ഡിമോണ

#ഡെസ്ഡിമോണ

അംഗലകവിതാ സ്വപ്നറാണിയാം  ആയുവസുന്ദരി ഡെസ്ഡിമോണയോ ?

1971-ൽ ഇറങ്ങിയ  ലങ്കാദഹനം എന്ന സിനിമയിലെ   "പഞ്ചവടിയിലെ മായാസീതയോ" എന്ന ശ്രീകുമാരൻ തമ്പി രചിച്ച് ജയചന്ദ്രൻ പാടിയ ഗാനത്തിലാണ് ഈ വരികളുള്ളത്. 

പ്രേംനസീറും വിജയശ്രീയും ചേർന്ന് അഭിനയിച്ച രംഗങ്ങളിൽ വിജയശ്രീ, ഡെസ്‌ഡി മോണയുടെ വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. ലോകം കണ്ടിട്ടുള്ള അതിസുന്ദരിമാരിൽ ഒരാളാണ്  ഡെസ്ഡിമോണയെന്ന് ആ ഗാനം ആദ്യമായി കേട്ട നാൾ മുതൽ  തോന്നിയിരുന്നു. എഴുപതുകളിൽ മലയാള സിനിമ പ്രേക്ഷകരായ യുവാക്കളുടെ ഹാർട്ട് ത്രോബ്  ആയിരുന്നു വിജയശ്രീ

 വിശ്വ മഹാകവി ഷെയ്ക്സ്പിയറുടെ മാനസപുത്രിമാരിൽ സൗന്ദര്യവും സ്വഭാവ മഹിമയും കൊണ്ട് മുന്നിലാണ് ഡെസ്ഡിമോണ . അവൾക്ക് കാമുകനും പിന്നീടു ഭർത്താവുമായി മാറിയ ഒഥല്ലോയോടു നിസ്സീമ സ്നേഹമായിരുന്നു. കുലീനയും  സമ്പന്നയുമായ ഡെസ്ഡിമോണയുടെ കരംഗ്രഹിക്കാൻ സുന്ദരന്മാരും സമ്പന്നന്മാരുമായ കമിതാക്കൾ നിരവധി പേരുണ്ടായിന്നു. എങ്കിലും അവളുടെ മനോഗതി വേറൊരു വഴിക്കായിരുന്നു.

 പുരുഷന്മാരുടെ നിറത്തെക്കാൾ, ബാഹ്യപ്രകൃതിയേക്കാൾ ആരോഗ്യത്തിനും പെരുമാററ - ഗുണത്തിനുമാണ് മുൻതൂക്കം എന്ന് ഡെസ്ഡിമോണ കരുതി.

 ഒഥല്ലോയുടെ വീരസാഹസിക കഥകൾ സ്ത്രീസഹജമായ കൗതുകത്തോടെ അവൾ കേട്ടിരുന്നു. ഒടുക്കം. ഒഥല്ലോയുമായി രഹസ്യ വിവാഹം നടത്തുകയും വിവാദമായപ്പോൾ അവൾ ഒഥല്ലയോടൊപ്പം ചേർന്നു നിന്നു. സ്വന്തംപിതാവിനോടുള്ള കടപ്പാട് അംഗീകരിച്ചുകൊണ്ടുതന്നെ ഭർത്താവിനോടു  അവൾ ഹൃദയബന്ധം സ്ഥാപിച്ചു.  സംഘർഷഭരിതമായിരുന്നു അക്കാലത്ത് അവളുടെ ജീവിതം .

 പക്ഷേ കൂടുതൽ സംഘർഷഭരിതം ആകുന്നത് ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ് തന്നെ സംശയിക്കുമ്പോഴാണ് . അതിനു കാരണമായി ഒരു തൂവാല കൈമാറ്റവും അതിൻറെ നഷ്ടപ്പെടലുമുണ്ട്. സംശയത്തിന്റെ കരാള ഹസ്തത്തിൽ അകപ്പെട്ട
ഭർത്താവിൽ  നിന്ന്  സ്നേഹം നഷ്ടപ്പെടുമോ എന്ന് അവൾ ഭയപ്പെട്ടു

അവളുടെ ഭയം അസ്ഥാനത്തായില്ല. കോപാക്രാന്തനായ ഒഥല്ലോ അവളെ കഴുത്ത് ഞെരിച്ച കൊല്ലുകയായിരുന്നു

ഭർത്താവിനോടുള് സ്നേഹത്തിൽ അധിഷ്ഠിതമായ നിഷ്കളങ്കത ചിറകറ്റു  വീഴുന്ന കാഴ്ചയാണ് നാടകാന്ത്യത്തിൽ നാം കാണുന്നത്.

ഡെസ്ഡിമോണയുടെ  കഥാപാത്രസൃഷ്ടിയിൽ ഷെയ്ക്സ്പിയർ പ്രദർശിപ്പിച്ച അതുല്യ സർഗവൈഭവമാണ്. അവളെ വിശ്വസുന്ദരിയാക്കിയത്

മാർഗരറ്റ് ഹഗ്സ്, സാറാ സിദോൺ, അന്ന മോവറ്റ്, ഹെലൻ ഫൗസിററ്, എലൻ ടെറി , പെഗ്ഗി ആഷ് കോഫ്റ്റ്, ഉതാ ഹേഗൻ, എലിസബത് സ്‌ലേഡൻ, മാഗി സ്മിത്ത്, വിജയശ്രീ , കറീന കപൂർ,  ജന്നി അഗുറ്റർ, ജൂലിയ സ്‌റ്റെൽസ് തുടങ്ങി മഞ്ജു വാര്യർ വരെ ഡെസ്ഡിമോണയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഡെസ്ഡിമോണ എന്ന വിശ്വസുന്ദരിയുടെ  പരകായ പ്രവേശത്തിന് എത്രയോ സുന്ദരിമാരെ കാലം ഇനിയും കാത്തു വെച്ചിട്ടുണ്ടാകും.

-കെ എ സോളമൻ

Sunday, 10 September 2023

ഏറ്റവും ചെറിയ ചെറുകഥകള്‍

ഏറ്റവും ചെറിയ ചെറുകഥകള്‍

1 ലോകത്തിലെ അവസാനത്തെ മനുഷ്യൻ ഏകനായി മുറിപൂട്ടി ഇരുന്നു. ആരോ വാതിലിൽ മുട്ടി

2 സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു . സ്കോളർഷിപ്പ് നഷ്ടമായി. റോക്കറ്റ്കണ്ടുപിടിച്ചു..
- William Shatner
3 കമ്പ്യൂട്ടർ , ഞങ്ങൾ ബാറ്ററികൾ കൊണ്ടുവന്നു ? കമ്പ്യൂട്ടർ ?
- Eileen Gunn

4 ഓട്ടോമൊബൈൽ വാറന്റി കാലാവധി തീരുന്നു . അതുകൊണ്ട് എഞ്ചിന്ടെ കാലാവധിയും 
- Stan Lee

5 അവനെ കാംക്ഷിച്ചു . അവനെഎനിക്കു കിട്ടി , ഷിറ്റ് .
- Margaret Atwood

6 അവന്റെ ലിംഗം അടര്‍ന്ന് വീണ് പോയി; അവന്‍  ഗർഭിണിയായി 
- Rudy Rucker

7 കത്തിയമരുന്നഅംബരചുംബികളിലെ  മനുഷ്യര്ക്ക്  ചിറകുമുളച്ചു. 
- Gregory Maguire

8 രക്തപാതകമുള്ള കൈകൾ കൊണ്ട്, ഞാൻ ഗുഡ്ബൈ പറയുന്നു
- Frank Miller

9 " നിലവറ ?" " നരകത്തിലേക്കുള്ള ഗേറ്റ്,  തന്നെ?
- Ronald D. Moore

10 ലിഖിതം : ബുദ്ധിഹീനനായ  മനുഷ്യന്‍ , ഭൂമിയില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല, ഒരിക്കലും .
- Vernor Vinge
11 മനുഷ്യനായി ജീവിക്കാന്‍ ചെലവ് ഏറെയാണ്.
- Bruce Sterling
12 ഞങ്ങള്‍  ചുംബിച്ചു . അവൾ ഉരുകിപ്പോയി. പഴന്തുണി തരൂ പ്ലീസ്.
- James Patrick Kelly

13 അത് നിങ്ങളുടെ പിന്നിൽ ഉണ്ട്. അതുകൊണ്ടു വേഗത്തില്‍ ഓടുക.
- Rockne S. O’Bannon

14 ഞാൻ നിന്റെ  ഭാവിയാണ് കുട്ടി, കരയാതിരിക്കൂ .
- Stephen Baxter

15 നുണപരിശോധന കണ്ണടകൾ കുറ്റമറ്റതാക്കി, അതോടെ സംസ്കാരംതരിപ്പണമായി. 
- Richard Powers

16 മഴ പെയ്തു പെയ്തു പെയ്തു ഒരിക്കലും തോര്ന്നി ല്ല
H Waltrop

17 കഥ 
:ചോദ്യം: 
മമ്മതിന്റെ സംസ്കാരയില്‍ പോകുന്നില്ലേ ?
ഉത്തരം:: 
അവിടെന്താ അരിപത്തിരിയും കോഴീന്ടെ കാല് വറുത്തതും കൊടുക്കുനുണ്ടോ?
K A Solaman

Friday, 8 September 2023

യാത്ര തുടരുന്നു

യാത്ര തുടരുന്നു ഞാൻ 
കവിത- കെ എ സോളമൻ

എങ്ങോട്ടെന്നാണെങ്കിൽ അറിയില്ല
അലച്ചിൽ അവസാനിച്ചിട്ടുമില്ല.
യാത്ര തുടങ്ങിയ ഇടം കൃത്യമായുണ്ട്
എത്ര നാളായെന്നെങ്കിൽ അതും നിശ്ചയം

കുളിരു നീക്കിയും ചെറുചൂടേകിയും പിന്നെ
തെളിനീരിൽ കുളിച്ചും അലസമായ് നടന്നും
എങ്ങോട്ടെന്നറിയതെ എന്തിനീ യാത്ര?
അറിയില്ലെന്നു തന്നെയാണുത്തരം

എങ്കിലും എന്തോ തെളിയുന്നു മങ്ങലിൽ
അങ്ങകലെ ചക്രവാളച്ചരിവിനുംകീഴെ
എന്തോ തേടുകയായിരുന്നില്ലേ, നീ?
ഞാൻ എന്നോടു തന്നെ ചോദിച്ചു.

ആരും കാത്തു നില്ക്കാനില്ലെന്ന സത്യം
വെളിവായ് തോന്നിയതിലാവണം
മിണ്ടാതെ, ആരോടും പരിഭവമില്ലാതെ,
മുടങ്ങാതെ യാത്ര ഈ വിധം തുടരുന്നത്.

സത്യം തേടുന്ന ഈ കഥന യാത്രയിൽ
കൂടെക്കൂടിയവർ പലരും വേർപിരിഞ്ഞു
വിശപ്പും കൊടിയനിരാശയും ചുമന്ന്
അലസമാം യാത്ര തുടരുന്നു ഞാനിപ്പോഴും

എങ്ങോട്ടെന്നാണെങ്കിൽ അറിയില്ല 
 അലച്ചിൽ അവസാനിച്ചിട്ടുമില്ല.
യാത്ര തുടങ്ങിയ ഇടം കൃത്യമായുണ്ട്
എത്ര നാളായെന്നെങ്കിൽ അതും നിശ്ചയം

.

മഴയെക്കുറിച്ച് എന്ത് പറയാൻ - കവിത

മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ

മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?  
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു 
കാര്മേ്ഘത്തേരിലേറിവരും 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച് 
ഭൂമിയുടെ സ്വസ്ഥതയിലേക്ക് 
ചരൽവാരിവിതറിക്കൊണ്ട് 
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
 
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ 
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന, 
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
  
കൊടുംതണുപ്പില്‍  ആകെ തളര്‍ന്നു 
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന  രോദനം
പുതുരാഗമെന്നുവാഴ്ത്തിയ 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

കൊടിയമഴയും തണുപ്പും  
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും 
പ്രണയാതുരഗാനമായി പാടിയ 
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

Saturday, 29 July 2023

കെ കള്ളുഷപ്പ്

#കെകള്ളുഷാപ്പ്
പോഷകാഹാര കടയായ
ഒരു നൊസ്റ്റാൾജിക്ക് കള്ള് ഷാപ്പിന് (ഇപ്പോൾ ഫാമിലി റസ്റ്റോറൻറ് ) അത്യാവശ്യം വേണ്ട സാമഗ്രികൾ

ഷാപ്പിന്റെ അടുക്കള ഭാഗത്തിന് പുറത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, അവയിൽ നക്കുന്ന രണ്ട് ,പട്ടികൾ, ഒന്ന് ചെറുതും മറ്റൊന്ന് വലുതും. ദൂരെ മാറി ഈ രംഗം വാച്ച് ചെയ്യുന്ന മറ്റു രണ്ടു പട്ടികൾ . കൈ കഴുകുന്ന സ്ഥലത്ത്  മരക്കുറ്റിയിൽ ഉയർത്തിവച്ചിരിക്കുന്ന ടാപ്പ് പിടിപ്പിച്ച കാൻ, ടാപ്പിനു താഴെ തറയിൽ എല്ലിൻ കഷ്ണങ്ങളും മീൻ മുള്ളുകളും  ആഹാരവശിഷ്ടങ്ങളും നിർബ്ബന്ധം.  ടാപ്പിനു താഴെയുള്ള അഴുക്കു വെള്ളം കൈകഴുകുന്ന ആളിന്റെ കാൽ ചുവട്ടിൽ ഒഴുകിയെത്തിയിരിക്കണം. കുറച്ച് അകലെ മാറി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ വിറകു കീറുന്ന എല്ലുംതോലുമവശേഷിപ്പിക്കുന്ന ഒരു അന്ത്യോഖ്യക്കാരൻ .

അകലെ മാറി കുന്തക്കാലിൽ ഇരുന്നു കാരിമീൻ വൃത്തിയാക്കുന്ന ഗോമതി ചേച്ചി.
വൃത്തിയുള്ള ഒരു സാഹചര്യവും കള്ളുഷാപ്പിന് , ഹൈടെക് ആയാലും ലോ ടെക് ആയാലും, ഉണ്ടാകാൻ പാടില്ല

 ആട്ടമുള്ള പഴയബെഞ്ചുകളും ഡസ്കുകളും  ചുവപ്പ് നിറമുള്ള ഏതാനുംപ്ലാസ്റ്റിക് സ്റ്റൂളുകളും നിർബന്ധം . ഛർദിലിന്റെയും പുളിച്ച കള്ളിന്റെയും ദുർഗന്ധം, ചെറിയതോതിൽ ഏത് സമയത്തും ഉണ്ടായിരിക്കണം. ഡസ്കിൽ മീൻ ചാറ് ഒഴുകി ഉണങ്ങിയ പാട് അത്യാവശ്യം. ഉപഭോക്താവിന്റെ കാൽക്കീഴിൽ വാൽ ഉരുമി കറങ്ങുന്ന പൂച്ച, അത് വെളുത്തതോ കറുത്തതോ എന്നത് പ്രശ്നമല്ല, വാല് ഉരസിയിരിക്കണം. ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ പൂച്ച അതിൻറെ നഖം ഉപഭോക്താവിന്റെ പാദത്തിൽ അമർത്തിശ്രദ്ധ ആകർഷിക്കണം

മുറികളിൽ നിന്ന് ഉയരുന്ന അസഭ്യം പറച്ചിൽ, പാരഡി ഗാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണം. കൂടുതലുംകലാഭവൻ മണിയുടെ നാടൻ പാട്ടുകൾ, കുട്ടനാടൻ കൊഴുത്തുപാട്ടുകളും കൈതോല പാട്ടുകളും ആവശ്യത്തിന് വേണം . കൂട്ടത്തിൽ ഈ ചങ്ങമ്പുഴ കവിതയും ആകാം
വെള്ളംചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, 
ചില്ലിന്‍വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തിലുപരി യൊരു സുഖം – പോക വേദാന്തമേ നീ

പാനം നടന്നുകൊണ്ടിരിക്കെ തറയിലൂടെ എലികൾക്ക് ഓടിപ്പോകാനുള്ള വഴികൾ തീർച്ചയായും സജ്ജമാക്കിയിരിക്കണം.

പാതി ലക്കുകേടിൽ നില്ക്കുന്ന ഷാപ്പ് ജീവനക്കാരൻ പറയുന്ന കണക്ക് കൊട്ടത്താപ്പിലുള്ളതാണെങ്കിലും ചോദ്യം ചെയ്യാതെ പണം കൊടുത്തിട്ടു പോരാൻ ഉപഭോക്താവിന് മനസ്സ് ഉണ്ടാകണം. സ്ഥിരം ഉപഭോക്താക്കൾ സ്ഥിര വരുമാനക്കാരാണ് എങ്കിൽ അവർക്ക് പറ്റുപടി സമ്പ്രദായം പഴയപടി തുടരുകയും വേണം  .ഉപഭോക്താവ് പറയുന്ന ഏത് തെറിയും ക്ഷമയോടെ കേൾക്കാൻ ജീവനക്കാരന് മനസ്സുണ്ടാകുകയും വേണം.

ഷാപ്പിലേക്ക് കയറുമ്പോൾ ഗൗരവത്തിലും ഷാപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ചിരിച്ചുകൊണ്ടും ലോട്ടറി കച്ചവടം നടത്തുന്ന ഒന്ന് രണ്ട് പേർ ഷാപ്പിന്റെ പടിവാതിലിൽ നിലയുറപ്പിച്ചിരിക്കണം. ലോട്ടറിയും കള്ളുമാണ് നാടിൻറെ നിലനിൽപ്പിന് അത്യാവശ്യം എന്നുള്ളത് ഉപഭോക്താക്കൾ മാത്രമല്ല ഷാപ്പ് ജീവനക്കാരും ഓർക്കണം

ഷാപ്പിൽ വിന്നാഗരി മോഡൽ മയക്കുകള്ളും കപ്പയും കാരിക്കറിയും മാത്രമേ ഉള്ളൂ എങ്കിലും ആട്, കോഴി താറാവ്, കാട, ആമ (നിയമ വിരുദ്ധം), പോത്ത്, പന്നി, ഞണ്ട്, കൊഞ്ച്, വരാൽ, കരിമീൻ , നെമ്മീൻ, ചൂര, കൊക്ക് (നിയമ വിരുദ്ധം) എന്നിങ്ങനെ സകലമാന പക്ഷി മൃഗാദികളുടെയും പേര് എഴുതി പ്രദർശിപ്പിക്കാനും മറന്നു പോകരുത്.

ഇതൊക്കെ ഒരുക്കിയാൽ ഷാപ്പ് നൊസ്റ്റാൾജിക് ആകും. നൊസ്റ്റാൾജിയക്ക് കൂടുതൽ ആവശ്യക്കാരുള്ള ഇക്കാലത്ത് ആളുകൾ ഫാമിലി റസ്റ്റോറൻറ് എന്ന് കരുതി ഇടിച്ചു കയറും കെ-കള്ള് ഷാപ്പിലേക്ക്. .ഷാപ്പ് എയർകണ്ടീഷൻ ചെയ്യാനെ പാടില്ല.

കെ എ സോളമൻ
( ത്രെഡ് : കെ പി എസ് നായർ )

Friday, 23 June 2023

ഒരു_പ്രീഡിഗ്രി_അപാരത

#ഒരു_പ്രീഡിഗ്രി_അപാരത

ഞാൻ നിങ്ങളുടെ ഫിസിക്സ് അധ്യാപകൻ. ഇന്നു നിങ്ങളുടെ ഫിസിക്സ് ക്ളാസ് ആരംഭിക്കുകയാണ്. ഇക്കൊല്ലം മൂന്നധ്യാപകരാണ് ഓരോ ആഴ്ചയിലും നിങ്ങളെ ഫിസിക് സ്  പഠിപ്പിക്കാൻ വരുന്നത്. അടുത്ത കൊല്ലവും മൂന്നു പേർ. പക്ഷെ രണ്ടു കൊല്ലവും ഞാൻ ഉണ്ടായിരിക്കും, മറ്റു രണ്ടു പേരും മാറാം. ഞാൻ നിങ്ങളുടെ പ്രാക്ടിക്കൽ ചാർജുള്ള അധ്യാപകനാണ് , അതാണ് കാരണം

എന്താണ് പ്രാക്ടിക്കൽ ചാർജ് എന്ന് നിങ്ങളിൽ ചിലർക്കു സംശയമുണ്ടാകാം. അതു വഴിയേ മാറിക്കോളും

ആഴ്ചയിൽ ആകെ 25 മണിക്കൂറാണ് ക്ളാസ് . ഫിസിക്സിൻ്റെ 3 ക്ളാസ് ഒഴിവാക്കിയാൽ ബാക്കി വിഷയങ്ങൾക്ക് 22 ക്ളാസ്.  പത്തിരുപതു അധ്യാപകരെങ്കിലും നിങ്ങളെ പഠിപ്പിക്കാനെത്തും. ഓരോരുത്തരുടെയും മുഖമോർത്തു വെച്ചാൽ നിങ്ങൾക്ക് കൊള്ളാം, കാരണംഅവർ പഠിപ്പിക്കന്നത് എന്താണെന്ന് ഓരോ ക്ളാസിലും വന്ന് നിങ്ങളോടു പറയണമെന്നില്ല, അതനുഭവമാണ് 

ഇത്തരമൊരു കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ് എന്തു വിഷയമാണ്  ഞാൻ പഠിപ്പിക്കുന്നതെന്ന് ആദ്യമേ പറഞ്ഞത്. അടുത്ത മൂന്നാലു കളിസിലും വിഷയം എന്തെന്ന് ഓർമ്മിപ്പിക്കും അല്ലെങ്കിൽ നിങ്ങളിൽ ചിലർ കരുതും ഇതു മ്യൂസിക്‌ സാറാണെന്ന്.

ഒരോ മണിക്കൂർ വെച്ചളള ക്ളാസാണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. ദിവസവും അഞ്ചു മണിക്കൂർ. ഉച്ചയ്ക്ക് ഒരു മണിക്കൂർ ലഞ്ച് ബ്റേക്ക്. ഓരോ അവറിന് ശേഷവും 5 മിനിട്ട് ഇൻ്റർവെൽ.

ക്ളാസിൽ നോട്ട്സ് തരണമെന്ന നിബന്ധന ഇല്ല. വേണമെങ്കിൽ തരാം എന്നതാണ് നിലവിലെ രീതി.  ഞാൻ എന്തായാലും നോട്സ് തരുന്നുണ്ട്, പക്ഷെ ഒരു വ്യവസ്ഥ

തരുന്ന നോട്സ് ഒരു 200 പേജിൻ്റെ വരയിടാത്ത നോട്ടുബുക്കിൽ എഴുതണം. ബുക്ക് എല്ലാ ക്ളാസിലും കൊണ്ടുവരണം. നോട്സ് റഫ് ബുക്കിൽ എഴുതി പിന്നീട് നോട്ടുബുക്കിൽ പകർത്താം എന്ന കണ്ടീഷൻ സ്വീകാര്യമല്ല, കാരണം നിങ്ങളൊക്കെ വലിയ തിരക്കുള്ള ആളുകളാണ്. ബുക്കു ചിലപ്പോഴെക്കെ ഞാൻ പരിശോധിക്കും, ബുക്ക് ഇല്ലെങ്കിൽ എന്തു ചെയ്യുമെന്ന് അപ്പോഴെ പറയാൻ പറ്റു. എന്തായാലും സ്കൂളിലെ പോലെ വഴക്കും അടിയും ഉരുട്ടിപ്പിടുത്തവും കൂടെ ഓടി കയറേത്തട്ടിവീഴലും നിർത്തിപ്പൊരിക്കലും ഇല്ല . ചെറിയ രീതിയിൽ ഇരുത്തി പൊരിക്കൽ ചിലപ്പോൾ ഉണ്ടായേക്കാം

പിന്നെ ക്ളാസിൽ കയറുന്ന സമയം. അധ്യാപകർ ബല്ലടിക്കും മുമ്പേ ക്ളാസിലെത്തും എന്നൊക്കെ നിങ്ങൾ ചിലരിൽ നിന്ന് കേൾക്കാനിടയുണ്ട്. പക്ഷെ എൻ്റെ രിതിയിൽ ചെറിയ മാറ്റമുണ്ട്.

ബല്ലടിച്ചു കഴിഞ്ഞാലെ ക്ളാസിലെത്തൂ പക്ഷെ അര മിനിട്ടിൽ കൂടുതൽ വൈകില്ല. എന്തുകൊണ്ടങ്ങനെയെന്നു ചോദിച്ചാൽ വിദ്യർത്ഥികൾ അധ്യാപകനെ പുറത്ത് നിന്ന് ആനയിച്ച്  അകത്തു കയറ്റുന്നതിനോടു താല്പര്യമല്ല. വിദ്യാർത്ഥികൾ ക്ളാസിൽ ഉണ്ടായിരിക്കണം, വൈകി ക്‌ളാസിൽ എത്താനും പാടില്ല.ജനുവിൻ വൈകലിന് അതിൻ്റേതായ പരിഗണന കിട്ടും.

അധ്യാപകൻ ക്ളാസിൽ പ്ളാറ്റഫോമിലോട്ടു കയറുമ്പോൾ എഴുന്നേറ്റു നിന്നു ബഹുമാനം കാണിക്കുന്നത് നല്ല ശീലമാണ്.

പിന്നെ ക്ളാസ് നിർത്തുന്ന കാര്യം. ക്ളാസ് പിരിയാനുള്ള ബല്ലടിച്ചാൽ അപ്പോൾ നിർത്തും . തുടർ ധാരകോരൽ ഇല്ല. ക്ളാസിൻ്റെ അവസാനം "ഇൻഡ്യ ഈസ് മൈ കൺട്രി " എന്നു പൂർണ്ണ മാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൺട്രി അ ടുത്ത ക്ളാസിൽ പറയും.  അതു കൊണ്ട്, ഇങ്ങേരെപ്പോഴാണ് ക്ളാസ് നിർത്തുന്നത് എന്ന ചിന്ത ഈ ഇരിക്കുന്ന 90 പേരിൽ  ആർക്കും തന്നെവേണ്ട.

രാവിലെ കാണുമ്പോൾ ഒരു ഗുഡ് മോണിംഗ് കേൾക്കുന്നത് സന്തോഷകള്ള കാര്യമാണ്, എന്നുവെച്ച് ഒരേ ദിവസം തുടരെത്തുടരെ ഗുഡ് മോണിംഗ് പറഞ്ഞ് ബോറടിപ്പിക്കരുത്.

അപ്പോൾ നമുക്ക് ക്ളാസ് തുടങ്ങിയേക്കാം അല്ലേ? ടേക്ക് യുവർ നോട്ടു ബുക്ക്.

എൻ ബി :
2000 എ ഡി ക്ക് മുമ്പ് ഇതൊക്കെ കേട്ടു വിരണ്ടവരും വിരളില്ല എന്നു നടിച്ചവരും ഇന്ന് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിയുന്നത് കാണുമ്പോൾ നല്ല രസം തോന്നുന്നുണ്ട്
-കെ എ സോളമൻ

Sunday, 11 June 2023

#ശുദ്ധീകരണത്തിന്

#ഉന്നത #വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാൻ ചെയ്യണ്ടത്.

1) കോളേജുകളുടെ ഓട്ടോണമസ് പദവി പിൻവലിക്കുക

2) ഇൻറ്റേണൽ മാർക്ക് സമ്പ്രദായം നിർത്തലാക്കുക

3) പരീക്ഷകൾ എക്സ്റ്റേണൽ എക്സാമിനർമാരെ വെച്ച് നടത്തുക.

4) ചോദ്യപേപ്പറുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക.

5) മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് മാത്രം ഉപയോഗിച്ചുള്ള പരീക്ഷകൾ നിർത്തലാക്കുക

6) പ്രാക്ടിക്കൽ ക്ലാസുകളും പരീക്ഷകളും കുറ്റമറ്റ രീതിയിൽ നടത്തുക

7) പരീക്ഷ പേപ്പറുകൾ കൃത്യമായി മൂല്യനിർണയം നടത്താത്ത അധ്യാപകരെ ശിക്ഷിക്കുക.

8) പരീക്ഷ, റിസൾട്ട് പ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയ്ക്ക് കൃത്യമായ സമയക്രമം പാലിക്കുക.

9) ക്ലാസ് സമയങ്ങളിൽ അധ്യാപകർ അവരുടെ ക്ലാസ്സ് എടുക്കുന്നുണ്ടോ എന്ന് കൃത്യമായി വിലയിരുത്തുക

10) വിദ്യാർത്ഥികളുടെ ഡിമാൻഡ് അനുസരിച്ച് പരീക്ഷ മാറ്റിവയ്ക്കുകയും റദ്ദാക്കുകയും സിലബസ് പരിഷ്കരിക്കുകയും
 ചെയ്യാതിരിക്കുക

11) വിദ്യാഭ്യാസ കാര്യത്തിൽ വിദ്യാഭ്യാസം കുറഞ്ഞ രാഷ്ട്രീയക്കാർ ഇടപെടുന്നത് അവസാനിപ്പിക്കുക.

12) മെറിറ്റ് അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക വിദ്യാർഥികളെ തിരഞ്ഞെടുക്കുക

- കെ എ സോളമൻ