Sunday 13 October 2024

സംഗീതത്തിൻറെ മഹത്വം

#സംഗീതത്തിൻ്റെ മഹത്വം - പ്രസംഗം
ഇക്കൊല്ലത്തെ വിദ്യാരംഭത്തോടനുബന്ധിച്ച് എസ് എൽ പുരം ശ്രീ രഞ്ജിനി സംഗീത അക്കാദമിയിൽ നടത്തിയ ആശംസാപ്രസംഗം

എല്ലാ ലോകസംസ്കാരങ്ങളുടെയും ഭാഗമാണ് സംഗീതം. മനുഷ്യരുടെ ജീവിതത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു ഭാഗം സംഗീതത്തിനുണ്ട്.. എല്ലാവിധ സംസ്കാരങ്ങളിലും, എല്ലാ കാലത്തും സംഗീതം ഉണ്ടായിട്ടുണ്ട്. 
സംഗീതം ശാരീരികം, മാനസികം സാമൂഹികം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഗുണങ്ങളാണ് മനുഷ്യന് പ്രധാനം ചെയ്യുന്നത് '

കുട്ടികൾക്ക് സംഗീതം പഠിക്കാൻ അവസരം നൽകുന്നത്  അവരുടെ സൃഷ്ടിപരത്വം, സർഗവാസന വർദ്ധിപ്പിക്കാനുള്ള  വഴിയാണ്. സംഗീതം പഠിക്കുമ്പോൾ സംസാരത്തിൻ്റെയും കേൾവിയുടെയും പരിമിതികൾ മാറിക്കിട്ടുന്നു. കൂടാതെ സ്വരം, താളം എന്നിവയെ പറ്റി കൂടുതൽ അറിയാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. 

സ്കൂൾ പാഠ്യപദ്ധതിയിൽസംഗീതം ഒരു വിഷയമാണ്. സംഗീത ടീച്ചർമാരും സ്കൂളുകളിൽ ജോലി ചെയ്യുന്നുണ്ട് - പക്ഷേ അതിൻറെ തക്കതായ പ്രയോജനം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം. സംഗീത ടീച്ചർ, ഡ്രിൽ മാസ്റ്റർ ഡ്രോയിങ് സാർ ഇവരെല്ലാം അധ്യാപക വൃന്ദ്രത്തിലെ പുറം ജോലിക്കാരായാണ് പരിഗണിക്കപ്പെട്ടു പോരുന്നത്.. ഈ അവസ്ഥ മാറേണ്ടതുണ്ട്.

സംഗീതം മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധം  കൂടുതൽ ദൃഢമാക്കാൻ സഹായകരമാണ്. 
ഒരു പാട്ടിലൂടെ ചില കുട്ടികൾ അധ്യാപകരോടു കൂടുതലായി അടുക്കുന്നത് നമ്മൾ സ്കൂളുകളിലും കോളേജുകളിലും കണ്ടിട്ടുണ്ട്.

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു
നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം 
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു
നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...

പി ഭാസ്കരൻ എഴുതി ജോബിൻ്റെ  സംഗീതത്തിൽ യേശുദാസ് ശങ്കരാഭരണം  രാഗത്തിൽ റോസി എന്ന സിനിമയിൽ പാടിയ ഗാനം

ഈ പാട്ട്  തുടർച്ചയായി പാടി വിദ്യാർത്ഥിനികളടെ മനം കവർന്ന ചില അധ്യാപകരെ എനിക്ക് നേരിട്ട് അറിയാം. സംഗീതത്തിന്റെ മാസ്മരികതയാണ് ഇത്തരം അടുപ്പങ്ങൾക്ക് കാരണം

കൂട്ടായുള്ള സംഗീതം,  അനുഭവങ്ങൾ പങ്കുവെക്കാൻ ഉത്തമ മാർഗം കൂടിയാണ്. വിവിധ സാഹചര്യങ്ങളിൽ, ആഘോഷങ്ങളിലോ, പൊതു പരിപാടികളിലോ, നമ്മെ ഒന്നിച്ച് ചേർക്കുവാനായി സംഗീതത്തിനു കഴിയും.

സംഗീതം നമ്മുടെ മാനസിക ആരോഗ്യത്തിനും വലിയ പ്രാധാന്യം നൽകുന്നു. രസകരമായ സംഗീതം കേൾക്കുന്നത്, വിഷാദം ഒഴിവാക്കുന്നു, നല്ല ചിന്തയും സന്തോഷവും നമുക്ക് പ്രദാനം ചെയ്യുന്നു

കൗസല്യാ സുപ്രജാരാമാ 
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, 
ഉത്തിഷ്ഠ നരശാര്‍ദൂല! 
കര്‍ത്തവ്യം ദൈവമാഹ്നിതം 

ഈ സംഗീതം കേട്ടുണരുന്നതു  എത്രയോ സന്തോഷപ്രദമായ കാര്യമാണ്. നാനാജാതി മതസ്ഥരും പുലർകാലത്ത് കേൾക്കുന്ന ഈ പാട്ടിൽ ഗൃഹാതുരത്വം അനുഭവിക്കുന്നവരാണ്.

സംഗീതം, അതിന്റെ ശീർഷകങ്ങളിൽ നിന്ന് ആശയവിനിമയം ആരംഭിച്ച്, ലോകം ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു അദ്വിതീയ ഭാഷയാണ്. 

സംഗീതം സർവ്വത്രിക ഭാഷയാണെന്നു ഞാൻ നേരത്തെ പറഞ്ഞു. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ. ഒരു സംഭവംപറയാം

നോർവിജിയൻ ഡിജെ അലൻ വാക്കർ ഈയിടെ കൊച്ചി ബോൾഗാട്ടിയിൽ നടത്തിയ സംഗീത നിശ ഇതിനുദാഹരണം. അദ്ദേഹത്തിൻറെ മാതൃഭാഷയോ ഇംഗ്ലീഷോ കൊച്ചിയിലെ ജനങ്ങൾക്ക് അത്ര പരിചയം വേണമെന്നില്ല. പക്ഷേ ഈ സംഗീത നിശയിൽ എത്തിച്ചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്, കൊച്ചിയിലും സമീപ പ്രദേശത്തുമുള്ളവർ. സംഗീതം ഒരു സാർവത്രിക ഭാഷയാണെന്നതിന് ഉദാഹരണം കൂടിയാണ് ഈ സംഭവം

രസകരമെന്ന് പറയട്ടെ ഈ സംഗീത നിശയിൽ വച്ചാണ് 26 ഐഫോണുകൾ കളവു പോയത്. ഡൽഹിയിലും മറ്റു സ്ഥലങ്ങളിലും നിന്നുമായി ഈ ഫോണുകൾ പോലീസ് ഇപ്പോൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. കള്ളന്മാരിലും സംഗീത പ്രേമികൾ ഉണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം

അതിനാൽ, സംഗീതത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും, നമ്മുടെ ജീവിതത്തിലെ ഓരോ ചുവടുവെയ്പിലും അത് ഉൾക്കൊള്ളാൻ  നാം ശ്രമിക്കേണ്ടതുമാണ്. കുട്ടികളുടെ സംഗീതം പഠനം, അവരുടെ ഭാവിയെ കൂടുതൽ പ്രകാശ പൂർണ്ണമാക്കും
സംഗീതത്തെ സ്നേഹിക്കുകയും, പഠിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത്!അതുകൊണ്ടുതന്നെ അത്യാവശ്യമാണ്.

വിഖ്യാത സാഹിത്യകാരൻ മാർക്ക് ട്വയിനിനെ പറ്റി നിങ്ങൾ കേട്ടുകാണും. അമേരിക്ക കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും തമാശക്കാരനായ എഴുത്തുകാരൻ. അദ്ദേഹം സംഗീതത്തെക്കുറിച്ച് പറഞ്ഞത് കേൾക്കൂ.

All of us contain Music & Truth, but most of us can't get it out.

നമ്മൾ എല്ലാവരിലും സംഗീതമുണ്ട് സത്യവും ഉണ്ട് എന്നാൽ മിക്കവർക്കും അത് പുറത്തെടുക്കുവാൻ ആകുന്നില്ല.

സത്യം പുറത്ത് പറയുന്നതും പറയാതിരിക്കുന്നതും സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ ആശ്രയിച്ചിരിക്കും. സംഗീതം പുറത്തെടുക്കാൻ കഴിയാതെ പോകുന്നത് നമുക്ക് അത് സംബന്ധിച്ച് ആത്മവിശ്വാസം ഇല്ലാതെ പോകുന്നകൊണ്ടാണ് ' സംഗീതം പുറത്തെടുക്കാൻ പരിശീലനം വേണം
സംഗീത ഗുരുക്കന്മാർ ചെയ്യുന്നത് ഈ പരിശീലനം നൽകലാണ്.

മാതരിക്കുളത്തും  ചേർത്തലയിലുള്ള ഒട്ടുമിക്ക സംഗീത വിദ്യാർഥികളും ഒരിക്കലെങ്കിലും ശ്രീരഞ്ജിനിയിൽ വന്ന് പോയിട്ടുള്ളവരാണ്. 34 വർഷമായി അവർ അവരുടെ സപര്യ തുടരുന്നു. ശ്രീ രഞ്ജിനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു

ഈ യോഗത്തിൽ സംബന്ധിക്കുന്ന എല്ലാവർക്കും വിജയദശമി ആശംസകൾ

കെ എ സോളമൻ

Tuesday 8 October 2024

തപാൽ ദിനത്തിൽ -കഥ

#തപാൽദിനത്തിൽ - മിനിക്കഥ
ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ :

 പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ഇന്ന് ഒക്ടോബർ 9,  ലോക തപാൽ ദിനം . ഈ ദിനം  പ്രമാണിച്ച് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ സുകുമാരൻ സാർ നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഈ വിലപ്പെട്ട സമയം നിങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചത്.

തപാൽ ഓഫീസിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് വിശദമാക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹം  തപാൽ പെട്ടിയുടെ ഒരു മാതൃക ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ ഒരുപക്ഷേ കണ്ടിരിക്കാൻ ഇടയില്ലാത്ത ഈ സാധനത്തിൻ്റെ ഉപയോഗം പറഞ്ഞുതരുന്നതിന്റെ ഭാഗമായി  കത്ത് എഴുതുന്നത് എങ്ങനെയെന്നും  കത്തിന്റെ ഏത് ഭാഗത്ത് മേൽ വിലാസം എഴുതണമെന്നും പെട്ടിയുടെ ഏതു ഭാഗത്തുകൂടി കത്ത് അകത്തേയ്ക്ക്  ഇടണമെന്നും അദ്ദേഹം വിശദീകരിക്കും.

അങ്ങനെ ഇട്ട കത്തുകൾക്കും പിന്നീട് എന്ത് സംഭവിക്കും, എന്ന്, ഇപ്പോൾ സർവീസിൽ ഇല്ലാത്തതുകൊണ്ട്, കൃത്യമായി  പറഞ്ഞു തരാൻ പ്രയാസമുണ്ടെന്ന്  അദ്ദേഹം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം പോസ്റ്റ് ഓഫീസില്‍ നിന്ന് സ്റ്റാമ്പ് വിൽക്കുമ്പോൾ, വാങ്ങാൻ വന്ന ആളിൽ നിന്ന് പണം വാങ്ങി പെട്ടിയിൽ ഇട്ടതിനു ശേഷം  മാത്രം സ്റ്റാമ്പ് കൊടുക്കുന്നതിൻ്റെ മനശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം നിങ്ങളെ ബോധവൽക്കരിക്കുന്നതാണ്.

മൈക്ക്  ഞാൻ സുകുമാരൻ സാറിന് കൈമാറുകയാണ്. അപ്പോൾ ഓർക്കുക, ഇന്ന് ഒക്ടോ ബർ 9 ലോക തപാൽ ദിനം , നാളെ ഒക്ടോബർ 10, ദേശീയ തപാൽ ദിനം .

കത്തെഴുതാൻ അക്ഷരം അറിയണം എന്ന സത്യം കൂടി നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു നന്ദി, ഹാവ് എ നൈസ് ഡേ !
-കെ. എ സോളമൻ

Monday 7 October 2024

ചുവന്ന ചക്രവാളം -കവിത

#ചുവന്ന #ചക്രവാളം - കവിത
സന്ധ്യയിൽ നീലാംബരം ചുവന്നു തുടുത്തു,
എരിയുന്ന കനൽ, തീപിടിച്ച സ്വപ്നം.
സൂര്യനും ഭൂമിയും കണ്ടുമുട്ടുന്നിടത്ത്
ഊഷ്മളമാം ദിനത്തിൻ്റെ അവസാന ശ്വാസം.

തിളക്കത്തിൻ കീഴെ, ലോകം ശാന്തമാകുന്നു,
പ്രകൃതിയുടെ നെഞ്ചിൽ നീളെനിഴലുകൾ 
മേഘങ്ങൾ, തീജ്വാലകൾ പോലെ, 
ത്ധടിതിയിലും വീതിയിലും ഒഴുകുന്നു,
നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്ന ഒരു കടൽ.

കാറ്റ് മൃദുവായി വീശുന്നു, വായു കുളിർകോരുന്നു, നിശ്ചലമാണ്ചക്രവാളം 
എന്നിട്ടുമെന്തേ സമയം നിശ്ചലമാകുന്നില്ല?
വെളിച്ചത്തിൻ്റെ ആലിംഗനത്തിന് ഒരു ചുവന്ന വിടവാങ്ങൽ,
രാത്രി സ്വന്തം സ്ഥാനാരോഹണത്തിനായി പതുക്കെ .

ഈ ഹ്രസ്വപ്രകാശത്തിൽ, ഭൂമി നെടുവീർപ്പിടുന്നു,
വിടപറയുന്നതിന് മുമ്പ് ഒരു ക്ഷണിക ചുംബനം.
ചുവന്ന ചക്രവാളം എന്നെ അടുത്തേക്ക് വിളിക്കുന്നു,
നിശ്ശബ്ദമായ ഒരു വാഗ്ദാനം, സ്ഫടികം പോലെ വ്യക്തം.
കെ എ സോളമൻ

Friday 6 September 2024

ഓണം

കവിതാ മൽസരത്തിന്

ഓണം : കവിത

തങ്കത്തൂവൽ ചാർത്തിടും തോണികൾ
നീലാംബരത്തിൽ തിളങ്ങും താരകൾ
പൂത്തുലഞ്ഞു വിലസുന്ന പാടങ്ങൾ
വരവായ് വീണ്ടും പൊന്നിൻതിരുവോണം.

പൂപ്പാടെമാകെ മഴവിൽ നിറങ്ങൾ  
പൂമണ കൈയ്യിൽ ചിരിക്കുന്ന പൂവുകൾ
ഓണത്തിൻ മധുരം പകർന്നിടും നാളുകൾ
ഓമനപ്പൂക്കളെ പോലെയീ കാഴ്ചകൾ .

പാടവരമ്പത്തെ  കാക്കപ്പൂ കാണണം
തൊടിയിലെ മുക്കുറ്റിപ്പൂക്കൾ പറിക്കണം
ഊഞ്ഞാലിലാടി മാനം തൊട്ടുയരണം
ഓർമ്മയിൽ ഓണം നന്മയായി മാറണം

ആകാശമേലാപ്പിൽ ഊഞ്ഞാലു കെട്ടണം
ചേമ്പിലക്കുമ്പിളിൽ പൂക്കൾ നിറയ്ക്കണം
പ്ലാവിലതൊപ്പി തലയിലണിയണം
തുന്നാരൻ തുമ്പിക്ക്  പുറകെ പറക്കണം

കണ്ടങ്ങുനിൽക്കാം വിളവിൻ്റെ ഉത്സവം.
നൃത്തവും പാട്ടും  ഓണക്കളികളും 
നിറയെ നിറങ്ങൾ, മനസ്സിലും മണ്ണിലും
ആഘോഷമാകട്ടെ കൂട്ടുകാർക്കൊപ്പം 

ഏവർക്കും ഓണാംശസകൾ

Tuesday 3 September 2024

എക്സാം - നാനോക്കഥ

#എക്സാം . നാനോക്കഥ 
ഇന്ന് ചുചൂന് ജികെ എക്സാമായിരുന്നു.
ക്വസ്റ്റ്യൻ 1 : റൈറ്റ് ദി നെയിം ഓഫ് ഔർ പ്രിൻസിപ്പൽ
നീ എഴുതിയോ?
എനിക്ക്  പ്രിൻസിപ്പലിൻ്റെ പേരു് അറിയില്ലാരുന്നു.
അപ്പോ, മാർക്ക് പോയി?
പോയില്ല  പേരിൻ്റെ  സ്പെല്ലിംഗ് അറിയാമായിരുന്നു !

Thursday 29 August 2024

തിരികെ വരൂ, മാഷേ..

തിരികെ വരൂ, മാഷേ....
ഗണിത കഥ - കെ എ സോളമൻ

തലച്ചോറ് ഒന്ന് ചെറിയ തോതിൽ ചലിപ്പിച്ചാൽ പെട്ടെന്ന് ഉത്തരം പറയാൻ കഴിയും, ഒന്ന് ശ്രമിച്ചു നോക്കൂ
എന്നാവശ്യപ്പെട്ടു കൊണ്ടാണ് ലൂസിമോൾ വാട്സാപ് ഗ്രൂപ്പിൽ ആ പിക്ചർ പസ്സിൾ പോസ്റ്റ് ചെയ്തത്.

ആദ്യം കണ്ടപ്പോൾ അവഗണിച്ചെങ്കിലും രണ്ടാമതും പോസ്റ്റു ചെയ്തു വന്നപ്പോൾ രാമൻ നായരായ എനിക്ക് അത് സോൾവ് ചെയ്താൽ എന്തെന്നൊരു തോന്നൽ. കാരണവുമുണ്ട്.

അധ്യാപക വൃത്തികഴിഞ്ഞ് അടുത്തുള്ള ടെക്സ്റ്റൈൽ ഷോപ്പിൽ 15 വർഷം കണക്ക പ്പിള്ള  ആയിരിക്കെ ഇത്തരം ഒത്തിരി കണക്കുകൾ ഒഴിവുസമയങ്ങളിൽ സോൾവ് ചെയ്തിട്ടുള്ളതാണ്.  പിന്നെയാണോ ഇത് എന്ന തോന്നലിലാണ് സോൾവ് ചെയ്യാൻ നോക്കിയത്.

ചെരുപ്പും മനുഷ്യനും കണ്ണടയും ഷൂസും ബാഗും ഒക്കെ ചേർത്തുള്ള ഒരു പിക്ചർ പസ്സിൾ. കണ്ണടയ്ക്ക്  റെസലൂഷൻ കുറവായതിനാൽ രണ്ടു ഷൂസുകൾ ഒന്നായിട്ട് തോന്നി. ഇതിൻറെ ഫലമായി 80 എന്ന ശരിയുത്തരം കിട്ടേണ്ട സ്ഥാനത്തു ഉത്തരം 90
ആയി. ശരിയുത്തരം ഉടൻതന്നെ കണ്ടെത്തി കൊടുത്തെങ്കിലും ആദ്യമേ ശരി ഉത്തരം കണ്ടെത്തിയ അപ്പുക്കുട്ടൻപിള്ളക്ക് ഇത് തീരെ പിടിച്ചില്ല .

പിള്ള കുറിച്ചു:
" രാമൻ നായർ സാറെ ഫിസിക്സ് അല്ല മാത് സ്.18 പ്രാവശ്യം ഡിലീറ്റ്  ചെയ്തിട്ടും സാറിന് ഉത്തരം കിട്ടിയില്ല. കഷ്ടം."

സത്യത്തിൽ എനിക്ക് ഇതുവലിയ ക്ഷീണമായിപ്പോയി. മികച്ച കണക്കിസ്റ്റിയായി വന്നാണ് അപ്പു പിള്ളയുടെ വെല്ലുവിളി. ഫിസിക്സ് എന്ന വിഷയത്തെ അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. അനേകം വർഷം ഉപജീവനമാർഗ്ഗം ആയിരുന്ന  എൻ്റെ വിഷയത്തെ അധിക്ഷേപിച്ചതിന് എനിക്ക് വല്ലാത്ത വിഷമവും തോന്നി.

"ഡബിൾ ഷൂസ് കാണണമെങ്കിൽ ചിത്രത്തിന് കുറച്ചു കൂടി വലുപ്പം വേണം.
ക്വസ്റ്റ്യൻ പേപ്പറിന്റെ ഫോട്ടോ എടുത്തുകിട്ടുന്ന വാട്സാപ് കോപ്പിയിൽ ചോദ്യം പ്രത്യക്ഷമായത്
തീരെ ചെറുതായതിനാൽ ഒരു ഷൂവും രണ്ട് ഷൂസും കണ്ടാൽ തിരിച്ചറിയാൻ  ബുദ്ധിമുട്ടുണ്ടായിരുന്നു.
ആപ്പ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ടാകണം എൻ്റെ ഫോൺ വാട്സാപ്പിലെ  എൻറർ  കീയ്ക്കു ഷെയർ കീ ആണ്  കാണുന്നത്. ഷെയർ കീ പ്രസ് ചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ടാണ് 18 സ്റ്റെപ്സ് ഉണ്ടായത്. ഡിലീറ്റ് ചെയ്തപ്പോഴും 18 പ്രാവശ്യം ഡിലീറ്റ് ചെയ്യേണ്ടി വന്നു, അല്ലാതെ 18 പ്രാവശ്യം ഞാൻ കണക്ക് തെറ്റിച്ചിട്ടില്ല "

ഇങ്ങനെ എഴുതി അറിയിച്ചെങ്കിലും അത് കണ്ട ഭാവം പോലും അപ്പുപ്പിള്ള കാണിച്ചില്ല.

ഫിസിക്സ് അല്ല മാത് സ് എന്ന പിള്ളയുടെ കണ്ടെത്തലിൽ തിരുത്ത് കൊടുക്കണം എന്ന് ആദ്യം വിചാരിച്ചെങ്കിലും വേണ്ടെന്നുവച്ചു. പോരാത്തതിന് delete എന്ന വാക്കിൻറെ കൃത്യമായ സ്പെല്ലിംഗും പിള്ളയ്ക്ക് അറിയില്ലായിരുന്നു. മാത് സ് പഠിപ്പിക്കാൻ ഇംഗ്ലീഷുംസ്പെല്ലിംഗും ഗ്രാമറും  ആവശ്യമില്ലെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

"കഷ്ടം" എന്ന് പിള്ള കുറിച്ചതിൻ്റെ പൊരുൾ എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയതുല്ല. ഒരുപക്ഷേ അദ്ദേഹം എന്നെക്കാൾ മിടുക്കനാണ് കണക്കിൽ എന്ന് സ്ഥാപിക്കാൻ വേണ്ടിയായിരിക്കും അങ്ങനെ പറഞ്ഞത്. അതെന്തുമാകട്ടെ.  ഹയർ മാത്തമാറ്റിക്സ് എൻ്റ്സ്  ഇൻ ഇൻഫിനിറ്റി, അവിടെ എത്തിയാൽ എല്ലാം തകരാറിലാണെന്നും  പിള്ളയെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചില്ല. ടു ലേൺ മാത്തമാറ്റിക്സ്, ഡു  മാത്തമാറ്റിക്സ് മഹത്തായ തത്വവും  ഞാൻ  പറഞ്ഞില്ല.

പക്ഷേ എന്തുകൊണ്ടോ ഈ ഡിബേറ്റിൽ നിന്ന് പൂർണ്ണമായും പിന്മാറാൻ എനിക്ക് തോന്നിയതുമില്ല

.
ലൂസി മോൾ ചോദ്യങ്ങൾ ഉപേക്ഷിച്ചു പോയ ഒഴുവിൽ ഞാൻ ഒരു ചോദ്യം പോസ്റ്റ് ചെയ്തു. അതിങ്ങനെയാണ്.

Q)"ഒരു നിരയിൽ കുറെ മരങ്ങൾ ഉണ്ട്. ഇടത്തുനിന്ന്ഏഴാമത്തെ മരം വലതുഭാഗത്ത് നിന്ന് എണ്ണിയാൽ 14-ാമത്തേത് ആണ്. ആകെ എത്ര മരം?

20 മരം എന്ന ശരിയുത്തരവുമായി അനിതാമണിയും അപ്പുക്കുട്ടൻ പിള്ളയും പ്രത്യക്ഷപ്പെട്ടു. അനിതാ മണി ഫസ്റ്റ്.

അതിൽനിന്ന് ഒരു കാര്യം എനിക്ക് ഏറെക്കുറെ വ്യക്തമായി. അപ്പു പിള്ള ഏതോ പി എസ് സി കോച്ചിംഗ് സെൻററിൽ മാഷായിരിക്കണം. അതായിരിക്കും കണക്കിൽ ഇത്ര ഉറച്ച വിശ്വാസം

അതിനിടെ പ്ളാവച്ചേടത്ത് എന്ന ഗൃഹനാമത്തിൽ അറിയപ്പെടുന്ന മറ്റൊരു സുഹൃത്ത്  പുതിയ ഒരു കണക്കുമായി പ്രത്യക്ഷപ്പെട്ടു.

Q) "50കാള. 9കുറ്റി. ഒറ്റ തിരിച്ചു കെട്ടാമോ?"
ഉത്തരത്തിനായി.അനിതാ മണിയെയും
അപ്പുണ്ണിയെയും ഏറെനേരം കാത്തിരുന്നിട്ടും കണ്ടില്ല.

ഒടുക്കം ഉത്തരത്തിന്റെ രൂപത്തിൽ ഞാൻ ഒരു സാധ്യതഎഴുതി
7 കാള  4 മരം= 28
3 കാള 3 മരം = 9
9 കാള  1 മരം = 9
4 കാള 1 മരം = 4
ആകെ കാളകൾ= 28+9+9+4 = 50
അവസാന വരി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു ഉത്തരം കൊടുത്തത്.
പ്ലാവച്ചേടത്ത് സാറിനോടു ഇത് മതിയാവുമോ എന്നു ഞാൻ ചോദിച്ചു.
അപ്പുപിള്ള മാഷിനെ ആ വഴിക്കു കണ്ടില്ല. ഒരുപക്ഷെ അദ്ദേഹം കണക്ക് പി എസ് സി റാങ്ക് ഫയലിൽ ഉത്തരം തിരയുകയായിരിക്കും

അനിതാമണിയാണ് ഉത്തരത്തിലെ അവസാന വരി പിശകു ചൂണ്ടിക്കാണിച്ച് മുന്നോട്ട് വന്നത് .
ഒരു മരത്തിൽ നാല് കാള യാകുമ്പോൾ ഒറ്റവരില്ലല്ലോ എന്നതാണ് സംശയം

ഞാൻ ഉത്തരം തിരുത്തി
7 കാളകൾ വീതം 7 മരത്തിൽ = 49
പിന്നെഒരു  കാള ?
മൃഗങ്ങൾക്കെതിരെ ക്രൂരത എന്ന് പറയില്ലെങ്കിൽ അവസാനത്തെ കാളയെ രണ്ടു മരത്തിൽകെട്ടി പ്രശ്നം പരിഹരിക്കാം.. മറിച്ചൊരു  സൊല്യൂഷൻ പോസിബിൾ അല്ല,

തിരുത്തി പറയാൻ ഇവിടെയെങ്ങും അപ്പുപ്പിള്ള സാറിൻറെ സാന്നിധ്യം ഉണ്ടായില്ല

"വേറെ ഉത്തരമൊന്നും വരാത്ത സ്ഥിതിക്ക് ഇനി പ്ലാ വെച്ചേടത്തിൻ്റെ ഊഴമാണ്. " ഞാൻ കുറിച്ചു.

രണ്ട് ഒറ്റ സംഖ്യകൾ ഗുണിച്ചാൽ ഇരട്ടസംഖ്യ കിട്ടില്ല എന്ന തത്വം നിരത്തി ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല എന്ന എൻറെ നിഗമനത്തോട് പ്ളാവച്ചേടത്ത് സാർ യോജിക്കുകയായിരുന്നു.
അപ്പോഴും ശരിയായ ഉത്തരം പറയാൻ അപ്പുപിള്ള മാഷിനെ കണ്ടില്ല

ലൂസി മോൾ ചോദ്യവും ഉത്തരവും അവസാനിപ്പിച്ച് "അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തക ത്തോം "  പാടി വാട്സാപ്പിൽ  പോസ്റ്റ് ചെയ്യാൻ.പോയതിനാൽ അടുത്ത ചോദ്യവും എൻ്റേതു തന്നെ ആകട്ടെ എന്ന്
കരുതി

അടുത്ത ചോദ്യം :

Q) സമയം 10 മണി കഴിഞ്ഞ് 10 മിനിറ്റ്. മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയ്ക്കുള്ള കോൺ എത്ര ?.

115 ഡിഗ്രി ; അനിതാ മണിയാണ് ആദ്യം സ്കോർ ചെയ്തത്. അപ്പുപ്പിള്ളക്കും അത് തന്നെയായിരുന്നു ഉത്തരം, പക്ഷേ വൈകിയാണ് എത്തിയത്.  ഉത്തരം കണ്ടാൽ പിന്നെ ഉത്തരം കണ്ടെത്താമെ ന്നുള്ള ലോജിക് അപ്പുക്കുട്ടൻ പിള്ള പ്രയോഗിച്ചോയെന്ന് വ്യക്തതയില്ല.

അടുത്ത ചോദ്യം
Q) S = 1+1-2+3-4+5-6+7-......-20. എത്രയാണ് S?
ഉത്തരം = - 9 അനിതാമണി വീണ്ടും സ്കോർ ചെയ്തു.

ചോദ്യം എഴുതാൻ വേറെ ആരും വരാത്തതുകൊണ്ട് അടുത്ത ചോദ്യവും എൻ്റേതു തന്നെ '

Q)  x & y, രണ്ടു സംഖ്യകൾ.
x2+( y- 4) 2=0.  [എക്സ് സ്ക്വയർ + ( y-4) സ്ക്വയർ  എന്നു വായിക്കുക]. എത്രയാണ് (x+y)?

പരമാവധി മൂന്ന് മിനിറ്റ് എടുത്ത് ചെയ്യേണ്ട ചോദ്യമാണെങ്കിലും ഒരു രാത്രിയും ഒരു പകലും കഴിഞ്ഞ് അപ്പുപ്പിള്ള മാഷ് കറക്റ്റ് ഉത്തരവുമായി എത്തി
ഉത്തരം 4.

അനിതാ മണിയും .
പ്ളാവച്ചേടത്തുംആ ആ വഴിക്ക് വന്നില്ല. ഏതാണ്ട് കളരി മതിയാക്കിയ ലക്ഷണം.

കണക്ക് സാറന്മാരുടെ ലക്ഷണം ഇതാണ് . ഒരു കണക്ക് കൈയ്യിൽ കിട്ടിയാൽ അതു സോൾവ് ചെയ്ത് ശരി ഉത്തരം കിട്ടും വരെ അവർക്ക്.സമാധാനമില്ല, കണക്ക് മനസ്സിലിട്ടുകൊണ്ട് അങ്ങനെ നടക്കും.

രാമൻ നായരും ഈ പ്രശ്നം കുറെ നാൾ അനുഭവിച്ചിട്ടുള്ളതാണ് .ഒരു പ്രോബ്ലം കിട്ടിയാൽ

അത് സോൾവ് ചെയ്ത് ശരി ഉത്തരം കിട്ടുന്നതുവരെ യുള്ള മാനസിക സംഘർഷം. അപ്പുക്കുട്ടൻ പിള്ള സാർ  ഒരു രാത്രി ഒരു പകലും അനുഭവിച്ചതും തുടർന്ന് അനുഭവിക്കാൻ പോകുന്നതും ഇതേ സംഘർഷമാണ്

ഒരു ചോദ്യം കൂടി ചോദിച്ചു ഡിബേറ്റ് അവസാനിപ്പിക്കാം എന്ന ഞാൻ തീരുമാനിച്ചു


Q): ഒരു ട്രാക്കിൽ പരസ്പരം അടുത്തുകൊണ്ടിരിക്കുന്ന രണ്ട് ട്രെയിനുകൾ. ഒന്നാമത്തെതിൻ്റെ സ്പീഡ് 60 kmph, രണ്ടാമത്തേതിന്റെ സ്പീഡ്40 kmph.  ഒന്നാമത്തെ ട്രെയിനിന്റെ മുന്നറ്റത്ത് നിന്ന് രണ്ടാമത്തെതിൻ്റെ മുന്നറ്റത്തേക്കും തിരിച്ചും പലതവണ ഒരു പക്ഷി 70kmph -ൽ പറക്കുന്നു. അരമണിക്കൂർ കഴിയുമ്പോൾ ട്രെയിനുകൾ കൂട്ടിമുട്ടുകയാണെങ്കിൽ പക്ഷി പറന്ന ദൂരമെത്ര ?

ചോദ്യം പോസ്റ്റ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും അനിതാമണിയും പ്ളാവ ച്ചേടത്തും അപ്പുക്കുട്ടൻപിള്ള സാറും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരുപക്ഷേ മനസ്സിൽ ഭാരവും തൂക്കി അതിവിഷമത്തോടെ പി എസ് സി ഗൈഡുകൾ തിരഞ്ഞു തിരഞ്ഞു  അലയുകയാവും അപ്പുക്കുട്ടൻ പിള്ള മാഷ് ?

ഗുണപാഠമെന്തെന്നു വെച്ചാൽ നമ്മൾ ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ പാടില്ല. മാഷന്മാർ അവരുടെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെയും ബഹുമാനിക്കാൻ പഠിക്കണം  മാഷന്മാർക്ക് അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ മുന്നിലിരിക്കുന്ന പുതുതലമുറയ്ക്ക് അറിയാം   ഒരു വിഷയം മറ്റൊരു വിഷയത്തെക്കാൾ ശ്രേഷ്ഠമാണെന്നും അല്ലെങ്കിൽ മോശമാണെന്നും കരുതരുത്. കഷ്ടം എന്ന വാക്ക് അസ്ഥാനത്ത് ഉപയോഗിക്കാനെ പാടില്ല.

അപ്പോൾ അപ്പുക്കുട്ടൻ പിള്ള മാഷേ, കദന ഭാരം ഇറക്കി വെച്ച്  തിരികെപോരു,  എല്ലാറ്റിനും ഒരു പരിഹാരമുണ്ട്
:            ***

Friday 23 August 2024

പുഷ്പ സംഗീതം ഓണം

പുഷ്പസംഗീതം ഓണം
- കെ എ സോളമൻ

മലയാള ഹൃദയത്തിൽ, 
ഒരു വർണാഭമായ നിറം,
ഓണം വിരിയുന്നു, ഒരു പുതിയ ഉത്സവം.
പൂക്കളത്തിന്റെ കലയോടെ, നിലാവു പോലെ, പൂക്കളുടെ വെൽവെറ്റ് കാർപെറ്റ്,

ഇതാണ് അത്ഭുതകരമായ കാഴ്ച
കാറ്റിൽ ഉത്സവസൗന്ദര്യം നിറഞ്ഞിരിക്കുന്നു.
ജനഗീതങ്ങൾ  വഴികൾ നീളെ പ്രതിധ്വനിക്കുന്നു.
ആലപ്പുഴയുടെ വള്ളംകളി, ആവേശകരമായ കാഴ്ച,
ജലം വർണശോഭയാൽ നൃത്തം ചെയ്യുന്നു.


ഓണം സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും കാലം
ആലിംഗനത്തിന്റെ  ആഘോഷം, പുഷ്പസംഗീതം
കേരളത്തിന്റെ ഹൃദയത്തിൽ, തിളക്കമാർന്ന നിറം,
സങ്കീർണമായ രൂപകൽപ്പനകളോടെ

മരിഗോൾഡുകൾ, ക്രിസാന്തമംസ്, മുല്ലപ്പൂവുകൾ റോസാദളങ്ങൾ,
ഓരോ പൂവിനും ഒരു കഥ പറയാനുണ്ട്.
പുരാണങ്ങളുടെ ഐതിഹ്യങ്ങളുടെ ധീരതയുടെ,
വിളവെടുപ്പിന്റെ കഥ.
പ്രകൃതിയുടെ ആലിംഗനത്തിന്റെ ആഘോഷം, ഓണം
                    * * * *