Thursday, 28 May 2026

കാർമേപ്പകർച്ച - കവിത

കാർമേഘപ്പകർച്ച
കരിനീല വാനിൽ കറുപ്പുടുത്തെത്തുന്നു
ഇടവപ്പാതിതൻ ആദ്യയാമം,
അലറിവിളിക്കുന്ന വായുപ്രവാഹത്തിൽ
അടിയോടെയുലയുന്നു ഭൂമീദേവി.

അംബരവീഥിയിൽ വെള്ളിത്തിരകളായി
അഗ്നിസർപ്പങ്ങൾ ഉണർന്നിടുമ്പോൾ
കണ്ണഞ്ചി നിൽക്കുന്ന മാനവലോകം
കൈകൂപ്പി പ്രാർത്ഥിപ്പൂ ഭീതിയോടെ.

കടലിന്റെ ഗർജ്ജനം കാതുകളിൽ വന്നു
കയറുന്ന നേരത്ത് തീരഭൂമി,
നെഞ്ചകം നൊന്തു കരയുന്ന മക്കളുടെ
കണ്ണീരിലലിയുന്നു നിസ്സഹായം.

മിണ്ടാമൃഗങ്ങളും പിഞ്ചുകുഞ്ഞുങ്ങളും
അറിയാതെ വിറകൊണ്ടുനോക്കിനിൽക്കെ,
ഇരുളിൽ മുങ്ങുന്ന വീഥികൾ തോറുമീ
ഇടിനാദം പ്രളയമായ് പെയ്തിറങ്ങി.

പോയകാലത്തിൻ്റെനോവാർന്ന ഓർമ്മകൾ
മനസ്സിൽ വിതുമ്പലായ് എത്തിടുമ്പോൾ,
പ്രകൃതിയുടെ താളമാം രൗദ്രഭാവം നോക്കി
മാനവർ വിസ്മയം പൂണ്ടുനിൽപ്പൂ.
കെ എ സോളമൻ

No comments:

Post a Comment