Monday 29 July 2024

കെ കള്ളുഷാപ്പ്

#കെകള്ളുഷാപ്പ്
പോഷകാഹാര കടയായ
ഒരു നൊസ്റ്റാൾജിക്ക് കള്ള് ഷാപ്പിന് (ഇപ്പോൾ ഫാമിലി റസ്റ്റോറൻറ് ) അത്യാവശ്യം വേണ്ട സാമഗ്രികൾ

ഷാപ്പിന്റെ അടുക്കള ഭാഗത്തിന് പുറത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, അവയിൽ നക്കുന്ന രണ്ട്  പട്ടികൾ, ഒന്ന് ചെറുതും മറ്റൊന്ന് വലുതും. ദൂരെ മാറി ഈ രംഗം വാച്ച് ചെയ്യുന്ന മറ്റു രണ്ടു പട്ടികൾ . കൈ കഴുകുന്ന സ്ഥലത്ത്  മരക്കുറ്റിയിൽ ഉയർത്തിവച്ചിരിക്കുന്ന ടാപ്പ് പിടിപ്പിച്ച കാൻ, ടാപ്പിനു താഴെ തറയിൽ എല്ലിൻ കഷ്ണങ്ങളും മീൻ മുള്ളുകളും  ആഹാരവശിഷ്ടങ്ങളും നിർബ്ബന്ധം.  ടാപ്പിനു താഴെയുള്ള അഴുക്കു വെള്ളം കൈകഴുകുന്ന ആളിന്റെ കാൽ ചുവട്ടിൽ ഒഴുകിയെത്തിയിരിക്കണം. കുറച്ച് അകലെ മാറി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ വിറകു കീറുന്ന എല്ലുംതോലുമവശേഷിപ്പിക്കുന്ന ഒരു അന്ത്യോഖ്യക്കാരൻ .

അകലെ മാറി കുന്തക്കാലിൽ ഇരുന്ന് കാരിമീൻ വൃത്തിയാക്കുന്ന ഗോമതിചേച്ചി . വൃത്തിയുള്ള ഒരു സാഹചര്യവും കള്ളുഷാപ്പിന് , ഹൈടെക് ആയാലും ലോ ടെക് ആയാലും, ഉണ്ടാകാൻ പാടില്ല

 ആട്ടമുള്ള പഴയബെഞ്ചുകളും ഡസ്കുകളും  ചുവപ്പ് നിറമുള്ള ഏതാനുംപ്ലാസ്റ്റിക് സ്റ്റൂളുകളും നിർബന്ധം . ഛർദിലിന്റെയും പുളിച്ച കള്ളിന്റെയും ദുർഗന്ധം, ചെറിയതോതിൽ ഏത് സമയത്തും ഉണ്ടായിരിക്കണം. ഡസ്കിൽ മീൻ ചാറ് ഒഴുകി ഉണങ്ങിയ പാട് അത്യാവശ്യം. ഉപഭോക്താവിന്റെ കാൽക്കീഴിൽ വാൽ ഉരുമി കറങ്ങുന്ന പൂച്ച, അത് വെളുത്തതോ കറുത്തതോ എന്നത് പ്രശ്നമല്ല, വാല് ഉരസിയിരിക്കണം. ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ പൂച്ച അതിൻറെ നഖം ഉപഭോക്താവിന്റെ പാദത്തിൽ അമർത്തിശ്രദ്ധ ആകർഷിക്കണം

മുറികളിൽ നിന്ന് ഉയരുന്ന അസഭ്യം പറച്ചിൽ, പാരഡി ഗാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണം. കൂടുതലുംകലാഭവൻ മണിയുടെ നാടൻ പാട്ടുകൾ . കുട്ടനാടൻ കൊയ്ത്തുപാട്ടുകളും കൈതോല പാട്ടുകളും ആവശ്യത്തിന് വേണം.
 കൂട്ടത്തിൽ ഈ ചങ്ങമ്പുഴ കവിതയും ആകാം
വെള്ളംചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, 
ചില്ലിന്‍വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തില്ലുപരിയൊരു സുഖം – പോക വേദാന്തമേ നീ

 . പാനം നടന്നുകൊണ്ടിരിക്കെ തറയിലൂടെ എലികൾക്ക് ഓടിപ്പോകാനുള്ള വഴികൾ തീർച്ചയായും സജ്ജമാക്കിയിരിക്കണം.

പാതി ലക്കുകേടിൽ നില്ക്കുന്ന ഷാപ്പ് ജീവനക്കാരൻ പറയുന്ന കണക്ക് കൊട്ടത്താപ്പിലുള്ളതാണെങ്കിലും ചോദ്യം ചെയ്യാതെ പണം കൊടുത്തിട്ടു പോരാൻ ഉപഭോക്താവിന് മനസ്സ് ഉണ്ടാകണം. സ്ഥിരം ഉപഭോക്താക്കൾ സ്ഥിര വരുമാനക്കാരാണ് എങ്കിൽ അവർക്ക് പറ്റുപടി സമ്പ്രദായം പഴയപടി തുടരുകയും വേണം  .ഉപഭോക്താവ് പറയുന്ന ഏത് തെറിയും ക്ഷമയോടെ കേൾക്കാൻ ജീവനക്കാരന് മനസ്സുണ്ടാകുകയും വേണം.

ഷാപ്പിലേക്ക് കയറുമ്പോൾ ഗൗരവത്തിലും ഷാപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ചിരിച്ചുകൊണ്ടും ലോട്ടറി കച്ചവടം നടത്തുന്ന ഒന്ന് രണ്ട് പേർ ഷാപ്പിന്റെ പടിവാതിലിൽ നിലയുറപ്പിച്ചിരിക്കണം. ലോട്ടറിയും കള്ളുമാണ് നാടിൻറെ നിലനിൽപ്പിന് അത്യാവശ്യം എന്നുള്ളത് ഉപഭോക്താക്കൾ മാത്രമല്ല ഷാപ്പ് ജീവനക്കാരും ഓർക്കണം

ഷാപ്പിൽ വിന്നാഗരി മോഡൽ മയക്കുകള്ളും കപ്പയും കാരിക്കറിയും മാത്രമേ ഉള്ളൂ എങ്കിലും ആട്, കോഴി താറാവ്, കാട, ആമ (നിയമ വിരുദ്ധം), പോത്ത്, പന്നി, ഞണ്ട്, കൊഞ്ച്, വരാൽ, കരിമീൻ , നെമ്മീൻ, ചൂര, കൊക്ക് (നിയമ വിരുദ്ധം) എന്നിങ്ങനെ സകലമാന പക്ഷി മൃഗാദികളുടെയും പേര് എഴുതി പ്രദർശിപ്പിക്കാനും മറന്നു പോകരുത്.

ഇതൊക്കെ ഒരുക്കിയാൽ ഷാപ്പ് നൊസ്റ്റാൾജിക് ആകും. നൊസ്റ്റാൾജിയക്ക് കൂടുതൽ ആവശ്യക്കാരുള്ള ഇക്കാലത്ത് ആളുകൾ ഫാമിലി റസ്റ്റോറൻറ് എന്ന് കരുതി ഇടിച്ചു കയറും കെ-കള്ള് ഷാപ്പിലേക്ക്. .ഷാപ്പ് എയർകണ്ടീഷൻ ചെയ്യാനെ പാടില്ല.

കെ എ സോളമൻ

No comments:

Post a Comment