Tuesday, 19 January 2021

ഒരു_പ്രീഡിഗ്രി_അപാരത

#ഒരു_പ്രീഡിഗ്രി_അപാരത

ഞാൻ നിങ്ങളുടെ ഫിസിക്സ് അധ്യാപകൻ. ഇന്നു നിങ്ങളുടെ ഫിസിക്സ് ക്ളാസ് ആരംഭിക്കുകയാണ്. ഇക്കൊല്ലം മൂന്നധ്യാപകരാണ് ഓരോ ആഴ്ചയിലും നിങ്ങളെ ഫിസിക് സ്  പഠിപ്പിക്കാൻ വരുന്നത്. അടുത്ത കൊല്ലവും മൂന്നു പേർ. പക്ഷെ രണ്ടു കൊല്ലവും ഞാൻ ഉണ്ടായിരിക്കും, മറ്റു രണ്ടു പേരും മാറാം. ഞാൻ നിങ്ങളുടെ പ്രാക്ടിക്കൽ ചാർജുള്ള അധ്യാപകനാണ് , അതാണ് കാരണം

എന്താണ് പ്രാക്ടിക്കൽ ചാർജ് എന്ന് നിങ്ങളിൽ ചിലർക്കു സംശയമുണ്ടാകാം. അതു വഴിയേ മാറിക്കോളും

ആഴ്ചയിൽ ആകെ 25 മണിക്കൂറാണ് ക്ളാസ് . ഫിസിക്സിൻ്റെ 3 ക്ളാസ് ഒഴിവാക്കിയാൽ ബാക്കി വിഷയങ്ങൾക്ക് 22 ക്ളാസ്.  പത്തിരുപതു അധ്യാപകരെങ്കിലും നിങ്ങളെ പഠിപ്പിക്കാനെത്തും. ഓരോരുത്തരുടെയും മുഖമോർത്തു വെച്ചാൽ നിങ്ങൾക്ക് കൊള്ളാം, കാരണംഅവർ പഠിപ്പിക്കന്നത് എന്താണെന്ന് ഓരോ ക്ളാസിലും വന്ന് നിങ്ങളോടു പറയണമെന്നില്ല, അതനുഭവമാണ് 

ഇത്തരമൊരു കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ് എന്തു വിഷയമാണ്  ഞാൻ പഠിപ്പിക്കുന്നതെന്ന് ആദ്യമേ പറഞ്ഞത്. അടുത്ത മൂന്നാലു കളിസിലും വിഷയം എന്തെന്ന് ഓർമ്മിപ്പിക്കും അല്ലെങ്കിൽ നിങ്ങളിൽ ചിലർ കരുതും ഇതു മ്യൂസിക്‌ സാറാണെന്ന്.

ഒരോ മണിക്കൂർ വെച്ചളള ക്ളാസാണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. ദിവസവും അഞ്ചു മണിക്കൂർ. ഉച്ചയ്ക്ക് ഒരു മണിക്കൂർ ലഞ്ച് ബ്റേക്ക്. ഓരോ അവറിന് ശേഷവും 5 മിനിട്ട് ഇൻ്റർവെൽ.

ക്ളാസിൽ നോട്ട്സ് തരണമെന്ന നിബന്ധന ഇല്ല. വേണമെങ്കിൽ തരാം എന്നതാണ് നിലവിലെ രീതി.  ഞാൻ എന്തായാലും നോട്സ് തരുന്നുണ്ട്, പക്ഷെ ഒരു വ്യവസ്ഥ

തരുന്ന നോട്സ് ഒരു 200 പേജിൻ്റെ വരയിടാത്ത നോട്ടുബുക്കിൽ എഴുതണം. ബുക്ക് എല്ലാ ക്ളാസിലും കൊണ്ടുവരണം. നോട്സ് റഫ് ബുക്കിൽ എഴുതി പിന്നീട് നോട്ടുബുക്കിൽ പകർത്താം എന്ന കണ്ടീഷൻ സ്വീകാര്യമല്ല, കാരണം നിങ്ങളൊക്കെ വലിയ തിരക്കുള്ള ആളുകളാണ്. ബുക്കു ചിലപ്പോഴെക്കെ ഞാൻ പരിശോധിക്കും, ബുക്ക് ഇല്ലെങ്കിൽ എന്തു ചെയ്യുമെന്ന് അപ്പോഴെ പറയാൻ പറ്റു. എന്തായാലും സ്കൂളിലെ പോലെ വഴക്കും അടിയും ഇരുട്ടിപ്പിടുത്തവും കൂടെ ഓടി കയറേത്തട്ടിവീഴലും നിർത്തിപ്പൊരിക്കലും ഇല്ല . ചെറിയ രീതിയിൽ ഇരുത്തി പൊരിക്കൽ ചിലപ്പോൾ ഉണ്ടായേക്കാം

പിന്നെ ക്ളാസിൽ കയറുന്ന സമയം. അധ്യാപകർ ബല്ലടിക്കും മുമ്പേ ക്ളാസിലെത്തും എന്നൊക്കെ നിങ്ങൾ ചിലരിൽ നിന്ന് കേൾക്കാനിടയുണ്ട്. പക്ഷെ എൻ്റെ രിതിയിൽ ചെറിയ മാറ്റമുണ്ട്.

ബല്ലടിച്ചു കഴിഞ്ഞാലെ ക്ളാസിലെത്തൂ പക്ഷെ അര മിനിട്ടിൽ കൂടുതൽ വൈകില്ല. എന്തുകൊണ്ടങ്ങനെയെന്നു ചോദിച്ചാൽ വിദ്യർത്ഥികൾ അധ്യാപകനെ പുറത്ത് നിന്ന് ആനയിച്ച്  അകത്തു കയറ്റുന്നതിനോടു താല്പര്യമല്ല. വിദ്യാർത്ഥികൾ ക്ളാസിൽ ഉണ്ടായിരിക്കണം, വൈകി ക്‌ളാസിൽ എത്താനും പാടില്ല.ജനുവിൻ വൈകലിന് അതിൻ്റേതായ പരിഗണന കിട്ടും.

അധ്യാപകൻ ക്ളാസിൽ പ്ളാറ്റഫോമിലോട്ടു കയറുമ്പോൾ എഴുന്നേറ്റു നിന്നു ബഹുമാനം കാണിക്കുന്നത് നല്ല ശീലമാണ്.

പിന്നെ ക്ളാസ് നിർത്തുന്ന കാര്യം. ക്ളാസ് പിരിയാനുള്ള ബല്ലടിച്ചാൽ അപ്പോൾ നിർത്തും . തുടർ ധാരകോരൽ ഇല്ല. ക്ളാസിൻ്റെ അവസാനം "ഇൻഡ്യ ഈസ് മൈ കൺട്രി " എന്നു പൂർണ്ണ മാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൺട്രി അ ടുത്ത ക്ളാസിൽ പറയും.  അതു കൊണ്ട്, ഇങ്ങേരെപ്പോഴാണ് ക്ളാസ് നിർത്തുന്നത് എന്ന ചിന്ത ഈ ഇരിക്കുന്ന 90 പേരിൽ  ആർക്കും തന്നെവേണ്ട.

രാവിലെ കാണുമ്പോൾ ഒരു ഗുഡ് മോണിംഗ് കേൾക്കുന്നത് സന്തോഷകള്ള കാര്യമാണ്, എന്നുവെച്ച് ഒരേ ദിവസം തുടരെത്തുടരെ ഗുഡ് മോണിംഗ് പറഞ്ഞ് ബോറടിപ്പിക്കരുത്.

അപ്പോൾ നമുക്ക് ക്ളാസ് തുടങ്ങിയേക്കാം അല്ലേ? ടേക്ക് യുവർ നോട്ടു ബുക്ക്.

എൻ ബി :
2000 എ ഡി ക്ക് മുമ്പ് ഇതൊക്കെ കേട്ടു വിരണ്ടവരും വിരളില്ല എന്നു നടിച്ചവരും ഇന്ന് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിയുന്നത് കാണുമ്പോൾ നല്ല രസം തോന്നുന്നുണ്ട്
-കെ എ സോളമൻ

Thursday, 31 December 2020

ഓർമ്മകൾ


*വറ്റിയ കരപ്പാടങ്ങളിൽ മഴയോടുകൂടി വെള്ളം നിറയുമ്പോൾ ഒത്തിരി ഞമണിക്ക ഉണ്ടാകും. ഇവ പെറുക്കിയെടുത്ത് വറുത്തരച്ച് കറിവെയ്ക്കും. നല്ല ടേസ്റ്റാണ്, പക്ഷെ ഇതു പാവങ്ങൾക്ക് മാത്രം വിധിക്കപ്പെട്ടതാണ്. ഞമണിക്ക പെറുക്കൽ നാണക്കേടായി കണ്ടവർ ഇതിൻ്റെ ടേസ്റ്റ് അറിഞ്ഞു കാണില്ല. എൻ്റെ അമ്മകറി വെച്ചു തന്ന ഞമണിക്ക കറിയുടെ ടേസ്റ്റ് ഇന്നും നാവിൻതുമ്പിൽ.
ഞമണിക്ക മൂത്താൽ കൊള്ളില്ല

*തിരി പിടുത്തത്തിനു മുമ്പ് അമ്പല കുളത്തിൽ മുങ്ങി ഈറനണിയുന്ന സ്ത്രീകളുടെയും അവർക്കായുള്ള മൈക്ക് അനൗൺസ്മെൻ്റിൻ്റെയും കഥ പ്രസിദ്ധമാണ്. " ആണുങ്ങാ തെക്കേക്കടവിലുടെയും പെണ്ണുങ്ങാ വടക്കേക്കടവിലൂടെയും കുളത്തിൽ ഇറങ്ങേണ്ടതാണ് " ഇതു വകവെക്കാതെ ഇരു കടവിലൂടെയും ഇറങ്ങിയ പെണ്ണുങ്ങളെ കണ്ട അനൗൺസർ മുതലാളി അസിസ്റ്റൻ്റിനോട്  " രാകവാ, സമ്മതിക്കേല ......... കാ (ഭരണിപ്പാട്ടു സ്റ്റൈൽ). മൈക്ക് ഓൺ ആണെന്നതു ഓർത്തില്ല

*അന്നും ടീച്ചർ എന്ന വിളിയുണ്ടായിരുന്നു സ്കൂളുകൾ മറുമ്പോൾ വ്യത്യാസപ്പെടും. തങ്കി സ്കൂളിൽ ഏഴാം ക്ളാസ്സുവരെ എനിക്ക് റിസോളി ടീച്ചർ ഉണ്ടായിരുന്നു. 8 - ൽ കണ്ടമംഗലത്ത് എത്തിയപ്പോൾ രാധ സാർ, ലീലാമണി സാർ, കൗസല്യ സാർ എന്നിവരായി. കൗസല്യ സാറാണ് മലയാള അക്ഷരങ്ങൾ പൂർണ്ണമായും പഠിപ്പിച്ചത്. സാർ എങ്ങനെ മനസ്സിലാക്കിയാവോ എട്ടാംക്ളാസിലെ മുഴുവൻ എണ്ണത്തിനും അക്ഷരങ്ങൾ പൂർണ്ണമായി അറിയില്ലെന്ന് .

*പഴയ തലമുറയിൽ പെട്ട സാധാരണക്കാരായ എല്ലാവരുടെയും കഥ ഇതൊക്കെ തന്നെ. ദേവിയിൽ, അല്ലെങ്കിൽ മാതാവിൽ അതുമല്ലെങ്കിൽ പുണ്യാളച്ചനിൽ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുക. മരുന്നു പോലും വിശ്വസിച്ച കഴിച്ചാലെ ഫലമുണ്ടാകു. അതു കൊണ്ടു വിശ്വാസത്തിന് അന്നും ഇന്നും ഫലം നഷ്ടപ്പെട്ടിട്ടില്ല. എൻ്റെ അമ്മ മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു, അതു കൊണ്ടു ഞാനും. അവിടെ ശാസ്ത്രീയ വിശകലനത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. കണിച്ചുകുളങ്ങര ദേവിയും അർത്തുങ്കൽ പുണ്യാളനും ഒത്തിരി പേരെ സൗഖ്യപ്പെടുത്തിയിട്ടുണ്ട്.
*അന്നത്തെ നാട്ടുമരുന്നുകളുടെ പ്രാധാന്യം ഇന്നു വർദ്ധിച്ചിട്ടേയുള്ളു. പക്ഷെ ഇതു സംബന്ധിച്ച് അറിവുള്ളവരുടെ എണ്ണം കുറഞ്ഞു. മുക്കുറ്റി പോലും തിരിച്ചറിയാനാവാത്ത പുതുതലമുറ. എല്ലാവരും അലോപ്പതിയിലോട്ടു തിരിഞ്ഞു. അതിലെ ചതി കറെ പേരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങി. ആയുർവേദവും ഇന്ന് ബിസിനസാണ്‌.
വാഹനവുമായി കുട്ടികൾ പുറത്തിറങ്ങുന്നത് എല്ലാ മുതിർന്നവരിലും ആശങ്കയുളവാക്കുന്നു. അതു തുടരും

*സ്കൂളിൽ ഉപ്പുമാവ് ഉണ്ടായിരുന്നു. പക്ഷെ 4-ാം ക്ളാസ് വരെ മാത്രം. അഞ്ചാം ക്ളാസ് കാരൻ്റെ വിശപ്പ് നാലാം ക്ളാസ് കാരൻ്റെ വിശപ്പിനും മേലെയായിരുന്നുവെന്ന് അന്നത്തെ സ്കൂൾ ഭരണാധികാരികൾക്ക് അറിയില്ലായിരുന്നു. പ്രൈമറി കുട്ടികൾ ഉപ്പുമാവ് കഴിക്കുന്നത് നോക്കി നില്ക്കാനുള്ള വിഷമം കൊണ്ടു പള്ളിയിൽ  പോയി കുറെ നേരമിരിക്കും. അങ്ങനെയിരുന്നാൽ വിശപ്പൊക്കെ താനെ മറക്കും. ഇതു കണ്ട മലയാളം പഠിപ്പിക്കുന്ന റിസോളി ടീച്ചർ എത്രയോ തവണ അവരുടെ മകനോടൊപ്പം വിളിച്ചിരുത്തി ചോറു തന്നിരിക്കുന്നു. ചില മനുഷ്യർ അങ്ങനെയാണ്. ടീച്ചർ വിളിച്ചാൽ ചെല്ലാതിരിക്കാനുള്ള അഭിമാനബോധമൊന്നും അന്നില്ലായിരുന്നു. എല്ലാവർക്കും തോന്നുന്ന പ്രവൃത്തി അല്ലത്

വേറെയും ചില പട്ടിണിക്കാർ കൂടെയുണ്ടായിരുന്നത് ആശ്വാസം. ഒട്ടുമിക്ക മനഷ്യരുടെയും കഥ സമാനമെന്നതുകൊണ്ട് വായിക്കാൻ രസമുണ്ട്.
കഥ തുടരട്ടെ

*പുഴുക്കു വഴിപാട് അർത്ഥവത്തായ ഒന്നാണ്. പൂക്കളും കരിമരുന്നു പ്രയോഗവും പോലെ വേസ്റ്റ് ആകുന്നില്ല.. പുഴുക്കുവഴിപാടിലെ  ചെറിയൊരു പ്രശ്നമെന്തെന്നു വെച്ചാൽ ഓരോരുത്തരുടെ പുഴുക്കിനും ഓരോരോ ടേസ്റ്റ്. ചേരുവകളുടെ ഏറ്റക്കുറച്ചിലാകാം കാരണം. ചിലതിൽ മണ്ണു കടിക്കുകയും ചെയ്യും. പൊങ്കാല അടുപ്പുകൾക്ക് സമീപത്തുകൂടി നടന്നു പോകുന്നവരുടെ കാലിൽനിന്നു കലങ്ങളിലേക്ക് തെറിച്ചു വീഴുന്ന മൺതരികളാണ് മണ്ണു കടിക്കു കാരണം

*ഏറ്റവും അർത്ഥവത്തായ പൂജയാണ് സൂര്യപൂജ.. സൂര്യനമസ്കാരവും അങ്ങനെ തന്നെ. ലോകത്തിലെ സർവ്വ ഊർജത്തിനും ഉറവിടം സൂര്യൻ. സുര്യൻ അടുത്തു വന്നാലും അകന്നാലും ഭൂമിയിൽ ജീവനില്ല, ഇതു ശാസ്ത്രം. അതുകൊണ്ട് സൂര്യഭഗവാനെ ജാതി മതഭേദമെന്യേ പൂജിക്കേണ്ടതാണ്.

ചെറുപ്പത്തിൽ  അടുത്തുള്ള ഡ്റൈവർ തങ്കപ്പൻ സാറിൻ്റെ സൂര്യ പൂജാ ചടങ്ങു നടക്കുന്ന കരപ്പാടത്തായിരുന്നു ഞങ്ങളുടെ നടപ്പും കിടപ്പുമെല്ലാം. രണ്ടു ദിവസത്തെ ഭക്ഷണം കുശാൽ.. 
പൂജാപ്പവും തരും. അപ്പം മുറിച്ച് ഓരോ കഷണം ഓരോ വീട്ടിലും കൊടുക്കും. ഒരു മുഴുവൻ അപ്പം കിട്ടുകയെന്നത് നടക്കില്ല. പക്ഷെ പല വീടുകളിൽ നിന്നാവുമ്പോൾ ഒരപ്പത്തിൽ കൂടുതലൊക്കെ ലഭിക്കും. തങ്കപ്പൻ സാർ ഇന്നില്ല . മക്കൾ പൂജ നടത്തുന്നുണ്ട്. പക്ഷെ പോകാനോ കാണാനോ ഉള്ള ചാൻസ് ഇനിവിരളം

എൻ്റെ പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതും ഞാൻ തന്നെയായിരുന്നു. അതും അമ്മയെ കാണിച്ചതിനു ശേഷം. ഒരു കുരിശു വരച്ച് വട്ടത്തിലാക്കുന്നതായിരുന്നു ഒപ്പ്. ഒരു വര വട്ടം വരച്ച് നീളത്തിലുള്ള വര താഴെ നിന്ന് കറക്കിക്കൊണ്ടുവന്ന് മുകളിൽ മുട്ടിക്കുക പലപ്പോഴും മുട്ടാറില്ല. ഇത് ഞാൻ മനസ്സിലാക്കിയതിനാൽ എല്ലാ ഒപ്പും ഞാൻ തന്നെയാണ് ഇടുക. കുരിശു വട്ടത്തിനുളളിൽ ആക്കുന്ന ഏതവസരം വന്നാലും ഞാൻ എൻ്റെ അമ്മയെ ഓർക്കും, ഇന്നു പോലും. ഓൺലൈനിൽ തയ്യാറാക്കുന്ന ക്ളാസിൽ എക്സോർ ഗയിറ്റ് എന്നൊരു വിഷയമുണ്ട്. അവിടെ റൗണ്ടിനകത്ത് കരിശിടുന്ന ഏർപ്പാടുണ്ട്. അതു ചെയ്യന്നോൾ തെളിയുന്ന ചിത്രം മറ്റാരുടെ ആകാനാണ്, കൂടെ ഒരു നിശ്വാസവും
*
പുര കെട്ടി മേയുന്നത് ഞങ്ങൾക്കും ഉത്സവമായിരുന്നു. ആറുകാൽ പുര കെട്ടി മേയാൻ 3-4 പേർ കാണും. എല്ലാവർക്കും നല്ല ഭക്ഷണവും കൂലിയും. കടക്കരപ്പള്ളി മാർക്കറ്റിൽ അന്നു കിട്ടുന്ന ഏറ്റവും നല്ല മീൻ വാങ്ങും. അമ്മ നന്നായി മീൻ കറിവെയ്ക്കും. പുര കെട്ടുകാർക്ക് ഉച്ചയക്ക് പന്തിഭോജനമാണ്. അമ്മ മക്കളെയും പണിക്കാരുടെ കൂടെയിരുത്തും. പന്തിയിൽ പക്ഷാ ഭേദമില്ല എല്ലാ പുരകെട്ടി മേയലും നല്ല ഭക്ഷണത്തിൻ്റെ ദിവസങ്ങളായിരുന്നു. ഇതു ഞാൻ ബി എസ് സി രണ്ടാം വർഷം പഠിക്കുന്നതുവരെ തുടർന്നു. അതിനു ശേഷമാണ് ഇഷ്ടിക കെട്ടി രണ്ടു മുറി വീടുണ്ടാക്കിയത്. തേയ്ക്കാൻ കുമ്മായം വാങ്ങാൻ കാശില്ലാതിരുന്നതിനാൽ കുറെ നാൾ അങ്ങനെ കിടന്നു. ജനലുമില്ലായിരുന്നു. പഴന്തുണികൊണ്ടു മറച്ചാലും ജനലിലൂടെ അരിച്ചു വരുന്ന ഡിസംബറിലെ മരം കോച്ചുന്ന തണുപ്പ് സഹിക്കാവുന്നതിനുമപ്പുറം. കറണ്ടുകിട്ടാൻ പിന്നെയും കാലം പിടിച്ചു. പെർമിഷന് വിസമ്മതിച്ച അയൽക്കാരനെ സാന്ത്വനപ്പെടുത്താൻ ആദ്യമായി ഞാൻ കളക്ടറെ നേരിൽ പോയി കണ്ടു.

പിന്നെ തൊണ്ടു തല്ലിൻ്റെ കാര്യം, അതു കഥനകഥയാണ്. അതൊക്കെ എഴുതി ഹരികുമാറിൻ്റെ കഥയുടെഒഴുക്കിന് തടസ്സമുണ്ടാക്കുന്നില്ല.
ഒരു തരത്തിൽ സാറും അമ്മുമ്മയും ഭാഗ്യം ചെയ്തവരാണ്. സ്വന്തമായി തെങ്ങും പുരയിടവുമൊക്കെ ഉണ്ടായിരുന്നല്ലോ? ഇതൊന്നുമില്ലാത്ത കുടികിടപ്പുകാരൻ്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടുണ്ടോ?
 ഞങ്ങൾ കുടികിടപ്പായിരുന്നു.. രണ്ടാം മാസം തെങ്ങുകയറാൻ മൊതലാളൻ വരുമ്പോൾ 10 തേങ്ങ ആനുകൂല്യം.. പക്ഷെ കുല വെട്ടിയിടുമ്പോൾ നല്ല തേങ്ങയൊക്കെ മാറ്റിയിടീക്കും. അവയ്ക്ക് വെളിച്ചെണ്ണ തേങ്ങയെന്ന് ഓമനപ്പേർ. മറ്റു തേങ്ങകളിൽ നിന്ന് വെളിച്ചെണ്ണ കിട്ടില്ലേ എന്ന് ആരോടു ചോദിക്കാൻ? കുടികിടപ്പവകാശത്തിൽ വെളിച്ചെണ്ണ തേങ്ങ ഉൾപ്പെടില്ല. ഓരോരോ തമാശകൾ

വേനൽക്കാലത്ത് തെങ്ങുകൾ നനയ്ക്കുന്നതിന് പ്രത്യേകം തേങ്ങ തരും. ഒരു തെങ്ങിന് നാലു തൂക്കു വെള്ളം. മൺകുട മാണ് ഉപയോഗിച്ചിരുന്നത്. അലൂമിനിയം കുടം പ്രചാരത്തിലില്ല. എല്ലാ തെങ്ങിനും നാലു തൂക്കം വെള്ളം തീർത്തും ഒഴിക്കണമെന്ന് എൻ്റെ അമ്മയ്ക്ക് നിർബ്ബന്ധമുണ്ടായിരുന്നു, ഒരു തൂക്കു രണ്ടു കുടം. അതു തെങ്ങുകളോടുള്ള സ്നേഹം കൊണ്ടു തന്നെയായിരുന്നു. ഇതിനൊക്കെ മാറ്റം വന്നത് പത്ത് സെൻ്റ് അവകാശം കിട്ടിയതോടെയാണ്. പത്തു സെൻ്റ് അനുവദിച്ചതിൻ്റെ എല്ലാം കെഡിറ്റും, മറ്റാരു തന്നെ അവകാശവാദമുന്നയിച്ചാലും, കെ.ആർ ഗൗരിയമ്മയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ അമ്മയുടെ എല്ലാ കാലത്തേയും വോട്ട് ഗാരിയമ്മയ്ക്കായിരുന്നു.

അതിരിക്കട്ടെ, അമ്മുമ്മയെ പറ്റിയല്ലാതെ അമ്മയെക്കുറിച്ച് ഒന്നും പറയാത്തത് എന്ത്?

*സമാന്തര രേഖകളിലെ താഴെത്തെ ലൈനിൽ ഇതു കൂടി ചേർത്തു വായിക്കാവുന്നതാണ്. ഞാൻ ആശാൻ കളരി കണ്ടിട്ടില്ല. പൂജയെടുപ്പിന് അമ്മ സ്കൂളിലെത്തിച്ചു. വൃശ്ചികം 6 (നവം 22) എന്ന ജനനത്തീയതി അമ്മ കൃത്യമായി പറഞ്ഞെങ്കിലും സ്കൂൾ അധികൃതർ പത്തു മാസതോളം പുറകോട്ടു മാറ്റി ഫെബ്രു 13 ആക്കി. അങ്ങനെയാണ് 13 എൻ്റെ ലക്കീ നമ്പർ ആയത്.
ദൈവത്തിൻ്റെ കണക്കിൽ പെടാതെ ഏകദേശം ഒരു കൊല്ലം നഷ്ടം. ഇത് പലരുടെയും കേസിൽ സംഭവിച്ചിട്ടുള്ളതാണ്. 

5 മാസം തുടർച്ചയായി ഒന്നാം ക്ളാസിൽ ഇരുന്നിട്ടും കുറെ കഞ്ഞിയും കപ്പക്കുഴയും കഴിച്ചതല്ലാതെ ഒരക്ഷരം പഠിച്ചില്ല. വാർഷിക പരീക്ഷയിൽ 1 എന്ന് എഴുതാൻ അറിയാഞ്ഞിട്ട് ഹെഡ്മാസ്റ്ററുടെ പൂരത്തല്ല്. വലിയ വായിൽ നിലവിളിച്ച നില്ക്കുന്ന ഒരുകൂട്ടി,  ഇപ്പോഴും ആ രംഗം മനസ്സിൽ ഓടിയെത്തും. അറിഞ്ഞിട്ട് വേണ്ടേ 1 എന്നു വരയ്ക്കാൻ . ആരോ പുറകിൽ നിന്ന് പറഞ്ഞു ഒരു വര സ്ളേറ്റിൽ വരക്കാൻ . ഇല്ല, അതുപറഞ്ഞുതന്ന ആളെ എനിക്കോർമ്മയുണ്ട്. നീളത്തിൽ ഞാൻ വരച്ച വരയാണ് ഹെഡ്മാസ്റ്ററുടെ കലിയടക്കിയത്.
വളരെ ദാരുണമായ, ദയനീയമായ സംഭവങ്ങൾ വേറെയും. നന്ദികേടു് എന്ന് വിവക്ഷിക്കുമെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല.
5 മുതലാണ് എന്തെങ്കിലും പഠിച്ചു തുടങ്ങിയത്.  ABCD..... മുഴുവൻ അഞ്ചാം ക്ളാസിൽ  കൂട്ടുകാരൻ പഠിപ്പിച്ചു. മലയാള അക്ഷരങ്ങൾ മുഴുവൻ കണ്ടമംഗലം ഹൈസ്കൂളിലെ കൗസല്യ സാർ എട്ടാം ക്ളാസിൽ പഠിപ്പിച്ചു.

അന്നൊക്കെ കൂടുതൽ വിജ്ഞാനമുണ്ടായിരുന്ന എൻ്റെ സഹപാഠികൾ തേങ്ങാ വെട്ടും കൊപ്രാ കച്ചവടവുമായി കൂടി. എനിക്ക് ഇങ്ങനെയൊരു വിധി. ദൈവമുണ്ടെന്ന് ഒത്തിരി തവണ തോന്നിയിട്ടുണ്ട്‌.

Wednesday, 18 November 2020

ഒറ്റമരം


പടർന്നാകെ പന്തലിച്ചുള്ള ശിഖരങ്ങളും കാറ്റത്തിളികിയാടുന്നൊരിലകളും പൂക്കളും
ഇടയിലൂർന്നിറങ്ങും സൂര്യ കിരണങ്ങളും
ചേർന്നോരുലകമായ് നില്ക്കുമീ ഒറ്റമരം

കിളികളേനേകം വന്നു പോയെന്നാകിലും
കടൽത്തിര പോലെ വന്നു പിന്നെയും കൂട്ടുകാർ
കണ്ണീരുറഞ്ഞ വയോധികരും പുതുസ്വപ്ന
സഞ്ചാരികളും വന്നാശ്വസിച്ചീടുന്നു.

ഒരു നല്ലകാലം വരുമെന്ന്  കാണുവാൻ.   
ഇനിയില്ല മോഹവും മോഹഭംഗങ്ങളും
ഈ തീരത്തിങ്ങനെ ഏതാനും നാൾ കൂടി
നിന്നിട്ടു ശാന്തമായി താനേ മറഞ്ഞീടാം
-കെ എ സോളമൻ

..

Tuesday, 18 August 2020

പ്രതീക്ഷ - കഥ


'കുഞ്ഞൂട്ടി , കുഞ്ഞൂട്ടി?'

' എന്താച്ചാ'

നീ എന്തെടുക്കവാ?

എന്താച്ചാ കാര്യം?

നനക്ക്  എന്നതാണ് വേണ്ടത്?

അച്ചൻ കാര്യാന്താന്നു പറ.

ഈ ഇരിക്കുന്ന ചിക്കുപായെല്ലാം വിറ്റു കാശു കിട്ടുമ്പോൾ അച്ചൻ നനക്ക് എന്നതാ വാങ്ങിത്തരേണ്ടത്.

എപ്പഴാ വിൽക്കുന്നത്?

അതു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ? പള്ളിപ്പുറത്തമ്മയുടെ പെരുനാളു വരുമ്പോ, ആഗസ്റ്റ് 15 ന്

എനിക്കൊരു മഞ്ഞച്ചുരിദാർ മതി, അച്ചാ

മഞ്ഞച്ചുരിദാറോ  , പ്പോ, ചൂച്ചൂന് എന്തു ട്ട് വേണം?

അവൾക്ക് ഉടുപ്പ് മതിയെന്ന് .

അപ്പോ അനുവിനോ?

അവള് കൊച്ചല്ലേ അച്ചാ, ദേ,. ചിരിച്ചോണ്ടിരിക്കുവാ?

അവൾക്കും ഒരു മഞ്ഞ ഉടുപ്പു വാങ്ങാം, ല്ലേ ?

അച്ചൻ വാങ്ങിത്തരാതിരിക്കുമോ?

ഇല്ല മോളെ, ഇതെല്ലാം വിറ്റു കാശു കിട്ടട്ടെ. നിൻ്റെ മ്മക്കും ഒരു സാരി വാങ്ങി ക്കൊടുക്കണം

"അച്ചനും  വേണം നല്ലഒരു മുണ്ടും ഷർട്ടും
ഉം, നമുക്കൊരുമിച്ചു പോയ് വേണം വാങ്ങാൻ " കുഞ്ഞുട്ടി

കുമാരൻ്റെയും മകൾ കുഞ്ഞൂട്ടിയുടേയും സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോയി.

അനിൽ കുമാർ എന്ന് പേര്. കുമാരൻ എന്ന് നാട്ടുകാർ വിളിക്കും. വാർപ്പു പണി യായിരുന്നു. 

ലോകത്തെ മുഴുവനായി ഞെട്ടിച്ച് കോ വിഡ് രോഗം വ്യാപകമായതോടെ അയാൾക്ക് പണിയില്ലാതായി. ചിട്ടി അടവുൾപ്പെടെ എല്ലാം മുടങ്ങി

താത്കാലിക ആശ്വാസത്തിനാണ്  കായൽ ഇറമ്പത്തെ  കൈതോല വെട്ടി പായ് നെയ്ത്  ഭാഗ്യം കൂട്ടി വെച്ചത്. പള്ളിപ്പുറത്തമ്മയുടെ പെരുന്നാളിനു വില്ക്കണം
                      * * * * *
'അച്ചാ അച്ചാ?'
എന്താ, കുഞ്ഞൂട്ടി?
ഇന്നല്ലേ, ആഗസ്റ്റ് 15, ഞങ്ങട ടീച്ചർ  മൊബീലിൽ പറഞ്ഞു. ചുരിദാർ വാങ്ങണ്ടേ?

അതിന് പായ് വിറ്റില്ലല്ലോ മകളേ,, വില്ക്കാൻ പാടില്ലെന്ന്. സർക്കാരിൻ്റെ വിലക്കുണ്ട്, രോഗം പടരും

അപ്പോ, എന്തു ചെയ്യും, അച്ചാ ?

"നമുക്ക് മുത്തിയമ്മയുടെ പെരുന്നാളിന്  വില്ക്കാം, വെച്ചൂര് നമുക്കൊരുമിച്ചു പോകാം, അടുത്ത മാസമാണ് പെരുന്നാൾ. രോഗമൊക്കെ അപ്പോഴെക്കും മാറും. മോളു വിഷമിക്കണ്ടാ, ട്ടോ " മകളുടെ പ്രതീക്ഷ അയാൾ വിമാനത്തിലേറ്റി. ഒപ്പം അയാളുടെ പ്രതീക്ഷയും

സംശയത്തോടെ നോക്കുന്ന മകളുടെ കണ്ണുകളിലേക്ക് ദയനീയമായ നോട്ടം പായിച്ച്. ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ മുടിയിൽ  അയാൾ സാവകാശം തലോടി.

അച്ചന് വിഷമം തോന്നാതിരിക്കാൻ എല്ലാം സമ്മതിച്ചെന്ന മട്ടിൽ ആ മുന്നാം ക്ളാസ്കാരി ചെറുതായി പുഞ്ചിരിച്ചു.

                       ....................

Tuesday, 28 July 2020

അസാധാരണ കാലം

അടയാളപ്പെടുത്താൻ
 ഒരു കല്ലു പോലുമില്ലാതെ,
വിജനമായ ഒരിടത്ത്,
പോഷകസമൃദ്ധമായ മണ്ണിനടിയിൽ
പുഴുക്കൾ വിരുന്നുവരുന്നതും കാത്ത്
എൻ്റെ ശവക്കുഴിക്കു മുകളിൽ
വേണ്ടപ്പെട്ടവരാരോ നട്ട ചെടി
വൻമരമായി വളരുന്നതും കണ്ട്
ഞാൻ പതുക്കെ പതുക്കെ
ഭൂമിയിലേക്കു തിരികെ
മണ്ണോടുമണ്ണടിയുന്നത് ....
കാവ്യാത്മകം ഈ ശിഥിലചിന്തകൾ?

(പക്ഷേ അസാധാരണ കാലത്ത്,  അസാധാരണ ഇടങ്ങളിൽ ബറിയൽ എന്ന ലക്ഷ്വറി ആഗ്രഹിക്കരുത്. ക്രിമേഷനാണ് അഭികാമ്യം)
- കെ എ സോളമൻ

Monday, 20 July 2020

സമാധാനം

.
അതെ, സംശയമില്ല, അന്നു പള്ളി വൈദ്യുതീകരിച്ചിരുന്നില്ല. വൈദ്യുതിയും വിളക്കുകളും വരുന്നത് പിന്നീടാണ്. ഫാൻ വരുന്നത് അതിനും എത്രയോ കാലത്തിനു ശേഷം.

തങ്കി സെൻ്റ് മേരീസ് പള്ളിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പള്ളിക്കകത്ത് കറണ്ട് വന്നത് എന്നാണെന്നു കൃത്യമായി ഓർമ്മയില്ല 1964 ലോ മറ്റോ ആകണം, കൃത്യമായ തിയതി ഓർമ്മയുള്ളവർ പറയട്ടെ.400 കൊല്ലം പഴക്കമുള്ള പള്ളിയാണെങ്കിലും വൈദ്യതിക്ക് അവിടെ പത്തറുപതു കൊല്ലത്തെ ചരിത്രമേയുള്ളു.

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാകണം. പള്ളിക്കകത്ത് വയറിംഗ് നടക്കുമ്പോൾ പോയി നോക്കി നിന്നിട്ടുണ്ട്. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് ഒറ്റ ഓട്ടത്തിനെത്താം. വയറിംഗ്കാരൻ്റെ കലാവിരുത് കണ്ട് ഭാവിയിൽ ആരംഗത്തു ചുവടുറപ്പിച്ചാലോ എന്നൊരു മോഹവും തോന്നാതിരുന്നില്ല.

വൈദ്യുതി വരുന്നതിനു മുമ്പ് സക് റാ  രിയിലും പുറത്തും വെളിച്ചം വിതറിയിരുന്നത് വലിയ കാലുകളിൽ സൂക്ഷിച്ചിരുന്ന മെഴുകുതിരികളാണ്. പളളിക്കകം പ്രകാശമാനമാക്കാൻ കുറ്റൻ തൂണുകളിൽ സ്ഥാപിച്ച മെഴുകുതിരി തട്ടുകളുണ്ട്. ഈ തട്ടുകളെല്ലാം അർദ്ധഗോളാക്വതിയലുള്ള വലിയ ചില്ലു പാത്രങ്ങളിലാണ് സംരക്ഷിച്ചിരുന്നത്.  കാറ്റടിച്ചാലും മെഴുകുതിരികൾ അണഞ്ഞു പോകില്ലായിരുന്നു.

പകൽ കുർബ്ബാനകളിൽ തൂണുകളിലെ വിളക്കുകൾ തെളിക്കുമായിരുന്നില്ല. ക്രിസ്മസ്, ഈസ്റ്റർ രാവുകളിൽ ഇവയെല്ലാം പ്രകാശിച്ചു നില്ക്കുന്നതു കാണാൻ നല്ല രസമായിരുന്നു. തൂണുകളിലെ വിളക്കുകൾ തെളിക്കുന്നതും കെടുത്തുന്നതും ശ്രമകരമായ ജോലിയായിരുന്നു. കപ്യാർ മത്തായി സാർ ഒരു നിയോഗം പോലെ ഈ ജോലി നിർവഹിച്ചിരുന്നു. 

കപ്യാർ മത്തായി സാറിന സാറെന്നു ചേർക്കാതെ വിളിക്കാനാവില്ല. സ്കൂൾ എൽ പി വിഭാഗത്തിൻ്റെ ഹെഡ്മാസ്റ്റർ കുടിയിരുന്നു അദ്ദേഹം. മത്തായി സാറിനോട് എനിക്കു വളരെ വലിയ കടപ്പാട് ഉണ്ടെങ്കിലും അദ്ദേഹം എൻ്റെ ഹെഡ്മാസ്റ്റർ ആയിരുന്നില്ല. തങ്കി സ്കൂളിൽ ഞാൻ പഠിക്കാൻ ചേർന്നത് അഞ്ചാം ക്ളാസ് മുതലാണ്. ഒന്നു മുതൽ നാലുവരെ കോനാട്ടുശേരി ഗവ.എൽ പി സ്കൂളിലെ പഠനത്തിനു ശേഷമാണ് തങ്കി സെൻ്റ് ജോർജ് യു പിയിൽ ഞാൻ ഉപരിപഠനത്തിനെത്തുന്നത്.

പറഞ്ഞു കൊണ്ടുവന്നത് മെഴുകുതിരി ക്കാലുകളെ കുറിച്ചാണല്ലോ? സാക്റാരിയിൽ ഉയരത്തിൽ സൂക്ഷിച്ചിട്ടുള്ള മെഴുകുതിരികൾ കത്തിക്കാൻ ഒരു ഇരുമ്പുകമ്പിയുണ്ട്. കമ്പിയുടെ അറ്റത്ത് മെഴുകുതിരി ഹോൾഡറും പ്ളാവിലക്കുമ്പിൾ പോലെ തിരി അണക്കാനുള്ള ഒരു സംവിധാനവുമുണ്ട്. കുമ്പിൾ തിരിക്കു മുകളിൽ ചേർത്തു പിടിച്ചാൽ ഓക്സിജൻ കിട്ടാതെ അണഞ്ഞുപോകും. തീ കത്തുന്നതിന് ഓക്സിജൻ വേണം, സ്കൂളിൽ പഠിപ്പിച്ചതാണ്.

കുർബ്ബാനയ്ക്കക്കുമുമ്പു് തിരികൾ കത്തിക്കാൻ കമ്പിയിലെ ഹോൾഡറിൽ ചെറിയ തിരിi കത്തിച്ചു വെയ്ക്കും. കൊടുത്താനായി കുമ്പിളും ഉപയോഗിക്കും.

ഞായറാഴ്ചകളിൽ പള്ളിയിൽ നേരത്തെ എത്തുകയും താമസിച്ചു പോരുകയും ചെയ്യുന്നതിനാൽ ഈ തിരികൾ കത്തിക്കുന്നതും കെട്ടുത്തുന്നതും ഞാൻ എത്രയോ പ്രാവശ്യം നോക്കി നിന്നിരിക്കുന്നു. ഒന്നു രണ്ടു തവണ തിരികെടുത്താൻ സാർ അനുവദിച്ചിരുന്നു. പക്ഷെ അദ്ദേഹം ചെയ്തിരുന്ന വേഗത്തിലും ഭംഗിയിലും ഞങ്ങൾക്കാർക്കും അതു ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.

അങ്ങനെ പണ്ടു സിനിമാകൊട്ടകയിൽ ഒടുക്കം ജനഗണമന കേൾക്കുന്നതു പോലെ കുർബ്ബാന കഴിഞ്ഞ് മെഴുകതിരികൾ ഇരുമ്പുകമ്പിയിലെ കുമ്പിൾ കൊണ്ടു് അണക്കുന്നത് കാണുന്നത് ഞങ്ങൾക്ക് പ്രത്യേകിച്ച് എനിക്കു ഒരു ശീലമായി. 

ഏതെങ്കിലും ആഴ്ച അതു കാണാനായില്ലെങ്കിൽ എനിക്ക് യാതൊരുവിധ സമാധാനവുമില്ലായിരുന്നു.

കെ എ സോളമൻ

Sunday, 5 July 2020

രാത്രിയിലെശബ്ദങ്ങൾ


പാതിരാ കോഴിയുടെ കൂവൽ കേട്ടാണ് കണ്ണു തുറന്നത്. നേരം വെളുക്കാൻ ഇനിയുംഒത്തിരി നേരമുണ്ട്. ഒരു ചെമ്പോത്ത് പാടുന്നതിൻ്റെ ശബ്ദം കേൾക്കാം. അതിനു കൗണ്ടറായി
 പിന്നാലെ മറ്റൊന്നിൻ്റെ ശബ്ദവും. ഒരു പ്രത്യേക താളത്തിലാണ് രണ്ടും ശബ്ദമുണ്ടാക്കുന്നത്. ഒരെണ്ണം ശബ്ദമുണ്ടാക്കിത്തീരുന്നതുവരെ രണ്ടാമത്തേതു കാത്തു നില്ക്കും

പെട്ടെന്നാണ് ചീവിടുകളുടെ ശബ്ദം ഉച്ചത്തിലായത്. തവളകൾ പെക്ക് റോം പൊക്ക് റോം എന്നു ഒച്ചവെച്ചു തുടങ്ങി. മഴവരുന്നുണ്ടെന്ന് തോന്നുന്നു.  കാതിനു ചുറ്റും കൈക്കുമ്പിൾ പിടിച്ചു മഴയുടെ വരവ് ഉറപ്പു വരുത്തി. അതെ, മഴ വരുന്നുന്നുണ്ട്. 

മഴത്തുള്ളികൾ ഓലക്കീറുകളിൽ പതിച്ച് പഴയ നോസ്റ്റാൾജിക് ശബ്ദമുണ്ടാക്കി, ഓലപ്പുരയിൽ മഴത്തുള്ളികൾ വീഴുമ്പോഴുള്ള ഇമ്പമേറിയ ശബ്ദം. ഈ ശബ്ദമുണ്ടാകാൻ മുറിയോടു ചേർന്നുള്ള ഷെഡിൻ്റെ ഷീറ്റിനു മുകളിൽ ഓലക്കീറുകൾ നിരത്തിയിരുന്നു ഞാൻ, ആരും കാണാതെ.

ഷീറ്റിനു മേൽ ഓലക്കീറുകൾ നിരത്തുന്നതു കണ്ടാൽ  ഓരോർത്തർക്കായി വിശദീകരണം നൾകേണ്ടി വരും. അവർക്കറിയില്ലല്ലോ ബാല്യത്തിലേക്ക് തിരികെ പ്പോകുന്നതിൻ്റെ സുഖം.

കോഴിയുടെ കൂവൽ നിന്നു. ചെമ്പോത്തുകൾ സംഗീതം മതിയാക്കി. ചീവീടു കൾ ഒന്നടങ്കം നിദ്രയിലായി. തവളകളുടെ പൊക്രാം ശബ്ദവും നിലച്ചു. മഴ തിമിർത്തു പെയ്യുന്നുണ്ട്. ഓലക്കീറുകളിൽ മഴത്തുള്ളികൾ തീർത്ത സംഗീതം കൺപോളകളിൽ കനം തീർത്തു.

ബാല്യകാല സുഖസുഷുപ്തിയിലേക്ക് ഞാൻ പതിയെ പതിയെ ....

- കെ എ സോളമൻ