Saturday, 14 March 2026

Congratutions!

#Congratulations!
Dear Dr. Mary Linsa K. S.,

It is with immense joy, pride, and deep emotional satisfaction that I write this letter to congratulate you on the successful completion of your Ph.D. in Physics from Mahatma Gandhi University. Your research with six published papers in reputed journals  on “Conducting Polymer Ferrite Composites”, carried out under the guidance of Dr. U. S. Sajeev, Professor at Government Arts and Science College, Kottayam, marks a significant academic accomplishment and a proud moment for all who have followed your scholarly journey.

From your very early academic years, you have consistently demonstrated exceptional brilliance and dedication. Securing First Rank in both B.Sc. and M.Sc. Physics from Kerala University is a remarkable achievement that clearly reflected your intellectual strength and commitment to excellence. Your outstanding academic record began even earlier, with distinctions in both ICSE and ISC examinations, showing the strong foundation upon which your academic career was built.

Your success in the CSIR-NET examination with Junior Research Fellowship (JRF) in 2009 was yet another testimony to your academic caliber. Although unforeseen circumstances prevented you from pursuing your doctoral research at that time, your determination never faded. The fact that you have now achieved your Ph.D. after a long gap of seventeen years speaks volumes about your perseverance, resilience, and unwavering passion for knowledge. Such determination is truly admirable and inspiring.

As your father, I experience a profound sense of pride in witnessing this milestone in your life. At the same time, as a teacher who has spent decades in the academic field, I deeply appreciate the perseverance, discipline, and intellectual commitment required to accomplish such a goal. Your achievement is not only a personal success but also an inspiring example for students and young researchers who may face delays or challenges in their academic pursuits.

I am confident that this accomplishment will open new avenues for meaningful research and academic contributions. 
May your future career be filled with many more achievements, discoveries, and opportunities to inspire others through your knowledge and dedication.

Once again, my heartfelt congratulations on this remarkable accomplishment. May this doctorate be only one among many milestones in your continued journey of learning and contribution to science.

With immense pride and warm blessings,

Prof. K. A. Solaman
Former HoD, Department of Physics
St. Michael’s College
Cherthala 688539
13 March  2026

Thursday, 5 March 2026

മഹാരാജാസിലെ ഓർമ്മപ്പാതകൾ

മഹാരാജാസിലെ ഓർമ്മപ്പാതകൾ

മഹാരാജാസ് കോളേജിലെ എന്റെ പഠനകാലം ഓർത്തെടുക്കണമെങ്കിൽ അമ്പതിലേറെ വർഷങ്ങൾ പിന്നിലേക്ക് യാത്ര ചെയ്യേണ്ടിവരും. 1973–75 കാലഘട്ടത്തിലാണ് ഞാൻ മഹാരാജാസ് കോളേജിൽ എം.എസ്.സി ഫിസിക്സ് പഠിച്ചത്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ പ്രീഡിഗ്രി പഠനവും എൻ.എസ്.എസ് കോളേജിലെ ബി.എസ്.സി പഠനവും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഞാൻ മഹാരാജാസിലെത്തുന്നത്.
കേരള യൂണിവേഴ്സിറ്റിയുടെ 1973-ലെ ബി.എസ്.സി പരീക്ഷയിൽ ഏഴാം റാങ്ക് ലഭിച്ചിരുന്നതിനാൽ മഹാരാജാസിൽ പ്രവേശനം നേടുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നിലവിൽ വന്നിട്ടില്ല.

16 സീറ്റുകൾ മാത്രമുള്ള എം.എസ്.സി ബാച്ചിൽ മൂന്നാം റാങ്കോടെയാണ് എനിക്ക് അഡ്മിഷൻ ലഭിച്ചത്.
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം വ്യക്തമായി മനസ്സിലാകുന്നു. ഒരു മനുഷ്യന്റെ എഴുപത്തഞ്ച് വർഷത്തെ ജീവിതത്തിൽ രണ്ട് വർഷം മാത്രം നീണ്ടുനിന്ന ഒരു കാലഘട്ടത്തെ കുറിച്ച് അഞ്ചു മിനിറ്റിലധികം പറയണമെങ്കിൽ ആ കാലത്ത് ഓർമ്മയിൽ പതിയുന്ന പല സംഭവങ്ങളും ഉണ്ടായിരിക്കണം.

 മഹാരാജാസിലെ എന്റെ രണ്ടു വർഷത്തെ പഠനകാലം വലിയ നാടകീയ സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയെങ്കിലും ചില ചെറിയ സംഭവങ്ങളും ചില വ്യക്തികളും ഇന്നും മനസ്സിൽ പച്ചയായി നിലകൊള്ളുന്നു.
അന്ന് പഠിപ്പിച്ച മുഴുവൻ അധ്യാപകരുടെയും പേരുകൾ ഓർമ്മയിൽ വരണമെന്നില്ല. എന്നാൽ ചിലരുടെ മുഖവും ശൈലിയും ഇന്നും തെളിഞ്ഞു നിൽക്കുന്നു: ദേവസ്യ മാഷ്, ഡോ. എം.കെ. രുദ്രാവാര്യർ, എബ്രഹാം അറക്കൽ സാർ, ശാന്തകുമാരി ടീച്ചർ, ഹരിഹരൻ സാർ, ഗംഗാധരൻ സാർ, തുളസിയമ്മ ടീച്ചർ, ഭാമിനിക്കുട്ടി ടീച്ചർ. ഇവരൊക്കെ ഞങ്ങളുടെ പഠനകാലത്തെ മഹനീയ സാന്നിധ്യങ്ങളായിരുന്നു.
അന്ന് മഹാരാജാസ് കോളേജിലെ എം.എസ്.സി ഫിസിക്സ് കോഴ്സ് ഇലക്ട്രോണിക്സ് സ്പെഷലൈസേഷൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഫസ്റ്റ് ഇയറിനും സെക്കൻഡ് ഇയറിനും പ്രത്യേക തിയറി പേപ്പറുകളും പ്രാക്ടിക്കൽ പരീക്ഷകളും ഉണ്ടായിരുന്നു.
ഇലക്ട്രോണിക്സ് പ്രധാനമായും പഠിപ്പിച്ചിരുന്നത് ഹരിഹരൻ സാർ ആണ്. നെറ്റ്‌വർക്ക് തിയറിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ബോർഡിൽ എഴുതുന്ന അദ്ദേഹത്തിന്റെ വേഗം കാണുമ്പോൾ തന്നെ അത്ഭുതം തോന്നുമായിരുന്നു. 

ഞങ്ങളുടെ ക്ലാസിൽ രണ്ട് ബ്ലാക്ക്ബോർഡുകൾ ചങ്ങലയും കപ്പിയും ഉപയോഗിച്ച് ബന്ധിപ്പിച്ച രീതിയിലായിരുന്നു. ഒരു ബോർഡ് നിറഞ്ഞാൽ അത് മേലോട്ട് തള്ളിവിടും; താഴെയുള്ള ബോർഡിൽ എഴുത്ത് തുടരും.
എഴുത്തിന്റെ വേഗത്തിൽ അദ്ദേഹത്തെ പിന്തുടരാൻ ഞങ്ങൾ വിദ്യാർത്ഥികൾക്ക് സാധിക്കില്ലായിരുന്നു. അതിനാൽ നോട്ടുബുക്കുകളിൽ വലിയ ഗ്യാപ്പുകളോടെ കുറിപ്പുകൾ എഴുതിവയ്ക്കും. ക്ലാസ് കഴിഞ്ഞു നോക്കിയാൽ കുറിപ്പുകളേക്കാൾ ഗ്യാപ്പുകൾ കൂടുതലായിരിക്കും! പിന്നീട് ആ ഗ്യാപ്പുകൾ നിറയ്ക്കാൻ ഞങ്ങൾ ശ്രമിക്കും. മറ്റുള്ളവരുടെ നോട്ടുബുക്ക് നോക്കിയാലും അവിടെയും ഗ്യാപ്പുകൾ തന്നെയായിരിക്കും.
ഈ ഗ്യാപ്പുകൾ നിറയ്ക്കാൻ ഞങ്ങളെ സഹായിച്ചിരുന്നത് “Gupta & Kumar” എന്ന ഇലക്ട്രോണിക്സ് പുസ്തകമാണ്. 

പക്ഷേ അന്നത്തെ കാലത്ത് ഇന്ത്യൻ എഡിഷൻ പുസ്തകങ്ങൾക്കു വലിയ മഹത്വം കൽപ്പിച്ചിരുന്നില്ല. അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ “ഫോറിൻ ബുക്കുകൾ” എന്നതിലായിരുന്നു കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്നത്.
ഡിപ്പാർട്ട്മെന്റ് ലൈബ്രറിയിൽ അത്തരം വിദേശ പുസ്തകങ്ങൾ ധാരാളം ഉണ്ടായിരുന്നു. ചിലർ അവ എടുത്തു ഹോസ്റ്റൽ മുറിയിൽ കൊണ്ടുപോയി തലയിണയ്ക്കടിയിൽ വെച്ച് ഉറങ്ങുന്നതാണ് പതിവ്! ആ പുസ്തകങ്ങളിൽ നിന്നു എത്ര പേർ യഥാർത്ഥത്തിൽ പഠിച്ചു എന്നത് അവർക്ക് മാത്രമേ അറിയൂ.

സത്യമായി പറയുകയാണെങ്കിൽ, ഗുപ്ത & കുമാർ ഇല്ലായിരുന്നെങ്കിൽ എന്റെ ഇലക്ട്രോണിക്സ് പഠനം ഒരു കരയെത്തുമായിരുന്നോ എന്ന് തന്നെ സംശയമാണ്.

പ്രീഡിഗ്രിക്ക് മാത്തമാറ്റിക്സിൽ 150 ൽ 150 മാർക്കും, ബി.എസ്.സി യിലെ സബ്സിഡിയറി മാത്തമാറ്റിക്സിന് 200 ൽ 200 മാർക്കും നേടിയ ഞാൻ, മാത്തമാറ്റിക്കൽ ഫിസിക്സ് പേപ്പർ എളുപ്പമാകും എന്നാണ് കരുതിയത്. പക്ഷേ ആ പേപ്പർ എനിക്ക് അത്ര നന്നായി എഴുതാൻ കഴിഞ്ഞില്ല. അതിന് എന്റെ സ്വന്തം പരിമിതികളാണ് കാരണം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മാത്തമാറ്റിക്കൽ ഫിസിക്സ് പ്രധാനമായും പഠിപ്പിച്ചത് തുളസിയമ്മ ടീച്ചർ ആയിരുന്നു. ടീച്ചറുടെ ക്ലാസിന്റെ പ്രത്യേകത, ടീച്ചർ മിക്കപ്പോഴും ഫാമിലി കാര്യങ്ങർ ക്ലാസിൽ പങ്കുവയ്ക്കുമെന്നതായിരുന്നു. വീട്ടിൽ അന്നത്തെ ബ്രേക്ക്‌ഫാസ്റ്റ് എന്തായിരുന്നു, ഉച്ചയ്ക്ക് ചോറിനുള്ള കറി എന്താണെന്നൊക്കെ ടീച്ചർ രസകരമായി പറയും.

അങ്ങനെ സംസാരിക്കുന്നതിനിടയിൽ 1968-ൽ ഇടപ്പള്ളിയിൽ ആരംഭിച്ച മോഡൽ ബ്രഡ് ഇൻഡസ്ട്രിയെക്കുറിച്ച് ടീച്ചർ പറഞ്ഞുതന്നത് ഇന്നും ഓർമ്മയിലുണ്ട്. ഇന്ത്യയിൽ ആദ്യമായി വിറ്റാമിനുകളും മിനറലുകളും ചേർത്ത ഫോർട്ടിഫൈഡ് ബ്രഡ് വിപണിയിലെത്തിച്ചത് ഇവരാണെന്ന് ടീച്ചർ പറഞ്ഞിരുന്നു.
ടീച്ചറുടെ വീട്ടിൽ പല ദിവസവും ബ്രേക്ക്‌ഫാസ്റ്റിന് മോഡേൺ ബ്രഡ് ആയിരിക്കും. അതിനൊപ്പം പരിപ്പ് കറിയോ മറ്റോ ഉണ്ടാകും. ചില ദിവസങ്ങളിൽ ടീച്ചർ ക്ലാസിൽ വന്നാൽ ഞങ്ങളിൽ ചിലർ ചോദിക്കും: “ഇന്ന് ബ്രേക്ക്‌ഫാസ്റ്റ് എന്തായിരുന്നു ടീച്ചർ?” അങ്ങനെ തുടങ്ങിയാൽ ആ ദിവസത്തെ ക്ലാസ് വളരെ രസകരമായി നീങ്ങും. എന്നാൽ അതിനിടയിൽ മാത്തമാറ്റിക്കൽ ഫിസിക്സിനോടുള്ള ചില വിദ്യാർത്ഥികളുടെ ശ്രദ്ധ അല്പം കുറയുന്നതും സത്യമാണ്!

രണ്ടാം വർഷത്തിൽ ഞങ്ങൾക്ക് ലഭിച്ച മികച്ച അധ്യാപകനായിരുന്നു ദേവസ്യ മാഷ്. ന്യൂക്ലിയർ ഫിസിക്സ് അദ്ദേഹമാണ് പഠിപ്പിച്ചത്. പ്രാക്ടിക്കൽ ചാർജും അദ്ദേഹത്തിനായിരുന്നു. എം.എസ്.സി വിദ്യാർത്ഥികളായിരുന്ന ഞങ്ങൾക്ക് ശാസ്ത്രീയ ദിശാബോധം നൽകുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.

ശാന്തകുമാരി ടീച്ചർ ഞങ്ങളെ ക്വാണ്ടം മെക്കാനിക്സ് പഠിപ്പിച്ചു. ഇന്നും വിദ്യാർത്ഥികൾക്ക് ഈ വിഷയത്തോട് ഒരു ഭയം ഉണ്ടല്ലോ. പക്ഷേ ടീച്ചർ വളരെ ലളിതമായി അത് അവതരിപ്പിക്കുകയും മികച്ച നോട്ട് സ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ഞങ്ങളെ പഠിപ്പിക്കുന്ന സമയത്താണ് ടീച്ചർ കൊച്ചി യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈമായി റിസർച്ച് നടത്തി ഡോക്ടറേറ്റ് നേടിയത്.
ഞങ്ങളുടെ എല്ലാവരുടെയും

 പ്രിയപ്പെട്ട അധ്യാപകനായിരുന്നു ഡോ. എം.കെ. രുദ്രാവാര്യർ. അദ്ദേഹം പഠിപ്പിച്ചത് മോളിക്യുലർ സ്പെക്ട്രോസ്കോപ്പിയാണ്. “തന്മാത്രിയ സ്പെക്ട്രോസ്കോപ്പി” എന്ന മലയാള പുസ്തകം ഉപയോഗിച്ചാണ് അദ്ദേഹം ഇംഗ്ലീഷിൽ ക്ലാസ് എടുത്തത്. രുദ്രാവാര്യർ സാറും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഗിരിജാവല്ലഭൻ സാറും ചേർന്ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി തയ്യാറാക്കിയ പുസ്തകമാണ് അത്.

ആ മലയാളം പുസ്തകം നോക്കി ഇംഗ്ലീഷിൽ ക്ലാസ് എടുത്ത അദ്ദേഹത്തിന്റെ ശൈലി വളരെ രസകരമായിരുന്നു. കോളേജ് ക്ലാസുകളിൽ പഠിപ്പിക്കാൻ ഇംഗ്ലീഷ് മാത്രമേ വേണ്ടൂ എന്ന ധാരണയെ കുറച്ചെങ്കിലും ചോദ്യം ചെയ്യാൻ എനിക്ക് പ്രചോദനം നൽകിയതും രുദ്രാവാര്യർ സാറാണ്.

ഗംഗാധരൻ സാർ ഞങ്ങളെ അറ്റോമിക് ഫിസിക്സ് പഠിപ്പിച്ചു. ഫസ്റ്റ് ഇയർ പ്രാക്ടിക്കൽ ചാർജും അദ്ദേഹത്തിനായിരുന്നു. ഇലക്ട്രോണിക്സിന്റെ ഒരു ഭാഗം പഠിപ്പിച്ചിരുന്ന എബ്രഹാം അറക്കൽ സാർ പിന്നീട് ഞാൻ ജോലി ചെയ്ത കോളേജിൽ ഡെപ്യൂട്ടേഷനിൽ പ്രിൻസിപ്പലായി എത്തുകയും ഏഴുവർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് മഹാരാജാസിൽ പ്രിൻസിപ്പലായി തിരിച്ചെത്തിയശേഷമാണ് അദ്ദേഹം വിരമിച്ചത്.

മാതാപിതാക്കളെയും ഗുരുക്കന്മാരെയും നമുക്ക് തിരഞ്ഞെടുക്കാനുള്ള അവസരം സാധാരണയായി ലഭിക്കാറില്ല. എന്നാൽ എന്റെ ജീവിതത്തിൽ ലഭിച്ച അധ്യാപകർ എല്ലാവരും തന്നെ എനിക്ക് വഴികാട്ടികളായിരുന്നുവെന്നതാണ് എന്റെ വിശ്വാസം.

കോളേജുമായി ബന്ധപ്പെട്ട് ഓർമ്മയിൽ നിൽക്കുന്ന മറ്റൊരു മേഖല അവിടുത്തെ രാഷ്ട്രീയമാണ്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവായ എസ്. രമേശൻ ആയിരുന്നു ഞങ്ങളുടെ കാലത്ത് ചെയർമാൻ. രാഷ്ട്രീയത്തിൽ വലിയ താൽപര്യമില്ലാതിരുന്ന ഞങ്ങൾ ഫിസിക്സ് വിദ്യാർത്ഥികൾക്കും രമേശനെ ഇഷ്ടമായിരുന്നു. അദ്ദേഹം മികച്ച ഒരു പ്രാസംഗികനായിരുന്നു.

ഞാൻ പഠിച്ച കാലത്ത് വൈക്കം വിശ്വനും ഏഴാച്ചേരി രാമചന്ദ്രനും കോളേജ് അങ്കണത്തിന് പുറത്തുനിന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തതു ഓർക്കുന്നു. വൈക്കം വിശ്വന്റെ പ്രസംഗം ഞങ്ങളെ വളരെ ആകർഷിച്ചു, വിഷയം കൊണ്ടല്ല, അദ്ദേഹത്തിന്റെ വാക്ചാതുര്യം കൊണ്ട്.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പരിഹസിച്ച് ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞ ഒരു കഥ ഇന്നും ഓർമ്മയിൽ നിലനിൽക്കുന്നു.
ചന്തയിലേക്ക് പോകുന്ന  പട്ടർ വഴിയരികിലെ വീട്ടിൽ നിന്ന് ഒരു കുട്ടി ഇംഗ്ലീഷ് പഠിക്കുന്നത് കേൾക്കുന്നു. കുട്ടി വായിക്കുന്നത്:
“Silk = പട്ട്”.
ഇത് കേട്ട പട്ടർക്ക് തോന്നി : “ഇംഗ്ലീഷ് ഇത്രയേ ഉള്ളോ?”
അദ്ദേഹം ഉടനെ സ്വയം പാഠം തുടർന്നു:
Silk = പട്ട്
Silker = പട്ടർ
Silki = പട്ടി
silkathi= പട്ടത്തി
Silkanam = പട്ടണം
Silkika = പട്ടിക
Silka = പട്ട
ഇതൊക്കെ തന്നെയല്ലേ ഇംഗ്ലീഷ് മീഡിയം പഠനം എന്നാണ് പ്രാസംഗികനും ഉദ്ദേശിച്ചത്. 
ആ ഉപമ കേട്ട് വിദ്യാർത്ഥികൾ എല്ലാവരും ചിരിച്ചതു ഇന്നും ഓർമ്മയിലുണ്ട്.

കോളേജ് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ  യേശുദാസിൻ്റെ ഗാനമേളയും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. അന്ന് യേശുദാസിനൊപ്പം പാടിയത് ഒരു കൊച്ചു പെൺകുട്ടിയാണ് -സുജാത. അന്ന് ആ കുട്ടിക്ക് പത്തു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ലോകം അറിയുന്ന പ്രശസ്ത ഗായികയായി അവർ മാറിയിരിക്കുന്നു. അതിലും കൗതുകകരമായ കാര്യം, ഇന്ന് അവരുടെ മകളും നല്ല ഗായികയാണ്.

കാലം ഏറെ മാറിയെങ്കിലും മഹാരാജാസിലെ ആ രണ്ടു വർഷങ്ങൾ എന്റെ ഓർമ്മകളിൽ ഇന്നും പുതുമ കുറയാതെ നിലനിൽക്കുന്നു. ജീവിതപാതയിൽ മുന്നോട്ട് പോകാൻ സഹായിച്ച ഗുരുക്കന്മാരെയും, സഹപാഠികളെയും, ആ കോളേജ് അന്തരീക്ഷത്തെയും നന്ദിയോടെ ഓർക്കുമ്പോൾ മനസിൽ നിറയുന്നത്  സന്തോഷമാണ്. മഹാരാജാസ് എന്ന അധ്യായം ജീവിതത്തിൽ ഉണ്ടായത് ഒരു ഭാഗ്യം. അക്കാലത്ത് അപൂർവമായി മാത്രം ലഭിക്കുന്ന ഒരു ഫസ്റ്റ് ക്ലാസും വാങ്ങി  മഹാരാജാസിൽ നിന്ന് വിടവാങ്ങിയതാണ് ശേഷിച്ച ജീവിത്തിൻറെ പാത മാറ്റിവരച്ചത്.

കൂടെ പഠിച്ചവരെ കുറിച്ച് ഇനിയൊരിക്കൽ അവസരം കിട്ടുകയാണെങ്കിൽ പറയാം.

കെ എ സോളമൻ

Wednesday, 28 January 2026

നീലനിലാവ് -കവിത കെ എ സോളമൻ

#നീലനിലാവ് - കവിത
വെൽവെറ്റ് ആകാശം
ഒരു അപൂർവ വെള്ളിവരദാനം പോലെ
അർദ്ധരാത്രിയുടെ മൂടുപടത്തിൽ
നീലനിറമുള്ളൊരു നിഴൽത്തിളക്കം

പതിവായി വരില്ല
വഴിമാറിയ നീലക്കല്ലിന്റെ ഈപ്രകാശം,
ഇന്ന് രാത്രി
നിനക്കായ്  മാത്രം അതുനൃത്തം ചെയ്യുന്നു.

ഏകാന്തചന്ദ്രികയുടെ അതിരിനുള്ളിൽ
വീണ്ടുമൊരു പൂർണ്ണവൃത്തം പോലെ,
ഞാൻ നിന്നെ കണ്ടെത്തുകയാണ്.

എന്നാൽ കഴിയുന്നത്ര നിന്നെ
ചേർത്തുനിർത്തുന്നതാണ് എന്റെ ഭാഗ്യം
നീലനിലാവിൽ ഒരിക്കൽ മാത്രം വിരിയുന്ന
ഒരു പ്രണയം പോലെ .

വിസ്മയകരമായ സത്യമെന്തെന്നാൽ
ഇന്ന് ഈ പ്രപഞ്ചം നിനക്കായ്
ഏറ്റവും തിളക്കമാർന്ന വെള്ളി വസ്ത്രം അണിഞ്ഞിരിക്കുന്നു

നാളെ പുലരും സൂര്യനിൽ പോലും
ഈ രാത്രിയുടെ നീല ഓർമ്മ തങ്ങി നിൽക്കും,
നീ ഉണ്ടായതുകൊണ്ട് മാത്രം
ഈ നിലാവ് എനിക്ക്  എന്നേക്കുമൊരു പ്രണയമായി മാറുന്നു.

Saturday, 24 January 2026

നിയമസഭാ തിരഞ്ഞെടുപ്പ് (2026)ൻ്റെ പ്രസക്തി

നിയമസഭാ തെരഞ്ഞെടുപ്പ് (2026) ൻ്റെ പ്രസക്തി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ രാഷ്ട്രീയ രംഗം മൂന്നു മുന്നണികളുടെ ശക്തമായ മത്സരത്തിലേക്ക് മാറിയിരിക്കുകയാണ്. പരമ്പരാഗതമായ LDF–UDF ദ്വന്ദ്വ രാഷ്ട്രീയത്തിനിടയിൽ, ബിജെപി നേതൃത്വത്തിലുള്ള NDA നടത്തിയ പുതിയ മുന്നേറ്റങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റസൂചനകളാണ്. വികസനം, അഴിമതിവിരുദ്ധ നിലപാട്, ദേശീയ മുഖ്യധാരയുമായി കേരളത്തെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കണമെന്ന ദർശനം എന്നിവ NDA മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയങ്ങളാണ്. ഇതുവരെ അധികാര രാഷ്ട്രീയത്തിന്റെ ചക്രവാളത്തിൽ കുടുങ്ങിയ കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകാനുള്ള അവസരമായി ഈ മുന്നേറ്റം പലരും കാണുന്നു.
LDFയും UDFയും വർഷങ്ങളായി മാറിമാറി ഭരണം നടത്തിയെങ്കിലും അടിസ്ഥാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, വ്യവസായ നിക്ഷേപങ്ങളുടെ കുറവ്, യുവജനങ്ങളുടെ കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ പരിഹാരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് NDA ഒരു വ്യത്യസ്ത ഭരണ മാതൃക മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളുമായി കേരളത്തെ കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുക, സ്റ്റാർട്ട്-അപ്പ് മേഖലയും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്തുക, ഭരണ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുക എന്നിവ NDAയുടെ പ്രധാന വാഗ്ദാനങ്ങളായി ഉയർന്നുവരുന്നു. ഇത് സംസ്ഥാനത്തിന് ദീർഘകാല സാമ്പത്തികവും സാമൂഹികവുമായ സ്ഥിരത നൽകുന്ന ഒരു രാഷ്ട്രീയ ദർശനമായി അവതരിപ്പിക്കപ്പെടുന്നു.
അതിനാൽ “പുതിയ നിയമസഭ കേരളത്തിന് ദിശാബോധം നൽകുമോ?” എന്ന ചോദ്യം NDAയുടെ വളർച്ചയുമായി ചേർത്തുനോക്കുമ്പോൾ പ്രതീക്ഷ നിറഞ്ഞതാണ്. കേരളം ഇതുവരെ അനുഭവിച്ച രാഷ്ട്രീയ ആവർത്തനങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി, വികസനവും ഭരണപരിഷ്കാരവും മുൻനിർത്തിയ ഒരു പുതിയ വഴിയിലേക്ക് കടക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ പ്രസക്തി. NDAയ്ക്ക് ശക്തമായ അംഗീകാരം ലഭിക്കുന്ന പക്ഷം, അത് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകുമെന്നും, കേരളത്തെ ദേശീയ വികസന യാത്രയുടെ മുൻനിരയിലേക്ക് നയിക്കുന്ന ഒരു ദിശാബോധം പുതിയ നിയമസഭയ്ക്ക് നൽകാൻ കഴിയുമെന്നും വിലയിരുത്താം.
കെ എ സോളമൻ

Wednesday, 31 December 2025

നാളെയുടെ ഉദ്യാനം - കവിത

#നാളെയുടെ #ഉദ്യാനം

​ഇരുപത്തിയഞ്ചിൻ പൊൻകതിർ ശോഭ-
യസ്തമയത്തിനൊരുങ്ങുന്നു,
ശൈത്യത്തിൻ അന്ത്യം കുറിച്ചുകൊണ്ടൊരു-
അധ്യായം മെല്ലെ മടങ്ങുന്നു.

വെള്ളിമഞ്ഞുരുകും മണ്ണിലിന്നേറെ-
കുളിരും ശാന്തിയും നിറയുന്നു,
നീ വിതച്ചൊരു സ്വപ്നവും പാഴായി-
പോയില്ലെന്നുള്ളം മൊഴിയുന്നു.

​ഇരുപത്തിയാറിൻ ശ്വാസതാളത്താൽ
വിത്തുകൾ വീണ്ടും ഉണരുന്നു,
തളർന്ന മനസ്സിൻ കുളിർമഴയായ്-
പ്രകാശധാരകൾ പെയ്യുന്നു.

പുതുവർഷത്തിൻ ഇതളുകൾ മെല്ലെ-
വിടരാൻ വെമ്പി നിൽക്കുന്നു,
പച്ചപ്പാർന്ന താളുകൾ നീക്കി-
പൊൻപുലരികൾ നമ്മെ വിളിക്കുന്നു.
-  കെ എ സോളമൻ

Sunday, 14 December 2025

കാണാമറയത്തെ പൂച്ച - കഥ

സ്കോട്ട്‌ലൻഡ് യാർഡിനും മേലെ
​കേരളാ പോലീസിന്റെ ക്രൈം ഡിറ്റാച്ച്മെന്റ് റൂമിലെ വലിയ സ്ക്രീനിൽ നീല വെളിച്ചം മിന്നിമറയുന്നു. ചുറ്റും കമ്പ്യൂട്ടറുകൾ, സാറ്റലൈറ്റ് മാപ്പുകൾ, പിന്നെ മുഖത്ത് ഗൗരവം തളം കെട്ടിനിൽക്കുന്ന ഉന്നത ഉദ്യോഗസ്ഥർ. അന്തരീക്ഷത്തിൽ ആകാംക്ഷയുടെയും അല്പം നാണക്കേടിന്റെയും മണം തങ്ങിനിൽക്കുന്നു.

​"സർ, നമ്മുടെ ഡ്രോണുകൾ വയനാട്ടിലെ കാട്ടാനകൾക്ക് വരെ മുഖം തിരിച്ചറിയൽ  നടത്തിക്കഴിഞ്ഞു. റിസോർട്ടുകളിലെ ഓരോ തലയിണക്കവറുകൾക്കടിയിലും നമ്മൾ നോക്കി. എന്തിന്, സംശയം തോന്നിയ ചില ആളുകളെ വരെ നമ്മൾ ചോദ്യം ചെയ്തു. എന്നിട്ടും...!"
​കൺട്രോൾ റൂമിലെ ചുമതലക്കാരനായ എ.സി.പി ദയനീയമായി ഐ.ജി.യെ നോക്കി.

​കഴിഞ്ഞ രണ്ടാഴ്ചയായി കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യമാണ്. യുവ എം.എൽ.എ  എവിടെ? ഒരു കേസിന്റെ പേരിൽ പോലീസ് വല വിരിച്ചിട്ട് 14 ദിവസമായി. ആധുനിക സാങ്കേതികവിദ്യയുണ്ട്, മൊബൈൽ ടവർ ലൊക്കേഷനുണ്ട്, എന്തിനും പോന്ന സൈബർ ഡോമുണ്ട്. എന്നിട്ടും, മഴക്കാലത്തെ സൂര്യനെപ്പോലെ യുവ എം എൽ എ അപ്രത്യക്ഷനായിരിക്കുന്നു.
​"നമുക്ക് തെറ്റുപറ്റാൻ പാടില്ല," ഐ.ജി. കടുപ്പിച്ചു പറഞ്ഞു. "ഇത് കേരളാ പോലീസാണ്. നമ്മൾ അന്വേഷിച്ചാൽ പാതാളത്തിലെ മായാവി വരെ പുറത്തുവരും. പിന്നെയാണോ ഒരു രാഷ്ട്രീയക്കാരൻ?"

​പുറത്ത്, ചാനൽ മൈക്കുകളുമായി 'മാപ്രകൾ' (മാധ്യമപ്രവർത്തകർ) കാത്തിരിക്കുന്നു. ഓരോ തവണ പോലീസ് ജീപ്പ് അനങ്ങുമ്പോഴും ബ്രേക്കിംഗ് ന്യൂസ് പായുന്നു: "

" ചുവ എം എൽ എ യെവളഞ്ഞു? ഒളിത്താവളം കണ്ടെത്തി?"
ഇവൻമാർക്ക് നൊസ്തായോ,  ദിവസങ്ങളായി ഇതു തന്നെയാണല്ലോ പറയുന്നത്. ചാനൽ വാർത്ത കണ്ടവർ അന്യോന്യം മുഖത്തോടു മുഖം നോക്കി

​പക്ഷേ, സത്യം പോലീസിന് മാത്രമേ അറിയൂ. അവർ ഇരുട്ടിൽ തപ്പുകയാണ്. എം.എൽ.എ വായുവിലലിഞ്ഞോ? അതോ അദൃശ്യനാകാനുള്ള മഷി ഇട്ടു നോക്കിയോ?

പോലീസ് ​അന്വേഷണം വ്യാപിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഹൈവേകളിൽ പോലീസ് പരുന്തുകളെപ്പോലെ വട്ടമിട്ടു പറന്നു. കറുത്ത ഗ്ലാസ് വെച്ച ഓരോ കാറും അവർ തടഞ്ഞുനിർത്തി. കാറിനുള്ളിലുള്ളവർ എം.എൽ.എ ആണോ അതോ എം.എൽ.എ യുടെ അമ്മായിയപ്പനാണോ എന്ന് ഉറപ്പുവരുത്തി.

​ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. "ഇതൊരു മാന്ത്രിക ഒളിത്താവളമാണ്. ഗൂഗിൾ മാപ്പിൽ പോലും കാണാത്ത സ്ഥലം. മുൻകൂർ ജാമ്യം കിട്ടൻ സാധ്യത ഉള്ളവർക്ക് മാത്രം ഇവിടെ  പ്രവേശനം."

​പോലീസ് സേനയുടെ ആത്മവീര്യം കെട്ടുതുടങ്ങിയിരുന്നു. 14 ദിവസങ്ങൾ! ഇതിനിടയിൽ അവർ പരിശോധിക്കാത്ത സ്ഥലങ്ങളില്ല. ബന്ധുവീടുകൾ, പാർട്ടി ഓഫീസുകൾ, പഴയ സുഹൃത്തുക്കളുടെ ഫ്ലാറ്റുകൾ..., എം.എൽ.എ സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള തട്ടുകടകൾ. ഒടുക്കം ഹോട്ടലിലെ ടോയ്‌ലറ്റുകൾ.
ഓക്കെ നോക്കിയെന്ന് കിംവദന്തി പരന്നു.

​പക്ഷേ, നമ്മുടെ നായകൻ ശാന്തനായിരുന്നു. എവിടെയോ ഇരുന്ന്, ഒരുപക്ഷേ പോലീസിന്റെ ഈ പരക്കംപാച്ചിൽ ലൈവ് സ്ട്രീമിൽ കണ്ട് ആസ്വദിക്കുകയാവാം.. ആ ചിരിയിൽ ഒരു സന്ദേശമുണ്ടായിരുന്നു: "എന്നെ പിടിക്കാൻ നിങ്ങൾ വല വിരിച്ചു, പക്ഷേ ഞാൻ നിൽക്കുന്നത് കടലിലല്ല, കരയിലുമല്ല, നിങ്ങൾ നോക്കാത്ത ഏതോ ഒരു ഇടനാഴിയിലാണ്." അടുത്തിടെ കണ്ട " ക്യാച്ച് മി ഇഫ് യു ക്യാൻ " എന്ന സിനിമയിലെ രംഗങ്ങൾ അദ്ദേഹം ഓർത്തെടുത്തു.

​​പതിനാലാം നാൾ പുലർന്നു. കൽപ്പാത്തി മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം. പാലക്കാട്ടെ വെയിലിന് കാഠിന്യം കൂടുതലായിരുന്നു, പക്ഷേ അതിലും ചൂടേറിയതായിരുന്നു അവിടെ തടിച്ചുകൂടിയ പാവം ജനക്കൂട്ടത്തിന്റെയും പോലീസിന്റെയും ശ്വാസം.

​വിവരമറിഞ്ഞ് പോലീസ് സേന സ്കൂൾ കോമ്പൗണ്ട് വളഞ്ഞു. "ഇന്ന്... ഇന്ന് അവൻ വരും. പോളിംഗ് ബൂത്തിൽ വരാതെ എവിടെപ്പോകാൻ?" ഐ.ജി. മീശ പിരിച്ചു. ഒരു വലിയ പട തന്നെ അവിടെയുണ്ട്. ഏത് നിമിഷവും ചാടിവീഴാൻ തയ്യാറായി നിൽക്കുന്നവർ. മാധ്യമങ്ങൾ ക്യാമറകൾ ഫോക്കസ് ചെയ്തു വെച്ചു.

​പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.
​ഒരു സിനിമാ സ്റ്റൈൽ എൻട്രി പ്രതീക്ഷിച്ചവർക്ക് തെറ്റി. ആകാശത്തുനിന്ന് ഹെലികോപ്റ്ററിൽ വന്നിറങ്ങുകയോ, അണ്ടർഗ്രൗണ്ട് ടണലിലൂടെ പ്രത്യക്ഷപ്പെടുകയോ ചെയ്തില്ല. വളരെ ശാന്തനായി, ഒരു ചിരിയോടെ, അലക്കി തേച്ച വെള്ള ഷർട്ടും ധരിച്ച് യുവ എംഎൽഎ ജനക്കൂട്ടത്തിനിടയിലൂടെ നടന്നു വരുന്നു. പാർട്ടി പ്രവർത്തകർ ബൊക്കെ കൊടുത്തും മാലയിട്ടും  സ്വീകരിച്ചു.

​പോലീസുകാർ സ്തംഭിച്ചുപോയി. രണ്ടാഴ്ചയായി അവർ കാടും മേടും അരിച്ചുപെറുക്കി തേടിയ ആ മനുഷ്യൻ, ഇതാ കൈയെത്തും ദൂരത്ത്!
​അദ്ദേഹം നേരെ പോളിംഗ് ബൂത്തിലേക്ക് കയറി.  മഷി പുരട്ടാൻ വിരൽ നീട്ടി,  ബട്ടൺ അമർത്തി. 'ബീപ്പ്' ശബ്ദം. ജനാധിപത്യം അതിന്റെ കടമ നിർവഹിച്ചു. പുറത്തിറങ്ങിയ എം എൽ എയെ  മാധ്യമങ്ങൾ പൊതിഞ്ഞു. മൈക്കുകൾക്ക് മുന്നിൽ നിന്ന് അദ്ദേഹം ചിരിച്ചു.

പോലീസ് സേനയ്ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതി അതിനക പിൻവലിച്ചിരുന്നു. മുൻകൂർ ജാമ്യത്തിൽ എത്തിയ ആളെ പോലീസിന് അറസ്റ്റ് ചെയ്യാൻ ആവില്ല
.
എം എൽ എ കാറിൽ കയറി പോയി. പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിൽ നിന്ന്, കൺമുന്നിലൂടെ അദ്ദേഹം രാജാവായി മടങ്ങി.
​പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയ ഐ.ജി. തലയിൽ കൈവെച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് ലീവ് പ്രഖ്യാപിച്ചു.

അപ്പോഴാണ് ടേബിളിലിരുന്ന ഒരു ജൂനിയർ കോൺസ്റ്റബിൾ പതുക്കെ ചോദിച്ചത്: "സർ, ശരിക്കും അദ്ദേഹം ഇത്രയും നാൾ എവിടെയായിരുന്നു? ഏതാണ് ആ മാന്ത്രിക ഒളിത്താവളം?"
​ഐ.ജി. ഒന്ന് നെടുവീർപ്പിട്ടു. പിന്നെ പറഞ്ഞു:
"അതാണ് ഈ കഥയിലെ ട്വിസ്റ്റ്, എടോ.. അദ്ദേഹം എവിടെയും ഒളിച്ചിരിക്കുകയായിരുന്നില്ല. അദ്ദേഹം നമ്മൾ എല്ലാവരും നോക്കുന്ന ഒരിടത്ത് തന്നെ ഉണ്ടായിരുന്നു."
​"എവിടെയാണ് സർ?" സി പി ഒ ആകാംക്ഷയോടെ ചോദിച്ചു.
​"ടിവിയിൽ!" ഐ.ജി. ചിരിച്ചുകൊണ്ട് പറഞ്ഞു. "കഴിഞ്ഞ 14 ദിവസവും നമ്മൾ സിസിടിവിയിലും കാട്ടിലും റിസോർട്ടിലും തിരയുകയായിരുന്നു. പക്ഷേ, അദ്ദേഹം എല്ലാ ദിവസവും വാർത്തകളിൽ ഉണ്ടായിരുന്നു, ചർച്ചകളിൽ ഉണ്ടായിരുന്നു, ജനങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. ഏറ്റവും നല്ല ഒളിത്താവളം എപ്പോഴും വെളിച്ചം ഏറ്റവും കൂടുതൽ വീഴുന്ന സ്ഥലമാണ്. കാരണം, അവിടെ ആരും തിരയാൻ മെനക്കെടില്ല. ചാനലിൽ വന്ന് നമ്മളെ നോക്കി ചിരിച്ച് വിഡ്ഢികളാക്കിയ എല്ലാ മുൻനിര നേതാക്കൾക്ക്  അറിയാമായിരുന്നു എംഎൽഎ എവിടെ ആയിരുന്നെന്ന്. അപ്പോൾ എന്തുകൊണ്ട് കസ്റ്റഡിയിൽ എടുത്തില്ല എന്നല്ലേ ?"

ഐ.ജി. ആത്മഗതമെന്നോണം കൂട്ടിച്ചേർത്തു:

"പിന്നെ ഒരു കാര്യം കൂടി... യഥാർത്ഥത്തിൽ ആ മാന്ത്രിക ഒളിത്താവളം എവിടെയാണെന്ന് വെളിപ്പെടുത്തിയാൽ, അടുത്ത തവണ ഞാൻ എവിടെ പോകും?  പെൻഷൻ പറ്റിയ ശേഷം എനിക്ക് ഒളിക്കാൻ സ്ഥലം കിട്ടണമല്ലോ."

​പുറത്ത് അപ്പോഴും ചാനൽ മാപ്രകൾ ബ്രേക്കിംഗ് ന്യൂസ് കൊടുത്തു.ജനങ്ങളെ പൊട്ടന്മാർ ആക്കി കൊണ്ടിരുന്നു: "കേരളാ പോലീസിന്റെ കണ്ണുവെട്ടിച്ച് എം.എൽ.എ എവിടെ എങ്ങനെ ജീവിച്ചു? അന്വേഷണം തുടരുന്നു!"
​യഥാർത്ഥത്തിൽ, പോളിംഗ് ബൂത്ത് എന്ന മാന്ത്രിക പെട്ടിക്ക് മാത്രമേ അദൃശ്യരായവരെ ദൃശ്യമാക്കാൻ കഴിയൂ എന്ന കാര്യം മാത്രം ആരും തിരിച്ചറിഞ്ഞില്ല.
​(ശുഭം)

Friday, 5 December 2025

മുതിർന്ന പൗരന്മാർക്ക് സൗജന്യ കുപ്പി

#മുതിർന്നപൗരന്മാർക്ക് '#സൗജന്യകുപ്പി'. 
​കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്. എം.എൽ.എ. ഇലക്ഷനോ എം.പി. ഇലക്ഷനോ ഒന്നുമല്ല, നമ്മുടെ അയൽപക്കത്തെ ചേട്ടനും ചേച്ചിയും പിള്ളേച്ചനും കോയായും ഒക്കെ "സ്ഥാനാർത്ഥി" കുപ്പായമണിഞ്ഞ് ഇറങ്ങുന്ന തികച്ചും 'കുടുംബപരമായ' ഒരു ഉത്സവം.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഒരു 'ആഗോള' എപ്പിസോഡ് ഇവിടെ അരങ്ങേറുകയാണ്. ​പക്ഷേ, ഇത്തവണത്തെ ട്രെൻഡ് അൽപ്പം വെറൈറ്റിയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കേണ്ടി വരില്ല എന്ന കീഴ് വഴക്കമുള്ളതിനാൽ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ പ്രയോഗിക്കാം.

പണ്ടൊക്കെ വാർഡിലെ പൊട്ടിയ പൈപ്പ് നന്നാക്കാം, വഴിവിളക്ക് ഇടാം, ഇടവഴി ടാർ ചെയ്യാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ കാലം മാറി, കോലം മാറി, കഥയും മാറി . ഇന്നത്തെ സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങൾ കേട്ടാൽ അമേരിക്കൻ പ്രസിഡന്റ് പോലും ഒന്ന് ഞെട്ടും. പുടിൻ്റെ കാര്യം പറയാനുമില്ല

​കുടിവെള്ളമാർക്കു വേണം, അത് സുലഭമാണല്ലോ, പൊട്ടിയ പൈപ്പുകൾക്ക് സമീപം ബക്കറ്റ് പിടിച്ചാൽ മതി, നമുക്ക് വേണ്ടത് വിമാനത്താവളം!
​ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ് വികസന വാഗ്ദാനങ്ങളാണ്. ഒരു സ്ഥാനാർത്ഥി മൈക്കിലൂടെ അനൗൺസ് ചെയ്യുന്നത് കേട്ടു: "പ്രിയപ്പെട്ട വോട്ടർമാരെ, ഞാൻ ജയിച്ചാൽ നമ്മുടെ മൂന്നാം വാർഡിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുവരും!" മറ്റ് ഒരു വാർഡ് മെമ്പർക്കും അവകാശപ്പെടാൻ പറ്റാത്ത കാര്യമാണിത്.

​ഇത് കേൾക്കുന്ന വോട്ടർ അന്തംവിട്ടു നിൽക്കും.. ആകെ അഞ്ഞൂറ് വീടുകളും നാലു കപ്പകൃഷി തോട്ടവും, ഒരു ജൈവപൂകൃഷി എന്ന് വിശേഷിപ്പിക്കുന്ന രാസവളപൂകൃഷിയും പിന്നെ 
 4 വഴിയോര മീൻ വെട്ടു കേന്ദ്രങ്ങളു മാണുള്ളത്.  ഒന്നിനുപോലും വൃത്തിയില്ല.പണ്ട് രാജാക്കന്മാരുടെ കാലത്ത് വൃത്തിയായി സൂക്ഷിച്ചിരുന്ന ഗ്രാമീണ മീൻചന്തകൾ എല്ലാം അപ്രത്യക്ഷമായി. മീൻവരുന്നതും കാത്ത് കിടന്നിരുന്ന ചന്തപ്പട്ടികൾ ഇപ്പോൾ വഴിയോര മീൻതട്ടുകേന്ദ്രങ്ങളിലാണ് വിശ്രമിക്കുന്നത്. മീൻ കിട്ടിയില്ലെങ്കിൽ നായ്ക്കൾ സ്കൂളിൽ പോകുന്ന കുഞ്ഞു കുട്ടികളുടെമേൽ ചാടി വീഴും
ചന്തപ്പിരിവും ചന്ത പിരിയലും ഇന്നില്ല

അങ്ങനെയുള്ള ഈ പഞ്ചായത്ത്  വാർഡിൽ എവിടെയാണ് വിമാനത്താവളം പണിയുക? റൺവേ ഒരുപക്ഷേ പഞ്ചായത്ത് കുളത്തിന് മുകളിലൂടെയാകാം. ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ വാർഡിലെ തെങ്ങോലകളിൽ തട്ടാതിരിക്കാൻ തെങ്ങുകൾ വെട്ടിമാറ്റേണ്ടി വരുമോ എന്ന കാര്യത്തിൽ ആലോചന വേണ്ടി വരും. മരം വെട്ടിൽ കേമനായ ഒരു ചാനൽ മുതലാളിയോട് പറഞ്ഞാൽ അദ്ദേഹം സൗജന്യമായി തെങ്ങല്ലാം വെട്ടി കൊണ്ടു പോയ്ക്കൊള്ളും. തെങ്ങുകൾ  വേണമെന്നില്ല, "വാർഡിൽ നിന്നൊരു ഫ്ലൈറ്റ് പിടിച്ച് ദുബായിൽ പോകാൻ പറ്റുമല്ലോ" എന്ന ആശ്വാസത്തിലാണ് വോട്ടർമാർ.

​ഇതുകൊണ്ടൊന്നും തീർന്നില്ല. അടുത്ത വാഗ്ദാനം 'മൊബിലിറ്റി ഹബ്ബ്' ആണ്. ഓട്ടോറിക്ഷ കഷ്ടിച്ച് കടന്നുപോകുന്ന ഇടവഴി വികസിപ്പിച്ച് അവിടെ വമ്പൻ ബസ് ടെർമിനലും മെട്രോ സ്റ്റേഷനും പണിയുമത്രേ. എ എസ് കനാൽ ആഴം കൂട്ടി വാട്ടർ  മെട്രോക്ക് ഉപയോഗിക്കും.

വാർഡിലെ ചായക്കടയുടെ മുന്നിലുള്ള റോഡിലെ കുഴി അടയ്ക്കാൻ ഫണ്ടില്ലാത്ത പഞ്ചായത്തിലാണോ മെട്രോയും മോണോറയിലും വരാൻ പോകുന്നത്? ചിലർ വിമർശിച്ചേക്കാം അത് കാര്യമാക്കി എടുക്കേണ്ടതില്ല.

​വികസന പ്രവർത്തനങ്ങൾക്കൊപ്പം, ജനങ്ങൾക്ക് നേരിട്ട് കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആരും വോട്ട് ചെയ്തുപോകും. സൗജനം​വീടും വസ്ത്രവും: "ജയിച്ചാൽ എല്ലാവർക്കും ഇരുനില വീട്, അലമാര നിറയെ പട്ടുസാരിയും ബ്രാൻഡഡ് ഷർട്ടും. പാൻ്റ്സും. കുളിക്കാൻ രാംരാജ് മുണ്ടുകൾ. തോർത്ത് പൊറോട്ട അടിക്കാർക്ക് മാത്രമായി സംവരണം ചെയ്യും 

റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ ക്യൂ നിൽക്കുന്ന ജനങ്ങൾ അപ്രത്യക്ഷമാകും. സോമാറ്റോ എല്ലാവർക്കും  ഭക്ഷണ പാഴ്സലുകൾ വീട്ടിലെത്തിക്കും. ഓരോ വീട്ടിലും 55 ഇഞ്ച് എൽ.ഇ.ഡി ടിവിയും, വീട്ടിലെ എല്ലാവർക്കും ഐഫോണും! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കൂടി സൗജന്യമായി നൽകുമോ എന്ന് ചോദിക്കേണ്ടതില്ല, അതുണ്ടാവും.

സൊമാറ്റോ സർവീസ് ആവശ്യമില്ലാത്തവർക്ക് ​ദിവസവും ഭക്ഷ്യക്കിറ്റ്.  പണ്ട് ഓണത്തിനും വിഷുവിനും കിട്ടിയിരുന്ന കിറ്റ് ഇനി മുതൽ ദിവസവും രാവിലെ വീട്ടുപടിക്കൽ എത്തും. അടുക്കളയിൽ തീ പുകയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് ഈ പ്രത്യേകസംവിധാനം.

​മുതിർന്ന പൗരന്മാരോടുള്ള 'കരുതൽ'
​വാഗ്ദാനങ്ങളിൽ ഏറ്റവും ആവേശം കൊള്ളിക്കുന്നതാണ് അവർക്ക് മാത്രമായുള്ള  "സൗജന്യ കുപ്പി!"  യുവാക്കൾ ആരെങ്കിലും വയസ്സ് തിരുത്തി ഈ സൗജന്യം അവകാശപ്പെട്ടാൽ അത് കർശനമായി നേരിടും. വയോജന വാഗ്ദാനം കേട്ട് നാട്ടിൻ പുറത്തേ  വയസ്സൻ ക്ലബ്ബുകൾ ഉണർന്നു കഴിഞ്ഞു.

 "പെൻഷൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, വൈകുന്നേരത്തെ കാര്യം കുശാലായാൽ മതി" എന്നാണ് ചില മുതുക്കന്മാരുടെ ലൈൻ. ബിവറേജസ് കോർപ്പറേഷന്റെ ഒരു ശാഖ ഓരോ വാർഡിലും സ്ഥാപിക്കും. ഇതോടെ മദ്യവിരുദ്ധ സമിതി എന്ന ഒരു കൂട്ടം വികസന വിരോധികൾ പാടെ അപ്രത്യക്ഷരാകും.
എതിർ സ്ഥാനാർത്ഥിയുടെ ക്യാമ്പിലെ വോട്ടർമാർ  മറുകണ്ടം ചാടാൻ ഇത്തരം വാഗ്ദാനങ്ങൾ വളരെ ഫലപ്രദമാണ്.
​ഇതൊക്കെ കേൾക്കുമ്പോൾ പാവം വോട്ടർമാർക്ക് ചിരിക്കണോ കരയണോ എന്ന് തോന്നിയേക്കാം. പഞ്ചായത്ത് മെമ്പർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക്  പരിധി നിശ്ചയിക്കാത്തത് കൊണ്ട് സ്ഥാനാർത്ഥികൾക്ക് എന്തും പറയാം.

ഒരു ജനന സർട്ടിഫിക്കറ്റിനോ, വീട്ടുനമ്പറിനോ വേണ്ടി പഞ്ചായത്ത് ഓഫീസ് ചെന്നാൽ സ്വന്തം ജോലി ചെയ്യാതെ അക്ഷയ കേന്ദ്രത്തിലേക്ക് പറഞ്ഞു വിടുന്ന ഉദ്യോഗസ്ഥർ ഉള്ള നാട്ടിലെ ജനത്തോടാണ് ഈ "സ്വർഗ്ഗരാജ്യം" പണിയുമെന്ന് സ്ഥാനാർത്ഥികൾ പറയുന്നത്.

​ജയിച്ചു കഴിഞ്ഞാൽ പിന്നെ വിമാനത്താവളം പോയിട്ട്, വാർഡിലെ ഓട വൃത്തിയാക്കാൻ പോലും ഫണ്ട് ഉണ്ടാകില്ല എന്നതാണ് സത്യം. "വിമാനത്താവളം പണിയാൻ നോക്കിയതാ, പക്ഷെ സ്ഥലം അക്വയർ ചെയ്യാൻ പറ്റിയില്ല, അതുകൊണ്ട് നമുക്ക് ആ ഫണ്ട് കൊണ്ട് ഒരു പുതിയ ചിരിക്ളബ്ബ തുടങ്ങാം" എന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇവർ തന്നെ പറയും.

​എന്തായാലും തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ ഉത്സവമാണല്ലോ.? സ്ഥാനാർത്ഥികൾക്ക് എന്തും പറയാം, വോട്ടർമാർക്ക് എന്തും കേൾക്കാം. വോട്ടെണ്ണൽ കഴിയുന്നത് വരെ ഈ വാഗ്ദാനങ്ങളുടെ ബലൂണുകൾ ഇങ്ങനെ അന്തരീക്ഷത്തിൽ പറന്നു നടക്കും.
​നാളെ നമ്മുടെ വീട്ടുമുറ്റത്ത് വിമാനം ഇറങ്ങിയില്ലെങ്കിലും, സൗജന്യമായി ഐഫോൺ കിട്ടിയില്ലെങ്കിലും, നമുക്ക് കിട്ടുന്ന ഈ 'തമാശകൾ' ആസ്വദിക്കുക തന്നെ. കാരണം, അടുത്ത അഞ്ച് വർഷത്തേക്ക് ചിരിക്കാൻ വക നൽകുന്നത് ഈ വാഗ്ദാനങ്ങൾ മാത്രമായിരിക്കും!
-കെ എ സോളമൻ