Tuesday, 21 November 2017

ഞാനും അപ്ഫനും സുഭദ്രയും

പ്രിന്റ്‌ എഡിഷന്‍  ·  November 22, 2017

പേരിനൊപ്പം മാസ്റ്റര്‍, ടീച്ചര്‍ എന്നാക്കെ ചേര്‍ത്ത് ചുളുവില്‍ ബഹുമാനം ആര്‍ജ്ജിച്ചിരുന്ന കുറെ നേതാക്കളുണ്ട് കേരള രാഷ്ട്രീയത്തില്‍. അക്കൂട്ടരുടെ ഗണത്തില്‍പ്പെട്ട ആളായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബര്‍ജിയെ ആരും കണ്ടിരുന്നില്ല. എന്നാല്‍ തോമസ് ചാണ്ടി കുറ്റം ചെയ്തതായി വ്യക്തമായതിനെ തുടര്‍ന്നല്ല രാജിവച്ചതെന്നും, അങ്ങനെ ഒരു അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും ന്യായികരിച്ച് പീതാംബര്‍ജി വന്നതോടെ അദ്ദേഹം വെറും എന്ന ന്യായീകരണ തൊഴിലാളിയായി മാറി.

തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് പീതാംബര്‍ജിയുടെ അഭിപ്രായം. ചാനലുകള്‍ ചര്‍ച്ച ചെയ്തതും, കളക്ടര്‍ റിപ്പോര്‍ട്ടെഴുതിയതുമൊക്കെ പിശക്. ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സംശയമൊന്നുമില്ല.
അവ എന്തൊക്കെയായാലും എന്‍സിപിയും രണ്ടു എംഎല്‍എമാരും ആരോപണവിേധയരായതിനാല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു.

ഒരുത്തന് പെണ്ണുകേസ് മറ്റവന് മണ്ണുകേസ്. മണ്ണു കേസെന്നു വെച്ചാല്‍ കണ്ണില്‍ കണ്ട സര്‍ക്കാര്‍ ചതുപ്പുകളല്ലാം സ്വന്തം പേരിലാക്കിയ കേസ്. മണ്ണിട്ടു നികത്തി സ്വന്തമാക്കിയ സ്ഥലങ്ങങ്ങളുടെ നിജസ്ഥിതി സത്യസന്ധരായ ഉദേ്യാഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ അവര്‍ക്കെതിരെ കോടതി കയറ്റം.

തോമസ് ചാണ്ടി, ശശീന്ദ്രന്‍ എന്നീ എന്‍സിപിയുടെ രണ്ടു എംഎല്‍എമാരില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിരപരാധിയാണെന്ന് ആദ്യം തെളിയുന്നത് ആരാണോ അയാള്‍ക്ക് മന്ത്രിയാകാന്‍ അവസരം നല്‍കുമെന്ന് പീതാംബരന്‍. എന്നുവച്ചാല്‍ ഈ മന്ത്രിസഭയില്‍ തുടര്‍ന്നങ്ങോട്ടു എന്‍സിപിയുടെ മന്ത്രി ഉണ്ടാകില്ലായെന്നു ചുരുക്കം.
സിപിഐയോടു പീതാംബര്‍ജി പ്രകടിപ്പിക്കുന്നകലി വെറുംപ്രകടനമായി കണ്ടാല്‍ മതി.

എംഎല്‍എമാര്‍ രണ്ടും മൂലയെക്കാതുങ്ങിയ സ്ഥിതിക്ക് ഇനി നറുക്കു വീഴുക തനിക്കാണെന്നു പീതാംബര്‍ജിക്കറിയാം. അങ്ങനെയെങ്കില്‍ ആറു മാസത്തേക്കെങ്കിലും മന്ത്രിയാകാം. പക്ഷേ ആറു മാസം കഴിയുന്ന മുറയ്ക്ക് മത്സരിച്ചു ജയിച്ച് എംഎല്‍എയായി മുഴുവന്‍ സമയമന്ത്രിയാകാമെന്ന മോഹമുണ്ടെങ്കില്‍ അതു നടക്കില്ല. പീതാംബര്‍ജിക്ക് ജയിക്കാന്‍ പാകത്തില്‍ കേരളത്തില്‍ ആരും മണ്ഡലം ഒഴിഞ്ഞു കൊടുക്കാന്‍ പോകുന്നില്ല
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമായാണ് പീതാംബര്‍ജി കാണുന്നത്. അത് കൂട്ടുത്തരാവാദിത്വത്തെ ബാധിക്കുന്നതും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം. സിപിഐക്ക് കായല്‍ കള്ളന്മാരുടെയും പെണ്‍വിഷയക്കാരുടെയും സംബന്ധം വേണ്ടെന്നാണെങ്കിലോ?

സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അവമതിയായി കാര്യങ്ങള്‍ നീങ്ങിയ സാഹചര്യത്തെ ക്കുറിച്ച് പീതാംബര്‍ജിക്ക് ഉത്കണ്ഠയുണ്ട്. സംഗതി നേരാണെന്നു തന്നെയാണ് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ശാരിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ പാലസ് റിസോര്‍ട്ടിലാണ് നടന്നതെന്നും, അതിന്റ സിഡി തോമസ് ചാണ്ടിയുടെ കൈവശമുണ്ടെന്നുള്ളതുമാണ് ആ ദിശയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. സിഡിയിലെ ദൃശ്യങ്ങള്‍ പരസ്യമാക്കിയാല്‍ അവമതിപ്പുണ്ടാകുമെന്നു മാത്രമല്ല മന്ത്രിസഭ തന്നെ ഇല്ലാതാകും. മുഖ്യമന്ത്രിയുടെ ചാണ്ടി ഭക്തിക്കു പിന്നില്‍ ഇത്തരമൊരു സിഡിയുടെ സാധ്യത തള്ളിക്കളയാത്ത ഒത്തിരി പേര്‍ സംസ്ഥാനത്തുണ്ട്.

ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്കോ പീതാംബര്‍ജിക്കോ സംശയമൊന്നുമില്ല. ആര്‍ക്കെങ്കിലും സംശയുണ്ടെങ്കില്‍ അതു ജനത്തിനു മാത്രമാണ്.
രാജിവെച്ചതോടെ ചാണ്ടി കുറ്റവിമുക്തനായി എന്നു പറയാന്‍ വരട്ടെ.
ഞാനും അപ്ഫനും സുഭദ്രയും എന്ന മട്ടില്‍ ചാണ്ടി സഹോദന്‍ സഹോദരി ട്രസ്റ്റു നടത്തിയ കായല്‍ കയ്യേറ്റത്തിന് ആറു വര്‍ഷം വരെ ശിക്ഷ ലഭിക്കും. പീതാംബര്‍ജിയുടെ പേര് ചാണ്ടി ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു നീക്കിക്കിട്ടുവാന്‍ കളക്ടര്‍ക്ക് അപേക്ഷ കൊടുക്കുന്നത് നന്നായിരിക്കും.

കെ.എ. സോളമന്‍
ജന്മഭൂമി

Monday, 13 November 2017

മന്ത്രിയുടെ നടപടി അപൂർവം

സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോർട്ടിനെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തം. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്.
തൻ ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായ കീഴ് വഴക്കമാണ്
എന്നാൽ  ചാണ്ടിക്കുവേണ്ടി കോൺഗ്രസ് എം.പി ആയ അഭിഭാഷകന്‍ വിവേക് തന്‍ഖ ഹാജരായതിൽ അപാകതയില്ല. അഭിഭാഷകൻ ആ കുമ്പോൾ, തന്നെ സമീപിക്കുന്ന കക്ഷികൾക്ക് മികച്ച സേവനം' നൾകുക യെന്നതാണ് അഭിഭാഷകന്റെ കടമ. അവിടെ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. കോൺ‌ഗ്രസ്സ്കാർക്ക് കോൺഗ്രസ് വക്കീൽ, മാർക്സിസ്റ്റ് സഖാക്കൾക്ക് അവരുടെ വക്കീൽ, ബി ജെ പി ക്ക് വേറെ വക്കിൽ എന്ന സമീപനം ശരിയല്ല

മുതിർന്ന അഭിഭാഷകനായ  വിവേക് തൻഖയെപ്പോലുള്ളവർ വാദിച്ചാൽ കേസിന്റെ ഗതി മാറുമെന്ന് കരുതുന്നത് അസംബന്ധമാണ്, കേസ് കേൾക്കുന്ന ജഡ്ജിമാരെ അവഹേളിക്കുന്നതിനു തുല്യവുമാണ്.  കോടതിയിലേക്ക് എത്തിയ തൻഖയ്ക്കതിരെ  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി  കാണിച്ചത് തികച്ചും അപലപനീയമാണ്.

കെ എ സോളമൻ

Monday, 6 November 2017

മാധ്യമ പ്രവർത്തനം അതിരുവിടുമ്പോൾ

ജനാധിപത്യ സമൂഹത്തിന്റെ നേരായ നിലനില്പിന് അവശ്യ ഘടകമാണ് വാര്‍ത്താ മാധ്യമങ്ങള്‍. ലോകത്തെ ഒരു ഗ്രാമമെന്നോണം ഒന്നിപ്പിക്കുന്നത് ജനായത്ത വ്യവസ്ഥിതിയുടെ ഈ നാലാം തൂണാണ് . ജനാധിപത്യ ഭരണത്തില്‍ വഴിമാറലോ  അഴിമതിയോ നടന്നാൽ മാധ്യമങ്ങളാണ്  തിരുത്തല്‍ ശക്തിയായി ആദ്യം രംഗത്തു വരേണ്ടത്.

മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മം നിര്‍വഹിക്കാന്‍ വേണ്ടസ്വാതന്ത്ര്യവും സൗകര്യവും ജനാധിപത്യഭരണകൂടങ്ങൾ അനുവദിച്ചു നൾകുന്നുമുണ്ട്. എന്നാൽ നിക്ഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി ചില മാധ്യമങ്ങൾ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ മാറുന്നത് ഭാരതത്തിലെ സമീപകാല കാഴ്ചയാണ്.
വാർത്താ ചാനലുകൾ മിക്കവയും രാഷ്ടീയ പാർട്ടികളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ ഒരു ചാനലിൽ വരുന്ന വാർത്ത മറ്റൊരു ചാനലിന് വാർത്തയാകുന്നില്ല. ഈ സാഹചര്യത്തിൽ നമ്മുടെ പ്രധാനമന്തി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾക്ക് പ്രത്യേകം പ്രസക്തിയുണ്ട്. അദ്ദേഹം പറഞ്ഞു:

" ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിന്റെ അധികാരവുമുണ്ട്. ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. "

ഇന്ത്യയിലെ ചിലമാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നത് തർക്കമറ്റ കാര്യമാണ്. അഴിമതിയുടെ പേരിൽ കേരളത്തിലെ ഗതാഗതമന്ത്രി നേരത്തെ തന്നെ രാജിവച്ചൊഴിയേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തെ ഉടൻ ഇറക്കി വിട്ടേയടങ്ങു എന്ന രീതിയിലുള്ള ചില ചാനലുകളുടെ അമിതാവേശം അദ്ദേഹം ഇന്നും മന്ത്രിയായി തുടരാൻ കാരണമായി. നാലു കൊല്ലമായി ആഘോഷിക്കുന്ന സോളാർ കേസും 4 മാസമായി തുടരുന്ന നടി പീഡനക്കേസും എന്തു തരം മാധ്യമ പ്രവർത്തനമാണ്?  ഇവർക്കു വേറൊന്നും കാണിക്കാനില്ലേയെന്നു ജനങ്ങൾ ചോദിച്ചു പോകുന്നത് ഈ സാഹചര്യത്തിലാണ്. വക്കീലന്മാരുമായുള്ളു കേസിൽ ഹൈക്കോടതിയിലെ സകല വക്കീലന്മാരെയും തെമ്മാടികളും മദ്യപരുമായി ചിത്രീകരിക്കാൻ മദ്യക്കുപ്പികളുടെ ചിത്രമെടുത്തു കാണിക്കുകയും കരിങ്കാലിയും ക്രിമിനലുകളുമായ അഭിഭാഷകരെ കൂട്ടുപിടിക്കുകയും ചെയ്തു. റേറ്റിംഗ് കൂട്ടാനുള്ള ഇത്തരം വിക്രിയകൾ ശരിയായ മാധ്യമ പ്രവർത്തനമെന്നു ആർക്കാണു പറയാൻ കഴിയുക?
കാമറയും മൈക്രാഫോണും മൊബൈലും കൈയ്യിലുണ്ടെങ്കിൽഎന്തു തോന്ന്യാസവും കണ്ടിക്കാനുള്ള ലൈസന്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്കില്ല.

പ്രധാനമന്ത്രി പറഞ്ഞതു പോലെ മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനും എതിർപ്പുള്ളവരെ താറടിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നു മാധ്യമ പ്രവർത്തകർ മനസ്സിലാക്കണം .

വാർത്തകൾ റിപ്പോർട്ടു ചെയ്യസോൾ വിശ്വാസ്യത ഉറപ്പുവരുത്തുന്നതില്‍ മാധ്യമങ്ങൾ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

കെ എ സോളമൻ

Saturday, 4 November 2017

കേരളപ്പിറവിയും മാങ്ങാ അച്ചാറും !

കേരളപ്പിറവിയും മാങ്ങാ അച്ചാറും !- കഥ
-കെ എ സോളമൻ

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു സംസ്ഥാനമാണ് കേരളംഎന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ, മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന്കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

സംസ്ഥാന രൂപീകരണ സമയത്തു 5 ജില്ലകളാണ് ആകെ ഉണ്ടായിരുന്നത് . അതു വർദ്ധിച്ചിപ്പോൾ 14 ജില്ലകളായി. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ ഒന്നു മാത്രമാണ് കേരളം. കേരളത്തെ മലയാള നാട് എന്നും വിളിക്കാം, മലയാളമാണ് കേരളീയരുടെ മാതൃഭാഷ.

ഇത്രയും  ഓർത്തു വെച്ചാണ് കേരളപ്പിറവി ദിനാഘോഷത്തിൽ എൽ പി സ്കൂൾ കുട്ടികളെ അഭിസംബോധന ചെയ്യുവാൻ എത്തിച്ചേർന്നത്. കുട്ടികളോടാവുമ്പോൾ അവരുടെ ഭാഷയിൽ സംസാരിക്കണം, അവർക്കു മനസ്സിലാകുകയും വേണം. ഇടയ്ക്കിടെ അവരോടു ചോദ്യം ചോദിക്കുകയും വേണം. കുസൃതി ചോദ്യമാണെങ്കിൽ വളരെ നല്ലത് .

എല്ലാ കുഞ്ഞുങ്ങളും ബുധനാഴ്ചയിലെ കടും ചുമപ്പ് യൂണിഫോമിട്ടു മുന്നിൽ നിരന്നിരിക്കുകയാണ്.
മീറ്റിംഗ് ആരംഭിക്കുന്നത് 2 മണിക്കായതിനാൽ അതിഥികൾക്ക് ആഹാരം ഹെഡ്മിസ്ത്ര സ് കരുതിയിരുന്നു. വിഭവസമൃദ്ധമായ ഊണു തന്നെ യാണ് ഒരുക്കിയിരുന്നത്‌. എനിക്കു വല്ലാതെ അത്ഭുതം തോന്നി, ഇത്ര സമ്പന്നമായി എങ്ങനെ ഒരു എയിഡഡ് എൽ പി സ്കൂളിന് സൗകര്യം ഒരുക്കാൻ കഴിയുന്നു? മുമ്പ് പല കോളജുകളിലും സെമിനാറും ക്വിസും അസോസിയേഷൻ ഇനാ ഗുറേഷനുമായി എത്തിയപ്പോഴെല്ലാം കിട്ടിയത് ഒരു ഗുഡ് ഡേ ബിസ്കറ്റ്, രണ്ടു വാഴയ്ക്കാ ചിപ്സ്, ഒരു ചായ. "അയ്യോ ദാരിദ്യം " എന്നു അത്തരം അവസരങ്ങളിൽ തോന്നിയിട്ടുണ്ട് . കോളജുകളിൽ നിന്ന് നല്ല ഭക്ഷണം ലഭിക്കണമെങ്കിൽ കോഴ്സ് പരിശോധന യ്ക്കോ, നാക് അക്രിഡിറ്റേഷനോ ചെല്ലണം. നാക് അക്രഡിറ്റേഷന് ചെല്ലുന്നവർക്ക് ലോകത്തു കിട്ടാവുന്ന ഏറ്റവും രുചികരമായ ഭക്ഷണ സാമഗ്രികൾ ഒരുക്കിയിരിക്കും. വിഭവങ്ങൾ വിപുലവും സമ്പന്നവുമായാൽ അക്രിഡിറ്റേഷൻ ഗ്രേഡ് കൂടും.
ആലപ്പുഴ ജില്ലയിലെ ഒരു കോളജിന് നാക് അക്രിഡിറ്റേഷൻ ബി യിൽ നിന്ന് എ-യിലേക്കു ഉയർന്ന ചരിത്രമിങ്ങനെ. മൂന്നു ദിവസത്തെ പരിശോധന കഴിഞ്ഞു ഗ്രേഡ് കണക്കുകൂട്ടി സീല്ഡുക വറിൽ പ്രിൻസിപ്പലിനെ ഏല്പിച്ചു. അതിനു ശേഷം നാലാമത്തെ ദിവസം നന്ദിസൂചകമായി ടീമംഗങ്ങൾക്ക് കുട്ടനാട്ടിൽ ആർ- ബ്ളോക്കിൽ ബോട്ടു യാത്ര ക്രമീകരിച്ചിരിന്നു. ബോട്ടുയാത്രയോടൊപ്പം തോമസ് ചാണ്ടിയുടെ ലേക്കു റിസർട്ടിൽ കൊണ്ടുപോയി കരിമീൻ പൊള്ളിച്ചതും പുലരിക്കള്ളും  വാങ്ങിക്കൊടുത്തു. ഇളംള്ള് അകത്തു തോടെ ഭൂലോകം " തരികിട തിം തത്തൈ " ആയി ടീമംഗത്തിൽ ഒരാൾക്ക്. കള്ള് അകത്തുചെന്നാൽ വിസി., പി .സി തുടങ്ങി സകല മനുഷ്യരുടെയും കഥ ഒന്നു തന്നെ. കോളജിനു കൊടുത്ത ബി ഗ്രേഡ് പോരെന്ന് ഒരു തോന്നൽ. കോളജിലെത്തി സീൽഡ് കവർ തിരികെ വാങ്ങി പുതിയൊരെണ്ണം കൊടുത്തു. ആ വർഷമാണ് കോളജിന് എ ഗ്രേഡ് കിട്ടിയത്!

നാക് ടീമിൽ അംഗമാകണമെങ്കിൽ ഏതെങ്കിലും യൂണിവേഴ്സിറ്റി വി സി ആകണം, അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഒരു കോളജിന്റെ പ്രിൻസിപ്പൽ എങ്കിലുമാകണം . സാദാ പ്രഫസർമാർ ഏതു കോളജ് സന്ദർശിച്ചാലും ഗുഡ് ഡേ ബാസ്കറ്റുമായുള്ള തണുപ്പൻ സ്വീകരണമാണ് ലഭിക്കുക . പ്രാക്ടിക്കൽ പരീക്ഷയ്ക്കെങ്കിൽ ചിലപ്പോൾ ഊണു കിട്ടും, സ്പെഷലായി വായിൽ വെയ്ക്കാൻ കൊള്ളാത്ത വല്ല കടവരാൽ പൊള്ളിച്ചതോ മറ്റോ ആവും‌

പക്ഷെ എൽ പി സ്കൂളിലെ കാര്യം, അതു അത്ഭുത പ്പെടുത്തുന്നതായിരുന്നു. ഊണിന്റെ കൂടെ ചിക്കൺ ഫ്രൈ, ചിക്കൺ കറി, നെമ്മീൻ കറി, അവിയൽ, തോരൻ, സ്റ്റൂ , മോരു കാച്ചിയത്, മാങ്ങ അച്ചാർ, സ്കൂൾതോട്ടത്തിൽ വിളഞ്ഞ ഞാലിപ്പൂവൻ പഴം എന്നിങ്ങനെ. മാങ്ങാ അച്ചാറിലെ മാങ്ങാ കഷണം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. കുട്ടികളുടെ യൂണിഫോമിന്റെ  നിറമുള്ള വലിയ മാങ്ങാക്കഷ്ണങ്ങൾ. ഊണിനിടെ ഒരു കഷണത്തിൽ ഞാൻ വട്ടം പിടിച്ചെങ്കിലും പിടുത്തത്തിന്റെ ശക്തിയിൽ അത് തെറിച്ചു പോയി. പക്ഷെ മേശപ്പുറത്തും താഴെ ടൈൽസിലും നോക്കിയിട്ടും തെറിച്ചു പോയ മാങ്ങാ കഷണം കണ്ടെത്താനായില്ല. മാങ്ങാക്കഷണം അന്വേഷിച്ചു വട്ടം കറങ്ങുന്നതു കൊണ്ടാവണം സഹ പ്രാസംഗികൻ എന്നെ ശ്രദ്ധിക്കുന്നതായി തോന്നി. അതോടെ അന്വേഷണം നിർത്തി.

ഊണിന് ശേഷം കൃത്യസമയത്തു തന്നെ യോഗം തുടങ്ങി . ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. ശ്രോതാക്കളായി ഒന്നു മുതൽ നാലുവരെ ക്ളാസിലെ കുട്ടികളും അവരുടെ ഏതാനും രക്ഷിതാക്കളും അധ്യാപകരും. ഇവർക്കെല്ലാവർക്കും പറ്റിയ പ്രസംഗം എങ്ങനെയിരിക്കണമെന്നു ആലോചിച്ച വിഷമിക്കുകയായിരുന്നു ഞാൻ അപ്പോൾ. മുന്നിലിരിക്കുന്ന കുട്ടികളിൽ രണ്ടു പേർ എന്നെ നോക്കി ചിരിക്കുകയും ചെയ്യുന്നു. ഇത്രയും പേരിരിക്കുന്ന വേദിയിൽ എന്നെ മാത്രം നോക്കി ഈ കുട്ടികൾ ചിരിക്കുന്ന തെന്താണ് ?

എനിക്കു മുമ്പുള്ള പ്രാസംഗികൻ കത്തിക്കേറുകയാണ് . അമേരിക്കയിലെ സ്കൂളകൾ എങ്ങനെ, ജർമ്മനി, ചൈന, റഷ്യ വിദ്യാഭ്യാസ നിലപാടുകൾ , നമ്മുടെ ഡി - പി .ഇ.പി , എസ് എസ് എ , ആൾ പ്രമോഷൻ എന്നിവയുടെ നേട്ടങ്ങൾ, കുട്ടികളുടെ ആരവം കൂടിക്കൊണ്ടിരുന്നു. പ്രസംഗത്തിനിടെ അദ്ദേഹം കുട്ടികളെ ശാസിക്കുകയും ഹെഡ്മിസ്ട്രസിനെ ഗൗരവത്തിൽ നോക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് അച്ചടക്കമില്ലാതെ പോകുന്നത് അധ്യാപകരുടെ കുഴപ്പം കൊണ്ടാണെന്ന് ആ നോട്ടത്തിൽ വ്യക്തം.

അടുത്ത പ്രസംഗം എന്റെ ഊഴമാണ്. കുട്ടികളുടെ ആരവം അല്പം കുറഞ്ഞു. 'ഹായ് ' എന്ന് അവരെ അഭിസംബോധന ചെയ്തു. ഹായ് തങ്ങളെക്കല്ലെന്നു കരുതി അവർ കേട്ടതായി ഭാവിച്ചില്ല. രണ്ടു പ്രാവശ്യം ആവർത്തിച്ചപ്പോഴാണ് അവർ റെസ്പോണ്ട് ചെയ്യാൻ തുടങ്ങിയത്‌. ഹാവൂ ആശ്വാസമായി. കേരളപ്പിറവിയെക്കുറിച്ചും കേരള മുഖ്യമന്ത്രി പിണറായിയെക്കുറിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കുറിച്ചുമൊക്കെ പറഞ്ഞു. എങ്കിലും നേരെത്തെ മുതൽ എന്നെ നോക്കിയിരുന്നവരുടെ ചിരിയടങ്ങിയിട്ടില്ലെന്നു മാത്രമല്ല, ചിരിക്കാരുടെ എണ്ണം കൂടുകയും ചെയ്തു. പ്രസംഗത്തിനു താല്കാലിക വിരാമം കൊടുത്ത് ഞാൻ ചിരിക്കാരെ അടുത്തേക്കു വിളിച്ചു.

" മക്കളെ, നിങ്ങൾ എന്തു കണ്ടിട്ടാണ് ഇങ്ങനെ നിർത്താതെ ചിരി ക്കുന്നത്, എന്നോടു കൂടി പറയരുതോ?"

അവർ ചിരിച്ചു കൊണ്ടു പറഞ്ഞു " സാറിന്റെ ഉടുപ്പിന്റെ പോക്കറ്റ് ചുമന്നിരിക്കുന്നു"

ഞാൻ പോക്കറ്റിലോട്ടു നോക്കി, ശരിയാണ് എന്റെ വെള്ള യുടുപ്പിന്റെ പോക്കറ്റിന്റെ അടിഭാഗം ചുമന്നിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? ഞാൻ കൈയിട്ടു നോക്കി, തെറിച്ചു പോയ അച്ചാറിലെ മാങ്ങാക്കഷണം!  മൊബൈൽ വെയ്ക്കുന്നതിനാൽ വാ തുറന്നിരുന്ന പോക്കറ്റിലോട്ടു വീണതാണ്. അതെവിടെ കളയുമെന്നായി എന്റെ ചിന്ത . താഴെയി ട്ടാൽ അതു കുട്ടികൾക്കു നൾകുന്ന
മോശപ്പെട്ട സന്ദേശമാകും , വലിച്ചെറിയാമെന്നു വെച്ചാൽ അതും മോശം.മാങ്ങാക്കഷണം കൈയ്യിലിരുന്നതിനാൽ പിള്ളാരെ ചിരിക്കാൻ വിട്ടു കൊണ്ട് ഞാൻ എന്തോ യൊക്കെ പ്രസംഗിച്ചു.  എന്തൊക്കെയാണ് പ്രസംഗിച്ചതെന്ന്  എത്ര ശ്രമിച്ചിട്ടും ഇപ്പോൾ എനിക്ക്ഓർത്തെടുക്കാൻ പറ്റുന്നില്ല.

Sunday, 29 October 2017

റാവുത്തരും സേട്ടുവും


കഥ - കെ എ സോളമൻ

കഴിഞ്ഞ അമ്പതു കൊല്ലമായി  കൂടെക്കൂടിയ രണ്ടു മാന്യ വ്യക്തികളാണ് റാവുത്തരും സേട്ടൂം. മുഴവൻ പേര് മുസ്തഫാ റാവുത്തർ, രത്തൻലാൽ സേട്ട് . ഇവർ രണ്ടു പേരും എന്റെ ജീവിതകാലം മുഴുവനും കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് .

ഇവരുമായി ഞാൻ പരിചയപ്പെടുന്നത് 1967ലാണ് . കൃത്യമായി പറഞ്ഞാൽ 1967 നവംബർ മാസം. അതു കൊണ്ടാണ് 50 വർഷത്തിന്റെ കണക്കു പറഞ്ഞത്. 1967 ലാണ് ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ രണ്ടാം കമ്യുണിസ്റ്റുമന്ത്രിസഭ അധികാരമേറ്റത് . ഭരിക്കുന്നത് കമ്യുണിസ്റ്റായാലും കോൺഗ്രസായാലും വലിയ വ്യത്യാസ ഇല്ലെന്ന് ഇന്നും ബോധ്യമാകുന്ന സ്ഥിതിക്ക് വെറും 16 വയസുകാരനായ എന്നെ പ്പോലെയുള്ള ഒരു സ്കൂൾ വിദ്യാർത്ഥിക്ക് കേരളം ആരു  ഭരിച്ചാലും അതു പ്രശ്നമായിരുന്നില്ല. ആകെ പ്രശ്നമായിരുന്നത് എങ്ങനെയെങ്കിലും  എസ് എസ് എൽ സി കരകേറുക എന്നതായിരുന്നു.

1967-ലും 68-ലുമൊക്കെ പത്താം ക്ലാസ്സ് ജയിക്കുക എന്നത് ശ്രമകരമായ ഒരു ജോലിയായിരുന്നുവെന്നു അന്നു പരീക്ഷയെഴുതി യവർക്ക് അറിയാം . പരീക്ഷ ജയിക്കാൻ ആറുവിഷയവും പാസാകണം . മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്ക്  40 ശതമാനം മാർക്കും കണക്ക്, സയൻസ് , സോഷ്യൽ സ്റ്റഡീസ് എന്നിവയ്ക്ക് 35 ശതമാനം മാർക്കും, അങ്ങനെ ആകെ 225 തികഞ്ഞാൽ മാത്രമേ എസ് എസ് എൽ സി ജയിക്കുകയുള്ളു.   ഏതെങ്കിലും വിഷയത്തിൽ ഒരു മാർക്ക് കുറഞ്ഞാൽ തോൽവി ഉറപ്പ്.   കൂടെ പഠിച്ചിരുന്ന കേശവൻപോറ്റി തോറ്റത് ഒരു മാർക്ക് ഹിന്ദിക്കു കുറഞ്ഞതിനാൽ ആയിരുന്നു. അടുത്ത സെപ്തംബറിൽ ഹിന്ദി പരീക്ഷ പ്രത്യേകമെഴുതി പാസ്സാകുകയും പിന്നീട് വില്ലേജ് ഓഫീസിൽ  ജോലി നേടുകയും ചെയ്തു. ഒരു ഹിന്ദി അധ്യാപികയെ വിവാഹം ചെയ്തു അനിവാര്യമായ അല്ലറ ചില്ലറ അസുഖങ്ങളുമായി പരാതികളില്ലാതെ സർക്കാർ പെൻഷനും വാങ്ങി ജീവിച്ചുപോരുന്നു. എങ്കിലും പഴയ  ഹിന്ദി പരീക്ഷയുടെ കാര്യം ഓർമ്മിപ്പിച്ചാൽ ഒരു വിളറിയ ചിരി അദ്ദേഹത്തിന്റെ മുഖത്തു നിഴലിക്കും.

എസ്. എസ് എൽ സി പരീക്ഷയുടെ പഴയ കാഠിന്യം ഇന്നില്ല. പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ വിഷയത്തിനും ഉണ്ടായിരുന്ന മിനിമം മാർക്കു എടുത്തു കളഞ്ഞു ,പകരം ഗ്രൂപ്പു മിനിമമാക്കി. ലാംഗ്വേജ് ഗ്രൂപ്പിന് 120, സബ്ജക്റ്റിന് 90, ആകെ 210 മതി. അത് പിന്നീടു പരിഷ്കരിച്ചു ഗ്രൂപ്പുമിനിമവും എടുത്തു കളഞ്ഞു. ഇപ്പോൾ ആരും തോല്ക്കാറില്ല, പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങി ഓടുന്നവൻ വരെ ജയിക്കുന്ന അവസ്ഥയായി. ഉത്തരക്കടലാസ്സിൽ റജിസ്റ്റർ നമ്പർ തെറ്റി ച്ചെഴുതിയാലും ജയിക്കും. രജിസ്റ്റർ നമ്പർ പരിശോധിച്ച് ശരിയാണെന്നു ഉറപ്പാക്കേണ്ടത് പരീക്ഷാ ഹാളിൽ നില്ക്കുന്ന ഇൻവിജിറ്റേറുടെ ചുമതലയാണ്. ദോ ഹസാർ എന്നതിന് നാലായിരം എന്നർത്ഥമെഴുതിയാൽ ഹിന്ദി പരീക്ഷക്കു മുഴുവൻ മാർക്ക് കിട്ടും, ഹസാറിന്റെ ഉത്തരം പൂർണ്ണമായും ശരിയാണല്ലോ?

പക്ഷെ 68-ലെ കാര്യം ഇങ്ങനെ യല്ല. കഷ്ട പ്പെട്ടു തന്നെ പഠിക്കണം. കട്ടികളെ സഹായിക്കാൻ ഇന്നത്തെ പ്പോലെ ട്യൂഷൻ സെന്ററുകളില്ല. ലേബർ ഇൻഡ്യയും അന്നു പ്രസിദ്ധീകരണം ആരംഭിച്ചിട്ടില്ല. വി - ഗൈഡുകളൊക്കെ പ്രചാരത്തിലാകുന്നത് തൊണ്ണൂറുകളിലാണ്. ഞങ്ങൾക്കൊക്കെ എക ആശ്രയം അധ്യാപകർ തന്നെ.
പക്ഷെ എന്നെ സംബന്ധിച്ചാണെങ്കിൽ അതും ഇമ്മിണി പരുങ്ങലിൽ ആയിരുന്നു. ഇവിടെ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ, അ
വിടെന്നു കിട്ടുന്നത് ഉൾക്കൊള്ളാൻ പറ്റു. അധ്യാപകരുടെ നിലവാരത്തിനൊത്തു ഉയരാൻ പറ്റാത്ത എന്റെ അവസ്ഥ അടുത്ത കൂട്ടുകാർക്കു പോലും അറിയില്ലായിരുന്നു.

എന്റെ സ്കൂളായ എച്ച്‌ എസ്‌  കണ്ടമംഗലത്തെ അന്നത്തെ വലിയ പഠിത്തക്കാരായിരുന്നു ബാലചന്ദ്രനും സുദേവനും. സുദേവൻ എന്റെ ക്ളാസിലും ബാലചന്ദ്രൻ എ ബാച്ചിലും. എ-ബാച്ചിൽ പഠിപ്പിച്ചിട്ട് ബി.ബാച്ചിൽ വന്നു ബാലചന്ദ്രന്റെ വിശേഷം പറയുമ്പോൾ ഞാൻ അന്തം വിട്ടിരിക്കും. അച്ചടി പോലിരിക്കും ബാലചന്ദ്രന്റെ കൈയക്ഷരം എന്നു കേൾക്കുമ്പോൾ വെള്ളം വീണു നനഞ്ഞ എന്റെ നോട്ടുബുക്കു സാറു കാണാതെ ഞാൻ തുറന്നു നോക്കും. ഒട്ടും പോരാ എന്ന സ്വയം നിഗമനത്തിൽ ബുക്കു മടക്കി വെയ്ക്കും. ഇതു എത്ര തവണ ഞാൻ ചെയ്തിരിക്കുന്നു.

തവളയുടെ ലൈഫ് സൈക്കിൾ വരച്ചു കൊണ്ടുവരാൻ സയൻസ് പഠിപ്പിക്കുന്ന ദാമോദരൻ സാർ ഒരിക്കൽ പറഞ്ഞു. നല്ല ആർട്ട് പേപ്പറിൽ കളർഫുള്ളായി സുദേവൻ വരച്ചു കൊണ്ടുവന്ന ചാർട്ട്  സാർ ക്ളാസ് ഭിത്തിയിൽ തുക്കി. ഞാൻ വെള്ളക്കടലാസ്സിൽ പെൻസിൽ ഉപയോഗിച്ചു വരച്ചുകൊണ്ടു വന്ന തവളകളെ ചുരുട്ടിക്കൂട്ടി ചവറുകൊട്ടയിൽ തള്ളി. എനിക്കപ്പോൾ വിഷമമുണ്ടായോ യെന്ന് ചോദിച്ചാൽ അത്തരം ചെറിയ വിഷമങ്ങൾ എന്നെ അലട്ടാ റെയില്ലായിരുന്നു. പോരാത്തിന് സാറ് എന്നെ അനുമോദിക്കുകയും ചെയ്തു. വളരെ നന്നായിട്ടു ചെയ്യാൻ ആയില്ലെങ്കിലും നാം ശ്രമിക്കണം. തവളയുടെ ലൈഫ് സൈക്കിൾ ഒരിക്കൽ പോലും കാണാത്തവരെ നോക്കി സാറ് ഇത് പറഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി.

പത്താം ക്ളാസ് ജയിക്കണം എന്ന അതിയായ മോഹമുണ്ടെങ്കിലും ക്ളാസ് നോട്ട് എഴുതി ഇംഗ്ലീഷും ഹിന്ദിയും കടന്നു കൂടാനാകുമോ യെന്ന സംശയം എന്നെ ബാധിച്ചിരുന്നു. അപ്പോഴാണ് എന്റെ സീനിയറായി പഠിച്ചിരുന്ന പ്രതാപൻ എസ് സ് എൽ സി ടാബ്ലറ്റ്സ് എന്ന പ്രസീദ്ധീകര ണത്തെ ക്കുറിച്ചു പറയുന്നത്. പരീക്ഷയ്ക്കു വരാവുന്ന എല്ലാ മാതൃകാ ചോദ്യങ്ങളും ഈ ബുക്കിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒരു ടാബ്ലറ്റ്സ് ഞാനും സംഘടിപ്പിച്ചു . അതു വായിച്ചു പഠിച്ചു തുടങ്ങിയതു മുതലാണ് മുസ്തഫാ റാവുത്തരും രത്തൻലാൽ സേട്ടും എന്നോടൊപ്പം കൂടുന്നത് .

ടാബ്ലറ്റസിലെ ഇംഗ്ലീഷ് സെക്ഷനിൽ പഠിക്കാൻ ഒരു ബിസിനസ് ലെറ്റർ ഉണ്ടു്. ലെറ്റർ എഴുതിയിരിക്കുന്നത് അഹമ്മദാ ബാദിലെ ഒരു രത്തൻലാൽ സേട്ടാണു് . അഡ്രസ് ചെയ്തിരിക്കുന്നത് കോഴിക്കാട്ടങ്ങാടിയിലെ മുസ്തഫാ റാവുത്തർക്ക്. " അയച്ച കത്തും ഡി-ഡി.യും ലഭിച്ചു, അടുത്ത ലോട്ടു് ഉടൻ അയയ്ക്കുന്നതാണ് , സഹകരണത്തിനു നന്ദി, ക്ഷേമാശംസകളോടെ " ഇതാണ് കത്തിലെ ഉള്ളടക്കം. ഇതു ഞാൻ കാണാതെ പഠിച്ചു. എങ്കിലും സേട്ടിന്റെ പേരു് എനിക്കെപ്പോഴും മാറി പ്പോകമായിരുന്നു, സേട്ടാണോ, ലോട്ടാണോയെന്നു എപ്പോഴും സംശയം .

അതെന്തായാലും ഇവർ രണ്ടാളും മാന്യന്മാരാണ് എന്ന തോന്നൽ ഇന്നു മെ നിക്കുണ്ട് . ഏതെങ്കിലും വിവാഹ സൽക്കാരത്തിനൊക്കെ പങ്കെടുക്കുമ്പോൾ ഇവർ കൂടെ ഉ ണ്ടെന്നൊരു തോന്നൽ. മാന്യമായി പെരുമാറാൻ അതെന്നെ പ്രേരിപ്പിക്കാറുണ്ട്.

ദാമോദരൻ സാർ ഇന്നില്ല, നേരത്തെ പരിഞ്ഞു. 1968-ലെ എസ്.എസ് എൽ സി പരീക്ഷയിൽ കണ്ട മംഗലം സ്കൂളിലെ ആകെ മൂന്നു ഫ്സ്റ്റുകളാസ്സുകൾ, ബാലചന്ദ്രൻ, സുദേവൻ പിന്നെ ഞാൻ . ബാലചന്ദ്രൻ പിരിഞ്ഞു - റോഡ്ആക്സിഡന്റ്, സുദേവനും - ഹാർട്ട് ഫെയില്വർ. മുസ്തഫാ റാവുത്തരും രത്തൻലാൽ സേട്ടുവുമായി ചേർന്ന് ഞാൻ അങ്ങനെ തുഴഞ്ഞുകൊണ്ടിരിക്കുന്നു - ഈ ജീവിതമാകുന്ന പുഴയിൽ, പരാതികളില്ലാതെ, ശാന്തമായി.

- കെ. എ സോളമൻ