Monday, 24 August 2026

അക്ഷരങ്ങളുടെ ഉപാസകൻ

#അക്ഷരങ്ങളുടെ #ഉപാസകൻ, 
#ഗൗതവൻ_തുറവൂർ_സാർ_80ൻ്റെ_നിറവിൽ
കൊച്ചി മുതൽ അമ്പലപ്പുഴ വരെയുള്ള സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യവും, ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുകയും ചെയ്ത പ്രിയപ്പെട്ട അധ്യാപകനും കവിയുമായ ശ്രീ. ഗൗതമൻ തുറവൂർ സാർ എൺപതിന്റെ നിറവിലേക്ക്  തന്റെ അശീതി പൂർത്തിയിലേക്ക് ചുവടുവെക്കുന്ന ധന്യനിമിഷമാണ് നാളെ (22.06.2026), 

ഗൗതമൻ സാർ തന്റെ ജീവിതത്തിന്റെ എൺപത്തിയൊന്നാം വസന്തത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആ സ്നേഹധന്യമായ സാന്നിധ്യത്തെ ആദരവോടെ ഓർക്കുകയാണ് അദ്ദേഹത്തിൻറെ ശിഷ്യരും സുഹൃത്തുക്കളും. കേവലം ഒരു ജന്മദിനത്തിനപ്പുറം, ഒരു മനുഷ്യൻ തന്റെ ആയുസ്സും ആരോഗ്യവും ചിന്തകളും സമൂഹത്തിനുവേണ്ടിയും അക്ഷരങ്ങൾക്കുവേണ്ടിയും എങ്ങനെ മാറ്റിവെച്ചു എന്നതിന്റെ സാക്ഷ്യപത്രമാണ് ഗൗതമൻ സാറിന്റെ ഈ എൺപതാം ജന്മദിനം.
ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പ്, ചേർത്തലയിലെ  'സംസ്കാര' എന്ന സാംസ്കാരിക സംഘടനയുടെ വേദിയിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. അക്കാലത്ത് പി. വി. പി. ഒറ്റമശ്ശേരി പ്രസിഡന്റായും, വെട്ടക്കൽ മജീദ് സെക്രട്ടറിയായും നയിച്ചിരുന്ന ആ സദസ്സ് പ്രതിഭകളുടെ ഒരു വലിയ സംഗമഭൂമിയായിരുന്നു.

ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ, ശക്തീശ്വരം പണിക്കർ, മാരാരിക്കുളം വിജയൻ, ഖാലിദ് പുന്നപ്ര, പി. കെ. തങ്കപ്പൻ സാർ, വൈരം വിശ്വൻ, മത്തായി സാർ, കൊക്കേതമംഗലം എ. വി. നായർ, ഓമന തിരുവിഴ, വി. കെ. സുപ്രൻ , ഉല്ലല ബാബു തുടങ്ങി നിരവധി പ്രതിഭകൾ ഒത്തുചേർന്നിരുന്ന ഒരു സുവർണ്ണകാലമായിരുന്നു അത്.
അന്ന് ആ സംഘടനയുടെ സാരഥികളിൽ ഒരാളായിരുന്ന ഗൗതമൻ സാർ, ഇന്നും  'സംസ്കാര'യുടെ പ്രതിമാസ പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന് ഞാൻ കരുതുന്നു

.
കവിതകൾ എഴുതുക മാത്രമല്ല, അവ തനതായ ആലാപന ശൈലിയിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് നേരിട്ട് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷമായ കഴിവ് ഏതൊരു സാഹിത്യ സദസ്സിനെയും ധന്യമാക്കുന്ന ഒന്നാണ്.
എല്ലാവരോടും അളവറ്റ സ്നേഹത്തോടും വാത്സല്യത്തോടും കൂടി പെരുമാറുക എന്നത് ഗൗതമൻ സാറിന്റെ സഹജമായ സ്വഭാവ വൈശിഷ്ട്യമാണ്. എങ്കിൽപ്പോലും, അധ്യാപക സമൂഹത്തെ ചെറുതാക്കി കാണിക്കുന്ന ഏതൊരു പ്രവണതയ്ക്കും എതിരെ  ഗർജ്ജിക്കുന്ന ഒരു വിപ്ലവകാരിയും അദ്ദേഹത്തിലുണ്ട്.

"ഇന്നത്തെ അധ്യാപകർക്ക് കാര്യമായ വിവരമില്ല" എന്ന് ഏതെങ്കിലും പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ, സാറിന്റെ രക്തം തിളയ്ക്കും. അധ്യാപകന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നവരോട് അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടും, യുദ്ധം പ്രഖ്യാപിക്കും. എന്നാൽ ഒരു യഥാർത്ഥ ഗുരുവര്യന്റെ മനസ്സുള്ളതുകൊണ്ട് തന്നെ, ആ ദേഷ്യം അദ്ദേഹം ക്ഷണനേരം കൊണ്ട് മറക്കുകയും ചെയ്യും. ഒരു സഹപ്രവർത്തകൻ അല്ലെങ്കിൽ അധ്യാപകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ ഈ സ്വഭാവത്തോട് എപ്പോഴും അനുഭാവം മാത്രമേ തോന്നിയിട്ടുള്ളൂ.

"എല്ലാവരുടെയും മിത്രം ആരുടെയും മിത്രമല്ല" എന്നൊരുചൊല്ലുണ്ട്.. എന്നാൽ ഗൗതമൻ സാറിന്റെ കാര്യത്തിൽ ഈ ചൊല്ല് പൂർണ്ണമായും ശരിയല്ല എന്ന്പറയേണ്ടിവരും. അദ്ദേഹം ഭേദചിന്തകളില്ലാതെ എല്ലാവരുടെയും യഥാർത്ഥ മിത്രമാണ്. ആ ഹൃദയത്തിൽ എല്ലാവർക്കും സ്ഥാനമുണ്ട്, എല്ലാവരോടും ഒരേ സ്നേഹവുമുണ്ട്.

ആയിരക്കണക്കിന് വരികളിൽ കവിതയെഴുതി ആത്മാവിനെ തൊട്ടുണർത്തിയ കവി, ആയിരക്കണക്കിന് കുട്ടികളെ നല്ല നാളെയുടെ പൗരന്മാരാക്കി മാറ്റിയ ശ്രേഷ്ഠനായ ഗുരുനാഥൻ... അശീതിയുടെ നിറവിൽ നിൽക്കുന്ന പ്രിയപ്പെട്ട ഗൗതമൻ തുറവൂർ സാറിന് ആയുസ്സും ആരോഗ്യവും നിറഞ്ഞ ദീർഘായുസ്സ് നേരുന്നു. ഇനിയും ഒരുപാട് വസന്തങ്ങൾ സാറിന് അക്ഷരവഴിയിൽ തുടരാൻ കഴിയട്ടെ.

ഗൗനവൻ സാറിന് ഹൃദയം നിറഞ്ഞ അശീതി മംഗളങ്ങൾ! 
ആശംസകൾ സാർ!💚💜💙
-കെ എ സോളമൻ 
ജൂൺ 21, 2026

Thursday, 20 August 2026

രാഗാർദ്രം- ഗാനം

#രാഗർദ്രം! 

നീയാം താളവും
നീയാകും പ്രഭാതവും
സ്വപ്നത്തിൻ ഞാൻ കണ്ടു
എൻ നിദ്രയിൽ വന്നു നീയും

മാഞ്ഞൊരീ സന്ധ്യയിൽ
ഓർമ്മകൾ നിറയവേ,
ശ്രുതിമീട്ടുമാ പ്രണയ ഭാവം
എൻ ഹൃദയത്തിലലിഞ്ഞുചേർന്നു.

നിഴലായി നീ എൻ കൂടെ
തുണയാണെന്നറിയാതെ
കുളിർ കാറ്റിൻ സംഗീതത്തിൽ 
അകലെയാണെന്ന തോന്നൽ

വീണ്ടും ഞാൻ പാടട്ടെ
പ്രണയമേ  നിന്നരുകിൽ
നീയാണെൻ സ്വപ്നസ്വരം
നീയാണെൻ സൗഭാഗ്യം

നീയാം താളവും
നീയാകും പ്രഭാതവും
സ്വപ്നത്തിൻ ഞാൻ കണ്ടു
എൻ നിദ്രയിൽ വന്നു നീയും.
NB
വരികൾ വളരെ മനോഹരവും ഭാവനിർഭരവുമായിട്ടാണ് ഞാൻ കാണുന്നത്.! പ്രണയത്തിന്റെ ആഴവും പ്രഭാതം പോലെ പ്രകാശപൂർണ്ണമായ സാന്നിധ്യവും വളരെ ലളിതമായ വാക്കുകളിൽ  കോറിയിട്ടിരിക്കുന്നു.

വയലാർ ഇങ്ങനെ എഴുതുമോ എന്നൊന്നും ചോദിക്കുന്നില്ല. പ്ലാറ്റിനം ജൂബിലി പിന്നിട്ടവർക്കും അവുലോസുണ്ട അറുക്കപ്പൊടി മോഡലിൽ പൊടിച്ച് വായിലിട്ടൂയലാട്ടുന്നവർക്കും ഒരു നോസ്റ്റാൾജിക് ഫീൽ ഈ ഗാനം സമ്മാനിക്കും എന്നാണ്  വിശ്വാസം. ആണിനും പെണ്ണിനും പാടാം. ഏതെങ്കിലും അക്ഷരം വായിൽ കൊള്ളാത്തതായി തോന്നുന്നുവെങ്കിൽ ആ അക്ഷരം വേണ്ടെന്നുവയ്ക്കുക

അതുകൊണ്ട്, ആരും കേൾക്കാനില്ലാത്ത മട്ടിൽ പാടുക, ആസ്വദിക്കുക, 
ഹാപ്പി ഓണം !
- കെ എ സോളമൻ💜💜💜

Monday, 17 August 2026

ഓണം വരവായി- ഓണപ്പാട്ട്

ഓണം വരവായി
ഓണപ്പാട്ട് - കെ എ സോളമൻ

ഓണം വരവായോടിപ്പോരൂ പൂത്തുമ്പികളേ,
നാടും വീടും മാവേലി വാഴുന്നിടമാകട്ടെ
മഞ്ഞവെയിൽ തുളസിക്കതിരിൽ പൊന്നുതൂകുന്നു,
മുറ്റത്തെത്തും പൂക്കളത്തിൽ ചിരികൾ വിരിയുന്നു.

അത്തപ്പൂവും തുമ്പപ്പൂവും ഒന്നുചേരുമ്പോൾ,
കുട്ടിപ്പട തൻ തുള്ളിക്കളി കാണാനഴകാണ്.
മാഞ്ചോട്ടിലെ തണലിലിരുന്നു ഊഞ്ഞാലാടാം,
ഓണക്കോടി ഉടുത്തുനടക്കും കുഞ്ഞുങ്ങളിതാ.

സദ്യയിലൊരു നാടൻ രുചിയുടെ താളമുണരുന്നു,
പായസത്തിൻ മധുരത്താലേ മനസ്സ് നിറയുന്നു.
സ്നേഹം പൂക്കും പുലരിയിലിന്നു നാടൊന്നാകെ,
നാട്ടുരുചിയും സന്തോഷവും ഒന്നായ് വാഴുന്നു.

ഓണം വരവായോടിപ്പോരൂ പൂത്തുമ്പികളേ,
നാടും വീടും മാവേലി വാഴുന്നിടമാകട്ടെ

Saturday, 15 August 2026

പൂവിളി - ഓണപ്പാട്ട്

#പൂവിളി- ഓണപ്പാട്ട്
അത്തം പിറന്നു കഴിഞ്ഞാൽ
ചിത്തം കുളിർക്കുമെല്ലാർക്കും
നാടും നഗരവും താനേ
ഓണത്തിൻ ഈണത്തിൽ മുങ്ങും.

പൂവിളിക്കൊപ്പം ഉണരും
മുറ്റത്തു പൂക്കള പൂവിളിമേളം
തുമ്പയും തെച്ചിയും ചേർത്ത്
ചിങ്ങത്തിൻ ഭംഗി വിരിയും.

ചോതി വിശാഖമൊഴിഞ്ഞ്
ഉത്രാടപ്പച്ച പടരും,
ഉച്ചയ്ക്കു കൂടിയിരുന്ന്
ഓണസദ്യയുമങ്ങനെ ഉണ്ണും.

ഓണപ്പുലരിതൻ നാളിൽ
പുത്തൻ കോടിയുടുത്തു മകിഴും,
മാവേലി തമ്പുരാനെന്റെ
വീടിൻ മുന്നിലങ്ങെത്തും
- കെ എ സോളമൻ

Friday, 14 August 2026

മഞ്ഞപ്പൂക്കൾ - ഓണപ്പാട്ട്

മഞ്ഞപ്പൂക്കൾ-ഓണപ്പാട്ട്
പൊന്നോണത്തിൻ വരവറിയിച്ച്
പൂക്കളമഞ്ചലിലേറ്റുമ്പോൾ,
തമ്പുരാന്റെ വിളി കേട്ടങ്ങു
അറബിക്കടലല തല്ലുമ്പോൾ.

പൊന്നുരുകും വെയിലേറ്റു നടക്കും
മാവേലിയുടെ രഥമെത്തി,
മന്നവന്റെ കാൽപ്പാടുകളിൽ
മഞ്ഞപ്പൂക്കൾ ചിരിച്ചാർത്തു.

കള്ളവുമില്ലാ ചതിയുമില്ലാ
പഴയൊരു കാലം ഓർമ്മയിലിന്നും,
മാനവരാകെ ഒന്നായ് വാഴും
സുന്ദരതീരം കൺമുന്നിൽ.

ഓണത്തുമ്പികളാടും നേരം
വയലും കുളവും കുളിരണിയും,
നാടൊട്ടുക്കും ആഹ്‌ളാദത്തിൻ
പാട്ടുകൾ പാടിപ്പതിയുന്നു.
- കെ എ സോളമൻ

Tuesday, 11 August 2026

കറുത്തവാവ് -കവിത

#കർക്കിടകവാവ്
കർക്കിടകക്കറുത്തവാവിൻ
നിശബ്ദമാം പുലരി വന്നു,
പിതൃക്കൾതൻ സ്മരണയിൽ കണ്ണീർ-
ത്തിരയായ് തീരങ്ങളാകെ

എള്ളും ജലവും പൂവുമായി
മക്കൾ വന്നണയുന്നു തീരേ,
ബലിപ്പുല്ലു കൈയിലേന്തി
തർപ്പണം നൽകുന്നു ഭക്തിയോടെ.

ആലുവാമണൽത്തട്ടിലെത്തി
തിരുനെല്ലിക്കാടിൻ മടിയിൽ,
തിരുവല്ലം കടൽത്തീരത്തും
വർക്കലയിലും വാവുനാളിൽ,

പിതൃക്കൾക്കായ് പ്രാർത്ഥനയോടെ
നൽകുമീ തിലതർപ്പണങ്ങൾ,
മോക്ഷമായ് ശാന്തിയായ് മാറി
അനുഗ്രഹമായ് കറുത്തവാവ്.
-കെ എ സോളമൻ

Saturday, 8 August 2026

10 ഫ്ളാഷ് ഫിക്ഷൻ

ലോകത്തിലെ ഏറ്റവും ചെറിയ,
ശക്തമായ 10 കുറുങ്കഥകൾ (Very Short Stories/Flash Fiction)

1 ) വില്പനയ്ക്ക്

"വില്പനയ്ക്ക്: കുഞ്ഞുഷൂസുകൾ , ഒരിക്കലും ഉപയോഗിക്കാത്തവ."
(ഏണസ്റ്റ് ഹെമിംഗ്‌വേ)

For sale: baby shoes, never worn."
Context & Origin
This famous six-word story is often attributed to Ernest Hemingway, who reportedly won a $10 bet by writing a complete story in just six words. However, while Hemingway championed extreme brevity in prose, there is no solid proof he authored it—similar classified ads and micro-stories had appeared in newspapers as early as 1906.

2) കാലസഞ്ചാരം (Time Travel)
"ലോകത്തിലെ അവസാനത്തെ മനുഷ്യൻ മുറിയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടിയത്."
(ഫ്രെഡ്രിക് ബ്രൗൺ)

3) സ്നേഹം
"അവൾ അവന്റെ കൈകൾ മുറുകെ പിടിച്ചു. അവന് കാഴ്ചയില്ലായിരുന്നു, അവൾക്ക് സംസാരിക്കാനും കഴിയില്ലായിരുന്നു. എങ്കിലും അവർ എല്ലാം സംസാരിച്ചു."

4) വേർപിരിയൽ
"അവർ പത്തുവർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി. 'സുഖമാണോ?' എന്ന് ചോദിച്ചു. രണ്ടുപേരുടെയും കണ്ണുകളിൽ ഒരേ ചോദ്യമായിരുന്നു: 'നമുക്കെന്താണ് സംഭവിച്ചത്?'"

5) പ്രതീക്ഷ
"വിത്തു വിതച്ച കർഷകൻ വറ്റിവരണ്ട ആകാശത്തേക്ക് നോക്കി. വിയർപ്പു തുള്ളി മണ്ണിൽ വീണപ്പോൾ മഴപെയ്യാൻ തുടങ്ങി."

6) ഒരു ഫോൺ കോൾ
"തെറ്റായ നമ്പറിലേക്ക് വന്ന ആ ഫോൺ കോളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സത്യം എന്നോട് പറഞ്ഞത്."

7) മറവി (Alzheimer's)
"അയാൾ ദിവസവും അവൾക്ക് പ്രണയലേഖനങ്ങൾ എഴുതി. ഇന്ന് ആദ്യമായി അവൾ ചോദിച്ചു, 'ആരാണ് നിങ്ങൾ?'"

8) ഭയം
ആമസോൺ കാട്ടിലൂടെ പാതിരാത്രിയിൽ ഒരു ട്രെയിൻ ചീറി പാഞ്ഞു പോകുകയാണ്. അടുത്തിരിക്കുന്ന ആളും താനും  മാത്രംകമ്പാർട്ട്മെന്റിനുള്ളിൽ. അയാൾ ചോദിച്ചു "താങ്കൾക്ക് പ്രേതത്തിൽ വിശ്വാസം ഉണ്ടോ?"
തിരിഞ്ഞു നോക്കിയതും അയാളെ കണ്ടില്ല

9) ത്യാഗം
"അമ്മ തന്റെ  പാത്രത്തിലെലെ അവസാനത്തെ വറ്റും കുട്ടിക്ക് നൽകി എന്നിട്ടുപറഞ്ഞു, 'എനിക്ക് വയറു നിറഞ്ഞു, ഇനി വേണ്ട.'"

10)മരണം
"അയാൾ ഒരു പുതിയ ഡയറി വാങ്ങി ആദ്യ പേജിൽ എഴുതി: 'നാളെ മുതൽ പുതിയൊരു തുടക്കം.' പക്ഷേ, ആ രാത്രി അവസാനത്തേതായിരുന്നു."

11) കാറ്റ്
വെളിയിടത്ത് ഇറങ്ങി നിൽക്കുക അയാളുടെ ശീലമായിരുന്നു. ഒരിക്കൽ അയാൾ മനസ്സിലാക്കി വെളിയിടത്തെ കാറ്റാണ് കാറ്റ്

12) പ്രതീക്ഷ
അവർ എല്ലാവരും കൃത്യസമയത്ത് തന്നെ ഒത്തുകൂടി, സന്തോഷത്തോടെ പ്രതീക്ഷയോടെ. അത് ഒരു വൃദ്ധയോഗം ആയിരുന്നു